Skip to main content

അല്ല, ഇതല്ല പരിണാമസിദ്ധാന്തം...

പരിണാമ സിദ്ധാന്തം എന്ന് പറയുമ്പോഴൊക്കെ മനസിലേയ്ക്ക് വരാൻ സാധ്യതയുള്ള ഒരു ചിത്രമാണിത്. ഗൂഗിളിൽ 'theory of evolution' എന്നൊരു ഇമേജ് സർച്ച് നടത്തി നോക്കിയാൽ ഏറ്റവും കൂടുതൽ വരുന്നതും ഈ ചിത്രമോ ഇതിന്റെ ഏതെങ്കിലും വകഭേദമോ ആയിരിക്കും.

പക്ഷേ പരിണാമസിദ്ധാന്തത്തെ ജനങ്ങൾ ശരിയ്ക്ക് മനസിലാക്കാതിരിക്കാൻ ഒരു പ്രധാന കാരണം ഈ ചിത്രമായിരിക്കണം (മറ്റൊരു കാരണം തീർച്ചയായും മതവിദ്യാഭ്യാസം തന്നെ). കാരണം, ഇത്രയധികം പോപ്പുലറാണെങ്കിൽ പോലും ഈ ചിത്രം പരിണാമസിദ്ധാന്തത്തെ കുറിച്ച് വളരെ തെറ്റായ ഒരു ധാരണയാണ് ഉണ്ടാക്കുന്നത്. ഈ ചിത്രത്തിൽ കാണുന്നത് ജീവപരിണാമം അല്ലേയല്ല. സത്യത്തിൽ മനുഷ്യന്റെ പരിണാമത്തിന്റെ വിവിധ ഘട്ടങ്ങളെ ഒരേ ചിത്രത്തിൽ കാണിച്ചിരിക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. Early Man എന്ന പുസ്തകത്തിന് വേണ്ടി റുഡോൾഫ് സാലിംഗർ എന്ന ചിത്രകാരൻ തയ്യാറാക്കിയ March of Progress എന്ന ചിത്രീകരണമാണ് ഇതിന്റെ തുടക്കം. അതിൽ പതിനഞ്ച് ജീവികളെയാണ് ഉൾക്കൊള്ളിച്ചിരുന്നത്. പിന്നീട് അതിനെ അനുകരിച്ചും, അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടും വന്ന ലക്ഷക്കണക്കിന് ചിത്രങ്ങളിലൂടെ ഇത് ജീവപരിണാമത്തിന്റെ ഐക്കണായി മാറുകയായിരുന്നു.

ഈ ചിത്രത്തിൽ നിന്നും ഉണ്ടാകാവുന്ന ചില പ്രധാന തെറ്റിദ്ധാരണകൾ പരിശോധിയ്ക്കാം:

1. "കുരങ്ങനിൽ നിന്നാണ് മനുഷ്യൻ ഉണ്ടായത്"

അല്ലേയല്ല. ഈ ചിത്രത്തിൽ ഇടത്തേയറ്റം കാണുന്ന ജീവിയ്ക്ക് കുരങ്ങനോട് സാമ്യം തോന്നുന്നുണ്ട് എങ്കിലും അത് കുരങ്ങനല്ല. ഇന്നുള്ള ഒരു ജീവിയുടേയും പിന്നിലേക്കുള്ള പരിണാമ ചരിത്രത്തിൽ ഇന്നുള്ള മറ്റൊരു ജീവി ഉണ്ടാകില്ല. കുരങ്ങനും മനുഷ്യനും ഒരേ സമയം ഇന്നീ ലോകത്ത് കാണപ്പെടുന്ന ജീവികളാണ്. എന്നാൽ ഈ ചിത്രത്തിലെ വിവിധ കണ്ണികളായ ജീവികളൊന്നും തന്നെ ഒരുമിച്ച് ജീവിച്ചിരുന്നവയല്ല. ലക്ഷക്കണക്കിന് വർഷങ്ങളെടുത്ത് ഒരു കണ്ണിയിൽ നിന്നും മറ്റൊന്നിലേയ്ക്ക് പരിണമിയ്ക്കുകയാണ് ചെയ്തത്. കുരങ്ങനിൽ നിന്നല്ല മനുഷ്യൻ ഉണ്ടായത്, കുരങ്ങനും മനുഷ്യനും ഒരേ പൂർവികജീവിയിൽ നിന്നാണ് ഉണ്ടായത്. ആ പൂർവിക ജീവി ഇന്നില്ല! പോസ്റ്റിലെ ചിത്രം കാണിച്ചിട്ട്, "പരിണാമം ശരിയാണെങ്കിൽ ആദ്യത്തേയും അവസാനത്തേയും ജീവികൾക്ക് (കുരങ്ങനും മനുഷ്യനും) ഇടയിലുള്ള മറ്റ് ജീവികൾ എവിടെപ്പോയെന്ന് കാണിക്കെടാ" എന്ന് വെല്ലുവിളിക്കുന്ന ചേട്ടൻമാർ ഇനിയെങ്കിലും അതിലെ വിഡ്ഢിത്തം തിരിച്ചറിയുക.

2. "മനുഷ്യൻ ഉണ്ടായി വരുന്ന പ്രക്രിയയാണ് ജീവപരിണാമം"

അല്ല. മനുഷ്യനെ ഉണ്ടാക്കുക എന്നതല്ല ജീവപരിണാമത്തിന്റെ ലക്ഷ്യം. അതിന് ലക്ഷ്യമേയില്ല! പ്രാകൃതമായ ഒരു കുരങ്ങുജീവിയിൽ നിന്നും പടിപടിയായി പുരോഗതി പ്രാപിച്ച് മനുഷ്യൻ എന്ന ജീവി ഉണ്ടാകുന്നു എന്ന രീതിയിൽ, ഒരു പ്രത്യേക ദിശയിൽ സംഭവിക്കുന്ന ഒരു പ്രതിഭാസമായി പരിണാമത്തെ ഇത് ചിത്രീകരിക്കുന്നു. പോരാത്തതിന് മനുഷ്യൻ പുരോഗതിയുടെ ഉച്ചകോടിയിൽ നിൽക്കുന്ന ജീവിയാണ് എന്ന മതപരമായ അഹങ്കാരത്തിന് കൂടി ഈ ചിത്രം ചൂട്ടുപിടിക്കുന്നു. പരിണാമസിദ്ധാന്തത്തിന്റെ അന്തഃസത്തയെ തന്നെ കെടുത്തുന്ന ഒരു പരിപാടിയാണത്. പരിണാമം എന്തല്ലയോ, അതാണ് ഇവിടെ പ്രകടമാകുന്നത്. പരിണാമം ഒരിയ്ക്കലും 'പുരോഗതി' ലക്ഷ്യമാക്കി നീങ്ങുന്ന ഒരു നിയന്ത്രിതപ്രതിഭാസമല്ല. അത് തികച്ചും സ്വാഭാവികമായി, അന്ധമായി, യാതൊരു ദിശാബോധവുമില്ലാതെ സംഭവിക്കുന്ന ഒന്നാണ്. ഏറ്റവും 'മികച്ച' ജീവികളുമല്ല പരിണാമത്തിലൂടെ ഉണ്ടാകുന്നത്. മനുഷ്യൻ ഇത്തരമൊരു 'പുരോഗതി'യുടെ അറ്റത്തെ കണ്ണിയല്ല എന്നുമാത്രമല്ല, വളരുന്ന ഒരു മരത്തിന്റെ ചില്ലകൾ പോലെ പല പല ദിശകളിലായി ഒരേ സമയം സംഭവിക്കുന്ന ജീവിവർഗങ്ങളുടെ പരിണാമത്തിനിടയ്ക്ക് ഒരു പ്രത്യേക ചില്ലയിൽ സ്ഥാനം പിടിച്ച ഒരു ജീവിവർഗം മാത്രമാണ്. പരിണാമപ്രക്രിയ മനുഷ്യനിൽ അവസാനിക്കാനും പോകുന്നില്ല. ഇനി പരിണാമം സംഭവിച്ച് മനുഷ്യൻ ഏത് ജീവിയായി മാറും എന്ന് ചോദിക്കരുത്. കാരണം നേരത്തെ പറഞ്ഞത് തന്നെ. ഏതെങ്കിലും പ്രത്യേക ദിശയിലേക്കല്ല അത് സംഭവിക്കുന്നത്. അതിന് യാതൊരു ലക്ഷ്യബോധവുമില്ല.

3. "സിനിമയിൽ മനുഷ്യൻ പട്ടിയായി മാറുന്ന വിഷ്വൽ ഇഫക്റ്റ്സ് ഒക്കെ കാണിക്കുന്നപോലെ സംഭവിക്കുന്ന ഒന്നാണ് പരിണാമം"

ഒരു ദിവസം ഒരു കുരങ്ങൻ ഉറങ്ങാൻ കിടന്നിട്ട് ഉണർന്നപ്പോൾ മനുഷ്യനായി മാറി എന്ന മട്ടിലാണ് ഒരുപാട് പേർ പരിണാമത്തെ മനസിലാക്കി വെച്ചിരിക്കുന്നത് (ചിലർക്ക് മനസിലാവാഞ്ഞിട്ടല്ല, പക്ഷേ അതിനെയാണ് എതിർക്കാനെളുപ്പം എന്നുള്ളതുകൊണ്ട് അങ്ങനെ വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുന്നു) പരിണാമം സംഭവിക്കുന്നത് വളർന്ന് വലുതായ ജീവികളുടെ ശരീരത്തിലല്ല. അത് ഒരു ജീവിയുടെ തിരിച്ചറിയൽ (identity) നിശ്ചയിക്കുന്ന കോശങ്ങളിലെ ഡി.എൻ.ഏ.യ്ക്കുള്ളിലാണ് സംഭവിക്കുന്നത്, അതായത് തന്മാത്രാ തലത്തിൽ. എല്ലാ ജീവികളിലും ശരീരവളർച്ചയും പ്രത്യുൽപാദനവും നടക്കുന്നത് കോശവിഭജനം വഴിയാണല്ലോ (സിക്താണ്ഡം എന്ന ഒറ്റക്കോശം പല തവണ വിഭജിച്ചാണ് നമ്മുടെയൊക്കെ വലിയ ശരീരം ഉണ്ടായത് എന്നോർക്കണം). ഒരു കോശം വിഭജിച്ച് രണ്ടാകുമ്പോൾ അതിലെ ഡീ.എൻ.ഏയും ഏതാണ്ട് തുല്യമായ രണ്ട് കോപ്പികളായി മാറുന്നുണ്ട്. ഇതിലെ 'തുല്യമായ' എന്ന പ്രത്യേകത കാരണമാണ് പട്ടിയ്ക്ക് പട്ടിക്കുട്ടിയും മനുഷ്യന് മനുഷ്യക്കുട്ടിയും തന്നെ ഉണ്ടാകുന്നത്. 'ഏതാണ്ട് തുല്യമായ' എന്നതിലെ 'ഏതാണ്ട്' ആണ് ജീവപരിണാമത്തിന് കാരണമാകുന്നത്. ഡീ.എൻ.ഏ. എന്നത് ഒരു നെടുങ്കൻ തന്മാത്രയാണെന്നറിയാമല്ലോ. കോപ്പി എടുത്തോണ്ടിരിക്കുന്ന സമയത്ത് അല്ലറ ചില്ലറ 'തെറ്റുകളൊ'ക്കെ സംഭവിക്കാവുന്നതേയുള്ളു, ചിലപ്പോൾ കുറേ ആറ്റങ്ങളുടെ അടുക്ക് മാറിപ്പോയെന്ന് വരാം (ഇതിനെ മ്യൂട്ടേഷൻ എന്ന് വിളിക്കും). ഇത് വളരെ റാൻഡമായി സംഭവിക്കുതാണ്. ചിലപ്പോ ഇത് കൊണ്ട് കാര്യമായ മാറ്റമൊന്നും ഉണ്ടാകില്ല. എന്നാൽ ചിലപ്പോ ഈ മ്യൂട്ടേഷൻ കാരണം ആ കോശത്തിൽ നിന്ന് വളർന്ന് ഉണ്ടാകുന്ന ജീവിയ്ക്ക് സാരമായ എന്തെങ്കിലും മാറ്റം സംഭവിച്ചെന്നും വരാം. ആ മാറ്റം സാഹചര്യങ്ങളോട് ഒത്തുപോകാൻ കൂടുതൽ സഹായകമാണ് എന്നുവന്നാൽ ആ പ്രത്യേകജീവി മറ്റ് ജീവികളെ അപേക്ഷിച്ച് കൂടുതൽ അതിജീവിക്കുകയും, ഈ മാറ്റം അടുത്ത തലമുറയിലേയ്ക്ക് കൈമാറുകയും ചെയ്യും. മറിച്ച് സാഹചര്യങ്ങളോട് ചേരാത്തതാണെങ്കിൽ അത് കുറച്ചേ അതിജീവിക്കൂ. കാലം കടന്നുപോകുമ്പോൾ (ചില്ലറ കാലയളവൊന്നും പോരാ എന്നോർമ്മിപ്പിക്കുന്നു), അതിജീവനത്തിന് സഹായകമായ മാറ്റം ലഭിച്ച ജീവികൾ മാത്രം അവശേഷിക്കുകയും അല്ലാത്തവ പതിയെ ചിത്രത്തിൽ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്യും. (ഇതാണ് പ്രകൃതിനിർദ്ധാരണം അഥവാ natural selection) ഇങ്ങനെയാണ് പതിയെ പുതിയ ജീവിവർഗങ്ങൾ ഉണ്ടാകുന്നത്. അതായത് വെറും യാദൃച്ഛികതയുടെ പേരിൽ ഉണ്ടാകുന്ന മാറ്റങ്ങളിൽ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ സഹായകമാകുന്നത് നിലനിൽക്കുകയും അല്ലാത്തവ ഇല്ലാതാകുകയും ചെയ്യുന്ന, യാതൊരു ദിശാബോധവും ഇല്ലാത്ത, ലളിതമായ പ്രതിഭാസമാണ് ജീവപരിണാമം. ക്രമമില്ലായ്മയിൽ നിന്നും വളരെ സാവധാനം ക്രമമായ ഒരു പാറ്റേൺ രൂപം കൊള്ളുക എന്ന ഈ ഉജ്ജ്വലമായ ആശയമാണ് ജീവപരിണാമത്തിന്റെ ഭംഗി. (ഡാർവിൻ മതപുരോഹിതരുടെ ശത്രുവായതിൽ അത്ഭുതമുണ്ടോ? ജീവികളിലെ ക്രമം ഉണ്ടാക്കാൻ ദൈവമെന്ന എഞ്ചിനീയർ ഇരുന്ന് 'ഗ്രാഫിക് ഡിസൈൻ' ചെയ്യേണ്ട ആവശ്യമില്ല, അതിന് താനേ ഉണ്ടാകാവുന്നതേയുള്ളു എന്നുവന്നാൽ കളി കൈയീന്ന് പോയില്ലേ!)

Comments

  1. ചങ്ങാതി ,
    മികച്ച അവതരണം .....അങ്ങയെപ്പോലുള്ളവരുടെ ക്രിയാത്മകമായ ഇടപെടലാണ് ഇന്ന് സമൂഹത്തിനു വേണ്ടത് , അല്ലാതെ തെളിവുകള്‍ മുന്നില്‍ പച്ചയ്ക്ക് നിരത്തുമ്പോള്‍ ഇതൊന്നും തെളിവല്ല , എന്‍റെ തെളിവിങ്ങനല്ല എന്ന് പറയുന്ന " ഉമ്മനിസത്തിന്‍റെ " വക്താക്കളെ അല്ല ...

    ReplyDelete
  2. മികച്ച ലേഖനം അശാസ്ത്രീയ ചിന്തക:ൾക്കെതിരെ കൂടുതൽ ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു

    ReplyDelete

Post a Comment

Popular posts from this blog

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...

കുഞ്ഞുമനസ്സിലേയ്ക്ക് നാം കയറ്റിവിടുന്നത്…

കുട്ടിക്കാലത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം, ഭൂമിയുടെ അച്ചുതണ്ടിന്റെ മുകളിൽ കയറിനിന്ന് താഴേയ്ക്ക് നോക്കി ഭൂമി കറങ്ങുന്നത് നേരിട്ട് കാണുക എന്നതായിരുന്നു. ഈ ആഗ്രഹം വളരെ നാൾ കൊണ്ടുനടന്ന ശേഷമാണ് ഭൂമിയുടെ അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന ഞെട്ടിക്കുന്ന ദുഃഖസത്യം ഞാൻ തിരിച്ചറിഞ്ഞത്. ഭൂമിയെക്കുറിച്ചുള്ള എന്റെ ധാരണകൾ പലതും  കൂടോടെ പറിച്ചുകളയാൻ നിർബന്ധിച്ച ഒരു തിരിച്ചറിവായിരുന്നു അത്. ഇന്നാലോചിക്കുമ്പോൾ, കുറച്ചുകാലം കൂടി ആ തെറ്റിദ്ധാരണ ഞാൻ കൊണ്ടുനടന്നിരുന്നു എങ്കിൽ എന്റെ അടിസ്ഥാന ശാസ്ത്രബോധം മൊത്തം കുളമാകുമായിരുന്നു. എന്റെ കാര്യത്തിൽ സംഭവിച്ചത്, ഭൂമിയുടെ കറക്കത്തെ പറ്റി ആദ്യം പഠിപ്പിച്ച ടീച്ചർ ഒരു ഗ്ലോബ് കറക്കിക്കാണിക്കുകയും, ഭൂമിയുടെ കാര്യത്തിൽ നടുക്കുള്ള അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന് പറയാൻ വിട്ടുപോകുകയും ചെയ്തു എന്നതാണ്. പക്ഷേ വളരെ ചെറിയ കുട്ടികളോട് സംസാരിക്കുമ്പോൾ ഇത്തരം ചെറിയ പിഴവുകൾ, അവരുടെ അടിസ്ഥാന ശാസ്ത്രബോധത്തിൽ കാര്യമായ ദുഃസ്വാധീനം ചെലുത്തും. പലപ്പോഴും നിസ്സാരമായൊരു ഭാഷാപ്രയോഗം മതി കാര്യങ്ങൾ തകിടം മറിയ്ക്കാൻ. നമ്മൾ ഭൂമിയുടെ ‘അകത്താണ്’ താമസിക്കുന്നത് എന്ന് മനസിലാക്കി വെച്ചിര...

ഇലക്ട്രോൺ മൈക്രോസ്കോപ്പ്: ഇലക്ട്രോണിനെന്താ ഇവിടെ കാര്യം?

ചിത്രത്തിൽ കാണുന്നത് എന്താണെന്നറിയാമോ? ഇതൊരു പൂമ്പൊടിയുടെ ചിത്രമാണ്, പക്ഷേ ഒരല്പം വലുതാക്കി എടുത്തിരിക്കുന്നു എന്നേയുള്ളൂ. കൃത്യമായി പറഞ്ഞാൽ 761 മടങ്ങ് വലുതാക്കി (761x magnification) ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് പകർത്തിയ, ചെമ്പരത്തിയുടെ പൂമ്പൊടിയുടെ (hibiscus pollen) ചിത്രമാണത് ഇത്തരം ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ ഇത് വായിക്കുന്നവർക്ക് അത്ര അപരിചിതമൊന്നുമാകാൻ വഴിയില്ല. പക്ഷേ ഇവിടെ ചോദ്യം മറ്റൊന്നാണ്. ഫോട്ടോ എടുക്കുന്നിടത്ത്, ഈ ‘ഇലക്ടോണി’ന് എന്ത് കാര്യം? ആറ്റത്തിൽ ന്യൂക്ലിയസ്സിന് ചുറ്റും കറങ്ങുന്നു എന്ന് പറയപ്പെടുന്ന ഇലക്ട്രോണിനെ ഇവിടെ കൊണ്ടുവരുന്നത് എന്തിനാണ്? ഉത്തരം ക്വാണ്ടം മെക്കാനിക്സാണ്!! സൂക്ഷ്മതലത്തിൽ പദാർത്ഥ കണങ്ങൾ തരംഗങ്ങളെപ്പോലെ പെരുമാറും എന്ന് ക്വാണ്ടം ഫിസിക്സ് പറയുന്നു. ഇത് അവിശ്വസനീയമായി തോന്നുന്നവർക്കുള്ള അസ്സല് തെളിവാണ് ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ. ഇലക്ട്രോണുകളെന്ന സൂക്ഷ്മകണങ്ങളുടെ തരംഗസ്വഭാവം ചൂഷണം ചെയ്താണ് ഈ സാങ്കേതിക വിദ്യ പ്രവർത്തിക്കുന്നത്. സാധാരണ പ്രകാശത്തിന് പകരം ഇലക്ട്രോണുകളെ ഉപയോഗിക്കുമ്പോൾ വളരെയധികം കൂടുതൽ റെസല്യൂഷനിലുള്ള ചിത്രങ്ങ...