Skip to main content

കാര്യമില്ലാത്ത കാര്യത്തിനല്ലേ നമ്മൾ ശ്വാസം മുട്ടുന്നത്?


കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ, സിറ്റിയിൽ ഒരാൾ വാരാനായി കാത്തുനിൽക്കവേ സമയം പോകാൻ ഒരു കണക്കെടുപ്പ് നടത്തി. വഴുതക്കാട് ആസാദ് ഹോട്ടലിന് മുന്നിൽ വൈകുന്നേരം 5:55 മുതൽ 06:05 വരെയുള്ള പത്ത് മിനിറ്റിനുള്ളിൽ ഇടത്തേയ്ക്ക് സഞ്ചരിക്കുന്ന (വൺ-വേ ആണ്) സ്വകാര്യ കാറുകളുടെ എണ്ണം എടുക്കുക. അതിൽ ഒരാൾ മാത്രം സഞ്ചരിക്കുന്നവ എത്ര, ഒന്നിൽ കൂടുതൽ പേർ സഞ്ചരിക്കുന്നത് എത്ര എന്നതാണ് അറിയേണ്ടത്. പത്ത് മിനിറ്റിൽ, സർക്കാർ വാഹനങ്ങളേയും ടാക്സികളേയും ഒഴിവാക്കി എണ്ണിയ മൊത്തം 68 കാറുകളിൽ 53 എണ്ണം ഒരാൾ ഒറ്റയ്ക്ക് ഓടിച്ചവയാണ്. ബാക്കി 15 എണ്ണത്തിൽ മാത്രമാണ് ഒന്നോ അതിലധികമോ ആളുകൾ കൂടി ഉണ്ടായിരുന്നത്. 53-ൽ പകുതിയോളം ഇന്നോവ, ഫോർച്യൂണർ തുടങ്ങിയ വലിപ്പം കൂടിയ എസ്.യൂ.വി. വാഹനങ്ങളുമാണ്.

എണ്ണമെടുക്കുന്നത് ആദ്യമായിട്ടാണെങ്കിലും നഗരത്തിൽ നോക്കിയാൽ ഒരാൾ മാത്രം സഞ്ചരിക്കുന്ന കാറുകളുടെ ബാഹുല്യം ശ്രദ്ധയിൽ പെട്ടിട്ട് കുറേ നാളായി. ചോദിച്ചാൽ, “എന്റെ കാശ് കൊടുത്ത് വാങ്ങുന്ന കാറ്, ഞാൻ കൂടി ടാക്സ് അടയ്ക്കുന്ന റോഡ്, നീയാരാടാ ചോദിക്കാൻ?” എന്ന മറുചോദ്യം വരാം. ശരിയാണ്. പക്ഷേ ഓണക്കാലം കൂടിയായതോടെ സിറ്റിയിൽ പലയിടത്തും ശ്വാസം മുട്ടിയ്ക്കുന്ന ട്രാഫിക് ബ്ലോക്കാണ്. തുണിക്കടകൾക്കും സൂപ്പർ മാർക്കറ്റുകൾക്കും മുന്നിൽ റോഡ് അപഹരിച്ച് പാർക്ക് ചെയ്തിരിക്കുന്ന വണ്ടികൾ, എനിക്ക് കയറേണ്ട കടയുടെ തൊട്ട് മുന്നിലേ ഞാൻ പാർക്ക് ചെയ്യൂ എന്ന വാശിയിൽ ഗ്യാപ്പ് നോക്കി ഇഴഞ്ഞിഴഞ്ഞ് നീങ്ങുന്ന കാറുകൾ, പത്താള് കൂടുന്നിടത്ത് സവാരി തരപ്പെടുമോ എന്ന് നോക്കിനോക്കി ചുറ്റിപ്പറ്റി കറങ്ങുന്ന ഓട്ടോകൾ, ഏതെങ്കിലും ഒരു വണ്ടി സ്ലോ ആയാൽ ആ നിമിഷം ഏതെങ്കിലും വശത്ത് കൂടി അതിന്റെ മുന്നിൽ കേറാൻ ധൃതിപ്പെട്ട് ഏത് ഗ്യാപ്പിലും ഇഴഞ്ഞ് കയറുന്ന ബൈക്കുകൾ എന്നിവയാണ് പ്രധാന കാഴ്ചകൾ. ഇതിനിടെ പൊതുഗതാഗതം ആശ്രയിക്കുന്ന ആളുകൾ ബ്ലോക്കിനെ പ്രാകി സർക്കാർ-സ്വകാര്യ ബസുകളിൽ ഞെങ്ങിഞെരുങ്ങി ശ്വാസം മുട്ടുന്നു. 

റോഡിന് വീതി കൂട്ടാൻ ചെന്നാൽ സ്ഥലമെടുപ്പ് തടയുകയും, അതേ സമയം ട്രാഫിക് ബ്ലോക്കിനെ പ്രാകുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് നമ്മുടെ മുഖമുദ്ര. ഇത്രയും ജനസാന്ദ്രത കൂടിയ നമ്മുടെ നാട്ടിൽ ശരിയ്ക്കും റോഡുകളുടെ വീതി കൂട്ടുക എന്നത് ഒരു പരിധിയ്ക്കപ്പുറം പ്രായോഗികമല്ല. ഇന്നലെ, ഓഗസ്റ്റ് 19-ന് തിരുവനന്തപുരം ആർ.ടീ.ഓ.യിൽ മാത്രം രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്ന പുതിയ വാഹനങ്ങൾ 206 എണ്ണം ആണ്! ഇവയിൽ ഭൂരിഭാഗവും നഗരത്തിലെ റോഡുകളിലാകും ഓടാൻ പോകുന്നത്. (ഈ സൈറ്റിൽ പോയാൽ തീയതി വെച്ചുള്ള കണക്കുകൾ കിട്ടും) ഈ നിരക്കിൽ നമ്മുടെ റോഡുകൾക്ക് വീതി കൂടുന്നുണ്ടോ? കൂട്ടാമെന്ന് വെച്ചാൽ തന്നെ അത് പ്രായോഗികമാകുമോ? മെയിൻ റോഡുകളും വീതി തീരെ കുറഞ്ഞ ഇടറോഡുകളുമായി നിരത്തുകൾക്ക് നമ്മുടെ നാട്ടിൽ ലഭ്യമായ സ്ഥലവിസ്താരം വളരെ കുറവാണ്. അതായത് റോഡ് ടാക്സ് അടയ്ക്കുന്നവരെല്ലാം കൂടി റോഡിലേക്കിറങ്ങിയാൽ ഓരോരുത്തർക്കും കിട്ടുന്ന റോഡിന്റെ പങ്ക് വളരെ കുറവായിരിക്കും. നാല് പേർക്ക് സഞ്ചരിക്കാവുന്ന ഒരു കാർ ഒരാൾ ഒറ്റയ്ക്ക് റോഡിലേക്കിറക്കുമ്പോൾ മൂന്ന് പേർക്ക് കൂടി സഞ്ചരിക്കാവുന്ന റോഡ് വിസ്താരമാണ് അയാൾ ഉപയോഗിക്കുന്നത്. ഈ മൂന്നുപേരും അവരവരുടെ കാറെടുത്ത് ഇറങ്ങിയാലോ? പന്ത്രണ്ട് പേരുടെ സ്ഥലം കൂടി ഉപയോഗിക്കപ്പെടുന്നു. ഇങ്ങനെ പത്ത് മിനിറ്റിൽ ഒരു സ്ഥലത്തുകൂടി കടന്നുപോയ 53 കാറുകളുടെ കണക്കെടുത്താലോ? ഒരു സാധാരണ വൈകുന്നേരം നഗരത്തിലോടുന്ന ഒരു ബസിൽ എത്ര ആളുകൾ യാത്ര ചെയ്യുന്നുണ്ടാകും? ശരാശരി തിരക്കുള്ള ഒരു ബസിൽ പോലും 60 പേരെങ്കിലും കാണും. ഒരു വശത്ത് അറുപത് പേർ ഒരു ബസിന്റെ വിസ്താരത്തിൽ നീങ്ങുമ്പോൾ, മറുവശത്ത് അതിന് തുല്യമായ എണ്ണം ആളുകൾ അറുപത് കാറുകളുടെ വിസ്താരം കൈയടക്കിയാണ് നീങ്ങുന്നത്! കാറുള്ള ആൾ ചെലവാക്കുന്ന തുകയും ബസ് യാത്ര ചെയ്യുന്ന ആൾ മുടക്കുന്ന ടിക്കറ്റ് ചാർജും വ്യത്യാസമുണ്ടെങ്കിലും, സ്ഥലം, ഇന്ധനം എന്നീ വിഭവങ്ങളുടെ ദുരുപയോഗം ന്യായീകരിക്കാൻ അത് ഉപയോഗിക്കാനാവുമോ? കൈയിൽ കാശുള്ള ആൾ അതുപയോഗിച്ച് വിഭവം കൈക്കലാക്കുമ്പോൾ അയാളുടെ ആ കൈക്കലാക്കൽ തന്നെ വിഭവത്തിന്റെ ലഭ്യത കുറയ്ക്കുകയും, വില കൂട്ടുകയും, അങ്ങനെ കാശില്ലാത്ത ആളിന് അത് കൂടുതൽ കൂടുതൽ അപ്രാപ്യമാക്കുകയും ചെയ്യുന്നുണ്ട്. ഇതേ ലോജിക് അല്ലേ ‘Energy saved is energy produced’ എന്ന മുദ്രാവാക്യം വിളിച്ച് വൈദ്യുതി പാഴാക്കരുത് എന്നാവശ്യപ്പെടുന്ന സർക്കാർ പരസ്യത്തിന് പിന്നിലുള്ളത്? ഇത് റോഡിനും ബാധകമല്ലേ? അതിനും നിയന്ത്രണം ആവശ്യമല്ലേ? ഇവിടെ നഗരത്തിൽ ബ്ലോക്കിൽ പെട്ട് ഞെരിപിരി കൊള്ളുന്നത് കാശുള്ളവരും ഇല്ലാത്തവരും ഒരുമിച്ചല്ലേ? നിയന്ത്രണം രണ്ടുപേരേയും സഹായിക്കുകയല്ലേ ഉള്ളൂ? ശരിയായി ഉപയോഗിച്ചാൽ എല്ലാവർക്കും സഞ്ചരിക്കാനുള്ള സ്ഥലം റോഡിലുള്ളപ്പോൾ, കാര്യമില്ലാത്ത കാര്യത്തിനല്ലേ നമ്മളീക്കിടന്ന് ശ്വാസം മുട്ടുന്നത്?

Comments

  1. കോഴിക്കോട് നഗരത്തിൽ ഏകാംഗകാറുകൾക്ക് ഓണക്കാലത്ത് പ്രവേശനം വിലക്കിക്കൊണ്ട് കളക്ടർ ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം നടപ്പാക്കിയ പരിഷ്കരണം ഫലവത്താണെന്ന് കണ്ടതിനെ തുടർന്ന് ഈ വർഷവും നടപ്പിലാക്കുകയായിരുന്നു.

    ReplyDelete
  2. Time is the problem.
    It's an irony to wait half an hour to catch a bus for a travel of 10minutes, no?

    ReplyDelete

Post a Comment

Popular posts from this blog

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...

കുഞ്ഞുമനസ്സിലേയ്ക്ക് നാം കയറ്റിവിടുന്നത്…

കുട്ടിക്കാലത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം, ഭൂമിയുടെ അച്ചുതണ്ടിന്റെ മുകളിൽ കയറിനിന്ന് താഴേയ്ക്ക് നോക്കി ഭൂമി കറങ്ങുന്നത് നേരിട്ട് കാണുക എന്നതായിരുന്നു. ഈ ആഗ്രഹം വളരെ നാൾ കൊണ്ടുനടന്ന ശേഷമാണ് ഭൂമിയുടെ അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന ഞെട്ടിക്കുന്ന ദുഃഖസത്യം ഞാൻ തിരിച്ചറിഞ്ഞത്. ഭൂമിയെക്കുറിച്ചുള്ള എന്റെ ധാരണകൾ പലതും  കൂടോടെ പറിച്ചുകളയാൻ നിർബന്ധിച്ച ഒരു തിരിച്ചറിവായിരുന്നു അത്. ഇന്നാലോചിക്കുമ്പോൾ, കുറച്ചുകാലം കൂടി ആ തെറ്റിദ്ധാരണ ഞാൻ കൊണ്ടുനടന്നിരുന്നു എങ്കിൽ എന്റെ അടിസ്ഥാന ശാസ്ത്രബോധം മൊത്തം കുളമാകുമായിരുന്നു. എന്റെ കാര്യത്തിൽ സംഭവിച്ചത്, ഭൂമിയുടെ കറക്കത്തെ പറ്റി ആദ്യം പഠിപ്പിച്ച ടീച്ചർ ഒരു ഗ്ലോബ് കറക്കിക്കാണിക്കുകയും, ഭൂമിയുടെ കാര്യത്തിൽ നടുക്കുള്ള അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന് പറയാൻ വിട്ടുപോകുകയും ചെയ്തു എന്നതാണ്. പക്ഷേ വളരെ ചെറിയ കുട്ടികളോട് സംസാരിക്കുമ്പോൾ ഇത്തരം ചെറിയ പിഴവുകൾ, അവരുടെ അടിസ്ഥാന ശാസ്ത്രബോധത്തിൽ കാര്യമായ ദുഃസ്വാധീനം ചെലുത്തും. പലപ്പോഴും നിസ്സാരമായൊരു ഭാഷാപ്രയോഗം മതി കാര്യങ്ങൾ തകിടം മറിയ്ക്കാൻ. നമ്മൾ ഭൂമിയുടെ ‘അകത്താണ്’ താമസിക്കുന്നത് എന്ന് മനസിലാക്കി വെച്ചിര...

ഇലക്ട്രോൺ മൈക്രോസ്കോപ്പ്: ഇലക്ട്രോണിനെന്താ ഇവിടെ കാര്യം?

ചിത്രത്തിൽ കാണുന്നത് എന്താണെന്നറിയാമോ? ഇതൊരു പൂമ്പൊടിയുടെ ചിത്രമാണ്, പക്ഷേ ഒരല്പം വലുതാക്കി എടുത്തിരിക്കുന്നു എന്നേയുള്ളൂ. കൃത്യമായി പറഞ്ഞാൽ 761 മടങ്ങ് വലുതാക്കി (761x magnification) ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് പകർത്തിയ, ചെമ്പരത്തിയുടെ പൂമ്പൊടിയുടെ (hibiscus pollen) ചിത്രമാണത് ഇത്തരം ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ ഇത് വായിക്കുന്നവർക്ക് അത്ര അപരിചിതമൊന്നുമാകാൻ വഴിയില്ല. പക്ഷേ ഇവിടെ ചോദ്യം മറ്റൊന്നാണ്. ഫോട്ടോ എടുക്കുന്നിടത്ത്, ഈ ‘ഇലക്ടോണി’ന് എന്ത് കാര്യം? ആറ്റത്തിൽ ന്യൂക്ലിയസ്സിന് ചുറ്റും കറങ്ങുന്നു എന്ന് പറയപ്പെടുന്ന ഇലക്ട്രോണിനെ ഇവിടെ കൊണ്ടുവരുന്നത് എന്തിനാണ്? ഉത്തരം ക്വാണ്ടം മെക്കാനിക്സാണ്!! സൂക്ഷ്മതലത്തിൽ പദാർത്ഥ കണങ്ങൾ തരംഗങ്ങളെപ്പോലെ പെരുമാറും എന്ന് ക്വാണ്ടം ഫിസിക്സ് പറയുന്നു. ഇത് അവിശ്വസനീയമായി തോന്നുന്നവർക്കുള്ള അസ്സല് തെളിവാണ് ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ. ഇലക്ട്രോണുകളെന്ന സൂക്ഷ്മകണങ്ങളുടെ തരംഗസ്വഭാവം ചൂഷണം ചെയ്താണ് ഈ സാങ്കേതിക വിദ്യ പ്രവർത്തിക്കുന്നത്. സാധാരണ പ്രകാശത്തിന് പകരം ഇലക്ട്രോണുകളെ ഉപയോഗിക്കുമ്പോൾ വളരെയധികം കൂടുതൽ റെസല്യൂഷനിലുള്ള ചിത്രങ്ങ...