Skip to main content

ജനക്കൂട്ടനീതി വേണോ?

ഒരുപാട് പേര്, നാഗാലാൻഡിൽ ജനക്കൂട്ടം ജയിൽ തകർത്ത് ബലാത്സംഗക്കേസിലെ പ്രതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ വാർത്ത സന്തോഷത്തോടെ ഷെയർ ചെയ്തിരിക്കുന്നു! ജനാധിപത്യം ജനാധിപത്യം എന്ന് രോമാഞ്ചം കൊള്ളുന്നതല്ലാതെ നമ്മളിൽ ഭൂരിഭാഗം പേർക്കും ഈ സംഗതി എന്താണെന്ന് തീരെ അറിയില്ലാന്ന് തോന്നുന്നു. അവിടെ നടന്ന വിഷയം ബലാത്സംഗിയോടുള്ള ധാർമികരോഷത്തിനപ്പുറം ബംഗ്ലാദേശി കുടിയേറ്റക്കാരനായ മുസ്ലീം യുവാവിനോടുള്ള വർഗീയവിദ്വേഷത്തിന്റെ കൂടി പ്രതിഫലനമാണെന്ന വാർത്ത തത്കാലം കണ്ടില്ലെന്ന് വച്ചാൽ പോലും, ജനക്കൂട്ടം നീതി തിരുമാനിക്കുന്ന ഒരു കീഴ്‌വഴക്കം ഉണ്ടായിവരുന്നു എന്നതും അതിൽ മറ്റുള്ളവർ സന്തോഷിക്കുന്നു എന്നതും അപകടകരമായ സന്ദേശമാണ് നൽകുന്നത്. എഴുതപ്പെട്ട ഭരണഘടനയും നിയമവ്യവസ്ഥയും പുകഴ്ത്തപ്പെടുന്നത്, അത് വ്യക്തികളുടെ അഭിപ്രായങ്ങളിൽ നിന്ന് സ്വതന്ത്രമായ നീതിനിർവഹണത്തെ സഹായിക്കുന്നു എന്നതുകൊണ്ടാണ്. ആരുടെയെങ്കിലും തോന്നലുകളാകരുത് നീതി തീരുമാനിക്കുന്നത്. ഒരുകൂട്ടം ആളുകൾ ചേർന്ന് അവരവരുടെ കാഴ്ചപ്പാടുകൾക്കനുസരിച്ച് ന്യായവും അന്യായവും തീരുമാനിക്കുന്നതും ശിക്ഷ വിധിക്കുന്നതും പ്രാകൃതമായ ഗോത്രരീതിയാണ്. ലോകത്തിലെ ഏറ്റവും വിപുലമായ ലിഘിതഭരണഘടനയുള്ള ഈ രാജ്യത്ത് കഴിഞ്ഞ കുറച്ചുനാളുകളായി ഇത്തരം മോബോക്രസി അരങ്ങേറിക്കൊണ്ടിരിക്കുന്നു. ബലാത്സംഗം ചെയ്തവനോട് ദേഷ്യമുണ്ടെങ്കിൽ അത് അയാളെ ആർക്കും എന്തും ചെയ്യാവുന്ന സാഹചര്യത്തെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചുകൊണ്ടല്ല പ്രകടിപ്പിക്കേണ്ടത്. അങ്ങനെ ചെയ്യുന്നവർ തുറന്നുകൊടുക്കുന്നത്, നാളെ തന്നോട് ശത്രുതയുള്ള ഒരു പണക്കാരന് വേണമെങ്കിൽ കാശെറിഞ്ഞ് നൂറ് ആളുകളെ സംഘടിപ്പിക്കുകയും തന്റെ മേൽ കുറ്റമാരോപിച്ച് സുഖമായി തല്ലിക്കൊല്ലുകയും ചെയ്യാവുന്ന സാഹചര്യത്തിലേയ്ക്കുള്ള വാതിലാണ്. ഭരണഘടനയെ കാക്കയ്ക്ക് പോലും പേടിയില്ലാത്ത നോക്കുകുത്തിയാക്കി മാറ്റരുത്.
http://www.reporterlive.com/2015/03/06/162724.html
http://www.firstpost.com/politics/mob-justice-nagaland-alleged-rapist-stripped-stoned-death-dimapur-district-2139117.html

Comments

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

സയൻസും രാഷ്ട്രീയവും

അലുവയും മത്തിക്കറിയും പോലുള്ള വിഷയങ്ങളാണ്. ഒന്നിന് മറ്റേതിൽ പങ്കില്ല, പരസ്പരം കൂട്ടിക്കലർത്തരുത് എന്നൊക്കെയാണ് പൊതുവേ പറയാറ്. ശരിയാണ് താനും. പക്ഷേ ചില പ്രധാനകാര്യങ്ങൾ കൂടി അതിനോട് ചേർത്ത് പറയേണ്ടതുണ്ട് എന്ന് തോന്നി. ഗുണ്ടകളെ എങ്ങനെ നിരപ്പാക്കാം! ചതിക്കാത്ത ചന്തു എന്ന സിനിമയിലെ ഒരു രംഗമോർക്കുന്നുണ്ടോ? നായകന് തടങ്കലിൽ കഴിയുന്ന കാമുകിയെ ഇറക്കിക്കൊണ്ട് വരണം. എങ്ങനെ സാധിയ്ക്കുമെന്നറിയാതെ ദുഃഖിച്ച് നിൽക്കുന്ന നായകനോട് ലാലിന്റെ കഥാപാത്രം കോൺഫിഡൻസ് നൽകുന്നവിധം ഒരു മാർഗം പറഞ്ഞുകൊടുക്കുന്നു. ''നീ നേരെ തോട്ടക്കാട്ടുകര സ്റ്റോപ്പിൽ ബസ്സിറങ്ങുന്നു. കവലേലെ പരമുനായരുടെ കടയിൽ നിന്ന് ഒരു കവർ ദിനേശ് ബീഡി വാങ്ങി കത്തിച്ച് പൊകേം വിട്ട്, നെഞ്ചും വിരിച്ച് അവളുടെ വീട്ടിലേയ്ക്ക് കേറി ചെല്ലുന്നു. അപ്പോൾ കുറേ ഗുണ്ടകൾ നിനക്ക് ചുറ്റും വരുന്നു. നീ അവരെയൊക്കെ അടിച്ച് നിരപ്പാക്കിയിട്ട് അവളെ തൂക്കിയെടുത്ത് ഇങ്ങോട്ട് പോരുന്നു." ഇത് സിനിമയിൽ തമാശയായിട്ടാണ് കാണിക്കുന്നത്. പക്ഷേ ചിലയിടങ്ങളിൽ ഏതാണ്ട് ഇതേപോലുള്ള മാർഗങ്ങൾ വളരെ സീരിയസ്സായിട്ട് ആൾക്കാർ പറയുന്നത് കേട്ടിട്ടുണ്ട്. ഉദാഹരണത്തിന്, ചില യുക്തിവാദി ...

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...