Skip to main content

എല്ലാവരും എന്നോടിങ്ങനെ ചോദിക്കുന്നു… അതെന്താ?

“ഇതിന് മുഴുവൻ താൻ സമാധാനം പറയണം.”

“എന്താ പ്രശ്നം?”

“എന്താ കണ്ണുപൊട്ടനാണോ? കണ്ടിട്ട് മനസിലാവുന്നില്ലേ? താനാ ഇതിനെയൊക്കെ കയറൂരി വിട്ടത്. ദേശഭക്തൻ പോലും! ദാ നിക്കേല്ലേ. അങ്ങോട്ട് ചോദിക്ക്.”

(തിരിഞ്ഞ്) “എന്താ? എന്താ ഒണ്ടായത്?”

“ഇവമ്മാര് ഭയങ്കര രാജ്യദ്രോഹപ്രവർത്തനം നടത്തി.”

(തിരിഞ്ഞ്) “ദേ നിങ്ങളീ രാജ്യത്തിനെതിരേ ദ്രോഹപ്രവർത്തനം ചെയ്താലെങ്ങനാ? നിങ്ങളും ഈ രാജ്യത്തെ പൗരനല്ലേ? ഇവിടെ താമസിച്ചോണ്ട് രാജ്യദ്രോഹപ്രവർത്തനം നടത്താൻ പാടില്ലാന്ന് നിങ്ങള് തന്നല്ലേ പറഞ്ഞത്?”

“അതെ പറഞ്ഞു. പക്ഷേ ഇത് സൗദി അറേബ്യയോ പാകിസ്ഥാനോ ഒന്നുമല്ല, മതമൗലികവാദത്തെ വിമർശിച്ചാൽ അതിനെ രാജ്യദ്രോഹമാണെന്ന് പറയാൻ!”
 
“അതിന് മതമൗലികവാദത്തെ എതിർത്താൽ രാജ്യദ്രോഹമാണെന്നാര് പറഞ്ഞ്?”

“താൻ അവരോട് ചോദിക്ക്!”
(തിരിഞ്ഞ്) “മതമൗലികവാദത്തെ എതിർത്തപ്പോൾ രാജ്യദ്രോഹമാണെന്ന് പറഞ്ഞോ?”

“ഞാനങ്ങനെ പറഞ്ഞിട്ടേയില്ല.”

(തിരിഞ്ഞ്) “അയ്യോ, കഷ്ടോണ്ട്! നിങ്ങളൊരുമാതിരി ഉരുണ്ട് കളിക്കരുത്. എനിക്കറിയാം അവരങ്ങനെ പറയില്ലെന്ന്.”

“താനവര് പറഞ്ഞത് മുഴുവൻ ചോദിക്കെടോ”

(തിരിഞ്ഞ്) “എന്താ പറഞ്ഞത്?”

“ഇൻഡ്യ ഹിന്ദുക്കളുടേതാണ്. ഹിന്ദുസംസ്കാരം അനുസരിച്ച് ജീവിക്കാത്തവർ പാകിസ്ഥാനിൽ പോകണമെന്ന് പറഞ്ഞു.” 

(തിരിഞ്ഞ്) “പാകിസ്ഥാനിലേയ്ക്ക് ടൂറ് പോകുന്ന കാര്യം പറഞ്ഞതിനാണോ നിങ്ങളി….” (സംശയിച്ച്, വീണ്ടും തിരിഞ്ഞിട്ട്) “ഇൻഡ്യ ആരുടേതാണെന്ന് പറഞ്ഞ്?”

“ഹിന്ദുക്കളുടേത്! അപ്പോ ദാ ഈ കഴുത പറയ്യാ, ഹിന്ദുക്കളുടെ മാത്രമല്ല ഈ രാജ്യം, എല്ലാവരുടേതും ആണെന്ന്. ഞാൻ പറഞ്ഞു എന്റെ അച്ഛനപ്പൂപ്പൻമാരുടേതാണീ രാജ്യമെന്ന്. അപ്പോ അവനെന്നെ വർഗീയവാദീന്ന് വിളിച്ചു. ഞാനവനെ നായിന്റെ മോനേന്ന് വിളിച്ചു. അപ്പോ അവൻ പറയുവാ എനിയ്ക്ക് അസഹിഷ്ണുതയാണെന്ന്. അപ്പോ ഞാനെന്റെ കുറുവടിയെടുത്ത് അവന്റെ പള്ളയ്ക്ക് ഒറ്റ കുത്ത് കുത്തി. എന്നിട്ട് പറഞ്ഞു മുസ്ലീങ്ങളുടെ വോട്ടവകാശം എടുത്ത് കളയണമെന്ന്.  ഇതിനിടെ കുറേ പരനാറികൾ പറയുവാ അവർക്ക് ബീഫ് കഴിക്കാൻ സ്വാതന്ത്ര്യം വേണമെന്ന്. ഞാൻ പറഞ്ഞു, അത് ചെയ്യുന്നവരെ റേപ്പ് ചെയ്യും, വേണ്ടിവന്നാൽ കൊല്ലുകേം ചെയ്യുമെന്ന്. മൂന്നാല് പേരെ ഞങ്ങള് വെടിവെച്ച് കൊന്നതിന്റെ പടവും കാണിച്ചുകൊടുത്തു. അപ്പോ ഒരു ഖാൻ വന്ന് പറയുവാ അവന്റെ അച്ഛൻ കൂടി സമരം ചെയ്താണ് ഈ രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയത്, ഈ രാജ്യം അവന്റേം കൂടിയാണെന്ന്. ഞാനും പിള്ളേരും കൂടി അവനെ പാകിസ്ഥാൻ ചാരനെന്ന് വിളിച്ച്, ഫെയ്സ്ബുക്ക് മുഴുവൻ ഓടിനടന്ന് തെറി പോസ്റ്റിട്ടു. അപ്പോ വേറൊരു ഖാൻ പറയുവാ, ഈ നാട്ടിൽ അസഹിഷ്ണുത വളരുന്നതുകണ്ട് അവന് പേടിയാവുന്നൂന്ന്. അപ്പത്തന്നെ അവന്റെ കരണത്തടിക്കുന്നവന് ഒരു ലക്ഷം രൂപ ഞങ്ങള് പാരിതോഷികവും പ്രഖ്യാപിച്ചു. ഞാനിത്രയേ ചെയ്തൊള്ളു, വേറൊന്നും ചെയ്തില്ല. അതിനാ ഇവമ്മാരിങ്ങനെ അസഹിഷ്ണുതാന്നും പറഞ്ഞ് നിലവിളിക്കുന്നത്.”

“വട്ടാണല്ലേ?”

“എന്നോട് ഒരുപാട് പേര് ഇങ്ങനെ ചോദിക്കുന്നു. അതെന്താ?”

(തിരിഞ്ഞ്) “നാരായണൻകുട്ടീ… ഞാനെന്ത് ചെയ്യണം?”

“എടോ ഇവമ്മാർക്ക് മുഴുത്ത വട്ടാണ്. ഇവമ്മാരീ നാട് കുട്ടിച്ചോറാക്കും. ഇപ്പോത്തന്നെ വർഗീയചേരിതിരിവ് കാരണം ഒരുപാട് നഷ്ടം ഇവമ്മാരുണ്ടാക്കിയിട്ടുണ്ട്. ഇതിനെയൊക്കെ ഒന്ന് നിലയ്ക്ക് നിർത്തിയാൽ ഞങ്ങൾ അസഹിഷ്ണുതയെക്കുറിച്ച് പരാതി പറയാതെങ്കിലുമിരിക്കാം.”

(തിരിഞ്ഞ്) “കുറച്ച് മാന്യമായിട്ട് പെരുമാറിക്കൂടെ?”

“എന്റെ കൈയിലുള്ള മാന്യതയും ബുദ്ധിയുമൊക്കെ മുഴുവനെടുത്ത് കടലീക്കളഞ്ഞിട്ടല്ലേ ഞാൻ നിങ്ങടെ പാർട്ടീല് ചേർന്നത്. ഇനിയെന്ത് ചെയ്യും! പിന്നെ ദാ, ഈ തോക്ക് കൈയിലുണ്ട്. ഇതെടുത്ത് അവന്റെ അണ്ണാക്കിലോട്ട് തിരുകിയിട്ട് ചോദിക്ക്, ഞങ്ങൾക്ക് അസഹിഷ്ണുതയുണ്ടോന്ന്. അപ്പോപ്പറയും ഇല്ലാന്ന്.”

Comments

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

ചതിക്കുന്ന പെണ്ണുങ്ങള്‍

 "ഒരു പുരുഷന്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയേയാണ്. കാരണം ജീവിതത്തില്‍ അവനെ ചതിക്കാത്ത ഒരേയൊരു പെണ്ണ് അമ്മയാണ്"- ഈ വാചകം സോഷ്യല്‍ മീഡിയയില്‍ കുറേയേറെ പ്രചരിച്ച് കണ്ടിട്ടുണ്ട്. ഷെയര്‍ ചെയ്തവരില്‍ വിദ്യാസമ്പന്നരും ഉണ്ടെന്നത് തമാശ. കാരണം ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്ന കണ്ടെത്തലാണ് ഇത്. ഇത് എഴുതി ഉണ്ടാക്കിയവനും ഷെയര്‍ ചെയ്ത് ആണത്തം തെളിയിച്ചവന്‍മാര്‍ക്കും ഇതുപോലെ 'ഏറ്റവും സ്നേഹമുള്ള ഒരു അമ്മ' കാണുമല്ലോ. പക്ഷേ അവരുടെ അമ്മയായ ആ സ്ത്രീ അവര്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കും മാത്രമാണ് 'അമ്മ' എന്നതുകൊണ്ടും മറ്റുള്ളവര്‍ക്ക് അവര്‍ വെറുമൊരു സ്ത്രീ മാത്രം ആയതിനാലും, ഇപ്പറഞ്ഞ അണ്ണന്‍മാരുടെ ആണത്തമുള്ള അപ്പന്‍മാരെ ഉള്‍പ്പെടെ ഒരുപാട് ആണുങ്ങളെ ചതിച്ച സ്ത്രീയാണ് ആ അമ്മ എന്ന് വേണം മനസിലാക്കാന്‍. അതായത് സ്വയം തള്ളയ്ക്ക് വിളിക്കുന്ന ഏര്‍പ്പാട്! "പെണ്ണ് ചതിക്കും" എന്ന ആശയം ഒരു പ്രപഞ്ചസത്യമെന്നപോലെ പറയപ്പെടുന്ന നാടാണ് നമ്മുടേത്. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സംശയലേശമന്യേ ഇത് ശരിവെക്കുന്നതും കണ്ടിട്ടുണ്ട്. സൂപ്പര്‍ താരങ്ങളും താരക്കുഞ്ഞുങ്ങളുമൊക്കെ ഞെളിഞ്ഞ് നി...

ലിഫ്റ്റ്

നടന്ന് തളരുന്നിടത്ത് ഒരു കാറിൽ ലിഫ്റ്റ് കിട്ടുന്നത് എത്ര ആശ്വാസകരമായിരിയ്ക്കും അല്ലേ? എന്റെയാ ധാരണ മാറിയത് ഞാൻ എമ്മസ്സി പഠിയ്ക്കുന്ന കാലത്താണ്. കഥ ഇങ്ങനെ... ഞാൻ ഒരു പ്രമുഖ ഗവേഷണസ്ഥാപനത്തിൽ എമ്മസ്സി പ്രോജക്റ്റ് ചെയ്യുന്ന സമയം. എന്നും രാവിലെ ബസിൽ നിന്നിറങ്ങി ഏതാണ്ട് ഒന്നര കിലോമീറ്റർ നടന്നാണ് സ്ഥാപനത്തിലേയ്ക്ക് പോകുന്നത്. അങ്ങോട്ട് ബസ് ഇല്ലാഞ്ഞിട്ടല്ല, മറിച്ച് അന്നും (അതെ, അന്നും) മൊടയ്ക്ക് കുറവില്ലാതിരുന്നതുകൊണ്ട് മാത്രമാണ് ബസിന് വേണ്ടി കാക്കാതെ വേനൽക്കാലത്തെ വെയിലും കൊണ്ട് രാവിലെ ഒമ്പതര മണിയ്ക്കുള്ള ഈ നടത്തം. സംഭവദിവസവും ഞാൻ ആവേശത്തിന് ലവലേശം ചോർച്ച സംഭവിക്കാതെ ആഞ്ഞ് നടക്കുകയാണ്. ഏതാണ്ട് പാതി ദൂരം ആയപ്പോഴേയ്ക്കും ഒരു മാരുതി-800 വന്ന് തൊട്ടടുത്ത് നിർത്തി. ഓടിച്ചിരുന്ന മദ്ധ്യവയസ്കൻ ഒരു ചോദ്യം, "ABCD- ലെ പയ്യനല്ലേ?" (ABCD = സ്ഥാപനത്തിന്റെ പേര്) സാങ്കേതികമായി ABCD-ലെ പയ്യനല്ല എന്നും രണ്ടുമാസത്തെ എമ്മസ്സി പ്രോജക്റ്റ് ചെയ്യാനായി വന്ന വരുത്തനാണെന്നും വിശദീകരിക്കാൻ നടുറോഡിലെ പൊരിവെയിൽ ഒരു നല്ല സാഹചര്യമല്ലായിരുന്നു. അത് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും, "കേറനിയാ... ഞാനും അവിടെയാ...