Skip to main content

സിനിമയും വഴിതെറ്റുന്ന യുവത്വവും

“സിനിമ യുവാക്കളെ സ്വാധീനിയ്ക്കുന്നുണ്ടോ?” എന്ന ചോദ്യത്തിന്, “സംശയം വേണ്ട, സ്വാധീനിയ്ക്കുന്നുണ്ട്.” എന്ന് തന്നെയാണ് എന്റെ ഉത്തരം. അങ്ങനെയെങ്കിൽ പ്രേമം സിനിമ കണ്ട് പ്രചോദനം ഉൾക്കൊണ്ടാണ് കോളേജിൽ അക്രമം നടന്നത് എന്ന വാദത്തെ ഞാനിന്നലെ കളിയാക്കിയതെന്തിന് എന്ന കാര്യം വ്യക്തമാക്കണമല്ലോ.

സിനിമ കുട്ടികളെ സ്വാധീനിയ്ക്കുന്നുണ്ട് എന്ന് പറയുന്നതും സിനിമയുടെ സ്വാധീനം കൊണ്ടാണ് കുട്ടികൾ വഴിതെറ്റുന്നത് എന്ന് പറയുന്നതും രണ്ട് കാര്യങ്ങളാണ്. ഇവ തമ്മിൽ വ്യത്യാസമുണ്ട്. സ്വന്തം സൗകര്യത്തിന് വേണ്ടി ആദ്യത്തെ കാര്യത്തെ വലിച്ചുനീട്ടി കൊണ്ടെത്തിക്കുന്ന സിദ്ധാന്തമാണ് രണ്ടാമത്തേത്. ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാനും പ്രശ്നങ്ങളെ ലളിതവൽക്കരിച്ച് പണിയെളുപ്പമാക്കാനും എടുത്തെഴുന്നള്ളിക്കാവുന്ന ഒരു കാര്യമല്ല സിനിമയുടെ സ്വാധീനം. 

സിനിമയുടെ സ്വാധീനം ശരിവെച്ചുകൊണ്ട് തന്നെ ചോദിച്ചോട്ടെ, ‘പ്രേമം’ സിനിമ കണ്ട് പ്രചോദനം ഉൾക്കൊണ്ട് വയലൻസിനിറങ്ങിയ (ജാമ്യം: ഈ പ്രേമം എന്നുപറയുന്ന സിനിമ ഞാൻ കണ്ടിട്ടില്ല) ഒരാൾ, ‘സ്പിരിറ്റ്’ കണ്ടിട്ട് കുടി നിർത്തുമോ? ‘രംഗ് ദേ ബസന്തി’ കണ്ടിട്ട് അഴിമതിയ്ക്കെതിരേ തോക്കെടുക്കുമോ? 

ഇതൊന്നും സംഭവിക്കില്ല എന്ന് എല്ലാവർക്കും അറിയാം. ഇതിന്റെ ഉത്തരം അതെ എന്നാണെങ്കിൽ സിനിമ കുട്ടികളെ വഴിതെറ്റിയ്ക്കും എന്ന് സമ്മതിയ്ക്കാം.

‘സ്പിരിറ്റ്’ കണ്ടിട്ട് കുടി നിർത്താൻ തോന്നുന്ന ആളിന് ‘രംഗ് ദേ ബസന്തി’ കണ്ടിട്ട് അഴിമതിയ്ക്കെതിരേ വിപ്ലവം നടത്താൻ തോന്നണമെന്നില്ല. ഇത് രണ്ടും രണ്ടുതരം മനോഭാവങ്ങളിൽ നിന്ന് ഉണ്ടാകുന്ന കാര്യങ്ങളാണ്. കുടി നിർത്താനുള്ള സന്ദേശവുമായി ഇറങ്ങി എന്ന് പറയപ്പെടുന്ന ‘സ്പിരിറ്റി’ൽ മോഹൻലാൽ വെള്ളമടിയ്ക്കുന്ന രീതി കണ്ട് ആകൃഷ്ടരായവരുടെ എണ്ണമെടുത്താൽ മനസിലാവും പ്രചോദനം വരുന്ന വഴി. സിനിമ തുടങ്ങുന്നതിന് മുന്നേ ഭീകരശബ്ദത്തിൽ പുകവലിയുടെ ദോഷവശം പറയുന്ന പരസ്യം കാണുമ്പോൾ സിഗരറ്റ് വാങ്ങുന്ന കാര്യം ഓർമിക്കുന്നവരുടെ എണ്ണമെടുത്താലും മതി. എന്തിനധികം, ദൈവം നേരിട്ട് കൊടുത്തതെന്ന് പറയപ്പെടുന്ന ഒരേ പുസ്തകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നവരിൽ തന്നെ ഒരാൾ അഹിംസാവാദിയും ഒരാൾ ഭീകരവാദിയും ആയി മാറുന്നു! അതായത് ആളുകൾ അനുകരിയ്ക്കുന്നതും പ്രചോദനമായി കണ്ടെത്തുന്നതും അവരവരുടെ അഭിരുചിയ്ക്ക് ഉതകുന്ന കാര്യങ്ങളാണ്. ‘പ്രേമം’ സ്റ്റൈലിൽ വസ്ത്രമിടുന്ന യുവാവിന്റെ ലക്ഷ്യം ‘പ്രേമം’ സിനിമയെ അനുകരിയ്ക്കുക എന്നതല്ല, സ്റ്റൈൽ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തിനുള്ള ഒരു വഴി മാത്രമാണ് അയാൾക്ക് ‘പ്രേമം’. പ്രേമം റിലീസായില്ലായിരുന്നു എങ്കിൽ അതിന് പകരം മറ്റൊരു സിനിമയാകുമായിരുന്നു. സിനിമകളേ ഇല്ലായിരുന്നു എങ്കിൽ അതിന് അവർ അവരുടേതായ വഴികൾ കണ്ടെത്തിയേനെ. സിനിമകൾ ഇത്ര പോപ്പുലറാവുന്നതിന് മുന്നേ ക്യാംപസുകളിലെ യുവാക്കളെല്ലാം തന്നെ പത്തരമാറ്റ് തങ്കക്കട്ടികളായിരുന്നു എന്ന രീതിയിലുള്ള വാദങ്ങൾ പരിഹാസ്യമാണ്. നസീറിന്റേയും ജയന്റേയുമൊക്കെ ശൈലികൾ അനുകരിയ്ക്കാൻ ശ്രമിച്ചൊരു തലമുറ ഇവിടത്തെ ക്യാംപസുകളിൽ ഇല്ലായിരുന്നു എന്നാണോ?

ഒരു കാര്യം കൂടി ഇവിടെ ചേർക്കേണ്ടതുണ്ട്. ഒരു കാലത്ത് തമിഴന്റെ താരാരാധനയെ കളിയാക്കിയിരുന്ന കേരളത്തിൽ മെഗാസ്റ്റാറിന്റെ കട്ടൗട്ടിൽ പാലഭിഷേകം നടത്തുന്ന ഒരു യുവതലമുറ ഉണ്ടായിരിയ്ക്കുന്നു എന്ന കാര്യം ശ്രദ്ധിച്ചേ പറ്റൂ. ശാസ്ത്രപ്രചരണത്തിനോ സാംസ്കാരികപ്രവർത്തനത്തിനോ യുവാക്കളെ കിട്ടാതെ വരികയും ഫാൻസ് അസോസിയേഷൻ ഉണ്ടാക്കാനും വഴിനീളെ അതിന്റെ ഫ്ലക്സ് ബാനർ വെക്കാനും ആവശ്യത്തിൽ കൂടുതൽ യുവാക്കളുണ്ടാകുകയും ചെയ്യുന്നുണ്ട്. ഇതിന്റെ കാരണം അന്വേഷിക്കേണ്ടത് സിനിമയിലല്ല. ഗൗരവമുള്ള കാര്യങ്ങളിൽ താത്പര്യമില്ലാതെ ഉപരിപ്ലവമായ കാര്യങ്ങളിലേയ്ക്ക് യുവാക്കൾ പോകാനൊരുങ്ങുമ്പോൾ അവർക്ക് മുന്നിലുള്ള അനേകം മാർഗങ്ങളിൽ ഏറ്റവും പോപ്പുലറായ ഒന്ന് എന്ന സ്ഥാനമേ സിനിമയ്ക്കുള്ളു. കുട്ടികളിൽ ഗൗരവമുള്ള ഒന്നിനോടും താത്പര്യം ജനിയ്ക്കുന്നില്ല എങ്കിൽ അതിൽ അവരുടെ മാതാപിതാക്കളും അധ്യാപകരും അടങ്ങുന്ന മുതിർന്നവർക്ക് ചെറുതല്ലാത്ത പങ്കുണ്ട്. സ്കൂളിൽ പഠിയ്ക്കുന്ന കാര്യങ്ങൾ പരീക്ഷയ്ക്ക് മാർക്ക് കിട്ടിക്കഴിഞ്ഞാൽ പിന്നെ ആവശ്യമില്ലാത്തതാണെന്നും, വാങ്ങുന്ന ഡിഗ്രികൾ ജോലിയ്ക്കുള്ള ഇന്റർവ്യൂവിന് കാണിക്കാൻ വേണ്ടിയുള്ളതാണെന്നും ഉള്ള സന്ദേശം കുട്ടിയ്ക്ക് കൊടുക്കുന്നതാരാണ്? സഹവർത്തിത്വത്തിനും പരസ്പരസഹകരണത്തിനും പകരം അടങ്ങാത്ത മത്സരത്വര കുട്ടികളിൽ അടിച്ചേൽപ്പിക്കുന്നത് ആരാണ്? സാമൂഹ്യബോധത്തിന് പകരം, ‘ഞാൻ, എന്റെ മാർക്ക്, എന്റെ ജീവിതം’ എന്ന തികഞ്ഞ സ്വാർത്ഥതയുടെ പാഠം അവരെ പഠിപ്പിക്കുന്നതാരാണ്? സ്കൂൾ-വീട്-ട്യൂഷൻ എന്ന ചക്രത്തിന് വെളിയിൽ ഈ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളിലേയ്ക്കുള്ള വാതിൽ കുട്ടിയുടെ മുന്നിൽ കൊട്ടിയടയ്ക്കുന്നത് ആരാണ്? വിശാലമായ ഒരു ലോകം പരിചയപ്പെടുത്തുന്നതിന് പകരം എൻജിനീയർ, ഡോക്ടർ എന്നിങ്ങനെ ഇടുങ്ങിയ വഴികൾ മാത്രം അവരുടെ മുന്നിലേയ്ക്ക് തുറന്നിടുന്നതാരാണ്? അതിരിക്കട്ടെ, കുട്ടിയെ പഠനമുറിയിൽ അടച്ച് പുറത്ത് ഉച്ചത്തിൽ സീരിയൽ കണ്ടാസ്വദിയ്ക്കുന്ന ഒരു കുടുംബം കുട്ടിയ്ക്ക് നൽകുന്ന സന്ദേശം എന്താണെന്നാണ് കരുതുന്നത്? കുട്ടിയെ കാറിലോ ബൈക്കിലോ ഇരുത്തിക്കൊണ്ട് സിഗ്നൽ തെറ്റിയ്ക്കുന്ന അച്ഛൻ കുട്ടിയ്ക്ക് എന്ത് സന്ദേശമാണ് നൽകുന്നത്? ഇന്ന് താന്തോന്നികൾ എന്ന് നിങ്ങൾ വിളിയ്ക്കുന്ന ഒരുകൂട്ടം യുവാക്കൾ ആ രൂപത്തിൽ ആകാശത്ത് നിന്ന് പൊട്ടിവീണതല്ല. സ്വയം മുതിർന്നവർ എന്ന് വിശേഷിപ്പിക്കുന്ന മറ്റൊരുകൂട്ടം ജനതയുടെ കൺമുന്നിലാണ് അവർ പിച്ചവെച്ച് നടന്ന്, വളർന്ന്, ഈ വലിപ്പത്തിലായത്. അവർ മഹാൻമാരായാൽ അഭിമാനിക്കാൻ തയ്യാറെടുക്കുന്ന മുതിർന്നവർക്ക്, അവർ വഴി തെറ്റിപ്പോയാൽ ലജ്ജിക്കാനും കാരണമുണ്ട്. നിങ്ങളുടെ കൂടെ കഴിവുകേടാണത്. കുട്ടികളെ ഇറച്ചിക്കോഴിയെപ്പോലെ വളർത്തപ്പെടുന്നവർ സൂക്ഷിച്ചേ പറ്റൂ. ഇറച്ചി ആകാനായില്ലെങ്കിൽ അവയെ മറ്റൊന്നിനും കൊള്ളില്ല. ഡോക്ടറാക്കാൻ വേണ്ടി വളർത്തുന്ന കുട്ടിയ്ക്ക് ഡോക്ടറാകാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഒന്നുമാകാൻ കഴിഞ്ഞില്ല എന്ന ബോധമാകും ബാക്കി.

ഇപ്പറഞ്ഞതൊക്കെ പല സാധ്യതകളിൽ ചിലത് മാത്രമാണ്. വീട്ടിലേയും നാട്ടിലേയും അന്തരീക്ഷം മുതൽ പല ഘടകങ്ങൾ ചേർന്ന് വളരെ സങ്കീർണമായ രീതിയിൽ രൂപപ്പെടുന്നതാണ് ഓരോ വ്യക്തിത്വവും. അതിൽ സംഭവിക്കുന്ന പാകപ്പിഴകളെ ഏതെങ്കിലും ലളിതമായ ഒറ്റക്കാരണത്തിൽ കൊണ്ട് കെട്ടി തീർപ്പ് കല്പിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്. പ്രശ്നത്തിന് പരിഹാരം വേണമെങ്കിൽ ആദ്യം പ്രശ്നം എവിടാണെന്ന് കാണണം. അതിന് മെനക്കെടാൻ വയ്യെങ്കിൽ കടന്നുപോയ ചെറുപ്പത്തിന്റെ നഷ്ടബോധം മറക്കാൻ ‘ഇപ്പഴത്തെ ചെറുപ്പക്കാർക്ക്’ സാരോപദേശം കൊടുത്തും അവരുടെ കുറ്റവും കുറവും കണ്ടുപിടിച്ച് മാർക്കിട്ടും ഇങ്ങനെ ഇരിയ്ക്കാം.

Comments

Post a Comment

Popular posts from this blog

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...

ആനവണ്ടിയുടെ ആനച്ചതി!

സിൽവർ ലൈൻ ജെറ്റെന്നും പറഞ്ഞ് കെ.എസ്.ആർ.ടീ.സീ കൊട്ടിഘോഷിച്ച് നിരത്തിലിറക്കിയ ബസുകളിലൊന്നിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വന്നു. ഇന്നലെ രാത്രി 9:50-ന് ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയായിരുന്നു ബുക്കിങ്. ആലപ്പുഴ ഒരു പരിപാടി കഴിഞ്ഞ് അത്യാവശ്യമായി അന്ന് തന്നെ മടങ്ങേണ്ടിയിരുന്നതുകൊണ്ടാണ് ബുക്കിങ് പോലുള്ള ചടങ്ങിനൊക്കെ നിന്നത്. ഇല്ലെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ പൊതുവേ കേ.വി.ട്രാവൽസ് (കിട്ടണ വണ്ടി ട്രാവൽസ്) ആണ് പതിവ്. ആലപ്പുഴത്തെ പരിപാടി കഴിഞ്ഞപ്പോൾ വൈകിയതുകൊണ്ട് ഓടെടാ ഓട്ടമായിരുന്നു. ആഹാരം പോലും നേരെ കഴിക്കാതെ ഓടി ടിക്കറ്റിൽ പറഞ്ഞിരുന്ന മുനിസിപ്പൽ സ്റ്റാൻഡിൽ എത്തി. ബസ് പോയിട്ടില്ല എന്ന് അര മണിക്കൂറായി അവിടെ കാത്ത് നിൽക്കുന്ന ഒരാളിൽ നിന്ന് ഉറപ്പിച്ചു. പിന്നങ്ങോട്ട് സമയം കളയാതെ വെയ്റ്റ് ചെയ്യാൻ തുടങ്ങി. ഒപ്പം ആലപ്പുഴയിലെ പ്രഭാഷണ പരിപാടിയ്ക്ക് ക്ഷണിച്ച ശ്രീ. ജോയിയും ഉണ്ട്. ആത്മാർത്ഥതയുടെ അസുഖം ഉള്ളതുകൊണ്ടാണെന്ന് തോന്നുന്നു എന്നെ ബസ് കയറ്റിവിട്ടിട്ടേ പോകുന്നുള്ളു എന്ന് മൂപ്പർക്ക് വാശി!  പറഞ്ഞ സമയം കഴിഞ്ഞ് അര മണിക്കൂറായിട്ടും ബസിന്റെ പൊടി പോലും നഹി. നമ്മുടെ റോഡല്ലേ, അതിലൂടെ ഓടുന്ന ബസല്ലേ അല്പസ്...