Skip to main content

യാമിനി തങ്കച്ചിയും ചാള്‍സ് ഡാര്‍വിനും


അടുത്തിടെ കേരളം ഒരുപാട് ചര്‍ച്ച ചെയ്ത പേരാണ് യാമിനി തങ്കച്ചി എന്ന സ്ത്രീയുടേത്. എന്നാല്‍ അതിനു മാത്രം എന്തായിരുന്നു ആ സ്ത്രീയ്ക്ക് കേരളീയരുടെ പൊതുജീവിതത്തില്‍ ഉള്ള സ്ഥാനം? അവരുടെ കുടുംബജീവിതത്തില്‍ ഉള്ള പ്രശ്നങ്ങള്‍ക്ക്, പങ്കാളി ഒരു മന്ത്രി ആയിരുന്നു എങ്കില്‍ പോലും, എന്തായിരുന്നു  കേരളസമൂഹത്തില്‍ പ്രസക്തി? യാതൊരു രീതിയിലും സ്വന്തം ജീവിതത്തെ ബാധിയ്ക്കാത്ത ഈ വിഷയത്തില്‍ ആവറേജ് മലയാളി കാണിച്ച താത്പര്യം സെന്‍സേഷണലിസ്റ്റ് മാധ്യമങ്ങളും രാഷ്ട്രീയസ്ഥാപിത താത്പര്യക്കാരും മുതലെടുത്തതിന്റെ ഫലമാണ് അന്ന് നമ്മള്‍ കണ്ട ചര്‍ച്ചാ കോലാഹലങ്ങള്‍ എന്നത് വ്യക്തമാണ്. ആ വാര്‍ത്ത മാത്രമല്ല, പൊതുസമൂഹത്തിന് യാതൊരു പ്രസക്തിയും ഇല്ലാത്ത, ഉണ്ണി മുകുന്ദന്‍ രമ്യാ നമ്പീശനെ പ്രേമിക്കുന്നുണ്ടോ, ദിലീപും മഞ്ജു വാര്യരും പിരിയാന്‍ പോകുവാണോ എന്നൊക്കെയുള്ള അനവധി ചര്‍ച്ചകള്‍ നമ്മുടെ മാധ്യമങ്ങളില്‍ ഇടം നേടുമ്പോ പൊതുസമൂഹം അടിസ്ഥാനപരമായി ഒരുതരം പരദൂഷണത്തിന്റെ സുഖമാണ് ആസ്വദിക്കുന്നത്. നാട്ടിന്‍ പുറത്തെ രണ്ടു പേര്‍ വേലിക്കരുകില്‍ നിന്ന്‍ പൊതു അയല്‍വാസിയെ കുറിച്ചുള്ള 'രസികന്‍' കഥകള്‍ പറയുന്നതുപോലെ തന്നെ. സെലിബ്രിറ്റികളും പ്രശസ്തരും ഒരു വലിയ കൂട്ടം ആളുകളുടെ 'പൊതു അയല്‍വാസി'യ്ക്കു തുല്യമായ സ്ഥാനമാണല്ലോ വഹിക്കുന്നത്. ഇപ്പൊഴും തലക്കെട്ടില്‍ പറയുന്ന ചാള്‍സ് ഡാര്‍വിന്‍ ഈ സീനില്‍ ഏത് വഴി വന്ന്‍ കയറുന്നു എന്ന സംശയം നിങ്ങള്‍ക്കുണ്ടാവും. അതിലേക്കാണ് പറഞ്ഞു വരുന്നത്.

പരദൂഷണത്തിന്റെ ശാസ്ത്രം അഥവാ Science of gossiping!

റ്റീവിയുടെ മുന്നില്‍ താരദമ്പതിമാരുടെ സൌന്ദര്യപ്പിണക്കങ്ങള്‍ക്ക് കാതോര്‍ക്കുമ്പോള്‍ അത് പൊതുജനത്തിന്റെ ഒരു കൂട്ട സ്വഭാവവൈകല്യമായിട്ട് കാണേണ്ടതില്ല എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. 21-ആം നൂറ്റാണ്ടിലെ മാധ്യമയുഗവും ചരിത്രാതീതകാലത്തെ ശിലായുഗസംസ്കാരവും തമ്മിലുള്ള ഒരു മല്‍പ്പിടുത്തമാണത്രേ അത്. ജീവിവര്‍ഗങ്ങളെ നിര്‍വചിക്കാന്‍ ചാള്‍സ് ഡാര്‍വിന്‍ മുന്നോട്ട് വെച്ച ജീവപരിണാമ സിദ്ധാന്തം ഏവര്‍ക്കും  പരിചിതമായിരിക്കും. സഹസ്രാബ്ദങ്ങള്‍ക്ക് മുന്നേ ആരംഭിച്ച മനുഷ്യവര്‍ഗപരിണാമത്തിന്റെ നമ്മുടെ തലച്ചോറിലുള്ള വയറിങ് ആണത്രെ ഇന്നും ഈ ഗോസ്സിപ് കലയെ നമ്മോടു ചേര്‍ത്ത് നിര്‍ത്തുന്നത്. ഒരുകാലത്ത് മനുഷ്യസംസ്കാരം വളര്‍ച്ച പ്രാപിക്കുന്നതില്‍ ഈ 'കല' വലിയ സ്ഥാനം വഹിച്ചിരുന്നു എന്നാണ് വിദഗ്ധമതം. അതത്ര മോശപ്പെട്ട ഒരു സ്വഭാവമൊന്നും അല്ല എന്ന്‍ സാരം!

മൃഗങ്ങളില്‍ കാണുന്ന ഗ്രൂമിങ് സ്വഭാവവുമായി (Social grooming, ഇതിന് തുല്യമായ ഒരു മലയാള പദം ഉണ്ടെന്ന് തോന്നുന്നില്ല. പൂച്ചയോ പട്ടിയോ ഒക്കെ തന്റെ കുഞ്ഞുങ്ങളെ നക്കി വൃത്തിയാക്കുന്നതും, കുരങ്ങുകള്‍ പരസ്പരം പേന്‍ കൊന്നുകൊടുക്കുന്നതും ഒക്കെ ഈ ഗ്രൂമിങ്ങിന്റെ ഭാഗമാണ്. റൊമാന്‍റിക് ആയി ബന്ധപ്പെട്ടിരിക്കുന്നവരില്‍ ഒഴികെ മനുഷ്യരില്‍ ഈ സ്വഭാവം അത്ര പ്രകടമല്ല) സാമ്യമുള്ളതാണ് ഗോസിപ്പിങ്. ചിംപാന്‍സീകളും ഗോറില്ലകളും  ഒറാങ്ങുട്ടാനുകളും (ഒപ്പം മനുഷ്യരും) ഉള്‍പ്പെടുന്ന പ്രൈമേറ്റ് ജീവിവര്‍ഗം മറ്റ് ജീവികളില്‍ ഇല്ലാത്ത വിധം സവിശേഷമായ സാമൂഹ്യജീവിതരീതി പ്രകടിപ്പിക്കുന്നവയാണ്. ഇവരുടെ ആവാസവ്യവസ്ഥകളുടെ രീതി അനുസരിച്ച് വേട്ടയാടപ്പെടലില്‍ നിന്നും രക്ഷ നേടുവാനാണ്  ഇവര്‍ ഈ സാമൂഹ്യജീവിതരീതി പ്രധാനമായും പിന്‍തുടരുന്നത്. എന്നാല്‍ സാമൂഹ്യജീവിതത്തിനു അതിന്റെതായ പരിമിതികളും ഉണ്ട്. കൂട്ടത്തിലെ ജീവികളുടെ എണ്ണം കൂടുമ്പോ ഉണ്ടാകുന്ന ഉരസലുകള്‍ പലതാണ്; മുലകൊടുക്കുന്ന കുഞ്ഞുങ്ങള്‍ മാറിപ്പോകാം, കൂട്ടത്തിലെ കൈയൂക്കുള്ള അംഗത്തിനോട് വിധേയത്വം കാണിക്കേണ്ടി വരാം, പൊതുതാത്പര്യത്തിന് സ്വീകാര്യമാവും വിധം വ്യക്തിതാത്പര്യങ്ങളില്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരാം. എന്നാല്‍ വേട്ടയാടപ്പെടലില്‍ നിന്നും രക്ഷപ്പെടുക എന്ന ആകര്‍ഷകമായ പ്രതിഫലം നോക്കുമ്പോ സാമൂഹ്യജീവിതം തിളക്കമുള്ളതാണ് താനും. ജീവപരിണാമത്തിന്റെ കൈവഴികളില്‍ വെച്ചു പ്രൈമേറ്റുകള്‍ രണ്ട് ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് സാധിച്ചെടുത്തത്. താരതമ്യേന വലിയ മസ്തിഷ്കം (പ്രത്യേകിച്ചു ഫ്രണ്ടല്‍ ലോബ്) കൊണ്ടുള്ള ബൌദ്ധിക തിരിച്ചറിവുകള്‍ കൊണ്ട് പരസ്പരം ആവശ്യങ്ങള്‍ കണ്ടറിഞ്ഞു പ്രവര്‍ത്തിക്കാനുള്ള കഴിവാണ് ഒന്ന്‍. മറ്റേത് അല്പം കൂടി പഴക്കമുള്ള ഒരു പ്രക്രിയയാണ്. എന്‍ഡോര്‍ഫീനുകള്‍ എന്ന ഹോര്‍മോണുകളുടെ സഹായത്തോടെ സോഷ്യല്‍ ഗ്രൂമിങ് വഴി സുഖകരമായ പരസ്പരബന്ധങ്ങള്‍ ഉണ്ടാക്കാനുള്ള കഴിവ്. കൂട്ടത്തില്‍ മനുഷ്യര്‍ക്കാണ് ഇത് ഏറ്റവും ആവശ്യമായി വന്നത്, കാരണം മനുഷ്യപരിണാമത്തിന്റെ ഏറ്റവും സവിശേഷമായ പ്രത്യേകത തുറസ്സായ ഭൂപ്രദേശങ്ങളിലെ ആവാസവ്യവസ്ഥകള്‍ ആയിരുന്നു. അവിടെ വേട്ടയാടപ്പെടലിന് സ്വാഭാവികമായും സാധ്യതകള്‍ ഏറെയാണല്ലോ. എന്നാല്‍ ഇവിടെ മറ്റൊരു കാര്യം കൂടിയുണ്ട്, അന്യ ജീവികളില്‍ നിന്നും വ്യത്യസ്ഥമായി സ്വന്തം വംശത്തില്‍ നിന്നും പോലും വേട്ടയാടപ്പെടാനുള്ള സാധ്യത മനുഷ്യനു ഉണ്ടായിരുന്നു. പരിണാമത്തിന്റെ ഏതോ ഘട്ടത്തില്‍ വേട്ടയാടലില്‍ നിന്നും രക്ഷപ്പെടാന്‍ ആവശ്യമായ അംഗസംഖ്യ സോഷ്യല്‍ ഗ്രൂമിങ് കൊണ്ട് സൃഷ്ടിക്കാന്‍ കഴിയുന്നതിനെക്കാള്‍ വലുതായി. (നമുക്ക് സ്ഥിരമായി വ്യക്തിബന്ധം സൂക്ഷിക്കാവൂന്ന ആളുകളുടെ എണ്ണത്തിന് ഒരു പരിധി ഉണ്ട്. ആ പരമാവധി എണ്ണത്തെ ഡന്‍ബാര്‍ നമ്പര്‍ എന്ന്‍ പറയും. പ്രശസ്ത പരിണാമ മനശാസ്ത്രജ്ഞനും ഗോസ്സിപ് വിഷയത്തില്‍ നിരവധി പഠനങ്ങള്‍ നടത്തിയിട്ടുള്ള ആളുമായ ഡോ. റോബിന്‍ ഡന്‍ബാറിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്). അവിടെയാണ് ഭാഷ മനുഷ്യരുടെ സഹായത്തിനെത്തിയത്. ഒരേ സമയം ഒന്നില്‍ കൂടുതല്‍ അംഗങ്ങളുമായി ബന്ധപ്പെടാന്‍ അത് സഹായിച്ചു (ഗ്രൂമിങ് രണ്ടുപേര്‍ മാത്രം ഉള്‍പ്പെട്ട പ്രക്രിയ ആണെന്ന്‍ ഓര്‍ക്കുമല്ലോ) ഒപ്പം സ്വന്തം സമൂഹത്തില്‍ നടക്കുന്ന മാറ്റങ്ങള്‍ വളരെ വേഗം വിനിമയം ചെയ്യപ്പെടാനും അങ്ങനെ വലിയ അംഗസംഖ്യ ഉള്ള കൂട്ടങ്ങള്‍ രൂപീകരിക്കാനും ഇതിലൂടെ കഴിഞ്ഞു. മറ്റ് മൃഗങ്ങളില്‍ ഒരാള്‍ സ്വയം അറിയുന്ന കാര്യങ്ങള്‍ മാത്രമേ അയാള്‍ക്ക് 'അറിവ്' ആയി ഉള്ളൂ എന്നത് ശ്രദ്ധിയ്ക്കുക. മനുഷ്യരില്‍ ഭാഷ ഉള്ളതിനാല്‍ അത് വിനിമയം ചെയ്യപ്പെടുന്നു.

ഭാഷയുടെ പ്രഥമകര്‍ത്തവ്യം മനുഷ്യരെ തമ്മില്‍ ഒരുമിച്ച് നിര്‍ത്തി സമൂഹം നിര്‍മ്മിക്കുക എന്നതായിരുന്നു. അങ്ങനെ ഒരു വലിയ സമൂഹം ഉണ്ടായില്ല എങ്കില്‍ ഭാഷയുടെ നമ്മള്‍ ഇന്ന്‍ പറയുന്ന മറ്റ് ഉപയോഗങ്ങള്‍ക്കൊന്നും ഒരു പ്രസക്തിയും ഉണ്ടാകുമായിരുന്നില്ല എന്ന്‍ ആലോചിച്ചാല്‍ മനസ്സിലാവും. അന്നത്തെ ആശയവിനിമയം പ്രധാനമായും ഒരു ആയുധം ഉണ്ടാക്കുന്നത് എങ്ങനെ, ഏത് മൃഗത്തെ വേട്ടയാടാം, എവിടെ എറിഞ്ഞാലാണ് ഒരു മൃഗത്തെ എളുപ്പത്തില്‍ കൊല്ലാന്‍ കഴിയുക തുടങ്ങിയ അറിവുകള്‍ ആയിരുന്നിരിക്കും. ഇന്ന്‍ ഭാഷയുടെ അത്ഭുതങ്ങള്‍ നമുക്ക് അറിയാം. അരിസ്റ്റോട്ടിലും ന്യൂട്ടനും ഐന്‍സ്റ്റീനും ഒക്കെ അവരുടെ ആശയങ്ങള്‍ ഭാഷ വഴി പ്രചരിപ്പിച്ചതുകൊണ്ടാണ് നമ്മള്‍ ഇന്നത്തെ ഈ പുരോഗതി കൈവരിച്ചത്. ഇങ്ങനെ സാങ്കേതികമായ അറിവുകള്‍ പകര്‍ന്ന് കൊടുക്കാനും അതുകൊണ്ട് അത്ഭുതകരമായ പുരോഗതി കൈവരിപ്പിക്കാനും ഭാഷയ്ക്കുള്ള അപാരമായ ശേഷി തിരിച്ചറിഞ്ഞതുകൊണ്ടാണ് അതിന്റെ മറ്റേതൊരു ഉപയോഗത്തെയും നിസ്സാരമായോ അനാവശ്യമായോ കണക്കാക്കാന്‍ നമ്മള്‍ തുടങ്ങിയത് എന്നാണ് പ്രൊഫ. റോബിന്‍ ഡന്‍ബാര്‍ പറയുന്നത്. അദ്ദേഹത്തിന്റെ തന്നെ ഒരു ഗവേഷണഫലം നമ്മുടെ തുറന്ന സംഭാഷണങ്ങളുടെ കുറഞ്ഞത് 65% എങ്കിലും സാമൂഹിക വിഷയങ്ങളെ പറ്റിയാണ് എന്നതാണ്. അതില്‍ തന്നെ സമൂഹത്തിലെ മറ്റ് അംഗങ്ങളെ കുറിച്ചുള്ള വാര്‍ത്തകളും അവനവനെ സംബന്ധിച്ച് മതിപ്പുണ്ടാക്കുന്ന കാര്യങ്ങളുമാണ് ഭൂരിഭാഗവും. എന്നാല്‍ ഇവിടെ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒരു കാര്യം സമൂഹത്തിന്റെ പൊതു നിയമങ്ങളും ഉടമ്പടികളും തെറ്റിക്കുന്ന 'തോന്നിവാസികളെ' (Free-riders) കുറിച്ചുള്ള സംഭാഷണം ആണ്. പരിണാമഘട്ടത്തില്‍ വളരെയധികം പ്രധാന്യം വന്ന ഒരു വിഷയമാണ് ഇത്, കാരണം സമൂഹത്തിന്റെ നിലനില്‍പ്പിന് ഇത്തരം തോന്നിവാസികള്‍ വളരെ വലിയ ഭീഷണിയായിരുന്നു. സമൂഹത്തിന്റെ കെട്ടുറപ്പിനെ ബാധിയ്ക്കുന്ന ആളുകളെയും അവരുടെ പെരുമാറ്റങ്ങളെയും അപ്പപ്പോ മറ്റുള്ളവരെ അറിയിയ്ക്കുക എന്നത് ഒരാവശ്യമായിരുന്നു. എന്നാല്‍ ഈ തോന്നിവാസികളെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയുക എളുപ്പമല്ലല്ലോ. അവര്‍ എപ്പോഴും അപരിചിതര്‍ ആവണമെന്നും ഇല്ല. സ്വഭാവികമായും ഒരാള്‍ക്ക് അടുത്ത് അറിയാവുന്ന, അയാളുടെ സുഹൃത്തോ ബന്ധുവോ ആയ, ആളുകളുടെ ഇടയിലാണ് അത്തരം സംഭാഷണങ്ങള്‍ നടക്കുന്നത്. ഇത് തോന്നിവാസികളെ നിയന്ത്രിയ്ക്കാന്‍ വളരെ സഹായകമായിരുന്നു. മറ്റുള്ളവര്‍ തന്നെക്കുറിച്ച് പറയുന്ന അഭിപ്രായങ്ങള്‍ക്ക് നമ്മള്‍ വളരെയധികം വില കല്‍പ്പിക്കുന്നുണ്ട് എന്ന്‍ തെളിയിക്കുന്ന നിരവധി പഠനങ്ങള്‍ നിലവിലുണ്ട്. ഇഷ്ടമില്ലാതെയെങ്കില്‍ കൂടി പൊതുവായ ചട്ടങ്ങള്‍ അനുസരിച്ചു ജീവിയ്ക്കാന്‍ അത് നമ്മളെ പ്രേരിപ്പിക്കുന്നു. ഇങ്ങനെയാണ് 'തോന്നിവാസികളെ' കുറിച്ചുള്ള വിവരകൈമാറ്റം വഴി സമൂഹനിര്‍മ്മാണത്തില്‍ ഗോസ്സിപ് ഒരു നിര്‍ണായകമായപങ്ക് വഹിച്ചത്. മറ്റുള്ളവരുടെ കാര്യങ്ങളില്‍ നമുക്കുള്ള അതിയായ സ്വാഭാവികതാത്പര്യം മുതലെടുത്തുകൊണ്ടുള്ള, നമ്മുടെ സാമൂഹ്യമസ്തിഷ്കത്തിന്റെ ഒരു വളര്‍ച്ചയാണ് ഇത്. നമുക്കിഷ്ടമില്ലാത്തവരെ വിലയിരുത്തിക്കൊണ്ടും അവരുടെ പെരുമാറ്റങ്ങളെ ഇകഴ്ത്തിക്കൊണ്ടും ഉള്ള സംഭാഷണം എന്ന നിലയില്‍ 'പരദൂഷണം' അതിന്റെ മോശം അറ്റത്തേയ്ക്ക് പലപ്പോഴും പോകുന്നു എങ്കിലും നമ്മളെ നമ്മളാക്കുന്ന കാര്യത്തില്‍ അത് വഹിച്ച പങ്ക് ഒരിയ്ക്കലും വിസ്മരിക്കാവതല്ല.

ഇന്നത്തെ സാമൂഹ്യവ്യവസ്ഥയില്‍ നമ്മളെല്ലാം പലവിധ മുഖം മൂടികള്‍ അണിയാന്‍ നിര്‍ബന്ധിതരാണ്. മുഖംമൂടികള്‍ക്കുള്ളിലെ അസ്സല്‍ പലപ്പോഴും പുറത്തുവരുന്നതാണ് യാമിനി തങ്കച്ചി ഭര്‍ത്താവിനെ അടിക്കുന്നതിലും റീമ കല്ലിങ്കല്‍ ആഷിക് അബുവിന്റെ കൂടെ വിദേശയാത്രയ്ക്ക് പോകുന്നതിലും ഒക്കെ നമ്മള്‍ കാണിക്കുന്ന ഈ താത്പര്യം. പ്രകൃതിയായിട്ട് സ്വഭാവത്തില്‍ എഴുതിച്ചേര്‍ത്തത് അത്ര പെട്ടെന്ന് മാഞ്ഞുപോവില്ലല്ലോ!

(വാല്‍ക്കഷണം: സംഗതിയൊക്കെ കൊള്ളാം. എന്നും പറഞ്ഞ് എന്നെക്കുറിച്ച് പരദൂഷണം പറഞ്ഞുപരത്തിയാല്‍ പാവമല്ലേ, എവല്യൂഷണറി സൈക്കോളജിയല്ലേ എന്നൊന്നും ഞാന്‍ ഓര്‍ക്കില്ല, പറഞ്ഞേക്കാം! ങ്ഹാ!!!)


അവലംബങ്ങളും അധികവായനയും
  1. Gossip in Evolutionary Perspective
  2. The Science of Gossip: Why We Can't Stop Ourselves
  3. Gossip Isn’t Just Loose Talk
  4. Research on Gossip: Taxonomy, Methods, and Future Directions
  5. Gossip and Scandal



Comments

Popular posts from this blog

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...

കുഞ്ഞുമനസ്സിലേയ്ക്ക് നാം കയറ്റിവിടുന്നത്…

കുട്ടിക്കാലത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം, ഭൂമിയുടെ അച്ചുതണ്ടിന്റെ മുകളിൽ കയറിനിന്ന് താഴേയ്ക്ക് നോക്കി ഭൂമി കറങ്ങുന്നത് നേരിട്ട് കാണുക എന്നതായിരുന്നു. ഈ ആഗ്രഹം വളരെ നാൾ കൊണ്ടുനടന്ന ശേഷമാണ് ഭൂമിയുടെ അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന ഞെട്ടിക്കുന്ന ദുഃഖസത്യം ഞാൻ തിരിച്ചറിഞ്ഞത്. ഭൂമിയെക്കുറിച്ചുള്ള എന്റെ ധാരണകൾ പലതും  കൂടോടെ പറിച്ചുകളയാൻ നിർബന്ധിച്ച ഒരു തിരിച്ചറിവായിരുന്നു അത്. ഇന്നാലോചിക്കുമ്പോൾ, കുറച്ചുകാലം കൂടി ആ തെറ്റിദ്ധാരണ ഞാൻ കൊണ്ടുനടന്നിരുന്നു എങ്കിൽ എന്റെ അടിസ്ഥാന ശാസ്ത്രബോധം മൊത്തം കുളമാകുമായിരുന്നു. എന്റെ കാര്യത്തിൽ സംഭവിച്ചത്, ഭൂമിയുടെ കറക്കത്തെ പറ്റി ആദ്യം പഠിപ്പിച്ച ടീച്ചർ ഒരു ഗ്ലോബ് കറക്കിക്കാണിക്കുകയും, ഭൂമിയുടെ കാര്യത്തിൽ നടുക്കുള്ള അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന് പറയാൻ വിട്ടുപോകുകയും ചെയ്തു എന്നതാണ്. പക്ഷേ വളരെ ചെറിയ കുട്ടികളോട് സംസാരിക്കുമ്പോൾ ഇത്തരം ചെറിയ പിഴവുകൾ, അവരുടെ അടിസ്ഥാന ശാസ്ത്രബോധത്തിൽ കാര്യമായ ദുഃസ്വാധീനം ചെലുത്തും. പലപ്പോഴും നിസ്സാരമായൊരു ഭാഷാപ്രയോഗം മതി കാര്യങ്ങൾ തകിടം മറിയ്ക്കാൻ. നമ്മൾ ഭൂമിയുടെ ‘അകത്താണ്’ താമസിക്കുന്നത് എന്ന് മനസിലാക്കി വെച്ചിര...

ഇലക്ട്രോൺ മൈക്രോസ്കോപ്പ്: ഇലക്ട്രോണിനെന്താ ഇവിടെ കാര്യം?

ചിത്രത്തിൽ കാണുന്നത് എന്താണെന്നറിയാമോ? ഇതൊരു പൂമ്പൊടിയുടെ ചിത്രമാണ്, പക്ഷേ ഒരല്പം വലുതാക്കി എടുത്തിരിക്കുന്നു എന്നേയുള്ളൂ. കൃത്യമായി പറഞ്ഞാൽ 761 മടങ്ങ് വലുതാക്കി (761x magnification) ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് പകർത്തിയ, ചെമ്പരത്തിയുടെ പൂമ്പൊടിയുടെ (hibiscus pollen) ചിത്രമാണത് ഇത്തരം ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ ഇത് വായിക്കുന്നവർക്ക് അത്ര അപരിചിതമൊന്നുമാകാൻ വഴിയില്ല. പക്ഷേ ഇവിടെ ചോദ്യം മറ്റൊന്നാണ്. ഫോട്ടോ എടുക്കുന്നിടത്ത്, ഈ ‘ഇലക്ടോണി’ന് എന്ത് കാര്യം? ആറ്റത്തിൽ ന്യൂക്ലിയസ്സിന് ചുറ്റും കറങ്ങുന്നു എന്ന് പറയപ്പെടുന്ന ഇലക്ട്രോണിനെ ഇവിടെ കൊണ്ടുവരുന്നത് എന്തിനാണ്? ഉത്തരം ക്വാണ്ടം മെക്കാനിക്സാണ്!! സൂക്ഷ്മതലത്തിൽ പദാർത്ഥ കണങ്ങൾ തരംഗങ്ങളെപ്പോലെ പെരുമാറും എന്ന് ക്വാണ്ടം ഫിസിക്സ് പറയുന്നു. ഇത് അവിശ്വസനീയമായി തോന്നുന്നവർക്കുള്ള അസ്സല് തെളിവാണ് ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ. ഇലക്ട്രോണുകളെന്ന സൂക്ഷ്മകണങ്ങളുടെ തരംഗസ്വഭാവം ചൂഷണം ചെയ്താണ് ഈ സാങ്കേതിക വിദ്യ പ്രവർത്തിക്കുന്നത്. സാധാരണ പ്രകാശത്തിന് പകരം ഇലക്ട്രോണുകളെ ഉപയോഗിക്കുമ്പോൾ വളരെയധികം കൂടുതൽ റെസല്യൂഷനിലുള്ള ചിത്രങ്ങ...