Skip to main content

പോലീസ് സാറെന്ന് വിളിക്കുന്നതിൽ എവിടെയാണ് തമാശ?

റോഡിൽ വാഹനപരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെ കുറിച്ച് ഡി.ജി.പി. പുറപ്പെടുവിച്ച നിർദേശങ്ങളെ മലയാളി തന്റെ ട്രെയ്ഡ്മാർക്കായ ഹ്യൂമർസെൻസ് വച്ച് ആഘോഷമാക്കുന്നുണ്ട്. പക്ഷേ ഇതിലെ തമാശ രണ്ട് കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നു.

ഒന്ന്, വളരെ നല്ല നിർദേശങ്ങളാണ് ഡി.ജി.പിയുടേത് എങ്കിലും ‘സാർ/മാഡം’, ‘സുഹൃത്തേ’ എന്നൊക്കെയുള്ള വിളികളിലെ തമാശയാണ് നമ്മളതിൽ പൊക്കിയെടുത്തിരിക്കുന്നത്. അതെങ്ങനെയാണ് തമാശയാകുന്നത്? അങ്ങനെയൊരു തമാശയുണ്ടെങ്കിൽ അത് ഡി.ജി.പി.യുടെ കുഴപ്പമല്ല. നമ്മുടെ ഭാഷയുടേയും അത് ഉരുത്തിരിഞ്ഞ സാമൂഹ്യരീതിയുടേയും പ്രത്യേകതയാണത്. സ്വാഭാവികമായ ബഹുമാനം സൂചിപ്പിക്കാൻ അത്ര വഴങ്ങാത്ത ഒരു ഭാഷയാണ് നമ്മുടേത്. സ്വാഭാവികമായ ബഹുമാനം നമുക്കത്ര ശീലമുള്ള കാര്യവുമല്ല എന്നതാകണം അതിന് കാരണം. ഇംഗ്ലീഷ് ഭാഷ നോക്കൂ, ‘You’ എന്ന ഒരു വാക്ക് ആരോടും ഉപയോഗിക്കാം. പ്രസിഡന്റിനേയും അയൽക്കാരനേയും കൂട്ടുകാരിയേയും മകനേയും വീട്ടുജോലിക്കാരിയേയും ഒക്കെ ഇംഗ്ലീഷിൽ ‘You’ എന്ന് വിളിക്കാം. അതായത് ഭാഷാ പ്രയോഗത്തിൽ ഇവരെയെല്ലാം ഒരേ തലത്തിലാണ് കണക്കാക്കിയിരിക്കുന്നത്. പക്ഷേ നമുക്ക് ‘നീ’, ‘നിങ്ങൾ’, ‘താങ്കൾ’ എന്നിങ്ങനെ അവിടെ പല വേർതിരിവുകളാണ്. ഇവിടെത്തന്നെ ബഹുമാനസൂചകമായ ‘താങ്കൾ’ എന്ന പ്രയോഗം അത്ര സാധാരണമായി സ്വാഭാവികസംഭാഷണത്തിൽ ഉപയോഗിക്കപ്പെടാറില്ല. ഇംഗ്ലീഷിൽ മിസ്റ്റർ/മിസ് ചേർത്ത് പേര് വിളിച്ചാൽ ബഹുമാനം അതിൽത്തന്നെ പ്രതിഫലിക്കും. ഇവിടെ തത്തുല്യമായ ‘ശ്രീ’രൂപങ്ങൾ ചേർത്ത് പേര് വിളിച്ചാൽ ബഹുമാനം തോന്നിക്കില്ല എന്ന് മാത്രമല്ല, പ്രയോഗത്തിലെ അസ്വാഭാവികത കാരണം അപമാനമായിട്ട് വരെ തോന്നിയേക്കാം. ഇവിടെ കാണാനില്ലാത്തത് പരസ്പര ബഹുമാനം എന്ന സങ്കല്പമാണ്. ഞാൻ ബഹുമാനിക്കുന്നയാൾ എന്നെ ബഹുമാനിക്കേണ്ടതില്ല, എന്നെ ബഹുമാനിക്കുന്ന ആളെ ഞാനും ബഹുമാനിക്കേണ്ടതില്ല എന്ന മനോഭാവമല്ലേ നമുക്ക്? തന്നെക്കാൾ മേൽക്കൈ ഉള്ളവരുടെ മുന്നിൽ താണുവണങ്ങി നിൽക്കുക, തന്നെക്കാൾ കീഴെയുള്ളവരെ കയറി ഭരിയ്ക്കുക, തരം കിട്ടിയാൽ കാല് മടക്കി തൊഴിക്കുക- ഇതാണ് ലൈൻ. ഇതിന് രണ്ടിനും അതിന്റേതായ പദാവലികളുണ്ട്. (‘എടോ’, ‘നീ’, ‘താൻ’ തുടങ്ങിയ ‘താഴേയ്ക്ക്’ വിളിക്കേണ്ട പദങ്ങളും ‘സാറേ’ മുതൽ ‘ഏമാനേ’, ‘അങ്ങുന്നേ’ വരെ പല കനത്തിൽ ‘മുകളിലേയ്ക്ക്’ വിളിക്കേണ്ട പദങ്ങളും). അതുകൊണ്ട് തന്നെ പരസ്പരബഹുമാനം സൂചിപ്പിക്കുന്ന ‘സുഹൃത്തേ’ പോലുള്ള വാക്കുകളെല്ലാം നമുക്ക് അസ്വാഭാവികമായി തോന്നിയേക്കാം. ‘സാർ’ വിളി നമ്മുടെ കണക്കിൽ പരസ്പരബഹുമാനത്തിന്റെയല്ല, വിധേയത്വത്തിന്റെ ലിസ്റ്റിലാണ്. അതാണ് പോലീസുകാരൻ യാത്രക്കാരനെ ‘സാർ’ എന്ന് വിളിക്കുന്ന ചിത്രം നമുക്ക് തമാശയായി തോന്നുന്നത്.

രണ്ടാമത്തെ കാര്യം ചില അനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. 

ഞാൻ ആദ്യമായി ബൈക്കിൽ ലിഫ്റ്റ് കൊടുത്തത് ഒരു പോലീസുകാരനായിരുന്നു. ബൈക്കോടിച്ച് പഠിക്കുന്ന സമയം. സാധാരണ റോഡരികിൽ നിന്ന് ആര് കൈകാണിച്ചാലും നിർത്തില്ലായിരുന്നു.  സഹായിക്കാൻ മടിച്ചിട്ടല്ല. ഞാനേ മരണക്കിണറിൽ ഓടിക്കുന്ന ഭാവത്തിലാണ് റോഡിലൂടെ പോകുന്നത്, അതിനിടെ ഒന്ന് ലിഫ്റ്റ് ചോദിച്ചുപോയി എന്ന നിസ്സാരതെറ്റിന് ഒരാളെ വലിച്ചുകയറ്റി കൊലയ്ക്ക് കൊടുക്കണോ! ആ സമയത്താണ് ഒരു വൈകുന്നേരം നന്ദാവനം ക്യാമ്പിന് മുന്നിൽ നിന്ന് ഒരു പോലീസുകാരൻ ലിഫ്റ്റിന് കൈകാണിക്കുന്നത്. ഞാനൊന്ന് പതറി- നിർത്തണോ വേണ്ടയോ? നിർത്തിയാലുള്ള റിസ്കിനെക്കാൾ വലുതാണ് നിർത്താതിരുന്നാൽ എന്ന് തോന്നിയതിനാൽ ഞാൻ അല്പം മുന്നോട്ട് നീങ്ങിയിട്ടാണെങ്കിലും നിർത്തി. പുള്ളി അടുത്തേയ്ക്ക് വന്നു.


ഞാൻ വിനയപൂർവം ചോദിച്ചു- “എങ്ങോട്ട് പോകാനാണ് സാർ?”

മറുപടി തീരെ പ്രതീക്ഷിക്കാത്തതായിരുന്നു- “സാറെങ്ങോട്ടാണ്?”

പുള്ളി ആക്കിയതാണോ എന്ന സംശയമാണ് ആദ്യം വന്നത്. പക്ഷേ ബേക്കറി ജംഗ്ഷനിൽ ഇറക്കിവിട്ടപ്പോൾ “താങ്ക് യൂ സാർ” എന്നുപറഞ്ഞ് ഒരു ഫ്രണ്ട്ലി സല്യൂട്ടുമടിച്ചാണ്  ആള് പോയത്. അതിന് ശേഷം ഒരുദിവസം കുറച്ചുകൂടി മുതിർന്ന ഒരു ട്രാഫിക് പോലീസുകാരൻ “ഒന്നപ്പുറത്തേയ്ക്ക് ആക്കുവോ അനിയാ?” എന്ന് ചോദിച്ചും പിന്നിൽ കയറിയിട്ടുണ്ട്. 

പറഞ്ഞുവന്നത്, നമ്മളീ അടച്ചാക്ഷേപിക്കുന്നത്ര മോശം പെരുമാറ്റമൊന്നുമല്ല ഇവിടത്തെ പോലീസുകാരുടെ മൊത്തം. ഞാൻ ഇടപെട്ടിട്ടുള്ള പോലീസുകാരിൽ ഭൂരിഭാഗവും മാന്യമായി തന്നെയാണ് പെരുമാറിയിട്ടുള്ളത്. തിരുവനന്തപുരം നഗരത്തിൽ അസമയത്ത് ചുറ്റിത്തിരിഞ്ഞ പല അവസരങ്ങളിലും എന്നെ പോലീസ് ‘പൊക്കിയിട്ടുണ്ട്’. പക്ഷേ തിരിച്ചറിയൽ രേഖകൾ കാണിച്ചശേഷം യാതൊരു പ്രശ്നവും ഉണ്ടാക്കാതെ വിട്ടിട്ടും ഉണ്ട്. (ഇതുമായി ബന്ധപ്പെട്ട് പണ്ടിട്ട തമാശ പോസ്റ്റ്: https://goo.gl/uZNqtG)
 
പിന്നെ പോലീസുകാരുടെ പെരുമാറ്റത്തെ ജഡ്ജ് ചെയ്യുന്ന നമ്മളാരാ? മര്യാദയ്ക്ക്, ഉദ്ദേശിക്കുന്ന സ്ഥലത്തെത്തണം എന്ന ഉദ്ദേശ്യത്തോടെ മാത്രം റോഡിൽ വണ്ടിയുമായി ഇറങ്ങുന്ന ഒരാൾ വഴിയിൽ എത്ര പേരെ മനസിലെങ്കിലും ചീത്ത വിളിക്കും? അത്രമാത്രം തെണ്ടിത്തരമാണ് നമ്മൾ റോഡിൽ കാണിച്ചുകൂട്ടുന്നത്. ഇതിന്റെയൊക്കെ മെനക്കേട് പാവപ്പെട്ട പോലീസുകാർക്ക് തന്നെയാണല്ലോ. അഞ്ച് മിനിറ്റ് നിന്നാൽ ശ്വാസം മുട്ടുന്ന ട്രാഫിക്കിന്റെ നടുക്ക് മണിക്കൂറുകളോളം നിന്ന് വെയിലുകൊള്ളുന്ന പോലീസുകാരോട് നമ്മുടെ മനോഭാവമെന്താണ്? മാറിമാറി വരുന്ന സർക്കാരുകൾക്കനുസരിച്ച് താളംതുള്ളാൻ വിധിക്കപ്പെട്ട അവരെ സാധാരണ മനുഷ്യരെപ്പോലെ നമ്മൾ കണക്കാക്കാറുണ്ടോ? രാഷ്ട്രീയ ഇടപെടലുകളില്ലാത്ത മിക്ക കേസുകളും വളരെ പെട്ടെന്ന് സോൾവ് ചെയ്ത ചരിത്രമാണ് നമ്മുടെ പോലീസിനുള്ളത്. (പെൺകുട്ടികളുടെ വായ്നോട്ട ലിസ്റ്റിൽ പോലീസുകാർക്ക് ഡിമാൻഡ് കുറവാണ് എന്നും കേൾക്കുന്നു. ശരിയാണോ?) നായകൻ പോലീസല്ലാത്ത പക്ഷം നമ്മുടെ സിനിമകളിൽ പോലീസിന് സ്ഥിരം വില്ലൻ വേഷം തന്നെയല്ലേ ഇപ്പോഴും? പോലീസുകാരെല്ലാം പുണ്യാളൻമാരാണ് എന്നല്ല പറഞ്ഞുവന്നത്. കാടൻ ട്രെയ്നിങ്ങ് ഉൾപ്പടെ (അതിനും ഇപ്പോൾ മാറ്റമുണ്ടെന്നാണ് കേൾക്കുന്നത്) പല കാരണങ്ങളാൽ ഒരു പരുക്കൻ സ്വഭാവം പലരും കാണിക്കുന്നുമുണ്ട്. പക്ഷേ നമ്മുടെ അടച്ചാക്ഷേപങ്ങൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല എന്നത് ഉറപ്പാണ്.

Comments

Popular posts from this blog

പ്രകൃതിയുടെ നടപ്പുരീതികളും മനുഷ്യന്റെ തലച്ചോറും

നമ്മുടെയീ പ്രകൃതിയിൽ ചില നടപ്പുരീതികൾ ഉണ്ട്. ഞെട്ടറ്റ പഴം താഴെയ്ക്ക് വീഴും, ചൂട് ചായ തുറന്നുവച്ചാൽ അത് തണുക്കും, ഐസുവെള്ളം തുറന്നുവെച്ചാൽ അത് ചൂടാകും, എന്നിങ്ങനെ പ്രകൃതിയിൽ സ്വാഭാവികമായി നടക്കുന്ന പ്രക്രിയകളെയാണ് നടപ്പുരീതികൾ എന്നുദ്ദേശിച്ചത്. അതിന്റെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്ന ചില പ്രകൃതിനിയമങ്ങൾ (Laws of nature) ഉണ്ട്. ഫിസിക്സ് ക്ലാസ്സിൽ അത്തരം നിയമങ്ങളെക്കുറിച്ച് നമുക്ക് പഠിയ്ക്കാൻ കഴിയും. പക്ഷേ ഇവിടുത്തെ വിഷയം ഈ നിയമങ്ങൾ മനസിലാക്കാൻ നമ്മൾ എത്രത്തോളം സജ്ജരാണ് എന്നതാണ്. ഈയുള്ളതൊക്കെ അനുസരിക്കുന്നത് ദൈവം എന്ന് വിളിക്കപ്പെടുന്നൊരു ആകാശമൂപ്പിലാൻ എഴുതിയുണ്ടാക്കിയ ഭരണഘടനാച്ചട്ടങ്ങളാണെന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ച് ഇപ്പറഞ്ഞതൊരു പ്രശ്നമേയല്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് "അത് അങ്ങനെയാ!" എന്നൊരു മറുപടിയിൽ കാര്യം കഴിയും. അവർ ഭാഗ്യമുള്ളവരാണ്. അവരുടെ ജീവിതവും ചിന്തകളും, പഞ്ചസാര കൂടുതലിട്ടാൽ കട്ടൻചായക്ക് മധുരം കൂടും എന്നതുപോലെയുള്ള ലളിതമായ യുക്തിയിൽ കടന്നുപോകും. മറിച്ച് പ്രകൃതിനിയമങ്ങളെ കൂടുതൽ വിശദമായി മനസിലാക്കിയെടുക്കാൻ ഒരു ശ്രമം നടത്തിയാൽ, അത്ര എളുപ്പമുള്ളതല്ല അത്. പ്ര...

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

"നിങ്ങൾ പഠിച്ചിട്ട് വിമർശിക്കൂ"

"ചേട്ടാ, ഇന്നാള് ഞാനൊരു പുസ്തകം വായിച്ചു. കഥയും നോവല്വോന്നുമല്ല. 1800 പേജുകളുള്ള, വളരെ വിജ്ഞാനപ്രദമായ ഒരു വലിയ പുസ്തകം. ഇന്‍ഡ്യയെക്കുറിച്ചാണ് അതില്‍ വിവരിക്കുന്നത്. ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്ത മാവോ സേ തൂങ്ങിന്റെ ജീവിതകഥയും തുടര്‍ന്ന് എബ്രഹാം ലിങ്കണ്‍ ചെങ്കോട്ടയില്‍ സത്യപ്രതിജ്ഞ ചെയ്ത് ഇന്‍ഡ്യയുടെ ആദ്യ പ്രധാനമന്ത്രി ആയതുവരെയുള്ള സംഭവങ്ങളുമാണ് അതിന്റെ ആമുഖം." "എന്ത്?! നീയെന്തോന്നെടാ ഈ പറയുന്നത്?" "ആ, അതേന്നേ! പിന്നെയുള്ള പന്ത്രണ്ട് അദ്ധ്യായങ്ങളില്‍ ഇന്‍ഡ്യയുടെ ചരിത്രം മൊത്തം വിശദമായി പ്രതിപാദിക്കുന്നുണ്ട്". "ശ്ശെന്റെ പൊന്നേ! നീയാ 1800 പേജും വായിച്ചാ?!" "വായിച്ചു. പിന്നില്ലാതെ?" "നിനക്ക് വേറെ പണിയൊന്നുമില്ലേ, ഇമ്മാതിരി ഐറ്റങ്ങളൊക്കെ വായിച്ച് സമയം കളയാന്‍?" "അതെങ്ങനാ ചേട്ടാ സമയം കളയലാവുന്നത്?" "എടാ, ഇതൊക്കെ വായിച്ച് തുടങ്ങുമ്പോള്‍ തന്നെ അറിഞ്ഞൂടെ സാധനം മൊത്തം പൊട്ടത്തെറ്റാണെന്ന്? പിന്നെ വായിച്ച് സമയം കളയണോ?" "എന്നാലും ചേട്ടാ ഇത്രയും വിശദമായി എഴുതിയേക്കുന്നതല്ല...