Skip to main content

ന്യൂ ഹൊറൈസൺസ് പ്ലൂട്ടോയോടടുക്കുമ്പോൾ





സൗരയൂഥവീടിന്റെ വരാന്തയിൽ ചുറ്റിനടക്കുന്ന പ്ലൂട്ടോ എന്ന കുള്ളഗ്രഹത്തെ കാണാനായി പുറപ്പെട്ട ന്യൂ ഹൊറൈസൺസ് എന്ന ബഹിരാകാശ പേടകം ഏതാനം മണിക്കൂറുകൾക്കകം പ്ലൂട്ടോയോട് തൊട്ടടുത്തെത്തും. മനുഷ്യൻ ലക്ഷ്യം വച്ചിട്ടുള്ളതിൽ ഏറ്റവും ദൂരെയുള്ള ബഹിരാകാശവസ്തുവാണ് പ്ലൂട്ടോ എന്നതിനാൽ തന്നെ ബഹിരാകാശ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും ഇത്. വളരെക്കാലം കൂടിയാണ് ഇത്തകമൊരു ദൗത്യം. ഇനി വളരെ വർഷത്തേയക്ക് ഇങ്ങനെയൊരെണ്ണം പ്രതീക്ഷിക്കാനുമില്ല. ന്യൂ ഹൊറൈസൺസ് ദൗത്യത്തെകുറിച്ച് ചില നുറുങ്ങുകൾ:
 

  1. ഇതൊരു flyby ദൗത്യമാണ്. അതായത് പ്ലൂട്ടോയിൽ ഇറങ്ങാനോ അതിനെ ചുറ്റി സഞ്ചരിക്കാനോ പോലും പേടകത്തിന് സാധിക്കില്ല. പ്ലൂട്ടോ ഉപരിതലത്തിൽ നിന്നും 12,500 കി.മീ. അകലെക്കൂടി കടന്നുപോകുകയാണ് ചെയ്യുക. ഇത് നാളെ രാവിലെ ഇൻഡ്യൻ സമയം ഏതാണ്ട് 5.20 –ന് സംഭവിക്കും.
  2. ന്യൂ ഹൊറൈസൺസ് പേടകം ഇവിടന്ന് അങ്ങോട്ടുള്ള യാത്ര തുടങ്ങീട്ട് 9 കൊല്ലമായി! 2006 ജനുവരി 19-നാണ് അറ്റ്ലസ് V-551 എന്ന റോക്കറ്റിലേറി ഇത് കുതിച്ചുയർന്നത്.
  3. ഇവിടന്ന് അങ്ങോട്ട് പുറപ്പെടുമ്പോൾ ഇതുവരെ പര്യവേഷണം നടത്തിയിട്ടില്ലാത്ത ഒരേയൊരു ഗ്രഹം എന്ന നിലയിലായിരുന്നു പ്ലൂട്ടോ. പക്ഷേ ദൗത്യം തുടങ്ങി ഒന്നൊന്നര വർഷം കഴിഞ്ഞപ്പോഴേയ്ക്കും പ്ലൂട്ടോയ്ക്ക് ഗ്രഹസ്ഥാനം നഷ്ടമായി.
  4. ഒമ്പത് വർഷം മുൻപ് ഇന്ന് നമ്മളുപയോഗിക്കുന്ന സ്മാർട് ഫോണുകൾ എത്രത്തോളം പ്രചാരത്തിലുണ്ടായിരുന്നു എന്നോർത്തുനോക്കൂ. അതായത്, ഇന്ന് പ്ലൂട്ടോയെ പഠിക്കാൻ പോകുന്ന ബഹിരാകാശ പേടകം ഉപയോഗിക്കുന്നത് ഏതാണ്ട് പത്ത് വർഷം പഴക്കമുള്ള സാങ്കേതികവിദ്യ ആണ്.
  5. പ്ലൂട്ടോയോട് അടുത്തെത്തുമ്പോൾ പേടകത്തിന്റെ വേഗത സെക്കൻഡിൽ ഏതാണ്ട് 24 കിലോമീറ്റർ ആണ്! അതുകൊണ്ട് തന്നെ മിനിറ്റുകൾക്കുള്ളിൽ അത് പ്ലൂട്ടോയെ കടന്നുപോകും. ഇത്രേം കഷ്ടപ്പെട്ട് അവിടെ ചെന്നിട്ട് ഒന്ന് കൺകുളിർക്കെ കാണാനോ രണ്ട് കൊച്ചുവർത്തമാനം പറയാനോ നേരം കിട്ടില്ല എന്നർത്ഥം.
  6. പേടകത്തിൽ കൊള്ളാവുന്ന ഇന്ധനം മൊത്തം ഉപയോഗിച്ചാലും ഈ വേഗത 5 km/s ൽ അധികം കുറയ്ക്കാനാവില്ല. വേഗത കുറച്ച് പ്ലൂട്ടോയെ വിശദമായി ചുറ്റിപ്പഠിക്കാനുള്ള ഇന്ധനം കയറ്റി അയക്കാനായിരുന്നു പദ്ധതി എങ്കിൽ ഇന്ന് നിലവിലുള്ള ഒരു റോക്കറ്റിനും ഇതിനെ ബഹിരാകാശത്ത് എത്തിക്കാനാവുമായിരുന്നില്ല.
  7. യാത്രയ്ക്കിടെ വ്യാഴഗ്രഹവുമായിട്ട് ഒരു കൂടിക്കാഴ്ച നടന്നിരുന്നു. വ്യാഴത്തിന്റെ ഗുരുത്വാകർഷണം ഒരു തെറ്റാടി (കവണ) പോലെ പ്രവർത്തിച്ച് ഇതിനെ വലിച്ച് വിടുകയും, വേഗത 4 km/s വരെ കൂടിക്കിട്ടുകയും അങ്ങനെ യാത്രാക്കാലയളവ് മൂന്ന് വർഷം കുറച്ചുകിട്ടുകയും ചെയ്തു (gravitational slingshot). ആ പോക്കിന് വ്യാഴത്തെയും പഠനവിധേയമാക്കാൻ മറന്നില്ല.
  8. അടുത്ത് കിട്ടുന്ന ഇത്തിരി നേരം കൊണ്ട് ചിത്രങ്ങളെടുക്കുക, വിവിധ സെൻസറുകൾ പ്രവർത്തിപ്പിച്ച് കിട്ടാവുന്നത്ര ഡേറ്റ ശേഖരിക്കുക എന്നതാണ് പേടകത്തിന്റെ ലക്ഷ്യം. അത് കഴിഞ്ഞിട്ടേ ശേഖരിച്ച ഡേറ്റ ഭൂമിയിലേക്ക് അയച്ചു തുടങ്ങൂ.
  9. പ്ലൂട്ടോയുടെ അന്തരീക്ഷം, ഉപരിതലം, പരിസരം, ഉപഗ്രഹങ്ങൾ, പിന്നെ പ്ലൂട്ടോ ഉൾപ്പെടുന്ന കിയ്പ്പർ ബെൽറ്റിലെ മറ്റ് വസ്തുക്കൾ എന്നിവയെ ഈ പേടകം വിശദമായി പഠനവിധേയമാക്കും. ഇതിനായി ഏഴ് പേലോഡുകൾ അതിലുണ്ട്.
  10. പൊടിപടലങ്ങളെ പഠിക്കാനുപയോഗിക്കുന്ന പേലോഡ് ഉപകരണത്തിന് വെനീഷ്യ ബേണീ (Venetia Burney) യുടെ പേരാണ് നൽകിയിരിക്കുന്നത്. പുതുതായി കണ്ടെത്തിയ ഗ്രഹത്തിന്, ഒരു സ്കൂൾക്കുട്ടി ആയിരിക്കവേ 11-ാമത്തെ വയസ്സിൽ അവരാണ് ‘പ്ലൂട്ടോ’ എന്ന പേര് നിർദേശിച്ചത്. വെനീഷ്യ 2009-ൽ തന്റെ തൊണ്ണൂറാമത്തെ വയസ്സിൽ അന്തരിച്ചു.
  11. ഇപ്പോൾ ഇവിടെ നിന്ന് പ്ലൂട്ടോയിലേക്കും, അതുകൊണ്ട് തന്നെ പേടകത്തിലേയ്ക്കുമുള്ള ദൂരം പരിഗണിക്കുമ്പോൾ അത് ഇങ്ങോട്ടയയ്ക്കുന്ന ഒരു സിഗ്നൽ ഏതാണ്ട് നാലര മണിക്കൂറെടുത്തേ ഇവിടെ എത്തൂ.
  12. ഇത്രയധികം ദൂരം സഞ്ചരിച്ച് ഇവിടെ എത്തുമ്പോഴേയ്ക്കും ആ സിഗ്നൽ വല്ലാതെ ദുർബലമായി പടർന്നിരിക്കും. ഓസ്ട്രേലിയ, കാലിഫോർണിയ, സ്പെയ്ൻ എന്നിവിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന 200-അടി ഡിഷ് ആന്റിന നെറ്റ്‌വർക്ക് ഉപയോഗിച്ചാണ് ഈ സിഗ്നൽ സ്വീകരിക്കുന്നത്. ഇതു കാരണം 1024 പിക്സൽ നീളമുള്ള ഒരു ചിത്രം പൂർണമായി ട്രാൻസ്മിറ്റ് ചെയ്യാൻ ഏതാണ്ട് നാല്പത് മിനിറ്റ് സമയം വേണ്ടിവരും.
  13. പ്ലൂട്ടോയെ ആദ്യമായി കണ്ടെത്തിയ ക്ലൈഡ് ടോംബോ (Clyde Tombaugh)യുടെ ചിതാഭസ്മത്തിൽ നിന്നും ഒരു ഔൺസ് ഈ പേടകം വഹിക്കുന്നുണ്ട്. ടോംബോ 1997-ൽ അന്തരിച്ചിരുന്നു.

Comments

Popular posts from this blog

പ്രകൃതിയുടെ നടപ്പുരീതികളും മനുഷ്യന്റെ തലച്ചോറും

നമ്മുടെയീ പ്രകൃതിയിൽ ചില നടപ്പുരീതികൾ ഉണ്ട്. ഞെട്ടറ്റ പഴം താഴെയ്ക്ക് വീഴും, ചൂട് ചായ തുറന്നുവച്ചാൽ അത് തണുക്കും, ഐസുവെള്ളം തുറന്നുവെച്ചാൽ അത് ചൂടാകും, എന്നിങ്ങനെ പ്രകൃതിയിൽ സ്വാഭാവികമായി നടക്കുന്ന പ്രക്രിയകളെയാണ് നടപ്പുരീതികൾ എന്നുദ്ദേശിച്ചത്. അതിന്റെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്ന ചില പ്രകൃതിനിയമങ്ങൾ (Laws of nature) ഉണ്ട്. ഫിസിക്സ് ക്ലാസ്സിൽ അത്തരം നിയമങ്ങളെക്കുറിച്ച് നമുക്ക് പഠിയ്ക്കാൻ കഴിയും. പക്ഷേ ഇവിടുത്തെ വിഷയം ഈ നിയമങ്ങൾ മനസിലാക്കാൻ നമ്മൾ എത്രത്തോളം സജ്ജരാണ് എന്നതാണ്. ഈയുള്ളതൊക്കെ അനുസരിക്കുന്നത് ദൈവം എന്ന് വിളിക്കപ്പെടുന്നൊരു ആകാശമൂപ്പിലാൻ എഴുതിയുണ്ടാക്കിയ ഭരണഘടനാച്ചട്ടങ്ങളാണെന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ച് ഇപ്പറഞ്ഞതൊരു പ്രശ്നമേയല്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് "അത് അങ്ങനെയാ!" എന്നൊരു മറുപടിയിൽ കാര്യം കഴിയും. അവർ ഭാഗ്യമുള്ളവരാണ്. അവരുടെ ജീവിതവും ചിന്തകളും, പഞ്ചസാര കൂടുതലിട്ടാൽ കട്ടൻചായക്ക് മധുരം കൂടും എന്നതുപോലെയുള്ള ലളിതമായ യുക്തിയിൽ കടന്നുപോകും. മറിച്ച് പ്രകൃതിനിയമങ്ങളെ കൂടുതൽ വിശദമായി മനസിലാക്കിയെടുക്കാൻ ഒരു ശ്രമം നടത്തിയാൽ, അത്ര എളുപ്പമുള്ളതല്ല അത്. പ്ര...

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

"നിങ്ങൾ പഠിച്ചിട്ട് വിമർശിക്കൂ"

"ചേട്ടാ, ഇന്നാള് ഞാനൊരു പുസ്തകം വായിച്ചു. കഥയും നോവല്വോന്നുമല്ല. 1800 പേജുകളുള്ള, വളരെ വിജ്ഞാനപ്രദമായ ഒരു വലിയ പുസ്തകം. ഇന്‍ഡ്യയെക്കുറിച്ചാണ് അതില്‍ വിവരിക്കുന്നത്. ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്ത മാവോ സേ തൂങ്ങിന്റെ ജീവിതകഥയും തുടര്‍ന്ന് എബ്രഹാം ലിങ്കണ്‍ ചെങ്കോട്ടയില്‍ സത്യപ്രതിജ്ഞ ചെയ്ത് ഇന്‍ഡ്യയുടെ ആദ്യ പ്രധാനമന്ത്രി ആയതുവരെയുള്ള സംഭവങ്ങളുമാണ് അതിന്റെ ആമുഖം." "എന്ത്?! നീയെന്തോന്നെടാ ഈ പറയുന്നത്?" "ആ, അതേന്നേ! പിന്നെയുള്ള പന്ത്രണ്ട് അദ്ധ്യായങ്ങളില്‍ ഇന്‍ഡ്യയുടെ ചരിത്രം മൊത്തം വിശദമായി പ്രതിപാദിക്കുന്നുണ്ട്". "ശ്ശെന്റെ പൊന്നേ! നീയാ 1800 പേജും വായിച്ചാ?!" "വായിച്ചു. പിന്നില്ലാതെ?" "നിനക്ക് വേറെ പണിയൊന്നുമില്ലേ, ഇമ്മാതിരി ഐറ്റങ്ങളൊക്കെ വായിച്ച് സമയം കളയാന്‍?" "അതെങ്ങനാ ചേട്ടാ സമയം കളയലാവുന്നത്?" "എടാ, ഇതൊക്കെ വായിച്ച് തുടങ്ങുമ്പോള്‍ തന്നെ അറിഞ്ഞൂടെ സാധനം മൊത്തം പൊട്ടത്തെറ്റാണെന്ന്? പിന്നെ വായിച്ച് സമയം കളയണോ?" "എന്നാലും ചേട്ടാ ഇത്രയും വിശദമായി എഴുതിയേക്കുന്നതല്ല...