Skip to main content

യുക്തിവാദമൊക്കെ വെറും ആക്റ്റിങ്ങാടേയ്!

"ഈ യുക്തിവാദികളൊക്കെ വെറും കള്ളൻമാരാണ്. ഒരു രോഗമോ അപകടമോ വന്നാൽ ഇവനൊക്കെ അപ്പഴേ ദൈവത്തിനെ വിളിക്കും. ഒളിച്ചും പാത്തും അമ്പലത്തിലും പള്ളീലും പോകേം ചെയ്യും." ഈ ഡയലോഗ് കേട്ടിട്ടില്ലാത്തവർ കാണില്ല. വിശ്വാസികൾക്കിടയിൽ നല്ല പോപ്പുലാരിറ്റി ഉള്ള ഒരു ധാരണയാണിത്. ഇത് കേൾക്കുമ്പോൾ എനിയ്ക്ക് നല്ല സന്തോഷം തോന്നാറുണ്ട്.

ഒരു യുക്തിവാദി എന്ന നിലയിൽ, യുക്തിവാദികളെ കളിയാക്കുന്ന ഈ ഡയലോഗ് എന്നെ എന്തിന് സന്തോഷിപ്പിക്കണം? കാരണം, ഒറ്റ നോട്ടത്തിൽ തോന്നില്ലെങ്കിലും ആത്യന്തികമായി യുക്തിവാദികളെ പുകഴ്ത്തുന്ന ഒരു ആരോപണമാണിത്. യുക്തിവാദികളെന്ന് പറയുന്നവരൊക്കെ ശരിയ്ക്കും യുക്തിവാദികളൊന്നും അല്ല, എല്ലാം 'ആക്റ്റിങ്' ആണ് എന്നാണല്ലോ ടി ആരോപണം പറയുന്നത്. ഇല്ലാത്ത മേൻമകളും നന്മകളുമൊക്കെ ഉണ്ടെന്ന് നടിക്കുന്ന ഒരുപാട് പേരെ നമ്മൾ കാണാറുണ്ട്. എന്നാൽ ഇല്ലാത്ത കുറവുകളും തിൻമകളും ആരും ഉണ്ടെന്ന് കാണിക്കാറില്ല എന്ന് മാത്രമല്ല ഉള്ളത് പരമാവധി മറച്ച് വെക്കാനേ ശ്രമിക്കാറുള്ളു. മേൽപ്പറഞ്ഞ ആരോപണവുമായി ഇതിനെ കൂട്ടിച്ചേർക്കുമ്പോൾ, അത് പറയാതെ പറയുന്ന കാര്യം വ്യക്തമാകും. യുക്തിവാദം ആളുകൾ ഇല്ലെങ്കിലും ഉണ്ടെന്ന് നടിക്കാൻ സാധ്യതയുള്ള കാര്യമാണ്. വിശ്വാസം ആളുകൾ മറച്ച് പിടിക്കാൻ സാധ്യതയുള്ള കാര്യവുമാണ്! ഇവിടെ യുക്തിവാദത്തിന്റെ സ്ഥാനം കുറവുകളുടെ ഗണത്തിലാണോ മേൻമകളുടെ ഗണത്തിലാണോ? യുക്തിവാദം ഒരു മേൻമയാണെന്ന് അംഗീകരിച്ച് തരുന്നത് കണ്ടില്ലേ? യുക്തിവാദം പ്രസംഗിക്കുന്നവർ അസുഖം വരുമ്പോ ദൈവത്തിനെ വിളിക്കുമോ ഒളിച്ചും പാത്തും ക്ഷേത്രത്തിൽ പോകുമോ എന്നതൊക്കെ ഒരു വശത്ത് കൂടി നടക്കും. ഞാനുൾപ്പടെ മിക്ക യുക്തിവാദികളും യുക്തി 'പ്രചരിപ്പിക്കാനാണ്' ശ്രമിക്കുന്നത്, തങ്ങൾ യുക്തിവാദിയാണെന്ന് മറ്റുള്ളവരെ 'ബോധ്യപ്പെടുത്താനല്ല'. പ്രവൃത്തിയിൽ വരുന്ന യുക്തിവാദം കൊണ്ട് ഗുണങ്ങളുള്ളത്, യുക്തി പ്രാവർത്തികമാക്കാൻ ശ്രമിക്കുന്ന യുക്തിവാദിയ്ക്ക് തന്നെയാണ്. അതുകൊണ്ട് തന്നെ ആശയവും അതിന്റെ മെറിറ്റും ഗുണദോഷങ്ങളും എല്ലാം യുക്തിവാദിയുടെ വ്യക്തിപരമായ കാര്യങ്ങളാണ്. അതാരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല.

പറഞ്ഞുവന്നത് യുക്തിവാദികളോടാണ്. നിങ്ങൾ ആത്മാർത്ഥമായി യുക്തിചിന്ത പിൻതുടരാൻ ആഗ്രഹിക്കുന്നയാളാണ് എങ്കിൽ ഇനിയീ 'ആരോപണം' കേൾക്കുമ്പോ അഭിനന്ദനത്തിന് ഒരു 'താങ്ക്സ്' പറഞ്ഞേക്കൂ.

Comments

Popular posts from this blog

പ്രകൃതിയുടെ നടപ്പുരീതികളും മനുഷ്യന്റെ തലച്ചോറും

നമ്മുടെയീ പ്രകൃതിയിൽ ചില നടപ്പുരീതികൾ ഉണ്ട്. ഞെട്ടറ്റ പഴം താഴെയ്ക്ക് വീഴും, ചൂട് ചായ തുറന്നുവച്ചാൽ അത് തണുക്കും, ഐസുവെള്ളം തുറന്നുവെച്ചാൽ അത് ചൂടാകും, എന്നിങ്ങനെ പ്രകൃതിയിൽ സ്വാഭാവികമായി നടക്കുന്ന പ്രക്രിയകളെയാണ് നടപ്പുരീതികൾ എന്നുദ്ദേശിച്ചത്. അതിന്റെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്ന ചില പ്രകൃതിനിയമങ്ങൾ (Laws of nature) ഉണ്ട്. ഫിസിക്സ് ക്ലാസ്സിൽ അത്തരം നിയമങ്ങളെക്കുറിച്ച് നമുക്ക് പഠിയ്ക്കാൻ കഴിയും. പക്ഷേ ഇവിടുത്തെ വിഷയം ഈ നിയമങ്ങൾ മനസിലാക്കാൻ നമ്മൾ എത്രത്തോളം സജ്ജരാണ് എന്നതാണ്. ഈയുള്ളതൊക്കെ അനുസരിക്കുന്നത് ദൈവം എന്ന് വിളിക്കപ്പെടുന്നൊരു ആകാശമൂപ്പിലാൻ എഴുതിയുണ്ടാക്കിയ ഭരണഘടനാച്ചട്ടങ്ങളാണെന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ച് ഇപ്പറഞ്ഞതൊരു പ്രശ്നമേയല്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് "അത് അങ്ങനെയാ!" എന്നൊരു മറുപടിയിൽ കാര്യം കഴിയും. അവർ ഭാഗ്യമുള്ളവരാണ്. അവരുടെ ജീവിതവും ചിന്തകളും, പഞ്ചസാര കൂടുതലിട്ടാൽ കട്ടൻചായക്ക് മധുരം കൂടും എന്നതുപോലെയുള്ള ലളിതമായ യുക്തിയിൽ കടന്നുപോകും. മറിച്ച് പ്രകൃതിനിയമങ്ങളെ കൂടുതൽ വിശദമായി മനസിലാക്കിയെടുക്കാൻ ഒരു ശ്രമം നടത്തിയാൽ, അത്ര എളുപ്പമുള്ളതല്ല അത്. പ്ര...

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

"നിങ്ങൾ പഠിച്ചിട്ട് വിമർശിക്കൂ"

"ചേട്ടാ, ഇന്നാള് ഞാനൊരു പുസ്തകം വായിച്ചു. കഥയും നോവല്വോന്നുമല്ല. 1800 പേജുകളുള്ള, വളരെ വിജ്ഞാനപ്രദമായ ഒരു വലിയ പുസ്തകം. ഇന്‍ഡ്യയെക്കുറിച്ചാണ് അതില്‍ വിവരിക്കുന്നത്. ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്ത മാവോ സേ തൂങ്ങിന്റെ ജീവിതകഥയും തുടര്‍ന്ന് എബ്രഹാം ലിങ്കണ്‍ ചെങ്കോട്ടയില്‍ സത്യപ്രതിജ്ഞ ചെയ്ത് ഇന്‍ഡ്യയുടെ ആദ്യ പ്രധാനമന്ത്രി ആയതുവരെയുള്ള സംഭവങ്ങളുമാണ് അതിന്റെ ആമുഖം." "എന്ത്?! നീയെന്തോന്നെടാ ഈ പറയുന്നത്?" "ആ, അതേന്നേ! പിന്നെയുള്ള പന്ത്രണ്ട് അദ്ധ്യായങ്ങളില്‍ ഇന്‍ഡ്യയുടെ ചരിത്രം മൊത്തം വിശദമായി പ്രതിപാദിക്കുന്നുണ്ട്". "ശ്ശെന്റെ പൊന്നേ! നീയാ 1800 പേജും വായിച്ചാ?!" "വായിച്ചു. പിന്നില്ലാതെ?" "നിനക്ക് വേറെ പണിയൊന്നുമില്ലേ, ഇമ്മാതിരി ഐറ്റങ്ങളൊക്കെ വായിച്ച് സമയം കളയാന്‍?" "അതെങ്ങനാ ചേട്ടാ സമയം കളയലാവുന്നത്?" "എടാ, ഇതൊക്കെ വായിച്ച് തുടങ്ങുമ്പോള്‍ തന്നെ അറിഞ്ഞൂടെ സാധനം മൊത്തം പൊട്ടത്തെറ്റാണെന്ന്? പിന്നെ വായിച്ച് സമയം കളയണോ?" "എന്നാലും ചേട്ടാ ഇത്രയും വിശദമായി എഴുതിയേക്കുന്നതല്ല...