Skip to main content

Posts

Showing posts from August, 2015

ഒരു ശബ്ദം കൂടി അടിച്ചമർത്തപ്പെട്ടിരിക്കുന്നു…

തീവ്രവാദം, ഭീകരവാദം എന്നൊക്കെ കേൾക്കുമ്പോൾ സിനിമകൾ പഠിപ്പിച്ച താടിയും തൊപ്പിയും യൂണിഫോമാണ് നമ്മുടെ മനസിലേയ്ക്ക് വരുന്നത്. എന്നാൽ ആ ചിത്രമൊക്കെ പൊളിച്ചെഴുതേണ്ട കാലം പണ്ടേ അതിക്രമിച്ചിരിക്കുന്നു. പ്രശസ്ത കന്നഡപണ്ഡിതനും ഗവേഷകനും ഹംപി സർവകലാശാല മുൻ വൈസ് ചാൻസലറുമായ എം. എം. കാൽബർഗി ദാരുണമായി കൊല ചെയ്യപ്പെട്ടിരിക്കുന്നു. 78 വയസ്സുള്ള ആ വൃദ്ധൻ കൊല്ലപ്പെട്ടത് കവർച്ചാ ശ്രമത്തിനിടെയോ പൊതുസ്ഥലത്തെ ബോംബ് സ്ഫോടനത്തിലോ ഒന്നുമല്ല. രണ്ട് ചെറുപ്പക്കാർ വീട്ടിൽ ചെന്ന് കോളിംഗ് ബെൽ അമർത്തി പുറത്തുവരുത്തി നെറ്റിയിലും നെഞ്ചിലും വെടിവെച്ച് കൊന്നു! അദ്ദേഹം ചെയ്ത തെറ്റ് കന്നഡഭാഷയിൽ പാണ്ഡിത്യം ഉണ്ടാക്കി, അതുപയോഗിച്ച് ആനാചാരങ്ങൾക്കെതിരെ ശബ്ദമുയർത്തി എന്നതാണ്. നാളെയും ഷാർലി ഹെബ്ദോ കാർട്ടൂൺ ആക്രമണത്തെ അപലപിക്കുമ്പോൾ ഈ സംഭവം നമുക്ക് ഓർമ വരാൻ സാധ്യതയില്ല. കാരണം ഇതൊന്നും നമ്മുടെ കണ്ണിൽ ഭീകരവാദം ആയിട്ടില്ല. ഒരു വൃദ്ധന്റെ എഴുത്തുകളെ ഭയക്കുന്ന, തലയിൽ വെളിവില്ലാത്ത, എണ്ണത്തിൽ വളരുന്ന ഒരു ജനക്കൂട്ടം നമുക്ക് ‘അവര് കുറേപേർ’ മാത്രമാണ് ഇപ്പോഴും. വലതുപക്ഷ തീവ്രവാദം ഇൻഡ്യയുടെ മേൽ കരിനിഴൽ വീഴ്ത്തിയിട്ടും, ദേശദ്രോഹികൾ ദേശസ്നേഹത

സിനിമയും വഴിതെറ്റുന്ന യുവത്വവും

“സിനിമ യുവാക്കളെ സ്വാധീനിയ്ക്കുന്നുണ്ടോ?” എന്ന ചോദ്യത്തിന്, “ സംശയം വേണ്ട, സ്വാധീനിയ്ക്കുന്നുണ്ട്.” എന്ന് തന്നെയാണ് എന്റെ ഉത്തരം. അങ്ങനെയെങ്കിൽ പ്രേമം സിനിമ കണ്ട് പ്രചോദനം ഉൾക്കൊണ്ടാണ് കോളേജിൽ അക്രമം നടന്നത് എന്ന വാദത്തെ ഞാനിന്നലെ കളിയാക്കിയതെന്തിന് എന്ന കാര്യം വ്യക്തമാക്കണമല്ലോ. സിനിമ കുട്ടികളെ സ്വാധീനിയ്ക്കുന്നുണ്ട് എന്ന് പറയുന്നതും സിനിമയുടെ സ്വാധീനം കൊണ്ടാണ് കുട്ടികൾ വഴിതെറ്റുന്നത് എന്ന് പറയുന്നതും രണ്ട് കാര്യങ്ങളാണ്. ഇവ തമ്മിൽ വ്യത്യാസമുണ്ട്. സ്വന്തം സൗകര്യത്തിന് വേണ്ടി ആദ്യത്തെ കാര്യത്തെ വലിച്ചുനീട്ടി കൊണ്ടെത്തിക്കുന്ന സിദ്ധാന്തമാണ് രണ്ടാമത്തേത്. ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാനും പ്രശ്നങ്ങളെ ലളിതവൽക്കരിച്ച് പണിയെളുപ്പമാക്കാനും എടുത്തെഴുന്നള്ളിക്കാവുന്ന ഒരു കാര്യമല്ല സിനിമയുടെ സ്വാധീനം.  സിനിമയുടെ സ്വാധീനം ശരിവെച്ചുകൊണ്ട് തന്നെ ചോദിച്ചോട്ടെ, ‘പ്രേമം’ സിനിമ കണ്ട് പ്രചോദനം ഉൾക്കൊണ്ട് വയലൻസിനിറങ്ങിയ (ജാമ്യം: ഈ പ്രേമം എന്നുപറയുന്ന സിനിമ ഞാൻ കണ്ടിട്ടില്ല) ഒരാൾ, ‘സ്പിരിറ്റ്’ കണ്ടിട്ട് കുടി നിർത്തുമോ? ‘രംഗ് ദേ ബസന്തി’ കണ്ടിട്ട് അഴിമതിയ്ക്കെതിരേ തോക്കെടുക്കുമോ?  ഇതൊന്നും സംഭവിക

കാര്യമില്ലാത്ത കാര്യത്തിനല്ലേ നമ്മൾ ശ്വാസം മുട്ടുന്നത്?

കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ, സിറ്റിയിൽ ഒരാൾ വാരാനായി കാത്തുനിൽക്കവേ സമയം പോകാൻ ഒരു കണക്കെടുപ്പ് നടത്തി. വഴുതക്കാട് ആസാദ് ഹോട്ടലിന് മുന്നിൽ വൈകുന്നേരം 5:55 മുതൽ 06:05 വരെയുള്ള പത്ത് മിനിറ്റിനുള്ളിൽ ഇടത്തേയ്ക്ക് സഞ്ചരിക്കുന്ന (വൺ-വേ ആണ്) സ്വകാര്യ കാറുകളുടെ എണ്ണം എടുക്കുക. അതിൽ ഒരാൾ മാത്രം സഞ്ചരിക്കുന്നവ എത്ര, ഒന്നിൽ കൂടുതൽ പേർ സഞ്ചരിക്കുന്നത് എത്ര എന്നതാണ് അറിയേണ്ടത്. പത്ത് മിനിറ്റിൽ, സർക്കാർ വാഹനങ്ങളേയും ടാക്സികളേയും ഒഴിവാക്കി എണ്ണിയ മൊത്തം 68 കാറുകളിൽ 53 എണ്ണം ഒരാൾ ഒറ്റയ്ക്ക് ഓടിച്ചവയാണ്. ബാക്കി 15 എണ്ണത്തിൽ മാത്രമാണ് ഒന്നോ അതിലധികമോ ആളുകൾ കൂടി ഉണ്ടായിരുന്നത്. 53-ൽ പകുതിയോളം ഇന്നോവ, ഫോർച്യൂണർ തുടങ്ങിയ വലിപ്പം കൂടിയ എസ്.യൂ.വി. വാഹനങ്ങളുമാണ്. എണ്ണമെടുക്കുന്നത് ആദ്യമായിട്ടാണെങ്കിലും നഗരത്തിൽ നോക്കിയാൽ ഒരാൾ മാത്രം സഞ്ചരിക്കുന്ന കാറുകളുടെ ബാഹുല്യം ശ്രദ്ധയിൽ പെട്ടിട്ട് കുറേ നാളായി. ചോദിച്ചാൽ, “എന്റെ കാശ് കൊടുത്ത് വാങ്ങുന്ന കാറ്, ഞാൻ കൂടി ടാക്സ് അടയ്ക്കുന്ന റോഡ്, നീയാരാടാ ചോദിക്കാൻ?” എന്ന മറുചോദ്യം വരാം. ശരിയാണ്. പക്ഷേ ഓണക്കാലം കൂടിയായതോടെ സിറ്റിയിൽ പലയിടത്തും ശ്വാസം മുട്ടിയ്ക്കുന്ന ട്രാഫിക

പ്രകാശത്തിനെന്താ കൊമ്പുണ്ടോ?

പ്രകാശപ്രവേഗം സാദ്ധ്യമായതില്‍ ഏറ്റവും കൂടിയ വേഗതയാണെന്നും അതിനെക്കാള്‍ വേഗതയില്‍ മറ്റൊന്നിനും സഞ്ചരിക്കാനാവില്ലെന്നുമുള്ള കാര്യം മിക്കവര്‍ക്കും അറിവുള്ളതാണല്ലോ. അപ്പോ സ്വാഭാവികമായും ഒരു സംശയം വരാം ( വന്നിട്ടുണ്ടാകാം), സത്യത്തില്‍ പ്രകാശത്തിനെ ഈ വിശിഷ്ടസ്ഥാനത്തിരുത്തുന്നത് എന്താണ്? ഉത്തരത്തില്‍ രണ്ട് ‘കൊനഷ്ടു’കളുണ്ട്! പ്രകാശത്തേക്കാള്‍ വേഗത്തില്‍ ഒന്നിനും സഞ്ചരിക്കാന്‍ കഴിയില്ല എന്ന പ്രസ്താവന പൂര്‍ണമായും ശരിയല്ല! സാദ്ധ്യമായ പരമാവധി പ്രവേഗമെന്ന് നമ്മള്‍ പറയുന്ന പ്രകാശപ്രവേഗം പ്രകാശത്തിന്റെ ഗുണവിശേഷമല്ല! ആദ്യത്തേത് ആശയക്കുഴപ്പമുണ്ടാക്കുന്നതും രണ്ടാമത്തേത് അവ്യക്തവുമാണ്, അല്ലേ? ഓരോന്നായി സാവധാനം പരിശോധിക്കാം. പ്രകാശത്തേക്കാള്‍ വേഗത്തില്‍ ഒന്നിനും സഞ്ചരിക്കാന്‍ കഴിയില്ല എന്ന പ്രസ്താവന ശരിയല്ല എന്ന് പറയുമ്പോള്‍ ഐന്‍സ്റ്റൈന്റെ ആപേക്ഷികത തെറ്റാണ് എന്നല്ല പറയുന്നത്. ‘പ്രകാശത്തിന്റെ വേഗത’ എന്ന കാഴ്ച്ചപ്പാടില്‍ നമ്മള്‍ സാധാരണ അവഗണിക്കുന്ന ഒരു വശമുണ്ട് എന്നതാണ് ഇവിടത്തെ പ്രശ്നം. സെക്കന്റില്‍ മൂന്ന് ലക്ഷം കിലോമീറ്റര്‍ എന്ന് ഏകദേശമായും 299,792,458 മീറ്റര്‍ എന്ന് കൃത്യമായു

ആനവണ്ടിയുടെ ആനച്ചതി!

സിൽവർ ലൈൻ ജെറ്റെന്നും പറഞ്ഞ് കെ.എസ്.ആർ.ടീ.സീ കൊട്ടിഘോഷിച്ച് നിരത്തിലിറക്കിയ ബസുകളിലൊന്നിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വന്നു. ഇന്നലെ രാത്രി 9:50-ന് ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയായിരുന്നു ബുക്കിങ്. ആലപ്പുഴ ഒരു പരിപാടി കഴിഞ്ഞ് അത്യാവശ്യമായി അന്ന് തന്നെ മടങ്ങേണ്ടിയിരുന്നതുകൊണ്ടാണ് ബുക്കിങ് പോലുള്ള ചടങ്ങിനൊക്കെ നിന്നത്. ഇല്ലെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ പൊതുവേ കേ.വി.ട്രാവൽസ് (കിട്ടണ വണ്ടി ട്രാവൽസ്) ആണ് പതിവ്. ആലപ്പുഴത്തെ പരിപാടി കഴിഞ്ഞപ്പോൾ വൈകിയതുകൊണ്ട് ഓടെടാ ഓട്ടമായിരുന്നു. ആഹാരം പോലും നേരെ കഴിക്കാതെ ഓടി ടിക്കറ്റിൽ പറഞ്ഞിരുന്ന മുനിസിപ്പൽ സ്റ്റാൻഡിൽ എത്തി. ബസ് പോയിട്ടില്ല എന്ന് അര മണിക്കൂറായി അവിടെ കാത്ത് നിൽക്കുന്ന ഒരാളിൽ നിന്ന് ഉറപ്പിച്ചു. പിന്നങ്ങോട്ട് സമയം കളയാതെ വെയ്റ്റ് ചെയ്യാൻ തുടങ്ങി. ഒപ്പം ആലപ്പുഴയിലെ പ്രഭാഷണ പരിപാടിയ്ക്ക് ക്ഷണിച്ച ശ്രീ. ജോയിയും ഉണ്ട്. ആത്മാർത്ഥതയുടെ അസുഖം ഉള്ളതുകൊണ്ടാണെന്ന് തോന്നുന്നു എന്നെ ബസ് കയറ്റിവിട്ടിട്ടേ പോകുന്നുള്ളു എന്ന് മൂപ്പർക്ക് വാശി!  പറഞ്ഞ സമയം കഴിഞ്ഞ് അര മണിക്കൂറായിട്ടും ബസിന്റെ പൊടി പോലും നഹി. നമ്മുടെ റോഡല്ലേ, അതിലൂടെ ഓടുന്ന ബസല്ലേ അല്പസ്വല്പ

പ്രപഞ്ചം ഒരു സൂചിക്കുഴയിലൂടെ…

ഒരു പേപ്പറെടുത്ത് 1 മില്ലിമീറ്റർ വശമുള്ള സമചതുരാകൃതിയിൽ ഒരു ദ്വാരമിടുക. എന്നിട്ട് അതുമായി ഇരുട്ടത്ത് വെളിയിലേക്കിറങ്ങി ഒരു മീറ്റർ അകലത്തിൽ പിടിച്ച് ആ ദ്വാരത്തിലൂടെ ആകാശത്തേയ്ക്ക് നോക്കുക. (ഓർക്കണേ 1 മില്ലിമീറ്റർ വലിപ്പമുള്ള ദ്വാരമെന്നൊക്കെ പറഞ്ഞാൽ ഒരു സൂചിക്കുഴയിലൂടെ നോക്കുന്ന പോലെ തന്നെയാണ്, അതും ഒരു മീറ്റർ അകലെപ്പിടിച്ച്!) എന്ത് കാണും? ഒന്നും കാണൂല.  പക്ഷേ നോക്കേണ്ടതുപോലെ നോക്കിയാൽ അവിടെ കാണാൻ ഒരുപാടുണ്ട്. ഒരുപാടെന്ന് വച്ചാൽ, ഒരുപാാാാട്! ഈ ചിത്രം നോക്കൂ. ആകാശത്തിന്റെ ഒരു സൂചിക്കുഴ നോട്ടമാണിത്. നോക്കിയത് സാക്ഷാൽ ഹബിൾ സ്പെയ്സ് ടെലിസ്കോപ്പാണ് എന്നേയുള്ളു. ആകാശത്ത് ഓറയൺ നക്ഷത്രഗണത്തിന് തെക്കുപടിഞ്ഞാറായി കാണപ്പെടുന്ന ഫോർനാക്സ് എന്ന ചെറിയ നക്ഷത്രഗണത്തിനുള്ളിൽ വെറും കണ്ണിന് ശൂന്യമായി തോന്നുന്ന ഒരു സൂചിക്കുഴ പ്രദേശത്ത് നിന്നും പകർത്തിയ ചിത്രമാണിത്. ഇതിനെ ശാസ്ത്രലോകം Hubble Ultra Deep Field (HUDF) ചിത്രമെന്ന് വിളിക്കുന്നു.  ഈ ചിത്രത്തിൽ പ്രകാശക്കുത്തുകളായി കാണുന്ന ഏതാണ്ടെല്ലാം തന്നെ ഗാലക്സികളാണ്, നക്ഷത്രങ്ങളല്ല. ഒരു ഗാലക്സിയിൽ തന്നെ കോടിക്കണക്കിന് നക്ഷത്രങ്ങളുണ്ടാകുമെന്ന് അറിയാമല്ല

ചാഞ്ചാടുണ്ണീ അറിഞ്ഞാട്...

വാശിപിടിച്ച് കരയുന്ന കുഞ്ഞിനെ തൊട്ടിലിലോ ഊഞ്ഞാലിലോ ഒക്കെ ആട്ടി സമാധാനിപ്പിക്കാൻ ശ്രമിക്കുന്നവരുടെ പ്രധാന പ്രശ്നമാണ് ഇത് പിടിവിട്ടാൽ പതിയെ നിന്നുപോകും എന്നത്. ഇത് താനേ നിലക്കാതെ ആടുമായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നും. അതിരിക്കട്ടെ, ഇങ്ങനെ ആട്ടിവിടുന്ന ഊഞ്ഞോലോ തൊട്ടിലോ ഒക്കെ പതിയെ പതിയെ ചലനം നിർത്തുന്നത് എന്തുകൊണ്ടാണ്? എന്താണ് അതിനെ പിടിച്ച് നിർത്തുന്നത്? വശങ്ങളിലേയ്ക്ക് ചലിച്ചുകൊണ്ടിരിക്കുന്ന അതിനെ ഭൂമിയുടെ ഗുരുത്വാകർഷണം തുടർച്ചയായി താഴേയ്ക്ക് വലിച്ചുകൊണ്ടിരിക്കുന്നത് കൊണ്ടാണോ? അല്ലേയല്ല!! ആടുന്ന ഊഞ്ഞാലിനെ നിർത്തുന്നതിൽ എന്തിനെങ്കിലും പങ്കില്ല എങ്കിൽ അത് ഗുരുത്വാകർഷണത്തിനാണ്. മാത്രവുമല്ല, ഗുരുത്വാകർഷണത്തിന് മാത്രമായി വിട്ടുകൊടുത്താൽ ഊഞ്ഞാലിനെ അത് നിർത്താതെ ആട്ടിക്കൊണ്ടിരിക്കും! ഒറ്റനോട്ടത്തിൽ പെട്ടെന്ന് ദഹിക്കുന്ന ഒരുത്തരമല്ല ഇത്. ഗ്രാവിറ്റി മാത്രമല്ല അതിനെ നിർത്തുന്നത് എന്നുപറഞ്ഞാൽ സമ്മതിക്കാം, പക്ഷേ ഗ്രാവിറ്റിയ്ക്ക് ഒരു പങ്കുമില്ല എന്ന് പറഞ്ഞാലോ. ഒരു പെൻഡുലത്തിന്റെ ഉദാഹരണം എടുത്ത് ഊഞ്ഞാലാട്ടത്തിന്റെ മെക്കാനിസം ഒന്ന് പരിശോധിക്കാൻ പോകുകയാണ് നമ്മൾ. ഒരു ഉറച്ച സപ്പോർട്ടി

എക്കിള്‍ അഥവാ സിന്‍ക്രണസ് ഡയഫ്രമാറ്റിക് ഫ്ലട്ടർ!!

വല്ലതുമൊക്കെ വലിച്ചുവാരി തിന്നിട്ട് "ഇഗ്ഹ് ഇഗ്ഹ്" എന്ന ശബ്ദത്തോടെ എക്കിള്‍ എടുത്തിട്ടില്ലാത്തവര്‍ ഉണ്ടാവില്ല, അല്ലേ? സാധാരണ ഇംഗ്ലീഷില്‍ hiccup എന്നും ഡാക്കിട്ടരുടെ ഇംഗ്ലീഷില്‍ Synchronous Diaphragmatic Flutter (DSF) എന്നും വിളിക്കപ്പെടുന്ന ഇത് ഇത്ര സാധാരണമായ ഒരു കാര്യമായിട്ടും ഈ പരിപാടിയ്ക്ക് നമ്മുടെ ശരീരത്തിലുള്ള ധര്‍മം എന്താണെന്ന് ഇപ്പൊഴും നമുക്കത്ര വ്യക്തമല്ല എന്നതാണ് രസകരമായ സത്യം. ശാസ്ത്രജ്ഞര്‍ കരുതുന്നത് പരിണാമം സംഭവിച്ച വഴിയ്ക്ക് നമ്മുടെ പൂര്‍വികജീവികളില്‍ നിന്നും കിട്ടിയ, ഇന്ന് പ്രത്യേകിച്ച് പ്രയോജനം ഒന്നുമില്ലാത്ത ഒരു 'പരമ്പരാഗത വസ്തു'വാണ് ഇതെന്നാണ്. തവളവര്‍ഗത്തില്‍ പെട്ട ഉഭയജീവികളില്‍ (amphibians) നമ്മുടെ എക്കിളിന് സമാനമായ ഒരു പ്രവൃത്തി വഴിയാണ് ശ്വസനം നടക്കുന്നത് എന്നതും നമ്മളും ഉഭയജീവികളില്‍ നിന്ന് പരിണമിച്ചാണ് ഇത്രടം വരെ എത്തിയത് എന്നതും കൂട്ടിവായിച്ചിട്ടാണ് അവരാ അനുമാനത്തില്‍ എത്തിയിരിക്കുന്നത്. ശ്വാസകോശം വേണ്ടത്ര വികാസം പ്രാപിക്കാത്ത ഘട്ടത്തില്‍ എക്കിളിന് ശ്വസനത്തില്‍ വലിയ പ്രധാന്യം ഉണ്ടായിരുന്നിരിക്കണം. തീരെ ചെറിയ കുഞ്ഞുങ്ങളില്‍ എക