Skip to main content

പ്ലംബിങ്ങും മാഗിയും തമ്മിലെന്ത്?

പ്ലംബിങ്ങും മാഗി നൂഡിൽസും തമ്മിൽ ഒരു ബന്ധമുണ്ട്.പ്ലംബിങ് (അഥവാ പ്ലംബർ) എന്ന വാക്കിന്റെ ഉത്ഭവം എവിടന്നാന്നറിയോ? പ്ലംബം (plumbum) എന്ന ലാറ്റിൻ വാക്കിൽ നിന്നാണത്. പ്ലംബം എന്ന വാക്കാകട്ടെ പണ്ടുകാലത്ത് മൃദുലോഹങ്ങളായ വെളുത്തീയം (plumbum candidum), കറുത്തീയം (plumbum nigrum) എന്നിവയെ സൂചിപ്പിക്കാനാണ് ഉപയോഗിച്ചിരുന്നത്. അതിൽ കറുത്തീയം എന്ന ലെഡ് (ഇതിന്റെ രാസപ്രതീകം ‘Pb’ വരുന്നത് plumbum-ൽ നിന്ന് തന്നെ) ആണല്ലോ ഇന്ന് മാഗി നൂഡിൽസിനെ വാർത്തയിലെത്തിച്ചിരിക്കുന്നത്. ഇനി ലെഡും പ്ലംബിങ് പണിയും തമ്മിലുള്ള ബന്ധം എന്താന്ന് ചോദിച്ചാൽ, പുരാതന റോമാ സാമ്രാജ്യത്തിൽ വെള്ളം കൊണ്ടുവരാനുള്ള പൈപ്പുകളെല്ലാം ലെഡ് ഉപയോഗിച്ചാണ് നിർമിച്ചിരുന്നത്. എളുപ്പത്തിൽ ഉരുക്കാനും വേർതിരിക്കാനും കൈകാര്യം ചെയ്യാനും ഒക്കെ കഴിയുമായിരുന്നതുകൊണ്ട് അക്കാലത്ത് ലെഡ് വളരെ സർവസാധാരണമായി ഉപയോഗിച്ചിരുന്നു. റോമാ സാമ്രാജ്യത്തിൽ മാത്രം പ്രതിവർഷം 80,000 ടൺ വരെ ലെഡ് ഉൽപ്പാദിപ്പിച്ചിരുന്നു എന്നാണ് കണക്ക്. 

അപ്പോ ലെഡ് വിഷമാണെന്ന് പറയുന്നതോ?

അതെ. നേരിയ അളവിൽ പോലും ശരീരത്തിന് വളരെ ദോഷകരമാണ് ലെഡ്. ഉള്ളിൽ ചെന്നുകഴിഞ്ഞാൽ ഇരുമ്പ്, സിങ്ക് തുടങ്ങിയ ശരീരത്തിനാവശ്യമായ ലോഹങ്ങളെ അനുകരിച്ച് പ്രധാന ശാരീരികശൃംഖലകളിൽ കടന്നുകൂടുകയാണ് പുള്ളിയുടെ രീതി. പ്രധാനമായും നാഡീവ്യൂഹത്തെയാണ് അത് തകരാറിലാക്കുന്നത്. അതുവഴി കുട്ടികളിൽ ബുദ്ധിമാന്ദ്യവും വിളർച്ചയുമൊക്കെ ഉണ്ടാക്കാൻ ഇതിന് കഴിയും. ഏതാണ്ട് എല്ലാ ശരീരഭാഗങ്ങളേയും തകരാറിലാക്കാൻ അതിന് കഴിവുണ്ട്. അതുകൊണ്ട് തന്നെ വളരെ സൂക്ഷിച്ച് മാത്രം കൈകാര്യം ചെയ്യേണ്ട ഒന്നാകുന്നു അത്. മാഗിയുടെ 1300 കോടിയുടെ ബിസിനസ് പൂട്ടിച്ച വാർത്തയിലാണ് നമ്മുടെ ശ്രദ്ധ. ഇങ്ങനെ ഒരു മാഗി നൂഡിൽസിനെ നടുക്ക് നിർത്തി കല്ലെറിഞ്ഞാൽ ഒഴിവാക്കാവുന്നതല്ല പതിയിരിക്കുന്ന അപകടം. മാഗിയിൽ അത് എവിടന്ന് വന്നു എന്നത് ചർച്ച ചെയ്യപ്പെടണം. മാഗിയിൽ ഉണ്ടെങ്കിൽ മറ്റ് സമാന ആഹാരവസ്തുക്കളുടെ അവസ്ഥ എന്താണെന്ന് പരിശോധിക്കപ്പെടണം. ഇലക്ട്രോണിക് ഉപകരണങ്ങൾ, ബാറ്ററികൾ, പെയിന്റുകൾ, കോസ്മറ്റിക്കുകൾ (കുട്ടികളെ പിടിച്ച് നിർത്തി എഴുതിക്കുന്ന കൺമഷി ഉൾപ്പടെ) എന്നിങ്ങനെ പല നിത്യോപയോഗ വസ്തുക്കളിലും ലെഡ് ഗണ്യമായ അളവിലുണ്ട്. കുട്ടികൾക്ക് വാങ്ങിക്കൊടുക്കുന്ന വിലകുറഞ്ഞ കളിപ്പാട്ടങ്ങൾ മിക്കതും ലെഡ് പെയിന്റുകൾ അടങ്ങിയതാണ് എന്നതിനാൽ ആ വഴി വരുന്ന അപകടം വലുതാണ്. പഴയ കമ്പ്യൂട്ടർ മോണിറ്റർ, ടീവീ സ്ക്രീൻ എന്നിവയിൽ ഉപയോഗിക്കുന്ന cathode ray tube-ൽ കിലോഗ്രാം കണക്കിന് ലെഡ് അടങ്ങിയിട്ടുണ്ടാകും. ഇതൊന്നും പോരാഞ്ഞിട്ട് വർഷാവർഷം ഗണേശോത്സവം പോലുള്ള അവസരങ്ങളിൽ വെള്ളത്തിലേയ്ക്ക് നമ്മൾ ഒഴുക്കിവിടുന്ന പെയിന്റടിച്ച പ്രതിമകൾ തരുന്ന ‘അനുഗ്രഹം’ വഴിയേ കിട്ടിക്കോളും. ഈ വെള്ളം എവിടൊക്കെ ചെല്ലുന്നോ അവിടൊക്കെ ലെഡും ചെല്ലും. അത് മാഗിയെങ്കിൽ മാഗി!

ലെഡിന്റെ ദോഷവശങ്ങൾ ഇന്നോ ഇന്നലെയോ കണ്ടെത്തിയതല്ല. നേരത്തേ പറഞ്ഞ റോമാസാമ്രാജ്യകാലത്ത് തന്നെ ഇത് തിരിച്ചറിഞ്ഞിരുന്നു. അന്നത്തെ ലെഡ് പൈപ്പുകൾ ഭൂമിക്കടിയിൽ ആയിരുന്നതിനാലും, പ്ലംബിങ് മേഖലയിലും ലെഡ് ഖനികളിലും ജോലി ചെയ്തിരുന്ന അടിമകളുടെ ജീവന് അന്ന് പുല്ലുവിലയായിരുന്നതിനാലും അന്നാരും അത് കാര്യമായി എടുത്തില്ല എന്നേയുള്ളു.

Comments

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

ചതിക്കുന്ന പെണ്ണുങ്ങള്‍

 "ഒരു പുരുഷന്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയേയാണ്. കാരണം ജീവിതത്തില്‍ അവനെ ചതിക്കാത്ത ഒരേയൊരു പെണ്ണ് അമ്മയാണ്"- ഈ വാചകം സോഷ്യല്‍ മീഡിയയില്‍ കുറേയേറെ പ്രചരിച്ച് കണ്ടിട്ടുണ്ട്. ഷെയര്‍ ചെയ്തവരില്‍ വിദ്യാസമ്പന്നരും ഉണ്ടെന്നത് തമാശ. കാരണം ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്ന കണ്ടെത്തലാണ് ഇത്. ഇത് എഴുതി ഉണ്ടാക്കിയവനും ഷെയര്‍ ചെയ്ത് ആണത്തം തെളിയിച്ചവന്‍മാര്‍ക്കും ഇതുപോലെ 'ഏറ്റവും സ്നേഹമുള്ള ഒരു അമ്മ' കാണുമല്ലോ. പക്ഷേ അവരുടെ അമ്മയായ ആ സ്ത്രീ അവര്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കും മാത്രമാണ് 'അമ്മ' എന്നതുകൊണ്ടും മറ്റുള്ളവര്‍ക്ക് അവര്‍ വെറുമൊരു സ്ത്രീ മാത്രം ആയതിനാലും, ഇപ്പറഞ്ഞ അണ്ണന്‍മാരുടെ ആണത്തമുള്ള അപ്പന്‍മാരെ ഉള്‍പ്പെടെ ഒരുപാട് ആണുങ്ങളെ ചതിച്ച സ്ത്രീയാണ് ആ അമ്മ എന്ന് വേണം മനസിലാക്കാന്‍. അതായത് സ്വയം തള്ളയ്ക്ക് വിളിക്കുന്ന ഏര്‍പ്പാട്! "പെണ്ണ് ചതിക്കും" എന്ന ആശയം ഒരു പ്രപഞ്ചസത്യമെന്നപോലെ പറയപ്പെടുന്ന നാടാണ് നമ്മുടേത്. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സംശയലേശമന്യേ ഇത് ശരിവെക്കുന്നതും കണ്ടിട്ടുണ്ട്. സൂപ്പര്‍ താരങ്ങളും താരക്കുഞ്ഞുങ്ങളുമൊക്കെ ഞെളിഞ്ഞ് നി...

സെക്കന്‍റ് ഷോ: രണ്ടു പാതിരാക്കഥകള്‍

സെക്കന്‍റ് ഷോ കഴിഞ്ഞ് ഒറ്റയ്ക്ക് തിരുവനന്തപുരം നഗരം മുതല്‍ 5 കിലോമീറ്റര്‍ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഹോസ്റ്റല്‍ വരെ നടക്കുന്ന ഒരു (ദു)ശീലം എനിക്കുണ്ട്. പലവിധ അനുഭവങ്ങളും കാഴ്ചകളും സമ്മാനിച്ചിട്ടുള്ള ആ യാത്രകളുടെ ഏടുകളില്‍ നിന്നും മാന്തിപ്പറിച്ചെടുത്ത രണ്ടു സംഭവങ്ങളാണ് ഇനി പറയുന്നത്. കുതിരപ്പോലീസും ഞാനും സംഭവം നടക്കുന്നത് ഇന്ന്‍ രാവിലെ 12.05 നു കിള്ളിപ്പാലത്തിനടുത്ത് 8.48 ഡിഗ്രി വടക്ക് 76.95 ഡിഗ്രി കിഴക്ക് കോര്‍ഡിനേറ്റുകളില്‍ ആണ്. ഞാന്‍ പതിവുപോലെ തനി ബൂര്‍ഷ്വാ സെറ്റപ്പില്‍ ചെവിയില്‍ ഇയര്‍ ഫോണും ബാക് പാക്കും ഒക്കെയായി നടന്ന്‍ വരുന്നു. കൊച്ചാര്‍ റോഡില്‍ നിന്നും നാഷണല്‍ ഹൈവേയിലേക്ക് വന്നുകൊണ്ടിരുന്ന രണ്ടു കുതിരപ്പോലീസുകാരില്‍ (ആശ്വാരൂഢസേന എന്ന്‍ വിവരമുള്ളവര്‍ പറയുന്ന ആ സാധനം) ഒരാള്‍ കൈകൊട്ടി വിളിക്കുന്നു. പണ്ട് ഇതേ ലൊക്കേഷനില്‍ വച്ച് വേഷം മാറി നിന്ന വിജയന്‍ IPS സര്‍ പൊക്കിയത് ഓര്‍ത്തുകൊണ്ട് ഞാന്‍ നിന്നു. "എങ്ങോട്ടെഡേയ്?" (ചോദ്യം) "സാറേ, പാപ്പനംകോട്" മറ്റേ പോലീസുകാരന്റെ മുഖത്തേക്ക് ഒന്ന്‍ നോക്കി, പിന്നെ വാച്ചിലും നോക്കിയിട്ട് വീണ്ടും ചോദ്യം ...