Skip to main content

ഇതിലിപ്പോ എന്തിരിക്കുന്നു!

പല പ്രബുദ്ധ മലയാളികൾക്കും ഉള്ള ഒന്നാണ് "ഓഹ്! ഇതിലിപ്പോ എന്തിരിക്കുന്നു!" എന്നൊരു മനോഭാവം. വിദ്യാഭ്യാസം സർവസാധാരണവും ഏത് ഡിഗ്രിയും ഏതാണ്ട് എല്ലാവർക്കും പ്രാപ്യമാണ് എന്നൊരു സാഹചര്യവും ഉള്ളതിനാലാകണം എല്ലാ കാര്യങ്ങളേയും ഒരുതരം ലളിതയുക്തിയോടെ സമീപിക്കുന്നത്. പ്രത്യേകിച്ചും science vs religion എന്ന ഘട്ടത്തിലാണ് ഈ ഒരു സമീപനം പ്രകടമാകുന്നത്. മനുഷ്യന് മനസിലാവാത്ത ഒരുപാട് കാര്യങ്ങളുണ്ട് എന്ന മട്ടിൽ വൻ ഫിലോസഫി കാച്ചി മതപ്രമാണങ്ങളെ പാസാക്കിയെടുക്കുകയും അതേ സമയം 'എനിയ്ക്ക് മനസിലാവാത്തതായി ഒന്നുമില്ല' എന്ന ഭാവത്തിൽ എന്തിനേയും ആധികാരികമായി വിലയിരുത്തുകയും ചെയ്യും.

ആറ്റത്തിന്റെ ഘടന എന്ന ഒരു ചെറിയ ഉദാഹരണം എടുത്ത് പറയാൻ വന്ന കാര്യം വ്യക്തമാക്കാം. സ്കൂൾ ക്ലാസുകളിൽ ശാസ്ത്രം പഠിപ്പിക്കുമ്പോഴുള്ള ഒരു Necessary Evil ആണ് ആ പ്രായത്തിലുള്ളവർക്ക് മനസിലാവാൻ വേണ്ടിയുള്ള ലഘൂകരണം. എട്ടിലോ ഒമ്പതിലോ ആണ് ഞാൻ ആറ്റത്തിന്റെ ഘടന പാഠപുസ്തകത്തിൽ നിന്ന് പഠിക്കുന്നത്. പക്ഷേ ഇതേ വിഷയം പ്ലസ് ടൂവിനും ബീ.എസ്.സിയ്ക്കും എം.എസ്.സിയ്ക്കും വരെ ഞാൻ പഠിച്ചിട്ടുണ്ട്. അതായത്, എന്നോട് ചോദിച്ചാലും എന്നോടൊപ്പം പത്താം ക്ലാസ് വരെ പഠിച്ചിട്ട് പിന്നീട് ശാസ്ത്രം വിട്ട് മറ്റ് വിഷയങ്ങൾ പഠിച്ചവരോടോ പഠനമേ നിർത്തിയവരോടോ ചോദിച്ചാലും, "ആറ്റത്തിന്റെ ഘടന പഠിച്ചിട്ടുണ്ടോ?" എന്ന ചോദ്യത്തിന് 'അതെ' എന്ന ഒരേ ഉത്തരമാണ്. ഇത് ഒമ്പതിൽ പഠിച്ചതാണെങ്കിൽ പിന്നെന്തിനാ എം.എസ്.സി.യ്ക്ക് ഒക്കെ അത് വീണ്ടും പഠിക്കുന്നത്? ഉത്തരം വിഷമം ഉണ്ടാക്കുന്നതായിരിക്കും, എട്ടിലും ഒമ്പതിലും പഠിച്ചപോലൊന്നും അല്ല ആറ്റത്തിന്റെ ഘടന. ഒമ്പതിൽ പഠിച്ച ആറ്റം ഘടനയ്ക്ക് എം.എസ്.സിയ്ക്ക് പഠിച്ച ഘടനയുമായി വിദൂരസാമ്യം പോലുമില്ല. എന്നാൽ പിന്നെ എന്തിനാ കുട്ടികളെ തെറ്റ് പഠിപ്പിക്കുന്നത് എന്ന് ചോദിക്കാം. അത് ചെയ്യാതെ നിർവാഹമില്ല എന്നതാണ് ദുഃഖകരമായ സത്യം. വളരെ അടിസ്ഥാനപരമായ കാര്യമായതുകൊണ്ട് കൊച്ചുകുട്ടികളോട് അതിനെ കുറിച്ച് സംസാരിക്കാതെ തരമില്ല. പക്ഷേ ആറ്റം ഘടന പോലെ സങ്കീർണമായ ഒരു കാര്യം അതേ രൂപത്തിൽ അവരോട് പറയാനും കഴിയില്ല. ഒരു പോപ്പുലർ സയൻസ് ലേഖനത്തിനും ശരിയായി വരച്ചുകാട്ടാൻ കഴിയാത്ത ഒന്നാണ് ആറ്റത്തിന്റെ ശരിയായ ഘടന. സ്കൂളിൽ പഠിച്ച, പ്രോട്ടോണിനേയും ന്യൂട്രോണിനേയും നടുക്കൊരു കൊച്ചു വട്ടത്തിലാക്കി ചുറ്റും കുറേ വളകളും അതിൽ അവിടവിടെയായി മുത്ത് പോലെ വരച്ചുവച്ച ഇലക്ട്രോണുകളും ഒക്കെയാണ് ഭൂരിഭാഗം ആളുകളുടേയും മനസിൽ ആറ്റം ഘടനയെക്കുറിച്ചുള്ളത് (നമ്മുടെ പഠനരീതിയുടെ ഗുണം കൊണ്ടാകണം എം.എസ്.സി. കഴിഞ്ഞിട്ടും ഈ കുട്ടിക്കഥാ ചിത്രവുമായി നടക്കുന്ന ഒരുപാട് പേരുണ്ട്). ഈ വളകൾ യഥാർത്ഥ ചിത്രമല്ല എന്നും പകരം ഡംബൽ, ഡബിൾ ഡംബൽ രൂപങ്ങളിലുള്ള ഓർബിറ്റലുകളാണ് കൂടുതൽ ശരി എന്നും സ്കൂളിൽ തന്നെ പറയുന്നുണ്ട് എങ്കിലും അതത്ര ദഹിക്കാത്തതുകൊണ്ടും പെട്ടെന്ന് മനസിലാക്കാനും മനസിൽ കാണാനും 'വളയും മുത്തും' മോഡൽ ആണ് കൂടുതൽ നല്ലത് എന്നതിനാലും പലരുടേയും ഭാവന അതിൽ തന്നെ ചുറ്റിപ്പറ്റി നിൽക്കുകയേ ഉള്ളു. ആറ്റം ഘടന വിശദീകരിക്കുന്ന ബോർ മോഡൽ പഠിപ്പിച്ചിട്ട് അതൊക്കെ കണ്ടുപിടിച്ചതിന് നീൽസ് ബോറിന് നോബൽ സമ്മാനം കിട്ടി എന്നും സ്കൂളിൽ പറയുന്നുണ്ട്. പക്ഷേ സിനിമയിലെ പപ്പുവിന് പീ.ഡബ്യൂ.ഡി അവാർഡ് കിട്ടിയ കഥപോലെയാണ് എനിക്കത് തോന്നിയത്. ഒരു കൊച്ചു പാരഗ്രാഫിൽ 'മുത്തും വളയും' മോഡൽ വിശദമാക്കിയിട്ട് അതിന് നോബൽ പ്രൈസ് കിട്ടി എന്നുപറഞ്ഞാൽ വേറെന്ത് മനസിലാവാനാണ്! "ഇതിലിപ്പോ എന്തിരിക്കുന്നു!" എന്നേ തോന്നൂ. പ്ലസ് ടൂവിന് ബോർ മോഡൽ പഠിച്ചിടത്ത് ഹൈഡ്രജൻ ആറ്റത്തിൽ ഇലക്ട്രോണും പ്രോട്ടോണും തമ്മിലുള്ള ആകർഷണ ബലത്തിന്റെ സമവാക്യത്തിൽ നിന്നും ഗണിതഗുസ്തികൾ നടത്തി ഇലക്ട്രോണിന് പ്രോട്ടോണിൽ നിന്നുള്ള ദൂരവും ഹൈഡ്രജൻ വാതകം ഉത്തേജിപ്പിക്കപ്പെടുമ്പോൾ പുറത്തുവിടുന്ന പ്രകാശത്തിന്റെ ഫ്രീക്വൻസിയുമൊക്കെ കണക്കാക്കാൻ പഠിച്ചപ്പോഴാണ് അതത്ര ചെറിയ കാര്യമല്ല എന്നൊരു ഇംപ്രഷൻ ഉണ്ടായത്. മാക്സ് പ്ലാങ്ക് കൊണ്ടുവന്ന ക്വാണ്ടം തിയറി ഉപയോഗിച്ചാണ് ബോർ അതൊക്കെ ചെയ്തത് എന്നവിടെ പറയുന്നുണ്ടെങ്കിലും ക്വാണ്ടം തിയറിയോ അതിന്റെ പ്രാധാന്യമോ ആ പ്രായത്തിൽ മനസിലായില്ല എന്നതിനാലാകണം അന്നത് ശ്രദ്ധിച്ചില്ല. ബി.എസ്.സിയ്ക്ക് ക്വാണ്ടം തിയറി പഠിക്കാനുണ്ടായിരുന്നു. കരിക്കുലം രൂപകൽപനയുടെ ഗുണം കൊണ്ട് സിലബസിൽ നിന്ന് അതിന്റെ പ്രാധാന്യം മനസിലായില്ല. (കരിക്കുലം രൂപകൽപനയുടെ കാര്യം പറഞ്ഞപ്പോഴാ ഓർത്തത്. പ്ലസ് ടൂവിന് ഷ്രൂഡിങ്ങർ ഇക്വേഷൻ പഠിക്കാനുണ്ടായിരുന്നു. "തത്തമ്മേ പൂച്ച പൂച്ച" മോഡലിൽ അന്നത് മനഃപാഠമാക്കി വെച്ചു. Wave mechanics ന്റെ അടിസ്ഥാന പാഠം പോലും പഠിക്കാതെ പ്ലസ് ടൂ പിളേളര് ഷ്രൂഡിങ്ങർ ഇക്വേഷൻ പഠിക്കണമെന്ന് തീരുമാനിച്ച ആ അജ്ഞാത കരിക്കുലം ഡിസൈനർക്ക് കൂപ്പുകൈ!) പക്ഷേ സിലബസിന് പുറത്ത് വായനയ്ക്കുള്ള അവസരം കിട്ടിയതിനാൽ ക്വാണ്ടം മെക്കാനിക്സ് മറ്റ് വഴികളിൽ നിന്ന് പഠിക്കാനായി. "ക്വാണ്ടം തിയറി പഠിച്ചിട്ട് ഷോക്ക് ആവാത്തവർക്ക് അത് മനസിലായിട്ടില്ല" (Whoever is not shocked by quantum mechanics has not understood it) എന്ന നീൽസ് ബോറിന്റെ വാചകത്തിന്റെ അർത്ഥം എനിക്ക് അങ്ങനെയാണ് മനസിലായത്. ഞാൻ ഷോക്കായിരുന്നു! അപ്പഴേയ്ക്കും പ്ലസ് ടൂവിന് പഠിച്ച ബോർ മോഡലിൽ അന്ന് കാണാത്ത പല മഹത്വങ്ങളും ശ്രദ്ധയിൽ പെട്ടു. ബോറിന്റെ നോബൽ സമ്മാനത്തെ പീ.ഡബ്യൂ.ഡി. അവാർഡായി തോന്നിയ ബാല്യകാല വിഡ്ഢിത്തത്തിൽ ലജ്ജയും തോന്നി. പക്ഷേ കളി തീർന്നില്ല. എം.എസ്.സിയ്ക്ക് ക്വാണ്ടം മെക്കാനിക്സ് എന്നൊരു പേപ്പറും അതിൽ ഹൈഡ്രജൻ ആറ്റം എന്നൊരു പാഠവും ഉണ്ട്. (സ്കൂളിൽ ഫിസിക്സ് പാഠപുസ്തകത്തിന്റെ ഒരു മൂലയ്ക്ക് 'ക്വാണ്ടം സിദ്ധാന്തം' എന്നൊരു വാക്ക് കണ്ടപ്പോൾ ഞാനറിഞ്ഞോ ഭാവിയിൽ അന്നത്തെ ഫിസിക്സ് പരീക്ഷ പോലെ ഒരു പരീക്ഷയ്ക്ക് വിഷയമാകാൻ പോകുന്ന സാധനമാണ് അതെന്ന്!) ഒമ്പതാം ക്ലാസിൽ ഓർബിറ്റലിന്റെ രൂപം എന്ന പേരിൽ ഗോളവും ഡംബലുമൊക്കെയായി വരച്ച സാധനങ്ങൾ എവിടന്ന് എങ്ങനെ വന്നു എന്ന് മനസിലായത് അവിടെ വച്ച് മാത്രമാണ്! അത് ഒമ്പതാം ക്ലാസിലോ പ്ലസ് ടൂവിനോ ഡിഗ്രിയ്ക്കോ പോലും എന്തുകൊണ്ട് പഠിപ്പിച്ചില്ല എന്നതിനും ഉത്തരം അവിടെയുണ്ട്. 10 (SSLC) + 2 (HSE) + 3 (B.Sc.) + 2 (M.Sc.) = 17 വർഷം കൊണ്ട് ഞാൻ പഠിച്ച ഗണിതപാഠങ്ങൾ എനിക്കവിടെ ആവശ്യം വന്നു! ആറ്റത്തിന്റെ ഘടന മനസിലാക്കാൻ വേണ്ട 'പണിസാധനങ്ങളും' 'കൈപ്പഴക്കവും' എം.എസ്.സി. എങ്കിലും ആയാലേ കിട്ടൂ എന്നാണ് പറഞ്ഞുവന്നത്. അതായത്, ഈ ഒരു ഘട്ടമെങ്കിലും കഴിഞ്ഞാലേ ഞാൻ തന്നെ നേരത്തേ പറഞ്ഞ "ഒരു പോപ്പുലർ സയൻസ് ലേഖനത്തിനും ശരിയായി വരച്ചുകാട്ടാൻ കഴിയാത്ത ഒന്നാണ് ആറ്റത്തിന്റെ ശരിയായ ഘടന" എന്ന വാചകം നെഞ്ചത്ത് കൈവച്ച് പറയാൻ ഒരാൾക്ക് കഴിയൂ.

ഇപ്പറഞ്ഞത് ആറ്റത്തിന്റെ ഘടനയ്ക്ക് മാത്രമല്ല, ഏതാണ്ടെല്ലാ ശാസ്ത്രവിഷയങ്ങൾക്കും ബാധകമാണ്. പക്ഷേ ഇത് ഏറ്റവും വലിയ പോരായ്മയായി മാറുന്നത് ഭൗതികശാസ്ത്രത്തിനാണ്. പ്രധാന കാരണം, അത് പൂർണമായും ഗണിതത്തെ ആശ്രയിച്ച് നിലനിൽക്കുന്നു. ഗണിതം കൂടി പഠിയ്ക്കാതെ സ്കൂൾ തലത്തിനപ്പുറമുള്ള ഫിസിക്സ് മനസിലാകാനേ പോകുന്നില്ല. ഒരു മെഡിക്കൽ സയൻസ് പാഠപുസ്തകം എടുത്താൽ ഭാഷ അറിയാമെങ്കിൽ ഒരുപക്ഷേ അത് പൂർണമായും വായിച്ച് തീർക്കാനും അവിടെയും ഇവിടെയും എന്തെങ്കിലുമൊക്കെ മനസിലാക്കാനും ഒരാൾക്ക് സാധിച്ചേക്കും. പക്ഷേ ആ സ്ഥാനത്ത് ഒരു ഫിസിക്സ് പാഠപുസ്തകം ചിലപ്പോൾ വായിക്കാൻ തന്നെ കഴിഞ്ഞെന്ന് വരില്ല. സാധാരണക്കാരുടെ ശാസ്ത്രസംശയങ്ങൾ ഭൂരിഭാഗവും വരുന്നതും ഫിസിക്സിന്റെ പരിധിയിലാണ് എന്നതാണ് മറ്റൊരു പ്രശ്നം. പ്രപഞ്ചോല്പത്തി ഉൾപ്പടെയുള്ള കോസ്മോളജിയിലെ പ്രശ്നങ്ങളും അടിസ്ഥാനകണങ്ങളെ കുറിച്ചുള്ള കണികാ ഭൗതികവും എല്ലാം ക്വാണ്ടം മെക്കാനിക്സ്, റിലേറ്റിവിറ്റി തുടങ്ങിയ സിദ്ധാന്തങ്ങളിലൂടെ മാത്രമേ വിശദീകരിക്കാനാവൂ. ഇതൊക്കെ വിശദീകരിക്കാനായിട്ടാണ് ഈ സിദ്ധാന്തങ്ങളൊക്കെ ഉണ്ടായത് തന്നെ. ഇതെല്ലാം തന്നെ അതിഗഹനമായ ഗണിതശാസ്ത്ര സമീപനത്തിലൂടെ മാത്രമേ മനസിലാക്കാനാവൂ. അതായത് പ്രപഞ്ചം എങ്ങനെയുണ്ടായി എന്ന ആർക്കും ചോദിക്കാവുന്ന സിംപിൾ ചോദ്യത്തിന് ശാസ്ത്രം പൂർണമായും ഉറപ്പിച്ച ഒരു ഉത്തരം ഉണ്ടാക്കിയെടുത്താൽ തന്നെ അത് ചോദിച്ചയാളിന് മനസിലാവാൻ സാധ്യതയില്ല എന്നത് പരിഹാരമില്ലാത്ത ഒരു പ്രശ്നമായി നിലനിൽക്കും.

ഇവിടെയാണ് 'ലളിതയുക്തി'കൾ ശ്രദ്ധയാകർഷിക്കുന്നത്. ഒമ്പതാം ക്ലാസിൽ എനിക്ക് തോന്നിയ "ഇതിലെന്തിരിക്കുന്നു!" എന്ന ഘട്ടത്തിലാണ് അവരിപ്പോഴും. മുത്തും വളയും മോഡൽ ആറ്റത്തിന്റെ ചിത്രവും മനസിലിട്ടിട്ട് ''ഇലക്ട്രോൺ എങ്ങനെ ഇത്ര കൃത്യമായി പ്രോട്ടോണിനെ ചുറ്റുന്നു?" എന്നൊരു ചോദ്യം ചോദിക്കും. അത് മനസിലാക്കാൻ ക്വാണ്ടം മെക്കാനിക്സ് പഠിക്കണം എന്ന് പറഞ്ഞാൽ, "എനിയ്ക്ക് പത്ത് മിനിറ്റ് സമയം ഉണ്ട്. ക്വാണ്ടം മെക്കാനിക്സ് പഠിപ്പിച്ച് താ!" എന്നങ്ങ് പറയും. അതായത്, പതിനേഴ് കൊല്ലം കൊണ്ട് ഞാൻ പഠിച്ചത് പത്ത് മിനിറ്റ് കൊണ്ട് പഠിപ്പിച്ച് കൊടുക്കാൻ! മറുപടി സ്വാഭാവികമായും തൃപ്തികരമല്ല. അതോടെ ശാസ്ത്രം തോറ്റു, മനുഷ്യൻ ജയിച്ചു. ആ ഗ്യാപ്പിൽ കൂടി ദൈവവും ചെകുത്താനും തൊട്ട് ലോക്കൽ മാടനും മറുതായും വരെ പാസായിപ്പോകും! ഇതേ ലളിതയുക്തിയാണ് ചിലരെ മോഡേൺ മെഡിസിനെതിരേയും തിരിക്കുന്നത്. ഡയബെറ്റിസ് എങ്ങനെയുണ്ടാകുന്നു എന്ന് വിശദീകരിക്കാൻ ഡോക്ടർ കൊല്ലങ്ങളെടുത്ത് പഠിച്ച ഫിസിയോളജിയും അനാട്ടമിയും എൻഡോക്രൈനോളജിയും ഒക്കെ വേണ്ടി വരും. അതെല്ലാം അഞ്ച് മിനിറ്റിനുള്ളിൽ ഈ സാറൻമാരെ പറഞ്ഞ് മനസിലാക്കി കൊടുക്കണം, അതിന് പറ്റിയില്ലെങ്കിൽ മോഡേൺ മെഡിസിൻ തട്ടിപ്പ്! 'ജീവോർജം തളരുന്നതുകൊണ്ടാണ്. രണ്ട് ദിവസം പട്ടിണി കിടന്നാൽ ശരീരം താനേ ഡയബെറ്റിസിനെ ചവിട്ടി വെളിയിലെറിയും' എന്ന 'മനുഷ്യന് മനസിലാവുന്ന വിശദീകരണം' കേട്ടാൽ ഈ സാറൻമാര് "ആഹാ! ഗംഭീരം" എന്ന് കൈയടിക്കും. അറിവുണ്ടാക്കാൻ മെനക്കെട്ടേ കഴിയൂ എന്നതല്ല, മെനക്കെടാതെ കിട്ടുന്നതാണ് യഥാർത്ഥ അറിവ് എന്ന ആ യുക്തിയ്ക്ക് മുൻപിൽ നമുക്കൊന്നും ചെയ്യാനാവില്ല. തൊഴുത് സമ്മതിച്ച് അവരവരുടെ പണി നോക്കി പോകുക.

Comments

Popular posts from this blog

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...

കുഞ്ഞുമനസ്സിലേയ്ക്ക് നാം കയറ്റിവിടുന്നത്…

കുട്ടിക്കാലത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം, ഭൂമിയുടെ അച്ചുതണ്ടിന്റെ മുകളിൽ കയറിനിന്ന് താഴേയ്ക്ക് നോക്കി ഭൂമി കറങ്ങുന്നത് നേരിട്ട് കാണുക എന്നതായിരുന്നു. ഈ ആഗ്രഹം വളരെ നാൾ കൊണ്ടുനടന്ന ശേഷമാണ് ഭൂമിയുടെ അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന ഞെട്ടിക്കുന്ന ദുഃഖസത്യം ഞാൻ തിരിച്ചറിഞ്ഞത്. ഭൂമിയെക്കുറിച്ചുള്ള എന്റെ ധാരണകൾ പലതും  കൂടോടെ പറിച്ചുകളയാൻ നിർബന്ധിച്ച ഒരു തിരിച്ചറിവായിരുന്നു അത്. ഇന്നാലോചിക്കുമ്പോൾ, കുറച്ചുകാലം കൂടി ആ തെറ്റിദ്ധാരണ ഞാൻ കൊണ്ടുനടന്നിരുന്നു എങ്കിൽ എന്റെ അടിസ്ഥാന ശാസ്ത്രബോധം മൊത്തം കുളമാകുമായിരുന്നു. എന്റെ കാര്യത്തിൽ സംഭവിച്ചത്, ഭൂമിയുടെ കറക്കത്തെ പറ്റി ആദ്യം പഠിപ്പിച്ച ടീച്ചർ ഒരു ഗ്ലോബ് കറക്കിക്കാണിക്കുകയും, ഭൂമിയുടെ കാര്യത്തിൽ നടുക്കുള്ള അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന് പറയാൻ വിട്ടുപോകുകയും ചെയ്തു എന്നതാണ്. പക്ഷേ വളരെ ചെറിയ കുട്ടികളോട് സംസാരിക്കുമ്പോൾ ഇത്തരം ചെറിയ പിഴവുകൾ, അവരുടെ അടിസ്ഥാന ശാസ്ത്രബോധത്തിൽ കാര്യമായ ദുഃസ്വാധീനം ചെലുത്തും. പലപ്പോഴും നിസ്സാരമായൊരു ഭാഷാപ്രയോഗം മതി കാര്യങ്ങൾ തകിടം മറിയ്ക്കാൻ. നമ്മൾ ഭൂമിയുടെ ‘അകത്താണ്’ താമസിക്കുന്നത് എന്ന് മനസിലാക്കി വെച്ചിര...

ഇലക്ട്രോൺ മൈക്രോസ്കോപ്പ്: ഇലക്ട്രോണിനെന്താ ഇവിടെ കാര്യം?

ചിത്രത്തിൽ കാണുന്നത് എന്താണെന്നറിയാമോ? ഇതൊരു പൂമ്പൊടിയുടെ ചിത്രമാണ്, പക്ഷേ ഒരല്പം വലുതാക്കി എടുത്തിരിക്കുന്നു എന്നേയുള്ളൂ. കൃത്യമായി പറഞ്ഞാൽ 761 മടങ്ങ് വലുതാക്കി (761x magnification) ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് പകർത്തിയ, ചെമ്പരത്തിയുടെ പൂമ്പൊടിയുടെ (hibiscus pollen) ചിത്രമാണത് ഇത്തരം ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ ഇത് വായിക്കുന്നവർക്ക് അത്ര അപരിചിതമൊന്നുമാകാൻ വഴിയില്ല. പക്ഷേ ഇവിടെ ചോദ്യം മറ്റൊന്നാണ്. ഫോട്ടോ എടുക്കുന്നിടത്ത്, ഈ ‘ഇലക്ടോണി’ന് എന്ത് കാര്യം? ആറ്റത്തിൽ ന്യൂക്ലിയസ്സിന് ചുറ്റും കറങ്ങുന്നു എന്ന് പറയപ്പെടുന്ന ഇലക്ട്രോണിനെ ഇവിടെ കൊണ്ടുവരുന്നത് എന്തിനാണ്? ഉത്തരം ക്വാണ്ടം മെക്കാനിക്സാണ്!! സൂക്ഷ്മതലത്തിൽ പദാർത്ഥ കണങ്ങൾ തരംഗങ്ങളെപ്പോലെ പെരുമാറും എന്ന് ക്വാണ്ടം ഫിസിക്സ് പറയുന്നു. ഇത് അവിശ്വസനീയമായി തോന്നുന്നവർക്കുള്ള അസ്സല് തെളിവാണ് ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ. ഇലക്ട്രോണുകളെന്ന സൂക്ഷ്മകണങ്ങളുടെ തരംഗസ്വഭാവം ചൂഷണം ചെയ്താണ് ഈ സാങ്കേതിക വിദ്യ പ്രവർത്തിക്കുന്നത്. സാധാരണ പ്രകാശത്തിന് പകരം ഇലക്ട്രോണുകളെ ഉപയോഗിക്കുമ്പോൾ വളരെയധികം കൂടുതൽ റെസല്യൂഷനിലുള്ള ചിത്രങ്ങ...