Skip to main content

സാമാന്യബുദ്ധിയെ ഒന്നു വിചാരണ ചെയ്യാം

സാമാന്യബുദ്ധി, സാമാന്യജ്ഞാനം എന്നിവയൊക്കെ ഒരു സാധാരണ വ്യക്തിയുടെ അടിസ്ഥാന ക്വാളിഫിക്കേഷനായി കണക്കാക്കപ്പെടുന്ന കാര്യങ്ങളാണ്. പക്ഷേ ശാസ്ത്രം പഠിയ്ക്കാൻ ഇവ പലപ്പോഴും മതിയാകാതെ വരും എന്നതാണ് സത്യം. ഇക്കാര്യം ബോധ്യപ്പെടുത്തുന്നതിനുള്ള ഒരു ചെറിയ ശ്രമമാണ് ഇവിടെ നടത്തുന്നത്. എല്ലാവർക്കും സുപരിചിതമായ, നിത്യജീവിതത്തിൽ കണ്ട് ബോധ്യപ്പെടാവുന്ന ചില കാര്യങ്ങളിൽ സാമാന്യബുദ്ധി പ്രയോഗിക്കാനാണ് ആവശ്യപ്പെടുന്നത്. അഞ്ച് ചോദ്യങ്ങളുണ്ട്. ആദ്യം അവയ്ക്ക് നിങ്ങളുടെ സാമാന്യബുദ്ധി മാത്രം ഉപയോഗിച്ച് മറുപടി ആലോചിക്കുക. അടുത്തതായി ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം, ഉത്തരങ്ങൾ പരീക്ഷിച്ച് നോക്കി കണ്ടുപിടിക്കുക എന്നതാണ്. തത്കാലം പ്രായോഗികത പരിഗണിച്ച് പരീക്ഷണം പിന്നീടത്തേയ്ക്ക് മാറ്റിവെക്കാം. പരീക്ഷണ-നീരീക്ഷണമനുസരിച്ചും ശാസ്ത്രത്തിന്റെ ഗണിതരീതി ഉപയോഗിച്ചും കണ്ടുപിടിച്ചിട്ടുള്ള ശരിയായ ഉത്തരങ്ങൾ അവസാനം കൊടുക്കുന്നു. അവയുമായി നിങ്ങളുടെ സാമാന്യബുദ്ധി പറഞ്ഞുതന്ന ഉത്തരങ്ങളെ താരതമ്യം ചെയ്യുക. ചോദ്യങ്ങൾ വ്യക്തമായി വായിച്ച് മനസിലാക്കിയ ശേഷം മാത്രം ഉത്തരം ആലോചിയ്ക്കണേ.

1. ബലമുള്ള ഒരു പ്ലാസ്റ്റിക് ചരട് നാല് തുല്യനീളമുള്ള കഷണങ്ങളായി മുറിക്കുന്നു. ഉറപ്പുള്ള ഒരു മച്ചിൽ നിന്ന് ഇവ നാലും പരസ്പരം തൊടാത്ത വിധം കെട്ടിത്തൂക്കി അറ്റത്ത് 100 ഗ്രാം, 200 ഗ്രാം, 500 ഗ്രാം, 1000 ഗ്രാം എന്നിങ്ങനെ നാല് ഭാരപ്പടികൾ കെട്ടിത്തൂക്കുന്നു. (പടികൾക്ക് ഒരേ വലിപ്പമാണെന്ന് കരുതുക) ഇപ്പോൾ ഒരേ നീളമുള്ള, എന്നാൽ നാല് വ്യത്യസ്ത ഭാരമുള്ള നാല് പെൻഡുലങ്ങൾ നമുക്ക് കിട്ടിയിരിക്കുന്നു. ഇനി നാലിനും തുല്യമായ അളവിലുള്ള വലിവ് കൊടുത്ത് അവയെ ആടാൻ അനുവദിക്കുന്നു. എന്നിട്ട് ഒരു മിനിറ്റിൽ ഇവയിൽ ഓരോ പെൻഡുലവും എത്ര തവണ ആടുന്നു എന്ന് നിരീക്ഷിക്കുന്നു. സാമാന്യബുദ്ധി ഉപയോഗിച്ച് പറയൂ, ഇതിൽ ഏത് പെൻഡുലമാണ് കൂടുതൽ തവണ ആടിയിട്ടുണ്ടാകുക?

2. മുകളിലത്തെ പരീക്ഷണം തന്നെ അല്പം മാറ്റി ചെയ്തുനോക്കാം. ഇത്തവണ നമ്മൾ ഓരോ പെൻഡുലത്തിനും ഓരോ അളവിലുള്ള വലിവ് കൊടുക്കുന്നു. നിശ്ചലമായി തൂങ്ങിക്കിടക്കുന്ന അവസ്ഥയിൽ 100 ഗ്രാം പെൻഡുലത്തെ വശത്തേയ്ക്ക് 20 cm-ഉം, 200 ഗ്രാമിനെ 15 cm-ഉം, 500 ഗ്രാമിനെ 10 cm-ഉം 1000 ഗ്രാമിനെ 5 cm-ഉം വലിച്ചുവിട്ട് ആടാനനുവദിക്കുന്നു. പോരട്ടെ സാമാന്യബുദ്ധി, ഇവയിലേതായിരിക്കും ഒരു മിനിറ്റിൽ ഏറ്റവും കൂടുതൽ തവണ ആടുക?

3. ഒരു പലക തറയിൽ വെച്ചിരിക്കുന്നു. അതിൽ ഒരറ്റത്ത്, അടിവശം മിനുസമുള്ള ഒരു പ്ലാസ്റ്റിക് പെട്ടി വെച്ചിരിക്കുന്നു. ഇനി നിങ്ങൾ പലകയുടെ, പെട്ടിയിരിക്കുന്ന വശം മാത്രം ഉയർത്തി പലകയെ പതിയെ ചരിയ്ക്കുന്നു. ചരിവ് കൂടി കൂടി ഒരു പ്രത്യേക കോണിൽ (പലകയും തറയും തമ്മിലുള്ള കോൺ-angle. ചരിവ് കൂടുന്തോറും ഈ കോണും വലുതാകുമല്ലോ) എത്തുമ്പോൾ പ്ലാസ്റ്റിക് പെട്ടി താഴേയ്ക്ക് നിരങ്ങി പലകയുടെ മറ്റേ അറ്റത്തേയ്ക്ക് പോകും. ഇനി പലക പഴയ പടി വെച്ചിട്ട്, പ്ലാസ്റ്റിക് പെട്ടിയെ വീണ്ടും പഴയ അതേ സ്ഥാനത്ത് വെക്കുന്നു. ഇത്തവണ പെട്ടിയ്ക്കുള്ളിൽ 500 ഗ്രാം ഭാരമുള്ള ഒരു കട്ട കൂടി വെക്കുന്നു. പഴയ പരീക്ഷണം ആവർത്തിക്കുന്നു. പതിയ ചരിച്ചുകൊണ്ടിരുന്നാൽ, ഇത്തവണ പെട്ടി എപ്പോഴായിരിക്കും താഴേയ്ക്ക് നിരങ്ങിനീങ്ങുക? കഴിഞ്ഞ തവണത്തേതിനെക്കാൾ കൂടുതൽ ചരിക്കേണ്ടിവരുമോ അതോ അതിലും കുറച്ച് ചരിച്ചാൽ മതിയാകുമോ?

4. 300 ഗ്രാം വീതം ഭാരവും, 20 cm വീതം വ്യാസവുമുള്ള രണ്ട് ലോഹ ഗോളങ്ങൾ നിങ്ങൾക്ക് തരുന്നു. ശ്രദ്ധിക്കുക, രണ്ട് ഗോളങ്ങൾക്കും ഒരേ ഭാരം, ഒരേ വലിപ്പം. പക്ഷേ ഇവയിൽ ഏതോ ഒന്നിന്റെ ഉൾവശം പൊള്ളയാണ്. പക്ഷേ ഏതാണതെന്ന് നിങ്ങൾക്കറിയില്ല. ഇനി ചരിച്ച് വെച്ചിരിക്കുന്ന ഒരു പലകയിലൂടെ രണ്ടിനേയും ഒരേ ഉയരത്തിൽ നിന്ന് താഴേയ്ക്ക് ഉരുളാൻ നിങ്ങൾ അനുവദിക്കുന്നു. ഇവയിൽ ഏത് ഗോളമാകും ആദ്യം താഴെയെത്തുക? അതോ രണ്ടും ഒരേ സമയം എത്തുമോ?

5. രണ്ട് സിലിണ്ടറുകളെടുക്കുന്നു. ഒന്നിന് ഒരു പോൺഡ്സ് പൗഡർ ടിന്നിന്റെ വ്യാസമുണ്ട്, മറ്റേതിന് ഒരു മെഴുകുതിരിയുടെ വ്യാസമേ ഉള്ളൂ. വ്യാസം കൂടിയ സിലിണ്ടറിന് പക്ഷേ മറ്റേതിന്റെ പകുതി നീളമേ ഉള്ളൂ. ഇനി ഇവയെ ഒരു ചരിഞ്ഞ പലകയിൽ, ഒരേ ഉയരത്തിൽ നിന്ന് താഴേയ്ക്ക് ഉരുളാൻ അനുവദിക്കുന്നു. ഏത് സിലിണ്ടറാകും ആദ്യം താഴെയെത്തുക?

ഇവയ്ക്കുള്ള ഉത്തരങ്ങൾ ആലോചിച്ച് ഉറപ്പിച്ചശേഷം താഴെയുള്ള ഉത്തരങ്ങളുമായി അവ പൊരുത്തപ്പെടുന്നുണ്ടോ എന്ന് നോക്കൂ.

1. വ്യത്യാസമില്ല. നാല് പെൻഡുലങ്ങളും പെൻഡുലങ്ങളും ഒരു മിനിറ്റിൽ നടത്തുന്ന ആട്ടങ്ങളുടെ എണ്ണം തുല്യമായിരിക്കും. 
2. ഇത്തവണയും എല്ലാ പെൻഡുലങ്ങളുടേയും ആട്ടങ്ങളുടെ എണ്ണം തുല്യമായിരിക്കും. ഒരു സാദാ പെൻഡുലം ഒരു മിനിറ്റിൽ എത്ര തവണ ആടും എന്നത് അതിന്റെ ചരടിന്റെ നീളത്തെ മാത്രമേ ആശ്രയിക്കകയുള്ളൂ.
3. രണ്ട് സാഹചര്യത്തിലും പെട്ടി ഏതാണ്ട് ഒരേ കോണിലുള്ള ചരിവിലായിരിക്കും താഴേയ്ക്ക് നിരങ്ങാൻ തുടങ്ങുക. ഈ ചരിവ് പെട്ടിയും പലകയും തമ്മിലുള്ള ഘർഷണബലത്തെ മാത്രം ആശ്രയിച്ചിരിക്കും. പെട്ടിയുടെ ഭാരത്തിന് അവിടെ സ്വാധീനമില്ല.
4. ഒരേ ഭാരവും വലിപ്പവും ആയിരുന്നാൽ പോലും, എപ്പോഴും അകം പൊള്ളയായ ഗോളത്തെക്കാൾ മുന്നേ മറ്റേ ഗോളം താഴെയെത്തും. അതിന്റെ കാരണം ഒന്നോ രണ്ടോ വാചകത്തിൽ വിശദീകരിക്കാൻ കഴിയാത്തവിധം സങ്കീർണവുമാണ്.
5. രണ്ട് സിലിണ്ടറുകളും ഒരേ സമയം താഴെയെത്തും. രണ്ടിനും ഒരേ ആകൃതി (സിലിണ്ടർ) ആയിരിക്കുന്നിടത്തോളം, അവയുടെ ഭാരത്തിനോ നീളത്തിനോ വ്യാസത്തിനോ ഇവിടെ ഒരു സ്വാധീനവും ഇല്ല.

ഈ ചോദ്യങ്ങളൊന്നും എനിയ്ക്ക് നിങ്ങളെ പരീക്ഷിക്കാൻ വേണ്ടി ചോദിച്ചതല്ല. നിങ്ങൾക്ക് സ്വയം വിലയിരുത്താനാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ ഉത്തരങ്ങൾ എത്രത്തോളം ശരിയായി എന്ന് ചോദിക്കുന്നുമില്ല. പക്ഷേ ഈ അഞ്ച് ചോദ്യങ്ങൾക്കും, ഫിസിക്സ് പഠിയ്ക്കാതെ, സാമാന്യബുദ്ധി മാത്രം ഉപയോഗിച്ച് ശരിയായ ഉത്തരം പറഞ്ഞവരുടെ എണ്ണം അധികമുണ്ടാകാൻ സാധ്യതയില്ല. പ്രകാശവേഗതയോ, ഡി.എൻ.ഏ.-യുടെ മ്യൂട്ടേഷനോ, ഇലക്ട്രോണിന്റെ തരംഗസ്വഭാവമോ പോലെ മനുഷ്യർക്ക് പരിചയമില്ലാത്ത ഒന്നും ആ ചോദ്യങ്ങളിലില്ലായിരുന്നു. എന്നിട്ടും സാമാന്യബുദ്ധി ഉപയോഗിച്ച് അവയെ നിർദ്ധാരണം ചെയ്യാൻ നമുക്ക് സാധിക്കാതെ പോകുന്നു. എന്നാൽ പരീക്ഷിച്ച് നോക്കിയാൽ, അവയുടെ ഉത്തരങ്ങൾ ഗണിതപരമായി ഭൗതികശാസ്ത്ര നിയമങ്ങൾ ഉപയോഗിച്ച് കണ്ടുപിടിക്കുന്ന ഉത്തരങ്ങളുമായി കൃത്യമായി ഒത്തുപോകുന്നതായി കാണാം. അതാണ് ശാസ്ത്രത്തിന്റെ രീതിയും ശക്തിയും. സാമാന്യബുദ്ധിയെ കുറിച്ച് ആലോചിക്കാതെ ശാസ്ത്രജ്ഞർ പറയുന്നത് കണ്ണുമടച്ച് വിശ്വസിക്കണമെന്നല്ല പറയുന്നത്. പക്ഷേ വിശ്വസിക്കാതിരിക്കാൻ, 'സാമാന്യബുദ്ധിയ്ക്ക് നിരക്കുന്നില്ല' എന്നത് ഒരു കാരണമല്ല എന്നാണ്. ഈ ചോദ്യങ്ങളിലെ, സുപരിചിതങ്ങളായ ചരടും കട്ടയും പലകയും പോലും നമ്മുടെ സാമാന്യബുദ്ധി അനുസരിക്കുന്നില്ല എങ്കിൽ, ഇലക്ട്രോണും ബ്ലാക് ഹോളും ഡീ.എൻ.ഏ-യും ഒക്കെ അത് ചെയ്യണമെന്ന് വാശി പിടിച്ചിട്ട് കാര്യമുണ്ടോ?

Comments

  1. This comment has been removed by the author.

    ReplyDelete
  2. I remember, my logic got challenged for the first time when I was asked to subtract 1 from 1000. How could the answer can be a small three digit number when we subtract just 1from a the big four digit number.

    ReplyDelete
  3. പെൻഡുലം ആടുമ്പോൾ ഭൂഗുരുത്വ ബലം അതിനെ സ്വാധീനിക്കില്ലേ???

    ReplyDelete
    Replies
    1. ഇവിടെയുണ്ട് മറുപടി: http://www.kolahalam.com/2015/08/why-does-pendulum-stop.html

      Delete
    2. മറുപടി വായിച്ചു.. നന്ദി..

      Delete

Post a Comment

Popular posts from this blog

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...

കുഞ്ഞുമനസ്സിലേയ്ക്ക് നാം കയറ്റിവിടുന്നത്…

കുട്ടിക്കാലത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം, ഭൂമിയുടെ അച്ചുതണ്ടിന്റെ മുകളിൽ കയറിനിന്ന് താഴേയ്ക്ക് നോക്കി ഭൂമി കറങ്ങുന്നത് നേരിട്ട് കാണുക എന്നതായിരുന്നു. ഈ ആഗ്രഹം വളരെ നാൾ കൊണ്ടുനടന്ന ശേഷമാണ് ഭൂമിയുടെ അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന ഞെട്ടിക്കുന്ന ദുഃഖസത്യം ഞാൻ തിരിച്ചറിഞ്ഞത്. ഭൂമിയെക്കുറിച്ചുള്ള എന്റെ ധാരണകൾ പലതും  കൂടോടെ പറിച്ചുകളയാൻ നിർബന്ധിച്ച ഒരു തിരിച്ചറിവായിരുന്നു അത്. ഇന്നാലോചിക്കുമ്പോൾ, കുറച്ചുകാലം കൂടി ആ തെറ്റിദ്ധാരണ ഞാൻ കൊണ്ടുനടന്നിരുന്നു എങ്കിൽ എന്റെ അടിസ്ഥാന ശാസ്ത്രബോധം മൊത്തം കുളമാകുമായിരുന്നു. എന്റെ കാര്യത്തിൽ സംഭവിച്ചത്, ഭൂമിയുടെ കറക്കത്തെ പറ്റി ആദ്യം പഠിപ്പിച്ച ടീച്ചർ ഒരു ഗ്ലോബ് കറക്കിക്കാണിക്കുകയും, ഭൂമിയുടെ കാര്യത്തിൽ നടുക്കുള്ള അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന് പറയാൻ വിട്ടുപോകുകയും ചെയ്തു എന്നതാണ്. പക്ഷേ വളരെ ചെറിയ കുട്ടികളോട് സംസാരിക്കുമ്പോൾ ഇത്തരം ചെറിയ പിഴവുകൾ, അവരുടെ അടിസ്ഥാന ശാസ്ത്രബോധത്തിൽ കാര്യമായ ദുഃസ്വാധീനം ചെലുത്തും. പലപ്പോഴും നിസ്സാരമായൊരു ഭാഷാപ്രയോഗം മതി കാര്യങ്ങൾ തകിടം മറിയ്ക്കാൻ. നമ്മൾ ഭൂമിയുടെ ‘അകത്താണ്’ താമസിക്കുന്നത് എന്ന് മനസിലാക്കി വെച്ചിര...

ഇലക്ട്രോൺ മൈക്രോസ്കോപ്പ്: ഇലക്ട്രോണിനെന്താ ഇവിടെ കാര്യം?

ചിത്രത്തിൽ കാണുന്നത് എന്താണെന്നറിയാമോ? ഇതൊരു പൂമ്പൊടിയുടെ ചിത്രമാണ്, പക്ഷേ ഒരല്പം വലുതാക്കി എടുത്തിരിക്കുന്നു എന്നേയുള്ളൂ. കൃത്യമായി പറഞ്ഞാൽ 761 മടങ്ങ് വലുതാക്കി (761x magnification) ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് പകർത്തിയ, ചെമ്പരത്തിയുടെ പൂമ്പൊടിയുടെ (hibiscus pollen) ചിത്രമാണത് ഇത്തരം ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ ഇത് വായിക്കുന്നവർക്ക് അത്ര അപരിചിതമൊന്നുമാകാൻ വഴിയില്ല. പക്ഷേ ഇവിടെ ചോദ്യം മറ്റൊന്നാണ്. ഫോട്ടോ എടുക്കുന്നിടത്ത്, ഈ ‘ഇലക്ടോണി’ന് എന്ത് കാര്യം? ആറ്റത്തിൽ ന്യൂക്ലിയസ്സിന് ചുറ്റും കറങ്ങുന്നു എന്ന് പറയപ്പെടുന്ന ഇലക്ട്രോണിനെ ഇവിടെ കൊണ്ടുവരുന്നത് എന്തിനാണ്? ഉത്തരം ക്വാണ്ടം മെക്കാനിക്സാണ്!! സൂക്ഷ്മതലത്തിൽ പദാർത്ഥ കണങ്ങൾ തരംഗങ്ങളെപ്പോലെ പെരുമാറും എന്ന് ക്വാണ്ടം ഫിസിക്സ് പറയുന്നു. ഇത് അവിശ്വസനീയമായി തോന്നുന്നവർക്കുള്ള അസ്സല് തെളിവാണ് ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ. ഇലക്ട്രോണുകളെന്ന സൂക്ഷ്മകണങ്ങളുടെ തരംഗസ്വഭാവം ചൂഷണം ചെയ്താണ് ഈ സാങ്കേതിക വിദ്യ പ്രവർത്തിക്കുന്നത്. സാധാരണ പ്രകാശത്തിന് പകരം ഇലക്ട്രോണുകളെ ഉപയോഗിക്കുമ്പോൾ വളരെയധികം കൂടുതൽ റെസല്യൂഷനിലുള്ള ചിത്രങ്ങ...