Skip to main content

ന്യൂ ഹൊറൈസൺസ് പ്ലൂട്ടോയോടടുക്കുമ്പോൾ





സൗരയൂഥവീടിന്റെ വരാന്തയിൽ ചുറ്റിനടക്കുന്ന പ്ലൂട്ടോ എന്ന കുള്ളഗ്രഹത്തെ കാണാനായി പുറപ്പെട്ട ന്യൂ ഹൊറൈസൺസ് എന്ന ബഹിരാകാശ പേടകം ഏതാനം മണിക്കൂറുകൾക്കകം പ്ലൂട്ടോയോട് തൊട്ടടുത്തെത്തും. മനുഷ്യൻ ലക്ഷ്യം വച്ചിട്ടുള്ളതിൽ ഏറ്റവും ദൂരെയുള്ള ബഹിരാകാശവസ്തുവാണ് പ്ലൂട്ടോ എന്നതിനാൽ തന്നെ ബഹിരാകാശ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും ഇത്. വളരെക്കാലം കൂടിയാണ് ഇത്തകമൊരു ദൗത്യം. ഇനി വളരെ വർഷത്തേയക്ക് ഇങ്ങനെയൊരെണ്ണം പ്രതീക്ഷിക്കാനുമില്ല. ന്യൂ ഹൊറൈസൺസ് ദൗത്യത്തെകുറിച്ച് ചില നുറുങ്ങുകൾ:
 

  1. ഇതൊരു flyby ദൗത്യമാണ്. അതായത് പ്ലൂട്ടോയിൽ ഇറങ്ങാനോ അതിനെ ചുറ്റി സഞ്ചരിക്കാനോ പോലും പേടകത്തിന് സാധിക്കില്ല. പ്ലൂട്ടോ ഉപരിതലത്തിൽ നിന്നും 12,500 കി.മീ. അകലെക്കൂടി കടന്നുപോകുകയാണ് ചെയ്യുക. ഇത് നാളെ രാവിലെ ഇൻഡ്യൻ സമയം ഏതാണ്ട് 5.20 –ന് സംഭവിക്കും.
  2. ന്യൂ ഹൊറൈസൺസ് പേടകം ഇവിടന്ന് അങ്ങോട്ടുള്ള യാത്ര തുടങ്ങീട്ട് 9 കൊല്ലമായി! 2006 ജനുവരി 19-നാണ് അറ്റ്ലസ് V-551 എന്ന റോക്കറ്റിലേറി ഇത് കുതിച്ചുയർന്നത്.
  3. ഇവിടന്ന് അങ്ങോട്ട് പുറപ്പെടുമ്പോൾ ഇതുവരെ പര്യവേഷണം നടത്തിയിട്ടില്ലാത്ത ഒരേയൊരു ഗ്രഹം എന്ന നിലയിലായിരുന്നു പ്ലൂട്ടോ. പക്ഷേ ദൗത്യം തുടങ്ങി ഒന്നൊന്നര വർഷം കഴിഞ്ഞപ്പോഴേയ്ക്കും പ്ലൂട്ടോയ്ക്ക് ഗ്രഹസ്ഥാനം നഷ്ടമായി.
  4. ഒമ്പത് വർഷം മുൻപ് ഇന്ന് നമ്മളുപയോഗിക്കുന്ന സ്മാർട് ഫോണുകൾ എത്രത്തോളം പ്രചാരത്തിലുണ്ടായിരുന്നു എന്നോർത്തുനോക്കൂ. അതായത്, ഇന്ന് പ്ലൂട്ടോയെ പഠിക്കാൻ പോകുന്ന ബഹിരാകാശ പേടകം ഉപയോഗിക്കുന്നത് ഏതാണ്ട് പത്ത് വർഷം പഴക്കമുള്ള സാങ്കേതികവിദ്യ ആണ്.
  5. പ്ലൂട്ടോയോട് അടുത്തെത്തുമ്പോൾ പേടകത്തിന്റെ വേഗത സെക്കൻഡിൽ ഏതാണ്ട് 24 കിലോമീറ്റർ ആണ്! അതുകൊണ്ട് തന്നെ മിനിറ്റുകൾക്കുള്ളിൽ അത് പ്ലൂട്ടോയെ കടന്നുപോകും. ഇത്രേം കഷ്ടപ്പെട്ട് അവിടെ ചെന്നിട്ട് ഒന്ന് കൺകുളിർക്കെ കാണാനോ രണ്ട് കൊച്ചുവർത്തമാനം പറയാനോ നേരം കിട്ടില്ല എന്നർത്ഥം.
  6. പേടകത്തിൽ കൊള്ളാവുന്ന ഇന്ധനം മൊത്തം ഉപയോഗിച്ചാലും ഈ വേഗത 5 km/s ൽ അധികം കുറയ്ക്കാനാവില്ല. വേഗത കുറച്ച് പ്ലൂട്ടോയെ വിശദമായി ചുറ്റിപ്പഠിക്കാനുള്ള ഇന്ധനം കയറ്റി അയക്കാനായിരുന്നു പദ്ധതി എങ്കിൽ ഇന്ന് നിലവിലുള്ള ഒരു റോക്കറ്റിനും ഇതിനെ ബഹിരാകാശത്ത് എത്തിക്കാനാവുമായിരുന്നില്ല.
  7. യാത്രയ്ക്കിടെ വ്യാഴഗ്രഹവുമായിട്ട് ഒരു കൂടിക്കാഴ്ച നടന്നിരുന്നു. വ്യാഴത്തിന്റെ ഗുരുത്വാകർഷണം ഒരു തെറ്റാടി (കവണ) പോലെ പ്രവർത്തിച്ച് ഇതിനെ വലിച്ച് വിടുകയും, വേഗത 4 km/s വരെ കൂടിക്കിട്ടുകയും അങ്ങനെ യാത്രാക്കാലയളവ് മൂന്ന് വർഷം കുറച്ചുകിട്ടുകയും ചെയ്തു (gravitational slingshot). ആ പോക്കിന് വ്യാഴത്തെയും പഠനവിധേയമാക്കാൻ മറന്നില്ല.
  8. അടുത്ത് കിട്ടുന്ന ഇത്തിരി നേരം കൊണ്ട് ചിത്രങ്ങളെടുക്കുക, വിവിധ സെൻസറുകൾ പ്രവർത്തിപ്പിച്ച് കിട്ടാവുന്നത്ര ഡേറ്റ ശേഖരിക്കുക എന്നതാണ് പേടകത്തിന്റെ ലക്ഷ്യം. അത് കഴിഞ്ഞിട്ടേ ശേഖരിച്ച ഡേറ്റ ഭൂമിയിലേക്ക് അയച്ചു തുടങ്ങൂ.
  9. പ്ലൂട്ടോയുടെ അന്തരീക്ഷം, ഉപരിതലം, പരിസരം, ഉപഗ്രഹങ്ങൾ, പിന്നെ പ്ലൂട്ടോ ഉൾപ്പെടുന്ന കിയ്പ്പർ ബെൽറ്റിലെ മറ്റ് വസ്തുക്കൾ എന്നിവയെ ഈ പേടകം വിശദമായി പഠനവിധേയമാക്കും. ഇതിനായി ഏഴ് പേലോഡുകൾ അതിലുണ്ട്.
  10. പൊടിപടലങ്ങളെ പഠിക്കാനുപയോഗിക്കുന്ന പേലോഡ് ഉപകരണത്തിന് വെനീഷ്യ ബേണീ (Venetia Burney) യുടെ പേരാണ് നൽകിയിരിക്കുന്നത്. പുതുതായി കണ്ടെത്തിയ ഗ്രഹത്തിന്, ഒരു സ്കൂൾക്കുട്ടി ആയിരിക്കവേ 11-ാമത്തെ വയസ്സിൽ അവരാണ് ‘പ്ലൂട്ടോ’ എന്ന പേര് നിർദേശിച്ചത്. വെനീഷ്യ 2009-ൽ തന്റെ തൊണ്ണൂറാമത്തെ വയസ്സിൽ അന്തരിച്ചു.
  11. ഇപ്പോൾ ഇവിടെ നിന്ന് പ്ലൂട്ടോയിലേക്കും, അതുകൊണ്ട് തന്നെ പേടകത്തിലേയ്ക്കുമുള്ള ദൂരം പരിഗണിക്കുമ്പോൾ അത് ഇങ്ങോട്ടയയ്ക്കുന്ന ഒരു സിഗ്നൽ ഏതാണ്ട് നാലര മണിക്കൂറെടുത്തേ ഇവിടെ എത്തൂ.
  12. ഇത്രയധികം ദൂരം സഞ്ചരിച്ച് ഇവിടെ എത്തുമ്പോഴേയ്ക്കും ആ സിഗ്നൽ വല്ലാതെ ദുർബലമായി പടർന്നിരിക്കും. ഓസ്ട്രേലിയ, കാലിഫോർണിയ, സ്പെയ്ൻ എന്നിവിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന 200-അടി ഡിഷ് ആന്റിന നെറ്റ്‌വർക്ക് ഉപയോഗിച്ചാണ് ഈ സിഗ്നൽ സ്വീകരിക്കുന്നത്. ഇതു കാരണം 1024 പിക്സൽ നീളമുള്ള ഒരു ചിത്രം പൂർണമായി ട്രാൻസ്മിറ്റ് ചെയ്യാൻ ഏതാണ്ട് നാല്പത് മിനിറ്റ് സമയം വേണ്ടിവരും.
  13. പ്ലൂട്ടോയെ ആദ്യമായി കണ്ടെത്തിയ ക്ലൈഡ് ടോംബോ (Clyde Tombaugh)യുടെ ചിതാഭസ്മത്തിൽ നിന്നും ഒരു ഔൺസ് ഈ പേടകം വഹിക്കുന്നുണ്ട്. ടോംബോ 1997-ൽ അന്തരിച്ചിരുന്നു.

Comments

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

സയൻസും രാഷ്ട്രീയവും

അലുവയും മത്തിക്കറിയും പോലുള്ള വിഷയങ്ങളാണ്. ഒന്നിന് മറ്റേതിൽ പങ്കില്ല, പരസ്പരം കൂട്ടിക്കലർത്തരുത് എന്നൊക്കെയാണ് പൊതുവേ പറയാറ്. ശരിയാണ് താനും. പക്ഷേ ചില പ്രധാനകാര്യങ്ങൾ കൂടി അതിനോട് ചേർത്ത് പറയേണ്ടതുണ്ട് എന്ന് തോന്നി. ഗുണ്ടകളെ എങ്ങനെ നിരപ്പാക്കാം! ചതിക്കാത്ത ചന്തു എന്ന സിനിമയിലെ ഒരു രംഗമോർക്കുന്നുണ്ടോ? നായകന് തടങ്കലിൽ കഴിയുന്ന കാമുകിയെ ഇറക്കിക്കൊണ്ട് വരണം. എങ്ങനെ സാധിയ്ക്കുമെന്നറിയാതെ ദുഃഖിച്ച് നിൽക്കുന്ന നായകനോട് ലാലിന്റെ കഥാപാത്രം കോൺഫിഡൻസ് നൽകുന്നവിധം ഒരു മാർഗം പറഞ്ഞുകൊടുക്കുന്നു. ''നീ നേരെ തോട്ടക്കാട്ടുകര സ്റ്റോപ്പിൽ ബസ്സിറങ്ങുന്നു. കവലേലെ പരമുനായരുടെ കടയിൽ നിന്ന് ഒരു കവർ ദിനേശ് ബീഡി വാങ്ങി കത്തിച്ച് പൊകേം വിട്ട്, നെഞ്ചും വിരിച്ച് അവളുടെ വീട്ടിലേയ്ക്ക് കേറി ചെല്ലുന്നു. അപ്പോൾ കുറേ ഗുണ്ടകൾ നിനക്ക് ചുറ്റും വരുന്നു. നീ അവരെയൊക്കെ അടിച്ച് നിരപ്പാക്കിയിട്ട് അവളെ തൂക്കിയെടുത്ത് ഇങ്ങോട്ട് പോരുന്നു." ഇത് സിനിമയിൽ തമാശയായിട്ടാണ് കാണിക്കുന്നത്. പക്ഷേ ചിലയിടങ്ങളിൽ ഏതാണ്ട് ഇതേപോലുള്ള മാർഗങ്ങൾ വളരെ സീരിയസ്സായിട്ട് ആൾക്കാർ പറയുന്നത് കേട്ടിട്ടുണ്ട്. ഉദാഹരണത്തിന്, ചില യുക്തിവാദി ...

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...