Skip to main content

സ്കൂട്ടറഭ്യാസികളേ, ഒരു നിമിഷമൊന്ന് നിൽക്കണേ!

ഒരു ഫിസിക്സ് വിദ്യാർത്ഥി എന്ന നിലയിൽ എന്നെ ഏറെ അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ചയുണ്ട്- ഒരു സ്കൂട്ടർ, അതോടിക്കുന്ന പുരുഷൻ ഒരു കൈയിൽ ഹെൽമറ്റ് കോർത്തിട്ടുണ്ട്, പിന്നിൽ ഒരുവശത്തേയ്ക്കായി ഇരിക്കുന്ന സ്ത്രീ, ആ സ്ത്രീയുടെ ഒരു കൈയിൽ കൈകാലിട്ടടിച്ച് താഴേയ്ക്ക് തൂങ്ങിക്കിടക്കുന്ന ജീവനുള്ള ഒരു കുഞ്ഞ്, മറുകൈയിൽ ഒരു കെട്ട് വീട്ടുസാധനങ്ങൾ പല പല കവറുകളിലായി ഞാന്ന് കിടക്കുന്നു, സ്കൂട്ടർ സഞ്ചരിക്കുന്നത് കുണ്ടും കുഴിയും നിറഞ്ഞതോ, ഉരുളൻ കല്ലുകൾ ഇളകിക്കിടക്കുന്നതോ ആയ റോഡിലൂടെ! 

സ്ഥിരം കാണുന്ന കാഴ്ചയായതുകൊണ്ടാകണം നമുക്കീ കാഴ്ചയിൽ എടുത്തുപറയത്തക്കതായി ഒന്നും തോന്നാത്തത്. ഒരു വാഹനത്തിന്റെ സ്ഥിരത തീരുമാനിക്കുന്ന ഒരു സാങ്കല്പിക പ്രദേശം അതിന് കീഴിലുണ്ട്. അതിന്റെ തറയിൽ തൊടുന്ന എല്ലാ ഭാഗങ്ങളുടേയും കൂടി വക്കിലൂടെ ഒരു നൂല് ചുറ്റി ഒരു പ്രദേശം ഉണ്ടാക്കിയാൽ അതാണാ സ്ഥിരതാ പ്രദേശം. വാഹനത്തിന്റെ ഗുരുത്വകേന്ദ്രത്തിൽ നിന്നും ഭൂഗുരുത്വത്തിന്റെ ദിശയിൽ ഒരു വര താഴേയ്ക്ക് വരച്ചാൽ (ഇതിനെ പ്ലംബ് ലൈൻ എന്ന് വിളിക്കാം) അത് ഈ പ്രദേശത്തിനുള്ളിലായിരിക്കുന്നിടത്തോളം അത് സ്ഥിരതയോടെ നിൽക്കും. മറിച്ച് പ്ലംബ് ലൈൻ ആ സാങ്കല്പിക പ്രദേശത്തിന് വെളിയിൽ പോയാൽ അത് മറിയും. നാൽച്ചക്രവാഹനങ്ങളുടെ കാര്യത്തിൽ അത് നിർത്തിയിടുമ്പോൾ തറയിൽ നാല് ടയറുകളുടേയും പുറംവക്ക് മുട്ടിച്ചുകൊണ്ട് ഒരു ചതുരം വരച്ചാൽ അതാണ് സ്ഥിരതാ പ്രദേശം. ഒരു വാഹനത്തിന്റെ അടിസ്ഥാന ഡിസൈൻ അനുസരിച്ച് പ്ലംബ് ലൈൻ ചതുരത്തിന്റെ മധ്യത്തിലൂടെ തന്നെ ആയിരിക്കും. അശാസ്ത്രീയമായി ലോഡ് കയറ്റിയാൽ വാഹനത്തിന്റെ ഗുരുത്വകേന്ദ്രം മാറുകയും പ്ലംബ് ലൈൻ ഏതെങ്കിലുമൊരു വശത്തേയ്ക്ക് നീങ്ങുകയും ചെയ്യും. നീങ്ങി നീങ്ങി സ്ഥിരതാ മേഖലയ്ക്ക് പുറത്ത് പോകുന്ന നിമിഷം വണ്ടി മറിയും. ഇതാണ് വാരിവലിച്ച് ലോഡ് കയറ്റിയ ചില വണ്ടികൾ ചരിഞ്ഞ സ്ഥലത്തേയ്ക്ക് കയറ്റുമ്പോൾ മറിയുന്നത്. റോഡ് ചരിഞ്ഞതുകൊണ്ട് ഗുരുത്വബലത്തിന്റെ ദിശ ചരിയില്ലല്ലോ! 

പറഞ്ഞുവന്നത് സ്കൂട്ടറിന്റെ കാര്യമാണ്. ആ സ്കൂട്ടറിന്റെ രണ്ട് ടയറുകളും കൂടി വളരെ ചെറിയ ഒരു ഏരിയ മാത്രമേ തറയിൽ തൊടുന്നുള്ളൂ എന്നോർക്കണം. സ്കൂട്ടറിന്റെ തറയിൽ തൊടുന്ന രണ്ടുഭാഗങ്ങളുടേയും വക്കിൽ കൂടി അവയെ ബന്ധിപ്പിച്ച് ഒരു വീതി കൂടിയ വര (ബാൻഡ്) സങ്കല്പിക്കുക. ഈ വരയ്ക്ക് സ്കൂട്ടർ ടയറിന്റെ വീതിയും രണ്ട് ടയറുകൾക്കിടയിലെ ദൂരത്തിന് തുല്യമായ നീളവും കാണും. ഇതാണ് ആ സ്കൂട്ടറിന്റെ സ്ഥിരതാ പ്രദേശം. സ്കൂട്ടർ സഞ്ചരിക്കുമ്പോൾ അതിന്റെ (കൂടുതൽ കൃത്യമായി പറഞ്ഞാൽ സ്കൂട്ടറും യാത്രക്കാരും ചരക്കുകളും ചേർന്ന സിസ്റ്റത്തിന്റെ) ഗുരുത്വകേന്ദ്രത്തിൽ (centre of gravity) നിന്നുള്ള പ്ലംബ് ലൈൻ ഈ ചെറിയ ബാൻഡിനുള്ളിൽ തന്നെ ആയിരിക്കണം*. ഇവിടെ അതിന് പല വെല്ലുവിളികളുണ്ട്- തീരെ സിമട്രിക് (symmetric) അല്ലാതെ രണ്ട് കാലും ഒരു വശത്തേയ്ക്ക് നീട്ടി ഇരിക്കുന്ന ഒരു മുതിർന്ന മനുഷ്യജീവി, കൈകാലിട്ടടിക്കുന്ന കുഞ്ഞ്, കൈയിൽ നിന്ന് വീണ് പോകാവുന്ന സഞ്ചി, ഇളകിക്കിടക്കുന്ന റോഡ്… ഇതെല്ലാം ഗുരുത്വകേന്ദ്രത്തെ അങ്ങോട്ടുമിങ്ങോട്ടും നീക്കാൻ പോന്ന ഘടകങ്ങളാണ്. വളരെ സൂക്ഷ്മമായ ഒരു ബാലൻസിലാണ് ഈ സിസ്റ്റം മൊത്തം നിൽക്കുന്നത്. എന്നിട്ടും തട്ടുകേടുകളൊന്നും ഇല്ലാതെ ഇതെല്ലാം എത്തേണ്ടിടത്ത് എത്തുന്നു എങ്കിൽ അതൊരു ചെറിയ കാര്യമല്ല എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ഈ രീതിയിൽ നമ്മുടെ റോഡിലൂടെ കുടുംബസമേതം സഞ്ചരിക്കുന്ന ഒരാൾ സർക്കസ് അഭ്യാസികളുടെ നമ്പറുകൾ കണ്ട് കൈയടിച്ചാൽ ആ ആൾ പുരാണത്തിലെ ഹനുമാനെപ്പോലെ സ്വന്തം കഴിവിനെക്കുറിച്ച് ബോധ്യമില്ലാത്ത ആളാണ് എന്നേ കരുതേണ്ടതുള്ളു.

ഇനി ഈ അഭ്യാസപ്രകടനത്തിൽ ഭാഗഭാക്കാവുന്ന വനിതാരത്നങ്ങളോട് പറയാനുള്ളത്: നിങ്ങൾക്കറിയുമോ എന്നെനിക്കറിയില്ല, ശരീരത്തിന്റെ ബാലൻസ് നിലനിർത്തുന്ന മെക്കാനിസങ്ങൾ ഏതാണ്ടെല്ലാം തന്നെ റിഫ്ലക്സ് പ്രക്രിയകളാണ്. അതായത്, ബാലൻസ് തെറ്റാവുന്ന സാഹചര്യങ്ങളിൽ നമ്മുടെ മസ്തിഷ്കം ബോധപൂർവം ചിന്തിച്ച് തീരുമാനമെടുക്കാതെ തന്നെ നമ്മൾ വിവിധ ശരീരഭാഗങ്ങൾ ചലിപ്പിച്ച് ബാലൻസ് വീണ്ടെടുക്കാൻ ശ്രമിക്കും. കൈയിലിരിക്കുന്നത് നിങ്ങളുടെ പൊന്നോമന കുഞ്ഞാണോ മാർക്കറ്റിൽ നിന്ന് വാങ്ങിയ ചരക്കാണോ എന്ന് വേർതിരിച്ചറിയാൻ റിഫ്ലക്സ് പ്രക്രിയകൾക്ക് ആവില്ല. അതുകൊണ്ട് തന്നെ ബാലൻസ് തെറ്റാവുന്ന സാഹചര്യങ്ങളിൽ -ഒരുവശത്തേയ്ക്ക് തന്നെ രണ്ട് കാലും നീട്ടി ഇരിക്കുന്നതിലൂടെ നിങ്ങൾ അതിനുള്ള സാധ്യത കൂട്ടുകയുമാണ്- കുഞ്ഞിനെ നിങ്ങൾ കൈവിടാനുള്ള സാധ്യത വളരെയാണ്. നിങ്ങളുടെ ഒപ്പമുള്ള കൂട്ടുകാരന്/കൂട്ടുകാരിയ്ക്ക് ട്രാഫിക് ബ്ലോക്കിൽ ഇളകിക്കിടക്കുന്ന റോഡ് വക്കിലൂടെ നുഴഞ്ഞ് കയറുക, തന്നെക്കാൾ രണ്ടിരട്ടി ഉയരമുള്ള ലോറിയുടെ തൊട്ടുമുന്നിൽ ഡ്രൈവറുടെ കണ്ണിൽ പെടാതെ ഒളിച്ച് ചെന്ന് സിഗ്നൽ കാത്ത് നിൽക്കുക, ഹെൽമറ്റ് കൈയിൽ കോർത്തോ വണ്ടിയിലെവിടെങ്കിലും കോർത്തിട്ടോ ഓടിയ്ക്കുക തുടങ്ങിയ ശീലങ്ങൾ കൂടി ഉണ്ടെങ്കിൽ പറയുകേം വേണ്ട.

ചില കാര്യങ്ങൾ ഓർമ്മിപ്പിച്ചൂന്നേ ഉള്ളൂ. ഉപദേശമോ നിർദ്ദേശമോ അല്ല

*റെയ്സിങ്ങിലൊക്കെ ബൈക്കുകൾ ചരിയുമ്പോൾ ഈ നിബന്ധന തെറ്റുന്നതായി തോന്നിയേക്കാം. അവിടെ ഗുരുത്വബലത്തിന് അപകേന്ദ്രബലത്തിന്റെ-centrifugal force- സംഭാവന കൂടി കിട്ടുന്നതുകൊണ്ടാണത്. അത് വിശദീകരിക്കാൻ കുറച്ചുകൂടി സങ്കീർണമായ ഫിസിക്സ് വേണം. പക്ഷേ സാധാരണ സ്കൂട്ടർ യാത്രകളിൽ ഇതത്ര ഗണ്യമല്ല.

Comments

Post a Comment

Popular posts from this blog

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...

കുഞ്ഞുമനസ്സിലേയ്ക്ക് നാം കയറ്റിവിടുന്നത്…

കുട്ടിക്കാലത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം, ഭൂമിയുടെ അച്ചുതണ്ടിന്റെ മുകളിൽ കയറിനിന്ന് താഴേയ്ക്ക് നോക്കി ഭൂമി കറങ്ങുന്നത് നേരിട്ട് കാണുക എന്നതായിരുന്നു. ഈ ആഗ്രഹം വളരെ നാൾ കൊണ്ടുനടന്ന ശേഷമാണ് ഭൂമിയുടെ അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന ഞെട്ടിക്കുന്ന ദുഃഖസത്യം ഞാൻ തിരിച്ചറിഞ്ഞത്. ഭൂമിയെക്കുറിച്ചുള്ള എന്റെ ധാരണകൾ പലതും  കൂടോടെ പറിച്ചുകളയാൻ നിർബന്ധിച്ച ഒരു തിരിച്ചറിവായിരുന്നു അത്. ഇന്നാലോചിക്കുമ്പോൾ, കുറച്ചുകാലം കൂടി ആ തെറ്റിദ്ധാരണ ഞാൻ കൊണ്ടുനടന്നിരുന്നു എങ്കിൽ എന്റെ അടിസ്ഥാന ശാസ്ത്രബോധം മൊത്തം കുളമാകുമായിരുന്നു. എന്റെ കാര്യത്തിൽ സംഭവിച്ചത്, ഭൂമിയുടെ കറക്കത്തെ പറ്റി ആദ്യം പഠിപ്പിച്ച ടീച്ചർ ഒരു ഗ്ലോബ് കറക്കിക്കാണിക്കുകയും, ഭൂമിയുടെ കാര്യത്തിൽ നടുക്കുള്ള അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന് പറയാൻ വിട്ടുപോകുകയും ചെയ്തു എന്നതാണ്. പക്ഷേ വളരെ ചെറിയ കുട്ടികളോട് സംസാരിക്കുമ്പോൾ ഇത്തരം ചെറിയ പിഴവുകൾ, അവരുടെ അടിസ്ഥാന ശാസ്ത്രബോധത്തിൽ കാര്യമായ ദുഃസ്വാധീനം ചെലുത്തും. പലപ്പോഴും നിസ്സാരമായൊരു ഭാഷാപ്രയോഗം മതി കാര്യങ്ങൾ തകിടം മറിയ്ക്കാൻ. നമ്മൾ ഭൂമിയുടെ ‘അകത്താണ്’ താമസിക്കുന്നത് എന്ന് മനസിലാക്കി വെച്ചിര...

ഇലക്ട്രോൺ മൈക്രോസ്കോപ്പ്: ഇലക്ട്രോണിനെന്താ ഇവിടെ കാര്യം?

ചിത്രത്തിൽ കാണുന്നത് എന്താണെന്നറിയാമോ? ഇതൊരു പൂമ്പൊടിയുടെ ചിത്രമാണ്, പക്ഷേ ഒരല്പം വലുതാക്കി എടുത്തിരിക്കുന്നു എന്നേയുള്ളൂ. കൃത്യമായി പറഞ്ഞാൽ 761 മടങ്ങ് വലുതാക്കി (761x magnification) ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് പകർത്തിയ, ചെമ്പരത്തിയുടെ പൂമ്പൊടിയുടെ (hibiscus pollen) ചിത്രമാണത് ഇത്തരം ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ ഇത് വായിക്കുന്നവർക്ക് അത്ര അപരിചിതമൊന്നുമാകാൻ വഴിയില്ല. പക്ഷേ ഇവിടെ ചോദ്യം മറ്റൊന്നാണ്. ഫോട്ടോ എടുക്കുന്നിടത്ത്, ഈ ‘ഇലക്ടോണി’ന് എന്ത് കാര്യം? ആറ്റത്തിൽ ന്യൂക്ലിയസ്സിന് ചുറ്റും കറങ്ങുന്നു എന്ന് പറയപ്പെടുന്ന ഇലക്ട്രോണിനെ ഇവിടെ കൊണ്ടുവരുന്നത് എന്തിനാണ്? ഉത്തരം ക്വാണ്ടം മെക്കാനിക്സാണ്!! സൂക്ഷ്മതലത്തിൽ പദാർത്ഥ കണങ്ങൾ തരംഗങ്ങളെപ്പോലെ പെരുമാറും എന്ന് ക്വാണ്ടം ഫിസിക്സ് പറയുന്നു. ഇത് അവിശ്വസനീയമായി തോന്നുന്നവർക്കുള്ള അസ്സല് തെളിവാണ് ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ. ഇലക്ട്രോണുകളെന്ന സൂക്ഷ്മകണങ്ങളുടെ തരംഗസ്വഭാവം ചൂഷണം ചെയ്താണ് ഈ സാങ്കേതിക വിദ്യ പ്രവർത്തിക്കുന്നത്. സാധാരണ പ്രകാശത്തിന് പകരം ഇലക്ട്രോണുകളെ ഉപയോഗിക്കുമ്പോൾ വളരെയധികം കൂടുതൽ റെസല്യൂഷനിലുള്ള ചിത്രങ്ങ...