Skip to main content

ഹോ! ഇപ്പഴത്തെ പിള്ളേരുടെ ഒരു കാര്യം!

എനിയ്ക്ക് ഐസക് ന്യൂട്ടനെക്കാൾ ഫിസിക്സ് അറിയാം എന്നുപറഞ്ഞാൽ പലരും വിശ്വസിക്കില്ല. അത് പക്ഷേ അഹങ്കാരം പറഞ്ഞതല്ല, സത്യമാണ്. എനിക്കെന്നല്ല, നമ്മുടെ നാട്ടിലെ ഏതൊരാൾക്കും മോഡേൺ ഫിസിക്സിന്റെ പിതാവെന്ന് കണക്കാക്കപ്പെടുന്ന ഐസക് ന്യൂട്ടനെക്കാൾ അറിവ് ഫിസിക്സിൽ ഉണ്ട്. കാരണം വളരെ ലളിതവുമാണ്- ഐസക് ന്യൂട്ടൻ മരിച്ചിട്ട് ഏതാണ്ട് മൂന്ന് നൂറ്റാണ്ടുകൾ ആകുന്നു. അദ്ദേഹത്തിന് ശനിയ്ക്കപ്പുറമുള്ള ഒരു ഗ്രഹത്തെക്കുറിച്ചും അറിയില്ലായിരുന്നു, ഗാലക്സികളെക്കുറിച്ചോ നെബുലകളെക്കുറിച്ചോ അറിയില്ലായിരുന്നു, ഇലക്ട്രോണിനേയും പ്രോട്ടോണിനേയും പോയിട്ട് മൂലകങ്ങളെക്കുറിച്ച് പോലും അറിയില്ലായിരുന്നു... ആ പരിമിതമായ അറിവിന് മുന്നിൽ ഇവിടത്തെ പ്ലസ് ടൂ വിദ്യാർത്ഥി പോലും മഹാപാണ്ഡിത്യം ഉള്ളയാളാണ്. നമ്മുടെ അറിവ് എന്നത് നമ്മൾ ജീവിക്കുന്ന കാലഘട്ടത്തിന്റെ അറിവാണ്. അല്ലെങ്കിൽ നമ്മൾ ജീവിക്കുന്ന കാലഘട്ടത്തിൽ മനുഷ്യരാശി കരസ്ഥമാക്കിയിട്ടുള്ള അറിവാണ് നമുക്ക് പ്രാപ്യമായ അറിവ്. ഗലീലിയോയെക്കാൾ നന്നായി ജ്യോതിശാസ്ത്രം അറിയുന്നവരും ന്യൂട്ടനെക്കാൾ നന്നായി ഗുരുത്വാകർഷണം അറിയുന്നവരും ഐൻസ്റ്റൈനെക്കാൾ നന്നായി ആപേക്ഷികതാ സിദ്ധാന്തം അറിയുന്നവരും ഡാർവിനെക്കാൾ നന്നായി പരിണാമസിദ്ധാന്തം അറിയാവുന്നവരും ഒക്കെ പിൽക്കാലത്ത് ഉണ്ടായിട്ടുണ്ട്. കാലം മുന്നോട്ട് പോകുന്തോറും മനുഷ്യന് പ്രാപ്യമായ അറിവ് കൂടിവരുന്നുണ്ട്. അതുകൊണ്ട് ഓരോ തലമുറയും ജനിച്ച് വീഴുന്നത് മുൻതലമുറയെക്കാൾ കൂടുതൽ അറിവ് നിലനിൽക്കുന്ന ഒരു സാഹചര്യത്തിലേക്കാണ്. നിലനിൽക്കുന്ന അറിവിന് മുകളിലേക്കാണ് പുതിയ തലമുറ അവരുടെ അറിവുകൾ അടുക്കി വെക്കുന്നത്. അത് ശാസ്ത്രത്തിൽ മാത്രമല്ല, രാഷ്ട്രീയം, സാമൂഹികം, കല, സാമ്പത്തികം എന്നിങ്ങനെ നാനാമേഖലകളിലും അങ്ങനെയാണ്. ഇന്നത്തെ പുരോഗതി മൊത്തം ആ രീതിയിൽ തന്നെയാണ് വന്നത്

ആ പശ്ചാത്തലത്തിലാണ് “ഹോ! ഇപ്പഴത്തെ പിള്ളേരുടെ ഒരു കാര്യം!” എന്ന ക്ലീഷേ കാരണവശകാരം പരിശോധനാവിധേയമാക്കേണ്ടത്. തന്നെക്കാൾ കൂടുതൽ കാര്യങ്ങൾ തന്റെ അടുത്ത തലമുറയ്ക്ക് അറിയാമെന്ന കാര്യം അംഗീകരിക്കാൻ എല്ലാ കാലത്തും ആളുകൾ ബുദ്ധിമുട്ട് പ്രകടിപ്പിച്ചിരുന്നു എന്ന തോന്നുന്നു. പുതിയ തലമുറയുടെ രീതികളെ എപ്പോഴും വിലകുറച്ച് കാണാനുള്ള പ്രവണത ഏറിയും കുറഞ്ഞും പല വയസ്സരും പ്രകടിപ്പിച്ച് കണ്ടിട്ടുണ്ട്. പണ്ട് Maria Rose സിനിമകളിൽ നടത്തിയ ഒരു നിരീക്ഷണം ഓർമിക്കുന്നു. ബ്ലാക് ആൻ വൈറ്റ് സിനിമയിലെ നെഞ്ചിന് കീഴെ മുണ്ടുടുത്ത വയസ്സൻ അന്നത്തെ പൊടിമീശക്കാരൻ നായകനെ നോക്കി, “ഇപ്പഴത്തെ പിള്ളേരുടെ കാര്യം” എന്ന് ശകാരിക്കുന്നു. അന്നത്തെ പൊടിമീശക്കാരൻ വയസ്സനായി മാറിയ ഇന്നത്തെ സിനിമയിൽ അതേ നടനെത്തന്നെ “ഇപ്പഴത്തെ പിള്ളേരുടെ കാര്യം” പറയുന്ന റോളിൽ കാണാം. ജനറേഷൻ ഗ്യാപ്പ് എന്ന ഓമനപ്പേരിൽ വിളിക്കുന്ന ഇത് കാലാകാലങ്ങളായി ജനറേഷനുകൾക്കിടയിൽ നിലനിൽക്കുന്നു എന്നുവേണം കരുതാൻ.
തങ്ങളുടെ അപ്രമാദിത്വം തടഞ്ഞ് നിർത്താൻ മുതിർന്ന തലമുറ കണ്ടുപിടിച്ച തന്ത്രപരമായ ഒരു നീക്കമാകണം പ്രായത്തെ അറിവിന്റെ അളവുകോലാക്കി  പ്രതിഷ്ഠിച്ചുകൊണ്ടുള്ള സമൂഹ്യരീതി. മൂത്തവർ ചൊല്ലുന്ന മുതുനെല്ലിക്ക അഴുകിയതായാൽ പോലും നാളെ മധുരിയ്ക്കാൻ പോകുന്നതാണ് എന്ന വാഗ്ദാനത്തിൽ വരും തലമുറയെ കബളിപ്പിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ സ്വാധീനം അത്ര ചെറുതൊന്നും അല്ല. എന്റെ അച്ഛന് എന്നെക്കാൾ അറിവുണ്ട്, അങ്ങനെയെങ്കിൽ അപ്പൂപ്പന് എന്നെക്കാളും അച്ഛനെക്കാളും അറിവ് ഉണ്ടായിരുന്നിരിക്കണം എന്ന ലോജിക്ക് തലമുറകൾ പിന്നിലേയ്ക്ക് വലിച്ച് നീട്ടുമ്പോൾ സംഭവിക്കുന്നതാണ് ഏഴായിരം വർഷം മുൻപ് പറത്തിയ വിമാനങ്ങളുടെ കഥ. പണ്ടത്തെ ആളുകൾക്ക് എല്ലാം അറിയാമായിരുന്നു നമുക്കൊന്നും ഒന്നും അറിയില്ല എന്ന് ആത്മാർത്ഥമായി കരുതുന്ന ഒരുപാട് പേരുണ്ട്. അതേ ആളുകൾ തന്നെ താൻ മാസങ്ങളെടുത്ത് വഴക്കിയെടുത്ത സ്മാർട്ട് ഫോൺ പുല്ല് പോലെ കൈകാര്യം ചെയ്യുന്ന എൽ.കെ.ജി.കുട്ടിയെ നോക്കി, “ഇപ്പഴത്തെ പിള്ളേർക്കൊക്കെ ഭയങ്കര ബുദ്ധിയാണ്” എന്നും പറയാറുണ്ട്. ഈ രണ്ട് അഭിപ്രായങ്ങളും തമ്മിലുള്ള വൈരുദ്ധ്യം പലരും ശ്രദ്ധിക്കാറില്ല.

ജീവിതാനുഭവങ്ങൾ ഒരാളെ കൂടുതൽ ആധികാരികമായ സ്വരമുള്ളവരാക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. പ്രത്യേകിച്ചും തലമുറകളുടെ കാര്യം പറയുമ്പോൾ. കീഴ്ജാതിക്കാരന്റെ വീട്ടിൽ നിന്ന് ആഹാരം കഴിച്ചതിന് ശകാരിച്ച അപ്പൂപ്പനെ തിരിച്ച് ചോദ്യം ചെയ്ത കുട്ടി തല്ല് വാങ്ങുന്ന സംഭവം ഞാൻ കണ്ടിട്ടുണ്ട്. അവിടെ പ്രായപൂർത്തി പോലും ആകാത്ത കുട്ടിയുടെ ഭാഗത്താണ് ശരി എന്ന് പറഞ്ഞിട്ട് കാര്യമില്ല. മൂത്തവരുടെ ‘പ്രായത്തിനും ജീവിതാനുഭവത്തിനും’ വല്ലാത്ത മേൽക്കെ നമ്മൾ കല്പിച്ച് നൽകിയിട്ടുണ്ട്. ആദ്യമായി കൈയിൽ കിട്ടുന്ന സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ തൊണ്ണൂറ് വയസ്സുകാരന്റെ ജീവിതാനുഭവങ്ങൾ മതിയാകുമോ? ഓൺലൈനിൽ പരിചയപ്പെട്ട കൂട്ടുകാരനെയോ കൂട്ടുകാരിയേയോ തൊണ്ണൂറ് വയസ്സുള്ള അപ്പൂപ്പന് പരിചയപ്പെടുത്താൻ ശ്രമിച്ചാൽ എത്ര അപ്പൂപ്പൻമാർക്ക് ആ ബന്ധം മനസിലാകും? സൈബർ ലോകവും പുറം ലോകവും ഇഴപിരിക്കാനാവാത്ത വിധം കൂടിക്കലർന്നിരിക്കുന്ന ഇന്നത്തെ ജീവിതം ഒരു തലമുറ മുന്നേ ജീവിച്ചവർക്ക് ദുർഗ്രാഹ്യമാണ്. സമാനമായ കാരണങ്ങളാൽ ‘ജീവിതാനുഭവങ്ങൾ’ക്ക് പ്രസക്തി കുറഞ്ഞുവരികയാണോ എന്ന് സംശയിക്കണം. (കൂടുതൽ കൃത്യമായി പറഞ്ഞാൽ അനുഭവങ്ങളല്ല, അനുഭവങ്ങളിൽ നിന്ന് തങ്ങൾ പഠിച്ച കാര്യമാണ് അടുത്ത തലമുറയിലേക്ക് നമ്മൾ അടിച്ചേൽപ്പിക്കുന്നത്. അതാകട്ടെ വ്യക്തിയേയും കാലഘട്ടത്തേയും അനുസരിച്ച് മാറുകയും ചെയ്യും) ജീവിതത്തിന്റെ വേഗത കൂടുന്നതിനനുസരിച്ച് അടുത്തടുത്ത തലമുറകൾ ജീവിക്കുന്ന സാഹചര്യങ്ങൾ തമ്മിലുള്ള വ്യത്യാസവും കൂടും. എന്റെ അച്ഛനും അപ്പൂപ്പനും ജീവിച്ച കാലഘട്ടങ്ങൾ തമ്മിലുള്ളതിനേക്കാൾ വ്യത്യാസമുണ്ട് എന്റെ അച്ഛന്റേയും എന്റേയും കാലഘട്ടങ്ങൾ. അതിനെക്കാൾ വ്യത്യസ്തമായിരിക്കും എന്റേയും എന്റെ കുട്ടികളുടേയും കാലഘട്ടങ്ങൾ. സ്മാർട്ട് ഫോണിന്റെ ഉദാഹരണം, ആധുനികത എന്തോ മോശം കാര്യമാണെന്ന് ധരിച്ച് വച്ചിരിക്കുന്നവർക്ക് അത്ര തൃപ്തികരമായിരിക്കില്ല. പക്ഷേ സ്മാർട്ട് ഫോൺ ഇന്നിന്റെ യാഥാർത്ഥ്യമാണ്. തൊണ്ണൂറ് വയസ്സായ അപ്പൂപ്പൻ പണ്ട് കടന്നുപോയ ജീവിതസാഹചര്യങ്ങളിലൂടെയല്ല ഇരുപതുകാരനായ കൊച്ചുമോൻ ഇന്ന് കടന്നുപോകുന്നത്, അപ്പൂപ്പൻ അന്ന് ഇടപഴകിയ ആളുകളുടെ മൈൻഡ് സെറ്റല്ല കൊച്ചുമോൻ ഇന്ന് ഇടപഴകുന്നവർക്ക്, അന്നത്തെ ജീവിതരീതിയല്ല ഇന്നത്തേത്. നീന്തൽ താരത്തിനും വെയ്റ്റ് ലിഫ്റ്റിങ് താരത്തിനും വ്യത്യസ്തമായ മസിലുകൾ മെച്ചപ്പെടുത്തേണ്ടി വരുന്നത് പോലെ, തലച്ചോറ് കൊണ്ട് ചെയ്യുന്ന ഓരോ പ്രവൃത്തിയ്ക്കും തലച്ചോറിന്റെ ഓരോ ഭാഗമാണ് ഉപയോഗപ്പെടുന്നത്. കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഭാഗമായിരിക്കും കൂടുതൽ വികസിക്കുന്നത്. രണ്ട് തലമുറ മുൻപ് ആർക്കും കാറോടിക്കുന്ന പ്രശ്നം കൈകാര്യം ചെയ്യേണ്ടി വന്നിട്ടില്ല എന്നതിനാൽ അവർക്കാർക്കും ഡ്രൈവിങ്ങിനുപയോഗിക്കുന്ന മസ്തിഷ്കഭാഗങ്ങൾ വികസിച്ചിട്ടുണ്ടാവില്ല. അതുപോലെ കണക്കുകൂട്ടാൻ നാനാവിധ ഇലക്ട്രോണിക് ഉപകരണങ്ങൾ കൈവശമുള്ള ഇന്നത്തെ തലമുറയ്ക്ക് ഗണിതക്രിയകൾക്കാവശ്യമായ മസ്തിഷ്കഭാഗം വേണ്ടത്ര വികസിച്ചിട്ടുണ്ടാവില്ല. മൂന്നാം വയസ്സിൽ സ്മാർട്ട് ഫോണെടുത്ത് ഗെയിം കളിക്കുന്ന കുട്ടിയ്ക്ക് നിങ്ങളെക്കാൾ ബുദ്ധിശക്തിയുണ്ടെന്നർത്ഥമില്ല. ഇതൊക്കെ വ്യത്യാസങ്ങൾ മാത്രമേ ആകുന്നുള്ളു. കാലഘട്ടം മാറുമ്പോൾ സാമർത്ഥ്യം അളക്കാനുപയോഗിക്കുന്ന മാനദണ്ഡങ്ങൾ മാറുന്നു എന്നേയുള്ളു. വേട്ടയാടി നടന്ന കാലഘട്ടത്തിൽ കൃത്യമായി കുന്തം എറിഞ്ഞ് കൊള്ളിക്കുന്നതായിരുന്നു സാമർത്ഥ്യത്തിന്റെ മാനദണ്ഡം എങ്കിൽ ഇന്നവ തികച്ചും വ്യത്യസ്തമായ കാര്യങ്ങളായിരിക്കും. 

“ഹോ! ഇപ്പഴത്തെ പിള്ളേരുടെ കാര്യം” എന്ന് പരിതാപം തലമുറകൾ പിന്നിട്ടിട്ടും മാറാതെ നിൽക്കുന്നു എങ്കിൽ അതിനർത്ഥം “ഇപ്പഴത്തെ പിള്ളേര്” ചെയ്യുന്നതാണ് “ഇപ്പഴത്തെ കാലത്തിന്” യോജിച്ചത് എന്നതാണ്. കാലം മാറുന്ന സത്യം അംഗീകരിച്ച് ഒന്നുകിൽ ഒപ്പം മാറുക, അല്ലെങ്കിൽ മാറുന്നവരെ മാറാൻ അനുവദിക്കുക എന്നതാകും കൂടുതൽ അനുയോജ്യം. ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയുടെ തുടക്കത്തിൽ എഴുതി കാണിച്ചപോലെ, ‘വൃദ്ധരെല്ലാം ജ്ഞാനികളാകണമെന്നില്ല.’

(വാൽക്കഷണം: നാളെ ഞാനൊരു വയസ്സനായാൽ –അതുവരെ ജീവിച്ചിരുന്നാൽ Smile - അന്ന് ഞാനും ഇതേ അമ്മാവൻ കോംപ്ലക്സ് കാണിക്കുമായിരിക്കും. But my opinion still stands.)

Comments

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

ചതിക്കുന്ന പെണ്ണുങ്ങള്‍

 "ഒരു പുരുഷന്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയേയാണ്. കാരണം ജീവിതത്തില്‍ അവനെ ചതിക്കാത്ത ഒരേയൊരു പെണ്ണ് അമ്മയാണ്"- ഈ വാചകം സോഷ്യല്‍ മീഡിയയില്‍ കുറേയേറെ പ്രചരിച്ച് കണ്ടിട്ടുണ്ട്. ഷെയര്‍ ചെയ്തവരില്‍ വിദ്യാസമ്പന്നരും ഉണ്ടെന്നത് തമാശ. കാരണം ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്ന കണ്ടെത്തലാണ് ഇത്. ഇത് എഴുതി ഉണ്ടാക്കിയവനും ഷെയര്‍ ചെയ്ത് ആണത്തം തെളിയിച്ചവന്‍മാര്‍ക്കും ഇതുപോലെ 'ഏറ്റവും സ്നേഹമുള്ള ഒരു അമ്മ' കാണുമല്ലോ. പക്ഷേ അവരുടെ അമ്മയായ ആ സ്ത്രീ അവര്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കും മാത്രമാണ് 'അമ്മ' എന്നതുകൊണ്ടും മറ്റുള്ളവര്‍ക്ക് അവര്‍ വെറുമൊരു സ്ത്രീ മാത്രം ആയതിനാലും, ഇപ്പറഞ്ഞ അണ്ണന്‍മാരുടെ ആണത്തമുള്ള അപ്പന്‍മാരെ ഉള്‍പ്പെടെ ഒരുപാട് ആണുങ്ങളെ ചതിച്ച സ്ത്രീയാണ് ആ അമ്മ എന്ന് വേണം മനസിലാക്കാന്‍. അതായത് സ്വയം തള്ളയ്ക്ക് വിളിക്കുന്ന ഏര്‍പ്പാട്! "പെണ്ണ് ചതിക്കും" എന്ന ആശയം ഒരു പ്രപഞ്ചസത്യമെന്നപോലെ പറയപ്പെടുന്ന നാടാണ് നമ്മുടേത്. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സംശയലേശമന്യേ ഇത് ശരിവെക്കുന്നതും കണ്ടിട്ടുണ്ട്. സൂപ്പര്‍ താരങ്ങളും താരക്കുഞ്ഞുങ്ങളുമൊക്കെ ഞെളിഞ്ഞ് നി...

ലിഫ്റ്റ്

നടന്ന് തളരുന്നിടത്ത് ഒരു കാറിൽ ലിഫ്റ്റ് കിട്ടുന്നത് എത്ര ആശ്വാസകരമായിരിയ്ക്കും അല്ലേ? എന്റെയാ ധാരണ മാറിയത് ഞാൻ എമ്മസ്സി പഠിയ്ക്കുന്ന കാലത്താണ്. കഥ ഇങ്ങനെ... ഞാൻ ഒരു പ്രമുഖ ഗവേഷണസ്ഥാപനത്തിൽ എമ്മസ്സി പ്രോജക്റ്റ് ചെയ്യുന്ന സമയം. എന്നും രാവിലെ ബസിൽ നിന്നിറങ്ങി ഏതാണ്ട് ഒന്നര കിലോമീറ്റർ നടന്നാണ് സ്ഥാപനത്തിലേയ്ക്ക് പോകുന്നത്. അങ്ങോട്ട് ബസ് ഇല്ലാഞ്ഞിട്ടല്ല, മറിച്ച് അന്നും (അതെ, അന്നും) മൊടയ്ക്ക് കുറവില്ലാതിരുന്നതുകൊണ്ട് മാത്രമാണ് ബസിന് വേണ്ടി കാക്കാതെ വേനൽക്കാലത്തെ വെയിലും കൊണ്ട് രാവിലെ ഒമ്പതര മണിയ്ക്കുള്ള ഈ നടത്തം. സംഭവദിവസവും ഞാൻ ആവേശത്തിന് ലവലേശം ചോർച്ച സംഭവിക്കാതെ ആഞ്ഞ് നടക്കുകയാണ്. ഏതാണ്ട് പാതി ദൂരം ആയപ്പോഴേയ്ക്കും ഒരു മാരുതി-800 വന്ന് തൊട്ടടുത്ത് നിർത്തി. ഓടിച്ചിരുന്ന മദ്ധ്യവയസ്കൻ ഒരു ചോദ്യം, "ABCD- ലെ പയ്യനല്ലേ?" (ABCD = സ്ഥാപനത്തിന്റെ പേര്) സാങ്കേതികമായി ABCD-ലെ പയ്യനല്ല എന്നും രണ്ടുമാസത്തെ എമ്മസ്സി പ്രോജക്റ്റ് ചെയ്യാനായി വന്ന വരുത്തനാണെന്നും വിശദീകരിക്കാൻ നടുറോഡിലെ പൊരിവെയിൽ ഒരു നല്ല സാഹചര്യമല്ലായിരുന്നു. അത് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും, "കേറനിയാ... ഞാനും അവിടെയാ...