Skip to main content

ഇൻഡ്യയിലെ ചില ട്രാഫിക് നിർവചനങ്ങൾ:


ഹെൽമറ്റ് ► ബൈക്ക് ഓടിക്കുമ്പോൾ ബാലൻസ് കിട്ടാനെന്നപോലെ റിയർവ്യൂ മിററിലോ പിന്നിൽ സെഡിലെവിടെയെങ്കിലുമോ കോർത്ത് തൂക്കിയിടാറുള്ള ചട്ടി പോലത്തെ ഒരു സാധനം.

മഞ്ഞ സിഗ്നൽ ലൈറ്റ് ► ഉടൻ തന്നെ ചുവപ്പ് തെളിയാൻ പോകുന്നു എന്നും അതുകൊണ്ട് പരമാവധി സ്പീഡ് കൂട്ടി പാഞ്ഞ് പൊയ്ക്കോണം എന്നും സൂചിപ്പിക്കുന്ന സിഗ്നൽ.

കാൽനടക്കാർക്കുള്ള സിഗ്നൽ ► ഗതാഗത വകുപ്പിന്റെ ഒരു ഡെയർ-ഷോ ഗെയിം.അത് പച്ചയാകുന്നത് കണ്ട് റോഡിലേയ്ക്കിറങ്ങുന്നവർ റോഡിന്റെ നടുക്കെത്തുമ്പോൾ വീണ്ടും ചുവപ്പാകുക, വാഹനങ്ങൾക്കുള്ള റെഡ് തെളിയാതെ കാൽനടക്കാർക്കുള്ള ഗ്രീൻ തെളിയുക തുടങ്ങിയ സാഹചര്യങ്ങളിൽ പതറാതിരിക്കുക, കാൽനടസിഗ്നൽ വകവെക്കാതെ ഇടത്തോട്ട് റോഡ് തിരിയുന്നിടത്തെല്ലാം ‘ഫ്രീ ലെഫ്റ്റ്’ ആണെന്ന് കരുതി കത്തിച്ച് വരുന്ന വാഹനങ്ങൾക്കിടയിലൂടെ ക്രോസ് ചെയ്യുക തുടങ്ങിയവയാണ് പ്രധാന ഗെയിംസ്.

സീബ്രാ ലൈൻ ► കാൽനടക്കാർ റോഡ് മുറിച്ചുകടക്കാൻ പാടില്ലാത്ത സ്ഥലം അടയാളപ്പെടുത്താൻ വേണ്ടി വെള്ള പെയിന്റ് വച്ച് ഇടുന്ന വലിയ വരകൾ.

റോഡിന്റെ നടുവിലൂടെയുള്ള ഇടവിട്ട വെള്ളവരകൾ ► പെയിന്റ് ബാക്കി വന്നപ്പോൾ അത് വച്ച് റോഡിൽ നടത്തിയിരിക്കുന്ന അലങ്കാരപ്പണി. വാഹനമോടിക്കുന്നവർ അത് ശ്രദ്ധിക്കേണ്ടതില്ല.
ഇൻഡിക്കേറ്റർ : “ഞാൻ തിരിഞ്ഞുകഴിഞ്ഞു” (ശ്രദ്ധിക്കുക, ‘തിരിയാൻ പോകുന്നു’ എന്നല്ല) എന്ന് പിറകേ വരുന്ന തെണ്ടികളെ അറിയിക്കാൻ വേണ്ടി കത്തിക്കുന്ന ലൈറ്റ്.

ടാറിങ് ► വാട്ടർ അതോറിറ്റി, ഇലക്ട്രിസിറ്റി ബോർഡ് തുടങ്ങിയ വകുപ്പുകൾ റോഡ് വെട്ടിപ്പൊളിക്കാൻ തുടങ്ങുന്നതിന് രണ്ടോ മൂന്നോ ദിവസം മുൻപ് മാത്രം ചെയ്യുന്ന ഒരു പരിപാടി. വേറെ പ്രത്യേകിച്ച് ഉദ്ദേശ്യങ്ങളൊന്നും ഇല്ല.

മാൻ ഹോൾ ► വാഹനത്തിരക്ക് കുറയ്ക്കാനെന്ന വണ്ണം റോഡിലിറങ്ങുന്നവരെ വീഴ്ത്താൻ വേണ്ടി തയ്യാറാക്കിയിരിക്കുന്ന കിടങ്ങ്. ഇവ സാധാരണയായി മൂടാറില്ല. അഥവാ മൂടുന്ന പക്ഷം, മൂടി റോഡിന്റെ നിരപ്പിൽ നിന്നും അരയടി ഉയർത്തിനിർത്തുകയും അതുവഴി രാത്രിയിലോ മറ്റൊരു വണ്ടിയെ ഓവർടേക്ക് ചെയ്തോ വരുന്ന ഇരുചക്രവാഹനം അതിൽ കയറാനുള്ള സാധ്യത ഉറപ്പിക്കുകയും ചെയ്യും.

ബസ് സ്റ്റോപ്പ് ► ഒരു ബസ് റോഡിന് നടുവിൽ വെച്ച് ബ്ലോക്ക് ചെയ്ത്, പുറകേ വരുന്ന പത്തോ ഇരുപതോ വാഹനങ്ങളെ ‘സ്റ്റോപ്പ്’ ചെയ്യിക്കുന്ന സ്ഥലം. ആളുകൾക്ക് ബസിൽ കയറാനോ ഇറങ്ങാനോ വേണ്ടിയും ഇത്തരം സ്ഥലങ്ങൾ ഉപയോഗിക്കാറുണ്ട്. 

ആംബുലൻസ് ► തിരക്കുള്ള റോഡുകളിൽ ബൈക്കുകൾക്ക് വഴിയൊരുക്കാൻ വേണ്ടി ചീറിപ്പായുന്ന ഒരുതരം വാഹനം. തൊട്ടു-തൊട്ടില്ല എന്ന മട്ടിൽ പിന്നിൽ ബൈക്കുകളുടെ ഒരു വരിയുമായി പായുന്ന ഇത്തരം വാഹനങ്ങൾ അത്യാഹിതങ്ങളിൽ പെട്ടവരെ ആശുപത്രിയിൽ എത്തിക്കാനും ഉപയോഗിക്കാറുണ്ട്.

Comments

Popular posts from this blog

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...

ഇലക്ട്രോൺ മൈക്രോസ്കോപ്പ്: ഇലക്ട്രോണിനെന്താ ഇവിടെ കാര്യം?

ചിത്രത്തിൽ കാണുന്നത് എന്താണെന്നറിയാമോ? ഇതൊരു പൂമ്പൊടിയുടെ ചിത്രമാണ്, പക്ഷേ ഒരല്പം വലുതാക്കി എടുത്തിരിക്കുന്നു എന്നേയുള്ളൂ. കൃത്യമായി പറഞ്ഞാൽ 761 മടങ്ങ് വലുതാക്കി (761x magnification) ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് പകർത്തിയ, ചെമ്പരത്തിയുടെ പൂമ്പൊടിയുടെ (hibiscus pollen) ചിത്രമാണത് ഇത്തരം ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ ഇത് വായിക്കുന്നവർക്ക് അത്ര അപരിചിതമൊന്നുമാകാൻ വഴിയില്ല. പക്ഷേ ഇവിടെ ചോദ്യം മറ്റൊന്നാണ്. ഫോട്ടോ എടുക്കുന്നിടത്ത്, ഈ ‘ഇലക്ടോണി’ന് എന്ത് കാര്യം? ആറ്റത്തിൽ ന്യൂക്ലിയസ്സിന് ചുറ്റും കറങ്ങുന്നു എന്ന് പറയപ്പെടുന്ന ഇലക്ട്രോണിനെ ഇവിടെ കൊണ്ടുവരുന്നത് എന്തിനാണ്? ഉത്തരം ക്വാണ്ടം മെക്കാനിക്സാണ്!! സൂക്ഷ്മതലത്തിൽ പദാർത്ഥ കണങ്ങൾ തരംഗങ്ങളെപ്പോലെ പെരുമാറും എന്ന് ക്വാണ്ടം ഫിസിക്സ് പറയുന്നു. ഇത് അവിശ്വസനീയമായി തോന്നുന്നവർക്കുള്ള അസ്സല് തെളിവാണ് ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ. ഇലക്ട്രോണുകളെന്ന സൂക്ഷ്മകണങ്ങളുടെ തരംഗസ്വഭാവം ചൂഷണം ചെയ്താണ് ഈ സാങ്കേതിക വിദ്യ പ്രവർത്തിക്കുന്നത്. സാധാരണ പ്രകാശത്തിന് പകരം ഇലക്ട്രോണുകളെ ഉപയോഗിക്കുമ്പോൾ വളരെയധികം കൂടുതൽ റെസല്യൂഷനിലുള്ള ചിത്രങ്ങ...