Skip to main content

സ്കൂട്ടറഭ്യാസികളേ, ഒരു നിമിഷമൊന്ന് നിൽക്കണേ!

ഒരു ഫിസിക്സ് വിദ്യാർത്ഥി എന്ന നിലയിൽ എന്നെ ഏറെ അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ചയുണ്ട്- ഒരു സ്കൂട്ടർ, അതോടിക്കുന്ന പുരുഷൻ ഒരു കൈയിൽ ഹെൽമറ്റ് കോർത്തിട്ടുണ്ട്, പിന്നിൽ ഒരുവശത്തേയ്ക്കായി ഇരിക്കുന്ന സ്ത്രീ, ആ സ്ത്രീയുടെ ഒരു കൈയിൽ കൈകാലിട്ടടിച്ച് താഴേയ്ക്ക് തൂങ്ങിക്കിടക്കുന്ന ജീവനുള്ള ഒരു കുഞ്ഞ്, മറുകൈയിൽ ഒരു കെട്ട് വീട്ടുസാധനങ്ങൾ പല പല കവറുകളിലായി ഞാന്ന് കിടക്കുന്നു, സ്കൂട്ടർ സഞ്ചരിക്കുന്നത് കുണ്ടും കുഴിയും നിറഞ്ഞതോ, ഉരുളൻ കല്ലുകൾ ഇളകിക്കിടക്കുന്നതോ ആയ റോഡിലൂടെ! 

സ്ഥിരം കാണുന്ന കാഴ്ചയായതുകൊണ്ടാകണം നമുക്കീ കാഴ്ചയിൽ എടുത്തുപറയത്തക്കതായി ഒന്നും തോന്നാത്തത്. ഒരു വാഹനത്തിന്റെ സ്ഥിരത തീരുമാനിക്കുന്ന ഒരു സാങ്കല്പിക പ്രദേശം അതിന് കീഴിലുണ്ട്. അതിന്റെ തറയിൽ തൊടുന്ന എല്ലാ ഭാഗങ്ങളുടേയും കൂടി വക്കിലൂടെ ഒരു നൂല് ചുറ്റി ഒരു പ്രദേശം ഉണ്ടാക്കിയാൽ അതാണാ സ്ഥിരതാ പ്രദേശം. വാഹനത്തിന്റെ ഗുരുത്വകേന്ദ്രത്തിൽ നിന്നും ഭൂഗുരുത്വത്തിന്റെ ദിശയിൽ ഒരു വര താഴേയ്ക്ക് വരച്ചാൽ (ഇതിനെ പ്ലംബ് ലൈൻ എന്ന് വിളിക്കാം) അത് ഈ പ്രദേശത്തിനുള്ളിലായിരിക്കുന്നിടത്തോളം അത് സ്ഥിരതയോടെ നിൽക്കും. മറിച്ച് പ്ലംബ് ലൈൻ ആ സാങ്കല്പിക പ്രദേശത്തിന് വെളിയിൽ പോയാൽ അത് മറിയും. നാൽച്ചക്രവാഹനങ്ങളുടെ കാര്യത്തിൽ അത് നിർത്തിയിടുമ്പോൾ തറയിൽ നാല് ടയറുകളുടേയും പുറംവക്ക് മുട്ടിച്ചുകൊണ്ട് ഒരു ചതുരം വരച്ചാൽ അതാണ് സ്ഥിരതാ പ്രദേശം. ഒരു വാഹനത്തിന്റെ അടിസ്ഥാന ഡിസൈൻ അനുസരിച്ച് പ്ലംബ് ലൈൻ ചതുരത്തിന്റെ മധ്യത്തിലൂടെ തന്നെ ആയിരിക്കും. അശാസ്ത്രീയമായി ലോഡ് കയറ്റിയാൽ വാഹനത്തിന്റെ ഗുരുത്വകേന്ദ്രം മാറുകയും പ്ലംബ് ലൈൻ ഏതെങ്കിലുമൊരു വശത്തേയ്ക്ക് നീങ്ങുകയും ചെയ്യും. നീങ്ങി നീങ്ങി സ്ഥിരതാ മേഖലയ്ക്ക് പുറത്ത് പോകുന്ന നിമിഷം വണ്ടി മറിയും. ഇതാണ് വാരിവലിച്ച് ലോഡ് കയറ്റിയ ചില വണ്ടികൾ ചരിഞ്ഞ സ്ഥലത്തേയ്ക്ക് കയറ്റുമ്പോൾ മറിയുന്നത്. റോഡ് ചരിഞ്ഞതുകൊണ്ട് ഗുരുത്വബലത്തിന്റെ ദിശ ചരിയില്ലല്ലോ! 

പറഞ്ഞുവന്നത് സ്കൂട്ടറിന്റെ കാര്യമാണ്. ആ സ്കൂട്ടറിന്റെ രണ്ട് ടയറുകളും കൂടി വളരെ ചെറിയ ഒരു ഏരിയ മാത്രമേ തറയിൽ തൊടുന്നുള്ളൂ എന്നോർക്കണം. സ്കൂട്ടറിന്റെ തറയിൽ തൊടുന്ന രണ്ടുഭാഗങ്ങളുടേയും വക്കിൽ കൂടി അവയെ ബന്ധിപ്പിച്ച് ഒരു വീതി കൂടിയ വര (ബാൻഡ്) സങ്കല്പിക്കുക. ഈ വരയ്ക്ക് സ്കൂട്ടർ ടയറിന്റെ വീതിയും രണ്ട് ടയറുകൾക്കിടയിലെ ദൂരത്തിന് തുല്യമായ നീളവും കാണും. ഇതാണ് ആ സ്കൂട്ടറിന്റെ സ്ഥിരതാ പ്രദേശം. സ്കൂട്ടർ സഞ്ചരിക്കുമ്പോൾ അതിന്റെ (കൂടുതൽ കൃത്യമായി പറഞ്ഞാൽ സ്കൂട്ടറും യാത്രക്കാരും ചരക്കുകളും ചേർന്ന സിസ്റ്റത്തിന്റെ) ഗുരുത്വകേന്ദ്രത്തിൽ (centre of gravity) നിന്നുള്ള പ്ലംബ് ലൈൻ ഈ ചെറിയ ബാൻഡിനുള്ളിൽ തന്നെ ആയിരിക്കണം*. ഇവിടെ അതിന് പല വെല്ലുവിളികളുണ്ട്- തീരെ സിമട്രിക് (symmetric) അല്ലാതെ രണ്ട് കാലും ഒരു വശത്തേയ്ക്ക് നീട്ടി ഇരിക്കുന്ന ഒരു മുതിർന്ന മനുഷ്യജീവി, കൈകാലിട്ടടിക്കുന്ന കുഞ്ഞ്, കൈയിൽ നിന്ന് വീണ് പോകാവുന്ന സഞ്ചി, ഇളകിക്കിടക്കുന്ന റോഡ്… ഇതെല്ലാം ഗുരുത്വകേന്ദ്രത്തെ അങ്ങോട്ടുമിങ്ങോട്ടും നീക്കാൻ പോന്ന ഘടകങ്ങളാണ്. വളരെ സൂക്ഷ്മമായ ഒരു ബാലൻസിലാണ് ഈ സിസ്റ്റം മൊത്തം നിൽക്കുന്നത്. എന്നിട്ടും തട്ടുകേടുകളൊന്നും ഇല്ലാതെ ഇതെല്ലാം എത്തേണ്ടിടത്ത് എത്തുന്നു എങ്കിൽ അതൊരു ചെറിയ കാര്യമല്ല എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ഈ രീതിയിൽ നമ്മുടെ റോഡിലൂടെ കുടുംബസമേതം സഞ്ചരിക്കുന്ന ഒരാൾ സർക്കസ് അഭ്യാസികളുടെ നമ്പറുകൾ കണ്ട് കൈയടിച്ചാൽ ആ ആൾ പുരാണത്തിലെ ഹനുമാനെപ്പോലെ സ്വന്തം കഴിവിനെക്കുറിച്ച് ബോധ്യമില്ലാത്ത ആളാണ് എന്നേ കരുതേണ്ടതുള്ളു.

ഇനി ഈ അഭ്യാസപ്രകടനത്തിൽ ഭാഗഭാക്കാവുന്ന വനിതാരത്നങ്ങളോട് പറയാനുള്ളത്: നിങ്ങൾക്കറിയുമോ എന്നെനിക്കറിയില്ല, ശരീരത്തിന്റെ ബാലൻസ് നിലനിർത്തുന്ന മെക്കാനിസങ്ങൾ ഏതാണ്ടെല്ലാം തന്നെ റിഫ്ലക്സ് പ്രക്രിയകളാണ്. അതായത്, ബാലൻസ് തെറ്റാവുന്ന സാഹചര്യങ്ങളിൽ നമ്മുടെ മസ്തിഷ്കം ബോധപൂർവം ചിന്തിച്ച് തീരുമാനമെടുക്കാതെ തന്നെ നമ്മൾ വിവിധ ശരീരഭാഗങ്ങൾ ചലിപ്പിച്ച് ബാലൻസ് വീണ്ടെടുക്കാൻ ശ്രമിക്കും. കൈയിലിരിക്കുന്നത് നിങ്ങളുടെ പൊന്നോമന കുഞ്ഞാണോ മാർക്കറ്റിൽ നിന്ന് വാങ്ങിയ ചരക്കാണോ എന്ന് വേർതിരിച്ചറിയാൻ റിഫ്ലക്സ് പ്രക്രിയകൾക്ക് ആവില്ല. അതുകൊണ്ട് തന്നെ ബാലൻസ് തെറ്റാവുന്ന സാഹചര്യങ്ങളിൽ -ഒരുവശത്തേയ്ക്ക് തന്നെ രണ്ട് കാലും നീട്ടി ഇരിക്കുന്നതിലൂടെ നിങ്ങൾ അതിനുള്ള സാധ്യത കൂട്ടുകയുമാണ്- കുഞ്ഞിനെ നിങ്ങൾ കൈവിടാനുള്ള സാധ്യത വളരെയാണ്. നിങ്ങളുടെ ഒപ്പമുള്ള കൂട്ടുകാരന്/കൂട്ടുകാരിയ്ക്ക് ട്രാഫിക് ബ്ലോക്കിൽ ഇളകിക്കിടക്കുന്ന റോഡ് വക്കിലൂടെ നുഴഞ്ഞ് കയറുക, തന്നെക്കാൾ രണ്ടിരട്ടി ഉയരമുള്ള ലോറിയുടെ തൊട്ടുമുന്നിൽ ഡ്രൈവറുടെ കണ്ണിൽ പെടാതെ ഒളിച്ച് ചെന്ന് സിഗ്നൽ കാത്ത് നിൽക്കുക, ഹെൽമറ്റ് കൈയിൽ കോർത്തോ വണ്ടിയിലെവിടെങ്കിലും കോർത്തിട്ടോ ഓടിയ്ക്കുക തുടങ്ങിയ ശീലങ്ങൾ കൂടി ഉണ്ടെങ്കിൽ പറയുകേം വേണ്ട.

ചില കാര്യങ്ങൾ ഓർമ്മിപ്പിച്ചൂന്നേ ഉള്ളൂ. ഉപദേശമോ നിർദ്ദേശമോ അല്ല

*റെയ്സിങ്ങിലൊക്കെ ബൈക്കുകൾ ചരിയുമ്പോൾ ഈ നിബന്ധന തെറ്റുന്നതായി തോന്നിയേക്കാം. അവിടെ ഗുരുത്വബലത്തിന് അപകേന്ദ്രബലത്തിന്റെ-centrifugal force- സംഭാവന കൂടി കിട്ടുന്നതുകൊണ്ടാണത്. അത് വിശദീകരിക്കാൻ കുറച്ചുകൂടി സങ്കീർണമായ ഫിസിക്സ് വേണം. പക്ഷേ സാധാരണ സ്കൂട്ടർ യാത്രകളിൽ ഇതത്ര ഗണ്യമല്ല.

Comments

Post a Comment

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

ചതിക്കുന്ന പെണ്ണുങ്ങള്‍

 "ഒരു പുരുഷന്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയേയാണ്. കാരണം ജീവിതത്തില്‍ അവനെ ചതിക്കാത്ത ഒരേയൊരു പെണ്ണ് അമ്മയാണ്"- ഈ വാചകം സോഷ്യല്‍ മീഡിയയില്‍ കുറേയേറെ പ്രചരിച്ച് കണ്ടിട്ടുണ്ട്. ഷെയര്‍ ചെയ്തവരില്‍ വിദ്യാസമ്പന്നരും ഉണ്ടെന്നത് തമാശ. കാരണം ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്ന കണ്ടെത്തലാണ് ഇത്. ഇത് എഴുതി ഉണ്ടാക്കിയവനും ഷെയര്‍ ചെയ്ത് ആണത്തം തെളിയിച്ചവന്‍മാര്‍ക്കും ഇതുപോലെ 'ഏറ്റവും സ്നേഹമുള്ള ഒരു അമ്മ' കാണുമല്ലോ. പക്ഷേ അവരുടെ അമ്മയായ ആ സ്ത്രീ അവര്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കും മാത്രമാണ് 'അമ്മ' എന്നതുകൊണ്ടും മറ്റുള്ളവര്‍ക്ക് അവര്‍ വെറുമൊരു സ്ത്രീ മാത്രം ആയതിനാലും, ഇപ്പറഞ്ഞ അണ്ണന്‍മാരുടെ ആണത്തമുള്ള അപ്പന്‍മാരെ ഉള്‍പ്പെടെ ഒരുപാട് ആണുങ്ങളെ ചതിച്ച സ്ത്രീയാണ് ആ അമ്മ എന്ന് വേണം മനസിലാക്കാന്‍. അതായത് സ്വയം തള്ളയ്ക്ക് വിളിക്കുന്ന ഏര്‍പ്പാട്! "പെണ്ണ് ചതിക്കും" എന്ന ആശയം ഒരു പ്രപഞ്ചസത്യമെന്നപോലെ പറയപ്പെടുന്ന നാടാണ് നമ്മുടേത്. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സംശയലേശമന്യേ ഇത് ശരിവെക്കുന്നതും കണ്ടിട്ടുണ്ട്. സൂപ്പര്‍ താരങ്ങളും താരക്കുഞ്ഞുങ്ങളുമൊക്കെ ഞെളിഞ്ഞ് നി...

ലിഫ്റ്റ്

നടന്ന് തളരുന്നിടത്ത് ഒരു കാറിൽ ലിഫ്റ്റ് കിട്ടുന്നത് എത്ര ആശ്വാസകരമായിരിയ്ക്കും അല്ലേ? എന്റെയാ ധാരണ മാറിയത് ഞാൻ എമ്മസ്സി പഠിയ്ക്കുന്ന കാലത്താണ്. കഥ ഇങ്ങനെ... ഞാൻ ഒരു പ്രമുഖ ഗവേഷണസ്ഥാപനത്തിൽ എമ്മസ്സി പ്രോജക്റ്റ് ചെയ്യുന്ന സമയം. എന്നും രാവിലെ ബസിൽ നിന്നിറങ്ങി ഏതാണ്ട് ഒന്നര കിലോമീറ്റർ നടന്നാണ് സ്ഥാപനത്തിലേയ്ക്ക് പോകുന്നത്. അങ്ങോട്ട് ബസ് ഇല്ലാഞ്ഞിട്ടല്ല, മറിച്ച് അന്നും (അതെ, അന്നും) മൊടയ്ക്ക് കുറവില്ലാതിരുന്നതുകൊണ്ട് മാത്രമാണ് ബസിന് വേണ്ടി കാക്കാതെ വേനൽക്കാലത്തെ വെയിലും കൊണ്ട് രാവിലെ ഒമ്പതര മണിയ്ക്കുള്ള ഈ നടത്തം. സംഭവദിവസവും ഞാൻ ആവേശത്തിന് ലവലേശം ചോർച്ച സംഭവിക്കാതെ ആഞ്ഞ് നടക്കുകയാണ്. ഏതാണ്ട് പാതി ദൂരം ആയപ്പോഴേയ്ക്കും ഒരു മാരുതി-800 വന്ന് തൊട്ടടുത്ത് നിർത്തി. ഓടിച്ചിരുന്ന മദ്ധ്യവയസ്കൻ ഒരു ചോദ്യം, "ABCD- ലെ പയ്യനല്ലേ?" (ABCD = സ്ഥാപനത്തിന്റെ പേര്) സാങ്കേതികമായി ABCD-ലെ പയ്യനല്ല എന്നും രണ്ടുമാസത്തെ എമ്മസ്സി പ്രോജക്റ്റ് ചെയ്യാനായി വന്ന വരുത്തനാണെന്നും വിശദീകരിക്കാൻ നടുറോഡിലെ പൊരിവെയിൽ ഒരു നല്ല സാഹചര്യമല്ലായിരുന്നു. അത് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും, "കേറനിയാ... ഞാനും അവിടെയാ...