Skip to main content

യുക്തിവാദമൊക്കെ വെറും ആക്റ്റിങ്ങാടേയ്!

"ഈ യുക്തിവാദികളൊക്കെ വെറും കള്ളൻമാരാണ്. ഒരു രോഗമോ അപകടമോ വന്നാൽ ഇവനൊക്കെ അപ്പഴേ ദൈവത്തിനെ വിളിക്കും. ഒളിച്ചും പാത്തും അമ്പലത്തിലും പള്ളീലും പോകേം ചെയ്യും." ഈ ഡയലോഗ് കേട്ടിട്ടില്ലാത്തവർ കാണില്ല. വിശ്വാസികൾക്കിടയിൽ നല്ല പോപ്പുലാരിറ്റി ഉള്ള ഒരു ധാരണയാണിത്. ഇത് കേൾക്കുമ്പോൾ എനിയ്ക്ക് നല്ല സന്തോഷം തോന്നാറുണ്ട്.

ഒരു യുക്തിവാദി എന്ന നിലയിൽ, യുക്തിവാദികളെ കളിയാക്കുന്ന ഈ ഡയലോഗ് എന്നെ എന്തിന് സന്തോഷിപ്പിക്കണം? കാരണം, ഒറ്റ നോട്ടത്തിൽ തോന്നില്ലെങ്കിലും ആത്യന്തികമായി യുക്തിവാദികളെ പുകഴ്ത്തുന്ന ഒരു ആരോപണമാണിത്. യുക്തിവാദികളെന്ന് പറയുന്നവരൊക്കെ ശരിയ്ക്കും യുക്തിവാദികളൊന്നും അല്ല, എല്ലാം 'ആക്റ്റിങ്' ആണ് എന്നാണല്ലോ ടി ആരോപണം പറയുന്നത്. ഇല്ലാത്ത മേൻമകളും നന്മകളുമൊക്കെ ഉണ്ടെന്ന് നടിക്കുന്ന ഒരുപാട് പേരെ നമ്മൾ കാണാറുണ്ട്. എന്നാൽ ഇല്ലാത്ത കുറവുകളും തിൻമകളും ആരും ഉണ്ടെന്ന് കാണിക്കാറില്ല എന്ന് മാത്രമല്ല ഉള്ളത് പരമാവധി മറച്ച് വെക്കാനേ ശ്രമിക്കാറുള്ളു. മേൽപ്പറഞ്ഞ ആരോപണവുമായി ഇതിനെ കൂട്ടിച്ചേർക്കുമ്പോൾ, അത് പറയാതെ പറയുന്ന കാര്യം വ്യക്തമാകും. യുക്തിവാദം ആളുകൾ ഇല്ലെങ്കിലും ഉണ്ടെന്ന് നടിക്കാൻ സാധ്യതയുള്ള കാര്യമാണ്. വിശ്വാസം ആളുകൾ മറച്ച് പിടിക്കാൻ സാധ്യതയുള്ള കാര്യവുമാണ്! ഇവിടെ യുക്തിവാദത്തിന്റെ സ്ഥാനം കുറവുകളുടെ ഗണത്തിലാണോ മേൻമകളുടെ ഗണത്തിലാണോ? യുക്തിവാദം ഒരു മേൻമയാണെന്ന് അംഗീകരിച്ച് തരുന്നത് കണ്ടില്ലേ? യുക്തിവാദം പ്രസംഗിക്കുന്നവർ അസുഖം വരുമ്പോ ദൈവത്തിനെ വിളിക്കുമോ ഒളിച്ചും പാത്തും ക്ഷേത്രത്തിൽ പോകുമോ എന്നതൊക്കെ ഒരു വശത്ത് കൂടി നടക്കും. ഞാനുൾപ്പടെ മിക്ക യുക്തിവാദികളും യുക്തി 'പ്രചരിപ്പിക്കാനാണ്' ശ്രമിക്കുന്നത്, തങ്ങൾ യുക്തിവാദിയാണെന്ന് മറ്റുള്ളവരെ 'ബോധ്യപ്പെടുത്താനല്ല'. പ്രവൃത്തിയിൽ വരുന്ന യുക്തിവാദം കൊണ്ട് ഗുണങ്ങളുള്ളത്, യുക്തി പ്രാവർത്തികമാക്കാൻ ശ്രമിക്കുന്ന യുക്തിവാദിയ്ക്ക് തന്നെയാണ്. അതുകൊണ്ട് തന്നെ ആശയവും അതിന്റെ മെറിറ്റും ഗുണദോഷങ്ങളും എല്ലാം യുക്തിവാദിയുടെ വ്യക്തിപരമായ കാര്യങ്ങളാണ്. അതാരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല.

പറഞ്ഞുവന്നത് യുക്തിവാദികളോടാണ്. നിങ്ങൾ ആത്മാർത്ഥമായി യുക്തിചിന്ത പിൻതുടരാൻ ആഗ്രഹിക്കുന്നയാളാണ് എങ്കിൽ ഇനിയീ 'ആരോപണം' കേൾക്കുമ്പോ അഭിനന്ദനത്തിന് ഒരു 'താങ്ക്സ്' പറഞ്ഞേക്കൂ.

Comments

Popular posts from this blog

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...

ഇലക്ട്രോൺ മൈക്രോസ്കോപ്പ്: ഇലക്ട്രോണിനെന്താ ഇവിടെ കാര്യം?

ചിത്രത്തിൽ കാണുന്നത് എന്താണെന്നറിയാമോ? ഇതൊരു പൂമ്പൊടിയുടെ ചിത്രമാണ്, പക്ഷേ ഒരല്പം വലുതാക്കി എടുത്തിരിക്കുന്നു എന്നേയുള്ളൂ. കൃത്യമായി പറഞ്ഞാൽ 761 മടങ്ങ് വലുതാക്കി (761x magnification) ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് പകർത്തിയ, ചെമ്പരത്തിയുടെ പൂമ്പൊടിയുടെ (hibiscus pollen) ചിത്രമാണത് ഇത്തരം ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ ഇത് വായിക്കുന്നവർക്ക് അത്ര അപരിചിതമൊന്നുമാകാൻ വഴിയില്ല. പക്ഷേ ഇവിടെ ചോദ്യം മറ്റൊന്നാണ്. ഫോട്ടോ എടുക്കുന്നിടത്ത്, ഈ ‘ഇലക്ടോണി’ന് എന്ത് കാര്യം? ആറ്റത്തിൽ ന്യൂക്ലിയസ്സിന് ചുറ്റും കറങ്ങുന്നു എന്ന് പറയപ്പെടുന്ന ഇലക്ട്രോണിനെ ഇവിടെ കൊണ്ടുവരുന്നത് എന്തിനാണ്? ഉത്തരം ക്വാണ്ടം മെക്കാനിക്സാണ്!! സൂക്ഷ്മതലത്തിൽ പദാർത്ഥ കണങ്ങൾ തരംഗങ്ങളെപ്പോലെ പെരുമാറും എന്ന് ക്വാണ്ടം ഫിസിക്സ് പറയുന്നു. ഇത് അവിശ്വസനീയമായി തോന്നുന്നവർക്കുള്ള അസ്സല് തെളിവാണ് ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ. ഇലക്ട്രോണുകളെന്ന സൂക്ഷ്മകണങ്ങളുടെ തരംഗസ്വഭാവം ചൂഷണം ചെയ്താണ് ഈ സാങ്കേതിക വിദ്യ പ്രവർത്തിക്കുന്നത്. സാധാരണ പ്രകാശത്തിന് പകരം ഇലക്ട്രോണുകളെ ഉപയോഗിക്കുമ്പോൾ വളരെയധികം കൂടുതൽ റെസല്യൂഷനിലുള്ള ചിത്രങ്ങ...