Skip to main content

ഇൻഡ്യയിലെ ചില ട്രാഫിക് നിർവചനങ്ങൾ:


ഹെൽമറ്റ് ► ബൈക്ക് ഓടിക്കുമ്പോൾ ബാലൻസ് കിട്ടാനെന്നപോലെ റിയർവ്യൂ മിററിലോ പിന്നിൽ സെഡിലെവിടെയെങ്കിലുമോ കോർത്ത് തൂക്കിയിടാറുള്ള ചട്ടി പോലത്തെ ഒരു സാധനം.

മഞ്ഞ സിഗ്നൽ ലൈറ്റ് ► ഉടൻ തന്നെ ചുവപ്പ് തെളിയാൻ പോകുന്നു എന്നും അതുകൊണ്ട് പരമാവധി സ്പീഡ് കൂട്ടി പാഞ്ഞ് പൊയ്ക്കോണം എന്നും സൂചിപ്പിക്കുന്ന സിഗ്നൽ.

കാൽനടക്കാർക്കുള്ള സിഗ്നൽ ► ഗതാഗത വകുപ്പിന്റെ ഒരു ഡെയർ-ഷോ ഗെയിം.അത് പച്ചയാകുന്നത് കണ്ട് റോഡിലേയ്ക്കിറങ്ങുന്നവർ റോഡിന്റെ നടുക്കെത്തുമ്പോൾ വീണ്ടും ചുവപ്പാകുക, വാഹനങ്ങൾക്കുള്ള റെഡ് തെളിയാതെ കാൽനടക്കാർക്കുള്ള ഗ്രീൻ തെളിയുക തുടങ്ങിയ സാഹചര്യങ്ങളിൽ പതറാതിരിക്കുക, കാൽനടസിഗ്നൽ വകവെക്കാതെ ഇടത്തോട്ട് റോഡ് തിരിയുന്നിടത്തെല്ലാം ‘ഫ്രീ ലെഫ്റ്റ്’ ആണെന്ന് കരുതി കത്തിച്ച് വരുന്ന വാഹനങ്ങൾക്കിടയിലൂടെ ക്രോസ് ചെയ്യുക തുടങ്ങിയവയാണ് പ്രധാന ഗെയിംസ്.

സീബ്രാ ലൈൻ ► കാൽനടക്കാർ റോഡ് മുറിച്ചുകടക്കാൻ പാടില്ലാത്ത സ്ഥലം അടയാളപ്പെടുത്താൻ വേണ്ടി വെള്ള പെയിന്റ് വച്ച് ഇടുന്ന വലിയ വരകൾ.

റോഡിന്റെ നടുവിലൂടെയുള്ള ഇടവിട്ട വെള്ളവരകൾ ► പെയിന്റ് ബാക്കി വന്നപ്പോൾ അത് വച്ച് റോഡിൽ നടത്തിയിരിക്കുന്ന അലങ്കാരപ്പണി. വാഹനമോടിക്കുന്നവർ അത് ശ്രദ്ധിക്കേണ്ടതില്ല.
ഇൻഡിക്കേറ്റർ : “ഞാൻ തിരിഞ്ഞുകഴിഞ്ഞു” (ശ്രദ്ധിക്കുക, ‘തിരിയാൻ പോകുന്നു’ എന്നല്ല) എന്ന് പിറകേ വരുന്ന തെണ്ടികളെ അറിയിക്കാൻ വേണ്ടി കത്തിക്കുന്ന ലൈറ്റ്.

ടാറിങ് ► വാട്ടർ അതോറിറ്റി, ഇലക്ട്രിസിറ്റി ബോർഡ് തുടങ്ങിയ വകുപ്പുകൾ റോഡ് വെട്ടിപ്പൊളിക്കാൻ തുടങ്ങുന്നതിന് രണ്ടോ മൂന്നോ ദിവസം മുൻപ് മാത്രം ചെയ്യുന്ന ഒരു പരിപാടി. വേറെ പ്രത്യേകിച്ച് ഉദ്ദേശ്യങ്ങളൊന്നും ഇല്ല.

മാൻ ഹോൾ ► വാഹനത്തിരക്ക് കുറയ്ക്കാനെന്ന വണ്ണം റോഡിലിറങ്ങുന്നവരെ വീഴ്ത്താൻ വേണ്ടി തയ്യാറാക്കിയിരിക്കുന്ന കിടങ്ങ്. ഇവ സാധാരണയായി മൂടാറില്ല. അഥവാ മൂടുന്ന പക്ഷം, മൂടി റോഡിന്റെ നിരപ്പിൽ നിന്നും അരയടി ഉയർത്തിനിർത്തുകയും അതുവഴി രാത്രിയിലോ മറ്റൊരു വണ്ടിയെ ഓവർടേക്ക് ചെയ്തോ വരുന്ന ഇരുചക്രവാഹനം അതിൽ കയറാനുള്ള സാധ്യത ഉറപ്പിക്കുകയും ചെയ്യും.

ബസ് സ്റ്റോപ്പ് ► ഒരു ബസ് റോഡിന് നടുവിൽ വെച്ച് ബ്ലോക്ക് ചെയ്ത്, പുറകേ വരുന്ന പത്തോ ഇരുപതോ വാഹനങ്ങളെ ‘സ്റ്റോപ്പ്’ ചെയ്യിക്കുന്ന സ്ഥലം. ആളുകൾക്ക് ബസിൽ കയറാനോ ഇറങ്ങാനോ വേണ്ടിയും ഇത്തരം സ്ഥലങ്ങൾ ഉപയോഗിക്കാറുണ്ട്. 

ആംബുലൻസ് ► തിരക്കുള്ള റോഡുകളിൽ ബൈക്കുകൾക്ക് വഴിയൊരുക്കാൻ വേണ്ടി ചീറിപ്പായുന്ന ഒരുതരം വാഹനം. തൊട്ടു-തൊട്ടില്ല എന്ന മട്ടിൽ പിന്നിൽ ബൈക്കുകളുടെ ഒരു വരിയുമായി പായുന്ന ഇത്തരം വാഹനങ്ങൾ അത്യാഹിതങ്ങളിൽ പെട്ടവരെ ആശുപത്രിയിൽ എത്തിക്കാനും ഉപയോഗിക്കാറുണ്ട്.

Comments

Popular posts from this blog

പ്രകൃതിയുടെ നടപ്പുരീതികളും മനുഷ്യന്റെ തലച്ചോറും

നമ്മുടെയീ പ്രകൃതിയിൽ ചില നടപ്പുരീതികൾ ഉണ്ട്. ഞെട്ടറ്റ പഴം താഴെയ്ക്ക് വീഴും, ചൂട് ചായ തുറന്നുവച്ചാൽ അത് തണുക്കും, ഐസുവെള്ളം തുറന്നുവെച്ചാൽ അത് ചൂടാകും, എന്നിങ്ങനെ പ്രകൃതിയിൽ സ്വാഭാവികമായി നടക്കുന്ന പ്രക്രിയകളെയാണ് നടപ്പുരീതികൾ എന്നുദ്ദേശിച്ചത്. അതിന്റെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്ന ചില പ്രകൃതിനിയമങ്ങൾ (Laws of nature) ഉണ്ട്. ഫിസിക്സ് ക്ലാസ്സിൽ അത്തരം നിയമങ്ങളെക്കുറിച്ച് നമുക്ക് പഠിയ്ക്കാൻ കഴിയും. പക്ഷേ ഇവിടുത്തെ വിഷയം ഈ നിയമങ്ങൾ മനസിലാക്കാൻ നമ്മൾ എത്രത്തോളം സജ്ജരാണ് എന്നതാണ്. ഈയുള്ളതൊക്കെ അനുസരിക്കുന്നത് ദൈവം എന്ന് വിളിക്കപ്പെടുന്നൊരു ആകാശമൂപ്പിലാൻ എഴുതിയുണ്ടാക്കിയ ഭരണഘടനാച്ചട്ടങ്ങളാണെന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ച് ഇപ്പറഞ്ഞതൊരു പ്രശ്നമേയല്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് "അത് അങ്ങനെയാ!" എന്നൊരു മറുപടിയിൽ കാര്യം കഴിയും. അവർ ഭാഗ്യമുള്ളവരാണ്. അവരുടെ ജീവിതവും ചിന്തകളും, പഞ്ചസാര കൂടുതലിട്ടാൽ കട്ടൻചായക്ക് മധുരം കൂടും എന്നതുപോലെയുള്ള ലളിതമായ യുക്തിയിൽ കടന്നുപോകും. മറിച്ച് പ്രകൃതിനിയമങ്ങളെ കൂടുതൽ വിശദമായി മനസിലാക്കിയെടുക്കാൻ ഒരു ശ്രമം നടത്തിയാൽ, അത്ര എളുപ്പമുള്ളതല്ല അത്. പ്ര...

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

"നിങ്ങൾ പഠിച്ചിട്ട് വിമർശിക്കൂ"

"ചേട്ടാ, ഇന്നാള് ഞാനൊരു പുസ്തകം വായിച്ചു. കഥയും നോവല്വോന്നുമല്ല. 1800 പേജുകളുള്ള, വളരെ വിജ്ഞാനപ്രദമായ ഒരു വലിയ പുസ്തകം. ഇന്‍ഡ്യയെക്കുറിച്ചാണ് അതില്‍ വിവരിക്കുന്നത്. ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്ത മാവോ സേ തൂങ്ങിന്റെ ജീവിതകഥയും തുടര്‍ന്ന് എബ്രഹാം ലിങ്കണ്‍ ചെങ്കോട്ടയില്‍ സത്യപ്രതിജ്ഞ ചെയ്ത് ഇന്‍ഡ്യയുടെ ആദ്യ പ്രധാനമന്ത്രി ആയതുവരെയുള്ള സംഭവങ്ങളുമാണ് അതിന്റെ ആമുഖം." "എന്ത്?! നീയെന്തോന്നെടാ ഈ പറയുന്നത്?" "ആ, അതേന്നേ! പിന്നെയുള്ള പന്ത്രണ്ട് അദ്ധ്യായങ്ങളില്‍ ഇന്‍ഡ്യയുടെ ചരിത്രം മൊത്തം വിശദമായി പ്രതിപാദിക്കുന്നുണ്ട്". "ശ്ശെന്റെ പൊന്നേ! നീയാ 1800 പേജും വായിച്ചാ?!" "വായിച്ചു. പിന്നില്ലാതെ?" "നിനക്ക് വേറെ പണിയൊന്നുമില്ലേ, ഇമ്മാതിരി ഐറ്റങ്ങളൊക്കെ വായിച്ച് സമയം കളയാന്‍?" "അതെങ്ങനാ ചേട്ടാ സമയം കളയലാവുന്നത്?" "എടാ, ഇതൊക്കെ വായിച്ച് തുടങ്ങുമ്പോള്‍ തന്നെ അറിഞ്ഞൂടെ സാധനം മൊത്തം പൊട്ടത്തെറ്റാണെന്ന്? പിന്നെ വായിച്ച് സമയം കളയണോ?" "എന്നാലും ചേട്ടാ ഇത്രയും വിശദമായി എഴുതിയേക്കുന്നതല്ല...