Skip to main content

ഹോ! ഇപ്പഴത്തെ പിള്ളേരുടെ ഒരു കാര്യം!

എനിയ്ക്ക് ഐസക് ന്യൂട്ടനെക്കാൾ ഫിസിക്സ് അറിയാം എന്നുപറഞ്ഞാൽ പലരും വിശ്വസിക്കില്ല. അത് പക്ഷേ അഹങ്കാരം പറഞ്ഞതല്ല, സത്യമാണ്. എനിക്കെന്നല്ല, നമ്മുടെ നാട്ടിലെ ഏതൊരാൾക്കും മോഡേൺ ഫിസിക്സിന്റെ പിതാവെന്ന് കണക്കാക്കപ്പെടുന്ന ഐസക് ന്യൂട്ടനെക്കാൾ അറിവ് ഫിസിക്സിൽ ഉണ്ട്. കാരണം വളരെ ലളിതവുമാണ്- ഐസക് ന്യൂട്ടൻ മരിച്ചിട്ട് ഏതാണ്ട് മൂന്ന് നൂറ്റാണ്ടുകൾ ആകുന്നു. അദ്ദേഹത്തിന് ശനിയ്ക്കപ്പുറമുള്ള ഒരു ഗ്രഹത്തെക്കുറിച്ചും അറിയില്ലായിരുന്നു, ഗാലക്സികളെക്കുറിച്ചോ നെബുലകളെക്കുറിച്ചോ അറിയില്ലായിരുന്നു, ഇലക്ട്രോണിനേയും പ്രോട്ടോണിനേയും പോയിട്ട് മൂലകങ്ങളെക്കുറിച്ച് പോലും അറിയില്ലായിരുന്നു... ആ പരിമിതമായ അറിവിന് മുന്നിൽ ഇവിടത്തെ പ്ലസ് ടൂ വിദ്യാർത്ഥി പോലും മഹാപാണ്ഡിത്യം ഉള്ളയാളാണ്. നമ്മുടെ അറിവ് എന്നത് നമ്മൾ ജീവിക്കുന്ന കാലഘട്ടത്തിന്റെ അറിവാണ്. അല്ലെങ്കിൽ നമ്മൾ ജീവിക്കുന്ന കാലഘട്ടത്തിൽ മനുഷ്യരാശി കരസ്ഥമാക്കിയിട്ടുള്ള അറിവാണ് നമുക്ക് പ്രാപ്യമായ അറിവ്. ഗലീലിയോയെക്കാൾ നന്നായി ജ്യോതിശാസ്ത്രം അറിയുന്നവരും ന്യൂട്ടനെക്കാൾ നന്നായി ഗുരുത്വാകർഷണം അറിയുന്നവരും ഐൻസ്റ്റൈനെക്കാൾ നന്നായി ആപേക്ഷികതാ സിദ്ധാന്തം അറിയുന്നവരും ഡാർവിനെക്കാൾ നന്നായി പരിണാമസിദ്ധാന്തം അറിയാവുന്നവരും ഒക്കെ പിൽക്കാലത്ത് ഉണ്ടായിട്ടുണ്ട്. കാലം മുന്നോട്ട് പോകുന്തോറും മനുഷ്യന് പ്രാപ്യമായ അറിവ് കൂടിവരുന്നുണ്ട്. അതുകൊണ്ട് ഓരോ തലമുറയും ജനിച്ച് വീഴുന്നത് മുൻതലമുറയെക്കാൾ കൂടുതൽ അറിവ് നിലനിൽക്കുന്ന ഒരു സാഹചര്യത്തിലേക്കാണ്. നിലനിൽക്കുന്ന അറിവിന് മുകളിലേക്കാണ് പുതിയ തലമുറ അവരുടെ അറിവുകൾ അടുക്കി വെക്കുന്നത്. അത് ശാസ്ത്രത്തിൽ മാത്രമല്ല, രാഷ്ട്രീയം, സാമൂഹികം, കല, സാമ്പത്തികം എന്നിങ്ങനെ നാനാമേഖലകളിലും അങ്ങനെയാണ്. ഇന്നത്തെ പുരോഗതി മൊത്തം ആ രീതിയിൽ തന്നെയാണ് വന്നത്

ആ പശ്ചാത്തലത്തിലാണ് “ഹോ! ഇപ്പഴത്തെ പിള്ളേരുടെ ഒരു കാര്യം!” എന്ന ക്ലീഷേ കാരണവശകാരം പരിശോധനാവിധേയമാക്കേണ്ടത്. തന്നെക്കാൾ കൂടുതൽ കാര്യങ്ങൾ തന്റെ അടുത്ത തലമുറയ്ക്ക് അറിയാമെന്ന കാര്യം അംഗീകരിക്കാൻ എല്ലാ കാലത്തും ആളുകൾ ബുദ്ധിമുട്ട് പ്രകടിപ്പിച്ചിരുന്നു എന്ന തോന്നുന്നു. പുതിയ തലമുറയുടെ രീതികളെ എപ്പോഴും വിലകുറച്ച് കാണാനുള്ള പ്രവണത ഏറിയും കുറഞ്ഞും പല വയസ്സരും പ്രകടിപ്പിച്ച് കണ്ടിട്ടുണ്ട്. പണ്ട് Maria Rose സിനിമകളിൽ നടത്തിയ ഒരു നിരീക്ഷണം ഓർമിക്കുന്നു. ബ്ലാക് ആൻ വൈറ്റ് സിനിമയിലെ നെഞ്ചിന് കീഴെ മുണ്ടുടുത്ത വയസ്സൻ അന്നത്തെ പൊടിമീശക്കാരൻ നായകനെ നോക്കി, “ഇപ്പഴത്തെ പിള്ളേരുടെ കാര്യം” എന്ന് ശകാരിക്കുന്നു. അന്നത്തെ പൊടിമീശക്കാരൻ വയസ്സനായി മാറിയ ഇന്നത്തെ സിനിമയിൽ അതേ നടനെത്തന്നെ “ഇപ്പഴത്തെ പിള്ളേരുടെ കാര്യം” പറയുന്ന റോളിൽ കാണാം. ജനറേഷൻ ഗ്യാപ്പ് എന്ന ഓമനപ്പേരിൽ വിളിക്കുന്ന ഇത് കാലാകാലങ്ങളായി ജനറേഷനുകൾക്കിടയിൽ നിലനിൽക്കുന്നു എന്നുവേണം കരുതാൻ.
തങ്ങളുടെ അപ്രമാദിത്വം തടഞ്ഞ് നിർത്താൻ മുതിർന്ന തലമുറ കണ്ടുപിടിച്ച തന്ത്രപരമായ ഒരു നീക്കമാകണം പ്രായത്തെ അറിവിന്റെ അളവുകോലാക്കി  പ്രതിഷ്ഠിച്ചുകൊണ്ടുള്ള സമൂഹ്യരീതി. മൂത്തവർ ചൊല്ലുന്ന മുതുനെല്ലിക്ക അഴുകിയതായാൽ പോലും നാളെ മധുരിയ്ക്കാൻ പോകുന്നതാണ് എന്ന വാഗ്ദാനത്തിൽ വരും തലമുറയെ കബളിപ്പിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ സ്വാധീനം അത്ര ചെറുതൊന്നും അല്ല. എന്റെ അച്ഛന് എന്നെക്കാൾ അറിവുണ്ട്, അങ്ങനെയെങ്കിൽ അപ്പൂപ്പന് എന്നെക്കാളും അച്ഛനെക്കാളും അറിവ് ഉണ്ടായിരുന്നിരിക്കണം എന്ന ലോജിക്ക് തലമുറകൾ പിന്നിലേയ്ക്ക് വലിച്ച് നീട്ടുമ്പോൾ സംഭവിക്കുന്നതാണ് ഏഴായിരം വർഷം മുൻപ് പറത്തിയ വിമാനങ്ങളുടെ കഥ. പണ്ടത്തെ ആളുകൾക്ക് എല്ലാം അറിയാമായിരുന്നു നമുക്കൊന്നും ഒന്നും അറിയില്ല എന്ന് ആത്മാർത്ഥമായി കരുതുന്ന ഒരുപാട് പേരുണ്ട്. അതേ ആളുകൾ തന്നെ താൻ മാസങ്ങളെടുത്ത് വഴക്കിയെടുത്ത സ്മാർട്ട് ഫോൺ പുല്ല് പോലെ കൈകാര്യം ചെയ്യുന്ന എൽ.കെ.ജി.കുട്ടിയെ നോക്കി, “ഇപ്പഴത്തെ പിള്ളേർക്കൊക്കെ ഭയങ്കര ബുദ്ധിയാണ്” എന്നും പറയാറുണ്ട്. ഈ രണ്ട് അഭിപ്രായങ്ങളും തമ്മിലുള്ള വൈരുദ്ധ്യം പലരും ശ്രദ്ധിക്കാറില്ല.

ജീവിതാനുഭവങ്ങൾ ഒരാളെ കൂടുതൽ ആധികാരികമായ സ്വരമുള്ളവരാക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. പ്രത്യേകിച്ചും തലമുറകളുടെ കാര്യം പറയുമ്പോൾ. കീഴ്ജാതിക്കാരന്റെ വീട്ടിൽ നിന്ന് ആഹാരം കഴിച്ചതിന് ശകാരിച്ച അപ്പൂപ്പനെ തിരിച്ച് ചോദ്യം ചെയ്ത കുട്ടി തല്ല് വാങ്ങുന്ന സംഭവം ഞാൻ കണ്ടിട്ടുണ്ട്. അവിടെ പ്രായപൂർത്തി പോലും ആകാത്ത കുട്ടിയുടെ ഭാഗത്താണ് ശരി എന്ന് പറഞ്ഞിട്ട് കാര്യമില്ല. മൂത്തവരുടെ ‘പ്രായത്തിനും ജീവിതാനുഭവത്തിനും’ വല്ലാത്ത മേൽക്കെ നമ്മൾ കല്പിച്ച് നൽകിയിട്ടുണ്ട്. ആദ്യമായി കൈയിൽ കിട്ടുന്ന സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ തൊണ്ണൂറ് വയസ്സുകാരന്റെ ജീവിതാനുഭവങ്ങൾ മതിയാകുമോ? ഓൺലൈനിൽ പരിചയപ്പെട്ട കൂട്ടുകാരനെയോ കൂട്ടുകാരിയേയോ തൊണ്ണൂറ് വയസ്സുള്ള അപ്പൂപ്പന് പരിചയപ്പെടുത്താൻ ശ്രമിച്ചാൽ എത്ര അപ്പൂപ്പൻമാർക്ക് ആ ബന്ധം മനസിലാകും? സൈബർ ലോകവും പുറം ലോകവും ഇഴപിരിക്കാനാവാത്ത വിധം കൂടിക്കലർന്നിരിക്കുന്ന ഇന്നത്തെ ജീവിതം ഒരു തലമുറ മുന്നേ ജീവിച്ചവർക്ക് ദുർഗ്രാഹ്യമാണ്. സമാനമായ കാരണങ്ങളാൽ ‘ജീവിതാനുഭവങ്ങൾ’ക്ക് പ്രസക്തി കുറഞ്ഞുവരികയാണോ എന്ന് സംശയിക്കണം. (കൂടുതൽ കൃത്യമായി പറഞ്ഞാൽ അനുഭവങ്ങളല്ല, അനുഭവങ്ങളിൽ നിന്ന് തങ്ങൾ പഠിച്ച കാര്യമാണ് അടുത്ത തലമുറയിലേക്ക് നമ്മൾ അടിച്ചേൽപ്പിക്കുന്നത്. അതാകട്ടെ വ്യക്തിയേയും കാലഘട്ടത്തേയും അനുസരിച്ച് മാറുകയും ചെയ്യും) ജീവിതത്തിന്റെ വേഗത കൂടുന്നതിനനുസരിച്ച് അടുത്തടുത്ത തലമുറകൾ ജീവിക്കുന്ന സാഹചര്യങ്ങൾ തമ്മിലുള്ള വ്യത്യാസവും കൂടും. എന്റെ അച്ഛനും അപ്പൂപ്പനും ജീവിച്ച കാലഘട്ടങ്ങൾ തമ്മിലുള്ളതിനേക്കാൾ വ്യത്യാസമുണ്ട് എന്റെ അച്ഛന്റേയും എന്റേയും കാലഘട്ടങ്ങൾ. അതിനെക്കാൾ വ്യത്യസ്തമായിരിക്കും എന്റേയും എന്റെ കുട്ടികളുടേയും കാലഘട്ടങ്ങൾ. സ്മാർട്ട് ഫോണിന്റെ ഉദാഹരണം, ആധുനികത എന്തോ മോശം കാര്യമാണെന്ന് ധരിച്ച് വച്ചിരിക്കുന്നവർക്ക് അത്ര തൃപ്തികരമായിരിക്കില്ല. പക്ഷേ സ്മാർട്ട് ഫോൺ ഇന്നിന്റെ യാഥാർത്ഥ്യമാണ്. തൊണ്ണൂറ് വയസ്സായ അപ്പൂപ്പൻ പണ്ട് കടന്നുപോയ ജീവിതസാഹചര്യങ്ങളിലൂടെയല്ല ഇരുപതുകാരനായ കൊച്ചുമോൻ ഇന്ന് കടന്നുപോകുന്നത്, അപ്പൂപ്പൻ അന്ന് ഇടപഴകിയ ആളുകളുടെ മൈൻഡ് സെറ്റല്ല കൊച്ചുമോൻ ഇന്ന് ഇടപഴകുന്നവർക്ക്, അന്നത്തെ ജീവിതരീതിയല്ല ഇന്നത്തേത്. നീന്തൽ താരത്തിനും വെയ്റ്റ് ലിഫ്റ്റിങ് താരത്തിനും വ്യത്യസ്തമായ മസിലുകൾ മെച്ചപ്പെടുത്തേണ്ടി വരുന്നത് പോലെ, തലച്ചോറ് കൊണ്ട് ചെയ്യുന്ന ഓരോ പ്രവൃത്തിയ്ക്കും തലച്ചോറിന്റെ ഓരോ ഭാഗമാണ് ഉപയോഗപ്പെടുന്നത്. കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഭാഗമായിരിക്കും കൂടുതൽ വികസിക്കുന്നത്. രണ്ട് തലമുറ മുൻപ് ആർക്കും കാറോടിക്കുന്ന പ്രശ്നം കൈകാര്യം ചെയ്യേണ്ടി വന്നിട്ടില്ല എന്നതിനാൽ അവർക്കാർക്കും ഡ്രൈവിങ്ങിനുപയോഗിക്കുന്ന മസ്തിഷ്കഭാഗങ്ങൾ വികസിച്ചിട്ടുണ്ടാവില്ല. അതുപോലെ കണക്കുകൂട്ടാൻ നാനാവിധ ഇലക്ട്രോണിക് ഉപകരണങ്ങൾ കൈവശമുള്ള ഇന്നത്തെ തലമുറയ്ക്ക് ഗണിതക്രിയകൾക്കാവശ്യമായ മസ്തിഷ്കഭാഗം വേണ്ടത്ര വികസിച്ചിട്ടുണ്ടാവില്ല. മൂന്നാം വയസ്സിൽ സ്മാർട്ട് ഫോണെടുത്ത് ഗെയിം കളിക്കുന്ന കുട്ടിയ്ക്ക് നിങ്ങളെക്കാൾ ബുദ്ധിശക്തിയുണ്ടെന്നർത്ഥമില്ല. ഇതൊക്കെ വ്യത്യാസങ്ങൾ മാത്രമേ ആകുന്നുള്ളു. കാലഘട്ടം മാറുമ്പോൾ സാമർത്ഥ്യം അളക്കാനുപയോഗിക്കുന്ന മാനദണ്ഡങ്ങൾ മാറുന്നു എന്നേയുള്ളു. വേട്ടയാടി നടന്ന കാലഘട്ടത്തിൽ കൃത്യമായി കുന്തം എറിഞ്ഞ് കൊള്ളിക്കുന്നതായിരുന്നു സാമർത്ഥ്യത്തിന്റെ മാനദണ്ഡം എങ്കിൽ ഇന്നവ തികച്ചും വ്യത്യസ്തമായ കാര്യങ്ങളായിരിക്കും. 

“ഹോ! ഇപ്പഴത്തെ പിള്ളേരുടെ കാര്യം” എന്ന് പരിതാപം തലമുറകൾ പിന്നിട്ടിട്ടും മാറാതെ നിൽക്കുന്നു എങ്കിൽ അതിനർത്ഥം “ഇപ്പഴത്തെ പിള്ളേര്” ചെയ്യുന്നതാണ് “ഇപ്പഴത്തെ കാലത്തിന്” യോജിച്ചത് എന്നതാണ്. കാലം മാറുന്ന സത്യം അംഗീകരിച്ച് ഒന്നുകിൽ ഒപ്പം മാറുക, അല്ലെങ്കിൽ മാറുന്നവരെ മാറാൻ അനുവദിക്കുക എന്നതാകും കൂടുതൽ അനുയോജ്യം. ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയുടെ തുടക്കത്തിൽ എഴുതി കാണിച്ചപോലെ, ‘വൃദ്ധരെല്ലാം ജ്ഞാനികളാകണമെന്നില്ല.’

(വാൽക്കഷണം: നാളെ ഞാനൊരു വയസ്സനായാൽ –അതുവരെ ജീവിച്ചിരുന്നാൽ Smile - അന്ന് ഞാനും ഇതേ അമ്മാവൻ കോംപ്ലക്സ് കാണിക്കുമായിരിക്കും. But my opinion still stands.)

Comments

Popular posts from this blog

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...

ആനവണ്ടിയുടെ ആനച്ചതി!

സിൽവർ ലൈൻ ജെറ്റെന്നും പറഞ്ഞ് കെ.എസ്.ആർ.ടീ.സീ കൊട്ടിഘോഷിച്ച് നിരത്തിലിറക്കിയ ബസുകളിലൊന്നിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വന്നു. ഇന്നലെ രാത്രി 9:50-ന് ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയായിരുന്നു ബുക്കിങ്. ആലപ്പുഴ ഒരു പരിപാടി കഴിഞ്ഞ് അത്യാവശ്യമായി അന്ന് തന്നെ മടങ്ങേണ്ടിയിരുന്നതുകൊണ്ടാണ് ബുക്കിങ് പോലുള്ള ചടങ്ങിനൊക്കെ നിന്നത്. ഇല്ലെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ പൊതുവേ കേ.വി.ട്രാവൽസ് (കിട്ടണ വണ്ടി ട്രാവൽസ്) ആണ് പതിവ്. ആലപ്പുഴത്തെ പരിപാടി കഴിഞ്ഞപ്പോൾ വൈകിയതുകൊണ്ട് ഓടെടാ ഓട്ടമായിരുന്നു. ആഹാരം പോലും നേരെ കഴിക്കാതെ ഓടി ടിക്കറ്റിൽ പറഞ്ഞിരുന്ന മുനിസിപ്പൽ സ്റ്റാൻഡിൽ എത്തി. ബസ് പോയിട്ടില്ല എന്ന് അര മണിക്കൂറായി അവിടെ കാത്ത് നിൽക്കുന്ന ഒരാളിൽ നിന്ന് ഉറപ്പിച്ചു. പിന്നങ്ങോട്ട് സമയം കളയാതെ വെയ്റ്റ് ചെയ്യാൻ തുടങ്ങി. ഒപ്പം ആലപ്പുഴയിലെ പ്രഭാഷണ പരിപാടിയ്ക്ക് ക്ഷണിച്ച ശ്രീ. ജോയിയും ഉണ്ട്. ആത്മാർത്ഥതയുടെ അസുഖം ഉള്ളതുകൊണ്ടാണെന്ന് തോന്നുന്നു എന്നെ ബസ് കയറ്റിവിട്ടിട്ടേ പോകുന്നുള്ളു എന്ന് മൂപ്പർക്ക് വാശി!  പറഞ്ഞ സമയം കഴിഞ്ഞ് അര മണിക്കൂറായിട്ടും ബസിന്റെ പൊടി പോലും നഹി. നമ്മുടെ റോഡല്ലേ, അതിലൂടെ ഓടുന്ന ബസല്ലേ അല്പസ്...