Skip to main content

മാതൃസ്നേഹിയായ രാമു

കുഞ്ചുവമ്മയ്ക്ക് രണ്ട് മക്കളായിരുന്നു- രാമുവും ദാമുവും. രാമു വല്യ മാതൃസ്നേഹിയാണ്. എന്നും രാവിലേയും ഉച്ചയ്ക്കും വൈകിട്ടുമായി മൂന്ന് നേരം വീട്ടിന്റെ മുന്നിൽ ഇറങ്ങിനിന്ന് നാട്ടുകാര് കേൾക്കെ, "എന്റെ അമ്മയാണ് ലോകത്തിലെ ഏറ്റവും നല്ല അമ്മ" എന്ന് വിളിച്ച് പറയും. ഇടക്കിടെ അമ്മയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങിക്കും, അമ്മയ്ക്ക് ആരതി ഉഴിയും. ദാമുവിന് ഇത്തരം കാര്യങ്ങളിലൊന്നും താത്പര്യമില്ലായിരുന്നു.

ഒരു ദിവസം കുഞ്ചുവമ്മയ്ക്ക് ചുമ തുടങ്ങി. ദാമു ചോദിച്ചു, "എന്താ അമ്മേ ചുമയ്ക്കുന്നത്?"

ഇത് കേട്ട് രാമു എവിടുന്നോ ഓടിപ്പാഞ്ഞ് വന്നു, "പ്ഭ! നായിന്റെ മോനേ. സ്വന്തം അമ്മയെ കുറ്റം പറയുന്നോടാ? ഈ അമ്മയല്ലേടാ നിന്നെ ഇത്രേം നാളും വളർത്തിയത്?"

 ആവേശത്തിനിടെ സ്വന്തം തന്തയ്ക്ക് കൂടിയാണ് വിളിച്ചത് എന്നുപോലും രാമു മറന്നുപോയി. അല്ലെങ്കിലും രാമു അങ്ങനാണ്, അതാണ് രാമു.

മാതൃസ്നേഹിയായ രാമുവിനോട് ദാമു പറഞ്ഞു - "ചേട്ടാ, അമ്മ ചുമയ്ക്കുന്നുണ്ട്. അമ്മയ്ക്ക് വല്ല ആരോഗ്യപ്രശ്നവും ആണെങ്കിലോ?"

 രാമുവിന് കലിയടങ്ങിയില്ല, "എന്ത്! എന്റെ അമ്മയ്ക്ക് ഒരു ആരോഗ്യപ്രശ്നവും ഇല്ല. ഉണ്ടാവുകയും ഇല്ല. കാരണം എന്റെ അമ്മ ലോകത്തിലെ ഏറ്റവും നല്ല അമ്മയാണ്. പോറ്റിവളർത്തിയ അമ്മയുടെ കുറ്റം കണ്ടുപിടിക്കുന്ന നീ അപ്പുറത്തെ വീട്ടിലേയ്ക്ക് പോടാ. നിനക്ക് അവിടുത്തെ സ്ത്രീയോടാണ് കൂറ്"

ദാമു പിന്നൊന്നും പറഞ്ഞില്ല.

പിറ്റേന്നായപ്പോൾ കുഞ്ചുവമ്മയ്ക്ക് ചുമ പിന്നേയും കൂടി. എഴുന്നേറ്റ് നടക്കാൻ വയ്യാതായി.

"അമ്മേ, ഇതെന്തോ പ്രശ്നമാണ്. നമുക്ക് ആശുപത്രിയിലേക്ക് പോയാലോ?" - ദാമു ചോദിച്ചു.

കട്ടിലിനരികിൽ അമ്മയ്ക്ക് ആരതി ഉഴിഞ്ഞുകൊണ്ടിരുന്ന രാമു ചാടിയെണീറ്റ് ദാമുവിന്റെ ചെകിട്ടത്ത് ഒരടി വെച്ചുകൊടുത്തു, "ഈ വീട്ടിൽ നിന്നുകൊണ്ട് വേറൊരു വീട്ടിലെ ആളുകൾ നടത്തുന്ന ആശുപത്രിയ്ക്ക് വേണ്ടി വാദിക്കുന്ന നീയൊരു മാതൃദ്രോഹിയാണ്. സ്വന്തം അമ്മയുടെ മഹത്വം മനസിലാക്കാതെ വല്ലവർക്കും വേണ്ടി വാദിക്കുന്ന നീയൊക്കെ ആർക്ക് ഉണ്ടായതാടാ?"

പഴയതുപോലെ സ്വന്തം തള്ളയ്ക്ക് വിളിക്കുകയാണ് ചെയ്തത് എന്ന് രാമു ഓർത്തില്ല. അല്ലെങ്കിലും രാമു അങ്ങനാണ്, അതാണ് രാമു.

ദാമു കൂടുതലെന്തെങ്കിലും പറയുന്നതിന് മുന്നേ രാമു വീടിന് മുന്നിൽ ഇറങ്ങിനിന്ന് ബഹളം വെക്കാൻ തുടങ്ങി, "നാട്ടുകാരേ, നിങ്ങൾ നോക്കിയേ. ദേ ഈ മാതൃദ്രോഹി സ്വന്തം അമ്മയെ കുറ്റം പറയുന്നു. എന്റെ അമ്മ ലോകത്തിലെ ഏറ്റവും നല്ല അമ്മയാണ്"

 നാട്ടുകാര് ഈ നാട്ടുകാര് തന്നെയായിരുന്നു. അതുകൊണ്ട് അവര് കൂടുതലൊന്നും അന്വേഷിക്കാൻ മെനക്കെട്ടില്ല. "ഹും! രാമു എന്തൊരു മാതൃസ്നേഹിയാണ്! ആ ദാമുവാകട്ടെ സ്വന്തം അമ്മയുടെ കുറ്റം കണ്ടുപിടിക്കാൻ നടക്കുവാ. ഇവനൊക്കെ ഒരു മകനാണോ" എന്നവർ ആശ്ചര്യം കൊണ്ടു.

അടുത്ത ദിവസം കുഞ്ചുവമ്മയ്ക്ക് കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ കഴിയാതായി. ദാമു മുറിയിലേയ്ക്ക് ചെന്നപ്പോൾ, ആരതി ഉഴിഞ്ഞുകൊണ്ടിരുന്ന രാമു കൈയിലെ കുറുവടി എടുത്ത് കാട്ടി കണ്ണുരുട്ടി. എന്തെങ്കിലും പറഞ്ഞുപോയാൽ തടി കേടാവുമെന്ന് ദാമുവിന് മനസ്സിലായി. കാരണം രാമു അങ്ങനാണ്, അതാണ് രാമു.

 ദാമു സങ്കടത്തോടെ വാതിലിൽ നിന്ന് അമ്മയെ നോക്കി നിന്നു. കുഞ്ചുവമ്മ നെഞ്ചത്ത് കൈവച്ച് ആഞ്ഞാഞ്ഞ് ചുമച്ചുകൊണ്ട്, കിതച്ചുകൊണ്ട് അവിടെ കിടന്നു. രാമു പതിവ് പോലെ മുറ്റത്തിറങ്ങി വിളിച്ചുപറഞ്ഞു, "എന്റെ അമ്മ ലോകത്തിലെ ഏറ്റവും നല്ല അമ്മയാണ്"

അത് കേട്ട് നാട്ടുകാരും പറഞ്ഞു, "രാമു ഒരു മാതൃസ്നേഹി തന്നെ!"

Comments

  1. ദേശ വെറിയന്റെ കപട മാതൃ സ്നേഹം !

    ReplyDelete

Post a Comment

Popular posts from this blog

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...

കുഞ്ഞുമനസ്സിലേയ്ക്ക് നാം കയറ്റിവിടുന്നത്…

കുട്ടിക്കാലത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം, ഭൂമിയുടെ അച്ചുതണ്ടിന്റെ മുകളിൽ കയറിനിന്ന് താഴേയ്ക്ക് നോക്കി ഭൂമി കറങ്ങുന്നത് നേരിട്ട് കാണുക എന്നതായിരുന്നു. ഈ ആഗ്രഹം വളരെ നാൾ കൊണ്ടുനടന്ന ശേഷമാണ് ഭൂമിയുടെ അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന ഞെട്ടിക്കുന്ന ദുഃഖസത്യം ഞാൻ തിരിച്ചറിഞ്ഞത്. ഭൂമിയെക്കുറിച്ചുള്ള എന്റെ ധാരണകൾ പലതും  കൂടോടെ പറിച്ചുകളയാൻ നിർബന്ധിച്ച ഒരു തിരിച്ചറിവായിരുന്നു അത്. ഇന്നാലോചിക്കുമ്പോൾ, കുറച്ചുകാലം കൂടി ആ തെറ്റിദ്ധാരണ ഞാൻ കൊണ്ടുനടന്നിരുന്നു എങ്കിൽ എന്റെ അടിസ്ഥാന ശാസ്ത്രബോധം മൊത്തം കുളമാകുമായിരുന്നു. എന്റെ കാര്യത്തിൽ സംഭവിച്ചത്, ഭൂമിയുടെ കറക്കത്തെ പറ്റി ആദ്യം പഠിപ്പിച്ച ടീച്ചർ ഒരു ഗ്ലോബ് കറക്കിക്കാണിക്കുകയും, ഭൂമിയുടെ കാര്യത്തിൽ നടുക്കുള്ള അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന് പറയാൻ വിട്ടുപോകുകയും ചെയ്തു എന്നതാണ്. പക്ഷേ വളരെ ചെറിയ കുട്ടികളോട് സംസാരിക്കുമ്പോൾ ഇത്തരം ചെറിയ പിഴവുകൾ, അവരുടെ അടിസ്ഥാന ശാസ്ത്രബോധത്തിൽ കാര്യമായ ദുഃസ്വാധീനം ചെലുത്തും. പലപ്പോഴും നിസ്സാരമായൊരു ഭാഷാപ്രയോഗം മതി കാര്യങ്ങൾ തകിടം മറിയ്ക്കാൻ. നമ്മൾ ഭൂമിയുടെ ‘അകത്താണ്’ താമസിക്കുന്നത് എന്ന് മനസിലാക്കി വെച്ചിര...

ഇലക്ട്രോൺ മൈക്രോസ്കോപ്പ്: ഇലക്ട്രോണിനെന്താ ഇവിടെ കാര്യം?

ചിത്രത്തിൽ കാണുന്നത് എന്താണെന്നറിയാമോ? ഇതൊരു പൂമ്പൊടിയുടെ ചിത്രമാണ്, പക്ഷേ ഒരല്പം വലുതാക്കി എടുത്തിരിക്കുന്നു എന്നേയുള്ളൂ. കൃത്യമായി പറഞ്ഞാൽ 761 മടങ്ങ് വലുതാക്കി (761x magnification) ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് പകർത്തിയ, ചെമ്പരത്തിയുടെ പൂമ്പൊടിയുടെ (hibiscus pollen) ചിത്രമാണത് ഇത്തരം ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ ഇത് വായിക്കുന്നവർക്ക് അത്ര അപരിചിതമൊന്നുമാകാൻ വഴിയില്ല. പക്ഷേ ഇവിടെ ചോദ്യം മറ്റൊന്നാണ്. ഫോട്ടോ എടുക്കുന്നിടത്ത്, ഈ ‘ഇലക്ടോണി’ന് എന്ത് കാര്യം? ആറ്റത്തിൽ ന്യൂക്ലിയസ്സിന് ചുറ്റും കറങ്ങുന്നു എന്ന് പറയപ്പെടുന്ന ഇലക്ട്രോണിനെ ഇവിടെ കൊണ്ടുവരുന്നത് എന്തിനാണ്? ഉത്തരം ക്വാണ്ടം മെക്കാനിക്സാണ്!! സൂക്ഷ്മതലത്തിൽ പദാർത്ഥ കണങ്ങൾ തരംഗങ്ങളെപ്പോലെ പെരുമാറും എന്ന് ക്വാണ്ടം ഫിസിക്സ് പറയുന്നു. ഇത് അവിശ്വസനീയമായി തോന്നുന്നവർക്കുള്ള അസ്സല് തെളിവാണ് ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ. ഇലക്ട്രോണുകളെന്ന സൂക്ഷ്മകണങ്ങളുടെ തരംഗസ്വഭാവം ചൂഷണം ചെയ്താണ് ഈ സാങ്കേതിക വിദ്യ പ്രവർത്തിക്കുന്നത്. സാധാരണ പ്രകാശത്തിന് പകരം ഇലക്ട്രോണുകളെ ഉപയോഗിക്കുമ്പോൾ വളരെയധികം കൂടുതൽ റെസല്യൂഷനിലുള്ള ചിത്രങ്ങ...