Skip to main content

പ്ലംബിങ്ങും മാഗിയും തമ്മിലെന്ത്?

പ്ലംബിങ്ങും മാഗി നൂഡിൽസും തമ്മിൽ ഒരു ബന്ധമുണ്ട്.പ്ലംബിങ് (അഥവാ പ്ലംബർ) എന്ന വാക്കിന്റെ ഉത്ഭവം എവിടന്നാന്നറിയോ? പ്ലംബം (plumbum) എന്ന ലാറ്റിൻ വാക്കിൽ നിന്നാണത്. പ്ലംബം എന്ന വാക്കാകട്ടെ പണ്ടുകാലത്ത് മൃദുലോഹങ്ങളായ വെളുത്തീയം (plumbum candidum), കറുത്തീയം (plumbum nigrum) എന്നിവയെ സൂചിപ്പിക്കാനാണ് ഉപയോഗിച്ചിരുന്നത്. അതിൽ കറുത്തീയം എന്ന ലെഡ് (ഇതിന്റെ രാസപ്രതീകം ‘Pb’ വരുന്നത് plumbum-ൽ നിന്ന് തന്നെ) ആണല്ലോ ഇന്ന് മാഗി നൂഡിൽസിനെ വാർത്തയിലെത്തിച്ചിരിക്കുന്നത്. ഇനി ലെഡും പ്ലംബിങ് പണിയും തമ്മിലുള്ള ബന്ധം എന്താന്ന് ചോദിച്ചാൽ, പുരാതന റോമാ സാമ്രാജ്യത്തിൽ വെള്ളം കൊണ്ടുവരാനുള്ള പൈപ്പുകളെല്ലാം ലെഡ് ഉപയോഗിച്ചാണ് നിർമിച്ചിരുന്നത്. എളുപ്പത്തിൽ ഉരുക്കാനും വേർതിരിക്കാനും കൈകാര്യം ചെയ്യാനും ഒക്കെ കഴിയുമായിരുന്നതുകൊണ്ട് അക്കാലത്ത് ലെഡ് വളരെ സർവസാധാരണമായി ഉപയോഗിച്ചിരുന്നു. റോമാ സാമ്രാജ്യത്തിൽ മാത്രം പ്രതിവർഷം 80,000 ടൺ വരെ ലെഡ് ഉൽപ്പാദിപ്പിച്ചിരുന്നു എന്നാണ് കണക്ക്. 

അപ്പോ ലെഡ് വിഷമാണെന്ന് പറയുന്നതോ?

അതെ. നേരിയ അളവിൽ പോലും ശരീരത്തിന് വളരെ ദോഷകരമാണ് ലെഡ്. ഉള്ളിൽ ചെന്നുകഴിഞ്ഞാൽ ഇരുമ്പ്, സിങ്ക് തുടങ്ങിയ ശരീരത്തിനാവശ്യമായ ലോഹങ്ങളെ അനുകരിച്ച് പ്രധാന ശാരീരികശൃംഖലകളിൽ കടന്നുകൂടുകയാണ് പുള്ളിയുടെ രീതി. പ്രധാനമായും നാഡീവ്യൂഹത്തെയാണ് അത് തകരാറിലാക്കുന്നത്. അതുവഴി കുട്ടികളിൽ ബുദ്ധിമാന്ദ്യവും വിളർച്ചയുമൊക്കെ ഉണ്ടാക്കാൻ ഇതിന് കഴിയും. ഏതാണ്ട് എല്ലാ ശരീരഭാഗങ്ങളേയും തകരാറിലാക്കാൻ അതിന് കഴിവുണ്ട്. അതുകൊണ്ട് തന്നെ വളരെ സൂക്ഷിച്ച് മാത്രം കൈകാര്യം ചെയ്യേണ്ട ഒന്നാകുന്നു അത്. മാഗിയുടെ 1300 കോടിയുടെ ബിസിനസ് പൂട്ടിച്ച വാർത്തയിലാണ് നമ്മുടെ ശ്രദ്ധ. ഇങ്ങനെ ഒരു മാഗി നൂഡിൽസിനെ നടുക്ക് നിർത്തി കല്ലെറിഞ്ഞാൽ ഒഴിവാക്കാവുന്നതല്ല പതിയിരിക്കുന്ന അപകടം. മാഗിയിൽ അത് എവിടന്ന് വന്നു എന്നത് ചർച്ച ചെയ്യപ്പെടണം. മാഗിയിൽ ഉണ്ടെങ്കിൽ മറ്റ് സമാന ആഹാരവസ്തുക്കളുടെ അവസ്ഥ എന്താണെന്ന് പരിശോധിക്കപ്പെടണം. ഇലക്ട്രോണിക് ഉപകരണങ്ങൾ, ബാറ്ററികൾ, പെയിന്റുകൾ, കോസ്മറ്റിക്കുകൾ (കുട്ടികളെ പിടിച്ച് നിർത്തി എഴുതിക്കുന്ന കൺമഷി ഉൾപ്പടെ) എന്നിങ്ങനെ പല നിത്യോപയോഗ വസ്തുക്കളിലും ലെഡ് ഗണ്യമായ അളവിലുണ്ട്. കുട്ടികൾക്ക് വാങ്ങിക്കൊടുക്കുന്ന വിലകുറഞ്ഞ കളിപ്പാട്ടങ്ങൾ മിക്കതും ലെഡ് പെയിന്റുകൾ അടങ്ങിയതാണ് എന്നതിനാൽ ആ വഴി വരുന്ന അപകടം വലുതാണ്. പഴയ കമ്പ്യൂട്ടർ മോണിറ്റർ, ടീവീ സ്ക്രീൻ എന്നിവയിൽ ഉപയോഗിക്കുന്ന cathode ray tube-ൽ കിലോഗ്രാം കണക്കിന് ലെഡ് അടങ്ങിയിട്ടുണ്ടാകും. ഇതൊന്നും പോരാഞ്ഞിട്ട് വർഷാവർഷം ഗണേശോത്സവം പോലുള്ള അവസരങ്ങളിൽ വെള്ളത്തിലേയ്ക്ക് നമ്മൾ ഒഴുക്കിവിടുന്ന പെയിന്റടിച്ച പ്രതിമകൾ തരുന്ന ‘അനുഗ്രഹം’ വഴിയേ കിട്ടിക്കോളും. ഈ വെള്ളം എവിടൊക്കെ ചെല്ലുന്നോ അവിടൊക്കെ ലെഡും ചെല്ലും. അത് മാഗിയെങ്കിൽ മാഗി!

ലെഡിന്റെ ദോഷവശങ്ങൾ ഇന്നോ ഇന്നലെയോ കണ്ടെത്തിയതല്ല. നേരത്തേ പറഞ്ഞ റോമാസാമ്രാജ്യകാലത്ത് തന്നെ ഇത് തിരിച്ചറിഞ്ഞിരുന്നു. അന്നത്തെ ലെഡ് പൈപ്പുകൾ ഭൂമിക്കടിയിൽ ആയിരുന്നതിനാലും, പ്ലംബിങ് മേഖലയിലും ലെഡ് ഖനികളിലും ജോലി ചെയ്തിരുന്ന അടിമകളുടെ ജീവന് അന്ന് പുല്ലുവിലയായിരുന്നതിനാലും അന്നാരും അത് കാര്യമായി എടുത്തില്ല എന്നേയുള്ളു.

Comments

Popular posts from this blog

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...

കുഞ്ഞുമനസ്സിലേയ്ക്ക് നാം കയറ്റിവിടുന്നത്…

കുട്ടിക്കാലത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം, ഭൂമിയുടെ അച്ചുതണ്ടിന്റെ മുകളിൽ കയറിനിന്ന് താഴേയ്ക്ക് നോക്കി ഭൂമി കറങ്ങുന്നത് നേരിട്ട് കാണുക എന്നതായിരുന്നു. ഈ ആഗ്രഹം വളരെ നാൾ കൊണ്ടുനടന്ന ശേഷമാണ് ഭൂമിയുടെ അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന ഞെട്ടിക്കുന്ന ദുഃഖസത്യം ഞാൻ തിരിച്ചറിഞ്ഞത്. ഭൂമിയെക്കുറിച്ചുള്ള എന്റെ ധാരണകൾ പലതും  കൂടോടെ പറിച്ചുകളയാൻ നിർബന്ധിച്ച ഒരു തിരിച്ചറിവായിരുന്നു അത്. ഇന്നാലോചിക്കുമ്പോൾ, കുറച്ചുകാലം കൂടി ആ തെറ്റിദ്ധാരണ ഞാൻ കൊണ്ടുനടന്നിരുന്നു എങ്കിൽ എന്റെ അടിസ്ഥാന ശാസ്ത്രബോധം മൊത്തം കുളമാകുമായിരുന്നു. എന്റെ കാര്യത്തിൽ സംഭവിച്ചത്, ഭൂമിയുടെ കറക്കത്തെ പറ്റി ആദ്യം പഠിപ്പിച്ച ടീച്ചർ ഒരു ഗ്ലോബ് കറക്കിക്കാണിക്കുകയും, ഭൂമിയുടെ കാര്യത്തിൽ നടുക്കുള്ള അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന് പറയാൻ വിട്ടുപോകുകയും ചെയ്തു എന്നതാണ്. പക്ഷേ വളരെ ചെറിയ കുട്ടികളോട് സംസാരിക്കുമ്പോൾ ഇത്തരം ചെറിയ പിഴവുകൾ, അവരുടെ അടിസ്ഥാന ശാസ്ത്രബോധത്തിൽ കാര്യമായ ദുഃസ്വാധീനം ചെലുത്തും. പലപ്പോഴും നിസ്സാരമായൊരു ഭാഷാപ്രയോഗം മതി കാര്യങ്ങൾ തകിടം മറിയ്ക്കാൻ. നമ്മൾ ഭൂമിയുടെ ‘അകത്താണ്’ താമസിക്കുന്നത് എന്ന് മനസിലാക്കി വെച്ചിര...

ഇലക്ട്രോൺ മൈക്രോസ്കോപ്പ്: ഇലക്ട്രോണിനെന്താ ഇവിടെ കാര്യം?

ചിത്രത്തിൽ കാണുന്നത് എന്താണെന്നറിയാമോ? ഇതൊരു പൂമ്പൊടിയുടെ ചിത്രമാണ്, പക്ഷേ ഒരല്പം വലുതാക്കി എടുത്തിരിക്കുന്നു എന്നേയുള്ളൂ. കൃത്യമായി പറഞ്ഞാൽ 761 മടങ്ങ് വലുതാക്കി (761x magnification) ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് പകർത്തിയ, ചെമ്പരത്തിയുടെ പൂമ്പൊടിയുടെ (hibiscus pollen) ചിത്രമാണത് ഇത്തരം ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ ഇത് വായിക്കുന്നവർക്ക് അത്ര അപരിചിതമൊന്നുമാകാൻ വഴിയില്ല. പക്ഷേ ഇവിടെ ചോദ്യം മറ്റൊന്നാണ്. ഫോട്ടോ എടുക്കുന്നിടത്ത്, ഈ ‘ഇലക്ടോണി’ന് എന്ത് കാര്യം? ആറ്റത്തിൽ ന്യൂക്ലിയസ്സിന് ചുറ്റും കറങ്ങുന്നു എന്ന് പറയപ്പെടുന്ന ഇലക്ട്രോണിനെ ഇവിടെ കൊണ്ടുവരുന്നത് എന്തിനാണ്? ഉത്തരം ക്വാണ്ടം മെക്കാനിക്സാണ്!! സൂക്ഷ്മതലത്തിൽ പദാർത്ഥ കണങ്ങൾ തരംഗങ്ങളെപ്പോലെ പെരുമാറും എന്ന് ക്വാണ്ടം ഫിസിക്സ് പറയുന്നു. ഇത് അവിശ്വസനീയമായി തോന്നുന്നവർക്കുള്ള അസ്സല് തെളിവാണ് ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ. ഇലക്ട്രോണുകളെന്ന സൂക്ഷ്മകണങ്ങളുടെ തരംഗസ്വഭാവം ചൂഷണം ചെയ്താണ് ഈ സാങ്കേതിക വിദ്യ പ്രവർത്തിക്കുന്നത്. സാധാരണ പ്രകാശത്തിന് പകരം ഇലക്ട്രോണുകളെ ഉപയോഗിക്കുമ്പോൾ വളരെയധികം കൂടുതൽ റെസല്യൂഷനിലുള്ള ചിത്രങ്ങ...