Skip to main content

കൊലപാതകം ആഘോഷിക്കപ്പെടുമ്പോൾ

ചില മരണങ്ങൾ ആളുകൾക്ക് ഇഷ്ടമാണ്, അവ രാജ്യസ്നേഹം പ്രകടിപ്പിക്കാനുള്ള അവസരമാണത്രേ. ഇല്ലാത്ത രാജ്യസ്നേഹം (രാജ്യത്തിന്റെ ജനാധിപത്യ-മതേതര-പൗരാവകാശ മൂല്യങ്ങളെക്കുറിച്ച് ഒരു ചുക്കും അറിയാത്തവർക്ക് എന്ത് രാജ്യസ്നേഹമുണ്ടെന്നാണ്!) ഉണ്ടെന്ന് കാണിക്കാൻ ഇടക്കിടക്ക് ആരെങ്കിലുമൊക്കെ ചാവുകയോ കൊല്ലപ്പെടുകയോ വേണം. ആർത്ത് വിളിച്ച് കൊരവയിട്ട് 'ഇൻഡ്യ ജയിച്ചേ' (ഫയൽവാൻ ജയിച്ചേ!) എന്ന് വിളിച്ചുപറഞ്ഞ് നമുക്ക് സുഖമായി ഉറങ്ങാമല്ലോ.

ഒരു അഫ്സൽ ഗുരുവോ ഒരു യാക്കൂബ് മേമനോ വധിക്കപ്പെടുന്നു എന്നതല്ല, ഒരു രാജ്യത്തെ പരമോന്നത ശിക്ഷ വധം ആണെന്ന സാഹചര്യമാണ് പ്രധാനവിഷയം. അതിനി ഗോവിന്ദച്ചാമി ആയാലും ഒസാമ ബിൻ ലാദൻ ആയാലും ഇവരുടെയൊക്കെ ചെയ്തികൾ മൂലം ദുരന്തം നേരിട്ട ആരെങ്കിലും വികാരത്തിന്റെ പേരിലോ പ്രതികാരത്തിന്റെ പേരിലോ ഇവരെ കൊല്ലുന്നതുപോലല്ല, ഒരു സ്റ്റേറ്റ് കൊലവിളി മുഴക്കുന്നത്. നിയമമോ നീതിയോ വൈകാരികമല്ല. അത് വികാരങ്ങളിൽ നിന്ന് സ്വതന്ത്രമാണ്, സ്വതന്ത്രമാകേണ്ടതാണ്. പകരത്തിന് പകരം എന്നത് വൈകാരിക ചിന്തയാണ്. അതൊരു സ്റ്റേറ്റിന് ചേർന്നതല്ല. ആരുടെയെങ്കിലും, അതിനി എത്ര വലിയ കൂട്ടം ആളുകളുടേതായാലും, വികാരം ആയിരിക്കരുത് നീതിനിർവഹണത്തെ നയിക്കേണ്ടത്. നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്ക് തെറ്റുപറ്റില്ല എന്ന് ആരെങ്കിലും കരുതുന്നുണ്ടോ? തെറ്റുപറ്റാൻ പാടില്ല എന്ന് ശഠിക്കാൻ പോലും പറ്റില്ല, കാരണം നീതിയും നിയമവും പുസ്തകത്തിലെഴുതി വെച്ചാൽ പോലും അത് നിർവഹിക്കേണ്ടത് മനുഷ്യരാണ്. മനുഷ്യർക്ക് തെറ്റ് പറ്റാം, പറ്റിയിട്ടുണ്ട്, ഇനിയും പറ്റും. അവിടെ, നൽകപ്പെട്ടാൽ ഒരു രീതിയിലും കോംപൻസേറ്റ് ചെയ്യാനാവാത്ത വധശിക്ഷയുടെ സാംഗത്യം പരിശോധിക്കേണ്ടതുണ്ട്. വധം ഒരു ‘ശിക്ഷ’ ആണോ?


പലപ്പോഴും ഈ വിഷയത്തിന്റെ പ്രാധാന്യം ഇത് ഉയരുന്ന അവസരങ്ങളുടെ സങ്കീർണത കാരണം മനസിലാക്കപ്പെടാതെ പോകാറുണ്ട്. മിക്കവാറും ഒരു ബലാത്സംഗപ്രതിയോ ഭീകരവാദിയോ തൂക്കിലേറ്റപ്പെടുമ്പോഴാണ് വധശിക്ഷയ്ക്കെതിരേ സ്വരം ഉയരുന്നത്. ഉടൻ തന്നെ വൈകാരിക ജനക്കൂട്ടം അതിനെ പ്രതികളെ ന്യായീകരിക്കുന്ന സ്വരമായി വ്യാഖ്യാനിക്കും. അതോടെ വധശിക്ഷാവിരുദ്ധരെല്ലാം രാജ്യദ്രോഹികളും ബലാത്സംഗികളുമൊക്കെ ആയി മാറുകയും ചെയ്യും. ജനം ഒരു cold-blooded murder- ൽ (ആലോചിച്ച്, തീരുമാനിച്ച്, ആസൂത്രണം ചെയ്ത് നടത്തുന്ന കൊലയാണല്ലോ കോൾഡ്-ബ്ലഡഡ് മർഡർ. ആ അർത്ഥത്തിൽ വധശിക്ഷയ്ക്കാണ് ആ പേര് ഏറ്റവും യോജിക്കുക) പങ്കാളിയാവാൻ കഴിഞ്ഞ സന്തോഷത്തിൽ സുഖമായി ഉറങ്ങിക്കോളും. താൻ പ്രോത്സാഹിപ്പിക്കുന്ന ഇതേ കൊലക്കയർ സ്വന്തം കഴുത്തിന് മുകളിലും തൂങ്ങുന്ന കാര്യം നമ്മളറിയില്ല. വാദിക്കാൻ കോടികൾ പ്രതിഫലം വാങ്ങുന്ന വക്കീലൻമാരെ വാടകയ്ക്കെടുക്കാൻ കഴിയില്ല എങ്കിൽ, ഏതെങ്കിലും വലിയ പ്രസ്ഥാനത്തിന്റെ ഒഴിച്ചുകൂടാനാത്ത അംഗമല്ല എങ്കിൽ, ആരുടേയും ശത്രുതയ്ക്ക് പാത്രമാവാൻ യാതൊരു സാധ്യതയുമില്ലാത്ത ഗുഹാവാസിയല്ലെങ്കിൽ ഒക്കെ നമ്മളോരോരുത്തരും നീതിന്യായ വ്യവസ്ഥ കുറ്റമറ്റതായി നിലനിൽക്കുന്നു എന്നുറപ്പ് വരുത്താൻ ബാധ്യസ്ഥരാണ്. നമ്മളെ സംരക്ഷിക്കുന്നത് സ്വന്തം വീടിന്റെ നാല് ചുവരുകളോ മതിൽക്കെട്ടോ ആണെന്ന് ധരിയ്ക്കരുത്. ഇവിടത്തെ നീതിവ്യവസ്ഥയാണത് ചെയ്യുന്നത്. വാതിൽ തല്ലിപ്പൊളിക്കുന്നതോ നിങ്ങളെ കത്തിയ്ക്ക് കുത്തുന്നതോ നിയമവിരുദ്ധമല്ലായിരുന്നെങ്കിൽ നിങ്ങളിപ്പോ ജീവിച്ചിരിക്കുമായിരുന്നോ എന്നാലോചിച്ച് നോക്കൂ. പത്രത്തിലും ടീവിയിലുമായി നിങ്ങൾ വായിച്ചറിഞ്ഞ കാര്യങ്ങൾ വച്ച് ‘അയാളത് അർഹിക്കുന്നു, അയാളെ കൊല്ലണം’ എന്ന് നിങ്ങൾ വിധി പറയുന്നു, നിങ്ങൾക്കിഷ്ടപ്പെടാത്തൊരു കാര്യം റിപ്പോർട്ട് ചെയ്യുമ്പോൾ ഇതേ മാധ്യമങ്ങളുടെ സത്യസന്ധതയില്ലായ്മയെക്കുറിച്ച് നിങ്ങൾ വാചാലരാകുന്നു, ഈ വൈരുദ്ധ്യങ്ങൾക്കിടയിൽ ജനവികാരത്തിന് ചൂട്ട് പിടിച്ചുകൊണ്ട് രാജ്യം ഒരാളെ വധിയ്ക്കുന്നു- ഈ സാഹചര്യം നിങ്ങളെ പേടിപ്പിക്കുന്നില്ല എങ്കിൽ പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കുമെന്ന് ഒരുറപ്പും ഇല്ല!

Comments

  1. എല്ലാ കേസുകള്‍ക്കും വധശിക്ഷ വിധിക്കുന്നില്ലല്ലോ .. .. വധശിക്ഷ വേണ്ട ഇവര്‍ക്ക് ദിവസവും 10 ചാട്ടവാര്‍ അടി എന്നൊരു ശിക്ഷാനിയമം കൊണ്ടുവരുമോ .. കുറ്റം ചെയ്തവര്‍ക്ക് വേണ്ടി ഉണരുന്ന ഈ മനുഷത്വം എന്തുകൊണ്ട് ഇവരുടെ ഇരകള്‍ ആയവര്‍ക്ക് കിട്ടുന്നില്ല . അവര്‍ മരിച്ചു പോയല്ലോ അല്ലെ .ഇവര്‍ ജീവിച്ചിരുന്നാല്‍ അല്ലെ ഇനിയും കുറെ പേര്‍ക്ക് കുറ്റം ധൈര്യമായി ചെയ്യാന്‍ പ്രചോദനം ഉണ്ടാവൂ .. നല്ലത്

    ReplyDelete

Post a Comment

Popular posts from this blog

പ്രകൃതിയുടെ നടപ്പുരീതികളും മനുഷ്യന്റെ തലച്ചോറും

നമ്മുടെയീ പ്രകൃതിയിൽ ചില നടപ്പുരീതികൾ ഉണ്ട്. ഞെട്ടറ്റ പഴം താഴെയ്ക്ക് വീഴും, ചൂട് ചായ തുറന്നുവച്ചാൽ അത് തണുക്കും, ഐസുവെള്ളം തുറന്നുവെച്ചാൽ അത് ചൂടാകും, എന്നിങ്ങനെ പ്രകൃതിയിൽ സ്വാഭാവികമായി നടക്കുന്ന പ്രക്രിയകളെയാണ് നടപ്പുരീതികൾ എന്നുദ്ദേശിച്ചത്. അതിന്റെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്ന ചില പ്രകൃതിനിയമങ്ങൾ (Laws of nature) ഉണ്ട്. ഫിസിക്സ് ക്ലാസ്സിൽ അത്തരം നിയമങ്ങളെക്കുറിച്ച് നമുക്ക് പഠിയ്ക്കാൻ കഴിയും. പക്ഷേ ഇവിടുത്തെ വിഷയം ഈ നിയമങ്ങൾ മനസിലാക്കാൻ നമ്മൾ എത്രത്തോളം സജ്ജരാണ് എന്നതാണ്. ഈയുള്ളതൊക്കെ അനുസരിക്കുന്നത് ദൈവം എന്ന് വിളിക്കപ്പെടുന്നൊരു ആകാശമൂപ്പിലാൻ എഴുതിയുണ്ടാക്കിയ ഭരണഘടനാച്ചട്ടങ്ങളാണെന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ച് ഇപ്പറഞ്ഞതൊരു പ്രശ്നമേയല്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് "അത് അങ്ങനെയാ!" എന്നൊരു മറുപടിയിൽ കാര്യം കഴിയും. അവർ ഭാഗ്യമുള്ളവരാണ്. അവരുടെ ജീവിതവും ചിന്തകളും, പഞ്ചസാര കൂടുതലിട്ടാൽ കട്ടൻചായക്ക് മധുരം കൂടും എന്നതുപോലെയുള്ള ലളിതമായ യുക്തിയിൽ കടന്നുപോകും. മറിച്ച് പ്രകൃതിനിയമങ്ങളെ കൂടുതൽ വിശദമായി മനസിലാക്കിയെടുക്കാൻ ഒരു ശ്രമം നടത്തിയാൽ, അത്ര എളുപ്പമുള്ളതല്ല അത്. പ്ര...

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

"നിങ്ങൾ പഠിച്ചിട്ട് വിമർശിക്കൂ"

"ചേട്ടാ, ഇന്നാള് ഞാനൊരു പുസ്തകം വായിച്ചു. കഥയും നോവല്വോന്നുമല്ല. 1800 പേജുകളുള്ള, വളരെ വിജ്ഞാനപ്രദമായ ഒരു വലിയ പുസ്തകം. ഇന്‍ഡ്യയെക്കുറിച്ചാണ് അതില്‍ വിവരിക്കുന്നത്. ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്ത മാവോ സേ തൂങ്ങിന്റെ ജീവിതകഥയും തുടര്‍ന്ന് എബ്രഹാം ലിങ്കണ്‍ ചെങ്കോട്ടയില്‍ സത്യപ്രതിജ്ഞ ചെയ്ത് ഇന്‍ഡ്യയുടെ ആദ്യ പ്രധാനമന്ത്രി ആയതുവരെയുള്ള സംഭവങ്ങളുമാണ് അതിന്റെ ആമുഖം." "എന്ത്?! നീയെന്തോന്നെടാ ഈ പറയുന്നത്?" "ആ, അതേന്നേ! പിന്നെയുള്ള പന്ത്രണ്ട് അദ്ധ്യായങ്ങളില്‍ ഇന്‍ഡ്യയുടെ ചരിത്രം മൊത്തം വിശദമായി പ്രതിപാദിക്കുന്നുണ്ട്". "ശ്ശെന്റെ പൊന്നേ! നീയാ 1800 പേജും വായിച്ചാ?!" "വായിച്ചു. പിന്നില്ലാതെ?" "നിനക്ക് വേറെ പണിയൊന്നുമില്ലേ, ഇമ്മാതിരി ഐറ്റങ്ങളൊക്കെ വായിച്ച് സമയം കളയാന്‍?" "അതെങ്ങനാ ചേട്ടാ സമയം കളയലാവുന്നത്?" "എടാ, ഇതൊക്കെ വായിച്ച് തുടങ്ങുമ്പോള്‍ തന്നെ അറിഞ്ഞൂടെ സാധനം മൊത്തം പൊട്ടത്തെറ്റാണെന്ന്? പിന്നെ വായിച്ച് സമയം കളയണോ?" "എന്നാലും ചേട്ടാ ഇത്രയും വിശദമായി എഴുതിയേക്കുന്നതല്ല...