Skip to main content

ശാസ്ത്രത്തിലെ ആത്മീയാന്വേഷണം

ശാസ്ത്രവും ആത്മീയതയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ പലരും ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യമുണ്ട്- ശാസ്ത്രം ദ്രവ്യാധിഷ്ഠിതമായി മാത്രം കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന, നിർജീവമായ അറിവുകളുടെ ഒരു കൂമ്പാരം മാത്രമാണ് എന്ന്. “ജീവിതത്തിന്റെ ഉദ്ദേശ്യമെന്ത്?” “ഞാൻ ആരാണ്?” തുടങ്ങിയ ആത്മീയചോദ്യങ്ങൾക്ക് ഉത്തരം തരാൻ ശാസ്ത്രത്തിന് കഴിയുമോ എന്ന വെല്ലുവിളി ഉയർത്തുന്നവരും ഒരുപാടുണ്ട്.
ആത്മീയത പോലെ വൈകാരികതയെ തൃപ്തിപ്പെടുത്തുന്ന ഒന്നല്ല ശാസ്ത്രം എന്നതാണ് പ്രധാന പരാതി. പക്ഷേ ശാസ്ത്രത്തെ സയൻസ് ക്ലാസിൽ പുസ്തകത്തിൽ കണ്ട വസ്തുതകളായി (facts and figures) മാത്രം പരിചയിച്ചതിന്റെ കുഴപ്പമാണത്. ഹാർഡ് ഡിസ്കിലേയ്ക്ക് സിനിമകളും ഫോട്ടോകളുമൊക്കെ സേവ് ചെയ്ത് വെക്കുന്നതുപോലെ, തലച്ചോറിൽ സംഭരിച്ച് ആവശ്യം വരുമ്പോ തുറന്നുനോക്കുന്ന വെറും ഡാറ്റാ ആയി ശാസ്ത്രത്തെ കണക്കാക്കി ശീലിച്ചതിന്റെ കുഴപ്പമാണത്. തലച്ചോറെന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിലേയ്ക്ക് കൂട്ടിയിണക്കുന്ന ഒരു സോഫ്റ്റ്‌വെയറായി ശാസ്ത്രത്തെ ഉൾക്കൊള്ളാൻ കഴിയാതെ പോകുന്നിടത്താണ് നമുക്ക് പിഴയ്ക്കുന്നത്. തത്വശാസ്ത്രം അല്ലെങ്കിൽ ഫിലോസഫി ഒരുകാലത്തും ശാസ്ത്രത്തിൽ നിന്ന് അന്യമായിരുന്നില്ല. ഭൗതികപ്രപഞ്ചത്തെക്കുറിച്ച് ഇന്നുള്ളതിന്റെ പത്ത് ശതമാനം അറിവ് പോലും ഇല്ലാതിരുന്ന കാലത്തും ശാസ്ത്രജ്ഞർ തന്നെ, ശാസ്ത്ര അറിവുമായി ബന്ധപ്പെട്ട ഫിലോസഫിക്കൽ ചർച്ചകളിൽ സജീവമായിരുന്നു. ഇന്നും അതേ. BSc, MSc എന്നുപറഞ്ഞ് പഠിച്ച് ഉയർന്നിട്ട് ഒടുവിൽ Master of Philosophy-യും Doctor of Philosophy-യും ആയി മാറുന്നത് ശ്രദ്ധിച്ചിട്ടില്ലേ? M.Phil പഠിക്കുന്ന ശാസ്ത്രവിദ്യാർത്ഥി താൻ സയൻസ് വിട്ട് ഫിലോസഫിയിലെത്തിയ കാര്യം പോലും ശ്രദ്ധിക്കുന്നില്ല എന്നത് നമ്മുടെ നാട്ടിലെ ശാസ്ത്രവിദ്യാഭ്യാസത്തിന്റെ അനേകം ഗതികേടുകളിൽ ഒന്ന് മാത്രം.

വ്യക്തിപരമായി, ശാസ്ത്രജ്ഞാനത്തിൽ ഞാൻ കാണുന്ന ഒരു ആത്മീയ തലമുണ്ട്. അഹന്ത ഒഴിവാക്കി എളിമയെ ആവാഹിക്കുന്ന ഒരു ആത്മീയ ഫിലോസഫിയാണത്. ഇത് വായിക്കുമ്പോ ചിലർക്കെങ്കിലും സയൻസും എളിമയുമെന്നത് അലുവയും മത്തിക്കറിയുമെന്നപോലത്തെ കോംബിനേഷനാണെന്ന് തോന്നുന്നുണ്ടാകും. ശാസ്ത്രവാദികളായ യുക്തിവാദികൾ അഹങ്കാരികളാണ് എന്നാണല്ലോ വെയ്പ്പ്. വിശ്വാസികളുടെ ‘അഹങ്കാര ആരോപണത്തിന്’ പിന്നിൽ തങ്ങൾ പൊന്നുപോലെ താലോലിക്കുന്നതിനെ ചോദ്യം ചെയ്യുന്നവരോടുള്ള സ്വാഭാവികമായ ചൊരുക്ക് മാത്രമേയുള്ളൂ. മതങ്ങളുടെ ആത്മീയ പ്രഭാഷണങ്ങളിൽ പുകഴ്ത്തപ്പെടുന്ന ‘എളിമ’ എന്ന അവസ്ഥ, സങ്കുചിതമായ വലയത്തിനുള്ളിൽ നിർവചിക്കപ്പെട്ടിരിക്കുന്ന ഒന്നാണ്. എന്റെ കണ്ണിൽ മതതത്വങ്ങളെല്ലാം തന്നെ അടിസ്ഥാനപരമായി അഹന്തയിലാണ് പടുത്തുയർത്തിയിരിക്കുന്നത്. മനുഷ്യൻ എന്ന, വലിയൊരു തലച്ചോറുണ്ടായതിന്റെ പേരിൽ മാത്രം ഈ ഭൂമിയുടെ തന്നെ ആധിപത്യം കൈയാളുന്നവരായി മാറിയ, ലക്ഷക്കണക്കിന് ജീവിവർഗങ്ങൾക്കിടയിൽ ഒന്നുമാത്രമായ, ജീവിയെ കേന്ദ്രസ്ഥാനത്ത് നിർത്തിയാണ് എല്ലാ മതങ്ങളും ആത്മീയ ഫിലോസഫി പറയുന്നത്. അങ്ങനെയുള്ള ഫിലോസഫികളിലേ ശരാശരി വിശ്വാസിയ്ക്ക് താത്പര്യവുമുള്ളു. ജീവിതത്തിന്റെ ഉദ്ദേശ്യമെന്ത്, താനാരാണ് തുടങ്ങിയ ചിന്തകളൊക്കെ മനുഷ്യനായി ജനിച്ച അഹങ്കാരത്തിലാണ് നിലനിൽക്കുന്നത്. ഒരു പട്ടി ആരാണ്? കൊതുകിന്റെ ജീവിതത്തിന്റെ ഉദ്ദേശ്യമെന്താണ് തുടങ്ങിയ ചോദ്യങ്ങൾ എത്ര പേർ ചർച്ച ചെയ്യാറുണ്ട്? മനുഷ്യജീവിതത്തിന് ഒരു പ്രത്യേക ഉദ്ദേശ്യമുണ്ട് എന്നാരാണ് പറഞ്ഞത്? എന്തടിസ്ഥാനത്തിലാണ് അത് ഉറപ്പിച്ചത്? തുടങ്ങിയ ചോദ്യങ്ങൾ മനുഷ്യന്റെ അപ്രമാദിത്വത്തെ വെല്ലുവിളിക്കുന്നവയാണ്. പ്രത്യേകിച്ച് ജീവിതോദ്ദേശ്യമൊന്നുമില്ലാത്ത കൊതുകിനോടോ പട്ടിയോടോ ഉപമിക്കപ്പെടുന്നത് മനുഷ്യന് അപമാനകരമാണ്. അതുകൊണ്ട്, അഹങ്കാരത്തിന്റെ വൈകാരികതയെ തൃപ്തിപ്പെടുത്താൻ മതത്തിന്റെ ആത്മീയതയ്ക്കേ കഴിയൂ.

മനുഷ്യനെ സകലതിന്റേയും കേന്ദ്രസ്ഥാനത്ത് നിന്ന് എടുത്ത് മാറ്റുക എന്നതാണ് ശാസ്ത്രത്തിന്റെ ആത്മീയതയിലെ ആദ്യഘട്ടം തന്നെ. ഈ ഭൗതികപ്രപഞ്ചത്തിന്റെ വലിപ്പത്തിന് മുന്നിൽ ഒന്നുമല്ലാത്ത ഒരു ഗ്യാലക്സിയിലെ, ഒന്നുമല്ലാത്ത ഒരു നക്ഷത്രത്തിലെ ഒന്നുമല്ലാത്ത ഒരു ഗ്രഹത്തിലെ, ലക്ഷക്കണക്കിന് ജീവികളിൽ ഒന്ന് മാത്രമാണ് താനെന്ന എളിമയാണ് അത് മനുഷ്യനിലേയ്ക്ക് പകരുന്നത്. താൻ വെറും ദ്രവ്യമാണെന്ന തിരിച്ചറിവിന് ദ്രവ്യാധിഷ്ഠിതമല്ലാത്ത, വൈകാരികതയെ തൃപ്തിപ്പെടുത്തുന്ന ഒരു ആത്മീയതലം എനിയ്ക്ക് സങ്കല്പിക്കാൻ കഴിയുന്നുണ്ട്. അനന്തമായ ഈ പ്രപഞ്ചത്തിൽ ആയിരം പ്രകാശവർഷങ്ങൾക്കകലെ ജ്വലിക്കുന്ന ഒരു നക്ഷത്രത്തിലേയും എന്റെ ആമാശയത്തിലെയും പ്രതിഭാസങ്ങൾ ഒരേ ഭൗതികശാസ്ത്ര നിയമങ്ങൾ അനുസരിക്കുന്നു, എന്റെ നഖവും ഒരു ന്യൂട്രോൺ സ്റ്റാറും ഒരേ മൗലിക കണങ്ങളാൽ നിർമിക്കപ്പെട്ടിരിക്കുന്നു തുടങ്ങിയ തിരിച്ചറിവുകൾ പ്രപഞ്ചവുമായി ഒന്നുചേരുന്ന ഒരുതരം ആത്മീയ അവസ്ഥ തന്നെയാണ്. മതങ്ങൾ ഘോരഘോരം പ്രസംഗിച്ചിട്ടും ഒരു മതവിശ്വാസിയും ഇനിയും എത്തിയിട്ടില്ലാത്ത ‘വേർതിരിവുകളില്ലാത്ത’ ലോകവീക്ഷണം അവിടെ താനേ വന്നുചേരും. ജാതി-മത-ലിംഗ-വർണ-വർഗ ഭേദമില്ലാതെ മനുഷ്യരേയും ജീവനുള്ളതോ ഇല്ലാത്തതോ എന്ന വ്യത്യാസമില്ലാതെ പ്രപഞ്ചത്തേയും നോക്കിക്കാണുന്ന, അതിരുകളില്ലാത്ത ആ ആത്മീയതയാണ് എന്റെ കണ്ണിൽ എളിമയുടെ ആത്മീയത, “ലോകാസമസ്താ സുഖിനോ ഭവന്തു, കൊല്ലെടാ പാകിസ്ഥാൻകാരനെ!” എന്ന ചിന്തയല്ല. ‘പ്രപഞ്ചത്തിലെ സകല ചരാചരങ്ങളിലും ഒരേ ബ്രഹ്മം തന്നെയാണുള്ളത്’ എന്ന ഫിലോസഫിയുമായി ഇപ്പറഞ്ഞതിന് സാമ്യം തോന്നിയേക്കാം. പക്ഷേ തൊലിപ്പുറത്തെ സാമ്യം മാത്രമാണത്. കാരണം ശാസ്ത്രത്തിലേത് വെറുമൊരു ചിന്താവ്യായാമം അല്ല. അതൊരു ‘grounded truth’ ആണ്. അതൊരു പറക്കുന്ന പട്ടമാണെങ്കിൽ, നിശ്ചിതമായ ഒരു സ്ഥലത്ത് അതിനൊരു കെട്ടുണ്ട്. അവിടെന്നാണത് പറന്നുപൊങ്ങുന്നത്, വായുവിൽ നിന്ന് തനിയേ പ്രത്യക്ഷപ്പെടുകയല്ല. ശാസ്ത്രത്തിലെ ‘നിർജീവമായ അറിവ്’ ആദ്യം കൂട്ടിയെടുത്ത് നമ്മൾ തന്നെ ആ പട്ടം ഉണ്ടാക്കേണ്ടതുണ്ട്. അതാണതിലെ ഏറ്റവും പ്രധാന ഘട്ടവും. പട്ടമുണ്ടാക്കാതെ അത് മുകളിലേയ്ക്ക് പറത്താനാവില്ല എന്നതുപോലെ, നിലവിലുള്ള അറിവ് സ്വായത്തമാക്കിയാലേ ആ ആത്മീയ തലത്തിലേയ്ക്ക് അത് പറത്താനാവൂ എന്നൊരു പരിമിതിയുണ്ട്. പക്ഷേ ഒരു അസ്വാതന്ത്ര്യമാണ് അവിടത്തെ രസം. കൈയിലുള്ള ആയുധങ്ങൾ വച്ച് മാത്രം കളിക്കേണ്ട ഒരു ഗെയിം ആണത്. ഉത്തരമില്ലാത്തിടത്ത്, ദൈവവും ആത്മാവും പോലെ തെളിവില്ലാത്ത ഊഹങ്ങൾ നിറച്ച് രക്ഷപ്പെടേണ്ട ആവശ്യമില്ല. കാരണം എല്ലാ ചോദ്യങ്ങൾക്കും ഉത്തരം വേണമെന്ന നിർബന്ധം ഇല്ല. എല്ലാറ്റിനും നമ്മുടെ കൈയിൽ ഉത്തരമുണ്ട് എന്ന അഹന്ത കൂടി കളയുന്നതിലൂടെ അറിയാത്ത കാര്യങ്ങൾ അറിയില്ല എന്ന് സമ്മതിക്കാനുള്ള എളിമയും സ്വന്തമാകുന്നു. അറിയാത്ത കാര്യങ്ങളെ അന്വേഷിച്ച് കണ്ടെത്തുന്നതിലും, അതിൽ നിന്ന് വിശാലമായ പ്രപഞ്ചവീക്ഷണം രൂപപ്പെടുത്തുന്നതിലുമാണ് ഞാൻ ആത്മീയാന്വേഷണം കാണുന്നത്.

Comments

Popular posts from this blog

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...

ആനവണ്ടിയുടെ ആനച്ചതി!

സിൽവർ ലൈൻ ജെറ്റെന്നും പറഞ്ഞ് കെ.എസ്.ആർ.ടീ.സീ കൊട്ടിഘോഷിച്ച് നിരത്തിലിറക്കിയ ബസുകളിലൊന്നിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വന്നു. ഇന്നലെ രാത്രി 9:50-ന് ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയായിരുന്നു ബുക്കിങ്. ആലപ്പുഴ ഒരു പരിപാടി കഴിഞ്ഞ് അത്യാവശ്യമായി അന്ന് തന്നെ മടങ്ങേണ്ടിയിരുന്നതുകൊണ്ടാണ് ബുക്കിങ് പോലുള്ള ചടങ്ങിനൊക്കെ നിന്നത്. ഇല്ലെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ പൊതുവേ കേ.വി.ട്രാവൽസ് (കിട്ടണ വണ്ടി ട്രാവൽസ്) ആണ് പതിവ്. ആലപ്പുഴത്തെ പരിപാടി കഴിഞ്ഞപ്പോൾ വൈകിയതുകൊണ്ട് ഓടെടാ ഓട്ടമായിരുന്നു. ആഹാരം പോലും നേരെ കഴിക്കാതെ ഓടി ടിക്കറ്റിൽ പറഞ്ഞിരുന്ന മുനിസിപ്പൽ സ്റ്റാൻഡിൽ എത്തി. ബസ് പോയിട്ടില്ല എന്ന് അര മണിക്കൂറായി അവിടെ കാത്ത് നിൽക്കുന്ന ഒരാളിൽ നിന്ന് ഉറപ്പിച്ചു. പിന്നങ്ങോട്ട് സമയം കളയാതെ വെയ്റ്റ് ചെയ്യാൻ തുടങ്ങി. ഒപ്പം ആലപ്പുഴയിലെ പ്രഭാഷണ പരിപാടിയ്ക്ക് ക്ഷണിച്ച ശ്രീ. ജോയിയും ഉണ്ട്. ആത്മാർത്ഥതയുടെ അസുഖം ഉള്ളതുകൊണ്ടാണെന്ന് തോന്നുന്നു എന്നെ ബസ് കയറ്റിവിട്ടിട്ടേ പോകുന്നുള്ളു എന്ന് മൂപ്പർക്ക് വാശി!  പറഞ്ഞ സമയം കഴിഞ്ഞ് അര മണിക്കൂറായിട്ടും ബസിന്റെ പൊടി പോലും നഹി. നമ്മുടെ റോഡല്ലേ, അതിലൂടെ ഓടുന്ന ബസല്ലേ അല്പസ്...