Skip to main content

പ്രകൃതിയുടെ നടപ്പുരീതികളും മനുഷ്യന്റെ തലച്ചോറും

നമ്മുടെയീ പ്രകൃതിയിൽ ചില നടപ്പുരീതികൾ ഉണ്ട്. ഞെട്ടറ്റ പഴം താഴെയ്ക്ക് വീഴും, ചൂട് ചായ തുറന്നുവച്ചാൽ അത് തണുക്കും, ഐസുവെള്ളം തുറന്നുവെച്ചാൽ അത് ചൂടാകും, എന്നിങ്ങനെ പ്രകൃതിയിൽ സ്വാഭാവികമായി നടക്കുന്ന പ്രക്രിയകളെയാണ് നടപ്പുരീതികൾ എന്നുദ്ദേശിച്ചത്. അതിന്റെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്ന ചില പ്രകൃതിനിയമങ്ങൾ (Laws of nature) ഉണ്ട്. ഫിസിക്സ് ക്ലാസ്സിൽ അത്തരം നിയമങ്ങളെക്കുറിച്ച് നമുക്ക് പഠിയ്ക്കാൻ കഴിയും. പക്ഷേ ഇവിടുത്തെ വിഷയം ഈ നിയമങ്ങൾ മനസിലാക്കാൻ നമ്മൾ എത്രത്തോളം സജ്ജരാണ് എന്നതാണ്.

ഈയുള്ളതൊക്കെ അനുസരിക്കുന്നത് ദൈവം എന്ന് വിളിക്കപ്പെടുന്നൊരു ആകാശമൂപ്പിലാൻ എഴുതിയുണ്ടാക്കിയ ഭരണഘടനാച്ചട്ടങ്ങളാണെന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ച് ഇപ്പറഞ്ഞതൊരു പ്രശ്നമേയല്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് "അത് അങ്ങനെയാ!" എന്നൊരു മറുപടിയിൽ കാര്യം കഴിയും. അവർ ഭാഗ്യമുള്ളവരാണ്. അവരുടെ ജീവിതവും ചിന്തകളും, പഞ്ചസാര കൂടുതലിട്ടാൽ കട്ടൻചായക്ക് മധുരം കൂടും എന്നതുപോലെയുള്ള ലളിതമായ യുക്തിയിൽ കടന്നുപോകും. മറിച്ച് പ്രകൃതിനിയമങ്ങളെ കൂടുതൽ വിശദമായി മനസിലാക്കിയെടുക്കാൻ ഒരു ശ്രമം നടത്തിയാൽ, അത്ര എളുപ്പമുള്ളതല്ല അത്. പ്രകൃതിയെ അപഗ്രഥിക്കുമ്പോൾ ആദ്യം ചെയ്യേണ്ടത് മനുഷ്യനെ എല്ലാറ്റിന്റേയും കേന്ദ്രസ്ഥാനത്ത് നിർത്തിക്കൊണ്ട് ചുറ്റുമുള്ളതിനെ വിശകലനം ചെയ്യുന്ന മതരീതി നിർത്തുക എന്നതാണ്. കാരണം ഈ ഭൂമിയിൽ ഉരുത്തിരിഞ്ഞ അനേകം കോടി ജീവികളിൽ ഒന്ന് മാത്രമാണ് മനുഷ്യർ. തലച്ചോറിന്റെ ഗുണം കൊണ്ട് ഇക്കാണുന്ന ലെവലിലേയ്ക്ക് നമ്മൾ വളർന്നുവെന്നേയുള്ളൂ. അതും തനി കാടൻ രീതിയിൽ കൊണ്ടും കൊടുത്തുമാണ് വളർന്നത്. ആഹാരത്തിനും പാർപ്പിടത്തിനും വേണ്ടി മറ്റ് ജീവികളോടും പരസ്പരവും കട്ടയ്ക്ക് മത്സരിച്ചായിരുന്നു ജൈത്രയാത്ര. കൊല്ലാൻ വരുന്നവരിൽ നിന്ന് രക്ഷപെട്ടും, കൊല്ലാൻ കഴിയുന്നവരെ കൊന്നൊടുക്കിയുമായിരുന്നു മത്സരം ജയിച്ചത്. അതിനിടെ കോടിക്കണക്കിന് സഹജീവിവർഗങ്ങളെ നമ്മൾ നാമാവശേഷമാക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് അജയ്യരായ മനുഷ്യർക്ക് മറ്റ് മനുഷ്യരൊഴികേ വേറെ ജീവികളൊന്നും തനിയ്ക്ക് പോന്ന എതിരാളികളേയല്ല. ഇവിടെ നമുക്ക് പ്രസക്തമായ ചോദ്യം, പ്രകൃതിയുടെ അടിസ്ഥാനനിയമങ്ങളെക്കുറിച്ച് മനുഷ്യർക്ക് ബേജാറാവേണ്ട ആവശ്യമുണ്ടായിരുന്നോ എന്നതാണ്. വളരെ ചുരുക്കം ചില മനുഷ്യർക്കൊഴികേ മറ്റാർക്കും തന്നെ അതൊരു വിഷയമേ ആയിരുന്നില്ല. ഇന്ന് ഏതെങ്കിലും ഉൾനാടൻ ഗ്രാമത്തിൽ പുറമ്പോക്കിൽ ജീവിക്കുന്ന ഒരാളിന് ആഗോള സാമ്പത്തിക നയങ്ങളെക്കുറിച്ചോ മാർക്കറ്റ് പ്രവണതകളെക്കുറിച്ചോ ചിന്തിക്കേണ്ട ആവശ്യമുണ്ടോ? ഇപ്പറഞ്ഞതൊക്കെ പരോക്ഷമായി അയാളുടെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ടാകും. പക്ഷേ നേരിട്ട് അയാൾക്ക് അതിനെയൊന്നും വിശകലനം ചെയ്യേണ്ട ആവശ്യമേയില്ല. അയാൾ ചിലപ്പോൾ അതിനെക്കുറിച്ച് കേട്ടിട്ടുപോലും ഉണ്ടാകില്ല. അയാൾ ജീവിക്കുന്ന ലോകം അത്ര ചെറുതാണ് എന്നതാണ് കാരണം. ചെറിയ ലോകം എന്നത് ഇവിടെ ഒരു ആലങ്കാരിക പ്രയോഗമാണ്. പ്രകൃതിയുടെ ഭാഷയിൽ ഡോണൾഡ് ട്രംപും അനിൽ അംബാനിയും നമ്മുടെ പുറംപോക്കുവാസിയും ഒരേ ലോകത്താണ് ജീവിക്കുന്നത്. പക്ഷേ ആ ലോകത്തിൽ ഈ മൂന്ന് പേർക്കും സ്വാധീനമുള്ള മേഖലയുടെ വലിപ്പം വ്യത്യസ്തമാണ്.

ഇനി മനുഷ്യരുടെ സ്വാഭാവികദൃഷ്ടിയിലൂടെ ഈ പ്രകൃതിയെ ഒന്ന് നോക്കിക്കാണുന്നതായി സങ്കല്പിക്കാം. നാം പുറംലോകത്തെ കുറിച്ച് അറിയാൻ ഇന്ദ്രിയങ്ങളും, അവയിൽ നിന്ന് ഉള്ളിലേയ്ക്ക് കിട്ടുന്ന സംവേദനങ്ങളും ആണ് ഉപയോഗിക്കുന്നത്. എണ്ണം, ദൂരം, സമയം, ഭാരം, പ്രകാശം, താപനില എന്നിങ്ങനെ നമുക്ക് മനസിൽ ഗ്രഹിക്കാനാവുന്ന ചില അടിസ്ഥാന പരിമാണങ്ങൾ (quantities) ഉണ്ട്. 'നീളമുള്ള വടി' എന്നുപറയുമ്പോൾ ആ 'നീളമുള്ള' എന്ന പ്രയോഗം നിങ്ങൾക്ക് മനസിൽ കാണാനാകും. അവിടെ വടിയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെയുള്ള ദൂരം എന്ന ഭൗതികപരിമാണമാണ് നമ്മൾ മനസിൽ സങ്കല്പിക്കുന്നത്. 'ചൂടുള്ള ചായ'യിലെ 'ചൂടും', 'നീണ്ട കാല'ത്തിലെ 'നീണ്ട'യും ഒക്കെ അതുപോലെ നമുക്ക് ഗ്രഹിക്കാനാകും. അതായത് നേരിട്ടോ അല്ലാതെയോ ഇപ്പറഞ്ഞ ഭൗതകഗുണങ്ങളെ ഒരുപരിധിവരെ നമുക്ക് മനസ്സിൽ കാണാനാകും എന്നാണ് പറഞ്ഞുവരുന്നത്. അതൊക്കെ വെച്ചിട്ടാണ് നാം പ്രകൃതിയെക്കുറിച്ചുള്ള ധാരണകൾ ഉണ്ടാക്കിവെച്ചിരിക്കുന്നത്. എന്നാൽ ഇവിടെ രണ്ട് വലിയ കുഴപ്പങ്ങളാണ് ഉള്ളത്. രണ്ടും വെവ്വേറെയായി വ്യക്തമാക്കാം.

ഒന്ന് ഇപ്പറഞ്ഞതെല്ലാം പ്രകൃതിയിലെ അടിസ്ഥാന പരിമാണങ്ങളല്ല എന്നതാണ്. നമ്മുടെ മനസ്സ് കരുതുന്നതിന് വിരുദ്ധമായി, സമയം എല്ലാവർക്കും ഒരുപോലെയല്ല. വേഗതയിൽ സഞ്ചരിക്കുന്ന ഒരാളുമായി താരതമ്യം ചെയ്യുമ്പോൾ എന്റെ സമയം അല്പം കൂടി വേഗതയിലായിരിക്കും സഞ്ചരിക്കുന്നത്. ഒരു കൃത്രിമോപഗ്രഹത്തിലെ ക്ലോക്കും ഭൂമിയിലെ ക്ലോക്കും തമ്മിലും സമയവേഗതയിൽ വ്യത്യാസമുണ്ട്. എന്നാൽ അതേ സമയം ഉപഗ്രഹത്തിന്റെ നീളം, അതിന്റെ യഥാർത്ഥനീളത്തെക്കാൾ കുറവായിട്ടേ ഭൂമിയിലുള്ള ഒരാൾക്ക് അനുഭവപ്പെടൂ. ഇതിൽ ഏത് സമയമാണ് ശരിയായ സമയം, ഏത് നീളമാണ് ശരിയായ നീളം തുടങ്ങിയ ചോദ്യങ്ങൾക്ക് പ്രസക്തിയില്ല. കാരണം ഇതെല്ലാം ആപേക്ഷിക ഗുണങ്ങളാണ്. ഒരു കാറിനെ മുന്നിൽ നിന്ന് നോക്കുന്ന ആളും സൈഡിൽ നിന്ന് നോക്കുന്ന ആളും അതിനെ രണ്ട് രൂപത്തിലാണ് കാണുന്നത് എന്നുപറഞ്ഞതുപോലാണ്. അവയിൽ ഏതാണ് കാറിന്റെ യഥാർത്ഥരൂപം എന്ന ചോദ്യത്തിന് പ്രസക്തിയില്ല. എല്ലാം ആ കാറിന്റെ രൂപം തന്നെ, അത് ആപേക്ഷികമാണ് എന്നേയുള്ളൂ. പറഞ്ഞുവന്നത്, മനസിൽ നമുക്ക് ഗ്രഹിക്കാനാകുന്ന ദൂരം, സമയം തുടങ്ങിയ ഗുണങ്ങൾ അടിസ്ഥാനഗുണങ്ങളല്ല എന്നും, അവ ആപേക്ഷികമായി മാറുന്നതാണ് എന്നുമാണ്. എന്നാൽ ഏത് സാഹചര്യത്തിലും ഒരുപോലെ നിൽക്കുന്ന ചില ഗുണങ്ങളുണ്ട്. അവയെ നമ്മൾ പ്രകൃതിസ്ഥിരാങ്കങ്ങൾ (natural constants) എന്നാണ് വിളിക്കുന്നത്. ഗുരുത്വസ്ഥിരാങ്കം (Gravitational constant), പ്ലാങ്ക് സ്ഥിരാങ്കം എന്നിവ ഉദാഹരണം. എന്നാൽ ഇപ്പറഞ്ഞ സ്ഥിരഗുണങ്ങൾക്കൊന്നും നമുക്ക് മനസ്സിൽ സങ്കല്പിക്കാവുന്ന മാനങ്ങളല്ല ഉള്ളത്. ഉദാഹരണത്തിന് ഗുരുത്വസ്ഥിരാങ്കത്തിന് ദൂരത്തിന്റെ ക്യൂബിനെ (cube of length) സമയത്തിന്റെ വർഗം (square of time) കൊണ്ടും പിണ്ഡം (mass) കൊണ്ടും ഹരിച്ചാൽ കിട്ടുന്ന 'സാധന'ത്തിന്റെ സ്വഭാവമാണ്. അതെന്ത് സാധനം!! അങ്ങനൊന്ന് നമുക്ക് മനസ്സിൽ കാണാനാവില്ല. ദൂരം പോലെയോ ഭാരം പോലെയോ ഒന്നുമല്ല അത്. അത് വേറെന്താണ്ടോ പോലാണ്. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല. പ്രകൃതിയിൽ സ്ഥിരമായി നിൽക്കുന്നത് ഇങ്ങനത്തെ 'ചാത്തൻ സാധന'ങ്ങളാണ്. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. Nature does't give a shit about human brain. മനുഷ്യന്റെ തലച്ചോറിന് സങ്കല്പിക്കാൻ പറ്റുമോ ഇല്ലയോ എന്നതൊന്നും പ്രകൃതിയുടെ പ്രശ്നമല്ല. 

രണ്ടാമത്തെ കുഴപ്പം, നമുക്ക് മനസ്സിൽ ഗ്രഹിക്കാൻ കഴിയുന്ന ഗുണങ്ങളിൽ തന്നെ, നമുക്ക് വഴങ്ങുന്ന അളവുകൾക്ക് ഒരു പരിധിയുണ്ട് എന്നതാണ്. ഉദാഹരണത്തിന് സംഖ്യാബോധം എടുക്കാം. ഒരു തേങ്ങ, രണ്ട് തേങ്ങ, അഞ്ച് തേങ്ങ എന്നൊക്കെ പറഞ്ഞാൽ ആ സംഖ്യ നമുക്ക് മനസ്സിൽ സങ്കല്പിക്കാനാകും. പത്ത് തേങ്ങയെന്ന് പറഞ്ഞാലും ഓക്കേ. പക്ഷേ പതിനായിരം തേങ്ങ ഒന്ന് സങ്കല്പിച്ച് നോക്കിയേ. പതിനായിരം തേങ്ങയും, പന്ത്രണ്ടായിരം തേങ്ങയും വേറേ വേറെയായി സങ്കല്പിക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ? ആ സംഖ്യ നിങ്ങളുടെ തലച്ചോറിന്റെ പരിധി വിട്ട് പോയിക്കഴിഞ്ഞു. ഇതുപോലെ തന്നെ ഒരു കിലോ അരിയും അഞ്ച് കിലോ അരിയും തമ്മിലുള്ള വ്യത്യാസം സങ്കല്പിക്കുന്നത്ര എളുപ്പത്തിൽ പത്ത് ടണ്ണും പതിനൊന്ന് ടണ്ണം തമ്മിലുള്ള വ്യത്യാസം സങ്കല്പിക്കാനാവില്ല. അതിനൊരു മറുവശവും ഉണ്ട്. ഒരു വൈറസിനേക്കാൾ പല മടങ്ങ് ഭാരമുണ്ടാകും ഒരു ബാക്ടീരിയയ്ക്ക്. പക്ഷേ ഇത് രണ്ടുമോ ഇവ തമ്മിലുള്ള വ്യത്യാസമോ നമ്മുടെ മനസ്സിന് വഴങ്ങില്ല. ഇങ്ങനെ ഭാരമോ ദൂരമോ സമയമോ ആയിക്കോട്ടെ, നമുക്ക് മനസ്സിൽ കൈകാര്യം ചെയ്യുന്നതിന് ഒരു പരിമിതിയുണ്ട്. സെക്കന്റിൽ ആയിരം തവണ ചിറകടിക്കുന്ന തേനീച്ചയുടെ ചിറകിന്റെ വേഗതയും, ലക്ഷക്കണക്കിന് വർഷമെടുത്ത് മാത്രം നടക്കുന്ന പർവതരൂപീകരണപ്രക്രിയയുടെ വേഗതയും നമ്മുടെ തലച്ചോറിന്റെ റെയ്ഞ്ചിന് പുറത്ത് രണ്ടറ്റങ്ങളിലായി കിടക്കുകയാണ്. അതായത് ഒരു നിശ്ചിത പരിധിയ്ക്ക് അപ്പുറമോ ഇപ്പുറമോ കിടക്കുന്ന ഭൗതികഗുണങ്ങളെ കൈകാര്യം ചെയ്യാൻ നമ്മുടെ തലച്ചോറ് പര്യാപ്തമല്ല.

ചുരുക്കിപ്പറഞ്ഞാൽ, മനുഷ്യന്റെ തലച്ചോറ് പ്രകൃതിനിയമങ്ങളെ നേരിട്ട് മനസിലാക്കാൻ കഴിവുള്ളതല്ല എന്നാണ് ഇതിന്റെയൊക്കെ അർത്ഥം. മുന്നത്തെ ഉദാഹരണത്തിലെ പുറമ്പോക്കുവാസി അരിയുടെ വില മാറുന്നത് അറിയുന്നതുപോലെ, പ്രകൃതിനിയമങ്ങളുടെ അനന്തരഫലങ്ങൾ മാത്രം നമുക്ക് ഗോചരമാകും. എന്നാൽ മനുഷ്യന്റെ തലച്ചോറിനെ ഇകഴ്ത്തിക്കാട്ടുകയാണ് ഇവിടെ എന്ന് കരുതരുത്. പരിണാമപരമായി അവയവങ്ങൾ ഉരുത്തിരിഞ്ഞിരിക്കുന്നത് പ്രായോഗികജീവിതത്തിന് ഗുണകരമാകുന്ന വിധത്തിലാണ്. ബാക്ടീരിയയുടെ ഭാരവും, പർവതരൂപീകരണത്തിനെടുക്കുന്ന സമയവും ഒന്നും മനസ്സിൽ കണക്കാക്കേണ്ടത് ഒരു സാധാരണ മനുഷ്യന്റെ പ്രായോഗികജീവിതത്തിലെ ഒരാവശ്യമേയല്ല. ഗുഹാവാസിയായ മനുഷ്യന് വേട്ടായാടി ഭക്ഷിക്കേണ്ട മൃഗത്തിന്റെ ഭാരമോ ഫലവൃക്ഷങ്ങൾ പൂവിടുന്നതിന് വേണ്ട കാലമോ ഒക്കെയായിരുന്നു വിഷയം. ഒരു സിംഹം ഓടിക്കുമ്പോൾ സ്ഥലവും കാലവും ഒരുമിച്ച് ചേർന്ന four dimensional spacetime-ൽ ചിന്തിക്കുന്ന ഒരു തലച്ചോറിന്റെ ഉടമ സിംഹത്തിന്റെ വായിൽ പോകും എന്നതിൽ സംശയമില്ല. അവിടെ വേണ്ടത് പ്രയോഗികരംഗത്തെ മാത്രം ആസ്പദമാക്കി ചിന്തിക്കുന്ന, കൂടുതൽ സിമ്പിളായ ഒരു തലച്ചോറാണ്. ഇന്നും ശാസ്ത്രം നേരിട്ട് കൈകാര്യം ചെയ്യുന്ന വളരെ ചെറിയൊരു കൂട്ടം ആളുകൾക്കല്ലാതെ, മനുഷ്യർക്കാർക്കും തന്നെ നക്ഷത്രത്തിന്റെ ഭാരമോ പ്ലാങ്ക് സ്ഥിരാങ്കത്തിന്റെ വലിപ്പമോ ഒരു പ്രശ്നമേയല്ല. പലചരക്ക് വാങ്ങിയതിന്റെ ചെലവ് കണക്കാക്കാൻ സൂപ്പർകംപ്യൂട്ടർ വാങ്ങുന്നത് പോലൊരു അധികബാധ്യത മാത്രമായിരിക്കും ക്വാണ്ടം മെക്കാനിക്സം റിലേറ്റിവിറ്റിയും വെച്ച് ചിന്തിക്കുന്ന തലച്ചോർ. അതിന് ജീവശാസ്ത്രപരമായി സാധുതയില്ല. 

ലക്ഷക്കണക്കിന് വർഷം മുൻപ് ഉരുത്തിരിഞ്ഞ ഹോമോ സാപ്പിയൻസ് എന്ന മനുഷ്യവർഗം കഴിഞ്ഞ ഏതാനം ആയിരം വർഷം മുൻപ് വരെ മൃഗങ്ങളെപ്പോലെ തന്നെ കഴിഞ്ഞതും, വൈദ്യുതി പോലുള്ള സാങ്കേതികവിദ്യ പത്തോ നൂറോ വർഷം മുൻപ് മാത്രം സ്വായത്തമാക്കിയതും എന്തുകൊണ്ട് എന്ന ചോദ്യത്തിനും ഇവിടെയാണ് ഉത്തരം. തലച്ചോറിന്റെ പരിമിതികളെ മറികടക്കാനുള്ള വിദ്യകൾ അതിന് വേണ്ടിയിരുന്നു. ഇന്ന് ശാസ്ത്രം അതിനുള്ള കുറുക്കുവഴികൾ കണ്ടെത്തിയിട്ടുണ്ട്. അതിനെപ്പറ്റി മറ്റൊരിക്കൽ സംസാരിക്കാം.

Comments

Post a Comment

Popular posts from this blog

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...

കുഞ്ഞുമനസ്സിലേയ്ക്ക് നാം കയറ്റിവിടുന്നത്…

കുട്ടിക്കാലത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം, ഭൂമിയുടെ അച്ചുതണ്ടിന്റെ മുകളിൽ കയറിനിന്ന് താഴേയ്ക്ക് നോക്കി ഭൂമി കറങ്ങുന്നത് നേരിട്ട് കാണുക എന്നതായിരുന്നു. ഈ ആഗ്രഹം വളരെ നാൾ കൊണ്ടുനടന്ന ശേഷമാണ് ഭൂമിയുടെ അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന ഞെട്ടിക്കുന്ന ദുഃഖസത്യം ഞാൻ തിരിച്ചറിഞ്ഞത്. ഭൂമിയെക്കുറിച്ചുള്ള എന്റെ ധാരണകൾ പലതും  കൂടോടെ പറിച്ചുകളയാൻ നിർബന്ധിച്ച ഒരു തിരിച്ചറിവായിരുന്നു അത്. ഇന്നാലോചിക്കുമ്പോൾ, കുറച്ചുകാലം കൂടി ആ തെറ്റിദ്ധാരണ ഞാൻ കൊണ്ടുനടന്നിരുന്നു എങ്കിൽ എന്റെ അടിസ്ഥാന ശാസ്ത്രബോധം മൊത്തം കുളമാകുമായിരുന്നു. എന്റെ കാര്യത്തിൽ സംഭവിച്ചത്, ഭൂമിയുടെ കറക്കത്തെ പറ്റി ആദ്യം പഠിപ്പിച്ച ടീച്ചർ ഒരു ഗ്ലോബ് കറക്കിക്കാണിക്കുകയും, ഭൂമിയുടെ കാര്യത്തിൽ നടുക്കുള്ള അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന് പറയാൻ വിട്ടുപോകുകയും ചെയ്തു എന്നതാണ്. പക്ഷേ വളരെ ചെറിയ കുട്ടികളോട് സംസാരിക്കുമ്പോൾ ഇത്തരം ചെറിയ പിഴവുകൾ, അവരുടെ അടിസ്ഥാന ശാസ്ത്രബോധത്തിൽ കാര്യമായ ദുഃസ്വാധീനം ചെലുത്തും. പലപ്പോഴും നിസ്സാരമായൊരു ഭാഷാപ്രയോഗം മതി കാര്യങ്ങൾ തകിടം മറിയ്ക്കാൻ. നമ്മൾ ഭൂമിയുടെ ‘അകത്താണ്’ താമസിക്കുന്നത് എന്ന് മനസിലാക്കി വെച്ചിര...

ഇലക്ട്രോൺ മൈക്രോസ്കോപ്പ്: ഇലക്ട്രോണിനെന്താ ഇവിടെ കാര്യം?

ചിത്രത്തിൽ കാണുന്നത് എന്താണെന്നറിയാമോ? ഇതൊരു പൂമ്പൊടിയുടെ ചിത്രമാണ്, പക്ഷേ ഒരല്പം വലുതാക്കി എടുത്തിരിക്കുന്നു എന്നേയുള്ളൂ. കൃത്യമായി പറഞ്ഞാൽ 761 മടങ്ങ് വലുതാക്കി (761x magnification) ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് പകർത്തിയ, ചെമ്പരത്തിയുടെ പൂമ്പൊടിയുടെ (hibiscus pollen) ചിത്രമാണത് ഇത്തരം ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ ഇത് വായിക്കുന്നവർക്ക് അത്ര അപരിചിതമൊന്നുമാകാൻ വഴിയില്ല. പക്ഷേ ഇവിടെ ചോദ്യം മറ്റൊന്നാണ്. ഫോട്ടോ എടുക്കുന്നിടത്ത്, ഈ ‘ഇലക്ടോണി’ന് എന്ത് കാര്യം? ആറ്റത്തിൽ ന്യൂക്ലിയസ്സിന് ചുറ്റും കറങ്ങുന്നു എന്ന് പറയപ്പെടുന്ന ഇലക്ട്രോണിനെ ഇവിടെ കൊണ്ടുവരുന്നത് എന്തിനാണ്? ഉത്തരം ക്വാണ്ടം മെക്കാനിക്സാണ്!! സൂക്ഷ്മതലത്തിൽ പദാർത്ഥ കണങ്ങൾ തരംഗങ്ങളെപ്പോലെ പെരുമാറും എന്ന് ക്വാണ്ടം ഫിസിക്സ് പറയുന്നു. ഇത് അവിശ്വസനീയമായി തോന്നുന്നവർക്കുള്ള അസ്സല് തെളിവാണ് ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ. ഇലക്ട്രോണുകളെന്ന സൂക്ഷ്മകണങ്ങളുടെ തരംഗസ്വഭാവം ചൂഷണം ചെയ്താണ് ഈ സാങ്കേതിക വിദ്യ പ്രവർത്തിക്കുന്നത്. സാധാരണ പ്രകാശത്തിന് പകരം ഇലക്ട്രോണുകളെ ഉപയോഗിക്കുമ്പോൾ വളരെയധികം കൂടുതൽ റെസല്യൂഷനിലുള്ള ചിത്രങ്ങ...