Skip to main content

സോറി, ശാസ്ത്രം ഉപദേശിയല്ല.

കഴിഞ്ഞ ദിവസം ഒരു ശാസ്ത്രാവബോധ പരിപാടിയിൽ ഒരു സംഭാഷണം നടന്നു. പ്രഭാഷകനായ ഡോക്ടർ ഒരു ചോദ്യം ഉന്നയിച്ചു- "നിങ്ങളിൽ മോഡേൺ മെഡിസിൻ അല്ലാതെ, വേറെ ഏതെങ്കിലും ചികിത്സാരീതിയെ ആശ്രയിക്കുന്ന ആളുകളുണ്ടോ?"

ഒരാൾ കൈയുയർത്തി.

"
ഏതാണത്?"- ഡോക്ടർ ആരാഞ്ഞു.

കൈയുയർത്തിയ ആൾ എഴുന്നേറ്റുനിന്ന് ഇപ്രകാരം പറഞ്ഞു;

"
എനിക്ക് ആസ്ത്മയുടെ പ്രശ്നമുണ്ട്. അലോപ്പതി ഡോക്ടർ എനിക്ക് ഇൻഹേലർ എഴുതിത്തന്നിട്ടുണ്ട്. പക്ഷേ ഞാനത് അറ്റ കൈയ്ക്ക് മാത്രമേ ഉപയോഗിക്കാറുള്ളൂ. പൊടിയിൽ നിന്ന് പരമാവധി അകലം പാലിച്ചും വ്യായാമം ചെയ്തുമൊക്കെ അസുഖം പരമാവധി ഒഴിവാക്കാനാണ് ഞാനെപ്പോഴും ശ്രമിക്കുക. അതുകൊണ്ടാണ് ഞാൻ പറഞ്ഞത്, ഞാൻ അലോപ്പതിയെ മാത്രം ആശ്രയിക്കുന്ന ആളല്ല എന്ന്"

അതിന് ശേഷം വന്ന എന്റെ അവതരണത്തിൽ ഞാനീ സംഭാഷണത്തെ പ്രത്യേകം വിഷയമാക്കിയിരുന്നു. അത് തന്നെ ഇവിടെയും പങ്ക് വെക്കാം എന്ന് കരുതി. കാരണം വളരെ സാധാരണമായ ഒരു തെറ്റിദ്ധാരണ ഈ സംഭാഷണത്തിൽ പ്രതിഫലിക്കുന്നുണ്ട്. മലയാളി ദിനംപ്രതി അപകടകരമായ ആരോഗ്യപ്രവണതകളിലേക്ക് വീണുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, ആ തെറ്റിദ്ധാരണ തിരുത്തപ്പെടേണ്ട ഒന്നാണ്.

സത്യത്തിൽ ടി സംഭാഷണത്തിൽ മറുപടി പറഞ്ഞ വ്യക്തി മോഡേൺ മെഡിസിനെ അല്ലാതെ മറ്റൊന്നിനേയും ആരോഗ്യകാര്യത്തിൽ ആശ്രയിക്കുന്നില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്. പക്ഷേ കാര്യം അങ്ങനെയല്ലെന്ന് അദ്ദേഹം ആത്മാർത്ഥമായി കരുതിയിരുന്നു. എന്താണ് കാരണം? വ്യക്തമാണ്, മോഡേൺ മെഡിസിൻ എന്നാൽ കൃത്രിമമായി നിർമിച്ചെടുന്ന മരുന്ന് കൊടുത്തോ ശസ്ത്രക്രിയ വഴിയോ രോഗാവസ്ഥയെ സുഖപ്പെടുത്തുന്ന ഒരു 'പതി' -അലോപ്പതി- മാത്രമാണെന്ന് അദ്ദേഹം ധരിച്ചുവെച്ചിരിക്കുന്നു. വ്യായാമം, രോഗം വരാതിരിക്കാനുള്ള മറ്റ് ജീവിതചര്യകൾ എന്നിവ മറ്റ് 'പതി'കളുടെ കീഴിൽ വരുന്ന കാര്യങ്ങളാണെന്നും. അദ്ദേഹത്തെ ഒരു രീതിയിലും കുറ്റപ്പെടുത്താനാകില്ല. ഇതരചികിത്സാക്കാർ ഈ രീതിയിലുള്ള ധാരണ കാലങ്ങളായി നിരന്തരം പ്രചരിപ്പിക്കുന്നുണ്ട്. മരുന്നുമാഫിയ പോലുള്ള പ്രയോഗങ്ങളൊക്കെ പോപ്പുലറാകുന്നതിനും വളരെ മുൻപ് തന്നെ 'അലോപ്പതി രോഗത്തിന് പകരം രോഗലക്ഷണങ്ങളെ മാത്രം ചികിത്സിക്കുന്നു', 'അലോപ്പതി മരുന്നാണെങ്കിൽ സൈഡ് ഇഫക്റ്റ് (പാർശ്വഫലം) ഉണ്ടാകും', തുടങ്ങിയ ധാരണകൾ സമൂഹത്തിൽ വളരെ ആഴത്തിൽ എത്തിയിട്ടുണ്ട്. കാര്യമായ വിദ്യാഭ്യാസമൊന്നുമില്ലാത്ത നാട്ടുമ്പുറത്തുകാര് പോലും വളരെ ആധികാരികമായി ഇത് പറയുന്നത് കേൾക്കാം. ഫെയ്സ്ബുക്കിലും പ്രത്യേകിച്ച് നിക്ഷിപ്ത താത്പര്യങ്ങളില്ലാതെ നിഷ്പക്ഷമായി സംസാരിക്കുന്നവർ പോലും ക്രിട്ടിക്കൽ സാഹചര്യത്തിൽ മാത്രം അലോപ്പതിയും അല്ലാത്തപ്പോൾ മറ്റ് പതികളും ഉപയോഗിക്കുന്നതാണ് നല്ലത് എന്നഭിപ്രായപ്പെടുന്നതും ഇത്തരം തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിലാണ്.

എന്താണ് ആ ധാരണയിലെ പ്രശ്നം?

ആധുനികവൈദ്യശാസ്ത്രത്തെ മറ്റ് ചികിത്സാരീതികളിൽ നിന്നും തീർത്തും വ്യത്യസ്തമാക്കുന്നത് അതാണ്. അലോപ്പതി എന്ന വാക്ക് തന്നെ, ഹോമിയോപ്പതിയുടെ ഉപജ്ഞാതാവായ സാമുവൽ ഹാനിമാൻ അന്ന് നിലവിലിരുന്ന അന്നത്തെ അറിവ് വെച്ചുള്ള ചികിത്സാരീതിയെ ഭള്ള് പറയാനായി കണ്ടെത്തിയതാണ്. എന്നിട്ട് സംഭവിച്ചതെന്താണ്? അലോപ്പതി എന്ന് ചീത്തപ്പേര് കിട്ടിയ ആ ചികിത്സാരീതി, പിന്നീട് വന്ന ശാസ്ത്രീയമായ കണ്ടുപിടിത്തങ്ങളുടെ ചുവടുപിടിച്ച് പരിഷ്കരിക്കപ്പെടുകയും വളരുകയും ചെയ്തു. എത്രത്തോളം പരിഷ്കരിക്കപ്പെട്ടു എന്ന് മനസിലാക്കാൻ അലോപ്പതിയുടെ അന്നത്തെ അവസ്ഥ ആലോചിച്ചാൽ മതി. സൂക്ഷ്മജീവികൾ കാരണം രോഗം ഉണ്ടാകാം എന്ന കാര്യത്തിന് പോലും വേണ്ടത്ര അംഗീകാരം കിട്ടിയിട്ടില്ലാത്ത കാലമായിരുന്നു അത്. രോഗാണുക്കളെ രോഗങ്ങളുമായി ബന്ധപ്പെടുത്തുന്നതിൽ നിർണായകസ്ഥാനം വഹിച്ച റോബർട്ട് കോക്ക് ജനിക്കുന്നത് തന്നെ സാമുവൽ ഹാനിമാൻ മരിച്ച വർഷമാണ്. അന്ന് വാക്സിനുകൾ നിലവിലുണ്ടായിരുന്നില്ല. എക്സ്-റേ ഉപയോഗിച്ച് ശരീരാന്തർഭാഗത്തിന്റെ ചിത്രമെടുക്കാൻ കഴിഞ്ഞത് ഹാനിമാൻ മരിച്ച് അര നൂറ്റാണ്ട് കഴിഞ്ഞാണ്. മനുഷ്യരക്തം പല ഗ്രൂപ്പുകളായി വ്യത്യസ്തമാണ് എന്നറിഞ്ഞത് അതിനും ശേഷമാണ്. വിറ്റാമിനുകളേയും ഇൻസുലിനേയും പോലുള്ള പ്രധാന തന്മാത്രകളെ തിരിച്ചറിഞ്ഞത് പിന്നേയും ദശാബ്ദങ്ങൾ കഴിഞ്ഞാണ്. പടിപടിയായി, പല ശാഖകളിലായി ആധുനികശാസ്ത്രം ശരീരത്തെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും മനസിലാക്കിയ അറിവുകളാണ് ഇന്ന് അവയവകൈമാറ്റത്തിലും കൃത്രിമാവയവങ്ങളിലും ജനറ്റിക് എഞ്ചിനീയറിങ്ങിലും ഒക്കെ എത്തിനിൽക്കുന്നത്. സത്യത്തിൽ ഇരുന്നൂറ് വർഷം മുന്നത്തെ ആ പഴയ 'അലോപ്പതി'യുമായി ഇന്നതിന് വിദൂരസാമ്യം പോലുമില്ല. പക്ഷേ ഹാനിമാന്റെ ഹോമിയോപ്പതിയോ? ഇരുന്നൂറ് വർഷം മുന്നത്തെ 'സാമ്യത്തെ സുഖപ്പെടുത്തുന്ന സാമ്യ'വും 'നേർപ്പിക്കുന്തോറും വീര്യം കൂടുന്ന മരുന്നും' ഒക്കെ അതേപടി മുറുക്കിപ്പിടിച്ച് ഇന്നും നിലനിൽക്കുന്നു. ഹാനിമാന്റെ കാലത്ത് അത് പരിഹാസ്യമായിരുന്നില്ല. പക്ഷേ കഴിഞ്ഞ ഇരുന്നൂറ് വർഷത്തെ ശാസ്ത്രകണ്ടുപിടിത്തങ്ങളുടെ പ്രഭയിൽ അതൊരു കോമാളിവേഷത്തിലാണ് ഇന്ന് നിൽക്കുന്നത്. ആയിരക്കണക്കിന് വർഷം പഴക്കമുള്ള ത്രിദോഷസിദ്ധാന്തം വെച്ച് നിലനിൽക്കുന്ന ആയുർവേദം പോലും ഹോമിയോപ്പതിയോളം പരിഹാസ്യമല്ല.

ആധുനികവൈദ്യത്തിന് സ്വതന്ത്രമായ നിലനില്പില്ല. അത് ഫിസിക്സിലും കെമിസ്ട്രിയിലും ബയോളജിയിലും ഒക്കെ സമാന്തരമായി ഉണ്ടാകുന്ന പുതിയ അറിവുകളെ ആരോഗ്യപരിപാലനത്തിനായി ഉപയോഗിക്കുക മാത്രമാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ മറ്റ് ചികിത്സാരീതികൾ അവകാശപ്പെടുന്നതുപോലെയുള്ള ഒരു ഫിലോസഫി (സാമ്യം സാമ്യത്തെ സുഖപ്പെടുത്തൽ, ത്രിദോഷങ്ങളുടെ സന്തുലനം etc.) ഒന്നും അതിനില്ല. അവിടെ ഉപദേശങ്ങൾക്കൊന്നും സ്ഥാനമില്ല. അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യരുത് എന്ന മാർഗനിർദ്ദേശങ്ങളും ഇല്ല. ശാസ്ത്രത്തിന്റെ അടിസ്ഥാന ഉദ്ദേശ്യം സത്യം കണ്ടുപിടിക്കുക എന്നതാണ്. ജീവശാസ്ത്രം ശരീരത്തിന്റെ പ്രവർത്തനങ്ങൾ, ഘടന, എന്നിവ ഇന്നയിന്ന രീതിയിലാണ് എന്ന് കണ്ടെത്തുന്നു. രസതന്ത്രം രാസവസ്തുക്കൾ ഇന്നയിന്ന രീതിയിൽ പ്രതിപ്രവർത്തിച്ച് ഇന്നയിന്ന ഫലങ്ങൾ ഉണ്ടാക്കുന്നു എന്ന് കണ്ടെത്തുന്നു. ഉദാഹരണത്തിന് ആമാശയത്തിലെ ആസിഡുകളുടെ സാന്നിദ്ധ്യം ജീവശാസ്ത്രം കണ്ടെത്തിയതാണ്. അതുപോലെ ആസിഡുകളുടെ സ്വഭാവത്തെ പ്രതിരോധിയ്ക്കാൻ ആൽക്കലൈൻ സ്വഭാവമുള്ള രാസവസ്തുക്കൾക്ക് കഴിയും എന്ന് രസതന്ത്രം കണ്ടുപിടിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ ഈ അറിവുകളെ തമ്മിൽ യോജിപ്പിച്ചാലോ? ആമാശയത്തിൽ അമിതമായി ആസിഡ് ഉണ്ടായാൽ (അസിഡിറ്റി), അത് പ്രതിരോധിക്കാനായി ആൽക്കലൈൻ സ്വഭാവമുള്ള അന്റാസിഡ് സംയുക്തങ്ങളെ ഉപയോഗിക്കാൻ ചികിത്സകന് കഴിയും. (ഇത് കാര്യം മനസിലാവാനായി ലളിതമാക്കി പറഞ്ഞൊരു ഉദാഹരണം മാത്രമാണെന്ന് ഓർമിപ്പിക്കട്ടെ. പ്രായോഗികതലത്തിൽ മറ്റൊരുപാട് കാര്യങ്ങൾ പരിഗണിച്ചാണ് ശരിയായ ഒരു മരുന്നിലേക്ക് നമ്മൾ എത്തിച്ചേരുക) ക്ഷതമേറ്റ ഒരു അവയവത്തിന്റെ ഉള്ളിൽ അസ്ഥി പൊട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ, മാംസം തുളച്ചുകയറാൻ ശേഷിയുള്ള എക്സ്-റേ ഉപയോഗിക്കുന്നതും അതേ ലോജിക്കിൽ തന്നെ. എക്സ്-റേ കണ്ടുപിടിച്ചത് ഒരു ഡോക്ടറല്ല, ഭൗതികശാസ്ത്രത്തിന് നോബൽ പ്രൈസ് കിട്ടിയ റോൺട്ജനാണ്. പറഞ്ഞുവരുമ്പോൾ ആധുനികവൈദ്യത്തിന്റെ പൊതുവായ രീതിശാസ്ത്രം വളരെ ലളിതമാണ്- പ്രശ്നമുണ്ടെങ്കിൽ അത് എവിടെയെന്നും എന്തുകൊണ്ടെന്നും കണ്ടുപിടിക്കുക, അതിനെ ശരിയാക്കാൻ ലഭ്യമായ ഏത് അറിവിനേയും ഉപയോഗിക്കുക. അവിടെ ഫിസിക്സും കെമിസ്ട്രിയും ഒന്നുമില്ല. തെളിവുള്ളതും വിശ്വാസയോഗ്യമായതുമായ ഏത് അറിവും ശാസ്ത്രം തന്നെയാണ്. പക്ഷേ അവിടെ ഒരു കുഴപ്പമുണ്ട്. ശാസ്ത്രത്തിന് ശരീരത്തിന്റെ സങ്കീർണതയെ (complexity) കുറിച്ച് കൃത്യമായ വിവരണമുള്ളതുകൊണ്ട്, കാക്കത്തൊള്ളായിരം രോഗാവസ്ഥകൾക്കും കൂടി വിരലിലെണ്ണാവുന്നത്രയും കാരണങ്ങളും സർവരോഗസംഹാരികളായ ഒരുപിടി ഒറ്റമൂലികളും എന്ന മധുരമനോജ്ഞസങ്കല്പം അവിടെ പ്രവർത്തിക്കില്ല! ഇത്തിരി മെനക്കെട്ടേ പറ്റൂ.

പറഞ്ഞുതുടങ്ങിയതിലേക്ക് തിരിച്ചുവരാം. ശാസ്ത്രം അറിവ് മാത്രമാണ്. അറിവ് എന്നത് ഒരു ഉപകരണവും. 'എന്നെ തേങ്ങയുടക്കാൻ ഉപയോഗിക്കൂ' എന്ന് വെട്ടുകത്തി പറയാത്തതുപോലെ തന്നെ, എന്നെ ഇന്ന ആവശ്യത്തിന് ഉപയോഗിക്കണം എന്ന് അറിവ് നമ്മളോട് ആവശ്യപ്പെടില്ല. വെട്ടുകത്തി കൊണ്ട് നിങ്ങൾക്ക് തേങ്ങയുടക്കുകയോ വേറൊരാളുടെ തലയോട്ടി പൊളിക്കുകയോ ചെയ്യാം. അത് ഉപയോഗിക്കുന്നയാളുടെ തീരുമാനമാണ്. ആറ്റത്തിനുള്ളിൽ കണികകളെ ഒട്ടിച്ചുനിർത്തുന്ന ഊർജത്തെക്കുറിച്ച് ശാസ്ത്രനമ്മളോട് പറയും. അതുവെച്ച് ആറ്റം ബോംബുണ്ടാക്കണോ ന്യൂക്ലിയർ ഇലക്ട്രിസിറ്റി ഉണ്ടാക്കണോ എന്ന് തീരുമാനിക്കുന്നത് മനുഷ്യരാണ്. ശാസ്ത്രം പൊത്തിൽ പാമ്പുണ്ടെന്ന് പറയുകയേ ഉള്ളൂ. അതിൽ കൈയിടണോ വേണ്ടയോ എന്നത് ആ അറിവ് കിട്ടിയശേഷം നമ്മൾ സ്വന്തം വകതിരിവ് വെച്ച് എടുക്കേണ്ട തീരുമാനമാകുന്നു. ആധുനികവൈദ്യം ഈ ശാസ്ത്രം ഉപയോഗപ്പെടുത്തുന്ന ഒരു ജോലി ആയതുകൊണ്ട് അവിടെ ഉപദേശങ്ങളുടെ രൂപത്തിൽ ഒന്നും ഉണ്ടാകില്ല. ഉപദേശം അധികാരസ്ഥാനങ്ങളുടെ ലക്ഷണമാണ്. ശാസ്ത്രത്തിൽ അധികാരസ്ഥാനങ്ങളില്ല. അവിടെ ആധികാരികത വിശ്വസനീയമായ തെളിവുകൾക്ക് മാത്രമാണ്. വസ്തുനിഷ്ഠമായ തെളിവുകളുടെ അടിസ്ഥാനത്തിൽ, വ്യായാമത്തിന്റെ അഭാവം ചില രോഗാവസ്ഥകൾക്ക് കാരണമാകും എന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ശാസ്ത്രത്തിന്റെ പണി അവിടെ കഴിഞ്ഞു. ഈ അറിവ് ഉൾക്കൊണ്ട ശേഷം, വ്യായാമം ചെയ്ത് ആ രോഗങ്ങളെ ഒഴിവാക്കണോ വേണ്ടയോ എന്നത് മനുഷ്യൻ സ്വന്തം വകതിരിവ് വെച്ച് തീരുമാനിക്കണം. ശാസ്ത്രം വന്ന് ഉപദേശിച്ച് ചെയ്യിക്കുന്നതും കാത്തിരുന്നാൽ, അവിടിരുന്ന് വേരിറങ്ങുകയേ ഉള്ളൂ. വേണമെങ്കിൽ ചെയ്തോണം!

നമ്മുടെ ശാസ്ത്രവിദ്യാഭ്യാസം ചടങ്ങ് മാത്രമായിപ്പോകുന്നതുകൊണ്ട് സ്കൂളിൽ പഠിച്ച അറിവുകളൊന്നും നമ്മുടെ ബോധത്തിന്റെ ഭാഗമാകുന്നേയില്ല. അതുകൊണ്ട് നമ്മുടെ തീരുമാനങ്ങളെ ആ അറിവുകൾ സ്വാധീനിക്കുന്നുമില്ല.
ഈ ഗ്യാപ്പിലേക്കാണ് ഇതരവൈദ്യങ്ങൾ ഇടിച്ചുകയറുന്നത്. അവിടെ മൊത്തം ഉപദേശങ്ങളാണല്ലോ. ആയുർവേദമോ ഹോമിയോപ്പതിയോ ലാടവൈദ്യമോ ആകട്ടെ, വ്യായാമം ചെയ്യാൻ നിങ്ങളെ ഉപദേശിച്ചാൽ അത് നിങ്ങൾക്ക് പ്രയോജനം ചെയ്യും. കാരണം അതിന് ആധുനികശാസ്ത്രത്തിൽ തെളിവുകൾ ഉണ്ട്. ഏത് പെരുങ്കള്ളൻ പറഞ്ഞാലും സത്യം സത്യം തന്നെയായിരിക്കും. ശാസ്ത്രത്തിൽ ആര് പറയുന്നു എന്നതിനല്ല, എന്ത് പറയുന്നു എന്നതിനാണ് പ്രാധാന്യം. ശാസ്ത്രീയവൈദ്യത്തിന്റേയും നയം അതുതന്നെ. 2015-ലെ വൈദ്യത്തിനുള്ള നോബൽ പ്രൈസ് കിട്ടിയത് മലേറിയയ്ക്ക് ഫലപ്രദമാകുന്ന ഒരു രാസസംയുക്തത്തിന്റെ കണ്ടെത്തലിനായിരുന്നു. അത് കണ്ടുപിടിക്കപ്പെട്ടതോ, ചൈനീസ് പാരമ്പര്യവൈദ്യത്തിന്റെ ഭാഗമായ ഒരു പച്ചിലമരുന്നിൽ നിന്നുമായിരുന്നു. ആയുർവേദചികിത്സയുടെ ഭാഗമായിരുന്ന, സർപ്പഗന്ധി എന്ന ചെടിയിൽ നിന്നെടുക്കുന്ന റിസർപ്പിൻ എന്ന മരുന്നും പണ്ടേ ആധുനികശാസ്ത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞതാണ്. പാരമ്പര്യവൈദ്യത്തിന്റെ ഭാഗമായതുകൊണ്ട് ശാസ്ത്രം ഒന്നിനും അയിത്തം കല്പിക്കുന്നേയില്ല. ഇതരചികിത്സകർ അങ്ങനെ പ്രചരിപ്പിക്കുന്നുവെന്നേയുള്ളൂ. തെളിവുകൾ ഉണ്ടെങ്കിൽ ശാസ്ത്രത്തിന്റ അംഗീകാരവും ഉണ്ടാകും. പക്ഷേ തെളിവുകൾ വേണം!

സൈഡ് ഇഫക്റ്റിനെ കുറിച്ച് പറഞ്ഞ് ഇതിനകം തന്നെ നാവുകുഴഞ്ഞിട്ടുണ്ട്. ആധുനികവൈദ്യത്തിൽ മരുന്നുകൾ ഉണ്ടാകുമ്പോൾ അവയുടെ ഫലത്തോടൊപ്പം തന്നെ പാർശ്വഫലങ്ങളും പഠനവിധേയമാക്കുന്നുണ്ട്. ഇതരചകിത്സകർ ഓരോ മരുന്നിന്റേയും പാർശ്വഫലം പറഞ്ഞ് പേടിപ്പിക്കാൻ ഉപയോഗിക്കുന്നത് ആ മരുന്ന് നിർമിച്ചവരുടെ തന്നെ വിവരണമാണ് എന്നതാണ് രസം. ശാസ്ത്രത്തിൽ ഒന്നും രഹസ്യമാക്കി വെക്കേണ്ട കാര്യമില്ല. രോഗം കൊണ്ടുള്ള ബുദ്ധിമുട്ടാണോ പാർശ്വഫലം കൊണ്ടുള്ള ബുദ്ധിമുട്ടാണോ രോഗി കൂടുതൽ ഇഷ്ടപ്പെടുന്നത് എന്നുനോക്കി മരുന്ന് കഴിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ അവിടെ രോഗിക്ക് അവസരമുണ്ട്. മറ്റ് ചികിത്സകളിൽ പാർശ്വഫലത്തെ കുറിച്ച് നിങ്ങൾക്കൊന്നും കാണാനാവില്ല. പക്ഷേ അത് പാർശ്വഫലം ഇല്ലാത്തതുകൊണ്ടല്ല, പാർശ്വഫലമുണ്ടോ എന്ന് പഠിക്കാൻ പോലും അവർ മെനക്കെടുന്നില്ല എന്നതുകൊണ്ടാണ്. ഫലമുള്ളതിന് പാർശ്വഫലവും ഉണ്ടാകും. ഒരു പച്ചിലയും ശരീരത്തിൽ പോയി രോഗത്തെ ഉപദേശിച്ച് നേരെയാക്കില്ല. ഇലകളിൽ അടങ്ങിയിട്ടുള്ള രാസസംയുക്തങ്ങൾ തന്നെയാണ് ഫലങ്ങൾ ഉണ്ടാക്കുന്നത്. ഏതെങ്കിലും ചെടിയിൽ ഏതെങ്കിലും രോഗത്തിന് ഗുണകരമായ രാസസംയുക്തങ്ങൾ ഉണ്ടെങ്കിൽ, അത് തിരിച്ചറിഞ്ഞ്, വേർതിരിച്ച് അതുമാത്രം ഉള്ളിലേക്കെടുക്കുക എന്നതാണ് ശാസ്ത്രയുക്തി. (സർപ്പഗന്ധിയുടെ ഉദാഹരണം ഓർക്കുക) അല്ലാതെ അത് മുഴുവൻ ഇടിച്ചുപിഴിഞ്ഞ് അപ്പാടെ വിഴുങ്ങുന്നത് റിസ്കാണ്. കാരണം നമ്മുടെ രോഗം മാറ്റാനല്ല പ്രകൃതിയിൽ ഈ ചെടികളൊക്കെ ഉണ്ടായിവന്നത്. ചെടികളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ചെടികളുടെ തന്നെ ആവശ്യത്തിനുള്ളതാണ്. അതിൽ നമുക്ക് ഗുണമുള്ളതും ദോഷമുള്ളതും കണ്ടേക്കാം. ഉദാഹരണത്തിന് ഒതളം എന്ന ചെടിയിൽ അടങ്ങിയിരിക്കുന്ന cerberin എന്ന രാസവസ്തു കൂടിയ അളവിൽ ശരീരത്തിലെ വൈദ്യുത ഇംപൾസുകളെ തടയും. ഒതളങ്ങ എന്തുകൊണ്ട് വിഷമാണ് എന്ന ചോദ്യത്തിനുള്ള ഉത്തരം ഈ ശാസ്ത്രസത്യമാണ്. അതുകൊണ്ട് അകത്തേക്കെടുക്കുന്ന ചെടികളിൽ എന്തൊക്കെ ഏതൊക്കെ അളവിൽ അടങ്ങിയിരിക്കുന്നു എന്ന പഠനമില്ലാതെ ചെയ്യുന്ന എന്ത് പച്ചിലമരുന്നും അപകടമാണ്. ഒതളങ്ങ പോലെ പെട്ടെന്ന് പ്രകടമാകുന്ന അപകടങ്ങളാകണമെന്നില്ല എല്ലാം എന്നേയുള്ളൂ.


പ്പറഞ്ഞതൊക്കെ ഉപദേശം പോലെ തോന്നിയെങ്കിൽ നിങ്ങൾക്ക് പിന്നേം തെറ്റി കേട്ടോ. ശാസ്തീയവൈദ്യത്തിന്റെ ഒരു രീതി പറഞ്ഞെന്നേയുള്ളൂ. നിങ്ങളുടെ വിധി നിങ്ങളുടെ തന്നെ തീരുമാനങ്ങളാകുന്നു.

Comments

Popular posts from this blog

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...

കുഞ്ഞുമനസ്സിലേയ്ക്ക് നാം കയറ്റിവിടുന്നത്…

കുട്ടിക്കാലത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം, ഭൂമിയുടെ അച്ചുതണ്ടിന്റെ മുകളിൽ കയറിനിന്ന് താഴേയ്ക്ക് നോക്കി ഭൂമി കറങ്ങുന്നത് നേരിട്ട് കാണുക എന്നതായിരുന്നു. ഈ ആഗ്രഹം വളരെ നാൾ കൊണ്ടുനടന്ന ശേഷമാണ് ഭൂമിയുടെ അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന ഞെട്ടിക്കുന്ന ദുഃഖസത്യം ഞാൻ തിരിച്ചറിഞ്ഞത്. ഭൂമിയെക്കുറിച്ചുള്ള എന്റെ ധാരണകൾ പലതും  കൂടോടെ പറിച്ചുകളയാൻ നിർബന്ധിച്ച ഒരു തിരിച്ചറിവായിരുന്നു അത്. ഇന്നാലോചിക്കുമ്പോൾ, കുറച്ചുകാലം കൂടി ആ തെറ്റിദ്ധാരണ ഞാൻ കൊണ്ടുനടന്നിരുന്നു എങ്കിൽ എന്റെ അടിസ്ഥാന ശാസ്ത്രബോധം മൊത്തം കുളമാകുമായിരുന്നു. എന്റെ കാര്യത്തിൽ സംഭവിച്ചത്, ഭൂമിയുടെ കറക്കത്തെ പറ്റി ആദ്യം പഠിപ്പിച്ച ടീച്ചർ ഒരു ഗ്ലോബ് കറക്കിക്കാണിക്കുകയും, ഭൂമിയുടെ കാര്യത്തിൽ നടുക്കുള്ള അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന് പറയാൻ വിട്ടുപോകുകയും ചെയ്തു എന്നതാണ്. പക്ഷേ വളരെ ചെറിയ കുട്ടികളോട് സംസാരിക്കുമ്പോൾ ഇത്തരം ചെറിയ പിഴവുകൾ, അവരുടെ അടിസ്ഥാന ശാസ്ത്രബോധത്തിൽ കാര്യമായ ദുഃസ്വാധീനം ചെലുത്തും. പലപ്പോഴും നിസ്സാരമായൊരു ഭാഷാപ്രയോഗം മതി കാര്യങ്ങൾ തകിടം മറിയ്ക്കാൻ. നമ്മൾ ഭൂമിയുടെ ‘അകത്താണ്’ താമസിക്കുന്നത് എന്ന് മനസിലാക്കി വെച്ചിര...

ഇലക്ട്രോൺ മൈക്രോസ്കോപ്പ്: ഇലക്ട്രോണിനെന്താ ഇവിടെ കാര്യം?

ചിത്രത്തിൽ കാണുന്നത് എന്താണെന്നറിയാമോ? ഇതൊരു പൂമ്പൊടിയുടെ ചിത്രമാണ്, പക്ഷേ ഒരല്പം വലുതാക്കി എടുത്തിരിക്കുന്നു എന്നേയുള്ളൂ. കൃത്യമായി പറഞ്ഞാൽ 761 മടങ്ങ് വലുതാക്കി (761x magnification) ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് പകർത്തിയ, ചെമ്പരത്തിയുടെ പൂമ്പൊടിയുടെ (hibiscus pollen) ചിത്രമാണത് ഇത്തരം ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ ഇത് വായിക്കുന്നവർക്ക് അത്ര അപരിചിതമൊന്നുമാകാൻ വഴിയില്ല. പക്ഷേ ഇവിടെ ചോദ്യം മറ്റൊന്നാണ്. ഫോട്ടോ എടുക്കുന്നിടത്ത്, ഈ ‘ഇലക്ടോണി’ന് എന്ത് കാര്യം? ആറ്റത്തിൽ ന്യൂക്ലിയസ്സിന് ചുറ്റും കറങ്ങുന്നു എന്ന് പറയപ്പെടുന്ന ഇലക്ട്രോണിനെ ഇവിടെ കൊണ്ടുവരുന്നത് എന്തിനാണ്? ഉത്തരം ക്വാണ്ടം മെക്കാനിക്സാണ്!! സൂക്ഷ്മതലത്തിൽ പദാർത്ഥ കണങ്ങൾ തരംഗങ്ങളെപ്പോലെ പെരുമാറും എന്ന് ക്വാണ്ടം ഫിസിക്സ് പറയുന്നു. ഇത് അവിശ്വസനീയമായി തോന്നുന്നവർക്കുള്ള അസ്സല് തെളിവാണ് ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ. ഇലക്ട്രോണുകളെന്ന സൂക്ഷ്മകണങ്ങളുടെ തരംഗസ്വഭാവം ചൂഷണം ചെയ്താണ് ഈ സാങ്കേതിക വിദ്യ പ്രവർത്തിക്കുന്നത്. സാധാരണ പ്രകാശത്തിന് പകരം ഇലക്ട്രോണുകളെ ഉപയോഗിക്കുമ്പോൾ വളരെയധികം കൂടുതൽ റെസല്യൂഷനിലുള്ള ചിത്രങ്ങ...