Skip to main content

നാക്കിലെ വ്യത്യസ്ഥ രുചിമേഖലകള്‍

മധുരം, കയ്പ്പ്, പുളിപ്പ്, ഉപ്പുരസം എന്നിങ്ങനെ വ്യത്യസ്ഥ രുചികള്‍ തിരിച്ചറിയാന്‍ നമ്മുടെ നാക്കില്‍ വ്യത്യസ്ഥ രുചിമേഖലകള്‍ ഉണ്ട് എന്ന്‍ കേട്ടിട്ടില്ലേ? Tongue map എന്ന പേരില്‍ അറിയപ്പെടുന്ന ഈ ആശയം തികച്ചും തെറ്റാണ് എന്നറിയുമോ? ശാസ്ത്രലോകത്ത് ഏറ്റവുമധികം കാലം വെല്ലുവിളിക്കപ്പെടാതെ നിന്ന ഒരു തെറ്റിദ്ധാരണ ചിലപ്പോള്‍ ഇതായിരിക്കും.

 D. P. Hanig എന്നൊരു ജര്‍മ്മന്‍ ശാസ്ത്രജ്ഞന്‍ 1901-ല്‍ പ്രസിദ്ധീകരിച്ച ഒരു പേപ്പറിലാണ് ഇക്കാര്യം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. വലിയ കൃത്യതയൊന്നും അവകാശപ്പെടാനില്ലാതെ നടത്തിയ ഒരു പരീക്ഷണത്തെത്തുടര്‍ന്നാണ് ഹാനിഗ് നാക്കില്‍ വ്യത്യസ്ഥ രുചികള്‍ വ്യത്യസ്ഥ ഭാഗങ്ങളിലാണ് സ്വീകരിക്കപ്പെടുന്നത് എന്ന അനുമാനത്തില്‍ എത്തിയത്. അദ്ദേഹത്തിന്റെ അറിവിലെ നാല് അടിസ്ഥാനരുചികളായ മധുരം (sweet), കയ്പ്പ് (bitter), പുളിപ്പ് (sour), ഉപ്പുരസം (salty) എന്നിവ നാക്കിലെ നാല് വ്യത്യസ്ഥഭാഗങ്ങളിലായി കാണിച്ച് പ്രാകൃതമായ ഒരു Tongue map-ഉം ഉണ്ടാക്കി. പിന്നീട് Edwin Boring എന്നൊരാള്‍ ഹാനിഗിന്റെ തന്നെ ഡാറ്റ ഉപയോഗിച്ച് ചില കണക്കുകൂട്ടല്‍ കൂടി നടത്തിയിട്ടാണ് ചിത്രത്തില്‍ കാണുന്ന മോഡേണ്‍ ടങ് മാപ്പ് ഉണ്ടാക്കുന്നത്.

ദുരൂഹമെന്നേ പറയാന്‍ കഴിയൂ, മുക്കാല്‍ നൂറ്റാണ്ടോളം ഹാനിഗിന്റെ ഈ ആശയം ആഴത്തില്‍ പഠിക്കാനോ ചോദ്യം ചെയ്യാനോ ആരും മുതിര്‍ന്നില്ല. മുക്കാല്‍ നൂറ്റാണ്ട് കഴിഞ്ഞ്, 1974-ല്‍ വിര്‍ജീനിയ കോളിങ്സ് എന്ന ശാസ്ത്രജ്ഞയാണ് ആദ്യമായി ഇതിനെ വിമര്‍ശനാത്മകമായി പഠിക്കുന്നത്. ഏത് രുചിയും സ്വീകരിക്കാന്‍ നാക്കിന്റെ ഏത് ഭാഗത്തിനും കഴിവുണ്ട് എന്നവര്‍ കണ്ടെത്തി. (സത്യത്തില്‍ നാക്കില്‍ മാത്രമല്ല, അണ്ണാക്കിലും ശ്വാസനാളത്തിലേക്ക് ആഹാരം കടക്കാതെ കാക്കുന്ന epiglottis-ലും രുചി സംവേദിനികള്‍ ഉണ്ട്. അവിടെയും ഏത് രുചിയെയും സ്വീകരിക്കാനുള്ള കഴിവുണ്ട്). ഹാനിഗിന്റെ ഒരു കണ്ടെത്തലിനോട് പക്ഷേ അവര്‍ യോജിക്കുന്നുണ്ട്, വ്യത്യസ്ഥ രുചികള്‍ സ്വീകരിക്കുന്നതിനുള്ള സംവേദനക്ഷമതയില്‍ (sensitivity) ചെറിയ വ്യത്യാസം നാക്കിലെ വ്യത്യസ്ഥഭാഗങ്ങള്‍ തമ്മിലുണ്ട്. പക്ഷേ അത് പ്രായോഗികമായി തിരിച്ചറിയുവാന്‍ കഴിയാത്ത അത്രയും ചെറിയ അളവില്‍ മാത്രമേ ഉള്ളൂ എന്നോര്‍ക്കണം. നാല് അടിസ്ഥാന രുചികള്‍ എന്ന ഹാനിഗിന്റെ ആശയവും തെറ്റായിരുന്നു. കിക്കുനെ ഇക്കെദാ എന്ന ജാപ്പനീസ് ശാസ്ത്രജ്ഞന്‍ ഉമാമി (umami) എന്ന്‍ പേരുള്ള മറ്റൊരു രുചി കൂടി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പാശ്ചാത്യര്‍ ഇതിനെ അല്പം വൈകിയാണ് അംഗീകരിച്ചത്. ജാപ്പനീസ് വിഭവങ്ങളില്‍ വളരെ സാധാരണമായ അജിനമോട്ടോ പോലുള്ള glutamate-കളുടെ രുചിയാണ് ഉമാമി. മാംസത്തിന്റെ രുചി എന്ന്‍ വേണമെങ്കില്‍ ഏകദേശമായി പറയാം. ഇതിനോടൊപ്പം കൊഴുപ്പിന്റെ രുചി ആറാമത്തെ അടിസ്ഥാനരുചിയാണ് എന്നൊരു വാദവും ഇപ്പോള്‍ നിലവിലുണ്ട്.

ഒരു നുള്ള്‍ ഉപ്പ് നാക്കിന്റെ തുമ്പില്‍ വെച്ചു നോക്കിയാല്‍ തന്നെ തെറ്റാണെന്ന് ആര്‍ക്കും ബോധ്യമാവുന്ന ഈ സങ്കല്‍പ്പം ഇനി നമുക്ക് പൂര്‍ണമായും ഉപേക്ഷിക്കാം.

Comments

Popular posts from this blog

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...

കുഞ്ഞുമനസ്സിലേയ്ക്ക് നാം കയറ്റിവിടുന്നത്…

കുട്ടിക്കാലത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം, ഭൂമിയുടെ അച്ചുതണ്ടിന്റെ മുകളിൽ കയറിനിന്ന് താഴേയ്ക്ക് നോക്കി ഭൂമി കറങ്ങുന്നത് നേരിട്ട് കാണുക എന്നതായിരുന്നു. ഈ ആഗ്രഹം വളരെ നാൾ കൊണ്ടുനടന്ന ശേഷമാണ് ഭൂമിയുടെ അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന ഞെട്ടിക്കുന്ന ദുഃഖസത്യം ഞാൻ തിരിച്ചറിഞ്ഞത്. ഭൂമിയെക്കുറിച്ചുള്ള എന്റെ ധാരണകൾ പലതും  കൂടോടെ പറിച്ചുകളയാൻ നിർബന്ധിച്ച ഒരു തിരിച്ചറിവായിരുന്നു അത്. ഇന്നാലോചിക്കുമ്പോൾ, കുറച്ചുകാലം കൂടി ആ തെറ്റിദ്ധാരണ ഞാൻ കൊണ്ടുനടന്നിരുന്നു എങ്കിൽ എന്റെ അടിസ്ഥാന ശാസ്ത്രബോധം മൊത്തം കുളമാകുമായിരുന്നു. എന്റെ കാര്യത്തിൽ സംഭവിച്ചത്, ഭൂമിയുടെ കറക്കത്തെ പറ്റി ആദ്യം പഠിപ്പിച്ച ടീച്ചർ ഒരു ഗ്ലോബ് കറക്കിക്കാണിക്കുകയും, ഭൂമിയുടെ കാര്യത്തിൽ നടുക്കുള്ള അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന് പറയാൻ വിട്ടുപോകുകയും ചെയ്തു എന്നതാണ്. പക്ഷേ വളരെ ചെറിയ കുട്ടികളോട് സംസാരിക്കുമ്പോൾ ഇത്തരം ചെറിയ പിഴവുകൾ, അവരുടെ അടിസ്ഥാന ശാസ്ത്രബോധത്തിൽ കാര്യമായ ദുഃസ്വാധീനം ചെലുത്തും. പലപ്പോഴും നിസ്സാരമായൊരു ഭാഷാപ്രയോഗം മതി കാര്യങ്ങൾ തകിടം മറിയ്ക്കാൻ. നമ്മൾ ഭൂമിയുടെ ‘അകത്താണ്’ താമസിക്കുന്നത് എന്ന് മനസിലാക്കി വെച്ചിര...

ഇലക്ട്രോൺ മൈക്രോസ്കോപ്പ്: ഇലക്ട്രോണിനെന്താ ഇവിടെ കാര്യം?

ചിത്രത്തിൽ കാണുന്നത് എന്താണെന്നറിയാമോ? ഇതൊരു പൂമ്പൊടിയുടെ ചിത്രമാണ്, പക്ഷേ ഒരല്പം വലുതാക്കി എടുത്തിരിക്കുന്നു എന്നേയുള്ളൂ. കൃത്യമായി പറഞ്ഞാൽ 761 മടങ്ങ് വലുതാക്കി (761x magnification) ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് പകർത്തിയ, ചെമ്പരത്തിയുടെ പൂമ്പൊടിയുടെ (hibiscus pollen) ചിത്രമാണത് ഇത്തരം ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ ഇത് വായിക്കുന്നവർക്ക് അത്ര അപരിചിതമൊന്നുമാകാൻ വഴിയില്ല. പക്ഷേ ഇവിടെ ചോദ്യം മറ്റൊന്നാണ്. ഫോട്ടോ എടുക്കുന്നിടത്ത്, ഈ ‘ഇലക്ടോണി’ന് എന്ത് കാര്യം? ആറ്റത്തിൽ ന്യൂക്ലിയസ്സിന് ചുറ്റും കറങ്ങുന്നു എന്ന് പറയപ്പെടുന്ന ഇലക്ട്രോണിനെ ഇവിടെ കൊണ്ടുവരുന്നത് എന്തിനാണ്? ഉത്തരം ക്വാണ്ടം മെക്കാനിക്സാണ്!! സൂക്ഷ്മതലത്തിൽ പദാർത്ഥ കണങ്ങൾ തരംഗങ്ങളെപ്പോലെ പെരുമാറും എന്ന് ക്വാണ്ടം ഫിസിക്സ് പറയുന്നു. ഇത് അവിശ്വസനീയമായി തോന്നുന്നവർക്കുള്ള അസ്സല് തെളിവാണ് ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ. ഇലക്ട്രോണുകളെന്ന സൂക്ഷ്മകണങ്ങളുടെ തരംഗസ്വഭാവം ചൂഷണം ചെയ്താണ് ഈ സാങ്കേതിക വിദ്യ പ്രവർത്തിക്കുന്നത്. സാധാരണ പ്രകാശത്തിന് പകരം ഇലക്ട്രോണുകളെ ഉപയോഗിക്കുമ്പോൾ വളരെയധികം കൂടുതൽ റെസല്യൂഷനിലുള്ള ചിത്രങ്ങ...