Skip to main content

ആനവണ്ടിയുടെ ആനച്ചതി!

സിൽവർ ലൈൻ ജെറ്റെന്നും പറഞ്ഞ് കെ.എസ്.ആർ.ടീ.സീ കൊട്ടിഘോഷിച്ച് നിരത്തിലിറക്കിയ ബസുകളിലൊന്നിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വന്നു. ഇന്നലെ രാത്രി 9:50-ന് ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയായിരുന്നു ബുക്കിങ്. ആലപ്പുഴ ഒരു പരിപാടി കഴിഞ്ഞ് അത്യാവശ്യമായി അന്ന് തന്നെ മടങ്ങേണ്ടിയിരുന്നതുകൊണ്ടാണ് ബുക്കിങ് പോലുള്ള ചടങ്ങിനൊക്കെ നിന്നത്. ഇല്ലെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ പൊതുവേ കേ.വി.ട്രാവൽസ് (കിട്ടണ വണ്ടി ട്രാവൽസ്) ആണ് പതിവ്. ആലപ്പുഴത്തെ പരിപാടി കഴിഞ്ഞപ്പോൾ വൈകിയതുകൊണ്ട് ഓടെടാ ഓട്ടമായിരുന്നു. ആഹാരം പോലും നേരെ കഴിക്കാതെ ഓടി ടിക്കറ്റിൽ പറഞ്ഞിരുന്ന മുനിസിപ്പൽ സ്റ്റാൻഡിൽ എത്തി. ബസ് പോയിട്ടില്ല എന്ന് അര മണിക്കൂറായി അവിടെ കാത്ത് നിൽക്കുന്ന ഒരാളിൽ നിന്ന് ഉറപ്പിച്ചു.

പിന്നങ്ങോട്ട് സമയം കളയാതെ വെയ്റ്റ് ചെയ്യാൻ തുടങ്ങി. ഒപ്പം ആലപ്പുഴയിലെ പ്രഭാഷണ പരിപാടിയ്ക്ക് ക്ഷണിച്ച ശ്രീ. ജോയിയും ഉണ്ട്. ആത്മാർത്ഥതയുടെ അസുഖം ഉള്ളതുകൊണ്ടാണെന്ന് തോന്നുന്നു എന്നെ ബസ് കയറ്റിവിട്ടിട്ടേ പോകുന്നുള്ളു എന്ന് മൂപ്പർക്ക് വാശി! 

പറഞ്ഞ സമയം കഴിഞ്ഞ് അര മണിക്കൂറായിട്ടും ബസിന്റെ പൊടി പോലും നഹി. നമ്മുടെ റോഡല്ലേ, അതിലൂടെ ഓടുന്ന ബസല്ലേ അല്പസ്വല്പം വൈകലൊക്കെ സ്വാഭാവികമാണല്ലോ. എന്നാലും സംഗതിയുടെ കിടപ്പ് ഒന്ന് അറിയാൻ ടിക്കറ്റിൽ തന്നിരിക്കുന്ന ഫോൺ നംബറിലേക്ക് വിളിക്കാൻ തീരുമാനിച്ചു. PNR number, Trip code, Bus number, Happy Journey എന്നൊക്കെ പറഞ്ഞ് റെയിൽവേയെ വെല്ലുന്ന ടിക്കറ്റ് ഡീറ്റെയ്ൽസ് sms ആയി വന്നത് കണ്ടപ്പോ KSRTC നന്നായിപ്പോയി എന്ന് തെറ്റിദ്ധരിച്ചുപോയി എന്നതാണ് സത്യം. തമാശ എന്താന്ന് വെച്ചാൽ, Crew phone number എന്നും പറഞ്ഞ് KSRTC തന്നിരിക്കുന്നത് ഒരു ലാൻഡ് ഫോൺ നംബറാണ്! 
എന്തരോ ആവട്ട്! വിളിച്ചു.
 

"അയ്യോ സാറേ, അത് കൃത്യം അഞ്ചരയ്ക്ക് തന്നെ ഇവിടന്ന് (പാലക്കാട്ന്ന്) പുറപ്പെട്ടല്ലോ സാറേന്ന്" ആള്.
 

"അതിതുവരെ ഇവിടെ എത്തീലല്ലോ സാറേ, എവിടെത്തീന്ന് അറിയാൻ പറ്റ്വോ സാറേന്ന്" ഞാൻ.
 

"അവിടെ വന്ന് സാറിനെ വിളിച്ച് ബസിൽ കയറ്റീട്ടേ അവര് പോകുള്ളു സാറേന്ന്" ആള്.
 

ഞാൻ സമ്മതിച്ചു. ഫോൺ വെച്ചു.
 

പിന്നേം കാത്തിരിപ്പ്.
 

ഇതിനിടെ ഫോണിൽ നെറ്റ് കിട്ടുന്നില്ലാത്തതിനാൽ ഒന്നുരണ്ട് സുഹൃത്തുക്കളെ ഇന്റർനെറ്റിലിറക്കി KSRTC വെബ് സൈറ്റിൽ ഇപ്പറഞ്ഞ ആനവണ്ടി ട്രാക്ക് ചെയ്യാനുള്ള പരിപാടി വല്ലതും ഉണ്ടോ എന്ന് തപ്പിച്ചു. അതെങ്ങനെ! "ഞങ്ങൾക്ക് ബസോടിക്കാനല്ലേ അറിയൂ! അത് എവിടെ എത്തി എന്നറിയാൻ പറ്റില്ലല്ലോ" എന്ന് സൈറ്റ്! നേരത്തെ പറഞ്ഞപോലെ Trip code, Bus code, മലപ്പൊറം കത്തീന്നൊക്കെ കേട്ടപ്പോ അറിയാതെ പ്രതീക്ഷിച്ചുപോയതാണ്.

മണിക്കൂർ ഒന്നര! ഇതിനിടെ സിൽവർ ലൈൻ ജെറ്റ് പോലെ ഇരിക്കുന്ന ഒന്നുരണ്ട് ബസ് മുന്നിലൂടെ ചീറിപ്പാഞ്ഞ് പോയത് കണ്ടിരുന്നു. ഇനി അവരെങ്ങാനും എന്നെ കൂട്ടാതെ പോയോ എന്ന സംശയം ബലപ്പെട്ടു!

പിന്നേം വിളിച്ചു. 

"ബ്ലോക്കായിരിക്കും സാറേ, സാറൊന്ന് തൃശൂര് വിളിച്ച് ചോദിയ്ക്ക്" എന്ന് ആ സാറ്. 

യേത്, ടിക്കറ്റിൽ crew number എന്നുംപറഞ്ഞ് തന്നിരിക്കുന്ന നമ്പറിലിരുന്ന് ആ സാറ് പറയുവാ ഞാൻ തൃശൂര് സ്റ്റാൻഡില് വിളിച്ച് ചോദിക്കാൻ! തല്ലിക്കൊന്നാലും ഇപ്പറയുന്ന ബസിലെ ഡ്രൈവറേയോ കണ്ടക്റ്ററേയോ വിളിക്കാൻ ആൾക്ക് പറ്റൂല. 

ആവശ്യം എന്റെയല്ലേ! ഫോൺ വിളികൾ ഫുട്ബോൾ കോർട്ടിലെ പന്ത് പോലെ തലങ്ങും വിലങ്ങും എന്നെ തട്ടിക്കൊണ്ടിരുന്നു. തൃശൂര് പോരാത്തപ്പോ എറണാകുളം, അവര് പറയുന്നു വൈറ്റിലയില് വിളിക്കാൻ, അവര് പറയുന്നു തിരോന്തരത്തോട്ട് വിളിച്ച് ചോദിക്കാൻ! വൈറ്റ് ഹൗസിലേയ്ക്ക് വിളിക്കാൻ പറഞ്ഞില്ലാന്നേ ഉള്ളൂ. സംഗതി ആ ബസിലേക്കൊഴികേ ബാക്കി എവിടേയ്ക്ക് വിളിക്കാനുള്ള നംബർ വേണമെങ്കിലും KSRTC സാറൻമാറുടെ കൈയിലുണ്ട്.

അവസാനം കൂട്ടുകാരിയുടെ വക വൈറ്റില ഹബ്ബിലേക്കുള്ള രണ്ടാമത്തെ ഫോൺ വിളി ലക്ഷ്യം കണ്ടു. ടി ബസ് 9.30-ന് അവിടെങ്ങാണ്ട് കണ്ടിരുന്നു പോലും!

സമയം രാത്രി പന്ത്രണ്ട് കഴിഞ്ഞു. ഇനി രണ്ട് ഓപ്ഷനുകളേ കാണാനുള്ളു- ഒന്നുകിൽ അവരെന്നെ മൈൻഡ് ചെയ്യാതെ പോയി, അല്ലെങ്കിൽ എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയിൽ ഏതോ അപകടത്തിൽ പെട്ടു. (രണ്ടാമത്തേത്, ശശിയായി എന്ന് സ്വയം അംഗീകരിക്കാനുള്ള മടികൊണ്ട് 'സിംപതിയുടെ പുറത്ത്' കണ്ടുപിടിക്കുന്ന ഓപ്ഷനാണെന്നറിയാം.) രണ്ടായാലും ഞാൻ മൂഞ്ചി!!

മുനിസിപ്പൽ സ്റ്റാൻഡ് ഇനിയും പ്രവർത്തനം തുടങ്ങിയിട്ടില്ലാത്തതാണ്. അവിടെ ആ സമയത്ത് മറ്റ് ബസുകളോ ആളുകളോ വരാറില്ല. ചുറ്റും നോക്കിയപ്പോ ഞങ്ങൾ രണ്ടുപേരും കുറേ പട്ടികളും മാത്രമേയുള്ളു. ഇനി നോക്കിയിട്ട് കാര്യമില്ലാ എന്ന തീരുമാനത്തിൽ ജോയിച്ചേട്ടൻ എന്നെ ആലപ്പുഴ KSRTC ബസ് സ്റ്റാൻഡിൽ കൊണ്ടുവിട്ടു. അവിടെ നിന്നും നട്ടപ്പാതിരായ്ക്ക് എവിടന്നോ വന്നൊരു സൂപ്പർ ഫാസ്റ്റിന്റെ ഏറ്റവും പിന്നിൽ ബാക്കിയുണ്ടായിരുന്ന സീറ്റിൽ മേലോട്ടും താഴോട്ടും ചാടിച്ചാടി തിരുവനന്തപുരം വരെ അഡ്വഞ്ചർ റൈഡ്! ഇരട്ടി ടിക്കറ്റ് ചാർജ് കൊടുത്ത് സിൽവർ ലൈനിന്റെ നടുവിലത്തെ സീറ്റ് ബുക്ക് ചെയ്ത് ക്ഷീണമില്ലാത്ത യാത്ര സ്വപ്നം കണ്ട ഞാനാ!

KSRTC ഇനിയും ഇതുവഴി വരില്ലേ ആനവണ്ടികളും തെളിച്ചുകൊണ്ട്?

(ബസിന്റെ ചാട്ടം കാരണം ഉറക്കമൊന്നും നടന്നില്ല. ഏതാണ്ടൊന്ന് മയങ്ങി വന്നപ്പോഴുണ്ട് ഒരു ബഹളം. കൊല്ലം ബസ് സ്റ്റാൻഡിൽ വണ്ടി നിന്നപ്പോ അവിടത്തെ ഒരു ചായക്കടക്കാരൻ വന്ന് ബസിന്റെ രണ്ട് വശത്തും പിന്നിൽ നിന്ന് മുന്നിൽ വരെ തട്ടി ബഹളം വെച്ച് ആളുകളെ ഉണർത്തീട്ട് പറയുവാ, ചായ റെഡിയാണ്, ഇറങ്ങി കുടിക്കാൻ! @#!@$ ആ ബഹളത്തിൽ ബസിലെ ഏതാണ്ടെല്ലാ യാത്രക്കാരും ഉണർന്നു.  അവിടെ ഇറങ്ങി അയാളെ ആ ചാലിൽ ചവിട്ടിത്താഴ്ത്താനാണ് തോന്നിയത്! ആ ബഹളത്തിലും ഉണരാതെ പിടിച്ച് നിന്ന  ഒരു ചേട്ടനെ ചായ കുടിച്ചിട്ട് വന്ന കണ്ടക്ടർ തന്നെ ഉണർത്തിവിട്ടു. അങ്ങോർക്ക് അവിടെയായിരുന്നു ഇറങ്ങേണ്ടത്)

Comments

  1. മുൻപ് ജോലിയുടെ ഭാഗമായി പലപ്പോഴും വടക്കൻ ജില്ലകളിലേയ്ക്ക് എറണാകുളത്തുനിന്നും പോകേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും രാത്രിയിൽ ആണ് യാത്ര. ആ കാലഘട്ടത്തിൽ ഞാൻ ആശ്രയിച്ചിരുന്നത് കോട്ടയം ഇടുക്കി ജില്ലകളിൽ നിന്നും കണ്ണൂർ കാസർഗോഡ് ജില്ലകളിലെ കുടിയേറ്റമേഖലകളിലേയ്ക്ക് സർവ്വീസ് നടത്തിയിരുന്നു ഷാജി മോട്ടോഴ്സ്, ഹോളിഫാമിലി, എന്നിങ്ങനെയുള്ള സ്വകാര്യബസ്സുകളെ ആയിരുന്നു. എന്റെ വീടിനടുത്തുള്ള വടക്കൻ പറവൂരിൽ നിന്നും ബസ്സിൽ കയറാം. ഫോണീൽ വിളിച്ചാൽ അപ്പോഴത്തെ ലൊക്കേഷൻ കൃത്യമായി അറിയാം. വേണമെങ്കിൽ സീറ്റും ഏർപ്പാടാക്കിത്തരും. ഇതൊന്നും ഇപ്പോഴും കെ എസ് ആർ ടി സിയ്ക്ക് സാധിക്കില്ല. ഇവിടെ പരാമർശിച്ചതുപോലെ കണ്ടക്ടറെ വിളിച്ചു ചോദിച്ചാൽ കൃത്യമായി ബസ്സെവിടെ എത്തി എന്നതറിയാം. പക്ഷെ അങ്ങനെ ചെയ്യില്ല. യാത്രക്കാരോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത സംവിധാനം. ഇത് നന്നാവില്ല. നന്നാവാൻ ഇതിലുള്ളവർ തന്നെ സമ്മതിക്കില്ല.

    ReplyDelete

Post a Comment

Popular posts from this blog

പ്രകൃതിയുടെ നടപ്പുരീതികളും മനുഷ്യന്റെ തലച്ചോറും

നമ്മുടെയീ പ്രകൃതിയിൽ ചില നടപ്പുരീതികൾ ഉണ്ട്. ഞെട്ടറ്റ പഴം താഴെയ്ക്ക് വീഴും, ചൂട് ചായ തുറന്നുവച്ചാൽ അത് തണുക്കും, ഐസുവെള്ളം തുറന്നുവെച്ചാൽ അത് ചൂടാകും, എന്നിങ്ങനെ പ്രകൃതിയിൽ സ്വാഭാവികമായി നടക്കുന്ന പ്രക്രിയകളെയാണ് നടപ്പുരീതികൾ എന്നുദ്ദേശിച്ചത്. അതിന്റെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്ന ചില പ്രകൃതിനിയമങ്ങൾ (Laws of nature) ഉണ്ട്. ഫിസിക്സ് ക്ലാസ്സിൽ അത്തരം നിയമങ്ങളെക്കുറിച്ച് നമുക്ക് പഠിയ്ക്കാൻ കഴിയും. പക്ഷേ ഇവിടുത്തെ വിഷയം ഈ നിയമങ്ങൾ മനസിലാക്കാൻ നമ്മൾ എത്രത്തോളം സജ്ജരാണ് എന്നതാണ്. ഈയുള്ളതൊക്കെ അനുസരിക്കുന്നത് ദൈവം എന്ന് വിളിക്കപ്പെടുന്നൊരു ആകാശമൂപ്പിലാൻ എഴുതിയുണ്ടാക്കിയ ഭരണഘടനാച്ചട്ടങ്ങളാണെന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ച് ഇപ്പറഞ്ഞതൊരു പ്രശ്നമേയല്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് "അത് അങ്ങനെയാ!" എന്നൊരു മറുപടിയിൽ കാര്യം കഴിയും. അവർ ഭാഗ്യമുള്ളവരാണ്. അവരുടെ ജീവിതവും ചിന്തകളും, പഞ്ചസാര കൂടുതലിട്ടാൽ കട്ടൻചായക്ക് മധുരം കൂടും എന്നതുപോലെയുള്ള ലളിതമായ യുക്തിയിൽ കടന്നുപോകും. മറിച്ച് പ്രകൃതിനിയമങ്ങളെ കൂടുതൽ വിശദമായി മനസിലാക്കിയെടുക്കാൻ ഒരു ശ്രമം നടത്തിയാൽ, അത്ര എളുപ്പമുള്ളതല്ല അത്. പ്ര...

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

"നിങ്ങൾ പഠിച്ചിട്ട് വിമർശിക്കൂ"

"ചേട്ടാ, ഇന്നാള് ഞാനൊരു പുസ്തകം വായിച്ചു. കഥയും നോവല്വോന്നുമല്ല. 1800 പേജുകളുള്ള, വളരെ വിജ്ഞാനപ്രദമായ ഒരു വലിയ പുസ്തകം. ഇന്‍ഡ്യയെക്കുറിച്ചാണ് അതില്‍ വിവരിക്കുന്നത്. ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്ത മാവോ സേ തൂങ്ങിന്റെ ജീവിതകഥയും തുടര്‍ന്ന് എബ്രഹാം ലിങ്കണ്‍ ചെങ്കോട്ടയില്‍ സത്യപ്രതിജ്ഞ ചെയ്ത് ഇന്‍ഡ്യയുടെ ആദ്യ പ്രധാനമന്ത്രി ആയതുവരെയുള്ള സംഭവങ്ങളുമാണ് അതിന്റെ ആമുഖം." "എന്ത്?! നീയെന്തോന്നെടാ ഈ പറയുന്നത്?" "ആ, അതേന്നേ! പിന്നെയുള്ള പന്ത്രണ്ട് അദ്ധ്യായങ്ങളില്‍ ഇന്‍ഡ്യയുടെ ചരിത്രം മൊത്തം വിശദമായി പ്രതിപാദിക്കുന്നുണ്ട്". "ശ്ശെന്റെ പൊന്നേ! നീയാ 1800 പേജും വായിച്ചാ?!" "വായിച്ചു. പിന്നില്ലാതെ?" "നിനക്ക് വേറെ പണിയൊന്നുമില്ലേ, ഇമ്മാതിരി ഐറ്റങ്ങളൊക്കെ വായിച്ച് സമയം കളയാന്‍?" "അതെങ്ങനാ ചേട്ടാ സമയം കളയലാവുന്നത്?" "എടാ, ഇതൊക്കെ വായിച്ച് തുടങ്ങുമ്പോള്‍ തന്നെ അറിഞ്ഞൂടെ സാധനം മൊത്തം പൊട്ടത്തെറ്റാണെന്ന്? പിന്നെ വായിച്ച് സമയം കളയണോ?" "എന്നാലും ചേട്ടാ ഇത്രയും വിശദമായി എഴുതിയേക്കുന്നതല്ല...