Skip to main content

ലിഫ്റ്റ്

നടന്ന് തളരുന്നിടത്ത് ഒരു കാറിൽ ലിഫ്റ്റ് കിട്ടുന്നത് എത്ര ആശ്വാസകരമായിരിയ്ക്കും അല്ലേ? എന്റെയാ ധാരണ മാറിയത് ഞാൻ എമ്മസ്സി പഠിയ്ക്കുന്ന കാലത്താണ്. കഥ ഇങ്ങനെ...

ഞാൻ ഒരു പ്രമുഖ ഗവേഷണസ്ഥാപനത്തിൽ എമ്മസ്സി പ്രോജക്റ്റ് ചെയ്യുന്ന സമയം. എന്നും രാവിലെ ബസിൽ നിന്നിറങ്ങി ഏതാണ്ട് ഒന്നര കിലോമീറ്റർ നടന്നാണ് സ്ഥാപനത്തിലേയ്ക്ക് പോകുന്നത്. അങ്ങോട്ട് ബസ് ഇല്ലാഞ്ഞിട്ടല്ല, മറിച്ച് അന്നും (അതെ, അന്നും) മൊടയ്ക്ക് കുറവില്ലാതിരുന്നതുകൊണ്ട് മാത്രമാണ് ബസിന് വേണ്ടി കാക്കാതെ വേനൽക്കാലത്തെ വെയിലും കൊണ്ട് രാവിലെ ഒമ്പതര മണിയ്ക്കുള്ള ഈ നടത്തം.

സംഭവദിവസവും ഞാൻ ആവേശത്തിന് ലവലേശം ചോർച്ച സംഭവിക്കാതെ ആഞ്ഞ് നടക്കുകയാണ്. ഏതാണ്ട് പാതി ദൂരം ആയപ്പോഴേയ്ക്കും ഒരു മാരുതി-800 വന്ന് തൊട്ടടുത്ത് നിർത്തി. ഓടിച്ചിരുന്ന മദ്ധ്യവയസ്കൻ ഒരു ചോദ്യം,

"ABCD- ലെ പയ്യനല്ലേ?" (ABCD = സ്ഥാപനത്തിന്റെ പേര്)

സാങ്കേതികമായി ABCD-ലെ പയ്യനല്ല എന്നും രണ്ടുമാസത്തെ എമ്മസ്സി പ്രോജക്റ്റ് ചെയ്യാനായി വന്ന വരുത്തനാണെന്നും വിശദീകരിക്കാൻ നടുറോഡിലെ പൊരിവെയിൽ ഒരു നല്ല സാഹചര്യമല്ലായിരുന്നു. അത് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും, "കേറനിയാ... ഞാനും അവിടെയാ" എന്നദ്ദേഹം പറഞ്ഞു. അതുപിന്നെ വരുത്തനാണെന്ന ഭാവമില്ലാതെ കണ്ണിൽ കണ്ടതിലൊക്കെ അതിനകം തലയിട്ട വിദ്വാൻ എന്ന നിലയിൽ എന്റെ മുഖം അവിടെ ആരെങ്കിലും തിരിച്ചറിഞ്ഞാൽ അസ്വാഭാവികമായൊന്നുമില്ല എന്ന അഹങ്കാരത്തിൽ, "ശ്ശോ, എന്റെയൊരു കാര്യം!" എന്ന് ആത്മഗതം ചെയ്തുകൊണ്ടും ആയിരം വാട്ടിന്റെ ഒരു ഹാലജൻ ചിരി ചിരിച്ചുകൊണ്ടും ഞാൻ കാറിലോട്ട് ചാടിക്കേറി.

"ഞാൻ അവിടെ പർച്ചേസിലെ ഉല്പലാക്ഷൻ നായർ" (NB: പേരിന്റെ ആദ്യ ഭാഗം ഞാൻ മാറ്റിയിട്ടുണ്ട്)

തിരോന്തരത്തെ ടിപ്പിക്കൽ നായർ മാടമ്പി ഭാവത്തിൽ, കൊമ്പൻ മീശയൊന്ന് തടവിക്കൊണ്ട് മൂപ്പര് സ്വയം പരിചയപ്പെടുത്തി. എന്നിട്ട് കുതിരയെ എന്നപോലെ കാറിനെ ചാടിച്ച് മുന്നോട്ട് നീക്കി. പൊടുന്നനെയുള്ള ആ ചാട്ടത്തിൽ ഞാനൊന്ന് ഇറുകിയിരിക്കാൻ ശ്രമിച്ചപ്പോഴേയ്ക്കും ചോദ്യം വന്നു,

"അനിയന്റെ പേരെങ്ങനാ?"

"വൈശാഖൻ തമ്പി", ഞാൻ വിനയം തേകിയൊഴിച്ചുകൊണ്ട് ആവർത്തിച്ചു.

"നെയ്യാറ്റിൻകരയായിരിക്കും വീട്"

"ഏയ്, അല്ല സാർ. പാലോട് ആണ് സ്ഥലം"- വീണ്ടും വിനയം.

"അങ്ങനെ വരാൻ വഴിയില്ലല്ലോ, നെയ്യാറ്റിൻകരയായിരിക്കും നിങ്ങടെ സ്ഥലം"

എനിക്കാ പറച്ചിലത്ര ദഹിച്ചില്ല. ഇങ്ങേർക്കെന്താ എന്റെ സ്ഥലത്തെക്കുറിച്ച് എന്നെക്കാൾ ഉറപ്പോ എന്ന മട്ടിൽ മുഖത്തോട്ട് നോക്കിയപ്പൊഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. കാറ്, അതായത് അപ്പോൾ ഞാൻ കൂടി ഇരിക്കുന്ന ആ കാറ്, റോഡിന്റെ വീതിയളക്കുന്ന മാതിരി നെടുകേയാണ് പോകുന്നത്. പന്തികേട് തോന്നിയ ഞാൻ മൂക്കൊന്ന് വട്ടം പിടിച്ചു. വേദനയോടെ ഞാൻ തിരിച്ചറിഞ്ഞു, എനിയ്ക്ക് ലിഫ്റ്റ് തന്നെ ABCD-ലെ ആ സാറ്... നല്ല അസ്സലൊരു പാമ്പാണെന്ന്! വണ്ടി ത്രികോണേ-ത്രികോണേന്നാണ് പൊയ്ക്കോണ്ടിരുന്നത് എങ്കിലും സ്പീഡിന് തീരെ കുറവില്ലായിരുന്നു. വീടുകളോ കടകളോ അധികം ഇല്ലാതിരുന്നതിനാൽ ഇറങ്ങണമെന്ന് പറയാൻ ഒരു കള്ളം പോലും കിട്ടാനില്ല. ഇനീപ്പോ നിങ്ങള് വെള്ളമായതുകൊണ്ട് ഇറങ്ങണം എന്ന് പറയാമെന്ന് വച്ചാൽ, ഒന്ന്, സ്വബോധമില്ലാത്തോണ്ട് മനസിലാവുമോ എന്നുറപ്പില്ല, രണ്ട്, അത്ര ചെറിയ പോസ്റ്റൊന്നുമല്ല മൂപ്പരുടേത്. ഇനിയെങ്ങാനും എന്നെ സ്ഥാപനത്തീന്ന് പുകച്ച് പുറത്ത് ചാടിച്ചാലോ! എന്റെ തലയിൽ ഇരുട്ട് കേറാൻ തുടങ്ങി. ചുരുക്കിപ്പറഞ്ഞാൽ... ജാങ്കോ... ഞാൻ പെട്ട്!!

കുറേനേരം വീഗാലാൻഡിലെ റൈഡിൽ ഇരിക്കുന്നതായിട്ട് സങ്കൽപ്പിച്ച് ആശ്വസിക്കാൻ നോക്കി. എവിടെ! ഒരാവശ്യം വന്നപ്പോൾ ഭാവന പോലും കൂടെ നിൽക്കാത്ത അവസ്ഥ. ഇതിനിടെ എതിരേ വന്ന ചില വണ്ടികളിലെ ഡ്രൈവർമാരുടെ മുഖത്ത് നിന്ന് നാല് തലമുറ ചേർത്തുള്ള 'സരസ്വതീജപം' വരുന്നുണ്ടെന്ന് ഞാൻ മനസിലാക്കി. പ്രാക്റ്റിക്കലി, ആ തെറികൾ എനിയ്ക്കും കൂടി ഉള്ളതാണല്ലോ അപ്പോൾ! ഇവിടെ കാറിനുള്ളിൽ അതിലും വലിയ കൊലപാതകമാണ് നടക്കുന്നത്. ഞാൻ പഴയ എട്ടുവീട്ടിൽ പിള്ളമാരുടെ സന്തതി പരമ്പരയിൽ ഉള്ളതാണെന്ന് മൂപ്പര് അങ്ങോട്ട് ഉറപ്പിച്ചു. എന്നിട്ട് അവരുമായി സ്വയം ബന്ധപ്പെടുത്തിക്കൊണ്ട്, അവിടെ വച്ച് അപ്പോ കണ്ട് പേര് മാത്രം മനസിലാക്കിയ ഞാനുമായി മൂപ്പർക്കുള്ള തായ്‌വഴി ബന്ധം സ്ഥാപിച്ചെടുക്കുന്ന വ്യാഖ്യാനയജ്ഞം! ഇതിനിടെ എന്നോടൊപ്പം പ്രോജക്റ്റ് ചെയ്യുന്ന രണ്ട് സഹപാഠി പെൺകുട്ടികൾ നടന്നുപോകുന്നത് ഞാൻ കണ്ടു. കടന്നുപോയ കാറിൽ എന്നെക്കണ്ട അവർ ചിരിച്ചു. തങ്ങൾ പൊരിവെയിലത്ത് നടക്കുമ്പോൾ കാറിൽ രാജകീയമായി പോകുന്ന സുഹൃത്തിനോടുള്ള അസൂയയും പരിഭവവും അവരിൽ ഞാൻ കണ്ടു. ഞാനോ? പട്ടിപിടുത്തക്കാരുടെ കെണിയിൽ വീണ് കോർപ്പറേഷന്റെ വാനിൽ കയറ്റി കൊണ്ടുപോകുന്ന തെരുവ് നായകൾ പുറത്തേയ്ക്ക് നോക്കുന്നതുപോലെ ദയനീയമായി അവരെ നോക്കി.

ഒരുതരത്തിൽ ഡിങ്കൻ കാത്തു എന്ന് പറഞ്ഞാൽ മതിയല്ലോ, എങ്ങനെയോ ജീവനോടെ സ്ഥാപനത്തിൽ എത്തിച്ചേർന്നു. ചെന്നപാടെ സീനിയർ ചേട്ടനോട് അനുഭവം വിവരിച്ചു. അപ്പോഴും പേടി മാറിയിട്ടില്ലായിരുന്നു എനിയ്ക്ക്. ഞങ്ങളുടെ ഗൈഡ് വന്നപാടെ ചേട്ടൻ ചിരിച്ചുകൊണ്ട് പറയുന്നകേട്ടു, "സാറേ, അറിഞ്ഞില്ലേ? വൈശാഖന് ഇന്ന് നമ്മുടെ ഉല്പലാക്ഷൻ നായർ ലിഫ്റ്റ് കൊടുത്തെന്ന്" അത് കേട്ട സാറിന്റെ മുഖത്ത് തെളിഞ്ഞ ചിരി ഇപ്പോഴും ഓർമ്മയുണ്ട്. അന്ന് സരസനായ സാർ പറഞ്ഞത്, ആ കാറിൽ കേറുന്നത് പോയിട്ട് തീപിടുത്തം ഭയന്ന് മൂപ്പരുടെ മുന്നിൽ വച്ച് ആരും തീപ്പെട്ടി ഉരയ്ക്കുക പോലും ചെയ്യാറില്ലത്രേ!

Comments

  1. കോലാഹലത്തിൽ അനക്കം വച്ചതിൽ സന്തോഷം. ബ്ലൊഗുകൾ ഇനിയും സജീവമാകട്ടെ

    ReplyDelete

Post a Comment

Popular posts from this blog

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...

കുഞ്ഞുമനസ്സിലേയ്ക്ക് നാം കയറ്റിവിടുന്നത്…

കുട്ടിക്കാലത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം, ഭൂമിയുടെ അച്ചുതണ്ടിന്റെ മുകളിൽ കയറിനിന്ന് താഴേയ്ക്ക് നോക്കി ഭൂമി കറങ്ങുന്നത് നേരിട്ട് കാണുക എന്നതായിരുന്നു. ഈ ആഗ്രഹം വളരെ നാൾ കൊണ്ടുനടന്ന ശേഷമാണ് ഭൂമിയുടെ അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന ഞെട്ടിക്കുന്ന ദുഃഖസത്യം ഞാൻ തിരിച്ചറിഞ്ഞത്. ഭൂമിയെക്കുറിച്ചുള്ള എന്റെ ധാരണകൾ പലതും  കൂടോടെ പറിച്ചുകളയാൻ നിർബന്ധിച്ച ഒരു തിരിച്ചറിവായിരുന്നു അത്. ഇന്നാലോചിക്കുമ്പോൾ, കുറച്ചുകാലം കൂടി ആ തെറ്റിദ്ധാരണ ഞാൻ കൊണ്ടുനടന്നിരുന്നു എങ്കിൽ എന്റെ അടിസ്ഥാന ശാസ്ത്രബോധം മൊത്തം കുളമാകുമായിരുന്നു. എന്റെ കാര്യത്തിൽ സംഭവിച്ചത്, ഭൂമിയുടെ കറക്കത്തെ പറ്റി ആദ്യം പഠിപ്പിച്ച ടീച്ചർ ഒരു ഗ്ലോബ് കറക്കിക്കാണിക്കുകയും, ഭൂമിയുടെ കാര്യത്തിൽ നടുക്കുള്ള അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന് പറയാൻ വിട്ടുപോകുകയും ചെയ്തു എന്നതാണ്. പക്ഷേ വളരെ ചെറിയ കുട്ടികളോട് സംസാരിക്കുമ്പോൾ ഇത്തരം ചെറിയ പിഴവുകൾ, അവരുടെ അടിസ്ഥാന ശാസ്ത്രബോധത്തിൽ കാര്യമായ ദുഃസ്വാധീനം ചെലുത്തും. പലപ്പോഴും നിസ്സാരമായൊരു ഭാഷാപ്രയോഗം മതി കാര്യങ്ങൾ തകിടം മറിയ്ക്കാൻ. നമ്മൾ ഭൂമിയുടെ ‘അകത്താണ്’ താമസിക്കുന്നത് എന്ന് മനസിലാക്കി വെച്ചിര...

ഇലക്ട്രോൺ മൈക്രോസ്കോപ്പ്: ഇലക്ട്രോണിനെന്താ ഇവിടെ കാര്യം?

ചിത്രത്തിൽ കാണുന്നത് എന്താണെന്നറിയാമോ? ഇതൊരു പൂമ്പൊടിയുടെ ചിത്രമാണ്, പക്ഷേ ഒരല്പം വലുതാക്കി എടുത്തിരിക്കുന്നു എന്നേയുള്ളൂ. കൃത്യമായി പറഞ്ഞാൽ 761 മടങ്ങ് വലുതാക്കി (761x magnification) ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് പകർത്തിയ, ചെമ്പരത്തിയുടെ പൂമ്പൊടിയുടെ (hibiscus pollen) ചിത്രമാണത് ഇത്തരം ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ ഇത് വായിക്കുന്നവർക്ക് അത്ര അപരിചിതമൊന്നുമാകാൻ വഴിയില്ല. പക്ഷേ ഇവിടെ ചോദ്യം മറ്റൊന്നാണ്. ഫോട്ടോ എടുക്കുന്നിടത്ത്, ഈ ‘ഇലക്ടോണി’ന് എന്ത് കാര്യം? ആറ്റത്തിൽ ന്യൂക്ലിയസ്സിന് ചുറ്റും കറങ്ങുന്നു എന്ന് പറയപ്പെടുന്ന ഇലക്ട്രോണിനെ ഇവിടെ കൊണ്ടുവരുന്നത് എന്തിനാണ്? ഉത്തരം ക്വാണ്ടം മെക്കാനിക്സാണ്!! സൂക്ഷ്മതലത്തിൽ പദാർത്ഥ കണങ്ങൾ തരംഗങ്ങളെപ്പോലെ പെരുമാറും എന്ന് ക്വാണ്ടം ഫിസിക്സ് പറയുന്നു. ഇത് അവിശ്വസനീയമായി തോന്നുന്നവർക്കുള്ള അസ്സല് തെളിവാണ് ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ. ഇലക്ട്രോണുകളെന്ന സൂക്ഷ്മകണങ്ങളുടെ തരംഗസ്വഭാവം ചൂഷണം ചെയ്താണ് ഈ സാങ്കേതിക വിദ്യ പ്രവർത്തിക്കുന്നത്. സാധാരണ പ്രകാശത്തിന് പകരം ഇലക്ട്രോണുകളെ ഉപയോഗിക്കുമ്പോൾ വളരെയധികം കൂടുതൽ റെസല്യൂഷനിലുള്ള ചിത്രങ്ങ...