Skip to main content

കൊലപാതകം ആഘോഷിക്കപ്പെടുമ്പോൾ

ചില മരണങ്ങൾ ആളുകൾക്ക് ഇഷ്ടമാണ്, അവ രാജ്യസ്നേഹം പ്രകടിപ്പിക്കാനുള്ള അവസരമാണത്രേ. ഇല്ലാത്ത രാജ്യസ്നേഹം (രാജ്യത്തിന്റെ ജനാധിപത്യ-മതേതര-പൗരാവകാശ മൂല്യങ്ങളെക്കുറിച്ച് ഒരു ചുക്കും അറിയാത്തവർക്ക് എന്ത് രാജ്യസ്നേഹമുണ്ടെന്നാണ്!) ഉണ്ടെന്ന് കാണിക്കാൻ ഇടക്കിടക്ക് ആരെങ്കിലുമൊക്കെ ചാവുകയോ കൊല്ലപ്പെടുകയോ വേണം. ആർത്ത് വിളിച്ച് കൊരവയിട്ട് 'ഇൻഡ്യ ജയിച്ചേ' (ഫയൽവാൻ ജയിച്ചേ!) എന്ന് വിളിച്ചുപറഞ്ഞ് നമുക്ക് സുഖമായി ഉറങ്ങാമല്ലോ.

ഒരു അഫ്സൽ ഗുരുവോ ഒരു യാക്കൂബ് മേമനോ വധിക്കപ്പെടുന്നു എന്നതല്ല, ഒരു രാജ്യത്തെ പരമോന്നത ശിക്ഷ വധം ആണെന്ന സാഹചര്യമാണ് പ്രധാനവിഷയം. അതിനി ഗോവിന്ദച്ചാമി ആയാലും ഒസാമ ബിൻ ലാദൻ ആയാലും ഇവരുടെയൊക്കെ ചെയ്തികൾ മൂലം ദുരന്തം നേരിട്ട ആരെങ്കിലും വികാരത്തിന്റെ പേരിലോ പ്രതികാരത്തിന്റെ പേരിലോ ഇവരെ കൊല്ലുന്നതുപോലല്ല, ഒരു സ്റ്റേറ്റ് കൊലവിളി മുഴക്കുന്നത്. നിയമമോ നീതിയോ വൈകാരികമല്ല. അത് വികാരങ്ങളിൽ നിന്ന് സ്വതന്ത്രമാണ്, സ്വതന്ത്രമാകേണ്ടതാണ്. പകരത്തിന് പകരം എന്നത് വൈകാരിക ചിന്തയാണ്. അതൊരു സ്റ്റേറ്റിന് ചേർന്നതല്ല. ആരുടെയെങ്കിലും, അതിനി എത്ര വലിയ കൂട്ടം ആളുകളുടേതായാലും, വികാരം ആയിരിക്കരുത് നീതിനിർവഹണത്തെ നയിക്കേണ്ടത്. നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്ക് തെറ്റുപറ്റില്ല എന്ന് ആരെങ്കിലും കരുതുന്നുണ്ടോ? തെറ്റുപറ്റാൻ പാടില്ല എന്ന് ശഠിക്കാൻ പോലും പറ്റില്ല, കാരണം നീതിയും നിയമവും പുസ്തകത്തിലെഴുതി വെച്ചാൽ പോലും അത് നിർവഹിക്കേണ്ടത് മനുഷ്യരാണ്. മനുഷ്യർക്ക് തെറ്റ് പറ്റാം, പറ്റിയിട്ടുണ്ട്, ഇനിയും പറ്റും. അവിടെ, നൽകപ്പെട്ടാൽ ഒരു രീതിയിലും കോംപൻസേറ്റ് ചെയ്യാനാവാത്ത വധശിക്ഷയുടെ സാംഗത്യം പരിശോധിക്കേണ്ടതുണ്ട്. വധം ഒരു ‘ശിക്ഷ’ ആണോ?


പലപ്പോഴും ഈ വിഷയത്തിന്റെ പ്രാധാന്യം ഇത് ഉയരുന്ന അവസരങ്ങളുടെ സങ്കീർണത കാരണം മനസിലാക്കപ്പെടാതെ പോകാറുണ്ട്. മിക്കവാറും ഒരു ബലാത്സംഗപ്രതിയോ ഭീകരവാദിയോ തൂക്കിലേറ്റപ്പെടുമ്പോഴാണ് വധശിക്ഷയ്ക്കെതിരേ സ്വരം ഉയരുന്നത്. ഉടൻ തന്നെ വൈകാരിക ജനക്കൂട്ടം അതിനെ പ്രതികളെ ന്യായീകരിക്കുന്ന സ്വരമായി വ്യാഖ്യാനിക്കും. അതോടെ വധശിക്ഷാവിരുദ്ധരെല്ലാം രാജ്യദ്രോഹികളും ബലാത്സംഗികളുമൊക്കെ ആയി മാറുകയും ചെയ്യും. ജനം ഒരു cold-blooded murder- ൽ (ആലോചിച്ച്, തീരുമാനിച്ച്, ആസൂത്രണം ചെയ്ത് നടത്തുന്ന കൊലയാണല്ലോ കോൾഡ്-ബ്ലഡഡ് മർഡർ. ആ അർത്ഥത്തിൽ വധശിക്ഷയ്ക്കാണ് ആ പേര് ഏറ്റവും യോജിക്കുക) പങ്കാളിയാവാൻ കഴിഞ്ഞ സന്തോഷത്തിൽ സുഖമായി ഉറങ്ങിക്കോളും. താൻ പ്രോത്സാഹിപ്പിക്കുന്ന ഇതേ കൊലക്കയർ സ്വന്തം കഴുത്തിന് മുകളിലും തൂങ്ങുന്ന കാര്യം നമ്മളറിയില്ല. വാദിക്കാൻ കോടികൾ പ്രതിഫലം വാങ്ങുന്ന വക്കീലൻമാരെ വാടകയ്ക്കെടുക്കാൻ കഴിയില്ല എങ്കിൽ, ഏതെങ്കിലും വലിയ പ്രസ്ഥാനത്തിന്റെ ഒഴിച്ചുകൂടാനാത്ത അംഗമല്ല എങ്കിൽ, ആരുടേയും ശത്രുതയ്ക്ക് പാത്രമാവാൻ യാതൊരു സാധ്യതയുമില്ലാത്ത ഗുഹാവാസിയല്ലെങ്കിൽ ഒക്കെ നമ്മളോരോരുത്തരും നീതിന്യായ വ്യവസ്ഥ കുറ്റമറ്റതായി നിലനിൽക്കുന്നു എന്നുറപ്പ് വരുത്താൻ ബാധ്യസ്ഥരാണ്. നമ്മളെ സംരക്ഷിക്കുന്നത് സ്വന്തം വീടിന്റെ നാല് ചുവരുകളോ മതിൽക്കെട്ടോ ആണെന്ന് ധരിയ്ക്കരുത്. ഇവിടത്തെ നീതിവ്യവസ്ഥയാണത് ചെയ്യുന്നത്. വാതിൽ തല്ലിപ്പൊളിക്കുന്നതോ നിങ്ങളെ കത്തിയ്ക്ക് കുത്തുന്നതോ നിയമവിരുദ്ധമല്ലായിരുന്നെങ്കിൽ നിങ്ങളിപ്പോ ജീവിച്ചിരിക്കുമായിരുന്നോ എന്നാലോചിച്ച് നോക്കൂ. പത്രത്തിലും ടീവിയിലുമായി നിങ്ങൾ വായിച്ചറിഞ്ഞ കാര്യങ്ങൾ വച്ച് ‘അയാളത് അർഹിക്കുന്നു, അയാളെ കൊല്ലണം’ എന്ന് നിങ്ങൾ വിധി പറയുന്നു, നിങ്ങൾക്കിഷ്ടപ്പെടാത്തൊരു കാര്യം റിപ്പോർട്ട് ചെയ്യുമ്പോൾ ഇതേ മാധ്യമങ്ങളുടെ സത്യസന്ധതയില്ലായ്മയെക്കുറിച്ച് നിങ്ങൾ വാചാലരാകുന്നു, ഈ വൈരുദ്ധ്യങ്ങൾക്കിടയിൽ ജനവികാരത്തിന് ചൂട്ട് പിടിച്ചുകൊണ്ട് രാജ്യം ഒരാളെ വധിയ്ക്കുന്നു- ഈ സാഹചര്യം നിങ്ങളെ പേടിപ്പിക്കുന്നില്ല എങ്കിൽ പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കുമെന്ന് ഒരുറപ്പും ഇല്ല!

Comments

  1. എല്ലാ കേസുകള്‍ക്കും വധശിക്ഷ വിധിക്കുന്നില്ലല്ലോ .. .. വധശിക്ഷ വേണ്ട ഇവര്‍ക്ക് ദിവസവും 10 ചാട്ടവാര്‍ അടി എന്നൊരു ശിക്ഷാനിയമം കൊണ്ടുവരുമോ .. കുറ്റം ചെയ്തവര്‍ക്ക് വേണ്ടി ഉണരുന്ന ഈ മനുഷത്വം എന്തുകൊണ്ട് ഇവരുടെ ഇരകള്‍ ആയവര്‍ക്ക് കിട്ടുന്നില്ല . അവര്‍ മരിച്ചു പോയല്ലോ അല്ലെ .ഇവര്‍ ജീവിച്ചിരുന്നാല്‍ അല്ലെ ഇനിയും കുറെ പേര്‍ക്ക് കുറ്റം ധൈര്യമായി ചെയ്യാന്‍ പ്രചോദനം ഉണ്ടാവൂ .. നല്ലത്

    ReplyDelete

Post a Comment

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

സയൻസും രാഷ്ട്രീയവും

അലുവയും മത്തിക്കറിയും പോലുള്ള വിഷയങ്ങളാണ്. ഒന്നിന് മറ്റേതിൽ പങ്കില്ല, പരസ്പരം കൂട്ടിക്കലർത്തരുത് എന്നൊക്കെയാണ് പൊതുവേ പറയാറ്. ശരിയാണ് താനും. പക്ഷേ ചില പ്രധാനകാര്യങ്ങൾ കൂടി അതിനോട് ചേർത്ത് പറയേണ്ടതുണ്ട് എന്ന് തോന്നി. ഗുണ്ടകളെ എങ്ങനെ നിരപ്പാക്കാം! ചതിക്കാത്ത ചന്തു എന്ന സിനിമയിലെ ഒരു രംഗമോർക്കുന്നുണ്ടോ? നായകന് തടങ്കലിൽ കഴിയുന്ന കാമുകിയെ ഇറക്കിക്കൊണ്ട് വരണം. എങ്ങനെ സാധിയ്ക്കുമെന്നറിയാതെ ദുഃഖിച്ച് നിൽക്കുന്ന നായകനോട് ലാലിന്റെ കഥാപാത്രം കോൺഫിഡൻസ് നൽകുന്നവിധം ഒരു മാർഗം പറഞ്ഞുകൊടുക്കുന്നു. ''നീ നേരെ തോട്ടക്കാട്ടുകര സ്റ്റോപ്പിൽ ബസ്സിറങ്ങുന്നു. കവലേലെ പരമുനായരുടെ കടയിൽ നിന്ന് ഒരു കവർ ദിനേശ് ബീഡി വാങ്ങി കത്തിച്ച് പൊകേം വിട്ട്, നെഞ്ചും വിരിച്ച് അവളുടെ വീട്ടിലേയ്ക്ക് കേറി ചെല്ലുന്നു. അപ്പോൾ കുറേ ഗുണ്ടകൾ നിനക്ക് ചുറ്റും വരുന്നു. നീ അവരെയൊക്കെ അടിച്ച് നിരപ്പാക്കിയിട്ട് അവളെ തൂക്കിയെടുത്ത് ഇങ്ങോട്ട് പോരുന്നു." ഇത് സിനിമയിൽ തമാശയായിട്ടാണ് കാണിക്കുന്നത്. പക്ഷേ ചിലയിടങ്ങളിൽ ഏതാണ്ട് ഇതേപോലുള്ള മാർഗങ്ങൾ വളരെ സീരിയസ്സായിട്ട് ആൾക്കാർ പറയുന്നത് കേട്ടിട്ടുണ്ട്. ഉദാഹരണത്തിന്, ചില യുക്തിവാദി ...

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...