Skip to main content

ലിഫ്റ്റ്

നടന്ന് തളരുന്നിടത്ത് ഒരു കാറിൽ ലിഫ്റ്റ് കിട്ടുന്നത് എത്ര ആശ്വാസകരമായിരിയ്ക്കും അല്ലേ? എന്റെയാ ധാരണ മാറിയത് ഞാൻ എമ്മസ്സി പഠിയ്ക്കുന്ന കാലത്താണ്. കഥ ഇങ്ങനെ...

ഞാൻ ഒരു പ്രമുഖ ഗവേഷണസ്ഥാപനത്തിൽ എമ്മസ്സി പ്രോജക്റ്റ് ചെയ്യുന്ന സമയം. എന്നും രാവിലെ ബസിൽ നിന്നിറങ്ങി ഏതാണ്ട് ഒന്നര കിലോമീറ്റർ നടന്നാണ് സ്ഥാപനത്തിലേയ്ക്ക് പോകുന്നത്. അങ്ങോട്ട് ബസ് ഇല്ലാഞ്ഞിട്ടല്ല, മറിച്ച് അന്നും (അതെ, അന്നും) മൊടയ്ക്ക് കുറവില്ലാതിരുന്നതുകൊണ്ട് മാത്രമാണ് ബസിന് വേണ്ടി കാക്കാതെ വേനൽക്കാലത്തെ വെയിലും കൊണ്ട് രാവിലെ ഒമ്പതര മണിയ്ക്കുള്ള ഈ നടത്തം.

സംഭവദിവസവും ഞാൻ ആവേശത്തിന് ലവലേശം ചോർച്ച സംഭവിക്കാതെ ആഞ്ഞ് നടക്കുകയാണ്. ഏതാണ്ട് പാതി ദൂരം ആയപ്പോഴേയ്ക്കും ഒരു മാരുതി-800 വന്ന് തൊട്ടടുത്ത് നിർത്തി. ഓടിച്ചിരുന്ന മദ്ധ്യവയസ്കൻ ഒരു ചോദ്യം,

"ABCD- ലെ പയ്യനല്ലേ?" (ABCD = സ്ഥാപനത്തിന്റെ പേര്)

സാങ്കേതികമായി ABCD-ലെ പയ്യനല്ല എന്നും രണ്ടുമാസത്തെ എമ്മസ്സി പ്രോജക്റ്റ് ചെയ്യാനായി വന്ന വരുത്തനാണെന്നും വിശദീകരിക്കാൻ നടുറോഡിലെ പൊരിവെയിൽ ഒരു നല്ല സാഹചര്യമല്ലായിരുന്നു. അത് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും, "കേറനിയാ... ഞാനും അവിടെയാ" എന്നദ്ദേഹം പറഞ്ഞു. അതുപിന്നെ വരുത്തനാണെന്ന ഭാവമില്ലാതെ കണ്ണിൽ കണ്ടതിലൊക്കെ അതിനകം തലയിട്ട വിദ്വാൻ എന്ന നിലയിൽ എന്റെ മുഖം അവിടെ ആരെങ്കിലും തിരിച്ചറിഞ്ഞാൽ അസ്വാഭാവികമായൊന്നുമില്ല എന്ന അഹങ്കാരത്തിൽ, "ശ്ശോ, എന്റെയൊരു കാര്യം!" എന്ന് ആത്മഗതം ചെയ്തുകൊണ്ടും ആയിരം വാട്ടിന്റെ ഒരു ഹാലജൻ ചിരി ചിരിച്ചുകൊണ്ടും ഞാൻ കാറിലോട്ട് ചാടിക്കേറി.

"ഞാൻ അവിടെ പർച്ചേസിലെ ഉല്പലാക്ഷൻ നായർ" (NB: പേരിന്റെ ആദ്യ ഭാഗം ഞാൻ മാറ്റിയിട്ടുണ്ട്)

തിരോന്തരത്തെ ടിപ്പിക്കൽ നായർ മാടമ്പി ഭാവത്തിൽ, കൊമ്പൻ മീശയൊന്ന് തടവിക്കൊണ്ട് മൂപ്പര് സ്വയം പരിചയപ്പെടുത്തി. എന്നിട്ട് കുതിരയെ എന്നപോലെ കാറിനെ ചാടിച്ച് മുന്നോട്ട് നീക്കി. പൊടുന്നനെയുള്ള ആ ചാട്ടത്തിൽ ഞാനൊന്ന് ഇറുകിയിരിക്കാൻ ശ്രമിച്ചപ്പോഴേയ്ക്കും ചോദ്യം വന്നു,

"അനിയന്റെ പേരെങ്ങനാ?"

"വൈശാഖൻ തമ്പി", ഞാൻ വിനയം തേകിയൊഴിച്ചുകൊണ്ട് ആവർത്തിച്ചു.

"നെയ്യാറ്റിൻകരയായിരിക്കും വീട്"

"ഏയ്, അല്ല സാർ. പാലോട് ആണ് സ്ഥലം"- വീണ്ടും വിനയം.

"അങ്ങനെ വരാൻ വഴിയില്ലല്ലോ, നെയ്യാറ്റിൻകരയായിരിക്കും നിങ്ങടെ സ്ഥലം"

എനിക്കാ പറച്ചിലത്ര ദഹിച്ചില്ല. ഇങ്ങേർക്കെന്താ എന്റെ സ്ഥലത്തെക്കുറിച്ച് എന്നെക്കാൾ ഉറപ്പോ എന്ന മട്ടിൽ മുഖത്തോട്ട് നോക്കിയപ്പൊഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. കാറ്, അതായത് അപ്പോൾ ഞാൻ കൂടി ഇരിക്കുന്ന ആ കാറ്, റോഡിന്റെ വീതിയളക്കുന്ന മാതിരി നെടുകേയാണ് പോകുന്നത്. പന്തികേട് തോന്നിയ ഞാൻ മൂക്കൊന്ന് വട്ടം പിടിച്ചു. വേദനയോടെ ഞാൻ തിരിച്ചറിഞ്ഞു, എനിയ്ക്ക് ലിഫ്റ്റ് തന്നെ ABCD-ലെ ആ സാറ്... നല്ല അസ്സലൊരു പാമ്പാണെന്ന്! വണ്ടി ത്രികോണേ-ത്രികോണേന്നാണ് പൊയ്ക്കോണ്ടിരുന്നത് എങ്കിലും സ്പീഡിന് തീരെ കുറവില്ലായിരുന്നു. വീടുകളോ കടകളോ അധികം ഇല്ലാതിരുന്നതിനാൽ ഇറങ്ങണമെന്ന് പറയാൻ ഒരു കള്ളം പോലും കിട്ടാനില്ല. ഇനീപ്പോ നിങ്ങള് വെള്ളമായതുകൊണ്ട് ഇറങ്ങണം എന്ന് പറയാമെന്ന് വച്ചാൽ, ഒന്ന്, സ്വബോധമില്ലാത്തോണ്ട് മനസിലാവുമോ എന്നുറപ്പില്ല, രണ്ട്, അത്ര ചെറിയ പോസ്റ്റൊന്നുമല്ല മൂപ്പരുടേത്. ഇനിയെങ്ങാനും എന്നെ സ്ഥാപനത്തീന്ന് പുകച്ച് പുറത്ത് ചാടിച്ചാലോ! എന്റെ തലയിൽ ഇരുട്ട് കേറാൻ തുടങ്ങി. ചുരുക്കിപ്പറഞ്ഞാൽ... ജാങ്കോ... ഞാൻ പെട്ട്!!

കുറേനേരം വീഗാലാൻഡിലെ റൈഡിൽ ഇരിക്കുന്നതായിട്ട് സങ്കൽപ്പിച്ച് ആശ്വസിക്കാൻ നോക്കി. എവിടെ! ഒരാവശ്യം വന്നപ്പോൾ ഭാവന പോലും കൂടെ നിൽക്കാത്ത അവസ്ഥ. ഇതിനിടെ എതിരേ വന്ന ചില വണ്ടികളിലെ ഡ്രൈവർമാരുടെ മുഖത്ത് നിന്ന് നാല് തലമുറ ചേർത്തുള്ള 'സരസ്വതീജപം' വരുന്നുണ്ടെന്ന് ഞാൻ മനസിലാക്കി. പ്രാക്റ്റിക്കലി, ആ തെറികൾ എനിയ്ക്കും കൂടി ഉള്ളതാണല്ലോ അപ്പോൾ! ഇവിടെ കാറിനുള്ളിൽ അതിലും വലിയ കൊലപാതകമാണ് നടക്കുന്നത്. ഞാൻ പഴയ എട്ടുവീട്ടിൽ പിള്ളമാരുടെ സന്തതി പരമ്പരയിൽ ഉള്ളതാണെന്ന് മൂപ്പര് അങ്ങോട്ട് ഉറപ്പിച്ചു. എന്നിട്ട് അവരുമായി സ്വയം ബന്ധപ്പെടുത്തിക്കൊണ്ട്, അവിടെ വച്ച് അപ്പോ കണ്ട് പേര് മാത്രം മനസിലാക്കിയ ഞാനുമായി മൂപ്പർക്കുള്ള തായ്‌വഴി ബന്ധം സ്ഥാപിച്ചെടുക്കുന്ന വ്യാഖ്യാനയജ്ഞം! ഇതിനിടെ എന്നോടൊപ്പം പ്രോജക്റ്റ് ചെയ്യുന്ന രണ്ട് സഹപാഠി പെൺകുട്ടികൾ നടന്നുപോകുന്നത് ഞാൻ കണ്ടു. കടന്നുപോയ കാറിൽ എന്നെക്കണ്ട അവർ ചിരിച്ചു. തങ്ങൾ പൊരിവെയിലത്ത് നടക്കുമ്പോൾ കാറിൽ രാജകീയമായി പോകുന്ന സുഹൃത്തിനോടുള്ള അസൂയയും പരിഭവവും അവരിൽ ഞാൻ കണ്ടു. ഞാനോ? പട്ടിപിടുത്തക്കാരുടെ കെണിയിൽ വീണ് കോർപ്പറേഷന്റെ വാനിൽ കയറ്റി കൊണ്ടുപോകുന്ന തെരുവ് നായകൾ പുറത്തേയ്ക്ക് നോക്കുന്നതുപോലെ ദയനീയമായി അവരെ നോക്കി.

ഒരുതരത്തിൽ ഡിങ്കൻ കാത്തു എന്ന് പറഞ്ഞാൽ മതിയല്ലോ, എങ്ങനെയോ ജീവനോടെ സ്ഥാപനത്തിൽ എത്തിച്ചേർന്നു. ചെന്നപാടെ സീനിയർ ചേട്ടനോട് അനുഭവം വിവരിച്ചു. അപ്പോഴും പേടി മാറിയിട്ടില്ലായിരുന്നു എനിയ്ക്ക്. ഞങ്ങളുടെ ഗൈഡ് വന്നപാടെ ചേട്ടൻ ചിരിച്ചുകൊണ്ട് പറയുന്നകേട്ടു, "സാറേ, അറിഞ്ഞില്ലേ? വൈശാഖന് ഇന്ന് നമ്മുടെ ഉല്പലാക്ഷൻ നായർ ലിഫ്റ്റ് കൊടുത്തെന്ന്" അത് കേട്ട സാറിന്റെ മുഖത്ത് തെളിഞ്ഞ ചിരി ഇപ്പോഴും ഓർമ്മയുണ്ട്. അന്ന് സരസനായ സാർ പറഞ്ഞത്, ആ കാറിൽ കേറുന്നത് പോയിട്ട് തീപിടുത്തം ഭയന്ന് മൂപ്പരുടെ മുന്നിൽ വച്ച് ആരും തീപ്പെട്ടി ഉരയ്ക്കുക പോലും ചെയ്യാറില്ലത്രേ!

Comments

  1. കോലാഹലത്തിൽ അനക്കം വച്ചതിൽ സന്തോഷം. ബ്ലൊഗുകൾ ഇനിയും സജീവമാകട്ടെ

    ReplyDelete

Post a Comment

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

ചതിക്കുന്ന പെണ്ണുങ്ങള്‍

 "ഒരു പുരുഷന്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയേയാണ്. കാരണം ജീവിതത്തില്‍ അവനെ ചതിക്കാത്ത ഒരേയൊരു പെണ്ണ് അമ്മയാണ്"- ഈ വാചകം സോഷ്യല്‍ മീഡിയയില്‍ കുറേയേറെ പ്രചരിച്ച് കണ്ടിട്ടുണ്ട്. ഷെയര്‍ ചെയ്തവരില്‍ വിദ്യാസമ്പന്നരും ഉണ്ടെന്നത് തമാശ. കാരണം ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്ന കണ്ടെത്തലാണ് ഇത്. ഇത് എഴുതി ഉണ്ടാക്കിയവനും ഷെയര്‍ ചെയ്ത് ആണത്തം തെളിയിച്ചവന്‍മാര്‍ക്കും ഇതുപോലെ 'ഏറ്റവും സ്നേഹമുള്ള ഒരു അമ്മ' കാണുമല്ലോ. പക്ഷേ അവരുടെ അമ്മയായ ആ സ്ത്രീ അവര്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കും മാത്രമാണ് 'അമ്മ' എന്നതുകൊണ്ടും മറ്റുള്ളവര്‍ക്ക് അവര്‍ വെറുമൊരു സ്ത്രീ മാത്രം ആയതിനാലും, ഇപ്പറഞ്ഞ അണ്ണന്‍മാരുടെ ആണത്തമുള്ള അപ്പന്‍മാരെ ഉള്‍പ്പെടെ ഒരുപാട് ആണുങ്ങളെ ചതിച്ച സ്ത്രീയാണ് ആ അമ്മ എന്ന് വേണം മനസിലാക്കാന്‍. അതായത് സ്വയം തള്ളയ്ക്ക് വിളിക്കുന്ന ഏര്‍പ്പാട്! "പെണ്ണ് ചതിക്കും" എന്ന ആശയം ഒരു പ്രപഞ്ചസത്യമെന്നപോലെ പറയപ്പെടുന്ന നാടാണ് നമ്മുടേത്. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സംശയലേശമന്യേ ഇത് ശരിവെക്കുന്നതും കണ്ടിട്ടുണ്ട്. സൂപ്പര്‍ താരങ്ങളും താരക്കുഞ്ഞുങ്ങളുമൊക്കെ ഞെളിഞ്ഞ് നി...

സെക്കന്‍റ് ഷോ: രണ്ടു പാതിരാക്കഥകള്‍

സെക്കന്‍റ് ഷോ കഴിഞ്ഞ് ഒറ്റയ്ക്ക് തിരുവനന്തപുരം നഗരം മുതല്‍ 5 കിലോമീറ്റര്‍ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഹോസ്റ്റല്‍ വരെ നടക്കുന്ന ഒരു (ദു)ശീലം എനിക്കുണ്ട്. പലവിധ അനുഭവങ്ങളും കാഴ്ചകളും സമ്മാനിച്ചിട്ടുള്ള ആ യാത്രകളുടെ ഏടുകളില്‍ നിന്നും മാന്തിപ്പറിച്ചെടുത്ത രണ്ടു സംഭവങ്ങളാണ് ഇനി പറയുന്നത്. കുതിരപ്പോലീസും ഞാനും സംഭവം നടക്കുന്നത് ഇന്ന്‍ രാവിലെ 12.05 നു കിള്ളിപ്പാലത്തിനടുത്ത് 8.48 ഡിഗ്രി വടക്ക് 76.95 ഡിഗ്രി കിഴക്ക് കോര്‍ഡിനേറ്റുകളില്‍ ആണ്. ഞാന്‍ പതിവുപോലെ തനി ബൂര്‍ഷ്വാ സെറ്റപ്പില്‍ ചെവിയില്‍ ഇയര്‍ ഫോണും ബാക് പാക്കും ഒക്കെയായി നടന്ന്‍ വരുന്നു. കൊച്ചാര്‍ റോഡില്‍ നിന്നും നാഷണല്‍ ഹൈവേയിലേക്ക് വന്നുകൊണ്ടിരുന്ന രണ്ടു കുതിരപ്പോലീസുകാരില്‍ (ആശ്വാരൂഢസേന എന്ന്‍ വിവരമുള്ളവര്‍ പറയുന്ന ആ സാധനം) ഒരാള്‍ കൈകൊട്ടി വിളിക്കുന്നു. പണ്ട് ഇതേ ലൊക്കേഷനില്‍ വച്ച് വേഷം മാറി നിന്ന വിജയന്‍ IPS സര്‍ പൊക്കിയത് ഓര്‍ത്തുകൊണ്ട് ഞാന്‍ നിന്നു. "എങ്ങോട്ടെഡേയ്?" (ചോദ്യം) "സാറേ, പാപ്പനംകോട്" മറ്റേ പോലീസുകാരന്റെ മുഖത്തേക്ക് ഒന്ന്‍ നോക്കി, പിന്നെ വാച്ചിലും നോക്കിയിട്ട് വീണ്ടും ചോദ്യം ...