Skip to main content

ഗണിതശാസ്ത്രത്തിന് നോബല്‍ സമ്മാനം കൊടുക്കാത്തത് എന്തുകൊണ്ടാണ്?

അത് ആല്‍ഫ്രഡ് നോബലിന്റെ ഭാര്യയുടെ കാമുകന്‍ ഒരു ഗണിതശാസ്ത്രഞന്‍ ആയിരുന്നു എന്നും അവര്‍ അങ്ങേരുടെ കൂടെ ചാടിപ്പോയതിലുള്ള കലിപ്പ് മൂത്താണ് ഗണിതശാസ്ത്ര കുണാണ്ടര്‍മാര്‍ നോബല്‍ പ്രൈസ് വാങ്ങി സുഖിക്കണ്ട എന്നങ്ങേര് തീരുമാനിച്ചത് എന്നുമുള്ള കഥ കേട്ടിട്ടില്ലേ? ഇവിടെയെന്നല്ല, ലോകത്തെങ്ങും പ്രചരിച്ചിട്ടുള്ള ഒരു കഥയാണത്. ഇത് വെറും കെട്ടുകഥയാണ് എന്ന്‍ മാത്രവുമല്ല, ആല്‍ഫ്രഡ് നോബല്‍ വിവാഹമേ കഴിച്ചിട്ടില്ല എന്നതാണ് സത്യം. അദ്ദേഹത്തിന്റെ ജീവിതത്തില്‍ എടുത്തുപറയാവുന്ന മൂന്ന്‍ സ്ത്രീകളാണ് ഉള്ളത്. ചെറുപ്പത്തില്‍ അദ്ദേഹം പ്രൊപ്പോസ് ചെയ്ത അലക്സാന്‍ഡ്ര എന്ന യുവതി മൂപ്പരെ നിരസിച്ചു. പിന്നീട് സ്വന്തം സെക്രട്ടറി ആയിരുന്ന ബെര്‍ത്ത കിന്‍സ്കിയുമായി ഒരു ബന്ധമുണ്ടായി എങ്കിലും അവര്‍ അദ്ദേഹത്തെ ഉപേക്ഷിച്ച് പൂര്‍വകാമുകനും അല്‍ഫ്രഡിന്റെ അടുത്ത ഒരു സുഹൃത്തുമായ ബാരന്‍ സട്ട്ണറെ വിവാഹം കഴിച്ചു. അവര്‍ ഈ വിവാഹശേഷവും നല്ല സുഹൃത്തുക്കളായി തന്നെ തുടരുകയും ചെയ്തു. ആല്‍ഫ്രഡ് പിന്നീട് സോഫീ ഹെസ് എന്ന സ്ത്രീയെ പ്രണയിച്ചു. ആ ബന്ധം 18 കൊല്ലം നീണ്ടുനിന്നു എങ്കിലും അവര്‍ ഒരിയ്ക്കലും വിവാഹം കഴിച്ചില്ല.

അപ്പോ എന്തുകൊണ്ടാണ് ഗണിതശാസ്ത്രത്തിന് നോബല്‍ പ്രൈസ് കൊടുക്കാത്തത്? "ആല്‍ഫ്രഡിന് അങ്ങനെ തോന്നിയില്ല" എന്നതാണ് ചരിത്രരേഖകളില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്ന കാരണം. ആല്‍ഫ്രഡ് നോബല്‍ എന്ന വ്യക്തി "നോബല്‍ പ്രൈസ്" ആരംഭിക്കുന്നതിന് പിന്നില്‍ ഒരു കാരണമുണ്ട്. അല്‍ഫ്രഡിന്റെ സഹോദരനായ ലഡ്വിഗ് നോബല്‍ മരിച്ച സമയത്ത്, മരണപ്പെട്ടത് ആല്‍ഫ്രഡ് ആണ് എന്ന്‍ തെറ്റിധരിച്ച ഒരു ഫ്രഞ്ച് പത്രം "മരണത്തിന്റെ കച്ചവടക്കാരന്‍ മരിച്ചു" എന്നാണ് അതിനെ റിപ്പോര്‍ട്ട് ചെയ്തത്. "ജനങ്ങളെ കൊന്നൊടുക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുക വഴി ധനികനായിത്തീര്‍ന്ന ഡോ. ആല്‍ഫ്രഡ് നോബല്‍ അന്തരിച്ചു" എന്നവര്‍ എഴുതി. (തന്റെ വരുമാനത്തിന്റെ നല്ലൊരു പങ്കും ആയുധക്കച്ചവടം വഴിയാണ് ആല്‍ഫ്രഡ് സമ്പാദിച്ചത്. ഡൈനാമിറ്റ് കണ്ടുപിടിച്ചത് അദ്ദേഹമായിരുന്നു എന്നറിയാമല്ലോ) ഈ വാര്‍ത്ത അദ്ദേഹത്തിന് ഒരു ഷോക്ക് ആയിരുന്നു. ജനങ്ങള്‍ തന്നെ ഒരു യുദ്ധക്കച്ചവടക്കാരനായി കാണുന്നു എന്ന്‍ തിരിച്ചറിഞ്ഞു, സ്വന്തം പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം എന്ന നിലയിലാണ് ഇങ്ങനെ ഒരു 'സമ്മാനപദ്ധതി' അദ്ദേഹം ആലോചിച്ചത്. മറ്റ് പല ഭാഗങ്ങളിലായി അദ്ദേഹം നീക്കിവെച്ചിരുന്ന ചെലവുകള്‍ പതിയെപ്പത്തിയെ പിന്‍വലിച്ചു അദ്ദേഹം ഈ സമ്മാനത്തിനായി സ്വരുക്കൂട്ടി. ഒടുവിലായപ്പോള്‍ സ്വന്തം സമ്പാദ്യത്തിന്റെ 94% ഉം നോബല്‍ സമ്മാനത്തിനായി അദ്ദേഹം മാറ്റിവെച്ചിരുന്നു. അദ്ദേഹത്തിന് താത്പര്യമോ അറിവോ ഉണ്ടായിരുന്ന, മാനവരാശിയ്ക്ക് ഒരുപാട് പ്രയോജനപ്രദമെന്ന് അദ്ദേഹത്തിന് തോന്നിയ വിഷയങ്ങളെയാണ് നോബല്‍ സമ്മാനത്തിനായി തെരെഞ്ഞെടുത്തത്. അദ്ദേഹത്തിന് ഗണിതം അത്ര ആകര്‍ഷകമായി തോന്നിയിരിക്കില്ല. ഭൌതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, ('ജീവശാസ്ത്രം' അല്ല), സാഹിത്യം, സമാധാനം എന്നീ വിഷയങ്ങളാണ് അദ്ദേഹത്തിന്റെ കണ്ണില്‍ സമ്മാനം നല്‍കപ്പെടേണ്ടതായി തോന്നിയത്. അദ്ദേഹത്തിന്റെ ഗവേഷണങ്ങളെല്ലാം ഫിസിക്സിലും കെമിസ്ട്രിയിലും ആയിരുന്നു. സാഹിത്യത്തിലും അദ്ദേഹം തത്പരനായിരുന്നു. "മരണക്കച്ചവടക്കാരന്‍" എന്ന പേരുദോഷം മാറ്റാനാണ് സമാധാനവും വൈദ്യശാസ്ത്രവും ലിസ്റ്റില്‍ പെടുത്തിയത് എന്ന്‍ കരുതപ്പെടുന്നു.

വാല്‍ക്കഷണം: ഗണിതശാസ്ത്രത്തില്‍ നോബല്‍ സമ്മാനത്തിന് തുല്യമായ ഒരു അവാര്‍ഡ് നിലവിലുണ്ട് കേട്ടോ, ഏതാണ്ട് അത്ര തന്നെ പഴക്കമുള്ള, പേരില്‍ പോലും സാമ്യമുള്ള ഒന്ന്‍- ഏബല്‍ പ്രൈസ് (Abel Prize). Neils Abel എന്ന നോര്‍വീജിയന്‍ ഗണിതജ്ഞന്‍റെ സ്മരണാര്‍ത്ഥം നോര്‍വീജിയന്‍ രാജാവാണ് ഈ സമ്മാനം നല്‍കുന്നത്. ഗണിതവിദ്യാര്‍ത്ഥികള്‍ Linear Algebra-യില്‍ പഠിക്കുന്ന Abelian group-ഉം ഇതേ മഹാന്റെ പേരിലാണ് ഉള്ളത്.

Comments

Popular posts from this blog

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...

കുഞ്ഞുമനസ്സിലേയ്ക്ക് നാം കയറ്റിവിടുന്നത്…

കുട്ടിക്കാലത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം, ഭൂമിയുടെ അച്ചുതണ്ടിന്റെ മുകളിൽ കയറിനിന്ന് താഴേയ്ക്ക് നോക്കി ഭൂമി കറങ്ങുന്നത് നേരിട്ട് കാണുക എന്നതായിരുന്നു. ഈ ആഗ്രഹം വളരെ നാൾ കൊണ്ടുനടന്ന ശേഷമാണ് ഭൂമിയുടെ അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന ഞെട്ടിക്കുന്ന ദുഃഖസത്യം ഞാൻ തിരിച്ചറിഞ്ഞത്. ഭൂമിയെക്കുറിച്ചുള്ള എന്റെ ധാരണകൾ പലതും  കൂടോടെ പറിച്ചുകളയാൻ നിർബന്ധിച്ച ഒരു തിരിച്ചറിവായിരുന്നു അത്. ഇന്നാലോചിക്കുമ്പോൾ, കുറച്ചുകാലം കൂടി ആ തെറ്റിദ്ധാരണ ഞാൻ കൊണ്ടുനടന്നിരുന്നു എങ്കിൽ എന്റെ അടിസ്ഥാന ശാസ്ത്രബോധം മൊത്തം കുളമാകുമായിരുന്നു. എന്റെ കാര്യത്തിൽ സംഭവിച്ചത്, ഭൂമിയുടെ കറക്കത്തെ പറ്റി ആദ്യം പഠിപ്പിച്ച ടീച്ചർ ഒരു ഗ്ലോബ് കറക്കിക്കാണിക്കുകയും, ഭൂമിയുടെ കാര്യത്തിൽ നടുക്കുള്ള അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന് പറയാൻ വിട്ടുപോകുകയും ചെയ്തു എന്നതാണ്. പക്ഷേ വളരെ ചെറിയ കുട്ടികളോട് സംസാരിക്കുമ്പോൾ ഇത്തരം ചെറിയ പിഴവുകൾ, അവരുടെ അടിസ്ഥാന ശാസ്ത്രബോധത്തിൽ കാര്യമായ ദുഃസ്വാധീനം ചെലുത്തും. പലപ്പോഴും നിസ്സാരമായൊരു ഭാഷാപ്രയോഗം മതി കാര്യങ്ങൾ തകിടം മറിയ്ക്കാൻ. നമ്മൾ ഭൂമിയുടെ ‘അകത്താണ്’ താമസിക്കുന്നത് എന്ന് മനസിലാക്കി വെച്ചിര...

ഇലക്ട്രോൺ മൈക്രോസ്കോപ്പ്: ഇലക്ട്രോണിനെന്താ ഇവിടെ കാര്യം?

ചിത്രത്തിൽ കാണുന്നത് എന്താണെന്നറിയാമോ? ഇതൊരു പൂമ്പൊടിയുടെ ചിത്രമാണ്, പക്ഷേ ഒരല്പം വലുതാക്കി എടുത്തിരിക്കുന്നു എന്നേയുള്ളൂ. കൃത്യമായി പറഞ്ഞാൽ 761 മടങ്ങ് വലുതാക്കി (761x magnification) ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് പകർത്തിയ, ചെമ്പരത്തിയുടെ പൂമ്പൊടിയുടെ (hibiscus pollen) ചിത്രമാണത് ഇത്തരം ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ ഇത് വായിക്കുന്നവർക്ക് അത്ര അപരിചിതമൊന്നുമാകാൻ വഴിയില്ല. പക്ഷേ ഇവിടെ ചോദ്യം മറ്റൊന്നാണ്. ഫോട്ടോ എടുക്കുന്നിടത്ത്, ഈ ‘ഇലക്ടോണി’ന് എന്ത് കാര്യം? ആറ്റത്തിൽ ന്യൂക്ലിയസ്സിന് ചുറ്റും കറങ്ങുന്നു എന്ന് പറയപ്പെടുന്ന ഇലക്ട്രോണിനെ ഇവിടെ കൊണ്ടുവരുന്നത് എന്തിനാണ്? ഉത്തരം ക്വാണ്ടം മെക്കാനിക്സാണ്!! സൂക്ഷ്മതലത്തിൽ പദാർത്ഥ കണങ്ങൾ തരംഗങ്ങളെപ്പോലെ പെരുമാറും എന്ന് ക്വാണ്ടം ഫിസിക്സ് പറയുന്നു. ഇത് അവിശ്വസനീയമായി തോന്നുന്നവർക്കുള്ള അസ്സല് തെളിവാണ് ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ. ഇലക്ട്രോണുകളെന്ന സൂക്ഷ്മകണങ്ങളുടെ തരംഗസ്വഭാവം ചൂഷണം ചെയ്താണ് ഈ സാങ്കേതിക വിദ്യ പ്രവർത്തിക്കുന്നത്. സാധാരണ പ്രകാശത്തിന് പകരം ഇലക്ട്രോണുകളെ ഉപയോഗിക്കുമ്പോൾ വളരെയധികം കൂടുതൽ റെസല്യൂഷനിലുള്ള ചിത്രങ്ങ...