Skip to main content

ജനക്കൂട്ടനീതി വേണോ?

ഒരുപാട് പേര്, നാഗാലാൻഡിൽ ജനക്കൂട്ടം ജയിൽ തകർത്ത് ബലാത്സംഗക്കേസിലെ പ്രതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ വാർത്ത സന്തോഷത്തോടെ ഷെയർ ചെയ്തിരിക്കുന്നു! ജനാധിപത്യം ജനാധിപത്യം എന്ന് രോമാഞ്ചം കൊള്ളുന്നതല്ലാതെ നമ്മളിൽ ഭൂരിഭാഗം പേർക്കും ഈ സംഗതി എന്താണെന്ന് തീരെ അറിയില്ലാന്ന് തോന്നുന്നു. അവിടെ നടന്ന വിഷയം ബലാത്സംഗിയോടുള്ള ധാർമികരോഷത്തിനപ്പുറം ബംഗ്ലാദേശി കുടിയേറ്റക്കാരനായ മുസ്ലീം യുവാവിനോടുള്ള വർഗീയവിദ്വേഷത്തിന്റെ കൂടി പ്രതിഫലനമാണെന്ന വാർത്ത തത്കാലം കണ്ടില്ലെന്ന് വച്ചാൽ പോലും, ജനക്കൂട്ടം നീതി തിരുമാനിക്കുന്ന ഒരു കീഴ്‌വഴക്കം ഉണ്ടായിവരുന്നു എന്നതും അതിൽ മറ്റുള്ളവർ സന്തോഷിക്കുന്നു എന്നതും അപകടകരമായ സന്ദേശമാണ് നൽകുന്നത്. എഴുതപ്പെട്ട ഭരണഘടനയും നിയമവ്യവസ്ഥയും പുകഴ്ത്തപ്പെടുന്നത്, അത് വ്യക്തികളുടെ അഭിപ്രായങ്ങളിൽ നിന്ന് സ്വതന്ത്രമായ നീതിനിർവഹണത്തെ സഹായിക്കുന്നു എന്നതുകൊണ്ടാണ്. ആരുടെയെങ്കിലും തോന്നലുകളാകരുത് നീതി തീരുമാനിക്കുന്നത്. ഒരുകൂട്ടം ആളുകൾ ചേർന്ന് അവരവരുടെ കാഴ്ചപ്പാടുകൾക്കനുസരിച്ച് ന്യായവും അന്യായവും തീരുമാനിക്കുന്നതും ശിക്ഷ വിധിക്കുന്നതും പ്രാകൃതമായ ഗോത്രരീതിയാണ്. ലോകത്തിലെ ഏറ്റവും വിപുലമായ ലിഘിതഭരണഘടനയുള്ള ഈ രാജ്യത്ത് കഴിഞ്ഞ കുറച്ചുനാളുകളായി ഇത്തരം മോബോക്രസി അരങ്ങേറിക്കൊണ്ടിരിക്കുന്നു. ബലാത്സംഗം ചെയ്തവനോട് ദേഷ്യമുണ്ടെങ്കിൽ അത് അയാളെ ആർക്കും എന്തും ചെയ്യാവുന്ന സാഹചര്യത്തെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചുകൊണ്ടല്ല പ്രകടിപ്പിക്കേണ്ടത്. അങ്ങനെ ചെയ്യുന്നവർ തുറന്നുകൊടുക്കുന്നത്, നാളെ തന്നോട് ശത്രുതയുള്ള ഒരു പണക്കാരന് വേണമെങ്കിൽ കാശെറിഞ്ഞ് നൂറ് ആളുകളെ സംഘടിപ്പിക്കുകയും തന്റെ മേൽ കുറ്റമാരോപിച്ച് സുഖമായി തല്ലിക്കൊല്ലുകയും ചെയ്യാവുന്ന സാഹചര്യത്തിലേയ്ക്കുള്ള വാതിലാണ്. ഭരണഘടനയെ കാക്കയ്ക്ക് പോലും പേടിയില്ലാത്ത നോക്കുകുത്തിയാക്കി മാറ്റരുത്.
http://www.reporterlive.com/2015/03/06/162724.html
http://www.firstpost.com/politics/mob-justice-nagaland-alleged-rapist-stripped-stoned-death-dimapur-district-2139117.html

Comments

Popular posts from this blog

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...

ആനവണ്ടിയുടെ ആനച്ചതി!

സിൽവർ ലൈൻ ജെറ്റെന്നും പറഞ്ഞ് കെ.എസ്.ആർ.ടീ.സീ കൊട്ടിഘോഷിച്ച് നിരത്തിലിറക്കിയ ബസുകളിലൊന്നിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വന്നു. ഇന്നലെ രാത്രി 9:50-ന് ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയായിരുന്നു ബുക്കിങ്. ആലപ്പുഴ ഒരു പരിപാടി കഴിഞ്ഞ് അത്യാവശ്യമായി അന്ന് തന്നെ മടങ്ങേണ്ടിയിരുന്നതുകൊണ്ടാണ് ബുക്കിങ് പോലുള്ള ചടങ്ങിനൊക്കെ നിന്നത്. ഇല്ലെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ പൊതുവേ കേ.വി.ട്രാവൽസ് (കിട്ടണ വണ്ടി ട്രാവൽസ്) ആണ് പതിവ്. ആലപ്പുഴത്തെ പരിപാടി കഴിഞ്ഞപ്പോൾ വൈകിയതുകൊണ്ട് ഓടെടാ ഓട്ടമായിരുന്നു. ആഹാരം പോലും നേരെ കഴിക്കാതെ ഓടി ടിക്കറ്റിൽ പറഞ്ഞിരുന്ന മുനിസിപ്പൽ സ്റ്റാൻഡിൽ എത്തി. ബസ് പോയിട്ടില്ല എന്ന് അര മണിക്കൂറായി അവിടെ കാത്ത് നിൽക്കുന്ന ഒരാളിൽ നിന്ന് ഉറപ്പിച്ചു. പിന്നങ്ങോട്ട് സമയം കളയാതെ വെയ്റ്റ് ചെയ്യാൻ തുടങ്ങി. ഒപ്പം ആലപ്പുഴയിലെ പ്രഭാഷണ പരിപാടിയ്ക്ക് ക്ഷണിച്ച ശ്രീ. ജോയിയും ഉണ്ട്. ആത്മാർത്ഥതയുടെ അസുഖം ഉള്ളതുകൊണ്ടാണെന്ന് തോന്നുന്നു എന്നെ ബസ് കയറ്റിവിട്ടിട്ടേ പോകുന്നുള്ളു എന്ന് മൂപ്പർക്ക് വാശി!  പറഞ്ഞ സമയം കഴിഞ്ഞ് അര മണിക്കൂറായിട്ടും ബസിന്റെ പൊടി പോലും നഹി. നമ്മുടെ റോഡല്ലേ, അതിലൂടെ ഓടുന്ന ബസല്ലേ അല്പസ്...