Skip to main content

വലത്തൂന്ന് ചോരുന്നതും ഇടത്തേയ്ക്ക് എത്താത്തതും

അന്ധവിശ്വാസങ്ങൾ തഴച്ചുവളരുന്നു, കൈയിലിരിക്കുന്ന ഡിഗ്രികളെ നാണിപ്പിച്ചുകൊണ്ട് വിദ്യാസമ്പന്നർ സകല തട്ടിപ്പുകൾക്കും തലവെക്കുന്നു, ഉളുപ്പില്ലാതെ അതിനെ പൊതുവേദിയിൽ ന്യായീകരിക്കുന്നു, ആത്മീയ വ്യാപാരം പൊടിപൊടിക്കുന്നു, ജാതീയമായ വേർതിരിവ് വർദ്ധിക്കുന്നു, മതപരമായ അസഹിഷ്ണുത വർദ്ധിക്കുന്നു... ഇതൊക്കെ കാണുന്ന ഒരാൾക്ക് ബീ.ജെ.പി.യ്ക്ക് കൂടിക്കിട്ടുന്ന വോട്ടുകളുടെ എണ്ണത്തിൽ അത്ഭുതകരമായി ഒന്നും തന്നെയില്ല. അത് കൂടിയില്ലെങ്കിലാണ് എന്തോ പന്തികേട് സംശയിക്കേണ്ടത്.

എല്ലാ പാർട്ടിക്കാരും അവരവരുടെ കണക്കിന് വോട്ടുകളുടെ എണ്ണമെടുത്ത് 'വിജയം' അവകാശപ്പെടുന്നുണ്ട്. എൽ.ഡി.എഫിന് കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ കിട്ടിയ 193 വോട്ടാണ് വിജയം, യൂ.ഡി.എഫിന് തൊട്ടടുത്ത സ്ഥാനാർത്ഥിയെക്കാൾ കൂടുതൽ കിട്ടിയ 10128 വോട്ടും. ഫലത്തിൽ ലക്ഷണം കണ്ടിട്ട് ആരും തോറ്റിട്ടില്ല! 

ഇടതുപക്ഷം ഇനിയും സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കിയിട്ടില്ല എന്നാണ് തോന്നുന്നത്. യൂ.ഡീ.എഫ്- എൽ.ഡി.എഫ് ദ്വന്ദ്വങ്ങളിൽ ആടിക്കൊണ്ടിരുന്ന രാഷ്ട്രീയസാഹചര്യമാണ് കേരളത്തിൽ നിലനിന്നിരുന്നത്. സ്വാഭാവികമായും ഒരു കൂട്ടർക്ക് നഷ്ടപ്പെടുന്നതിന്റെ സിംഹഭാഗവും നേരെ മറുപക്ഷത്ത് ചെന്നുചേരുകയാണ് ചെയ്തിരുന്നത്. ഇന്നിപ്പോ വലത്ത് നിന്ന് പുറപ്പെടുന്നത് ഇടത്തേയ്ക്ക് എത്താതെ ആയിരിക്കുന്നു. അത് എന്തുകൊണ്ട് വഴിമാറിപ്പോകുന്നു എന്ന് ആലോചിക്കാനും തടയാനും സമയം വല്ലാതെ അതിക്രമിച്ചുകഴിഞ്ഞു. കുറഞ്ഞത് തോറ്റാലുടൻ അത് ജനങ്ങളുടെ കുഴപ്പമാണ് എന്ന് വിളിച്ചുപറയുന്നതെങ്കിലും നിർത്തണം, അതിനി ശരിയ്ക്കും ജനങ്ങളുടെ കുഴപ്പമായിരുന്നാൽ പോലും. കാരണം ഇടതുപക്ഷത്തിന്റെ തോൽവി ജനങ്ങളുടെ കുഴപ്പമാണെന്ന് എന്നെപ്പോലൊരാൾ പറയുന്നതും തോറ്റ പ്രസ്ഥാനത്തിന്റെ നേതാവ് പറയുന്നതും തമ്മിൽ വ്യത്യാസമുണ്ട് (വ്യത്യാസം ഉണ്ടാവാൻ പാടില്ല എന്നത് തിയറി). ഇത്രയൊക്കെ ചീത്തപ്പേരുണ്ടാക്കിയിട്ടും ഒരു സർക്കാരിനെതിരെ പ്രതിഷേധിയ്ക്കാനുള്ള അവസരം വന്നപ്പോൾ ജനങ്ങൾ അതിന് തുനിഞ്ഞില്ല എന്നത് കേരളജനതയുടെ പരിതാപകരമായ രാഷ്ട്രീയബോധത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. പ്രബുദ്ധ കേരളത്തിന്റെ പ്രബുദ്ധത ശ്രീശ്രീ രവിശങ്കറിന്റെ ശ്രീശ്രീ പോലെയാണ്. പോകുന്നിടത്തെല്ലാം ഒരു ജാഡയ്ക്ക് കൊണ്ടുപോകുന്നു എന്നേയുള്ളു, വേറെ പ്രത്യേകിച്ച് അർത്ഥമൊന്നുമില്ല. ആദ്യം ചൂണ്ടിക്കാണിച്ച ലക്ഷണങ്ങളെല്ലാം തന്നെ പൊതുബോധം ഇടതുബോധത്തിന് കൂടുതൽ കൂടുതൽ പ്രതികൂലമാകുന്നതാണ് കാണിക്കുന്നത്. ആ സമയത്ത് പ്രത്യയശാസ്ത്രഭംഗി കണ്ട് ആളുകള് വന്ന് വോട്ട് തരുമെന്ന് പ്രതീക്ഷിക്കാനാവില്ല. ആകെ ചെയ്യാവുന്നത്, വിവേകത്തിന് പകരം വികാരം കൊണ്ട് തീരുമാനിക്കുന്ന ജനങ്ങൾക്ക് മുന്നിൽ മുഖം മിനുക്കി ഒരു നല്ല ‘ഫീലിങ്’ ഉണ്ടാക്കിയെടുക്കുക എന്നതാണ്. “മിനുക്കാൻ മാത്രം ഞങ്ങടെ മുഖത്തിന് ഒരു കുഴപ്പവും ഇല്ലാ” എന്നാണ് മറുപടി എങ്കിൽ, എന്റെ പിഴ, എന്റെ വലിയ പിഴ. എനിയ്ക്ക് പറയാനുള്ളത് ഇവിടെ തീരുന്നു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ അല്ല, കമ്യൂണിസത്തെ പ്രതിനിധീകരിച്ച് തങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന കമ്യൂണിസ്റ്റുകാർ എന്ന് സ്വയം വിളിക്കുന്ന ആളുകളാണ് ജനത്തിന്റെ കണ്ണിൽ ഒരു കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖം. അവരുണ്ടാക്കുന്ന ‘ഫീലിങ്’ വളരെ പ്രധാനമാണ് എന്നുതന്നെയാണ് എന്റെ തോന്നൽ. “പിണറായിയെ തൊട്ടാൽ കേരളം കത്തും” എന്നൊക്കെയുള്ള പ്രസ്താവനകൾ ആ മുഖത്തിന് എത്രത്തോളം ഭൂഷണമായിരുന്നു എന്നാലോചിക്കുക. പണ്ട് സെക്രട്ടേറിയറ്റ് ഉപരോധസമരത്തിൽ പ്രവർത്തകർ പൊതുജനങ്ങളിൽ ഉണ്ടാക്കിയ ‘ഫീലിങ്’ ഒരു തിരുവനന്തപുരം നഗരവാസി എന്ന നിലയിൽ എനിയ്ക്ക് ബോധ്യമുണ്ട്. എസ്.എഫ്.ഐ. ‘ഭരിയ്ക്കുന്ന’ കോളേജുകളിൽ നിന്നും എത്ര യുവാക്കൾ ഇടതിനനുകൂലമായ രാഷ്ട്രീയബോധവുമായി പുറത്തിറങ്ങും എന്നൊരു ആത്മാവലോകനവും ഈ അവസരത്തിൽ വിദ്യാർത്ഥി പ്രസ്ഥാനത്തിന് നടത്തിനോക്കാവുന്നതാണ്. മുഖം മിനുക്കൽ എന്ന് ഞാൻ പറയുമ്പോൾ, അന്ധമായ പാർട്ടിഭക്തിയാണ് രാഷ്ട്രീയബോധത്തിന്റെ അളവുകോൽ എന്ന് തോന്നിക്കുമാറ്  സംഘിമങ്കികളോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം നടത്തുന്ന സൈബർ സഖാക്കളിലുൾപ്പടെ ശ്രദ്ധ ചെല്ലണമെന്നാണ് എന്റെ അഭിപ്രായം. തരിശ് കിടക്കുന്ന തലച്ചോറിലേക്കാണ് അരാഷ്ട്രീയ-വർഗീയചിന്തകൾ കടന്നുവരുന്നത്. അതിനെ ചെറുക്കാൻ ബൗദ്ധികമായി പുരോഗമിക്കുക എന്ന ഒറ്റ മാർഗമേയുള്ളു. ആറെസ്സെസ്സിനെ തോൽപ്പിക്കാൻ അമ്പലം പിടിച്ചെടുക്കാൻ പോയി, അവരെക്കാൾ മുന്തിയ സംഘികളായി മാറിയ മുൻ-സഖാക്കളെയും, യുവത്വത്തിന്റെ തിളപ്പ് തീർന്നപ്പോൾ വിപ്ലവം വിട്ട് ആത്മീയവഴിയിലൂടെ സംഘപരിവാറിസത്തിലേയ്ക്ക് വന്ന മുതിർന്ന സഖാക്കളേയും കണ്ടിട്ടുണ്ട് (ഇതൊക്കെ ഞാൻ മാത്രമാണോ കാണുന്നത്?). ഇത്തരം ചോർച്ചകൾ കേരളത്തിന്റെ ഇന്നത്തെ ബൗദ്ധിക സാഹചര്യത്തിൽ ഇനിയും പ്രതീക്ഷിക്കാവുന്നതേയുള്ളു. ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് രാഷ്ട്രീയ-ശാസ്ത്ര-യുക്തിബോധം ഉണ്ടാക്കിയെടുക്കുക എന്നതാണ് പരമപ്രധാനം. അത് പക്ഷേ പ്രസ്ഥാനത്തിനുള്ളിൽ നിന്ന് തന്നെ തുടങ്ങുകയും വേണം. അല്ലാത്തപക്ഷം കാലിനടിയിലെ മണ്ണ് ഒലിച്ചുപൊയ്ക്കോണ്ടിരിക്കും.

(കപടപുരോഗമനവാദി, അരാഷ്ട്രീയബുദ്ധിജീവി തുടങ്ങിയ വിശേഷണങ്ങളും, “നിങ്ങൾ എൽ.ഡി.എഫിന്റെ കുഴപ്പങ്ങൾ മാത്രമേ കാണുള്ളോ?” തുടങ്ങിയ മറുവാദങ്ങളും മുന്നനുഭവങ്ങൾ വച്ച് പ്രതീക്ഷിക്കുന്നുണ്ട്. ദയവായി അതിനൊന്നും മറുപടി പ്രതീക്ഷിക്കാതിരിക്കുക)

Comments

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

ചതിക്കുന്ന പെണ്ണുങ്ങള്‍

 "ഒരു പുരുഷന്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയേയാണ്. കാരണം ജീവിതത്തില്‍ അവനെ ചതിക്കാത്ത ഒരേയൊരു പെണ്ണ് അമ്മയാണ്"- ഈ വാചകം സോഷ്യല്‍ മീഡിയയില്‍ കുറേയേറെ പ്രചരിച്ച് കണ്ടിട്ടുണ്ട്. ഷെയര്‍ ചെയ്തവരില്‍ വിദ്യാസമ്പന്നരും ഉണ്ടെന്നത് തമാശ. കാരണം ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്ന കണ്ടെത്തലാണ് ഇത്. ഇത് എഴുതി ഉണ്ടാക്കിയവനും ഷെയര്‍ ചെയ്ത് ആണത്തം തെളിയിച്ചവന്‍മാര്‍ക്കും ഇതുപോലെ 'ഏറ്റവും സ്നേഹമുള്ള ഒരു അമ്മ' കാണുമല്ലോ. പക്ഷേ അവരുടെ അമ്മയായ ആ സ്ത്രീ അവര്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കും മാത്രമാണ് 'അമ്മ' എന്നതുകൊണ്ടും മറ്റുള്ളവര്‍ക്ക് അവര്‍ വെറുമൊരു സ്ത്രീ മാത്രം ആയതിനാലും, ഇപ്പറഞ്ഞ അണ്ണന്‍മാരുടെ ആണത്തമുള്ള അപ്പന്‍മാരെ ഉള്‍പ്പെടെ ഒരുപാട് ആണുങ്ങളെ ചതിച്ച സ്ത്രീയാണ് ആ അമ്മ എന്ന് വേണം മനസിലാക്കാന്‍. അതായത് സ്വയം തള്ളയ്ക്ക് വിളിക്കുന്ന ഏര്‍പ്പാട്! "പെണ്ണ് ചതിക്കും" എന്ന ആശയം ഒരു പ്രപഞ്ചസത്യമെന്നപോലെ പറയപ്പെടുന്ന നാടാണ് നമ്മുടേത്. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സംശയലേശമന്യേ ഇത് ശരിവെക്കുന്നതും കണ്ടിട്ടുണ്ട്. സൂപ്പര്‍ താരങ്ങളും താരക്കുഞ്ഞുങ്ങളുമൊക്കെ ഞെളിഞ്ഞ് നി...

ലിഫ്റ്റ്

നടന്ന് തളരുന്നിടത്ത് ഒരു കാറിൽ ലിഫ്റ്റ് കിട്ടുന്നത് എത്ര ആശ്വാസകരമായിരിയ്ക്കും അല്ലേ? എന്റെയാ ധാരണ മാറിയത് ഞാൻ എമ്മസ്സി പഠിയ്ക്കുന്ന കാലത്താണ്. കഥ ഇങ്ങനെ... ഞാൻ ഒരു പ്രമുഖ ഗവേഷണസ്ഥാപനത്തിൽ എമ്മസ്സി പ്രോജക്റ്റ് ചെയ്യുന്ന സമയം. എന്നും രാവിലെ ബസിൽ നിന്നിറങ്ങി ഏതാണ്ട് ഒന്നര കിലോമീറ്റർ നടന്നാണ് സ്ഥാപനത്തിലേയ്ക്ക് പോകുന്നത്. അങ്ങോട്ട് ബസ് ഇല്ലാഞ്ഞിട്ടല്ല, മറിച്ച് അന്നും (അതെ, അന്നും) മൊടയ്ക്ക് കുറവില്ലാതിരുന്നതുകൊണ്ട് മാത്രമാണ് ബസിന് വേണ്ടി കാക്കാതെ വേനൽക്കാലത്തെ വെയിലും കൊണ്ട് രാവിലെ ഒമ്പതര മണിയ്ക്കുള്ള ഈ നടത്തം. സംഭവദിവസവും ഞാൻ ആവേശത്തിന് ലവലേശം ചോർച്ച സംഭവിക്കാതെ ആഞ്ഞ് നടക്കുകയാണ്. ഏതാണ്ട് പാതി ദൂരം ആയപ്പോഴേയ്ക്കും ഒരു മാരുതി-800 വന്ന് തൊട്ടടുത്ത് നിർത്തി. ഓടിച്ചിരുന്ന മദ്ധ്യവയസ്കൻ ഒരു ചോദ്യം, "ABCD- ലെ പയ്യനല്ലേ?" (ABCD = സ്ഥാപനത്തിന്റെ പേര്) സാങ്കേതികമായി ABCD-ലെ പയ്യനല്ല എന്നും രണ്ടുമാസത്തെ എമ്മസ്സി പ്രോജക്റ്റ് ചെയ്യാനായി വന്ന വരുത്തനാണെന്നും വിശദീകരിക്കാൻ നടുറോഡിലെ പൊരിവെയിൽ ഒരു നല്ല സാഹചര്യമല്ലായിരുന്നു. അത് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും, "കേറനിയാ... ഞാനും അവിടെയാ...