Skip to main content

ചില പൈറസി ചിന്തകൾ

ഒരു സിനിമ തീയറ്ററിൽ പോയി കാണുന്നതും കമ്പ്യൂട്ടറിലോ ടീവിയിലോ കാണുന്നതും തമ്മിൽ വ്യത്യാസമുണ്ട്. അല്ലെങ്കിൽ ഉണ്ടാകണം. പക്ഷേ കേരളത്തിലെ എത്ര തീയറ്ററുകൾക്ക് ഈ 'വ്യത്യാസം' കൊടുക്കാൻ കഴിയുന്നുണ്ട് എന്നൊരു ചോദ്യം കൂടിയുണ്ട്. 

വീട്ടിൽ കമ്പ്യൂട്ടർ/ടീവി സ്ക്രീനിൽ കണ്ടാൽ കിട്ടാത്ത എന്തെങ്കിലും ഒന്ന് തീയറ്ററിൽ നിന്ന് കിട്ടുമെങ്കിൽ ആ 'എന്തോ ഒന്നി'നാണ് തീയറ്ററിലെത്തുന്ന ശരാശരി പ്രേഷകർ വിലയിടുന്നത്. അതിന് തീയറ്ററുകാർ ഇടുന്ന വിലയും പ്രേഷകർ കല്പിക്കുന്ന വിലയും തമ്മിലുള്ള വ്യത്യാസം കൂടുന്തോറും അവർ തീയറ്ററിൽ നിന്ന് അകലും. പെയിന്റൊന്ന് മാറ്റിയടിച്ചാൽ ടിക്കറ്റ് റേറ്റ് ഇരട്ടിയാക്കുന്ന, പുറത്ത് അഞ്ച് രൂപയ്ക്ക് കിട്ടുന്ന ചായ പതിനഞ്ച് രൂപയ്ക്ക് വിൽക്കുന്ന, നേരേ ചൊവ്വേ വാഹനപാർക്കിങ്ങിനോ കൗണ്ടറിന് മുന്നിൽ ക്യൂ നിൽക്കുന്നതിനോ സൗകര്യമൊരുക്കാത്ത, ഇരിക്കാൻ സുഖമോ സിനിമ കാണാൻ സൗകര്യമോ നൽകുന്ന സീറ്റുകളില്ലാത്ത തീയറ്ററുകൾ എത്രത്തോളം പ്രേഷകരെ ആകർഷിക്കും? (സിനിമ കാണാൻ വരുന്നവരെ എന്തോ ഔദാര്യം ചോദിച്ച് ചെന്നവരെപ്പോലെ കൈകാര്യം ചെയ്യുന്നവ തീയറ്ററുകളുമുണ്ട്) നഗരങ്ങളിൽ മുളച്ചുപൊന്തുന്ന മൾട്ടിപ്ലെക്സുകളിൽ കാണുന്ന ആൾത്തിരക്ക് കണ്ട് തെറ്റിദ്ധരിക്കരുത്. സിനിമ കാണുന്ന ചെലവ് ഇങ്ങനെ കുതിച്ചുയരുമ്പോൾ ചിത്രത്തിൽ നിന്ന് മാറുന്ന പ്രേഷകർ ഒരുപാടുണ്ട്. ഞാൻ നാട്ടിൻപുറത്ത് സ്കൂളിൽ പഠിക്കുന്ന സമയത്ത് വീടിന് ഒരു കിലോമീറ്റർ ചുറ്റളവിൽ തന്നെ രണ്ട് തീയറ്ററുകൾ ഉണ്ടായിരുന്നു. അവ രണ്ടും ഇന്നില്ല എന്ന് മാത്രമല്ല, ഇന്ന് തൊട്ടടുത്ത തീയറ്റർ ഏതാണ്ട് ഇരുപത് കിലോമീറ്റർ അകലെയാണ്. പക്ഷേ മിക്ക വീടുകളിലും സീഡി/ഡീവിഡി പ്ലേയറുകളുണ്ട്, കൈയെത്തുന്ന ദൂരത്ത് വ്യാജസീഡികളും ഉണ്ട്. തീയറ്ററുകളുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടായിട്ടുണ്ട് എന്നതിൽ തർക്കമില്ല. അതേസമയം പ്രേഷകരുടെ എണ്ണത്തിൽ ജനസംഖ്യാനുപാതികമായി വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലേ ഉള്ളു. ഇവരെല്ലാം നഗരത്തിൽ വന്ന് മൾട്ടിപ്ലെക്സിൽ സിനിമ കാണുന്നുണ്ടോ? മൾട്ടിപ്ലക്സുകളിലെ ആൾത്തിരക്കിന്, മുന്നോറോ നാന്നൂറോ രൂപയ്ക്ക് ടിക്കറ്റും മുപ്പത് രൂപയ്ക്ക് ചായയും കൊടുത്താലും സിനിമ ആളുകൾ കേറി കണ്ടോളും എന്നല്ല, ആ കാശിനും സിനിമ കാണാൻ തയ്യാറുള്ള ആളുകൾ ഒരുപാടുണ്ട് എന്നേ അർത്ഥമുള്ളു. 

പണ്ട് വ്യാജസീഡി എന്നുപറഞ്ഞാൽ വ്യക്തത കുറഞ്ഞ, പലപ്പോഴും ശബ്ദവും ദൃശ്യവും തമ്മിൽ പൊരുത്തം പോലും ഇല്ലാത്ത വീഡിയോ ആയിരുന്നു. ഇന്ന് സാങ്കേതികത വളർന്നപ്പോൾ തീയറ്ററുകൾ കൊടുക്കുന്നതിനോട് കൂടുതൽ അടുത്ത് നിൽക്കുന്ന ക്വാളിറ്റി വ്യാജസീഡികളും നൽകിത്തുടങ്ങി. കാശ് കൊടുക്കണ്ടാ, ക്യൂ നിൽക്കണ്ടാ, അടുത്തിരിക്കുന്നവന്റെ മൊബൈൽ ഫോണിനേയും, ഭയങ്കര തമാശ എന്ന മട്ടിൽ സീരിയസ് രംഗങ്ങളിൽ തീയറ്ററിലിരുന്ന് ഉച്ചത്തിൽ ഓരോന്ന് വിളിച്ചുപറയുന്ന തെണ്ടികളുടെ ഓഞ്ഞ ചളികളേയും സഹിക്കണ്ടാ! കാര്യമായ റിസ്കും ഇല്ല! പിന്നെ ആരാണ് തീയറ്ററുകളുടെ ജാഡ സഹിക്കാൻ പോകുന്നത്? പക്ഷേ വലിയൊരു കൂട്ടം പ്രേഷകർ തീയറ്ററിൽ നിന്ന് അകലുമ്പോഴും തീയറ്ററുകൾക്ക് (പ്രത്യേകിച്ച് മൾട്ടിപ്ലക്സുകൾക്ക്) കാര്യമായ നഷ്ടമൊന്നും ഉണ്ടാകാൻ സാധ്യതയില്ല. അവർക്കാവശ്യമുള്ള ആളെ അവർക്ക് കിട്ടുന്നുണ്ട്, അവർക്കാവശ്യമായതിൽ കൂടുതൽ കാശും അവര് കൊടുക്കുന്നുണ്ട്. പക്ഷേ മുടക്കുമുതൽ തിരിച്ചുപിടിക്കാനാവാതെ നിർമാതാക്കളാണ് കഷ്ടപ്പെടുന്നത്. 

വ്യാജപ്രിന്റുകളെ തോല്പിക്കുക എളുപ്പമല്ല. അങ്ങ് ഹോളിവുഡിലെ വലിയ കൊലകൊമ്പൻമാർ വിചാരിച്ചിട്ട് പോലും ഇത്തരം ചോർച്ചകൾ പൂർണമായും തടയാനാകുന്നില്ല. ഇവിടെ ‘ഏജന്റ് ജാദൂ’ പോലുള്ള ട്രിക്കുകൾ ഇറക്കി വെറുതേ ആളുകളെ പേടിപ്പിക്കാൻ നോക്കുന്നതും ഒരാവേശത്തിന് കൈയിൽ കിട്ടുന്ന പ്രിന്റ് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുന്ന ചിന്നപ്പയ്യൻമാരെ വല്യ കോലാഹലമുണ്ടാക്കി അറസ്റ്റ് ചെയ്യുന്നതും ഒക്കെ പൈറസി തടയാൻ എന്തോ ചെയ്തു എന്നൊരു തോന്നലുണ്ടാക്കാൻ സഹായിച്ചേക്കാം. പക്ഷേ ഇതിനോടൊപ്പം തന്നെ വ്യാജനിൽ നിന്ന് കിട്ടാത്തത്, സഹിക്കാവുന്ന ചെലവിൽ തീയറ്ററുകളിൽ നിന്നും കിട്ടുന്ന സാഹചര്യം കൂടി ഉറപ്പിച്ചാലേ പറ്റൂ. അല്ലാത്തിടത്തോളം വ്യാജന് ഡിമാൻഡ് കൂടും, ഡിമാൻഡ് നിൽക്കുന്നിടത്തോളം സപ്ലൈയും ഉണ്ടാകും. സാങ്കേതികവിദ്യ സിനിമാക്കാർക്കും പോലീസിനും മാത്രം ലഭ്യമായ സാധനമല്ല എന്നോർക്കണം. ഇവിടെ ഏതെങ്കിലും രീതിയിൽ പൈറസിയെ ന്യായീകരിക്കുകയോ സെൻസർ കോപ്പി ചോരുന്നതുപോലുള്ള ഗൗരവമായ പ്രശ്നങ്ങളെ കാണാതിരിക്കുകയോ ചെയ്യുകയല്ല. ഇതും ശ്രദ്ധിക്കേണ്ട ഒരു വിഷയമായി തോന്നിയതുകൊണ്ട് കൂട്ടിച്ചേർത്തുവെന്നേ ഉള്ളു.

[വിവാദാധാരമായ ‘പ്രേമം’ ഞാനിതുവരെ കണ്ടിട്ടില്ല. ഇപ്പോൾ തിരുവനന്തപുരത്ത് അത് പ്രദർശിപ്പിക്കുന്ന തീയറ്ററിന്റെ കാര്യം പരിഗണിക്കുമ്പോൾ കാണണ്ടാ എന്നുതന്നെയാണ് തീരുമാനം. പല തവണ നല്ല സൊയമ്പൻ വ്യാജൻ കൈയകലത്തിൽ വന്നിട്ടും, വ്യാജനോടുള്ള വിയോജിപ്പ് കൊണ്ട് മാത്രം കാണാൻ നിന്നിട്ടുമില്ല]

Comments

  1. മിക്കവാറും സിനിമകൾ ഡി വി ഡി ഇറങ്ങുമ്പോൾ വീട്ടിൽ ഇരുന്ന് കാണുന്ന വ്യക്തിയാണ് ഞാൻ. അതിനുള്ള കാരണം ഇവിടെ എഴുതിയതിൽ പലതും തന്നെ. പ്രത്യേകിച്ച് തീയറ്ററിൽ പോയികാണേണ്ട ആവശ്യം ഇല്ലെന്ന് തന്നെ പറയാം. എന്നാൽ ചില സിനിമകൾ അവയുടെ ശബ്ദവിസ്മയവും സാങ്കേതികത്തികവും വ്യക്തമായി അറിയണമെങ്കിൽ തീയറ്ററിൽ തന്നെ കാണണം എന്ന അഭിപ്രായവും ഉണ്ട്. പ്രേമം തീയറ്ററിൽ കണ്ടു. കാരണം ചോദിച്ചാൽ കുടുംബത്തിലെ ക്രമസമാധാനം തകരാതിരിക്കാൻ എന്നതാണ് അതിനുള്ള ലളിതമായ മറുപടി. അങ്ങനെ ത്യാഗം സഹിച്ച് കണ്ട മറ്റൊരു ചിത്രം ഹൗ ഓൾഡ് ആർ യു ആണ്. :)

    ReplyDelete

Post a Comment

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

ലിഫ്റ്റ്

നടന്ന് തളരുന്നിടത്ത് ഒരു കാറിൽ ലിഫ്റ്റ് കിട്ടുന്നത് എത്ര ആശ്വാസകരമായിരിയ്ക്കും അല്ലേ? എന്റെയാ ധാരണ മാറിയത് ഞാൻ എമ്മസ്സി പഠിയ്ക്കുന്ന കാലത്താണ്. കഥ ഇങ്ങനെ... ഞാൻ ഒരു പ്രമുഖ ഗവേഷണസ്ഥാപനത്തിൽ എമ്മസ്സി പ്രോജക്റ്റ് ചെയ്യുന്ന സമയം. എന്നും രാവിലെ ബസിൽ നിന്നിറങ്ങി ഏതാണ്ട് ഒന്നര കിലോമീറ്റർ നടന്നാണ് സ്ഥാപനത്തിലേയ്ക്ക് പോകുന്നത്. അങ്ങോട്ട് ബസ് ഇല്ലാഞ്ഞിട്ടല്ല, മറിച്ച് അന്നും (അതെ, അന്നും) മൊടയ്ക്ക് കുറവില്ലാതിരുന്നതുകൊണ്ട് മാത്രമാണ് ബസിന് വേണ്ടി കാക്കാതെ വേനൽക്കാലത്തെ വെയിലും കൊണ്ട് രാവിലെ ഒമ്പതര മണിയ്ക്കുള്ള ഈ നടത്തം. സംഭവദിവസവും ഞാൻ ആവേശത്തിന് ലവലേശം ചോർച്ച സംഭവിക്കാതെ ആഞ്ഞ് നടക്കുകയാണ്. ഏതാണ്ട് പാതി ദൂരം ആയപ്പോഴേയ്ക്കും ഒരു മാരുതി-800 വന്ന് തൊട്ടടുത്ത് നിർത്തി. ഓടിച്ചിരുന്ന മദ്ധ്യവയസ്കൻ ഒരു ചോദ്യം, "ABCD- ലെ പയ്യനല്ലേ?" (ABCD = സ്ഥാപനത്തിന്റെ പേര്) സാങ്കേതികമായി ABCD-ലെ പയ്യനല്ല എന്നും രണ്ടുമാസത്തെ എമ്മസ്സി പ്രോജക്റ്റ് ചെയ്യാനായി വന്ന വരുത്തനാണെന്നും വിശദീകരിക്കാൻ നടുറോഡിലെ പൊരിവെയിൽ ഒരു നല്ല സാഹചര്യമല്ലായിരുന്നു. അത് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും, "കേറനിയാ... ഞാനും അവിടെയാ...

സയൻസും രാഷ്ട്രീയവും

അലുവയും മത്തിക്കറിയും പോലുള്ള വിഷയങ്ങളാണ്. ഒന്നിന് മറ്റേതിൽ പങ്കില്ല, പരസ്പരം കൂട്ടിക്കലർത്തരുത് എന്നൊക്കെയാണ് പൊതുവേ പറയാറ്. ശരിയാണ് താനും. പക്ഷേ ചില പ്രധാനകാര്യങ്ങൾ കൂടി അതിനോട് ചേർത്ത് പറയേണ്ടതുണ്ട് എന്ന് തോന്നി. ഗുണ്ടകളെ എങ്ങനെ നിരപ്പാക്കാം! ചതിക്കാത്ത ചന്തു എന്ന സിനിമയിലെ ഒരു രംഗമോർക്കുന്നുണ്ടോ? നായകന് തടങ്കലിൽ കഴിയുന്ന കാമുകിയെ ഇറക്കിക്കൊണ്ട് വരണം. എങ്ങനെ സാധിയ്ക്കുമെന്നറിയാതെ ദുഃഖിച്ച് നിൽക്കുന്ന നായകനോട് ലാലിന്റെ കഥാപാത്രം കോൺഫിഡൻസ് നൽകുന്നവിധം ഒരു മാർഗം പറഞ്ഞുകൊടുക്കുന്നു. ''നീ നേരെ തോട്ടക്കാട്ടുകര സ്റ്റോപ്പിൽ ബസ്സിറങ്ങുന്നു. കവലേലെ പരമുനായരുടെ കടയിൽ നിന്ന് ഒരു കവർ ദിനേശ് ബീഡി വാങ്ങി കത്തിച്ച് പൊകേം വിട്ട്, നെഞ്ചും വിരിച്ച് അവളുടെ വീട്ടിലേയ്ക്ക് കേറി ചെല്ലുന്നു. അപ്പോൾ കുറേ ഗുണ്ടകൾ നിനക്ക് ചുറ്റും വരുന്നു. നീ അവരെയൊക്കെ അടിച്ച് നിരപ്പാക്കിയിട്ട് അവളെ തൂക്കിയെടുത്ത് ഇങ്ങോട്ട് പോരുന്നു." ഇത് സിനിമയിൽ തമാശയായിട്ടാണ് കാണിക്കുന്നത്. പക്ഷേ ചിലയിടങ്ങളിൽ ഏതാണ്ട് ഇതേപോലുള്ള മാർഗങ്ങൾ വളരെ സീരിയസ്സായിട്ട് ആൾക്കാർ പറയുന്നത് കേട്ടിട്ടുണ്ട്. ഉദാഹരണത്തിന്, ചില യുക്തിവാദി ...