Skip to main content

പോലീസുകാര്‍ ഓവറായി 'ഓവര്‍' പറയുന്നത് എന്തിന്?

പോലീസിനെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഒരു പോലീസുകാരന്റെ കൈയിലിരിക്കുന്ന വയര്‍ലസ് സെറ്റും  "ഓവര്‍ ഓവര്‍" എന്ന പറച്ചിലും. സത്യത്തില്‍ വയര്‍ലസ്സിലൂടെ സംസാരിക്കുമ്പോള്‍ പോലീസുകാര്‍ക്ക് എന്തിനാണ് ഇടക്കിടെ "ഓവര്‍" എന്ന്‍ പറയേണ്ടിവരുന്നത്? നമ്മളൊന്നും മൊബൈല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ ഇങ്ങനെ ഓവറായിട്ട് "ഓവര്‍" പറയാറില്ലല്ലോ.

അവരുടെ കൈയില്‍ ഇരിക്കുന്ന വയര്‍ലെസ് (അല്ലെങ്കില്‍ അങ്ങനെ വിളിക്കപ്പെടുന്ന ഉപകരണം) ഒരു മൊബൈല്‍ ഫോണ്‍ പോലെയല്ല പ്രവര്‍ത്തിക്കുന്നത് എന്നതാണ് ഈ ഓവര്‍ പറച്ചിലിന്റെ സീക്രട്ട്. ടൂ-വേ റേഡിയോ എന്നാണ് ആ സാധനത്തിന്റെ പേര്. ഒരു ടൂ-വേ റേഡിയോയും മൊബൈല്‍ ഫോണും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം അതില്‍ ഉപയോഗിയ്ക്കുന്ന കമ്യൂണിക്കേഷന്‍ മോഡ് ആണ്. മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നത് full-duplex മോഡിലും ടൂ-വേ റേഡിയോ പ്രവര്‍ത്തിക്കുന്നത് half-duplex മോഡിലും ആണെന്ന്‍ സാങ്കേതികമായി പറയും. ഈ പേരുകളില്‍ നിന്നും ഒന്നും മനസിലാകാന്‍ പോണില്ല എന്നറിയാം. അത് മനസിലാക്കാന്‍ നമ്മളെങ്ങനെയാണ് സന്ദേശങ്ങള്‍ ഈ ഉപകരണങ്ങള്‍ വഴി കൈമാറുന്നത് എന്ന്‍ നോക്കാം.

നമ്മുടെ ശബ്ദത്തിനെ സ്വീകരിച്ച് സമാനമായ ഒരു വൈദ്യുത തരംഗമാക്കി മാറ്റുകയാണ് ഇവ ആദ്യം ചെയ്യുക. ഈ തരംഗം വളരെ ഊര്‍ജനില കുറഞ്ഞത് ആയതിനാല്‍ ഇതിനെ നേരിട്ട് പ്രേഷണം (transmit) ചെയ്യാന്‍ കഴിയില്ല. വാഹകതരംഗം (carrier wave) എന്ന്‍ വിളിക്കുന്ന ഊര്‍ജ്ജനില കൂടിയ തരംഗങ്ങളുടെ മേലെ ഈ സന്ദേശതരംഗത്തെ പതിപ്പിച്ച് ആ തരംഗത്തെയാണ് transmit ചെയ്യുന്നത്. (ഇങ്ങനെ സന്ദേശത്തെ കാരിയര്‍ തരംഗത്തിന് മേലെ പതിപ്പിക്കുന്ന പ്രക്രിയയെ modulation എന്ന്‍ വിളിക്കും. FM, AM എന്നൊക്കെ പറയുന്നതിലെ 'M' ഈ modulation-നെയാണ് സൂചിപ്പിക്കുന്നത്). ഈ കാരിയര്‍ തരംഗങ്ങളുടെ frequency-യെ കമ്യൂണിക്കേഷന്‍ ഭാഷയില്‍ ഒരു ചാനല്‍ എന്നാണ് വിളിക്കുക. Red FM-ഉം Club FM-ഉം സാങ്കേതിമായി എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന്‍ ചോദിച്ചാല്‍, അവിടെ നിന്നും ശബ്ദതരംഗങ്ങളെ നിങ്ങളുടെ അടുത്തേക്ക് 'കയറ്റിവിടാന്‍' അവര്‍ ഉപയോഗിയ്ക്കുന്ന കാരിയര്‍ തരംഗത്തിന്റെ frequency-യിലാണ് ആ വ്യത്യാസം. തിരുവനന്തപുരത്തെ കാര്യം നോക്കിയാല്‍ Red FM-ല്‍ നിന്നുള്ള ശബ്ദം നിങ്ങളുടെ അടുത്ത് എത്തുന്നത് 93.5 MHz frequency ഉള്ള ഒരു തരംഗത്തില്‍ ആണെങ്കില്‍, Club FM-ല്‍ നിന്നും അത് വരുന്നത് 94.3 MHz ഉള്ള മറ്റൊരു തരംഗത്തില്‍ ആയിരിയ്ക്കും. വയര്‍ലെസ് സാങ്കേതികവിദ്യ ഉപയോഗിയ്ക്കുന്ന ഏതാണ്ട് എല്ലാ ഉപകരണങ്ങളും ഇങ്ങനെ കാരിയര്‍ തരംഗങ്ങളുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ ഉപകരണവും ഉപയോഗിയ്ക്കുന്ന frequency range വ്യത്യാസപ്പെടും. മൊബൈല്‍ ഫോണും, റേഡിയോയും, ടീ. വീ.യും എല്ലാം വെവ്വേറെ frequency band-ല്‍ ആണ് പ്രവര്‍ത്തിക്കുന്നത്. വെവ്വേറെ ഫ്രീക്വെന്‍സികള്‍ ആയതിനാല്‍ അവ തമ്മില്‍ കൂടിപ്പിണഞ്ഞു (interference) പ്രശ്നമാകില്ല.

ടൂ-വേ റേഡിയോയും മൊബൈല്‍ ഫോണും ഇതേ പ്രക്രിയ ഉപയോഗിക്കുന്നുണ്ട് എങ്കിലും ഒരു പ്രധാന വ്യത്യാസമുണ്ട്. ഒരു മൊബൈല്‍ ഫോണ്‍ ഒരേ സമയം രണ്ടു കാരിയര്‍ തരംഗങ്ങള്‍ ഉപയോഗിക്കുന്നുണ്ട്- ഒരെണ്ണം സന്ദേശം നിങ്ങളിലേക്ക് എത്തിക്കാനും (receive) മറ്റൊന്ന് നിങ്ങളില്‍ നിന്ന് സന്ദേശം പുറത്തേക്ക് കൊണ്ടുപോകാനും (transmit). ഇവ രണ്ടും വേറെ frequency-കള്‍ ആയതിനാല്‍ ഇവ തമ്മില്‍ interfere ചെയ്യില്ല. അതുകൊണ്ട് തന്നെ ഒരേസമയം receive ചെയ്യാനും transmit ചെയ്യാനും സാധിയ്ക്കും. ഇതാണ് full-duplex mode. പക്ഷേ ടൂ-വേ റേഡിയോയെ സംബന്ധിച്ച് transmit ചെയ്യാനും receive ചെയ്യാനും ഒരേ frequency തന്നെയാണ് ഉപയോഗിക്കുന്നത് (ഇതാണ് half-duplex mode). ഫലമോ? ഒരറ്റത്ത് നിന്നുള്ള സന്ദേശം പൂര്‍ണമാകുന്നതിന് മുന്നേ മറ്റേയറ്റത്ത് നിന്ന് transmission ഉണ്ടായാല്‍ അത് പ്രശ്നമാകും. അതിനാല്‍ ടൂ-വേ റേഡിയോയില്‍ ഒരേ സമയം transmit ചെയ്യാനും receive ചെയ്യാനും സാധിക്കില്ല. ടൂ-വേ റേഡിയോ ഉപയോഗിക്കുമ്പോള്‍ സന്ദേശം അയച്ചുകൊണ്ടിരിക്കുന്ന ആള്‍ തന്റെ സന്ദേശം പൂര്‍ത്തിയായി എന്ന്‍ അറിയിച്ച ശേഷമേ മറ്റേയറ്റത്തുള്ള ആള്‍ തന്റെ transmission തുടങ്ങാന്‍ പാടുള്ളൂ. സ്വന്തം സന്ദേശം പൂര്‍ത്തിയായി എന്ന്‍ അറിയിക്കാന്‍ അന്തര്‍ദേശീയ തലത്തില്‍ സര്‍വസാധാരണമായി ഉപയോഗിയ്ക്കുന്ന വാക്കാണ് "ഓവര്‍". ഒരാള്‍ "ഓവര്‍" പറഞ്ഞുകഴിഞ്ഞാല്‍ മാത്രമേ മറ്റെയാള്‍ സംസാരിച്ച് തുടങ്ങൂ. റേഡിയോ വാര്‍ത്താവിനിമയങ്ങളില്‍ വ്യക്തത കൂട്ടുന്നതിനായി Military, Police, Civil Aviation, Fire safety തുടങ്ങിയ രംഗങ്ങളില്‍ ഇത്തരം കുറെ ഏറെ വാക്കുകള്‍ ഉപയോഗിക്കാറുണ്ട്. അതിനെ Voice procedure എന്ന്‍ പറയും. (ഹോളിവുഡ് മിലിറ്ററി സിനിമകളില്‍ സ്ഥിരം കേള്‍ക്കുന്ന Roger that, Copy that, Affirmative തുടങ്ങിയ വാക്കുകള്‍ എല്ലാം voice procedure കോഡുകള്‍ ആണ്)

ഇത്രയും വായിച്ചപ്പോള്‍, ഇന്ന്‍ മൊബൈല്‍ ഫോണുകള്‍ ഇത്രയും സര്‍വസാധാരണമായ സമയത്തും ഈ 'പഴഞ്ചന്‍' സാധനം ഉപയോഗിക്കുന്നതിന്റെ ആവശ്യമെന്താണ് എന്ന്‍ സംശയിക്കാന്‍ സാധ്യതയുണ്ട്.  ശരിയാണ്, മൊബൈല്‍ ഫോണിന് പകരമാകാന്‍ പല കാര്യങ്ങളിലും ടൂ-വേ റേഡിയോയ്ക്ക് സാധിക്കില്ല. പക്ഷേ പ്രകൃതി-ദുരന്തങ്ങളൊക്കെ ഉണ്ടാകുമ്പോള്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങളും, യുദ്ധസമയത്തെ സൈനികരുടെ സന്ദേശകൈമാറ്റവും ഒക്കെ പോലെ ഇന്നും ടൂ-വേ റേഡിയോ ഉപയോഗിക്കപ്പെടുന്ന ആവശ്യങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ സാധ്യമല്ല. ഏറ്റവും പ്രധാനം, ടൂ-വേ റേഡിയോ വളരെ പെട്ടെന്ന് കമ്യൂണിക്കേഷന്‍ സാധ്യമാക്കുന്ന ഒന്നാണ് എന്നതാണ്. നംബര്‍ ഡയല്‍ ചെയ്യുന്ന കാര്യമില്ല, ഒരു ബട്ടണ്‍ അമര്‍ത്തി നേരിട്ടു സംസാരം തുടങ്ങാം. അതേ ചാനലില്‍ (frequency-യില്‍ ) പ്രവര്‍ത്തിക്കുന്ന എല്ലാ ടൂ-വേ ഹാന്‍ഡ്സെറ്റുകളിലും ഒരേ സമയം സെക്കന്‍റുകള്‍ക്കുള്ളില്‍ ആ സന്ദേശം എത്തുകയും ചെയ്യും. 'line-busy' എന്നൊരു കാര്യമില്ല. സെല്‍ ഫോണിനെ അപേക്ഷിച്ച് out-of-range ആകുന്ന പ്രശ്നവും വളരെ കുറവാണ്.  ഇതിനൊക്കെ പുറമേ ഇവ ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ ചെലവും- മാസാമാസം ബില്ല് അടയ്ക്കുന്ന കാര്യമില്ല.

ഇപ്പോ മനസിലായില്ലേ നമ്മുടെ പോലീസുകാര്‍ ഇപ്പൊഴും ഓവറായി ഓവര്‍ പറയുന്നത് എന്തുകൊണ്ടാണെന്ന്?

Comments

Popular posts from this blog

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...

കുഞ്ഞുമനസ്സിലേയ്ക്ക് നാം കയറ്റിവിടുന്നത്…

കുട്ടിക്കാലത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം, ഭൂമിയുടെ അച്ചുതണ്ടിന്റെ മുകളിൽ കയറിനിന്ന് താഴേയ്ക്ക് നോക്കി ഭൂമി കറങ്ങുന്നത് നേരിട്ട് കാണുക എന്നതായിരുന്നു. ഈ ആഗ്രഹം വളരെ നാൾ കൊണ്ടുനടന്ന ശേഷമാണ് ഭൂമിയുടെ അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന ഞെട്ടിക്കുന്ന ദുഃഖസത്യം ഞാൻ തിരിച്ചറിഞ്ഞത്. ഭൂമിയെക്കുറിച്ചുള്ള എന്റെ ധാരണകൾ പലതും  കൂടോടെ പറിച്ചുകളയാൻ നിർബന്ധിച്ച ഒരു തിരിച്ചറിവായിരുന്നു അത്. ഇന്നാലോചിക്കുമ്പോൾ, കുറച്ചുകാലം കൂടി ആ തെറ്റിദ്ധാരണ ഞാൻ കൊണ്ടുനടന്നിരുന്നു എങ്കിൽ എന്റെ അടിസ്ഥാന ശാസ്ത്രബോധം മൊത്തം കുളമാകുമായിരുന്നു. എന്റെ കാര്യത്തിൽ സംഭവിച്ചത്, ഭൂമിയുടെ കറക്കത്തെ പറ്റി ആദ്യം പഠിപ്പിച്ച ടീച്ചർ ഒരു ഗ്ലോബ് കറക്കിക്കാണിക്കുകയും, ഭൂമിയുടെ കാര്യത്തിൽ നടുക്കുള്ള അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന് പറയാൻ വിട്ടുപോകുകയും ചെയ്തു എന്നതാണ്. പക്ഷേ വളരെ ചെറിയ കുട്ടികളോട് സംസാരിക്കുമ്പോൾ ഇത്തരം ചെറിയ പിഴവുകൾ, അവരുടെ അടിസ്ഥാന ശാസ്ത്രബോധത്തിൽ കാര്യമായ ദുഃസ്വാധീനം ചെലുത്തും. പലപ്പോഴും നിസ്സാരമായൊരു ഭാഷാപ്രയോഗം മതി കാര്യങ്ങൾ തകിടം മറിയ്ക്കാൻ. നമ്മൾ ഭൂമിയുടെ ‘അകത്താണ്’ താമസിക്കുന്നത് എന്ന് മനസിലാക്കി വെച്ചിര...

ഇലക്ട്രോൺ മൈക്രോസ്കോപ്പ്: ഇലക്ട്രോണിനെന്താ ഇവിടെ കാര്യം?

ചിത്രത്തിൽ കാണുന്നത് എന്താണെന്നറിയാമോ? ഇതൊരു പൂമ്പൊടിയുടെ ചിത്രമാണ്, പക്ഷേ ഒരല്പം വലുതാക്കി എടുത്തിരിക്കുന്നു എന്നേയുള്ളൂ. കൃത്യമായി പറഞ്ഞാൽ 761 മടങ്ങ് വലുതാക്കി (761x magnification) ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് പകർത്തിയ, ചെമ്പരത്തിയുടെ പൂമ്പൊടിയുടെ (hibiscus pollen) ചിത്രമാണത് ഇത്തരം ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ ഇത് വായിക്കുന്നവർക്ക് അത്ര അപരിചിതമൊന്നുമാകാൻ വഴിയില്ല. പക്ഷേ ഇവിടെ ചോദ്യം മറ്റൊന്നാണ്. ഫോട്ടോ എടുക്കുന്നിടത്ത്, ഈ ‘ഇലക്ടോണി’ന് എന്ത് കാര്യം? ആറ്റത്തിൽ ന്യൂക്ലിയസ്സിന് ചുറ്റും കറങ്ങുന്നു എന്ന് പറയപ്പെടുന്ന ഇലക്ട്രോണിനെ ഇവിടെ കൊണ്ടുവരുന്നത് എന്തിനാണ്? ഉത്തരം ക്വാണ്ടം മെക്കാനിക്സാണ്!! സൂക്ഷ്മതലത്തിൽ പദാർത്ഥ കണങ്ങൾ തരംഗങ്ങളെപ്പോലെ പെരുമാറും എന്ന് ക്വാണ്ടം ഫിസിക്സ് പറയുന്നു. ഇത് അവിശ്വസനീയമായി തോന്നുന്നവർക്കുള്ള അസ്സല് തെളിവാണ് ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ. ഇലക്ട്രോണുകളെന്ന സൂക്ഷ്മകണങ്ങളുടെ തരംഗസ്വഭാവം ചൂഷണം ചെയ്താണ് ഈ സാങ്കേതിക വിദ്യ പ്രവർത്തിക്കുന്നത്. സാധാരണ പ്രകാശത്തിന് പകരം ഇലക്ട്രോണുകളെ ഉപയോഗിക്കുമ്പോൾ വളരെയധികം കൂടുതൽ റെസല്യൂഷനിലുള്ള ചിത്രങ്ങ...