Skip to main content

വലത്തൂന്ന് ചോരുന്നതും ഇടത്തേയ്ക്ക് എത്താത്തതും

അന്ധവിശ്വാസങ്ങൾ തഴച്ചുവളരുന്നു, കൈയിലിരിക്കുന്ന ഡിഗ്രികളെ നാണിപ്പിച്ചുകൊണ്ട് വിദ്യാസമ്പന്നർ സകല തട്ടിപ്പുകൾക്കും തലവെക്കുന്നു, ഉളുപ്പില്ലാതെ അതിനെ പൊതുവേദിയിൽ ന്യായീകരിക്കുന്നു, ആത്മീയ വ്യാപാരം പൊടിപൊടിക്കുന്നു, ജാതീയമായ വേർതിരിവ് വർദ്ധിക്കുന്നു, മതപരമായ അസഹിഷ്ണുത വർദ്ധിക്കുന്നു... ഇതൊക്കെ കാണുന്ന ഒരാൾക്ക് ബീ.ജെ.പി.യ്ക്ക് കൂടിക്കിട്ടുന്ന വോട്ടുകളുടെ എണ്ണത്തിൽ അത്ഭുതകരമായി ഒന്നും തന്നെയില്ല. അത് കൂടിയില്ലെങ്കിലാണ് എന്തോ പന്തികേട് സംശയിക്കേണ്ടത്.

എല്ലാ പാർട്ടിക്കാരും അവരവരുടെ കണക്കിന് വോട്ടുകളുടെ എണ്ണമെടുത്ത് 'വിജയം' അവകാശപ്പെടുന്നുണ്ട്. എൽ.ഡി.എഫിന് കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ കിട്ടിയ 193 വോട്ടാണ് വിജയം, യൂ.ഡി.എഫിന് തൊട്ടടുത്ത സ്ഥാനാർത്ഥിയെക്കാൾ കൂടുതൽ കിട്ടിയ 10128 വോട്ടും. ഫലത്തിൽ ലക്ഷണം കണ്ടിട്ട് ആരും തോറ്റിട്ടില്ല! 

ഇടതുപക്ഷം ഇനിയും സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കിയിട്ടില്ല എന്നാണ് തോന്നുന്നത്. യൂ.ഡീ.എഫ്- എൽ.ഡി.എഫ് ദ്വന്ദ്വങ്ങളിൽ ആടിക്കൊണ്ടിരുന്ന രാഷ്ട്രീയസാഹചര്യമാണ് കേരളത്തിൽ നിലനിന്നിരുന്നത്. സ്വാഭാവികമായും ഒരു കൂട്ടർക്ക് നഷ്ടപ്പെടുന്നതിന്റെ സിംഹഭാഗവും നേരെ മറുപക്ഷത്ത് ചെന്നുചേരുകയാണ് ചെയ്തിരുന്നത്. ഇന്നിപ്പോ വലത്ത് നിന്ന് പുറപ്പെടുന്നത് ഇടത്തേയ്ക്ക് എത്താതെ ആയിരിക്കുന്നു. അത് എന്തുകൊണ്ട് വഴിമാറിപ്പോകുന്നു എന്ന് ആലോചിക്കാനും തടയാനും സമയം വല്ലാതെ അതിക്രമിച്ചുകഴിഞ്ഞു. കുറഞ്ഞത് തോറ്റാലുടൻ അത് ജനങ്ങളുടെ കുഴപ്പമാണ് എന്ന് വിളിച്ചുപറയുന്നതെങ്കിലും നിർത്തണം, അതിനി ശരിയ്ക്കും ജനങ്ങളുടെ കുഴപ്പമായിരുന്നാൽ പോലും. കാരണം ഇടതുപക്ഷത്തിന്റെ തോൽവി ജനങ്ങളുടെ കുഴപ്പമാണെന്ന് എന്നെപ്പോലൊരാൾ പറയുന്നതും തോറ്റ പ്രസ്ഥാനത്തിന്റെ നേതാവ് പറയുന്നതും തമ്മിൽ വ്യത്യാസമുണ്ട് (വ്യത്യാസം ഉണ്ടാവാൻ പാടില്ല എന്നത് തിയറി). ഇത്രയൊക്കെ ചീത്തപ്പേരുണ്ടാക്കിയിട്ടും ഒരു സർക്കാരിനെതിരെ പ്രതിഷേധിയ്ക്കാനുള്ള അവസരം വന്നപ്പോൾ ജനങ്ങൾ അതിന് തുനിഞ്ഞില്ല എന്നത് കേരളജനതയുടെ പരിതാപകരമായ രാഷ്ട്രീയബോധത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. പ്രബുദ്ധ കേരളത്തിന്റെ പ്രബുദ്ധത ശ്രീശ്രീ രവിശങ്കറിന്റെ ശ്രീശ്രീ പോലെയാണ്. പോകുന്നിടത്തെല്ലാം ഒരു ജാഡയ്ക്ക് കൊണ്ടുപോകുന്നു എന്നേയുള്ളു, വേറെ പ്രത്യേകിച്ച് അർത്ഥമൊന്നുമില്ല. ആദ്യം ചൂണ്ടിക്കാണിച്ച ലക്ഷണങ്ങളെല്ലാം തന്നെ പൊതുബോധം ഇടതുബോധത്തിന് കൂടുതൽ കൂടുതൽ പ്രതികൂലമാകുന്നതാണ് കാണിക്കുന്നത്. ആ സമയത്ത് പ്രത്യയശാസ്ത്രഭംഗി കണ്ട് ആളുകള് വന്ന് വോട്ട് തരുമെന്ന് പ്രതീക്ഷിക്കാനാവില്ല. ആകെ ചെയ്യാവുന്നത്, വിവേകത്തിന് പകരം വികാരം കൊണ്ട് തീരുമാനിക്കുന്ന ജനങ്ങൾക്ക് മുന്നിൽ മുഖം മിനുക്കി ഒരു നല്ല ‘ഫീലിങ്’ ഉണ്ടാക്കിയെടുക്കുക എന്നതാണ്. “മിനുക്കാൻ മാത്രം ഞങ്ങടെ മുഖത്തിന് ഒരു കുഴപ്പവും ഇല്ലാ” എന്നാണ് മറുപടി എങ്കിൽ, എന്റെ പിഴ, എന്റെ വലിയ പിഴ. എനിയ്ക്ക് പറയാനുള്ളത് ഇവിടെ തീരുന്നു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ അല്ല, കമ്യൂണിസത്തെ പ്രതിനിധീകരിച്ച് തങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന കമ്യൂണിസ്റ്റുകാർ എന്ന് സ്വയം വിളിക്കുന്ന ആളുകളാണ് ജനത്തിന്റെ കണ്ണിൽ ഒരു കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖം. അവരുണ്ടാക്കുന്ന ‘ഫീലിങ്’ വളരെ പ്രധാനമാണ് എന്നുതന്നെയാണ് എന്റെ തോന്നൽ. “പിണറായിയെ തൊട്ടാൽ കേരളം കത്തും” എന്നൊക്കെയുള്ള പ്രസ്താവനകൾ ആ മുഖത്തിന് എത്രത്തോളം ഭൂഷണമായിരുന്നു എന്നാലോചിക്കുക. പണ്ട് സെക്രട്ടേറിയറ്റ് ഉപരോധസമരത്തിൽ പ്രവർത്തകർ പൊതുജനങ്ങളിൽ ഉണ്ടാക്കിയ ‘ഫീലിങ്’ ഒരു തിരുവനന്തപുരം നഗരവാസി എന്ന നിലയിൽ എനിയ്ക്ക് ബോധ്യമുണ്ട്. എസ്.എഫ്.ഐ. ‘ഭരിയ്ക്കുന്ന’ കോളേജുകളിൽ നിന്നും എത്ര യുവാക്കൾ ഇടതിനനുകൂലമായ രാഷ്ട്രീയബോധവുമായി പുറത്തിറങ്ങും എന്നൊരു ആത്മാവലോകനവും ഈ അവസരത്തിൽ വിദ്യാർത്ഥി പ്രസ്ഥാനത്തിന് നടത്തിനോക്കാവുന്നതാണ്. മുഖം മിനുക്കൽ എന്ന് ഞാൻ പറയുമ്പോൾ, അന്ധമായ പാർട്ടിഭക്തിയാണ് രാഷ്ട്രീയബോധത്തിന്റെ അളവുകോൽ എന്ന് തോന്നിക്കുമാറ്  സംഘിമങ്കികളോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം നടത്തുന്ന സൈബർ സഖാക്കളിലുൾപ്പടെ ശ്രദ്ധ ചെല്ലണമെന്നാണ് എന്റെ അഭിപ്രായം. തരിശ് കിടക്കുന്ന തലച്ചോറിലേക്കാണ് അരാഷ്ട്രീയ-വർഗീയചിന്തകൾ കടന്നുവരുന്നത്. അതിനെ ചെറുക്കാൻ ബൗദ്ധികമായി പുരോഗമിക്കുക എന്ന ഒറ്റ മാർഗമേയുള്ളു. ആറെസ്സെസ്സിനെ തോൽപ്പിക്കാൻ അമ്പലം പിടിച്ചെടുക്കാൻ പോയി, അവരെക്കാൾ മുന്തിയ സംഘികളായി മാറിയ മുൻ-സഖാക്കളെയും, യുവത്വത്തിന്റെ തിളപ്പ് തീർന്നപ്പോൾ വിപ്ലവം വിട്ട് ആത്മീയവഴിയിലൂടെ സംഘപരിവാറിസത്തിലേയ്ക്ക് വന്ന മുതിർന്ന സഖാക്കളേയും കണ്ടിട്ടുണ്ട് (ഇതൊക്കെ ഞാൻ മാത്രമാണോ കാണുന്നത്?). ഇത്തരം ചോർച്ചകൾ കേരളത്തിന്റെ ഇന്നത്തെ ബൗദ്ധിക സാഹചര്യത്തിൽ ഇനിയും പ്രതീക്ഷിക്കാവുന്നതേയുള്ളു. ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് രാഷ്ട്രീയ-ശാസ്ത്ര-യുക്തിബോധം ഉണ്ടാക്കിയെടുക്കുക എന്നതാണ് പരമപ്രധാനം. അത് പക്ഷേ പ്രസ്ഥാനത്തിനുള്ളിൽ നിന്ന് തന്നെ തുടങ്ങുകയും വേണം. അല്ലാത്തപക്ഷം കാലിനടിയിലെ മണ്ണ് ഒലിച്ചുപൊയ്ക്കോണ്ടിരിക്കും.

(കപടപുരോഗമനവാദി, അരാഷ്ട്രീയബുദ്ധിജീവി തുടങ്ങിയ വിശേഷണങ്ങളും, “നിങ്ങൾ എൽ.ഡി.എഫിന്റെ കുഴപ്പങ്ങൾ മാത്രമേ കാണുള്ളോ?” തുടങ്ങിയ മറുവാദങ്ങളും മുന്നനുഭവങ്ങൾ വച്ച് പ്രതീക്ഷിക്കുന്നുണ്ട്. ദയവായി അതിനൊന്നും മറുപടി പ്രതീക്ഷിക്കാതിരിക്കുക)

Comments

Popular posts from this blog

പ്രകൃതിയുടെ നടപ്പുരീതികളും മനുഷ്യന്റെ തലച്ചോറും

നമ്മുടെയീ പ്രകൃതിയിൽ ചില നടപ്പുരീതികൾ ഉണ്ട്. ഞെട്ടറ്റ പഴം താഴെയ്ക്ക് വീഴും, ചൂട് ചായ തുറന്നുവച്ചാൽ അത് തണുക്കും, ഐസുവെള്ളം തുറന്നുവെച്ചാൽ അത് ചൂടാകും, എന്നിങ്ങനെ പ്രകൃതിയിൽ സ്വാഭാവികമായി നടക്കുന്ന പ്രക്രിയകളെയാണ് നടപ്പുരീതികൾ എന്നുദ്ദേശിച്ചത്. അതിന്റെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്ന ചില പ്രകൃതിനിയമങ്ങൾ (Laws of nature) ഉണ്ട്. ഫിസിക്സ് ക്ലാസ്സിൽ അത്തരം നിയമങ്ങളെക്കുറിച്ച് നമുക്ക് പഠിയ്ക്കാൻ കഴിയും. പക്ഷേ ഇവിടുത്തെ വിഷയം ഈ നിയമങ്ങൾ മനസിലാക്കാൻ നമ്മൾ എത്രത്തോളം സജ്ജരാണ് എന്നതാണ്. ഈയുള്ളതൊക്കെ അനുസരിക്കുന്നത് ദൈവം എന്ന് വിളിക്കപ്പെടുന്നൊരു ആകാശമൂപ്പിലാൻ എഴുതിയുണ്ടാക്കിയ ഭരണഘടനാച്ചട്ടങ്ങളാണെന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ച് ഇപ്പറഞ്ഞതൊരു പ്രശ്നമേയല്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് "അത് അങ്ങനെയാ!" എന്നൊരു മറുപടിയിൽ കാര്യം കഴിയും. അവർ ഭാഗ്യമുള്ളവരാണ്. അവരുടെ ജീവിതവും ചിന്തകളും, പഞ്ചസാര കൂടുതലിട്ടാൽ കട്ടൻചായക്ക് മധുരം കൂടും എന്നതുപോലെയുള്ള ലളിതമായ യുക്തിയിൽ കടന്നുപോകും. മറിച്ച് പ്രകൃതിനിയമങ്ങളെ കൂടുതൽ വിശദമായി മനസിലാക്കിയെടുക്കാൻ ഒരു ശ്രമം നടത്തിയാൽ, അത്ര എളുപ്പമുള്ളതല്ല അത്. പ്ര...

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...