Skip to main content

"ആളുകൾക്കെങ്ങനെ ഇത്ര വിഡ്ഢികളാകാൻ കഴിയുന്നു!"

ആളുകൾക്കെങ്ങനെയാണ് ഇത്ര വിഡ്ഢികളാകാൻ കഴിയുന്നത്?! എന്റെ നിരവധി സുഹൃത്തുക്കൾ ഓൺലൈനും ഓഫ്ലൈനും ഇത്തരമൊരു ആശ്ചര്യം പങ്കുവെയ്ക്കുന്നത് കണ്ടിട്ടുണ്ട്. ഇവിടെ ഫെയ്സ്ബുക്കിലും സർക്കിളിൽ ഉള്ള ഭൂരിഭാഗം പേരും സമാനചിന്താഗതിക്കാരായതിനാൽ, ഇത് വായിക്കുന്നവരിലും നിരവധി പേർ ഇങ്ങനെ ആശ്ചര്യപ്പെടുന്നുണ്ടാകും. ആളുകൾ അവിശ്വസനീയമാം വിധം വിഡ്ഢിത്തം സംസാരിക്കുന്നു എന്നാണ് മിക്കവരും പറയുന്നത്. എന്താകാം അതിന് കാരണം?

ഇക്കാര്യത്തിലെ വ്യക്തിപരമായ അഭിപ്രായം, ആളുകൾ അങ്ങനെ വിശേഷിച്ച് കൂടുതൽ വിഡ്ഢികളൊന്നും ആയിട്ടില്ല എന്നതാണ്. ആധുനികമായ വിവരകൈമാറ്റ സങ്കേതങ്ങൾ വന്നപ്പോൾ, ആളുകൾ കൂടുതൽ തുറന്നുകാട്ടപ്പെടുന്നു എന്നതാണ് ഇത്തരമൊരു ഫീലിങ് ഉണ്ടാകാൻ കാരണമെന്നാണ് ഞാൻ കരുതുന്നത്. കുടുംബാംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ, നിന്നുകൊണ്ട് വെള്ളം കുടിച്ചാൽ ആമാശയഭിത്തി തകരും എന്ന ആരോഗ്യസംരക്ഷണ സന്ദേശം ഫോർവേഡ് ചെയ്യുന്ന ബന്ധു ഒരു വിഡ്ഢിയാണോ എന്ന് നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം. പക്ഷേ വാട്സാപ്പ് ഗ്രൂപ്പ് എന്നൊരു സംഗതി ഇല്ലായിരുന്നു എങ്കിൽ, ഈ അമ്മാവൻ ശരീരശാസ്ത്രത്തെക്കുറിച്ച് എന്താണ് മനസിലാക്കി വെച്ചിരിക്കുന്നത് എന്ന് നിങ്ങൾ അറിയാനുള്ള സാധ്യത വളരെ കുറവാണ് എന്നുകൂടി ഓർക്കണം. ബന്ധുക്കൾ, അയൽക്കാർ, പഴയ അധ്യാപകർ എന്നിങ്ങനെ നമ്മുടെ സാമൂഹ്യവൃത്തത്തിലെ നിരവധി ആളുകളുമായുള്ള നമ്മുടെ സാധാരണ സംഭാഷണങ്ങൾ പരിശോധിക്കുക. അത് ഏതൊണ്ടൊക്കെയും പൊതുവായ പരിചയക്കാരുടെ വിശേഷങ്ങൾ, കുടംബാംഗങ്ങളുടെ സുഖവിവരങ്ങൾ, വിലവിവരങ്ങൾ, രാഷ്ട്രീയചലനങ്ങൾ തുടങ്ങിയ ദൈനംദിന വിഷയങ്ങളെ ചുറ്റിപ്പറ്റിയാണ്. ശാസ്ത്രം, ചരിത്രം തുടങ്ങിയ വിഷയങ്ങൾ അതിൽ വരാനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ട് തന്നെ നമ്മൾ ഇപ്പറഞ്ഞ മേഖലകളിൽ എന്തൊക്കെ ധാരണകളും വീക്ഷണങ്ങളും വെച്ചുപുലർത്തുന്നു എന്ന് പരസ്പരം അറിയാറില്ല. അറിയാൻ ശ്രമിക്കാറുമില്ല. സോഷ്യൽ മീഡിയയുടെ വരവോടെയാണ് ഇത്തരം ധാരണകൾ പുറത്തേയ്ക്ക് പ്രതിഫലിക്കാൻ തുടങ്ങിയത്. അത് പോലും, അവരുടെ അഭിപ്രായങ്ങളിലൂടെയല്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. അവർ യോജിക്കുന്ന - അതായത്, അവർ ലൈക്ക് ചെയ്യുകയും ഫോർവേഡ് ചെയ്യുകയും ചെയ്യുന്ന - അഭിപ്രായങ്ങൾ പരോക്ഷമായിട്ടാണ് അവരുടെ വിക്ഷണങ്ങളെ തുറന്നുകാണിക്കുന്നത്. അവരുടെ അറിവും അറിവുകേടും അങ്ങനെ പുറത്തുവരുന്നു. അതൊരു സ്വാഭാവികമായ കാര്യമാണ്. അതുകൊണ്ട് തന്നെ പണ്ട് സ്കൂളിൽ പഠിപ്പിച്ച ടീച്ചർ, ഷെയർ ചെയ്താൽ അത്ഭുതം കാട്ടിത്തരുന്ന ദൈവത്തിന്റെ പടം ഷെയർ ചെയ്തേക്കുന്നത് കണ്ണിൽ പെട്ടാൽ അതിൽ തെല്ലും അത്ഭുതപ്പെടാനില്ല. ആ ടീച്ചറെ കുറിച്ചുള്ള ചില പുതിയ അറിവുകൾ നിങ്ങൾക്ക് കിട്ടുന്നതായി മാത്രമേ അവിടെ കരുതേണ്ടതുള്ളൂ.

ഇവിടെ, സ്റ്റീവൻ പിങ്കർ 'Curse of knowledge' എന്ന് വിളിച്ച ഒരു മനുഷ്യഗുണത്തെക്കുറിച്ച് കൂടി പറയേണ്ടതുണ്ട്. ഒരു കാര്യം മനസിലാക്കിയവർക്ക്, അത് മനസിലാകാത്തവർ എങ്ങനെ ചിന്തിക്കുന്നു എന്ന് ഊഹിക്കാനുള്ള കഴിവില്ലായ്മയാണത്. കുട്ടികളിൽ നടത്തിയ ഒരു പരീക്ഷണം ഇത് വെളിപ്പെടുത്തിയിട്ടുണ്ട്. വളരെ ചെറിയ കുട്ടികളെ ഒരു ലാബിലേക്ക് വിളിച്ചുവരുത്തി, അവരുടെ കൈയിൽ ഓരോ മിട്ടായിപ്പെട്ടി കൊടുത്തു. മിട്ടായി കിട്ടുമെന്ന് പ്രതീക്ഷിച്ച് പെട്ടി തുറന്ന കുട്ടികൾക്ക്, കിട്ടിയത് പെൻസിലുകളാണ്. ആ കുട്ടികൾക്ക് അതിന് ശേഷമുണ്ടായ ധാരണ, ഇനി മിട്ടായിപ്പെട്ടി കിട്ടുന്ന മറ്റ് കുട്ടികൾ പെട്ടിയിൽ പെൻസിലാകും പ്രതീക്ഷിക്കുക എന്നതാണ്. എന്ന് മാത്രമല്ല, പെൻസിലാണ് കിട്ടാൻ പോകുന്നത് എന്ന് നേരത്തേ അറിയാമായിരുന്നു എന്ന് വരെ അവർ പറഞ്ഞു. കുട്ടികൾ കള്ളം പറഞ്ഞതല്ല. മറിച്ച്, മിട്ടായിപ്പെട്ടിയുടെ ഉള്ളിൽ പെൻസിലാണ് എന്ന 'അറിവ്' കിട്ടിയ കുട്ടികൾക്ക് ആ അറിവ് ഇല്ലാത്ത അവസ്ഥ മനസിൽ സങ്കല്പിക്കാൻ കഴിയുമായിരുന്നില്ല എന്നതാണ്. കുട്ടികൾ വളരുമ്പോൾ, ഈ ഒരു പരിമിതി മറികടക്കാറുണ്ട് എങ്കിലും, ഇതിന്റെ ചില അവശേഷിപ്പുകൾ നമുക്ക് മുതിർന്നവരിലും കാണാനാവും. പഠിപ്പിക്കുന്ന വിഷയത്തിൽ അഗാധമായ അറിവുള്ള പല അധ്യാപകരും മോശം അധ്യാപകരെന്ന ചീത്തപ്പേര് സമ്പാദിക്കുന്നത് ഇതിലൂടെയാണ്. മുമ്പിലിരിക്കുന്ന കുട്ടികൾക്ക് തനിക്കറിയാവുന്ന -താൻ അടിസ്ഥാനപരമെന്ന് കരുതുന്ന- പല കാര്യങ്ങളും അറിയില്ല എന്ന കാര്യം അവർക്ക് ഉൾക്കൊള്ളാനാകില്ല. അതൊന്നും അറിയാത്ത അവസ്ഥ അവർക്ക് സങ്കല്പിക്കാനുമാവില്ല. അതുകൊണ്ട് തന്നെ അവർ പറയുന്നത് വിദ്യാർത്ഥികൾക്ക് മനസിലാവില്ല. പ്രസംഗിക്കുമ്പോഴും, എഴുതുമ്പോഴുമൊക്കെ ആശയവിനിമയത്തിൽ ഈ 'അറിവിന്റെ ശാപം' പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നമുക്ക് മനസിലാകാത്ത എഴുത്തുകളും പ്രഭാഷണങ്ങളും പരിശോധിച്ചാൽ മിക്കവയിലും ഇത് തന്നെയാണ് പ്രധാന വില്ലൻ എന്ന് മനസിലാകും.

പുരോഗമന-യുക്തി-ശാസ്ത്രചിന്താ വിഷയങ്ങളിൽ ചിന്തിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന പലർക്കും ഈ അറിവിന്റെ ശാപം ഉള്ളതായി ശ്രദ്ധിച്ചിട്ടുണ്ട് (എന്നിൽ അത് എത്രത്തോളം ഉണ്ട് എന്ന് എനിക്കറിയില്ല). ഭാര്യ ഉൾപ്പടെയുള്ള സുഹൃത്തുക്കളിൽ ഞാനത് അടുത്ത് നിന്ന് ശ്രദ്ധിച്ചിട്ടുണ്ട്. 'ഇതെന്താ ഇവർ ഇങ്ങനെ!' എന്ന് അവർ ആശ്ചര്യപ്പെടുന്ന പല കാര്യങ്ങളിലും എന്റെ വികാരം 'ഇതിലെന്താ അസ്വാഭാവികമായിട്ടുള്ളത്!' എന്നായിരിക്കും. ആ ഒരു കാരണം കൊണ്ട് തന്നെ, അറിവിന്റെ ശാപം എന്നെ അധികം പിടികൂടിയിട്ടില്ല എന്നൊരു തോന്നൽ എനിക്കുണ്ട്. ഒരു ആത്മപരിശോധനയിൽ എന്റെ ഒരു പ്രത്യേകതയായി തോന്നിയത്, ഓർമ്മശക്തി പൊതുവേ വളരെ ദുർബലമാണെങ്കിൽ പോലും, ഓരോരോ കാലത്തും ഞാൻ എങ്ങനെയായിരുന്നു എന്ന കാര്യം എനിക്ക് ഏതാണ്ട് തെളിച്ചത്തോടെ തന്നെ ഓർമയുണ്ട് എന്നതാണ്. ഉദാഹരണത്തിന്, ഒരു പത്ത് വർഷം മുൻപ് എന്റെ ചിന്താഗതി, ലോകവീക്ഷണം, താത്പര്യങ്ങൾ, ഇഷ്ടക്കേടുകൾ എന്നിവയൊക്കെ എന്തായിരുന്നു എന്ന് കൃത്യമായ ഓർമയുണ്ടെനിക്ക്. ദൈവവിശ്വാസിയായ, സംഘിമനോഗതിയോടെ ഗീതയിൽ ക്വാണ്ടം മെക്കാനിക്സ് തിരഞ്ഞിരുന്ന, പുരുഷൻ സ്ത്രീയെക്കാൾ മഹത്തരമായ സൃഷ്ടിയാണെന്ന് ധരിച്ചിരുന്ന ആ ഞാൻ ഇന്നത്തെ എന്റെ കണ്ണിലൂടെ നോക്കിയാൽ ഒരു മരമണ്ടനാണ്. ജീവപരിണാമം എന്താണെന്ന് മനസിലാക്കിയപ്പോൾ എന്നിൽ എന്ത് മാറ്റം വന്നുവെന്ന് എനിക്കറിയാം. അതൊരുപക്ഷേ വാക്കുകളിൽ വിവരിച്ച് ഫലിപ്പിക്കാൻ എനിക്ക് പറ്റിയില്ലെങ്കിൽ പോലും. അതുപോലെ തന്നെ, ജീവപരിണാമം അറിയുമായിരുന്നില്ലാത്ത എന്നെ, എനിക്ക് ഇപ്പോഴും പിന്നോട്ട് നോക്കിയാൽ വ്യക്തമായി കാണാം. അത് ഒരുകാലത്തെ ഞാൻ തന്നെ ആയതുകൊണ്ട് എനിക്ക് ജീവപരിണാമം അറിയാത്ത ഒരാളുടെ ചിന്താഗതി കുറേയൊക്കെ ഊഹിക്കാനും കഴിയുന്നുണ്ട്. കൺഫ്യൂഷ്യസോ മറ്റോ പറഞ്ഞ്, ഐൻസ്റൈന്റേയും അബ്ദുൾ കലാമിന്റെയുമൊക്കെ പേരുകളിൽ പ്രചരിപ്പിച്ച് കണ്ടിട്ടുള്ള ഒരു വാചകമുണ്ട് - 'Once mind stretches to a new idea, it never goes back to its original dimension'. അറിവിന്റെ ശാപത്തെ മറ്റൊരു രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഇവിടെ. ശാസ്ത്രവും മറ്റ് ആധുനിക വീക്ഷണങ്ങളും ഉൾക്കൊണ്ട ആളുകൾക്ക്, അതിന് മുന്നത്തെ അവരവരുടെ തന്നെ അവസ്ഥ സങ്കല്പിച്ചെടുക്കാൻ കഴിയുന്നില്ല എന്ന് വേണം കരുതാൻ. ഒരു യുക്തിവാദി സുഹൃത്ത്, ഒരു വിശ്വാസിയോട് കുറേ ലോജിക്കൽ ന്യായങ്ങൾ നിരത്തിയിട്ട് 'ദൈവമെന്ന ഈ വിഡ്ഢിസങ്കല്പത്തിൽ വിശ്വസിക്കാൻ നിങ്ങൾക്കെങ്ങനെ കഴിയുന്നു?' എന്ന് ചോദിക്കുന്നത് കണ്ടിട്ടുണ്ട്. ഈ സുഹൃത്ത് അഞ്ച് വർഷം മുൻപ് വരെ ഒരു വിശ്വാസിയായിരുന്നു എന്നറിയാം. അത് അദ്ദേഹവും തുറന്ന് സമ്മതിക്കുന്നുണ്ട്. പക്ഷേ ആ ചോദ്യത്തിൽ നിന്ന്, അഞ്ച് വർഷം മുന്നത്തെ അദ്ദേഹത്തെ അദ്ദേഹത്തിന് തന്നെ ഓർത്തെടുക്കാൻ പറ്റുന്നില്ല എന്ന് വ്യക്തമാകുന്നു. '...never goes back to original dimension' എന്ന പരിമിതി എത്ര ഗുരുതരമാണ് എന്ന് ഇതിലൂടെ മനസിലാക്കാം. പത്ത് കൊല്ലം മുൻപ് ഞാൻ ഒരു വിശ്വാസി ആയിരുന്നെങ്കിൽ, ഇന്നത്തെ ഒരു വിശ്വാസിയ്ക്ക് പത്ത് കൊല്ലം മുൻപ് എനിക്ക് ഉണ്ടായിരുന്ന ന്യായങ്ങളെല്ലാം ദൈവത്തിന് വേണ്ടി നിരത്താനുണ്ടാകും എന്ന് ഞാൻ കരുതുന്നു. അന്ന് ഒരു വിഡ്ഢിയായിരുന്ന ഞാൻ പത്ത് കൊല്ലം കൊണ്ട് വലിയ ബുദ്ധിമാനായതുകൊണ്ടാണ് അവിശ്വാസിയായത് എന്ന് അതിനർത്ഥമില്ല. സ്വന്തം ചിന്താഗതിയിലെ ചില അപാകതകൾ പരിഹരിക്കാൻ കഴിഞ്ഞു എന്ന് മാത്രമാണ് അതിനർത്ഥം.

പറഞ്ഞുവന്നത് ഉപസംഹരിക്കാം. ഇന്ന് വിഡ്ഢിത്തം പറയുന്നവരെല്ലാം വിഡ്ഢികളാകണം എന്നില്ല. മനുഷ്യന്റെ ചിന്താഗതിയിലെ സഹജമായ പരിമിതികൾ അവരിൽ പ്രകടമാകുന്നു എന്നേയുള്ളൂ. ആ മനസുകളെ പുതിയ തലങ്ങളിലേക്ക് വലിച്ചുനീട്ടാൻ (stretch to new dimensions) പ്രാപ്തമായ ആശയങ്ങൾ പ്രചരിപ്പിക്കുക എന്നതാണ് അവിടെ പ്രായോഗികമായ ഒരു പരിഹാരമാർഗം. എന്നെ സംബന്ധിച്ച്, അതിന് സഹായിച്ചത് ശാസ്ത്രമായിരുന്നു. ആ തിരിച്ചറിവിൽ, ശാസ്ത്രം പ്രചരിപ്പിച്ച് മനസുകളെ പുതിയ തലത്തിലേക്ക് വലിക്കാൻ ശ്രമിക്കുന്നതിനാണ്, വിഡ്ഢിത്തങ്ങളെ പരിഹസിച്ച് തിരുത്താൻ ശ്രമിക്കുന്നതിനെക്കാൾ ഞാൻ പ്രാധാന്യം കല്പിക്കുന്നത്. 

Comments

  1. ഒന്നും പറയാനില്ല...mass... പല ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ തന്നതും അതിലേക്കുള്ള വഴി പറഞ്ഞു തന്നതും താങ്കളാണ് നന്ദി....

    ReplyDelete

Post a Comment

Popular posts from this blog

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...

കുഞ്ഞുമനസ്സിലേയ്ക്ക് നാം കയറ്റിവിടുന്നത്…

കുട്ടിക്കാലത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം, ഭൂമിയുടെ അച്ചുതണ്ടിന്റെ മുകളിൽ കയറിനിന്ന് താഴേയ്ക്ക് നോക്കി ഭൂമി കറങ്ങുന്നത് നേരിട്ട് കാണുക എന്നതായിരുന്നു. ഈ ആഗ്രഹം വളരെ നാൾ കൊണ്ടുനടന്ന ശേഷമാണ് ഭൂമിയുടെ അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന ഞെട്ടിക്കുന്ന ദുഃഖസത്യം ഞാൻ തിരിച്ചറിഞ്ഞത്. ഭൂമിയെക്കുറിച്ചുള്ള എന്റെ ധാരണകൾ പലതും  കൂടോടെ പറിച്ചുകളയാൻ നിർബന്ധിച്ച ഒരു തിരിച്ചറിവായിരുന്നു അത്. ഇന്നാലോചിക്കുമ്പോൾ, കുറച്ചുകാലം കൂടി ആ തെറ്റിദ്ധാരണ ഞാൻ കൊണ്ടുനടന്നിരുന്നു എങ്കിൽ എന്റെ അടിസ്ഥാന ശാസ്ത്രബോധം മൊത്തം കുളമാകുമായിരുന്നു. എന്റെ കാര്യത്തിൽ സംഭവിച്ചത്, ഭൂമിയുടെ കറക്കത്തെ പറ്റി ആദ്യം പഠിപ്പിച്ച ടീച്ചർ ഒരു ഗ്ലോബ് കറക്കിക്കാണിക്കുകയും, ഭൂമിയുടെ കാര്യത്തിൽ നടുക്കുള്ള അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന് പറയാൻ വിട്ടുപോകുകയും ചെയ്തു എന്നതാണ്. പക്ഷേ വളരെ ചെറിയ കുട്ടികളോട് സംസാരിക്കുമ്പോൾ ഇത്തരം ചെറിയ പിഴവുകൾ, അവരുടെ അടിസ്ഥാന ശാസ്ത്രബോധത്തിൽ കാര്യമായ ദുഃസ്വാധീനം ചെലുത്തും. പലപ്പോഴും നിസ്സാരമായൊരു ഭാഷാപ്രയോഗം മതി കാര്യങ്ങൾ തകിടം മറിയ്ക്കാൻ. നമ്മൾ ഭൂമിയുടെ ‘അകത്താണ്’ താമസിക്കുന്നത് എന്ന് മനസിലാക്കി വെച്ചിര...

ഇലക്ട്രോൺ മൈക്രോസ്കോപ്പ്: ഇലക്ട്രോണിനെന്താ ഇവിടെ കാര്യം?

ചിത്രത്തിൽ കാണുന്നത് എന്താണെന്നറിയാമോ? ഇതൊരു പൂമ്പൊടിയുടെ ചിത്രമാണ്, പക്ഷേ ഒരല്പം വലുതാക്കി എടുത്തിരിക്കുന്നു എന്നേയുള്ളൂ. കൃത്യമായി പറഞ്ഞാൽ 761 മടങ്ങ് വലുതാക്കി (761x magnification) ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് പകർത്തിയ, ചെമ്പരത്തിയുടെ പൂമ്പൊടിയുടെ (hibiscus pollen) ചിത്രമാണത് ഇത്തരം ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ ഇത് വായിക്കുന്നവർക്ക് അത്ര അപരിചിതമൊന്നുമാകാൻ വഴിയില്ല. പക്ഷേ ഇവിടെ ചോദ്യം മറ്റൊന്നാണ്. ഫോട്ടോ എടുക്കുന്നിടത്ത്, ഈ ‘ഇലക്ടോണി’ന് എന്ത് കാര്യം? ആറ്റത്തിൽ ന്യൂക്ലിയസ്സിന് ചുറ്റും കറങ്ങുന്നു എന്ന് പറയപ്പെടുന്ന ഇലക്ട്രോണിനെ ഇവിടെ കൊണ്ടുവരുന്നത് എന്തിനാണ്? ഉത്തരം ക്വാണ്ടം മെക്കാനിക്സാണ്!! സൂക്ഷ്മതലത്തിൽ പദാർത്ഥ കണങ്ങൾ തരംഗങ്ങളെപ്പോലെ പെരുമാറും എന്ന് ക്വാണ്ടം ഫിസിക്സ് പറയുന്നു. ഇത് അവിശ്വസനീയമായി തോന്നുന്നവർക്കുള്ള അസ്സല് തെളിവാണ് ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ. ഇലക്ട്രോണുകളെന്ന സൂക്ഷ്മകണങ്ങളുടെ തരംഗസ്വഭാവം ചൂഷണം ചെയ്താണ് ഈ സാങ്കേതിക വിദ്യ പ്രവർത്തിക്കുന്നത്. സാധാരണ പ്രകാശത്തിന് പകരം ഇലക്ട്രോണുകളെ ഉപയോഗിക്കുമ്പോൾ വളരെയധികം കൂടുതൽ റെസല്യൂഷനിലുള്ള ചിത്രങ്ങ...