Skip to main content

പ്രണയത്തിന്റെ ശാസ്ത്രം

"താരകരൂപിണി
നീയെന്നുമെന്നുടെ
ഭാവനാ രോമാഞ്ചമായിരിക്കും
ഏകാന്ത ചിന്ത തന്‍
ചില്ലയില്‍ പൂവിടും
ഏഴിലം പാലപ്പൂവായിരിക്കും."

ശ്രീകുമാരന്‍ തമ്പിയുടെ ഈ വരികള്‍ നോക്കൂ. കാമുകിയെ നക്ഷത്രങ്ങളുടെ രൂപം ഉള്ളവള്‍ ആയിട്ടും ഏകാന്ത ചിന്തയുടെ ചില്ലയില്‍ പൂവിടുന്ന പൂവ് ആയിട്ടുമൊക്കെ കണ്ടുകൊണ്ടുള്ള വര്‍ണ്ണന, അല്ലേ? ഇത് പ്രണയഗാനം ആണെന്ന്‍ നമുക്കറിയാം. ഇനി പ്രണയം എന്ന വികാരത്തെ പൂര്‍ണ്ണമായി മാറ്റി നിര്‍ത്തി ഈ വരികള്‍ ഒന്നുകൂടി വായിച്ചു നോക്കിയെ. അയ്യേ!! എന്തൂട്ട് വരികളാ ന്റെ സ്റ്റാ ഇത്?? ശരിയല്ലേ, പ്രണയത്തിന്റെ ഭാഗമാവുമ്പോ മാത്രമല്ലേ ഇത്തരം 'ഓവര്‍ വരികള്‍' കാവ്യഭംഗി ഉള്ളതാകുന്നത്? ഇതുപോലെ നമ്മുടെ എല്ലാ മഹാന്മാരായ കവികളും പ്രണയത്തെയും പ്രണയബദ്ധമായ വികാര-വിചാരങ്ങളെയും കുറിച്ച് 'കടന്ന വരികള്‍' എഴുതി തള്ളിയിട്ടുണ്ട്. പ്രണയം എന്ന ലേബല്‍ ഇല്ലായിരുന്നു എങ്കില്‍ 'കൊഞ്ചം ഓവറാ തെരിയുന്ന' വരികള്‍ ആകുമായിരുന്നവ. ഇതിപ്പോ എന്താ അതിന്റെ രഹസ്യം എന്നൊന്ന് പരിശോധിച്ചാലോ?

പ്രണയം അനശ്വരമാണ് അനിര്‍വചനീയമാണ് അവലോസുണ്ടയുടെ പൊടിയാണ് എന്നൊക്കെയുള്ള കവിവചനങ്ങള്‍ അടിക്കടി ഉരുവിടുന്നവര്‍ ദയവായി വടിയെടുക്കരുത്, ഇതിപ്പോ ഇത്തിരി സയന്‍സ് ആണ് നമ്മള്‍ സംസാരിക്കാന്‍ പോകുന്നത്. അതേ, സ്നേഹത്തിന്റെ ശാസ്ത്രം അല്ലെങ്കില്‍ സയന്‍സ് ഓഫ് ലവ്! ഇതില്‍ പ്രണയം എന്ന റൊമാന്‍റിക് സ്നേഹത്തിനാണ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് എങ്കിലും പലതും പൊതുവായ സ്നേഹബന്ധങ്ങള്‍ക്കും ബാധകമാണ് കേട്ടോ.

പ്രണയം- ഒരു കുടുംബം തൊട്ട് തുടങ്ങി ഒരു സമൂഹത്തെ വരെ മൊത്തത്തില്‍ ഒട്ടിച്ച് നിര്‍ത്തുന്ന വികാരം. എണ്ണമറ്റ കലാസൃഷ്ടികള്‍ക്ക് പ്രചോദനം നല്കിയ, ഭാവനയ്ക്ക് എമണ്ടന്‍ ചിറകുകള്‍ ഫിറ്റ് ചെയ്യാന്‍ കഴിവുള്ള വികാരം. ആയിരക്കണക്കിന് കൊലപാതകങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും എന്ന്‍ വേണ്ട മഹായുദ്ധങ്ങള്‍ക്കും വരെ കാരണമായിട്ടുള്ള വികാരം. അതേ സാധനത്തെയാണ് നമ്മള്‍ ഇന്നിവിടെ മേശപ്പുറത്തിട്ട് കീറി മുറിയ്ക്കാന്‍ പോകുന്നത്. നമ്മള്‍ ഉപയോഗിയ്ക്കുന്ന ഒരു പ്രയോഗം ഇല്ലേ, 'പ്രണയിതാക്കളുടെ രസതന്ത്രം' (Chemistry between lovers)? അത് ചുമ്മാ ഒരു ശൈലീപ്രയോഗം അല്ല കേട്ടോ. സ്നേഹം എന്നത് അക്ഷരാര്‍ത്ഥത്തില്‍ ശരീരത്തില്‍ കുറെ കെമിക്കല്‍സ് ചേര്‍ന്ന് സ്പോണ്‍സര്‍ ചെയ്യുന്ന ഒരു മെഗാഷോ പരിപാടി തന്നെയാണ്. പ്രണയവുമായി ബന്ധപ്പെട്ട 'സ്പെഷ്യല്‍ ഇഫക്ടുകളുടെ' എല്ലാം രഹസ്യം സയന്‍സ് ഏതാണ്ട് പൂര്‍ണമായി മനസിലാക്കിയിട്ടുണ്ട്. പ്രണയം ഒരിയ്ക്കലും ഒരു സന്തോഷ് പണ്ഡിറ്റ് സിനിമ പോലെയല്ല. അതില്‍ ഓരോരോ മേഖലകളില്‍ സ്പെഷ്യലൈസ് ചെയ്ത ഓരോരോ ആളുകള്‍ ഒരുമിച്ച് ചേര്‍ന്നാണ് ഈ പ്രോഗ്രാം നടത്തുന്നത്. അവരുടെ പ്രവര്‍ത്തനം നമുക്കൊന്ന് അടുത്തറിയാന്‍ ശ്രമിക്കാം.

സയന്‍സിന്റെ കണ്ണില്‍ പ്രണയത്തെ മൂന്ന്‍ ഘട്ടങ്ങളായി തിരിക്കാം: Lust, Attraction, Attachment. ഇവകള്‍ക്കുള്ള മലയാളം വാക്കുകള്‍, തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം സമാന അര്‍ത്ഥങ്ങള്‍ ഉള്ളവ ആയതിനാല്‍ നമുക്ക് തത്കാലം ഇവയെ സായിപ്പിന്റെ ഭാഷയില്‍ തന്നെ വിളിക്കാം. ഈ ഘട്ടങ്ങള്‍ തമ്മിലുള്ള വേര്‍തിരിവ് അത്ര കൃത്യമൊന്നും അല്ല. ഓരോ ഘട്ടത്തിലും വ്യത്യസ്ഥ കെമിക്കലുകള്‍ ആണ് പ്രവര്‍ത്തിക്കുന്നത് എന്നതാണ് ഇതിന്റെ മാനദണ്ഡം. ഈ കെമിക്കലുകള്‍ എന്ന്‍ പറഞ്ഞത്, നമ്മുടെ ശരീരത്തിലെ സന്ദേശവാഹകര്‍ ആയ ഹോര്‍മോണുകള്‍ തന്നെ ആണ്. അവരെയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. ഒരു കാര്യം ഇപ്പോഴേ പറയാം, ഇവരില്‍ ചിലരുടെ പേരുകള്‍ അത്ര പെട്ടെന്ന് വായില്‍ കൊണ്ടില്ല എന്ന്‍ വരും. കാര്യമാക്കണ്ട, അങ്ങനെ വന്നാല്‍ പേരുകള്‍ അങ്ങ് വിട്ടുകളഞ്ഞേക്കൂ, പൂച്ചയുടെ പേര് ടിക്കു ആയാലും റിച്ചാര്‍ഡ് പാര്‍ക്കര്‍ ആയാലും എലിയെ പിടിക്കുന്നതാണല്ലോ പ്രധാനം!

ഒന്നാം ഘട്ടം: Lust

ഇതാണ് ഇന്‍ട്രൊഡക്ഷന്‍ സീന്‍! രണ്ടുപേരാണ് ഇതിന് ഉത്തരവാദികള്‍, ടെസ്റ്റോസ്റ്റീറോണും (testosterone) ഈസ്ട്രജനും (estrogen). കൌമാരകാലത്താണ് ഇവര്‍ ഡ്യൂട്ടി തുടങ്ങുക. ഇതിന്റെ ആരംഭം സ്നേഹിക്കപ്പെടാനുള്ള ആഗ്രഹം ആണ്.  തന്റെ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ചുള്ള കൌതുകമാണ് ആദ്യലക്ഷണം. 'പുറത്തു പറയാന്‍ കൊള്ളാത്ത' ചിന്തകളും സ്വപ്നങ്ങളും ഈ സ്റ്റേജില്‍ വല്ലാതെ നമ്മളെ പിന്‍തുടരും. ഈ സമയത്ത് എതിര്‍ലിംഗത്തിലുള്ള ആളുകളോട് ആകര്‍ഷണം തോന്നാമെങ്കിലും ഇത് 'പ്രണയം' അല്ല എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. Lust-ഉം പ്രണയവും രണ്ടു വ്യത്യസ്ഥ രാസപ്രവര്‍ത്തനങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന കാര്യങ്ങളാണ്. Lust- എന്നത് പ്രത്യുല്‍പാദനത്തിന് വേണ്ടിയും പ്രണയം (സ്നേഹം) കുഞ്ഞുങ്ങളോടുള്ള അടുപ്പത്തിന് വേണ്ടിയും പരിണാമപ്രക്രിയ നമ്മുടെ ശരീരത്തില്‍ തുന്നിച്ചേര്‍ത്തതാണത്രേ. നിങ്ങളുടെ റൊമാന്‍റിക് പങ്കാളിയോട് നിങ്ങള്‍ക്ക് Lust തോന്നാതിരിക്കുന്നതും മറ്റൊരാളോട് തോന്നുന്നതും എല്ലാം സയന്‍സിന്റെ കണ്ണില്‍ നോര്‍മല്‍ കാര്യങ്ങളാണ്.

പ്രണയത്തിന്റെ ഈ ഘട്ടത്തെ കുറിച്ച് പറയുമ്പോള്‍ ഫിറമോണുകളെ കുറിച്ച് പറയാതെ പോകാന്‍ കഴിയില്ല. മൃഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന രാസവസ്തുക്കളാണ് ഫിറമോണുകള്‍. ഉറുമ്പുകള്‍ വരി തെറ്റാതെ സഞ്ചരിക്കുന്നതൊക്കെ ഉദാഹരണമാണ്. മനുഷ്യരില്‍ ഇവയ്ക്ക് പങ്കൊന്നും ഇല്ലാ എന്നാണ് കരുതിയിരുന്നത് എങ്കിലും അടുത്ത കാലത്ത് ചില പഠനങ്ങള്‍ മറിച്ചാണ് കാണിക്കുന്നത്. വനിതാ ഹോസ്റ്റല്‍ പോലുള്ള സാഹചര്യങ്ങളില്‍ ജീവിക്കുന്ന യുവതികളില്‍ ഒരേ പോലുള്ള ആര്‍ത്തവചക്രങ്ങള്‍ രൂപം കൊള്ളുന്നത് ഇവയുടെ പ്രവര്‍ത്തനഫലമാണെന്നാണ് ചിക്കാഗോ യൂണിവേഴ്സിറ്റിയുടെ പഠനങ്ങള്‍ പറയുന്നത്. പ്രണയം പോലുള്ള മനുഷ്യന്റെ വൈകാരികവിനിമയത്തിലും ഫിറമോണുകള്‍ക്ക് പങ്കുണ്ടാകും എന്ന്‍ കരുതപ്പെടുന്നു. ഈ മേഖലയില്‍ ഇപ്പൊഴും പഠനങ്ങള്‍ നടക്കുന്നതേയുള്ളൂ.

രണ്ടാം ഘട്ടം: Attraction

നമ്മുടെ പൊതുസാഹിത്യം 'പ്രണയം' എന്ന്‍ വിശേഷിപ്പിക്കുന്നതും കഥകളും കവിതകളും എഴുതുന്നതും ഈ ഘട്ടത്തെ മാത്രം ഉദ്ദേശിച്ചാണ്. നേരത്തെ കണ്ട Lust എന്ന ഘട്ടം ഉണര്‍ന്നാലും ഇല്ലെങ്കിലും ഒരു പ്രണയബന്ധം മുന്നോട്ട് പോകണം എങ്കില്‍ Attraction എന്ന ഘട്ടത്തില്‍ എത്തിയേ കഴിയൂ. ഇംഗ്ലീഷില്‍ Infatuation എന്ന്‍ വിളിക്കുന്ന, ആരോടെങ്കിലുമുള്ള 'കണ്‍ട്രോള്‍ പോയ ആകര്‍ഷണമാണ്' ഇതിന്റെ തുടക്കം. ഫിനൈല്‍ ഈഥൈല്‍ അമീന്‍ (Phenylethylamine, PEA), ഡോപമൈന്‍ (Dopamine), നോര്‍-എപ്പിനെഫ്രിന്‍ (Norepinephrine) എന്നീ മൂന്ന്‍ ഹോര്‍മോണുകള്‍ ചേര്‍ന്നാണ് ഈ പ്രൈം ടൈം പരിപാടി സ്പോണ്‍സര്‍ ചെയ്യുന്നത്.
കോശങ്ങള്‍ക്കിടയിലൂടെ ഉള്ള സന്ദേശകൈമാറ്റം ഊര്‍ജ്ജിതമാക്കുന്ന ന്യൂറോട്രാന്‍സ്മിറ്റര്‍ വിഭാഗത്തില്‍ പെടുന്ന ഒരുതരം രാസവസ്തു ആണ് PEA. അതിന് ശരീരത്തിന് ഉണര്‍വും ഉന്മേഷവും നല്‍കാനുള്ള കഴിവുണ്ട്. (ഒരു ആംഫിറ്റമൈന്‍ മരുന്ന്‍ എന്ന പോലെ) പ്രണയബദ്ധരായവര്‍ അനുഭവിക്കുന്ന മിക്ക ഫാന്‍റസി വികാരങ്ങള്‍ക്കും, വര്‍ധിച്ച സന്തോഷത്തിനും (Euphoria) ഈ കെമിക്കലാണ് ഉത്തരവാദി. ഒരാളുടെ ശരീരത്തില്‍ എത്രത്തോളം കൂടുതല്‍ PEA ഉണ്ടാകുന്നുവോ അത്രത്തോളം കൂടുതല്‍ അയാള്‍ സ്വന്തം പ്രണയത്തോട് വൈകാരികമായി അടുത്തിരിക്കും. അതുകൊണ്ട് ഇതിനെ പ്രണയതന്‍മാത്ര (Molecule of love) എന്ന്‍ വിളിക്കാറുണ്ട്. (ചിലപ്പോള്‍ കാമദേവന്റെ അമ്പ് PEA-യില്‍ മുക്കിയിട്ടാവും എയ്തിരുന്നത്!) PEA-യ്ക്കു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഒരു മയക്കുമരുന്ന്‍ എന്നപോലെ അത്യാസക്തി (Addiction) ഉണ്ടാക്കാന്‍ കഴിവുണ്ട് അതിന്.  ഇത് സാമാന്യം നല്ല മതിഭ്രമം ഉണ്ടാക്കാന്‍ പോന്ന ഒന്നാണ്; ചിലപ്പോ നിങ്ങളുടെ ജീവിതത്തിന്റെ നിലനില്‍പ്പ് തന്നെ ഈ കെമിക്കലില്‍ (അല്ലെങ്കില്‍ അത് പുറപ്പെടുവിക്കാന്‍ കാരണമായ സ്രോതസ്സില്‍ (ഇവിടെ പ്രണയഭാജനം), അധിഷ്ഠിതമാണ് എന്ന്‍ തോന്നിപ്പോവും. ഈ സ്റ്റേജില്‍ പല മണ്ടത്തരങ്ങളും കാണിച്ചു എന്നിരിക്കും (ഇല്ലെങ്കില്‍ ലവ് സ്റ്റോറികള്‍ ഉണ്ടാവുമായിരുന്നില്ലല്ലോ).  PEA-യുടെ പുറപ്പെടുവിക്കല്‍ വളരെ സംവേദനക്ഷമത ഉള്ളതാണ്, പ്രിയപ്പെട്ട ആളുടെ കൈ പിടിക്കുന്നതോ ചിലപ്പോ കാണുന്നതോ പോലും ഈ കെമിക്കല്‍ രക്തത്തിലേക്ക് ഒഴുകാന്‍ കാരണമാകും. അതുകൊണ്ട് തന്നെ പങ്കാളിയുടെ സാന്നിധ്യം നിങ്ങള്‍ എപ്പോഴും ആഗ്രഹിക്കും. കാണാത്തപ്പോള്‍ വല്ലാതെ 'മിസ്സ് ചെയ്യുകയും' 'വിരഹവേദന' ഉണ്ടാവുകയും ചെയ്യും. ഇവിടെ രസകരമായ ഒരു കാര്യമുണ്ട്, സമയത്ത് 'സാധനം' കിട്ടാതെ വരുമ്പോ കള്ളുകുടിയന്‍മാര്‍ക്കൊക്കെ വരുന്ന 'വിറ' ഇല്ലേ, അതുപോലെ ഒരു withdrawal symptom ആണ് വിരഹവേദനയും. പ്രണയത്തിന്റെ മേഖലയില്‍ സയന്‍സ് അതിനെ separation anxiety എന്ന്‍ വിളിക്കുന്നു.

PEA-യ്ക്കു ഡോപ്പമൈന്‍റെയും നോര്‍-എപ്പിനെഫ്റിന്‍റെയും പുറപ്പെടുവിക്കല്‍ പ്രേരിപ്പിക്കാന്‍ കഴിയും. ഡോപ്പമൈന് പരമാനന്ദം (bliss) എന്നൊക്കെ പറയാവുന്ന അനുഭൂതികള്‍ ശരീരത്തില്‍ ഉണ്ടാക്കാന്‍ സാധിയ്ക്കും. നോര്‍-എപ്പിനെഫ്രിന്‍ എന്നത് അഡ്രിനാലിന്‍ എന്ന അടിയന്തിര ഹോര്‍മോണിന് (Stress hormone) സമാനമായ ഒരു ഹോര്‍മോണ്‍ ആണ്. ഊര്‍ജസംഭരണശേഷിയുള്ള ഗ്ലൈക്കോജന്‍ പോലുള്ള തന്മാത്രകളുടെ വിഘടനം പ്രോല്‍സാഹിപ്പിച്ച് ആവേശവും (excitement) ഒപ്പം വര്‍ദ്ധിച്ച ഹൃദയമിടിപ്പും ഒക്കെ ഉണ്ടാക്കും. പ്രണയഭാജനത്തോട് ക്ഷീണമൊന്നും ഇല്ലാതെ രാത്രി മുഴുവന്‍ സംസാരിച്ചിരിക്കാന്‍ കഴിയുന്നതിന്റെ സീക്രട്ട് ഇങ്ങനെ കിട്ടുന്ന അധിക ഊര്‍ജ്ജത്തിലാണ്. (വോഡാഫോണും ഐഡിയയും എയര്‍ടെല്ലും ഒക്കെ ഈ കെമിക്കലുകളോട് നന്ദി പറയണം) ഡോപമൈനും നോര്‍-എപ്പിനെഫ്രിനും ചേര്‍ന്ന് കൂടിയ ഊര്‍ജ്ജസ്വലതയും, ഉറക്കമില്ലായ്മയും, അതിയായ ആഗ്രഹങ്ങളും (craving), വിശപ്പില്ലായ്മയും ഒക്കെ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അങ്ങനെ PEA-യും മറ്റ് രണ്ടു കെമിക്കലുകളും  ചേര്‍ന്നാണ് പ്രണയകഥയുടെ 'ആര്‍ട്ട് ഡയറക്ഷന്‍' നിര്‍വഹിക്കുന്നത്.

ഇവിടെ നമ്മുടെ മൂഡിനെ നിയന്ത്രിക്കുന്ന സെറോടോണിന്‍ (Serotonin) എന്നൊരു ഹോര്‍മോണിനെ കൂടി പരിചയപ്പെടണം. ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജിലെ ഗവേഷകര്‍ കണ്ടെത്തിയത് പ്രണബദ്ധരായ ആളുകളില്‍ സെറോടോണിന്‍ ലെവല്‍ കുറയുന്നു എന്നാണ്. Obsessive Compulsive Disorder (OCD) എന്ന മനോവൈകല്യം ഉള്ളവരില്‍ ഇത് പതിവാണ്. (കൈ എത്ര കഴുകിയാലും, വൃത്തിയായില്ല എന്ന തോന്നല്‍ കാരണം വീണ്ടും വീണ്ടും കൈ കഴുകിക്കൊണ്ടിരിക്കുക, വീട് പൂട്ടി ഇറങ്ങിയിട്ട് വീണ്ടും വീണ്ടും തിരിച്ചുവന്നു പൂട്ടിയിട്ടുണ്ടോ എന്ന്‍ നോക്കുക തുടങ്ങിയവ എല്ലാം OCD-യ്ക്കു ഉദാഹരണങ്ങള്‍ ആണ്) ഇതുകാരണം എവിടെ പോയാലും എന്തു ചെയ്തുകൊണ്ടിരുന്നാലും പങ്കാളിയെ കുറിച്ചുള്ള ചിന്തകള്‍ അലട്ടിക്കൊണ്ടേയിരിക്കും (വെയറെവര്‍ യൂ ഗോ, അയാം ദെയര്‍, ഗാഥാ ജാം!). ഒപ്പം തലച്ചോറിലെ, കാര്യങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുന്ന കഴിവുമായി ബന്ധപ്പെട്ട ചില നാഡീകോശ ശൃംഖലകള്‍ അടിച്ചമര്‍ത്തപ്പെടുന്നു എന്നും ഗവേഷകര്‍ കണ്ടെത്തി. ഇതിന്റെ ഫലമോ? പങ്കാളിയെ സര്‍വശ്രേഷ്ഠമായി കണക്കാക്കാന്‍ തുടങ്ങുന്നു. അവരിലെ നല്ല ഗുണങ്ങള്‍ മാത്രം കണ്ണില്‍പ്പെടുകയും മോശം ഗുണങ്ങള്‍ എല്ലാം അവഗണിക്കപ്പെടുകയും ചെയ്യും. 'പ്രണയത്തിന് കണ്ണില്ല' എന്ന്‍ പണ്ടുള്ളവര്‍ പറഞ്ഞത് തികച്ചും ശാസ്ത്രീയമാണ് എന്നര്‍ത്ഥം! തുടക്കത്തില്‍ പറഞ്ഞ 'ഓവര്‍' വരികള്‍ പ്രണയത്തിന്റെ ഗന്ധം ചേരുമ്പോ ഉല്‍കൃഷ്ടകാവ്യം ആവുന്നതിന്റെ സീക്രട്ട് ഇപ്പോ മനസ്സിലായില്ലേ?

ഇനി ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്; ചില മരുന്നുകള്‍ PEA-യുടെ പ്രവര്‍ത്തനം തടയും. ഉദാഹരണത്തിന് വിഷാദരോഗത്തിന്റെ ചികിത്സയില്‍ ഉപയോഗിയ്ക്കുന്ന ലിഥിയം അടങ്ങിയ മരുന്നുകള്‍ PEA ഉണ്ടാക്കുന്ന വൈകാരിക ഉയര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. വിചിത്രമായി തോന്നാം, വിഷാദരോഗത്തിന് മരുന്ന്‍ കഴിക്കുന്നവര്‍ പ്രണയത്തില്‍ പെടാനുള്ള സാധ്യത കുറയും എന്നര്‍ത്ഥം.

ഇതൊക്കെയാണെങ്കിലും കഷ്ടമെന്നല്ലാതെ എന്തു പറയാന്‍, കൂടിപ്പോയാല്‍ മൂന്നോ നാലോ വര്‍ഷം- അത്രേയുള്ളൂ PEA-യുടെ പ്രതാപം. ഒരിക്കല്‍ അതിന്റെ പ്രവര്‍ത്തനം ഉദീപിപ്പിക്കപ്പെട്ട് കഴിഞ്ഞാല്‍ മൂന്നോ നാലോ വര്‍ഷം കഴിയുമ്പോ അത് പിന്‍വാങ്ങാന്‍ തുടങ്ങും. അതോടെ പരാതി തുടങ്ങും, "നീ ഇപ്പോ പഴയ ആളേ അല്ല. ആകെ മാറിപ്പോയി". മിക്കവാറും അയാള്‍ മാറിയിട്ടേ ഉണ്ടാവില്ല. മാറിയത് നിങ്ങളുടെ കാഴ്ചപ്പാടാണ്. നിങ്ങളുടെ വിലയിരുത്തല്‍ കൂടുതല്‍ വസ്തുനിഷ്ഠമാകുന്നു, കൂടുതല്‍ യുക്തിസഹമാകുന്നു. കാരണം നിങ്ങളുടെ കണ്ണുകളെ അന്ധമാക്കിക്കൊണ്ടിരുന്ന കെമിക്കലുകള്‍ പിന്‍വലിഞ്ഞു തുടങ്ങിയിരിക്കുന്നു. അതിനാല്‍ പങ്കാളിയുടെ ചീത്ത വശങ്ങളും നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടു തുടങ്ങുന്നു. പല ലവ് സ്റ്റോറികളും 'The End' ആവുന്നത് ഈ ഘട്ടത്തിലാണ്. തുടക്കത്തില്‍ ഉണ്ടായിരുന്ന ത്രില്ലും ആവേശവുമൊക്കെ PEA-യോടൊപ്പം കെട്ടടങ്ങും. അതോടെ ജോഡികള്‍ അകലാന്‍ തുടങ്ങും. അപ്പോപ്പിന്നെ കാലങ്ങളോളം സന്തുഷ്ടമായ ദാമ്പത്യജീവിതം നയിക്കുന്ന എത്രയെങ്കിലും ആളുകള്‍ ഇല്ലേ? അവരുടെ കാര്യമോ? അവിടെയാണ് സ്നേഹത്തിന്റെ മൂന്നാമത്തെ ഘട്ടം.

മൂന്നാം ഘട്ടം: Attachment

ഇതാണ് 'യഥാര്‍ത്ഥ സ്നേഹത്തിന്റെ' ഘട്ടം. Attraction ഘട്ടം കഴിഞ്ഞതോടെ സ്നേഹം ഒരു ത്രില്‍ അല്ലാതെ ആയിരിക്കുന്നു. പക്ഷേ അതിന് സുഖകരമായും ആനന്ദദായകമായും അനുഭവപ്പെടാന്‍ ഇനിയും സാധ്യതകള്‍ ഉണ്ട്. ഓക്സിറ്റോസിന്‍, വാസോപ്രെസ്സിന്‍, എന്‍ഡോര്‍ഫീന്‍ എന്നിങ്ങനെയുള്ള കെമിക്കല്‍സ് ചേര്‍ന്ന് അവതരിപ്പിക്കുന്ന മൂന്നാം ഘട്ടം- Attachment- ആണ് അത്.

ആശ്ലേഷ ഹോര്‍മോണ്‍ (Cuddling hormone) എന്നറിയപ്പെടുന്ന രാസവസ്തുവാണ് ഓക്സിറ്റോസിന്‍. ഇവ നമുക്ക് സ്പര്‍ശനത്തോട് സംവേദനം ഉണ്ടാക്കുകയും സ്നേഹപൂര്‍ണമായ ശാരീരികഇടപെടലുകള്‍ക്ക് സുഖമുണ്ടാക്കുകയും ചെയ്യുന്നു. പ്രിയപ്പെട്ടവരുടെ കൈപിടിക്കുകയോ അവരെ ആശ്ലേഷിക്കുകയോ ചെയ്യുമ്പോ ഈ ഹോര്‍മോണുകള്‍ പുറപ്പെടുവിക്കപ്പെടുന്നു. അത് നിങ്ങളുടെ റൊമാന്‍റിക് പങ്കാളി തന്നെ അവണമെന്നില്ല കേട്ടോ, അച്ഛനോ അമ്മയോ പെങ്ങളോ ആങ്ങളയോ സുഹൃത്തോ അങ്ങനെ ശാരീരികമായ അടുത്തിടപെടല്‍ സുഖകരമായി തോന്നുന്ന ആരുമാവാം. (ഒരു പിഞ്ചു കുഞ്ഞിന്റെ കവിളത്ത് ഉമ്മ വെക്കുമ്പോള്‍ കിട്ടുന്ന ആഹ്ലാദം ഓക്സിറ്റോസിന്‍ തരുന്നതാണ്). രതിമൂര്‍ഛ അനുഭവിക്കുന്ന വേളയിലും സ്ത്രീകളില്‍ പ്രസവസമയത്തും മുലയൂട്ടുന്ന സമയത്തും ഓക്സിറ്റോസിന്‍ കൂടുതലായി ഉണ്ടാകുന്നു എന്നാണ് പഠനങ്ങള്‍. ഇങ്ങനെ വിവാഹിതരായ ദമ്പതികളെ ദീര്‍ഘകാലം ചേര്‍ത്ത് നിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതു ഓക്സിറ്റോസിന്‍ ആണ്. സ്ത്രീ ഹോര്‍മോണ്‍ ആയ ഈസ്ട്രജനുമായി ചേര്‍ന്നാണ് ഇതിന്റെ പ്രവര്‍ത്തനം എന്നതിനാല്‍ ഇത് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത് സ്ത്രീകളിലാണ് എന്ന്‍ പറയപ്പെടുന്നു. ദീര്‍ഘകാല ബന്ധങ്ങളുടെ ഊഷ്മളത നിലനിര്‍ത്തുന്നതില്‍ വാസോപ്രെസ്സിനും എന്‍ഡോര്‍ഫീനുകളും പങ്ക് വഹിക്കുന്നുണ്ട് (പ്രകൃതിദത്ത വേദനാസംഹാരികള്‍ എന്നാണ് എന്‍ഡോര്‍ഫീനുകള്‍ അറിയപ്പെടുന്നത്). ചുരുക്കി പറഞ്ഞാല്‍ Attraction സ്റ്റേജില്‍ അനുഭവിച്ച ത്രില്ലും മനോരാജ്യകല്‍പനകളും ഒന്നുമില്ലെങ്കിലും ഈ കെമിക്കലുകള്‍ ചേര്‍ന്ന് സ്നേഹത്തെ ഒരു സുഖകരമായ അനുഭവമായി നിലനിര്‍ത്തുന്നു. പരസ്പരാശ്രിതമായ, അഗാധമായ, സ്നിഗ്ദ്ധമായ ദീര്‍ഘകാലബന്ധങ്ങള്‍ സൂക്ഷിക്കാന്‍ നമ്മെ സഹായിക്കുന്നു.

സ്നേഹത്തിന്റെ ജൈവികരസതന്ത്രം പരിചയപ്പെടുക എന്നത് മാത്രമായിരുന്നു നമ്മുടെ ഉദ്ദേശ്യം. ഇക്കാര്യത്തില്‍ സയന്‍സ് എല്ലാമാകുന്നില്ല എന്ന്‍ സമ്മതിച്ചേ പറ്റൂ. സംസ്കാരം, വ്യക്തിത്വം, സാഹചര്യങ്ങള്‍ എന്നിങ്ങനെ പല ഘടകങ്ങളും നിങ്ങളുടെ സ്നേഹത്തിന്റെ തുടക്കവും ഒടുക്കവും നിര്‍ണയിക്കുന്നുണ്ട്. കുറെ വായില്‍ കൊള്ളാത്ത കെമിക്കലുകളുടെ പേരില്‍ സ്നേഹത്തെ കീറിമുറിക്കുന്നത് അതിന്റെ സന്തോഷത്തെ ഒരിയ്ക്കലും നശിപ്പിക്കുന്നില്ല. ഇങ്ങനെ ചിന്തിക്കുന്നതിലൂടെ മനുഷ്യന്‍ വെറും ജീവയന്ത്രങ്ങളായി മാറുന്നുമില്ല. ഇതൊക്കെ അറിഞ്ഞാലും ഇല്ലെങ്കിലും സ്നേഹം ഊഷ്മളമായി തന്നെ അനുഭവപ്പെടും. പിന്നെന്താ, പ്രേമം എന്നൊക്കെ പറഞ്ഞു ഓരോ കുണ്ടാമണ്ടികള്‍ ഒപ്പിച്ചിട്ട് വരുമ്പോ അവസാനം പഴിചാരാന്‍ കുറെ കെമിക്കലുകളുടെ പേര് കിട്ടിയില്ലേ!

അവലംബങ്ങളും അധികവായനയും:
  1. http://www.thenakedscientists.com/HTML/features/article/clairemcloughlincolumn1.htm/
  2. http://www.mcmanweb.com/love_lust.html
  3. http://www.youramazingbrain.org/lovesex/sciencelove.htm
  4. http://www.time.com/time/magazine/article/0,9171,1704672,00.html
  5. http://www.brainpickings.org/index.php/2013/01/28/love-2-0-barbara-fredrickson/
  6. http://www.oxytocin.org/oxytoc/
  7. http://www.bbc.co.uk/science/hottopics/love/
  8. http://people.howstuffworks.com/love.html

Comments

  1. വളരെ നന്നായി ,.,.."പ്രേമം എന്നൊക്കെ പറഞ്ഞു ഓരോ കുണ്ടാമണ്ടികള്‍ ഒപ്പിച്ചിട്ട് വരുമ്പോ അവസാനം പഴിചാരാന്‍ കുറെ കെമിക്കലുകളുടെ പേര് കിട്ടിയില്ലേ!

    ReplyDelete
  2. സ്നേഹത്തിന്റെ ജൈവീക രസതന്ത്രം നന്നായി പരിചയപ്പെടുത്തി, ലേഖനം ഉപസംഹരിച്ചു കൊണ്ടെഴുതിയത് ഏറെ ഇഷ്ടമായി.

    ReplyDelete

Post a Comment

Popular posts from this blog

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...

കുഞ്ഞുമനസ്സിലേയ്ക്ക് നാം കയറ്റിവിടുന്നത്…

കുട്ടിക്കാലത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം, ഭൂമിയുടെ അച്ചുതണ്ടിന്റെ മുകളിൽ കയറിനിന്ന് താഴേയ്ക്ക് നോക്കി ഭൂമി കറങ്ങുന്നത് നേരിട്ട് കാണുക എന്നതായിരുന്നു. ഈ ആഗ്രഹം വളരെ നാൾ കൊണ്ടുനടന്ന ശേഷമാണ് ഭൂമിയുടെ അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന ഞെട്ടിക്കുന്ന ദുഃഖസത്യം ഞാൻ തിരിച്ചറിഞ്ഞത്. ഭൂമിയെക്കുറിച്ചുള്ള എന്റെ ധാരണകൾ പലതും  കൂടോടെ പറിച്ചുകളയാൻ നിർബന്ധിച്ച ഒരു തിരിച്ചറിവായിരുന്നു അത്. ഇന്നാലോചിക്കുമ്പോൾ, കുറച്ചുകാലം കൂടി ആ തെറ്റിദ്ധാരണ ഞാൻ കൊണ്ടുനടന്നിരുന്നു എങ്കിൽ എന്റെ അടിസ്ഥാന ശാസ്ത്രബോധം മൊത്തം കുളമാകുമായിരുന്നു. എന്റെ കാര്യത്തിൽ സംഭവിച്ചത്, ഭൂമിയുടെ കറക്കത്തെ പറ്റി ആദ്യം പഠിപ്പിച്ച ടീച്ചർ ഒരു ഗ്ലോബ് കറക്കിക്കാണിക്കുകയും, ഭൂമിയുടെ കാര്യത്തിൽ നടുക്കുള്ള അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന് പറയാൻ വിട്ടുപോകുകയും ചെയ്തു എന്നതാണ്. പക്ഷേ വളരെ ചെറിയ കുട്ടികളോട് സംസാരിക്കുമ്പോൾ ഇത്തരം ചെറിയ പിഴവുകൾ, അവരുടെ അടിസ്ഥാന ശാസ്ത്രബോധത്തിൽ കാര്യമായ ദുഃസ്വാധീനം ചെലുത്തും. പലപ്പോഴും നിസ്സാരമായൊരു ഭാഷാപ്രയോഗം മതി കാര്യങ്ങൾ തകിടം മറിയ്ക്കാൻ. നമ്മൾ ഭൂമിയുടെ ‘അകത്താണ്’ താമസിക്കുന്നത് എന്ന് മനസിലാക്കി വെച്ചിര...

ഇലക്ട്രോൺ മൈക്രോസ്കോപ്പ്: ഇലക്ട്രോണിനെന്താ ഇവിടെ കാര്യം?

ചിത്രത്തിൽ കാണുന്നത് എന്താണെന്നറിയാമോ? ഇതൊരു പൂമ്പൊടിയുടെ ചിത്രമാണ്, പക്ഷേ ഒരല്പം വലുതാക്കി എടുത്തിരിക്കുന്നു എന്നേയുള്ളൂ. കൃത്യമായി പറഞ്ഞാൽ 761 മടങ്ങ് വലുതാക്കി (761x magnification) ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് പകർത്തിയ, ചെമ്പരത്തിയുടെ പൂമ്പൊടിയുടെ (hibiscus pollen) ചിത്രമാണത് ഇത്തരം ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ ഇത് വായിക്കുന്നവർക്ക് അത്ര അപരിചിതമൊന്നുമാകാൻ വഴിയില്ല. പക്ഷേ ഇവിടെ ചോദ്യം മറ്റൊന്നാണ്. ഫോട്ടോ എടുക്കുന്നിടത്ത്, ഈ ‘ഇലക്ടോണി’ന് എന്ത് കാര്യം? ആറ്റത്തിൽ ന്യൂക്ലിയസ്സിന് ചുറ്റും കറങ്ങുന്നു എന്ന് പറയപ്പെടുന്ന ഇലക്ട്രോണിനെ ഇവിടെ കൊണ്ടുവരുന്നത് എന്തിനാണ്? ഉത്തരം ക്വാണ്ടം മെക്കാനിക്സാണ്!! സൂക്ഷ്മതലത്തിൽ പദാർത്ഥ കണങ്ങൾ തരംഗങ്ങളെപ്പോലെ പെരുമാറും എന്ന് ക്വാണ്ടം ഫിസിക്സ് പറയുന്നു. ഇത് അവിശ്വസനീയമായി തോന്നുന്നവർക്കുള്ള അസ്സല് തെളിവാണ് ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ. ഇലക്ട്രോണുകളെന്ന സൂക്ഷ്മകണങ്ങളുടെ തരംഗസ്വഭാവം ചൂഷണം ചെയ്താണ് ഈ സാങ്കേതിക വിദ്യ പ്രവർത്തിക്കുന്നത്. സാധാരണ പ്രകാശത്തിന് പകരം ഇലക്ട്രോണുകളെ ഉപയോഗിക്കുമ്പോൾ വളരെയധികം കൂടുതൽ റെസല്യൂഷനിലുള്ള ചിത്രങ്ങ...