Skip to main content

ജനക്കൂട്ടനീതി വേണോ?

ഒരുപാട് പേര്, നാഗാലാൻഡിൽ ജനക്കൂട്ടം ജയിൽ തകർത്ത് ബലാത്സംഗക്കേസിലെ പ്രതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ വാർത്ത സന്തോഷത്തോടെ ഷെയർ ചെയ്തിരിക്കുന്നു! ജനാധിപത്യം ജനാധിപത്യം എന്ന് രോമാഞ്ചം കൊള്ളുന്നതല്ലാതെ നമ്മളിൽ ഭൂരിഭാഗം പേർക്കും ഈ സംഗതി എന്താണെന്ന് തീരെ അറിയില്ലാന്ന് തോന്നുന്നു. അവിടെ നടന്ന വിഷയം ബലാത്സംഗിയോടുള്ള ധാർമികരോഷത്തിനപ്പുറം ബംഗ്ലാദേശി കുടിയേറ്റക്കാരനായ മുസ്ലീം യുവാവിനോടുള്ള വർഗീയവിദ്വേഷത്തിന്റെ കൂടി പ്രതിഫലനമാണെന്ന വാർത്ത തത്കാലം കണ്ടില്ലെന്ന് വച്ചാൽ പോലും, ജനക്കൂട്ടം നീതി തിരുമാനിക്കുന്ന ഒരു കീഴ്‌വഴക്കം ഉണ്ടായിവരുന്നു എന്നതും അതിൽ മറ്റുള്ളവർ സന്തോഷിക്കുന്നു എന്നതും അപകടകരമായ സന്ദേശമാണ് നൽകുന്നത്. എഴുതപ്പെട്ട ഭരണഘടനയും നിയമവ്യവസ്ഥയും പുകഴ്ത്തപ്പെടുന്നത്, അത് വ്യക്തികളുടെ അഭിപ്രായങ്ങളിൽ നിന്ന് സ്വതന്ത്രമായ നീതിനിർവഹണത്തെ സഹായിക്കുന്നു എന്നതുകൊണ്ടാണ്. ആരുടെയെങ്കിലും തോന്നലുകളാകരുത് നീതി തീരുമാനിക്കുന്നത്. ഒരുകൂട്ടം ആളുകൾ ചേർന്ന് അവരവരുടെ കാഴ്ചപ്പാടുകൾക്കനുസരിച്ച് ന്യായവും അന്യായവും തീരുമാനിക്കുന്നതും ശിക്ഷ വിധിക്കുന്നതും പ്രാകൃതമായ ഗോത്രരീതിയാണ്. ലോകത്തിലെ ഏറ്റവും വിപുലമായ ലിഘിതഭരണഘടനയുള്ള ഈ രാജ്യത്ത് കഴിഞ്ഞ കുറച്ചുനാളുകളായി ഇത്തരം മോബോക്രസി അരങ്ങേറിക്കൊണ്ടിരിക്കുന്നു. ബലാത്സംഗം ചെയ്തവനോട് ദേഷ്യമുണ്ടെങ്കിൽ അത് അയാളെ ആർക്കും എന്തും ചെയ്യാവുന്ന സാഹചര്യത്തെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചുകൊണ്ടല്ല പ്രകടിപ്പിക്കേണ്ടത്. അങ്ങനെ ചെയ്യുന്നവർ തുറന്നുകൊടുക്കുന്നത്, നാളെ തന്നോട് ശത്രുതയുള്ള ഒരു പണക്കാരന് വേണമെങ്കിൽ കാശെറിഞ്ഞ് നൂറ് ആളുകളെ സംഘടിപ്പിക്കുകയും തന്റെ മേൽ കുറ്റമാരോപിച്ച് സുഖമായി തല്ലിക്കൊല്ലുകയും ചെയ്യാവുന്ന സാഹചര്യത്തിലേയ്ക്കുള്ള വാതിലാണ്. ഭരണഘടനയെ കാക്കയ്ക്ക് പോലും പേടിയില്ലാത്ത നോക്കുകുത്തിയാക്കി മാറ്റരുത്.
http://www.reporterlive.com/2015/03/06/162724.html
http://www.firstpost.com/politics/mob-justice-nagaland-alleged-rapist-stripped-stoned-death-dimapur-district-2139117.html

Comments

Popular posts from this blog

പ്രകൃതിയുടെ നടപ്പുരീതികളും മനുഷ്യന്റെ തലച്ചോറും

നമ്മുടെയീ പ്രകൃതിയിൽ ചില നടപ്പുരീതികൾ ഉണ്ട്. ഞെട്ടറ്റ പഴം താഴെയ്ക്ക് വീഴും, ചൂട് ചായ തുറന്നുവച്ചാൽ അത് തണുക്കും, ഐസുവെള്ളം തുറന്നുവെച്ചാൽ അത് ചൂടാകും, എന്നിങ്ങനെ പ്രകൃതിയിൽ സ്വാഭാവികമായി നടക്കുന്ന പ്രക്രിയകളെയാണ് നടപ്പുരീതികൾ എന്നുദ്ദേശിച്ചത്. അതിന്റെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്ന ചില പ്രകൃതിനിയമങ്ങൾ (Laws of nature) ഉണ്ട്. ഫിസിക്സ് ക്ലാസ്സിൽ അത്തരം നിയമങ്ങളെക്കുറിച്ച് നമുക്ക് പഠിയ്ക്കാൻ കഴിയും. പക്ഷേ ഇവിടുത്തെ വിഷയം ഈ നിയമങ്ങൾ മനസിലാക്കാൻ നമ്മൾ എത്രത്തോളം സജ്ജരാണ് എന്നതാണ്. ഈയുള്ളതൊക്കെ അനുസരിക്കുന്നത് ദൈവം എന്ന് വിളിക്കപ്പെടുന്നൊരു ആകാശമൂപ്പിലാൻ എഴുതിയുണ്ടാക്കിയ ഭരണഘടനാച്ചട്ടങ്ങളാണെന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ച് ഇപ്പറഞ്ഞതൊരു പ്രശ്നമേയല്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് "അത് അങ്ങനെയാ!" എന്നൊരു മറുപടിയിൽ കാര്യം കഴിയും. അവർ ഭാഗ്യമുള്ളവരാണ്. അവരുടെ ജീവിതവും ചിന്തകളും, പഞ്ചസാര കൂടുതലിട്ടാൽ കട്ടൻചായക്ക് മധുരം കൂടും എന്നതുപോലെയുള്ള ലളിതമായ യുക്തിയിൽ കടന്നുപോകും. മറിച്ച് പ്രകൃതിനിയമങ്ങളെ കൂടുതൽ വിശദമായി മനസിലാക്കിയെടുക്കാൻ ഒരു ശ്രമം നടത്തിയാൽ, അത്ര എളുപ്പമുള്ളതല്ല അത്. പ്ര...

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

"നിങ്ങൾ പഠിച്ചിട്ട് വിമർശിക്കൂ"

"ചേട്ടാ, ഇന്നാള് ഞാനൊരു പുസ്തകം വായിച്ചു. കഥയും നോവല്വോന്നുമല്ല. 1800 പേജുകളുള്ള, വളരെ വിജ്ഞാനപ്രദമായ ഒരു വലിയ പുസ്തകം. ഇന്‍ഡ്യയെക്കുറിച്ചാണ് അതില്‍ വിവരിക്കുന്നത്. ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്ത മാവോ സേ തൂങ്ങിന്റെ ജീവിതകഥയും തുടര്‍ന്ന് എബ്രഹാം ലിങ്കണ്‍ ചെങ്കോട്ടയില്‍ സത്യപ്രതിജ്ഞ ചെയ്ത് ഇന്‍ഡ്യയുടെ ആദ്യ പ്രധാനമന്ത്രി ആയതുവരെയുള്ള സംഭവങ്ങളുമാണ് അതിന്റെ ആമുഖം." "എന്ത്?! നീയെന്തോന്നെടാ ഈ പറയുന്നത്?" "ആ, അതേന്നേ! പിന്നെയുള്ള പന്ത്രണ്ട് അദ്ധ്യായങ്ങളില്‍ ഇന്‍ഡ്യയുടെ ചരിത്രം മൊത്തം വിശദമായി പ്രതിപാദിക്കുന്നുണ്ട്". "ശ്ശെന്റെ പൊന്നേ! നീയാ 1800 പേജും വായിച്ചാ?!" "വായിച്ചു. പിന്നില്ലാതെ?" "നിനക്ക് വേറെ പണിയൊന്നുമില്ലേ, ഇമ്മാതിരി ഐറ്റങ്ങളൊക്കെ വായിച്ച് സമയം കളയാന്‍?" "അതെങ്ങനാ ചേട്ടാ സമയം കളയലാവുന്നത്?" "എടാ, ഇതൊക്കെ വായിച്ച് തുടങ്ങുമ്പോള്‍ തന്നെ അറിഞ്ഞൂടെ സാധനം മൊത്തം പൊട്ടത്തെറ്റാണെന്ന്? പിന്നെ വായിച്ച് സമയം കളയണോ?" "എന്നാലും ചേട്ടാ ഇത്രയും വിശദമായി എഴുതിയേക്കുന്നതല്ല...