Skip to main content

കുഞ്ഞുമനസ്സിലേയ്ക്ക് നാം കയറ്റിവിടുന്നത്…

കുട്ടിക്കാലത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം, ഭൂമിയുടെ അച്ചുതണ്ടിന്റെ മുകളിൽ കയറിനിന്ന് താഴേയ്ക്ക് നോക്കി ഭൂമി കറങ്ങുന്നത് നേരിട്ട് കാണുക എന്നതായിരുന്നു. ഈ ആഗ്രഹം വളരെ നാൾ കൊണ്ടുനടന്ന ശേഷമാണ് ഭൂമിയുടെ അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന ഞെട്ടിക്കുന്ന ദുഃഖസത്യം ഞാൻ തിരിച്ചറിഞ്ഞത്. ഭൂമിയെക്കുറിച്ചുള്ള എന്റെ ധാരണകൾ പലതും  കൂടോടെ പറിച്ചുകളയാൻ നിർബന്ധിച്ച ഒരു തിരിച്ചറിവായിരുന്നു അത്. ഇന്നാലോചിക്കുമ്പോൾ, കുറച്ചുകാലം കൂടി ആ തെറ്റിദ്ധാരണ ഞാൻ കൊണ്ടുനടന്നിരുന്നു എങ്കിൽ എന്റെ അടിസ്ഥാന ശാസ്ത്രബോധം മൊത്തം കുളമാകുമായിരുന്നു. എന്റെ കാര്യത്തിൽ സംഭവിച്ചത്, ഭൂമിയുടെ കറക്കത്തെ പറ്റി ആദ്യം പഠിപ്പിച്ച ടീച്ചർ ഒരു ഗ്ലോബ് കറക്കിക്കാണിക്കുകയും, ഭൂമിയുടെ കാര്യത്തിൽ നടുക്കുള്ള അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന് പറയാൻ വിട്ടുപോകുകയും ചെയ്തു എന്നതാണ്. പക്ഷേ വളരെ ചെറിയ കുട്ടികളോട് സംസാരിക്കുമ്പോൾ ഇത്തരം ചെറിയ പിഴവുകൾ, അവരുടെ അടിസ്ഥാന ശാസ്ത്രബോധത്തിൽ കാര്യമായ ദുഃസ്വാധീനം ചെലുത്തും. പലപ്പോഴും നിസ്സാരമായൊരു ഭാഷാപ്രയോഗം മതി കാര്യങ്ങൾ തകിടം മറിയ്ക്കാൻ. നമ്മൾ ഭൂമിയുടെ ‘അകത്താണ്’ താമസിക്കുന്നത് എന്ന് മനസിലാക്കി വെച്ചിരുന്ന ഒരു പ്ലസ് ടൂ കുട്ടിയെ ഞാൻ പരിചയപ്പെട്ടിട്ടുണ്ട്. ഇതിനെപ്പറ്റി ഒരു സുഹൃത്തിനോട് പറഞ്ഞപ്പോൾ, അങ്ങനൊരാളെ അവനും അറിയാമത്രേ! ഞാനൊന്ന് അത്ഭുതപ്പെട്ടു. പിന്നീട് അന്വേഷിച്ചപ്പോഴാണ് ഇങ്ങനെ ധരിച്ച് വെച്ചിരിക്കുന്ന ഒരുപാട് പേരുണ്ടെന്ന് മനസിലായത്. ഒരുപക്ഷേ, നമ്മൾ ‘ഭൂമിയിലാണ്’ താമസിക്കുന്നത് എന്ന ടീച്ചറിന്റെ (പുസ്തകത്തിലെ) വാചകവും, വെള്ളം ‘കുപ്പിയിലാണ്’ ഇരിക്കുന്നത് എന്ന സംസാരരീതിയും കുട്ടി ചേർത്ത് വായിച്ചതാകാം. മുകളിൽ കാണുന്ന ആകാശവും  ഭൂമിയുടെ ഭാഗമാണ് എന്നാണ് ഇത്തരക്കാരുടെ ഉള്ളിലെ ചിത്രം; ഭൂമിയ്ക്ക് ഗോളാകൃതിയാണെന്ന് പഠിയ്ക്കുന്നുണ്ട്, മുകളിലേയ്ക്ക് നോക്കുമ്പോൾ ആകാശവും ഒരു ഗോളം കമിഴ്ത്തി വച്ചപോലെ തന്നെയുണ്ട് താനും. മനസിലെ ധാരണ ഭദ്രം.

ചെറിയ കുട്ടികളെ പഠിപ്പിക്കുമ്പോൾ, പഠിപ്പിക്കാനുപയോഗിക്കുന്ന ഭാഷയും കുട്ടി പഠിച്ചുവരുന്നതേയുള്ളു എന്ന കാര്യം മറന്നുപോകരുത്. പലപ്പോഴും നമ്മൾ പറയുന്നത്, ആ അർത്ഥത്തിലാകില്ല കുട്ടി മനസിലാക്കുന്നത്. തീരെ ചെറുതിലേ വിദേശഭാഷയിൽ കുട്ടിയുടെ തലയിലേയ്ക്ക് കാര്യങ്ങൾ കുത്തിക്കയറ്റാൻ ശ്രമിക്കുമ്പോൾ ഈ പ്രശ്നം വഷളാകും. ‘In Earth’, ‘On Earth’ എന്നീ പ്രയോഗങ്ങൾ തമ്മിലുള്ള വ്യത്യാസം കുട്ടിയ്ക്കറിയാമോ എന്നുറപ്പിച്ചിട്ട് വേണം ‘ഭൂമിയിലെ താമസം’ ഇംഗ്ലീഷിൽ പഠിപ്പിക്കാൻ (സത്യം പറഞ്ഞാൽ, ഈ വ്യത്യാസം അറിയാത്ത ടീച്ചർമാരെ ഞാൻ കണ്ടിട്ടുണ്ട്. അവിടെപ്പിന്നെ പറഞ്ഞിട്ട് കാര്യമില്ല! അത് വേറൊരു വിഷയമാണ്) ഭൂമിയുടെ അകത്താണ് –In Earth– നമ്മൾ താമസിക്കുന്നത് എന്ന മനസിലാക്കുന്ന കുട്ടിയ്ക്ക്, ഫിസിക്സും ജ്യോഗ്രഫിയും കാലാവസ്ഥയും ബഹിരാകാശ ശാസ്ത്രവും ഒന്നും മനസിലാകാനേ പോകുന്നില്ല. അയാളുടെ സാമാന്യബോധം തന്നെ തകിടം മറിയ്ക്കപ്പെട്ടിരിക്കുന്നു. ചെറിയ ക്ലാസിൽ ഉറയ്ക്കേണ്ട അടിസ്ഥാനം ശരിയായില്ല എന്നുണ്ടെങ്കിൽ പിന്നീടൊരിയ്ക്കലും ഒരാൾ ശാസ്ത്രം ശരിയായി മനസിലാക്കില്ല എന്നുറപ്പാണ്, അതിനി എത്ര മുതിർന്നിട്ടായാലും. ഇത് വളരെ വളരെ ഗൗരവമുള്ള ഒരു കാര്യമാണ്. 

ഇതെഴുതാൻ പ്രചോദനമായത്, ശാസ്ത്ര ചോദ്യങ്ങൾ ശേഖരിയ്ക്കാനായി ഞാൻ നടത്തിയ ശ്രമത്തിനിടെ കിട്ടിയ ഒരു ചോദ്യമാണ്. “നമ്മുടെ ശരീരം അന്തരീക്ഷത്തിൽ നിന്ന് ഓക്സിജനെ തിരിച്ചറിയുന്നത് എങ്ങനെയാണ്?” എന്നായിരുന്ന ആ ചോദ്യം. “നമ്മൾ ഓക്സിജൻ വലിച്ചെടുക്കുകയും കാർബൺ ഡയോക്സൈഡ് പുറത്തുവിടുകയും ചെയ്യുന്നു” എന്ന് കുട്ടികളെ കാണാതെ പഠിപ്പിയ്ക്കുമ്പോൾ അതിൽ പതിയിരിക്കുന്ന വലിയൊരു അപകടം തിരിച്ചറിയാൻ സഹായിച്ചത് ഈ ചോദ്യമാണ്. സ്കൂളിൽ ഇത് പഠിച്ചപ്പോൾ, ശരീരം അന്തരീക്ഷത്തിലെ അനേകം വാതകങ്ങളിൽ നിന്ന് ഓക്സിജനെ മാത്രം വേർതിരിച്ചെടുത്ത് അകത്താക്കുന്നു എന്ന ചിത്രമാണ് ആ സുഹൃത്തിന്റെ മനസിലേയ്ക്ക് വന്നത് എന്നുവേണം ഊഹിക്കാൻ. അദ്ദേഹത്തെ അതിൽ ഒരിയ്ക്കലും കുറ്റപ്പെടുത്താനാവില്ല. അത്രയും ചെറിയ പ്രായത്തിൽ മനസിൽ പതിഞ്ഞതാണ്. അന്തരീക്ഷവായുവിനെ മൊത്തത്തിലാണ് നമ്മൾ മൂക്കിലൂടെ അകത്തേയ്ക്കെടുക്കുന്നത് എന്ന ആശയം പഠിപ്പിക്കലിനിടെ വിട്ടുപോയിരിക്കും. 

ശ്രദ്ധയിൽ പെട്ട ഏതാനം ഉദാഹരണങ്ങൾ മാത്രമാണിതൊക്കെ. ഞാനുൾപ്പടെ ഇതുപോലെ എത്രയോ അബദ്ധധാരണകളുമായിട്ടായിരിക്കും നടക്കുന്നത്. ഇതൊന്നും പൂർണമായി ഒഴിവാക്കുന്നത് പ്രായോഗികവുമല്ല. പക്ഷേ ഇന്നത്തെയീ പോക്ക് കാണുമ്പോൾ, ഇതൊക്കെ വല്ലാണ്ട് വഷളാകുന്നതായിട്ടാണ് തോന്നുന്നത്. ചെറിയ കുട്ടികളുടെ വിദ്യാഭ്യാസത്തെ വളരെ ലാഘവബുദ്ധിയോടെയാണ് നമ്മൾ കൈകാര്യം ചെയ്യുന്നത്. പറഞ്ഞുതുടങ്ങിയ വിഷയത്തെക്കാൾ ഗൗരവമുള്ള കാര്യങ്ങൾ പോലും മുഖവിലയ്ക്കെടുക്കാതെയാണ് ചെറിയ കുട്ടികളുടെ വിദ്യാഭ്യാസം ഇവിടെ കൈകാര്യം ചെയ്യപ്പെടുന്നത്. ഇതിന്റെയൊക്കെ ഫലമായി, കുറേ കഴിയുമ്പോൾ good-for-nothing-fellows ആകാൻ പോകുന്ന ഒരു തലമുറയെയാണ് നമ്മൾ വാർത്തെടുത്തുകൊണ്ടിരിക്കുന്നത് എന്ന ആശങ്ക കാര്യമായിട്ടുണ്ട്.

Comments

Popular posts from this blog

പ്രകൃതിയുടെ നടപ്പുരീതികളും മനുഷ്യന്റെ തലച്ചോറും

നമ്മുടെയീ പ്രകൃതിയിൽ ചില നടപ്പുരീതികൾ ഉണ്ട്. ഞെട്ടറ്റ പഴം താഴെയ്ക്ക് വീഴും, ചൂട് ചായ തുറന്നുവച്ചാൽ അത് തണുക്കും, ഐസുവെള്ളം തുറന്നുവെച്ചാൽ അത് ചൂടാകും, എന്നിങ്ങനെ പ്രകൃതിയിൽ സ്വാഭാവികമായി നടക്കുന്ന പ്രക്രിയകളെയാണ് നടപ്പുരീതികൾ എന്നുദ്ദേശിച്ചത്. അതിന്റെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്ന ചില പ്രകൃതിനിയമങ്ങൾ (Laws of nature) ഉണ്ട്. ഫിസിക്സ് ക്ലാസ്സിൽ അത്തരം നിയമങ്ങളെക്കുറിച്ച് നമുക്ക് പഠിയ്ക്കാൻ കഴിയും. പക്ഷേ ഇവിടുത്തെ വിഷയം ഈ നിയമങ്ങൾ മനസിലാക്കാൻ നമ്മൾ എത്രത്തോളം സജ്ജരാണ് എന്നതാണ്. ഈയുള്ളതൊക്കെ അനുസരിക്കുന്നത് ദൈവം എന്ന് വിളിക്കപ്പെടുന്നൊരു ആകാശമൂപ്പിലാൻ എഴുതിയുണ്ടാക്കിയ ഭരണഘടനാച്ചട്ടങ്ങളാണെന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ച് ഇപ്പറഞ്ഞതൊരു പ്രശ്നമേയല്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് "അത് അങ്ങനെയാ!" എന്നൊരു മറുപടിയിൽ കാര്യം കഴിയും. അവർ ഭാഗ്യമുള്ളവരാണ്. അവരുടെ ജീവിതവും ചിന്തകളും, പഞ്ചസാര കൂടുതലിട്ടാൽ കട്ടൻചായക്ക് മധുരം കൂടും എന്നതുപോലെയുള്ള ലളിതമായ യുക്തിയിൽ കടന്നുപോകും. മറിച്ച് പ്രകൃതിനിയമങ്ങളെ കൂടുതൽ വിശദമായി മനസിലാക്കിയെടുക്കാൻ ഒരു ശ്രമം നടത്തിയാൽ, അത്ര എളുപ്പമുള്ളതല്ല അത്. പ്ര...

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

"നിങ്ങൾ പഠിച്ചിട്ട് വിമർശിക്കൂ"

"ചേട്ടാ, ഇന്നാള് ഞാനൊരു പുസ്തകം വായിച്ചു. കഥയും നോവല്വോന്നുമല്ല. 1800 പേജുകളുള്ള, വളരെ വിജ്ഞാനപ്രദമായ ഒരു വലിയ പുസ്തകം. ഇന്‍ഡ്യയെക്കുറിച്ചാണ് അതില്‍ വിവരിക്കുന്നത്. ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്ത മാവോ സേ തൂങ്ങിന്റെ ജീവിതകഥയും തുടര്‍ന്ന് എബ്രഹാം ലിങ്കണ്‍ ചെങ്കോട്ടയില്‍ സത്യപ്രതിജ്ഞ ചെയ്ത് ഇന്‍ഡ്യയുടെ ആദ്യ പ്രധാനമന്ത്രി ആയതുവരെയുള്ള സംഭവങ്ങളുമാണ് അതിന്റെ ആമുഖം." "എന്ത്?! നീയെന്തോന്നെടാ ഈ പറയുന്നത്?" "ആ, അതേന്നേ! പിന്നെയുള്ള പന്ത്രണ്ട് അദ്ധ്യായങ്ങളില്‍ ഇന്‍ഡ്യയുടെ ചരിത്രം മൊത്തം വിശദമായി പ്രതിപാദിക്കുന്നുണ്ട്". "ശ്ശെന്റെ പൊന്നേ! നീയാ 1800 പേജും വായിച്ചാ?!" "വായിച്ചു. പിന്നില്ലാതെ?" "നിനക്ക് വേറെ പണിയൊന്നുമില്ലേ, ഇമ്മാതിരി ഐറ്റങ്ങളൊക്കെ വായിച്ച് സമയം കളയാന്‍?" "അതെങ്ങനാ ചേട്ടാ സമയം കളയലാവുന്നത്?" "എടാ, ഇതൊക്കെ വായിച്ച് തുടങ്ങുമ്പോള്‍ തന്നെ അറിഞ്ഞൂടെ സാധനം മൊത്തം പൊട്ടത്തെറ്റാണെന്ന്? പിന്നെ വായിച്ച് സമയം കളയണോ?" "എന്നാലും ചേട്ടാ ഇത്രയും വിശദമായി എഴുതിയേക്കുന്നതല്ല...