Skip to main content

സിനിമയും വഴിതെറ്റുന്ന യുവത്വവും

“സിനിമ യുവാക്കളെ സ്വാധീനിയ്ക്കുന്നുണ്ടോ?” എന്ന ചോദ്യത്തിന്, “സംശയം വേണ്ട, സ്വാധീനിയ്ക്കുന്നുണ്ട്.” എന്ന് തന്നെയാണ് എന്റെ ഉത്തരം. അങ്ങനെയെങ്കിൽ പ്രേമം സിനിമ കണ്ട് പ്രചോദനം ഉൾക്കൊണ്ടാണ് കോളേജിൽ അക്രമം നടന്നത് എന്ന വാദത്തെ ഞാനിന്നലെ കളിയാക്കിയതെന്തിന് എന്ന കാര്യം വ്യക്തമാക്കണമല്ലോ.

സിനിമ കുട്ടികളെ സ്വാധീനിയ്ക്കുന്നുണ്ട് എന്ന് പറയുന്നതും സിനിമയുടെ സ്വാധീനം കൊണ്ടാണ് കുട്ടികൾ വഴിതെറ്റുന്നത് എന്ന് പറയുന്നതും രണ്ട് കാര്യങ്ങളാണ്. ഇവ തമ്മിൽ വ്യത്യാസമുണ്ട്. സ്വന്തം സൗകര്യത്തിന് വേണ്ടി ആദ്യത്തെ കാര്യത്തെ വലിച്ചുനീട്ടി കൊണ്ടെത്തിക്കുന്ന സിദ്ധാന്തമാണ് രണ്ടാമത്തേത്. ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാനും പ്രശ്നങ്ങളെ ലളിതവൽക്കരിച്ച് പണിയെളുപ്പമാക്കാനും എടുത്തെഴുന്നള്ളിക്കാവുന്ന ഒരു കാര്യമല്ല സിനിമയുടെ സ്വാധീനം. 

സിനിമയുടെ സ്വാധീനം ശരിവെച്ചുകൊണ്ട് തന്നെ ചോദിച്ചോട്ടെ, ‘പ്രേമം’ സിനിമ കണ്ട് പ്രചോദനം ഉൾക്കൊണ്ട് വയലൻസിനിറങ്ങിയ (ജാമ്യം: ഈ പ്രേമം എന്നുപറയുന്ന സിനിമ ഞാൻ കണ്ടിട്ടില്ല) ഒരാൾ, ‘സ്പിരിറ്റ്’ കണ്ടിട്ട് കുടി നിർത്തുമോ? ‘രംഗ് ദേ ബസന്തി’ കണ്ടിട്ട് അഴിമതിയ്ക്കെതിരേ തോക്കെടുക്കുമോ? 

ഇതൊന്നും സംഭവിക്കില്ല എന്ന് എല്ലാവർക്കും അറിയാം. ഇതിന്റെ ഉത്തരം അതെ എന്നാണെങ്കിൽ സിനിമ കുട്ടികളെ വഴിതെറ്റിയ്ക്കും എന്ന് സമ്മതിയ്ക്കാം.

‘സ്പിരിറ്റ്’ കണ്ടിട്ട് കുടി നിർത്താൻ തോന്നുന്ന ആളിന് ‘രംഗ് ദേ ബസന്തി’ കണ്ടിട്ട് അഴിമതിയ്ക്കെതിരേ വിപ്ലവം നടത്താൻ തോന്നണമെന്നില്ല. ഇത് രണ്ടും രണ്ടുതരം മനോഭാവങ്ങളിൽ നിന്ന് ഉണ്ടാകുന്ന കാര്യങ്ങളാണ്. കുടി നിർത്താനുള്ള സന്ദേശവുമായി ഇറങ്ങി എന്ന് പറയപ്പെടുന്ന ‘സ്പിരിറ്റി’ൽ മോഹൻലാൽ വെള്ളമടിയ്ക്കുന്ന രീതി കണ്ട് ആകൃഷ്ടരായവരുടെ എണ്ണമെടുത്താൽ മനസിലാവും പ്രചോദനം വരുന്ന വഴി. സിനിമ തുടങ്ങുന്നതിന് മുന്നേ ഭീകരശബ്ദത്തിൽ പുകവലിയുടെ ദോഷവശം പറയുന്ന പരസ്യം കാണുമ്പോൾ സിഗരറ്റ് വാങ്ങുന്ന കാര്യം ഓർമിക്കുന്നവരുടെ എണ്ണമെടുത്താലും മതി. എന്തിനധികം, ദൈവം നേരിട്ട് കൊടുത്തതെന്ന് പറയപ്പെടുന്ന ഒരേ പുസ്തകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നവരിൽ തന്നെ ഒരാൾ അഹിംസാവാദിയും ഒരാൾ ഭീകരവാദിയും ആയി മാറുന്നു! അതായത് ആളുകൾ അനുകരിയ്ക്കുന്നതും പ്രചോദനമായി കണ്ടെത്തുന്നതും അവരവരുടെ അഭിരുചിയ്ക്ക് ഉതകുന്ന കാര്യങ്ങളാണ്. ‘പ്രേമം’ സ്റ്റൈലിൽ വസ്ത്രമിടുന്ന യുവാവിന്റെ ലക്ഷ്യം ‘പ്രേമം’ സിനിമയെ അനുകരിയ്ക്കുക എന്നതല്ല, സ്റ്റൈൽ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തിനുള്ള ഒരു വഴി മാത്രമാണ് അയാൾക്ക് ‘പ്രേമം’. പ്രേമം റിലീസായില്ലായിരുന്നു എങ്കിൽ അതിന് പകരം മറ്റൊരു സിനിമയാകുമായിരുന്നു. സിനിമകളേ ഇല്ലായിരുന്നു എങ്കിൽ അതിന് അവർ അവരുടേതായ വഴികൾ കണ്ടെത്തിയേനെ. സിനിമകൾ ഇത്ര പോപ്പുലറാവുന്നതിന് മുന്നേ ക്യാംപസുകളിലെ യുവാക്കളെല്ലാം തന്നെ പത്തരമാറ്റ് തങ്കക്കട്ടികളായിരുന്നു എന്ന രീതിയിലുള്ള വാദങ്ങൾ പരിഹാസ്യമാണ്. നസീറിന്റേയും ജയന്റേയുമൊക്കെ ശൈലികൾ അനുകരിയ്ക്കാൻ ശ്രമിച്ചൊരു തലമുറ ഇവിടത്തെ ക്യാംപസുകളിൽ ഇല്ലായിരുന്നു എന്നാണോ?

ഒരു കാര്യം കൂടി ഇവിടെ ചേർക്കേണ്ടതുണ്ട്. ഒരു കാലത്ത് തമിഴന്റെ താരാരാധനയെ കളിയാക്കിയിരുന്ന കേരളത്തിൽ മെഗാസ്റ്റാറിന്റെ കട്ടൗട്ടിൽ പാലഭിഷേകം നടത്തുന്ന ഒരു യുവതലമുറ ഉണ്ടായിരിയ്ക്കുന്നു എന്ന കാര്യം ശ്രദ്ധിച്ചേ പറ്റൂ. ശാസ്ത്രപ്രചരണത്തിനോ സാംസ്കാരികപ്രവർത്തനത്തിനോ യുവാക്കളെ കിട്ടാതെ വരികയും ഫാൻസ് അസോസിയേഷൻ ഉണ്ടാക്കാനും വഴിനീളെ അതിന്റെ ഫ്ലക്സ് ബാനർ വെക്കാനും ആവശ്യത്തിൽ കൂടുതൽ യുവാക്കളുണ്ടാകുകയും ചെയ്യുന്നുണ്ട്. ഇതിന്റെ കാരണം അന്വേഷിക്കേണ്ടത് സിനിമയിലല്ല. ഗൗരവമുള്ള കാര്യങ്ങളിൽ താത്പര്യമില്ലാതെ ഉപരിപ്ലവമായ കാര്യങ്ങളിലേയ്ക്ക് യുവാക്കൾ പോകാനൊരുങ്ങുമ്പോൾ അവർക്ക് മുന്നിലുള്ള അനേകം മാർഗങ്ങളിൽ ഏറ്റവും പോപ്പുലറായ ഒന്ന് എന്ന സ്ഥാനമേ സിനിമയ്ക്കുള്ളു. കുട്ടികളിൽ ഗൗരവമുള്ള ഒന്നിനോടും താത്പര്യം ജനിയ്ക്കുന്നില്ല എങ്കിൽ അതിൽ അവരുടെ മാതാപിതാക്കളും അധ്യാപകരും അടങ്ങുന്ന മുതിർന്നവർക്ക് ചെറുതല്ലാത്ത പങ്കുണ്ട്. സ്കൂളിൽ പഠിയ്ക്കുന്ന കാര്യങ്ങൾ പരീക്ഷയ്ക്ക് മാർക്ക് കിട്ടിക്കഴിഞ്ഞാൽ പിന്നെ ആവശ്യമില്ലാത്തതാണെന്നും, വാങ്ങുന്ന ഡിഗ്രികൾ ജോലിയ്ക്കുള്ള ഇന്റർവ്യൂവിന് കാണിക്കാൻ വേണ്ടിയുള്ളതാണെന്നും ഉള്ള സന്ദേശം കുട്ടിയ്ക്ക് കൊടുക്കുന്നതാരാണ്? സഹവർത്തിത്വത്തിനും പരസ്പരസഹകരണത്തിനും പകരം അടങ്ങാത്ത മത്സരത്വര കുട്ടികളിൽ അടിച്ചേൽപ്പിക്കുന്നത് ആരാണ്? സാമൂഹ്യബോധത്തിന് പകരം, ‘ഞാൻ, എന്റെ മാർക്ക്, എന്റെ ജീവിതം’ എന്ന തികഞ്ഞ സ്വാർത്ഥതയുടെ പാഠം അവരെ പഠിപ്പിക്കുന്നതാരാണ്? സ്കൂൾ-വീട്-ട്യൂഷൻ എന്ന ചക്രത്തിന് വെളിയിൽ ഈ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളിലേയ്ക്കുള്ള വാതിൽ കുട്ടിയുടെ മുന്നിൽ കൊട്ടിയടയ്ക്കുന്നത് ആരാണ്? വിശാലമായ ഒരു ലോകം പരിചയപ്പെടുത്തുന്നതിന് പകരം എൻജിനീയർ, ഡോക്ടർ എന്നിങ്ങനെ ഇടുങ്ങിയ വഴികൾ മാത്രം അവരുടെ മുന്നിലേയ്ക്ക് തുറന്നിടുന്നതാരാണ്? അതിരിക്കട്ടെ, കുട്ടിയെ പഠനമുറിയിൽ അടച്ച് പുറത്ത് ഉച്ചത്തിൽ സീരിയൽ കണ്ടാസ്വദിയ്ക്കുന്ന ഒരു കുടുംബം കുട്ടിയ്ക്ക് നൽകുന്ന സന്ദേശം എന്താണെന്നാണ് കരുതുന്നത്? കുട്ടിയെ കാറിലോ ബൈക്കിലോ ഇരുത്തിക്കൊണ്ട് സിഗ്നൽ തെറ്റിയ്ക്കുന്ന അച്ഛൻ കുട്ടിയ്ക്ക് എന്ത് സന്ദേശമാണ് നൽകുന്നത്? ഇന്ന് താന്തോന്നികൾ എന്ന് നിങ്ങൾ വിളിയ്ക്കുന്ന ഒരുകൂട്ടം യുവാക്കൾ ആ രൂപത്തിൽ ആകാശത്ത് നിന്ന് പൊട്ടിവീണതല്ല. സ്വയം മുതിർന്നവർ എന്ന് വിശേഷിപ്പിക്കുന്ന മറ്റൊരുകൂട്ടം ജനതയുടെ കൺമുന്നിലാണ് അവർ പിച്ചവെച്ച് നടന്ന്, വളർന്ന്, ഈ വലിപ്പത്തിലായത്. അവർ മഹാൻമാരായാൽ അഭിമാനിക്കാൻ തയ്യാറെടുക്കുന്ന മുതിർന്നവർക്ക്, അവർ വഴി തെറ്റിപ്പോയാൽ ലജ്ജിക്കാനും കാരണമുണ്ട്. നിങ്ങളുടെ കൂടെ കഴിവുകേടാണത്. കുട്ടികളെ ഇറച്ചിക്കോഴിയെപ്പോലെ വളർത്തപ്പെടുന്നവർ സൂക്ഷിച്ചേ പറ്റൂ. ഇറച്ചി ആകാനായില്ലെങ്കിൽ അവയെ മറ്റൊന്നിനും കൊള്ളില്ല. ഡോക്ടറാക്കാൻ വേണ്ടി വളർത്തുന്ന കുട്ടിയ്ക്ക് ഡോക്ടറാകാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഒന്നുമാകാൻ കഴിഞ്ഞില്ല എന്ന ബോധമാകും ബാക്കി.

ഇപ്പറഞ്ഞതൊക്കെ പല സാധ്യതകളിൽ ചിലത് മാത്രമാണ്. വീട്ടിലേയും നാട്ടിലേയും അന്തരീക്ഷം മുതൽ പല ഘടകങ്ങൾ ചേർന്ന് വളരെ സങ്കീർണമായ രീതിയിൽ രൂപപ്പെടുന്നതാണ് ഓരോ വ്യക്തിത്വവും. അതിൽ സംഭവിക്കുന്ന പാകപ്പിഴകളെ ഏതെങ്കിലും ലളിതമായ ഒറ്റക്കാരണത്തിൽ കൊണ്ട് കെട്ടി തീർപ്പ് കല്പിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്. പ്രശ്നത്തിന് പരിഹാരം വേണമെങ്കിൽ ആദ്യം പ്രശ്നം എവിടാണെന്ന് കാണണം. അതിന് മെനക്കെടാൻ വയ്യെങ്കിൽ കടന്നുപോയ ചെറുപ്പത്തിന്റെ നഷ്ടബോധം മറക്കാൻ ‘ഇപ്പഴത്തെ ചെറുപ്പക്കാർക്ക്’ സാരോപദേശം കൊടുത്തും അവരുടെ കുറ്റവും കുറവും കണ്ടുപിടിച്ച് മാർക്കിട്ടും ഇങ്ങനെ ഇരിയ്ക്കാം.

Comments

Post a Comment

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

ചതിക്കുന്ന പെണ്ണുങ്ങള്‍

 "ഒരു പുരുഷന്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയേയാണ്. കാരണം ജീവിതത്തില്‍ അവനെ ചതിക്കാത്ത ഒരേയൊരു പെണ്ണ് അമ്മയാണ്"- ഈ വാചകം സോഷ്യല്‍ മീഡിയയില്‍ കുറേയേറെ പ്രചരിച്ച് കണ്ടിട്ടുണ്ട്. ഷെയര്‍ ചെയ്തവരില്‍ വിദ്യാസമ്പന്നരും ഉണ്ടെന്നത് തമാശ. കാരണം ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്ന കണ്ടെത്തലാണ് ഇത്. ഇത് എഴുതി ഉണ്ടാക്കിയവനും ഷെയര്‍ ചെയ്ത് ആണത്തം തെളിയിച്ചവന്‍മാര്‍ക്കും ഇതുപോലെ 'ഏറ്റവും സ്നേഹമുള്ള ഒരു അമ്മ' കാണുമല്ലോ. പക്ഷേ അവരുടെ അമ്മയായ ആ സ്ത്രീ അവര്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കും മാത്രമാണ് 'അമ്മ' എന്നതുകൊണ്ടും മറ്റുള്ളവര്‍ക്ക് അവര്‍ വെറുമൊരു സ്ത്രീ മാത്രം ആയതിനാലും, ഇപ്പറഞ്ഞ അണ്ണന്‍മാരുടെ ആണത്തമുള്ള അപ്പന്‍മാരെ ഉള്‍പ്പെടെ ഒരുപാട് ആണുങ്ങളെ ചതിച്ച സ്ത്രീയാണ് ആ അമ്മ എന്ന് വേണം മനസിലാക്കാന്‍. അതായത് സ്വയം തള്ളയ്ക്ക് വിളിക്കുന്ന ഏര്‍പ്പാട്! "പെണ്ണ് ചതിക്കും" എന്ന ആശയം ഒരു പ്രപഞ്ചസത്യമെന്നപോലെ പറയപ്പെടുന്ന നാടാണ് നമ്മുടേത്. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സംശയലേശമന്യേ ഇത് ശരിവെക്കുന്നതും കണ്ടിട്ടുണ്ട്. സൂപ്പര്‍ താരങ്ങളും താരക്കുഞ്ഞുങ്ങളുമൊക്കെ ഞെളിഞ്ഞ് നി...

ലിഫ്റ്റ്

നടന്ന് തളരുന്നിടത്ത് ഒരു കാറിൽ ലിഫ്റ്റ് കിട്ടുന്നത് എത്ര ആശ്വാസകരമായിരിയ്ക്കും അല്ലേ? എന്റെയാ ധാരണ മാറിയത് ഞാൻ എമ്മസ്സി പഠിയ്ക്കുന്ന കാലത്താണ്. കഥ ഇങ്ങനെ... ഞാൻ ഒരു പ്രമുഖ ഗവേഷണസ്ഥാപനത്തിൽ എമ്മസ്സി പ്രോജക്റ്റ് ചെയ്യുന്ന സമയം. എന്നും രാവിലെ ബസിൽ നിന്നിറങ്ങി ഏതാണ്ട് ഒന്നര കിലോമീറ്റർ നടന്നാണ് സ്ഥാപനത്തിലേയ്ക്ക് പോകുന്നത്. അങ്ങോട്ട് ബസ് ഇല്ലാഞ്ഞിട്ടല്ല, മറിച്ച് അന്നും (അതെ, അന്നും) മൊടയ്ക്ക് കുറവില്ലാതിരുന്നതുകൊണ്ട് മാത്രമാണ് ബസിന് വേണ്ടി കാക്കാതെ വേനൽക്കാലത്തെ വെയിലും കൊണ്ട് രാവിലെ ഒമ്പതര മണിയ്ക്കുള്ള ഈ നടത്തം. സംഭവദിവസവും ഞാൻ ആവേശത്തിന് ലവലേശം ചോർച്ച സംഭവിക്കാതെ ആഞ്ഞ് നടക്കുകയാണ്. ഏതാണ്ട് പാതി ദൂരം ആയപ്പോഴേയ്ക്കും ഒരു മാരുതി-800 വന്ന് തൊട്ടടുത്ത് നിർത്തി. ഓടിച്ചിരുന്ന മദ്ധ്യവയസ്കൻ ഒരു ചോദ്യം, "ABCD- ലെ പയ്യനല്ലേ?" (ABCD = സ്ഥാപനത്തിന്റെ പേര്) സാങ്കേതികമായി ABCD-ലെ പയ്യനല്ല എന്നും രണ്ടുമാസത്തെ എമ്മസ്സി പ്രോജക്റ്റ് ചെയ്യാനായി വന്ന വരുത്തനാണെന്നും വിശദീകരിക്കാൻ നടുറോഡിലെ പൊരിവെയിൽ ഒരു നല്ല സാഹചര്യമല്ലായിരുന്നു. അത് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും, "കേറനിയാ... ഞാനും അവിടെയാ...