Skip to main content

ഒരു ശബ്ദം കൂടി അടിച്ചമർത്തപ്പെട്ടിരിക്കുന്നു…


തീവ്രവാദം, ഭീകരവാദം എന്നൊക്കെ കേൾക്കുമ്പോൾ സിനിമകൾ പഠിപ്പിച്ച താടിയും തൊപ്പിയും യൂണിഫോമാണ് നമ്മുടെ മനസിലേയ്ക്ക് വരുന്നത്. എന്നാൽ ആ ചിത്രമൊക്കെ പൊളിച്ചെഴുതേണ്ട കാലം പണ്ടേ അതിക്രമിച്ചിരിക്കുന്നു. പ്രശസ്ത കന്നഡപണ്ഡിതനും ഗവേഷകനും ഹംപി സർവകലാശാല മുൻ വൈസ് ചാൻസലറുമായ എം. എം. കാൽബർഗി ദാരുണമായി കൊല ചെയ്യപ്പെട്ടിരിക്കുന്നു. 78 വയസ്സുള്ള ആ വൃദ്ധൻ കൊല്ലപ്പെട്ടത് കവർച്ചാ ശ്രമത്തിനിടെയോ പൊതുസ്ഥലത്തെ ബോംബ് സ്ഫോടനത്തിലോ ഒന്നുമല്ല. രണ്ട് ചെറുപ്പക്കാർ വീട്ടിൽ ചെന്ന് കോളിംഗ് ബെൽ അമർത്തി പുറത്തുവരുത്തി നെറ്റിയിലും നെഞ്ചിലും വെടിവെച്ച് കൊന്നു! അദ്ദേഹം ചെയ്ത തെറ്റ് കന്നഡഭാഷയിൽ പാണ്ഡിത്യം ഉണ്ടാക്കി, അതുപയോഗിച്ച് ആനാചാരങ്ങൾക്കെതിരെ ശബ്ദമുയർത്തി എന്നതാണ്. നാളെയും ഷാർലി ഹെബ്ദോ കാർട്ടൂൺ ആക്രമണത്തെ അപലപിക്കുമ്പോൾ ഈ സംഭവം നമുക്ക് ഓർമ വരാൻ സാധ്യതയില്ല. കാരണം ഇതൊന്നും നമ്മുടെ കണ്ണിൽ ഭീകരവാദം ആയിട്ടില്ല. ഒരു വൃദ്ധന്റെ എഴുത്തുകളെ ഭയക്കുന്ന, തലയിൽ വെളിവില്ലാത്ത, എണ്ണത്തിൽ വളരുന്ന ഒരു ജനക്കൂട്ടം നമുക്ക് ‘അവര് കുറേപേർ’ മാത്രമാണ് ഇപ്പോഴും. വലതുപക്ഷ തീവ്രവാദം ഇൻഡ്യയുടെ മേൽ കരിനിഴൽ വീഴ്ത്തിയിട്ടും, ദേശദ്രോഹികൾ ദേശസ്നേഹത്തിന്റെ കൊടിയും പിടിച്ച് അഴിഞ്ഞാട്ടം തുടങ്ങിയിട്ടും നമ്മുടെ കണ്ണ് തുറന്നിട്ടില്ല. അവിടെ ആരോ, അവിടെ ആരുടേതോ ആയ പ്രശ്നങ്ങൾക്കായി, അവിടെ എന്തൊക്കെയോ ചെയ്യുന്നു… എന്ന ലാഘവബുദ്ധിയോടെ സ്വന്തം കാര്യം നോക്കി അങ്ങ് ജീവിയ്ക്കുന്നു. ഒരുപക്ഷേ സ്വന്തം കഴുത്തിൽ പിടി വീണാൽ പോലും നമുക്ക് മനസിലായെന്ന് വരില്ല, അത്രയ്ക്കുണ്ട് ബോധം. 

കാൽബർഗിയുടേത് ആദ്യത്തെ സംഭവമല്ല. 2013 ആഗസ്റ്റിലാണ് അന്ധവിശ്വാസങ്ങൾക്കെതിരേ പോരാടിയ നരേന്ദ്ര ധബോൽക്കർ വെടിയേറ്റ് മരിയ്ക്കുന്നത്. സമാനമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്ന കമ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പാൻസാരേ 2015  ഫെബ്രുവരിയിൽ സമാനമായ രീതിയിൽ കൊല്ലപ്പെട്ടു. ഈ രണ്ട് സംഭവങ്ങളിലും ഇന്നും പോലീസ് അന്വേഷണം എങ്ങും എത്തിയിട്ടില്ല. ആര് എന്തിന് ഈ വൃദ്ധരെ കൊന്നുകളഞ്ഞു എന്നത് ഇപ്പോഴും ദുരൂഹമത്രേ! ഇവരെല്ലാവരും യുക്തിവാദികളും ഒരേ കാക്കക്കൂട്ടിലേയ്ക്ക് വിമർശനമെയ്തവരാണെന്നും അറിഞ്ഞിട്ടും ഇപ്പോഴും എല്ലാം ദുരൂഹം! കാൽബർഗിയുടെ മരണം നടന്ന് അധികം കഴിയും മുന്നേ ബജ്രംഗ്ദൾ പ്രവർത്തകൻ ഭുവിത് ഷെട്ടി, ട്വിറ്ററിൽ എഴുതിയത് “അന്ന് യു. ആർ. അനന്തമൂർത്തി, ഇന്ന് കാൽബർഗി. ഹിന്ദുത്വത്തെ കളിയാക്കിയാൽ പട്ടികളെപ്പോലെ ചാവും. അടുത്തത് നിങ്ങളാണ് കെ. എസ്. ഭഗ്‌വാൻ” എന്നാണ്. (കന്നഡിക യുക്തിവാദിയായ കെ. എസ്. ഭഗ്‌വാനാണ് അടുത്ത ഭീഷണി) ട്വിറ്ററിൽ കടുത്ത പ്രതികരണങ്ങൾ വന്നപ്പോൾ അയാൾ ട്വീറ്റ് ഡിലീറ്റ് ചെയ്ത് സ്വന്തം ട്വിറ്റർ ഹാൻഡിലായ @GarudaPurana (വിക്രമിന്റെ ‘അന്യൻ’ സിനിമ കണ്ടവർക്ക് ഈ ഗരുഡപുരാണ എന്ന വാക്ക് കേൾക്കുമ്പോൾ എന്ത് തോന്നുന്നു?) ഡിസേബിൾ ചെയ്തുകളഞ്ഞു. മറ്റൊരിയ്ക്കൽ പശുക്കളെ കടത്തിയ ഒരു മുസ്ലീമിന്റെ കൈ താൻ സ്വയം അരിഞ്ഞിട്ടുണ്ട് എന്ന് അവകാശപ്പെട്ട ആളാണ് ഈ ഭുവിത് ഷെട്ടി. ഇയാൾക്കൊക്കെ ഇപ്പോഴും സ്വതന്ത്രമായി നടക്കാൻ കഴിയുന്നുണ്ടെങ്കിൽ അതിനർത്ഥം നമ്മളൊക്കെ നന്നായി പേടിയ്ക്കണം എന്നാണ്. 

ബംഗ്ലാദേശിൽ ബ്ലോഗർമാർ കൊല്ലപ്പെടുന്നതിനെ അപലപിയ്ക്കാം. ഐസിസിന്റെ ചെയ്തികളെ അപലപിയ്ക്കാം. പക്ഷേ തത്കാലം അവയെ നമുക്ക് ഭയക്കേണ്ട സാഹചര്യം ഇല്ല. ഭയക്കേണ്ട സംഭവങ്ങൾ ഇതൊക്കെയാണ്. ഇവിടെ നമ്മുടെ പടിവാതിൽക്കൽ കാണുന്ന ലക്ഷണങ്ങളാണ് ആദ്യം കാണേണ്ടതും തിരിച്ചറിയേണ്ടതും. ഉയരാൻ സാധ്യതയുള്ള ശബ്ദങ്ങളെ അവ ഉയരുന്നിടങ്ങളിൽ തന്നെ നിശ്ശബ്ദമാക്കിയാൽ പിന്നെ അവശേഷിയ്ക്കുന്നത് പ്രതികരണശേഷിയില്ലാത്ത ഒരു കഴുതക്കൂട്ടം ആയിരിക്കും എന്ന് അവർക്കറിയാം. നമ്മളത് അറിയാതിരിക്കുന്നിടത്ത് നമ്മുടെ പതനം ആരംഭിയ്ക്കുന്നു.

Comments

Post a Comment

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ?

ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ? എങ്ങനെയാണ് മിന്നലുണ്ടാകുന്നത്? എന്താണ് മിന്നലേക്കുന്നതിന്റെ അപകടം? ഇത്തരം ചോദ്യങ്ങളുടെ ഉത്തരമാണീ വീഡിയോ.

ലിഫ്റ്റ്

നടന്ന് തളരുന്നിടത്ത് ഒരു കാറിൽ ലിഫ്റ്റ് കിട്ടുന്നത് എത്ര ആശ്വാസകരമായിരിയ്ക്കും അല്ലേ? എന്റെയാ ധാരണ മാറിയത് ഞാൻ എമ്മസ്സി പഠിയ്ക്കുന്ന കാലത്താണ്. കഥ ഇങ്ങനെ... ഞാൻ ഒരു പ്രമുഖ ഗവേഷണസ്ഥാപനത്തിൽ എമ്മസ്സി പ്രോജക്റ്റ് ചെയ്യുന്ന സമയം. എന്നും രാവിലെ ബസിൽ നിന്നിറങ്ങി ഏതാണ്ട് ഒന്നര കിലോമീറ്റർ നടന്നാണ് സ്ഥാപനത്തിലേയ്ക്ക് പോകുന്നത്. അങ്ങോട്ട് ബസ് ഇല്ലാഞ്ഞിട്ടല്ല, മറിച്ച് അന്നും (അതെ, അന്നും) മൊടയ്ക്ക് കുറവില്ലാതിരുന്നതുകൊണ്ട് മാത്രമാണ് ബസിന് വേണ്ടി കാക്കാതെ വേനൽക്കാലത്തെ വെയിലും കൊണ്ട് രാവിലെ ഒമ്പതര മണിയ്ക്കുള്ള ഈ നടത്തം. സംഭവദിവസവും ഞാൻ ആവേശത്തിന് ലവലേശം ചോർച്ച സംഭവിക്കാതെ ആഞ്ഞ് നടക്കുകയാണ്. ഏതാണ്ട് പാതി ദൂരം ആയപ്പോഴേയ്ക്കും ഒരു മാരുതി-800 വന്ന് തൊട്ടടുത്ത് നിർത്തി. ഓടിച്ചിരുന്ന മദ്ധ്യവയസ്കൻ ഒരു ചോദ്യം, "ABCD- ലെ പയ്യനല്ലേ?" (ABCD = സ്ഥാപനത്തിന്റെ പേര്) സാങ്കേതികമായി ABCD-ലെ പയ്യനല്ല എന്നും രണ്ടുമാസത്തെ എമ്മസ്സി പ്രോജക്റ്റ് ചെയ്യാനായി വന്ന വരുത്തനാണെന്നും വിശദീകരിക്കാൻ നടുറോഡിലെ പൊരിവെയിൽ ഒരു നല്ല സാഹചര്യമല്ലായിരുന്നു. അത് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും, "കേറനിയാ... ഞാനും അവിടെയാ...