Skip to main content

അഴിമതി ഒരു ഇറക്കുമതി വസ്തുവല്ല!

ജനക്കൂട്ടം നീതി തീരുമാനിക്കുന്നതിനെപ്പറ്റി ഇന്നലെയിട്ട പോസ്റ്റിന് കീഴിൽ വന്ന, പ്രസക്തമായി തോന്നിയ ചില കമന്റുകളോടുള്ള പ്രതികരണമാണിത്.

ഇന്നത്തെ നീതിന്യായ വ്യവസ്ഥയിൽ പൊതുജനത്തിന് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു, അതിനാലാണ് നാഗാലാൻഡിൽ നടന്നതുപോലുള്ള സംഭവങ്ങൾ അരങ്ങേറുന്നത്, ശരിയ്ക്കും ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിയോടുള്ള ഐക്യദാർഢ്യമാണ് അവരെക്കൊണ്ട് അത് ചെയ്യിച്ചത്, രാഷ്ട്രീയക്കാരേയും ഇതുപോലെ വലിച്ചിറക്കി തല്ലിക്കൊന്നാലേ അവർ നന്നാവൂ, ഇനി കുറ്റം ചെയ്യാൻ പോകുന്നവർ ഈ സംഭവം ഓർക്കുമ്പോൾ ഒന്ന് അറയ്ക്കും- ഇങ്ങനെയൊക്കെയാണ് നാഗാലാൻഡ് സംഭവത്തെ സന്തോഷകരമായി കാണുന്നവരും, അല്പം കൂടി മൃദുവായി ‘അത് സ്വാഭാവികമാണ്’ എന്ന ലാഘവബുദ്ധിയോടെ സമീപിക്കുന്നവരും അഭിപ്രായപ്പെട്ടത്. 

ആദ്യം വിശ്വാസം നഷ്ടപ്പെട്ട നീതിന്യായ വ്യവസ്ഥയെപ്പറ്റിയുള്ള രോദനം എടുക്കാം. ജനാധിപത്യത്തെ ഉൾക്കൊള്ളാൻ നമ്മളിനിയും പഠിച്ചിട്ടില്ല എന്നത് ഇവിടേയും ആവർത്തിക്കേണ്ടിവരുന്നു. ജനാധിപത്യം എന്നത് ജനങ്ങളുടെ ആധിപത്യം തന്നെയാണ്. രാജ്യത്തിന്റെ തീരുമാനങ്ങൾ എടുക്കുന്നതിൽ എല്ലാ പൗരർക്കും പങ്കാളിത്തം കൊടുക്കുന്ന സിസ്റ്റം. പൗരരുടെ അഭിപ്രായങ്ങൾ വ്യത്യസ്തമാകുമ്പോൾ അവിടെ ഭൂരിപക്ഷം എന്ന സങ്കൽപത്തിന് പ്രസക്തി വരുന്നു എന്നേയുള്ളു. ഇത് തന്നെയാണ് ഇന്നും ഇൻഡ്യയിൽ നടക്കുന്നത്. ഭൂരിപക്ഷ പ്രാതിനിധ്യ സമ്പ്രദായം വഴി, തങ്ങൾക്ക് വേണ്ടി തീരുമാനങ്ങൾ എടുക്കേണ്ട ചുമതല ജനം ജനപ്രതിനിധികളെ ഏൽപിച്ചിരിക്കുന്നു. തീരുമാനങ്ങളിൽ എത്തിച്ചേരുന്നതിനും നടപ്പിലാക്കുന്നതിനും ജനപ്രതിനിധികളെ സഹായിക്കുവാനായി കഴിവുകൾ മാനദണ്ഡമാക്കി നിയമജ്ഞർ (ജുഡീഷ്യറി) ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരെ തെരെഞ്ഞെടുക്കുന്നു. അങ്ങനെ രാഷ്ട്രനിർമാണവും പരിപാലനവും നടക്കുന്നു. ഇത് വായിച്ച് പലരും ചിരിക്കുന്നുണ്ടാവും! കാരണം പൊതുജനത്തിന് രാഷ്ട്രീയവും ബ്യൂറോക്രാറ്റുകളും ഇന്ന് അശ്ലീലമാണ്. മേൽപ്പറഞ്ഞ മധുരമനോജ്ഞമായ ജനാധിപത്യ സ്വപ്നം വെറും തിയറി ക്ലാസാണെന്നും പ്രാക്റ്റിക്കൽ സെഷൻ അതിൽ നിന്നൊക്കെ വ്യത്യസ്തമാണെന്നുമുള്ള കാര്യത്തിൽ ഞാനും യോജിക്കുന്നു. വിയോജിപ്പ്, സ്വന്തം ഉത്തരവാദിത്വത്തിൽ നിന്ന് മാറി നിന്നുകൊണ്ട് എല്ലാ കുറ്റവും മുകളിലുള്ളവരിൽ ചാർത്തുന്ന കാര്യത്തിലാണ്.

അഴിമതി അന്യഗ്രഹത്തിൽ നിന്നെങ്ങാണ്ട് വന്ന ആരോ ചെയ്യുന്നപോലെയാണ് നമ്മുടെ ആവലാതികൾ! രാഷ്ട്രീയക്കാര് എവിടന്ന് വന്നു? ഉദ്യേഗസ്ഥര് എവിടന്നുവന്നു? ഇവരെല്ലാവരും നമ്മുടെ ഇടയിൽ നിന്ന് വരുന്നവർ തന്നെയാണ്. നമ്മുടെ പൊതുബോധം തന്നെയാണ് അവരിലും പ്രതിഫലിക്കുന്നത്. സദാചാരം, മാന്യത തുടങ്ങിയ വിഷയങ്ങളിൽ നിയമപുസ്തകത്തെക്കാൾ, നിയമപാലകരെ സ്വാധീനിക്കുന്നത് പൊതുസമൂഹത്തിന്റെ അലിഖിത സങ്കൽപങ്ങളാണ് എന്ന് കഴിഞ്ഞ കിസ് ഓഫ് ലവ് സമരസമയത്ത് പകൽ പോലെ വ്യക്തമായതാണ്. പൗരർക്ക് സഞ്ചാരത്തിനും അഭിപ്രായത്തിനും പ്രതിഷേധത്തിനുമുള്ള സ്വാതന്ത്ര്യം നിയമപരമായി നിലനിൽക്കുന്ന നാട്ടിൽ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥ ചാനലിൽ ഇരുന്ന് പൊതുജനത്തിന് ഇഷ്ടപ്പെടാത്തത് ചെയ്താൽ ചിലപ്പോ തല്ല് കൊണ്ടെന്നിരിക്കും എന്ന് പറഞ്ഞത് ഓർക്കുന്നുണ്ടാവുമല്ലോ. പക്ഷേ അവിടെ അഴിമതിയൊന്നും നമ്മുടെ കണ്ണിൽ പെടില്ല, കാരണം അവിടെ അപ്പറഞ്ഞത് നമുക്ക് ഇഷ്ടപ്പെട്ട കാര്യമായിരുന്നല്ലോ. പക്ഷേ സാറേയ്, താൻ പാലിയ്ക്കേണ്ട നിയമം പാലിക്കാതിരിക്കുകയും നിയമം കൈയിലെടുത്ത് നിയമവിരുദ്ധമായ പ്രവൃത്തി ചെയ്യുന്നവരെ താലോലിക്കുകയും ചെയ്യുന്നത് തന്നെയാണ് അഴിമതി! അതാണ് അവിടേയും നടന്നത്. അതിനെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചിട്ട് ഇതേ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയാൽ “അയ്യോ അഴിമതി!” എന്ന് നിലവിളിക്കുന്നതിനെ മിതമായ ഭാഷയിൽ ഇരട്ടത്താപ്പ് എന്ന് വിളിക്കും. കിസ് ഓഫ് ലവ് ഒരു ഉദാഹരണം മാത്രം. നിയമസംവിധാനങ്ങളോട് നമുക്ക് പൊതുവിൽ പുച്ഛമാണ്. പൊതുസ്ഥലത്ത് സിഗരറ്റ് വലിയ്ക്കരുത് എന്ന നിയമം നമുക്ക് ബാധകമല്ല, റോഡിൽ ട്രാഫിക് നിയമങ്ങൾ പാലിയ്ക്കണം എന്നത് ബാധകമല്ല, പൊതുസ്ഥലത്ത് ചപ്പുചവറുകൾ വാരിയെറിയരുത് എന്നത് ബാധകമല്ല, കൈക്കൂലി കൊടുത്ത് ജോലി വാങ്ങരുത് എന്നത് ബാധകമല്ല, ആണിനും പെണ്ണിനും തുല്യ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമാണ് എന്നത് ബാധകമല്ല, സ്ത്രീധനം പാടില്ല എന്നത് ബാധകമല്ല… നമുക്കിതൊന്നും ബാധകമല്ലാതിരിക്കുമ്പോ, നമ്മുടെ ഇടയിൽ നിന്ന് തെരെഞ്ഞെടുപ്പ് ജയിക്കുകയും ടെസ്റ്റെഴുതി പാസാവുകയും ചെയ്യുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഇരുട്ടിവെളുക്കുമ്പോ നീതിന്യായബോധം മുറ്റിയ ഹരിശ്ചന്ദ്രൻമാരാവണമെന്ന് പറഞ്ഞാ നടക്കുന്ന കാര്യമാണോ കോയാ? ഗവൺമെന്റ് തെരെഞ്ഞെടുക്കാൻ എല്ലാവർക്കും വോട്ടവകാശം എന്ന വജ്രായുധം കൈയിൽ പിടിപ്പിച്ച് തന്നിട്ടുണ്ടല്ലോ. അത് ചെയ്യുന്നതേ നമുക്ക് മോശമാണ്! ഇനി  ചെയ്താൽ തന്നെ ജാതി, മതം, വിശ്വാസം എന്നിങ്ങനെ ആ സ്ഥാനത്ത് ഇരിയ്ക്കാനുള്ള കഴിവ് ഒഴികെ രാഷ്ട്രനിർമാണത്തിന് എന്ത് വേണ്ടയോ അതെല്ലാം നോക്കുകയും ചെയ്യും. എന്നിട്ട് കുറ്റവും! ഇന്ന് ഇൻഡ്യ ഭരിയ്ക്കുന്നത്, ഇൻഡ്യാക്കാരിൽ ഭൂരിഭാഗം ചേർന്ന് ജയിപ്പിച്ചു വിട്ട ആളുകളാണ്. കേരളം ഭരിയ്ക്കുന്നവരും അത് തന്നെ. മുൻകാലങ്ങളിലും ഇത് തന്നെയായിരുന്ന നടന്നത്. ഇന്നത്തെ അവസ്ഥയ്ക്ക് ഗവൺമെന്റുകളാണ് കുറ്റക്കാരെങ്കിൽ അവരെ ജയിപ്പിച്ചുവിട്ട നമ്മുടെ മുൻതലമുറ ഉൾപ്പെട്ട ഇൻഡ്യൻ ജനതയാണ് ഉത്തരവാദികൾ. ഒരു അഴിമതിക്കാരൻ അടുത്ത തെരെഞ്ഞെടുപ്പിൽ ജയിക്കില്ല എന്ന ഉറപ്പുണ്ടോ? ഉണ്ടെങ്കിൽ അന്ന് തീരും ജനപ്രതിനിധികൾക്ക് അഴിമതി കാണിക്കാനുള്ള ധൈര്യം. ഇവിടെ ജനാധിപത്യത്തിന്റെ ഒരു ദോഷവശം ചൂണ്ടിക്കാട്ടാം- അത് ഏറ്റവും മികച്ച സർക്കാരിനെയല്ല തെരെഞ്ഞെടുക്കുന്നത്, ജനഭൂരിപക്ഷത്തിന് ചേർന്ന സർക്കാരിനെയാണ്. ഒരു ന്യൂനപക്ഷം മാത്രമാണ് തങ്ങളുടേതല്ലാത്ത കുഴപ്പത്തിന് അതിന്റെ ദോഷവശം അനുഭവിക്കുന്നത്. പൊതുവിൽ മണ്ടയില്ലാത്ത ജനം തെരെഞ്ഞെടുക്കുന്ന മണ്ടയില്ലാത്ത സർക്കാർ അവരുടെ തന്നെ മണ്ടയിൽ കയറി അപ്പിയിടും! അത്ര തന്നെ. അതുകൊണ്ട് സ്വന്തം കടമകൾ കൃത്യമായി ചെയ്യാതെ സൈഡിൽ ചാരി നിന്ന് എല്ലാ കുറ്റവും ‘ഏതോ ചില’ രാഷ്ട്രീയക്കാരുടേതും ഉദ്യോഗസ്ഥരുടേതും ആണെന്ന് പറയുന്നത് മലർന്നുകിടന്ന് തുപ്പലാണ്.

ഇനി നാഗാലാൻഡ് സംഭവത്തിൽ ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിയോടുള്ള ഐക്യദാർഢ്യം കണ്ടുപിടിക്കുന്ന കാര്യം. ഐക്യദാർഢ്യം കാണിക്കേണ്ട രീതി ഇതാണോ എന്നത് ഇന്നലെ ചർച്ച ചെയ്തതാണ്. ഗോവിന്ദച്ചാമി ജയിലിൽ സുഖമായി കഴിയുന്നു എന്നതാണ് പലരുടേയും പ്രധാന പ്രശ്നം. പറയുന്ന കേട്ടാൽ തോന്നും ഗോവിന്ദച്ചാമി മാത്രമാണ് ഇൻഡ്യയിൽ ബലാത്സംഗം ചെയ്ത ഏക വ്യക്തി എന്ന്. സൗമ്യയുടേത് മാത്രമാണ് ഇവിടെ നടന്ന ഏക ദുരന്തം എന്ന്! (ഇപ്പോ വരും ചില അണ്ണൻമാർ, ഞാൻ സൗമ്യയെ കുറ്റപ്പെടുത്തി, ഗോവിന്ദച്ചാമിയെ കുറ്റവിമുക്തനാക്കി എന്നൊക്കെ പറഞ്ഞോണ്ട്! Starwman is not new to me, man!) ഒരു ഗോവിന്ദച്ചാമിയിൽ ബലാത്സംഗക്കാരന്റെ വിഗ്രഹം സങ്കൽപ്പിച്ച് സാത്താനെ കല്ലെറിയുന്നതുപോലെ എല്ലാവരും കൂടി എറിഞ്ഞ് ആശ്വസിക്കുമ്പോൾ അയാൾ പ്രതിനിധീകരിക്കുന്ന അപകടകരമായ സാമൂഹ്യപ്രശ്നം തീരെ ചർച്ച ചെയ്യപ്പെടാതെ പോകുന്നു. നോർത്ത്-ഈസ്റ്റ് ഇൻഡ്യയിൽ ബലാത്സംഗം ഒരു അത്യപൂർവമായ കുറ്റകൃത്യമൊന്നും അല്ല. പട്ടാളം വരെ അവിടത്തെ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു. അതൊരു രാഷ്ട്രീയ ആയുധമായിപ്പോലും ഉപയോഗിക്കപ്പെടുന്നു. അഴിമതിയുടെ കാര്യം പോലെ തന്നെയാണ് ഇവിടേയും. “അങ്ങവിടെ ആരോ സ്ത്രീകളെ അപമാനിക്കുന്നു. കൊല്ലെടാ! തിന്നെടാ!” എന്നാണ് ഇവിടത്തെ ധാർമികരോഷങ്ങൾ. പക്ഷേ വാർത്തകൾക്ക് കീഴിലുള്ള സൈബർ മല്ലൂസിന്റെ പ്രകടനം തുടർച്ചയായി നിരീക്ഷിച്ചാൽ മനസിലാവും ഈ ധാർമികരോഷത്തിന്റെ ഉള്ളുകള്ളികൾ. പലതും സ്ത്രീകളോടുള്ള അടങ്ങാത്ത ഐക്യദാർഢ്യമൊന്നുമല്ല, “ഹോ ഞാനെത്ര മാന്യൻ! സ്ത്രീകളെ എന്തെങ്കിലും ചെയ്താൽ എനിയ്ക്ക് സഹിക്കില്ല” എന്ന ലൈനിലുള്ള സ്വയം ആളാവലാണ്. ഇതേ ടീമുകളാണ് സരിതയുടെ വീഡിയോ ക്ലിപ്പുകൾ ഹിറ്റാക്കുന്നതും, ചുംബനസമരത്തിൽ പങ്കെടുത്ത പെൺകുട്ടിയെ തേവിടിശ്ശിയാക്കുന്നതും പെൺപ്രൊഫൈൽ എവിടെക്കണ്ടാലും അശ്ലീലസംസാരവുമായി നൊട്ടിനുണഞ്ഞ് ചെല്ലുന്നതും ഒക്കെ. ഇൻഡ്യൻ പൊതുബോധം ഈ വിഷയത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നറിയാൻ കഴിഞ്ഞ ദിവസം നിരോധിച്ച നിർഭയ ഡോക്യുമെന്ററി കണ്ടാൽ മാത്രം മതി. പ്രതികൾക്ക് ഒരു കുറ്റബോധവും ഇല്ലാന്ന് മാത്രമല്ല, ചെയ്തതിനെ ന്യായീകരിക്കുകയും ചെയ്യുന്നു. വിവരമില്ലാത്ത പ്രതി പറഞ്ഞത് പോട്ടെന്ന് വെച്ചാൽ പിറകേ വരും അടുത്ത വെടി. വക്കീൽ സാറിന്റെ കണ്ടെത്തൽ ഇതൊക്കെ നമ്മടെ സംസ്കാരത്തിന്റെ കേമത്തം ആണെന്നാണ്! ചുംബനസമരത്തെ എതിർത്ത മാന്യമഹാസദാചാര പ്രമാണിമാർ പറഞ്ഞ അതേ ന്യായം, ഏതാണ്ട് അതേ വാക്കുകളിൽ ബലാത്സംഗപ്രതികളും പറഞ്ഞു. ഒരു കൂട്ടർ ചെയ്തു, മറ്റേ കൂട്ടർ അവസരം കിട്ടാത്തതുകൊണ്ട് ചെയ്യാതിരിക്കുന്നു. അതായത് ബലാത്സംഗത്തിന് കാരണം ഏതോ ചില വഴിപിഴച്ചവരല്ല, നമ്മുടെ വഴിപിഴച്ച പൊതുബോധമാണ്. അല്ലായിരുന്നെങ്കിൽ ചെയ്തതിനെ ഇത്ര ഉളുപ്പില്ലാതെ ന്യായീകരിക്കാൻ അവർക്കാകുമായിരുന്നില്ല. ആ ഡോക്യുമെന്ററി നിരോധിക്കുക കൂടി ചെയ്തതോടെ അതിൽ പറഞ്ഞതൊക്കെ സത്യമാണെന്നതിന് സർക്കാർ അംഗീകാരവുമായി. ഠിം!

ജനക്കൂട്ടം കേറി തല്ലിക്കൊല്ലുന്ന സാഹചര്യം വന്നാൽ നാളെ ആരും പേടിച്ച് ബലാത്സംഗം ചെയ്യില്ല എന്ന വാദവും ദുർബലമാണ്. ശിക്ഷയുടെ കാഠിന്യം കുറ്റകൃത്യത്തിൽ നിന്ന് പിൻതിരിപ്പിക്കും എന്നതിന് ഗണ്യമായി തെളിവുകളൊന്നും തന്നെയില്ല. മറിച്ച് സ്ഥാപിക്കുന്ന പഠനങ്ങൾ ഉണ്ട് താനും. ഈ ലോജിക് വച്ചാണെങ്കിൽ സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിൽ കുറ്റകൃത്യങ്ങളേ നടക്കാൻ പാടില്ലാത്തതാണ്. വധശിക്ഷ നിയമം മൂലം നിരോധിച്ചിട്ടുള്ള രാജ്യങ്ങളിൽ പലതും കുറ്റകൃത്യങ്ങളുടെ നിരക്കിൽ പിന്നിലാണ്. തൊട്ടതിനും പിടിച്ചതിനും വരെ വധശിക്ഷ കിട്ടാവുന്ന രാജ്യങ്ങൾ പലതും അക്കാര്യത്തിൽ മുന്നിലുമുണ്ട്. ജനക്കൂട്ടം നീതി തീരുമാനിക്കാനിറങ്ങിയാൽ എന്ത് സംഭവിക്കും എന്നതിന് നിരവധി ഉദാഹരണങ്ങൾ ചരിത്രത്തിലും വർത്തമാനത്തിലുമുണ്ട്. ഉഗാണ്ട പോലുള്ള പല ആഫ്രിക്കൻ രാജ്യങ്ങളും ഇന്നും മോബ് ജസ്റ്റിസിനെ കൈകാര്യം ചെയ്യാനാവാതെ കുഴങ്ങുകയാണ്. ഏതാണ്ടെല്ലായിടത്തും നിയമവ്യവസ്ഥയോടുള്ള അവിശ്വാസവും ദാരിദ്ര്യവും ഒക്കെ തന്നെയാണ് കാരണമായി പറയപ്പെടുന്നതെങ്കിലും, ആൾക്കൂട്ടനീതി ഫലത്തിൽ കുറ്റകൃത്യങ്ങളുടെ നിരക്ക് കൂട്ടുകയാണ് ചെയ്തത്. ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് ഈ സമ്പ്രദായം നിലവിലിരിക്കുന്ന രാജ്യങ്ങളിലെല്ലാം നടക്കുന്നത്. നമ്മുടെ കൂടിയ വിദ്യാഭ്യാസത്തിന്റെയാകണം, നമ്മുടെ സ്വന്തം അവകാശങ്ങൾ ലംഘിക്കപ്പെടുന്നതുവരെ അതിന്റെ ഗൗരവം നമുക്ക് മനസിലാവില്ല. കരുതിയിരിക്കേണ്ടത് നാഗാലാൻഡിലെ ഗോത്രമനോഭാവമുള്ള ജനക്കൂട്ടം ചെയ്തതിനെയല്ല, അതിനെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്ന വിദ്യാസമ്പന്നരുടെ മനോഭാവത്തെയാണ്.  നീതിനിർവഹണം സുരേഷ് ഗോപിയുടെ സിനിമ പോലെ പ്രവർത്തിക്കില്ല എന്ന് നമ്മളെന്നാണ് തിരിച്ചറിയാൻ പോകുന്നത്!

Comments

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

ചതിക്കുന്ന പെണ്ണുങ്ങള്‍

 "ഒരു പുരുഷന്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയേയാണ്. കാരണം ജീവിതത്തില്‍ അവനെ ചതിക്കാത്ത ഒരേയൊരു പെണ്ണ് അമ്മയാണ്"- ഈ വാചകം സോഷ്യല്‍ മീഡിയയില്‍ കുറേയേറെ പ്രചരിച്ച് കണ്ടിട്ടുണ്ട്. ഷെയര്‍ ചെയ്തവരില്‍ വിദ്യാസമ്പന്നരും ഉണ്ടെന്നത് തമാശ. കാരണം ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്ന കണ്ടെത്തലാണ് ഇത്. ഇത് എഴുതി ഉണ്ടാക്കിയവനും ഷെയര്‍ ചെയ്ത് ആണത്തം തെളിയിച്ചവന്‍മാര്‍ക്കും ഇതുപോലെ 'ഏറ്റവും സ്നേഹമുള്ള ഒരു അമ്മ' കാണുമല്ലോ. പക്ഷേ അവരുടെ അമ്മയായ ആ സ്ത്രീ അവര്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കും മാത്രമാണ് 'അമ്മ' എന്നതുകൊണ്ടും മറ്റുള്ളവര്‍ക്ക് അവര്‍ വെറുമൊരു സ്ത്രീ മാത്രം ആയതിനാലും, ഇപ്പറഞ്ഞ അണ്ണന്‍മാരുടെ ആണത്തമുള്ള അപ്പന്‍മാരെ ഉള്‍പ്പെടെ ഒരുപാട് ആണുങ്ങളെ ചതിച്ച സ്ത്രീയാണ് ആ അമ്മ എന്ന് വേണം മനസിലാക്കാന്‍. അതായത് സ്വയം തള്ളയ്ക്ക് വിളിക്കുന്ന ഏര്‍പ്പാട്! "പെണ്ണ് ചതിക്കും" എന്ന ആശയം ഒരു പ്രപഞ്ചസത്യമെന്നപോലെ പറയപ്പെടുന്ന നാടാണ് നമ്മുടേത്. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സംശയലേശമന്യേ ഇത് ശരിവെക്കുന്നതും കണ്ടിട്ടുണ്ട്. സൂപ്പര്‍ താരങ്ങളും താരക്കുഞ്ഞുങ്ങളുമൊക്കെ ഞെളിഞ്ഞ് നി...

ലിഫ്റ്റ്

നടന്ന് തളരുന്നിടത്ത് ഒരു കാറിൽ ലിഫ്റ്റ് കിട്ടുന്നത് എത്ര ആശ്വാസകരമായിരിയ്ക്കും അല്ലേ? എന്റെയാ ധാരണ മാറിയത് ഞാൻ എമ്മസ്സി പഠിയ്ക്കുന്ന കാലത്താണ്. കഥ ഇങ്ങനെ... ഞാൻ ഒരു പ്രമുഖ ഗവേഷണസ്ഥാപനത്തിൽ എമ്മസ്സി പ്രോജക്റ്റ് ചെയ്യുന്ന സമയം. എന്നും രാവിലെ ബസിൽ നിന്നിറങ്ങി ഏതാണ്ട് ഒന്നര കിലോമീറ്റർ നടന്നാണ് സ്ഥാപനത്തിലേയ്ക്ക് പോകുന്നത്. അങ്ങോട്ട് ബസ് ഇല്ലാഞ്ഞിട്ടല്ല, മറിച്ച് അന്നും (അതെ, അന്നും) മൊടയ്ക്ക് കുറവില്ലാതിരുന്നതുകൊണ്ട് മാത്രമാണ് ബസിന് വേണ്ടി കാക്കാതെ വേനൽക്കാലത്തെ വെയിലും കൊണ്ട് രാവിലെ ഒമ്പതര മണിയ്ക്കുള്ള ഈ നടത്തം. സംഭവദിവസവും ഞാൻ ആവേശത്തിന് ലവലേശം ചോർച്ച സംഭവിക്കാതെ ആഞ്ഞ് നടക്കുകയാണ്. ഏതാണ്ട് പാതി ദൂരം ആയപ്പോഴേയ്ക്കും ഒരു മാരുതി-800 വന്ന് തൊട്ടടുത്ത് നിർത്തി. ഓടിച്ചിരുന്ന മദ്ധ്യവയസ്കൻ ഒരു ചോദ്യം, "ABCD- ലെ പയ്യനല്ലേ?" (ABCD = സ്ഥാപനത്തിന്റെ പേര്) സാങ്കേതികമായി ABCD-ലെ പയ്യനല്ല എന്നും രണ്ടുമാസത്തെ എമ്മസ്സി പ്രോജക്റ്റ് ചെയ്യാനായി വന്ന വരുത്തനാണെന്നും വിശദീകരിക്കാൻ നടുറോഡിലെ പൊരിവെയിൽ ഒരു നല്ല സാഹചര്യമല്ലായിരുന്നു. അത് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും, "കേറനിയാ... ഞാനും അവിടെയാ...