Skip to main content

സ്കൂട്ടറഭ്യാസികളേ, ഒരു നിമിഷമൊന്ന് നിൽക്കണേ!

ഒരു ഫിസിക്സ് വിദ്യാർത്ഥി എന്ന നിലയിൽ എന്നെ ഏറെ അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ചയുണ്ട്- ഒരു സ്കൂട്ടർ, അതോടിക്കുന്ന പുരുഷൻ ഒരു കൈയിൽ ഹെൽമറ്റ് കോർത്തിട്ടുണ്ട്, പിന്നിൽ ഒരുവശത്തേയ്ക്കായി ഇരിക്കുന്ന സ്ത്രീ, ആ സ്ത്രീയുടെ ഒരു കൈയിൽ കൈകാലിട്ടടിച്ച് താഴേയ്ക്ക് തൂങ്ങിക്കിടക്കുന്ന ജീവനുള്ള ഒരു കുഞ്ഞ്, മറുകൈയിൽ ഒരു കെട്ട് വീട്ടുസാധനങ്ങൾ പല പല കവറുകളിലായി ഞാന്ന് കിടക്കുന്നു, സ്കൂട്ടർ സഞ്ചരിക്കുന്നത് കുണ്ടും കുഴിയും നിറഞ്ഞതോ, ഉരുളൻ കല്ലുകൾ ഇളകിക്കിടക്കുന്നതോ ആയ റോഡിലൂടെ! 

സ്ഥിരം കാണുന്ന കാഴ്ചയായതുകൊണ്ടാകണം നമുക്കീ കാഴ്ചയിൽ എടുത്തുപറയത്തക്കതായി ഒന്നും തോന്നാത്തത്. ഒരു വാഹനത്തിന്റെ സ്ഥിരത തീരുമാനിക്കുന്ന ഒരു സാങ്കല്പിക പ്രദേശം അതിന് കീഴിലുണ്ട്. അതിന്റെ തറയിൽ തൊടുന്ന എല്ലാ ഭാഗങ്ങളുടേയും കൂടി വക്കിലൂടെ ഒരു നൂല് ചുറ്റി ഒരു പ്രദേശം ഉണ്ടാക്കിയാൽ അതാണാ സ്ഥിരതാ പ്രദേശം. വാഹനത്തിന്റെ ഗുരുത്വകേന്ദ്രത്തിൽ നിന്നും ഭൂഗുരുത്വത്തിന്റെ ദിശയിൽ ഒരു വര താഴേയ്ക്ക് വരച്ചാൽ (ഇതിനെ പ്ലംബ് ലൈൻ എന്ന് വിളിക്കാം) അത് ഈ പ്രദേശത്തിനുള്ളിലായിരിക്കുന്നിടത്തോളം അത് സ്ഥിരതയോടെ നിൽക്കും. മറിച്ച് പ്ലംബ് ലൈൻ ആ സാങ്കല്പിക പ്രദേശത്തിന് വെളിയിൽ പോയാൽ അത് മറിയും. നാൽച്ചക്രവാഹനങ്ങളുടെ കാര്യത്തിൽ അത് നിർത്തിയിടുമ്പോൾ തറയിൽ നാല് ടയറുകളുടേയും പുറംവക്ക് മുട്ടിച്ചുകൊണ്ട് ഒരു ചതുരം വരച്ചാൽ അതാണ് സ്ഥിരതാ പ്രദേശം. ഒരു വാഹനത്തിന്റെ അടിസ്ഥാന ഡിസൈൻ അനുസരിച്ച് പ്ലംബ് ലൈൻ ചതുരത്തിന്റെ മധ്യത്തിലൂടെ തന്നെ ആയിരിക്കും. അശാസ്ത്രീയമായി ലോഡ് കയറ്റിയാൽ വാഹനത്തിന്റെ ഗുരുത്വകേന്ദ്രം മാറുകയും പ്ലംബ് ലൈൻ ഏതെങ്കിലുമൊരു വശത്തേയ്ക്ക് നീങ്ങുകയും ചെയ്യും. നീങ്ങി നീങ്ങി സ്ഥിരതാ മേഖലയ്ക്ക് പുറത്ത് പോകുന്ന നിമിഷം വണ്ടി മറിയും. ഇതാണ് വാരിവലിച്ച് ലോഡ് കയറ്റിയ ചില വണ്ടികൾ ചരിഞ്ഞ സ്ഥലത്തേയ്ക്ക് കയറ്റുമ്പോൾ മറിയുന്നത്. റോഡ് ചരിഞ്ഞതുകൊണ്ട് ഗുരുത്വബലത്തിന്റെ ദിശ ചരിയില്ലല്ലോ! 

പറഞ്ഞുവന്നത് സ്കൂട്ടറിന്റെ കാര്യമാണ്. ആ സ്കൂട്ടറിന്റെ രണ്ട് ടയറുകളും കൂടി വളരെ ചെറിയ ഒരു ഏരിയ മാത്രമേ തറയിൽ തൊടുന്നുള്ളൂ എന്നോർക്കണം. സ്കൂട്ടറിന്റെ തറയിൽ തൊടുന്ന രണ്ടുഭാഗങ്ങളുടേയും വക്കിൽ കൂടി അവയെ ബന്ധിപ്പിച്ച് ഒരു വീതി കൂടിയ വര (ബാൻഡ്) സങ്കല്പിക്കുക. ഈ വരയ്ക്ക് സ്കൂട്ടർ ടയറിന്റെ വീതിയും രണ്ട് ടയറുകൾക്കിടയിലെ ദൂരത്തിന് തുല്യമായ നീളവും കാണും. ഇതാണ് ആ സ്കൂട്ടറിന്റെ സ്ഥിരതാ പ്രദേശം. സ്കൂട്ടർ സഞ്ചരിക്കുമ്പോൾ അതിന്റെ (കൂടുതൽ കൃത്യമായി പറഞ്ഞാൽ സ്കൂട്ടറും യാത്രക്കാരും ചരക്കുകളും ചേർന്ന സിസ്റ്റത്തിന്റെ) ഗുരുത്വകേന്ദ്രത്തിൽ (centre of gravity) നിന്നുള്ള പ്ലംബ് ലൈൻ ഈ ചെറിയ ബാൻഡിനുള്ളിൽ തന്നെ ആയിരിക്കണം*. ഇവിടെ അതിന് പല വെല്ലുവിളികളുണ്ട്- തീരെ സിമട്രിക് (symmetric) അല്ലാതെ രണ്ട് കാലും ഒരു വശത്തേയ്ക്ക് നീട്ടി ഇരിക്കുന്ന ഒരു മുതിർന്ന മനുഷ്യജീവി, കൈകാലിട്ടടിക്കുന്ന കുഞ്ഞ്, കൈയിൽ നിന്ന് വീണ് പോകാവുന്ന സഞ്ചി, ഇളകിക്കിടക്കുന്ന റോഡ്… ഇതെല്ലാം ഗുരുത്വകേന്ദ്രത്തെ അങ്ങോട്ടുമിങ്ങോട്ടും നീക്കാൻ പോന്ന ഘടകങ്ങളാണ്. വളരെ സൂക്ഷ്മമായ ഒരു ബാലൻസിലാണ് ഈ സിസ്റ്റം മൊത്തം നിൽക്കുന്നത്. എന്നിട്ടും തട്ടുകേടുകളൊന്നും ഇല്ലാതെ ഇതെല്ലാം എത്തേണ്ടിടത്ത് എത്തുന്നു എങ്കിൽ അതൊരു ചെറിയ കാര്യമല്ല എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ഈ രീതിയിൽ നമ്മുടെ റോഡിലൂടെ കുടുംബസമേതം സഞ്ചരിക്കുന്ന ഒരാൾ സർക്കസ് അഭ്യാസികളുടെ നമ്പറുകൾ കണ്ട് കൈയടിച്ചാൽ ആ ആൾ പുരാണത്തിലെ ഹനുമാനെപ്പോലെ സ്വന്തം കഴിവിനെക്കുറിച്ച് ബോധ്യമില്ലാത്ത ആളാണ് എന്നേ കരുതേണ്ടതുള്ളു.

ഇനി ഈ അഭ്യാസപ്രകടനത്തിൽ ഭാഗഭാക്കാവുന്ന വനിതാരത്നങ്ങളോട് പറയാനുള്ളത്: നിങ്ങൾക്കറിയുമോ എന്നെനിക്കറിയില്ല, ശരീരത്തിന്റെ ബാലൻസ് നിലനിർത്തുന്ന മെക്കാനിസങ്ങൾ ഏതാണ്ടെല്ലാം തന്നെ റിഫ്ലക്സ് പ്രക്രിയകളാണ്. അതായത്, ബാലൻസ് തെറ്റാവുന്ന സാഹചര്യങ്ങളിൽ നമ്മുടെ മസ്തിഷ്കം ബോധപൂർവം ചിന്തിച്ച് തീരുമാനമെടുക്കാതെ തന്നെ നമ്മൾ വിവിധ ശരീരഭാഗങ്ങൾ ചലിപ്പിച്ച് ബാലൻസ് വീണ്ടെടുക്കാൻ ശ്രമിക്കും. കൈയിലിരിക്കുന്നത് നിങ്ങളുടെ പൊന്നോമന കുഞ്ഞാണോ മാർക്കറ്റിൽ നിന്ന് വാങ്ങിയ ചരക്കാണോ എന്ന് വേർതിരിച്ചറിയാൻ റിഫ്ലക്സ് പ്രക്രിയകൾക്ക് ആവില്ല. അതുകൊണ്ട് തന്നെ ബാലൻസ് തെറ്റാവുന്ന സാഹചര്യങ്ങളിൽ -ഒരുവശത്തേയ്ക്ക് തന്നെ രണ്ട് കാലും നീട്ടി ഇരിക്കുന്നതിലൂടെ നിങ്ങൾ അതിനുള്ള സാധ്യത കൂട്ടുകയുമാണ്- കുഞ്ഞിനെ നിങ്ങൾ കൈവിടാനുള്ള സാധ്യത വളരെയാണ്. നിങ്ങളുടെ ഒപ്പമുള്ള കൂട്ടുകാരന്/കൂട്ടുകാരിയ്ക്ക് ട്രാഫിക് ബ്ലോക്കിൽ ഇളകിക്കിടക്കുന്ന റോഡ് വക്കിലൂടെ നുഴഞ്ഞ് കയറുക, തന്നെക്കാൾ രണ്ടിരട്ടി ഉയരമുള്ള ലോറിയുടെ തൊട്ടുമുന്നിൽ ഡ്രൈവറുടെ കണ്ണിൽ പെടാതെ ഒളിച്ച് ചെന്ന് സിഗ്നൽ കാത്ത് നിൽക്കുക, ഹെൽമറ്റ് കൈയിൽ കോർത്തോ വണ്ടിയിലെവിടെങ്കിലും കോർത്തിട്ടോ ഓടിയ്ക്കുക തുടങ്ങിയ ശീലങ്ങൾ കൂടി ഉണ്ടെങ്കിൽ പറയുകേം വേണ്ട.

ചില കാര്യങ്ങൾ ഓർമ്മിപ്പിച്ചൂന്നേ ഉള്ളൂ. ഉപദേശമോ നിർദ്ദേശമോ അല്ല

*റെയ്സിങ്ങിലൊക്കെ ബൈക്കുകൾ ചരിയുമ്പോൾ ഈ നിബന്ധന തെറ്റുന്നതായി തോന്നിയേക്കാം. അവിടെ ഗുരുത്വബലത്തിന് അപകേന്ദ്രബലത്തിന്റെ-centrifugal force- സംഭാവന കൂടി കിട്ടുന്നതുകൊണ്ടാണത്. അത് വിശദീകരിക്കാൻ കുറച്ചുകൂടി സങ്കീർണമായ ഫിസിക്സ് വേണം. പക്ഷേ സാധാരണ സ്കൂട്ടർ യാത്രകളിൽ ഇതത്ര ഗണ്യമല്ല.

Comments

Post a Comment

Popular posts from this blog

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...

ആനവണ്ടിയുടെ ആനച്ചതി!

സിൽവർ ലൈൻ ജെറ്റെന്നും പറഞ്ഞ് കെ.എസ്.ആർ.ടീ.സീ കൊട്ടിഘോഷിച്ച് നിരത്തിലിറക്കിയ ബസുകളിലൊന്നിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വന്നു. ഇന്നലെ രാത്രി 9:50-ന് ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയായിരുന്നു ബുക്കിങ്. ആലപ്പുഴ ഒരു പരിപാടി കഴിഞ്ഞ് അത്യാവശ്യമായി അന്ന് തന്നെ മടങ്ങേണ്ടിയിരുന്നതുകൊണ്ടാണ് ബുക്കിങ് പോലുള്ള ചടങ്ങിനൊക്കെ നിന്നത്. ഇല്ലെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ പൊതുവേ കേ.വി.ട്രാവൽസ് (കിട്ടണ വണ്ടി ട്രാവൽസ്) ആണ് പതിവ്. ആലപ്പുഴത്തെ പരിപാടി കഴിഞ്ഞപ്പോൾ വൈകിയതുകൊണ്ട് ഓടെടാ ഓട്ടമായിരുന്നു. ആഹാരം പോലും നേരെ കഴിക്കാതെ ഓടി ടിക്കറ്റിൽ പറഞ്ഞിരുന്ന മുനിസിപ്പൽ സ്റ്റാൻഡിൽ എത്തി. ബസ് പോയിട്ടില്ല എന്ന് അര മണിക്കൂറായി അവിടെ കാത്ത് നിൽക്കുന്ന ഒരാളിൽ നിന്ന് ഉറപ്പിച്ചു. പിന്നങ്ങോട്ട് സമയം കളയാതെ വെയ്റ്റ് ചെയ്യാൻ തുടങ്ങി. ഒപ്പം ആലപ്പുഴയിലെ പ്രഭാഷണ പരിപാടിയ്ക്ക് ക്ഷണിച്ച ശ്രീ. ജോയിയും ഉണ്ട്. ആത്മാർത്ഥതയുടെ അസുഖം ഉള്ളതുകൊണ്ടാണെന്ന് തോന്നുന്നു എന്നെ ബസ് കയറ്റിവിട്ടിട്ടേ പോകുന്നുള്ളു എന്ന് മൂപ്പർക്ക് വാശി!  പറഞ്ഞ സമയം കഴിഞ്ഞ് അര മണിക്കൂറായിട്ടും ബസിന്റെ പൊടി പോലും നഹി. നമ്മുടെ റോഡല്ലേ, അതിലൂടെ ഓടുന്ന ബസല്ലേ അല്പസ്...