Skip to main content

ചില പൈറസി ചിന്തകൾ

ഒരു സിനിമ തീയറ്ററിൽ പോയി കാണുന്നതും കമ്പ്യൂട്ടറിലോ ടീവിയിലോ കാണുന്നതും തമ്മിൽ വ്യത്യാസമുണ്ട്. അല്ലെങ്കിൽ ഉണ്ടാകണം. പക്ഷേ കേരളത്തിലെ എത്ര തീയറ്ററുകൾക്ക് ഈ 'വ്യത്യാസം' കൊടുക്കാൻ കഴിയുന്നുണ്ട് എന്നൊരു ചോദ്യം കൂടിയുണ്ട്. 

വീട്ടിൽ കമ്പ്യൂട്ടർ/ടീവി സ്ക്രീനിൽ കണ്ടാൽ കിട്ടാത്ത എന്തെങ്കിലും ഒന്ന് തീയറ്ററിൽ നിന്ന് കിട്ടുമെങ്കിൽ ആ 'എന്തോ ഒന്നി'നാണ് തീയറ്ററിലെത്തുന്ന ശരാശരി പ്രേഷകർ വിലയിടുന്നത്. അതിന് തീയറ്ററുകാർ ഇടുന്ന വിലയും പ്രേഷകർ കല്പിക്കുന്ന വിലയും തമ്മിലുള്ള വ്യത്യാസം കൂടുന്തോറും അവർ തീയറ്ററിൽ നിന്ന് അകലും. പെയിന്റൊന്ന് മാറ്റിയടിച്ചാൽ ടിക്കറ്റ് റേറ്റ് ഇരട്ടിയാക്കുന്ന, പുറത്ത് അഞ്ച് രൂപയ്ക്ക് കിട്ടുന്ന ചായ പതിനഞ്ച് രൂപയ്ക്ക് വിൽക്കുന്ന, നേരേ ചൊവ്വേ വാഹനപാർക്കിങ്ങിനോ കൗണ്ടറിന് മുന്നിൽ ക്യൂ നിൽക്കുന്നതിനോ സൗകര്യമൊരുക്കാത്ത, ഇരിക്കാൻ സുഖമോ സിനിമ കാണാൻ സൗകര്യമോ നൽകുന്ന സീറ്റുകളില്ലാത്ത തീയറ്ററുകൾ എത്രത്തോളം പ്രേഷകരെ ആകർഷിക്കും? (സിനിമ കാണാൻ വരുന്നവരെ എന്തോ ഔദാര്യം ചോദിച്ച് ചെന്നവരെപ്പോലെ കൈകാര്യം ചെയ്യുന്നവ തീയറ്ററുകളുമുണ്ട്) നഗരങ്ങളിൽ മുളച്ചുപൊന്തുന്ന മൾട്ടിപ്ലെക്സുകളിൽ കാണുന്ന ആൾത്തിരക്ക് കണ്ട് തെറ്റിദ്ധരിക്കരുത്. സിനിമ കാണുന്ന ചെലവ് ഇങ്ങനെ കുതിച്ചുയരുമ്പോൾ ചിത്രത്തിൽ നിന്ന് മാറുന്ന പ്രേഷകർ ഒരുപാടുണ്ട്. ഞാൻ നാട്ടിൻപുറത്ത് സ്കൂളിൽ പഠിക്കുന്ന സമയത്ത് വീടിന് ഒരു കിലോമീറ്റർ ചുറ്റളവിൽ തന്നെ രണ്ട് തീയറ്ററുകൾ ഉണ്ടായിരുന്നു. അവ രണ്ടും ഇന്നില്ല എന്ന് മാത്രമല്ല, ഇന്ന് തൊട്ടടുത്ത തീയറ്റർ ഏതാണ്ട് ഇരുപത് കിലോമീറ്റർ അകലെയാണ്. പക്ഷേ മിക്ക വീടുകളിലും സീഡി/ഡീവിഡി പ്ലേയറുകളുണ്ട്, കൈയെത്തുന്ന ദൂരത്ത് വ്യാജസീഡികളും ഉണ്ട്. തീയറ്ററുകളുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടായിട്ടുണ്ട് എന്നതിൽ തർക്കമില്ല. അതേസമയം പ്രേഷകരുടെ എണ്ണത്തിൽ ജനസംഖ്യാനുപാതികമായി വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലേ ഉള്ളു. ഇവരെല്ലാം നഗരത്തിൽ വന്ന് മൾട്ടിപ്ലെക്സിൽ സിനിമ കാണുന്നുണ്ടോ? മൾട്ടിപ്ലക്സുകളിലെ ആൾത്തിരക്കിന്, മുന്നോറോ നാന്നൂറോ രൂപയ്ക്ക് ടിക്കറ്റും മുപ്പത് രൂപയ്ക്ക് ചായയും കൊടുത്താലും സിനിമ ആളുകൾ കേറി കണ്ടോളും എന്നല്ല, ആ കാശിനും സിനിമ കാണാൻ തയ്യാറുള്ള ആളുകൾ ഒരുപാടുണ്ട് എന്നേ അർത്ഥമുള്ളു. 

പണ്ട് വ്യാജസീഡി എന്നുപറഞ്ഞാൽ വ്യക്തത കുറഞ്ഞ, പലപ്പോഴും ശബ്ദവും ദൃശ്യവും തമ്മിൽ പൊരുത്തം പോലും ഇല്ലാത്ത വീഡിയോ ആയിരുന്നു. ഇന്ന് സാങ്കേതികത വളർന്നപ്പോൾ തീയറ്ററുകൾ കൊടുക്കുന്നതിനോട് കൂടുതൽ അടുത്ത് നിൽക്കുന്ന ക്വാളിറ്റി വ്യാജസീഡികളും നൽകിത്തുടങ്ങി. കാശ് കൊടുക്കണ്ടാ, ക്യൂ നിൽക്കണ്ടാ, അടുത്തിരിക്കുന്നവന്റെ മൊബൈൽ ഫോണിനേയും, ഭയങ്കര തമാശ എന്ന മട്ടിൽ സീരിയസ് രംഗങ്ങളിൽ തീയറ്ററിലിരുന്ന് ഉച്ചത്തിൽ ഓരോന്ന് വിളിച്ചുപറയുന്ന തെണ്ടികളുടെ ഓഞ്ഞ ചളികളേയും സഹിക്കണ്ടാ! കാര്യമായ റിസ്കും ഇല്ല! പിന്നെ ആരാണ് തീയറ്ററുകളുടെ ജാഡ സഹിക്കാൻ പോകുന്നത്? പക്ഷേ വലിയൊരു കൂട്ടം പ്രേഷകർ തീയറ്ററിൽ നിന്ന് അകലുമ്പോഴും തീയറ്ററുകൾക്ക് (പ്രത്യേകിച്ച് മൾട്ടിപ്ലക്സുകൾക്ക്) കാര്യമായ നഷ്ടമൊന്നും ഉണ്ടാകാൻ സാധ്യതയില്ല. അവർക്കാവശ്യമുള്ള ആളെ അവർക്ക് കിട്ടുന്നുണ്ട്, അവർക്കാവശ്യമായതിൽ കൂടുതൽ കാശും അവര് കൊടുക്കുന്നുണ്ട്. പക്ഷേ മുടക്കുമുതൽ തിരിച്ചുപിടിക്കാനാവാതെ നിർമാതാക്കളാണ് കഷ്ടപ്പെടുന്നത്. 

വ്യാജപ്രിന്റുകളെ തോല്പിക്കുക എളുപ്പമല്ല. അങ്ങ് ഹോളിവുഡിലെ വലിയ കൊലകൊമ്പൻമാർ വിചാരിച്ചിട്ട് പോലും ഇത്തരം ചോർച്ചകൾ പൂർണമായും തടയാനാകുന്നില്ല. ഇവിടെ ‘ഏജന്റ് ജാദൂ’ പോലുള്ള ട്രിക്കുകൾ ഇറക്കി വെറുതേ ആളുകളെ പേടിപ്പിക്കാൻ നോക്കുന്നതും ഒരാവേശത്തിന് കൈയിൽ കിട്ടുന്ന പ്രിന്റ് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുന്ന ചിന്നപ്പയ്യൻമാരെ വല്യ കോലാഹലമുണ്ടാക്കി അറസ്റ്റ് ചെയ്യുന്നതും ഒക്കെ പൈറസി തടയാൻ എന്തോ ചെയ്തു എന്നൊരു തോന്നലുണ്ടാക്കാൻ സഹായിച്ചേക്കാം. പക്ഷേ ഇതിനോടൊപ്പം തന്നെ വ്യാജനിൽ നിന്ന് കിട്ടാത്തത്, സഹിക്കാവുന്ന ചെലവിൽ തീയറ്ററുകളിൽ നിന്നും കിട്ടുന്ന സാഹചര്യം കൂടി ഉറപ്പിച്ചാലേ പറ്റൂ. അല്ലാത്തിടത്തോളം വ്യാജന് ഡിമാൻഡ് കൂടും, ഡിമാൻഡ് നിൽക്കുന്നിടത്തോളം സപ്ലൈയും ഉണ്ടാകും. സാങ്കേതികവിദ്യ സിനിമാക്കാർക്കും പോലീസിനും മാത്രം ലഭ്യമായ സാധനമല്ല എന്നോർക്കണം. ഇവിടെ ഏതെങ്കിലും രീതിയിൽ പൈറസിയെ ന്യായീകരിക്കുകയോ സെൻസർ കോപ്പി ചോരുന്നതുപോലുള്ള ഗൗരവമായ പ്രശ്നങ്ങളെ കാണാതിരിക്കുകയോ ചെയ്യുകയല്ല. ഇതും ശ്രദ്ധിക്കേണ്ട ഒരു വിഷയമായി തോന്നിയതുകൊണ്ട് കൂട്ടിച്ചേർത്തുവെന്നേ ഉള്ളു.

[വിവാദാധാരമായ ‘പ്രേമം’ ഞാനിതുവരെ കണ്ടിട്ടില്ല. ഇപ്പോൾ തിരുവനന്തപുരത്ത് അത് പ്രദർശിപ്പിക്കുന്ന തീയറ്ററിന്റെ കാര്യം പരിഗണിക്കുമ്പോൾ കാണണ്ടാ എന്നുതന്നെയാണ് തീരുമാനം. പല തവണ നല്ല സൊയമ്പൻ വ്യാജൻ കൈയകലത്തിൽ വന്നിട്ടും, വ്യാജനോടുള്ള വിയോജിപ്പ് കൊണ്ട് മാത്രം കാണാൻ നിന്നിട്ടുമില്ല]

Comments

  1. മിക്കവാറും സിനിമകൾ ഡി വി ഡി ഇറങ്ങുമ്പോൾ വീട്ടിൽ ഇരുന്ന് കാണുന്ന വ്യക്തിയാണ് ഞാൻ. അതിനുള്ള കാരണം ഇവിടെ എഴുതിയതിൽ പലതും തന്നെ. പ്രത്യേകിച്ച് തീയറ്ററിൽ പോയികാണേണ്ട ആവശ്യം ഇല്ലെന്ന് തന്നെ പറയാം. എന്നാൽ ചില സിനിമകൾ അവയുടെ ശബ്ദവിസ്മയവും സാങ്കേതികത്തികവും വ്യക്തമായി അറിയണമെങ്കിൽ തീയറ്ററിൽ തന്നെ കാണണം എന്ന അഭിപ്രായവും ഉണ്ട്. പ്രേമം തീയറ്ററിൽ കണ്ടു. കാരണം ചോദിച്ചാൽ കുടുംബത്തിലെ ക്രമസമാധാനം തകരാതിരിക്കാൻ എന്നതാണ് അതിനുള്ള ലളിതമായ മറുപടി. അങ്ങനെ ത്യാഗം സഹിച്ച് കണ്ട മറ്റൊരു ചിത്രം ഹൗ ഓൾഡ് ആർ യു ആണ്. :)

    ReplyDelete

Post a Comment

Popular posts from this blog

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...

ആനവണ്ടിയുടെ ആനച്ചതി!

സിൽവർ ലൈൻ ജെറ്റെന്നും പറഞ്ഞ് കെ.എസ്.ആർ.ടീ.സീ കൊട്ടിഘോഷിച്ച് നിരത്തിലിറക്കിയ ബസുകളിലൊന്നിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വന്നു. ഇന്നലെ രാത്രി 9:50-ന് ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയായിരുന്നു ബുക്കിങ്. ആലപ്പുഴ ഒരു പരിപാടി കഴിഞ്ഞ് അത്യാവശ്യമായി അന്ന് തന്നെ മടങ്ങേണ്ടിയിരുന്നതുകൊണ്ടാണ് ബുക്കിങ് പോലുള്ള ചടങ്ങിനൊക്കെ നിന്നത്. ഇല്ലെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ പൊതുവേ കേ.വി.ട്രാവൽസ് (കിട്ടണ വണ്ടി ട്രാവൽസ്) ആണ് പതിവ്. ആലപ്പുഴത്തെ പരിപാടി കഴിഞ്ഞപ്പോൾ വൈകിയതുകൊണ്ട് ഓടെടാ ഓട്ടമായിരുന്നു. ആഹാരം പോലും നേരെ കഴിക്കാതെ ഓടി ടിക്കറ്റിൽ പറഞ്ഞിരുന്ന മുനിസിപ്പൽ സ്റ്റാൻഡിൽ എത്തി. ബസ് പോയിട്ടില്ല എന്ന് അര മണിക്കൂറായി അവിടെ കാത്ത് നിൽക്കുന്ന ഒരാളിൽ നിന്ന് ഉറപ്പിച്ചു. പിന്നങ്ങോട്ട് സമയം കളയാതെ വെയ്റ്റ് ചെയ്യാൻ തുടങ്ങി. ഒപ്പം ആലപ്പുഴയിലെ പ്രഭാഷണ പരിപാടിയ്ക്ക് ക്ഷണിച്ച ശ്രീ. ജോയിയും ഉണ്ട്. ആത്മാർത്ഥതയുടെ അസുഖം ഉള്ളതുകൊണ്ടാണെന്ന് തോന്നുന്നു എന്നെ ബസ് കയറ്റിവിട്ടിട്ടേ പോകുന്നുള്ളു എന്ന് മൂപ്പർക്ക് വാശി!  പറഞ്ഞ സമയം കഴിഞ്ഞ് അര മണിക്കൂറായിട്ടും ബസിന്റെ പൊടി പോലും നഹി. നമ്മുടെ റോഡല്ലേ, അതിലൂടെ ഓടുന്ന ബസല്ലേ അല്പസ്...