Skip to main content

മാതൃസ്നേഹിയായ രാമു

കുഞ്ചുവമ്മയ്ക്ക് രണ്ട് മക്കളായിരുന്നു- രാമുവും ദാമുവും. രാമു വല്യ മാതൃസ്നേഹിയാണ്. എന്നും രാവിലേയും ഉച്ചയ്ക്കും വൈകിട്ടുമായി മൂന്ന് നേരം വീട്ടിന്റെ മുന്നിൽ ഇറങ്ങിനിന്ന് നാട്ടുകാര് കേൾക്കെ, "എന്റെ അമ്മയാണ് ലോകത്തിലെ ഏറ്റവും നല്ല അമ്മ" എന്ന് വിളിച്ച് പറയും. ഇടക്കിടെ അമ്മയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങിക്കും, അമ്മയ്ക്ക് ആരതി ഉഴിയും. ദാമുവിന് ഇത്തരം കാര്യങ്ങളിലൊന്നും താത്പര്യമില്ലായിരുന്നു.

ഒരു ദിവസം കുഞ്ചുവമ്മയ്ക്ക് ചുമ തുടങ്ങി. ദാമു ചോദിച്ചു, "എന്താ അമ്മേ ചുമയ്ക്കുന്നത്?"

ഇത് കേട്ട് രാമു എവിടുന്നോ ഓടിപ്പാഞ്ഞ് വന്നു, "പ്ഭ! നായിന്റെ മോനേ. സ്വന്തം അമ്മയെ കുറ്റം പറയുന്നോടാ? ഈ അമ്മയല്ലേടാ നിന്നെ ഇത്രേം നാളും വളർത്തിയത്?"

 ആവേശത്തിനിടെ സ്വന്തം തന്തയ്ക്ക് കൂടിയാണ് വിളിച്ചത് എന്നുപോലും രാമു മറന്നുപോയി. അല്ലെങ്കിലും രാമു അങ്ങനാണ്, അതാണ് രാമു.

മാതൃസ്നേഹിയായ രാമുവിനോട് ദാമു പറഞ്ഞു - "ചേട്ടാ, അമ്മ ചുമയ്ക്കുന്നുണ്ട്. അമ്മയ്ക്ക് വല്ല ആരോഗ്യപ്രശ്നവും ആണെങ്കിലോ?"

 രാമുവിന് കലിയടങ്ങിയില്ല, "എന്ത്! എന്റെ അമ്മയ്ക്ക് ഒരു ആരോഗ്യപ്രശ്നവും ഇല്ല. ഉണ്ടാവുകയും ഇല്ല. കാരണം എന്റെ അമ്മ ലോകത്തിലെ ഏറ്റവും നല്ല അമ്മയാണ്. പോറ്റിവളർത്തിയ അമ്മയുടെ കുറ്റം കണ്ടുപിടിക്കുന്ന നീ അപ്പുറത്തെ വീട്ടിലേയ്ക്ക് പോടാ. നിനക്ക് അവിടുത്തെ സ്ത്രീയോടാണ് കൂറ്"

ദാമു പിന്നൊന്നും പറഞ്ഞില്ല.

പിറ്റേന്നായപ്പോൾ കുഞ്ചുവമ്മയ്ക്ക് ചുമ പിന്നേയും കൂടി. എഴുന്നേറ്റ് നടക്കാൻ വയ്യാതായി.

"അമ്മേ, ഇതെന്തോ പ്രശ്നമാണ്. നമുക്ക് ആശുപത്രിയിലേക്ക് പോയാലോ?" - ദാമു ചോദിച്ചു.

കട്ടിലിനരികിൽ അമ്മയ്ക്ക് ആരതി ഉഴിഞ്ഞുകൊണ്ടിരുന്ന രാമു ചാടിയെണീറ്റ് ദാമുവിന്റെ ചെകിട്ടത്ത് ഒരടി വെച്ചുകൊടുത്തു, "ഈ വീട്ടിൽ നിന്നുകൊണ്ട് വേറൊരു വീട്ടിലെ ആളുകൾ നടത്തുന്ന ആശുപത്രിയ്ക്ക് വേണ്ടി വാദിക്കുന്ന നീയൊരു മാതൃദ്രോഹിയാണ്. സ്വന്തം അമ്മയുടെ മഹത്വം മനസിലാക്കാതെ വല്ലവർക്കും വേണ്ടി വാദിക്കുന്ന നീയൊക്കെ ആർക്ക് ഉണ്ടായതാടാ?"

പഴയതുപോലെ സ്വന്തം തള്ളയ്ക്ക് വിളിക്കുകയാണ് ചെയ്തത് എന്ന് രാമു ഓർത്തില്ല. അല്ലെങ്കിലും രാമു അങ്ങനാണ്, അതാണ് രാമു.

ദാമു കൂടുതലെന്തെങ്കിലും പറയുന്നതിന് മുന്നേ രാമു വീടിന് മുന്നിൽ ഇറങ്ങിനിന്ന് ബഹളം വെക്കാൻ തുടങ്ങി, "നാട്ടുകാരേ, നിങ്ങൾ നോക്കിയേ. ദേ ഈ മാതൃദ്രോഹി സ്വന്തം അമ്മയെ കുറ്റം പറയുന്നു. എന്റെ അമ്മ ലോകത്തിലെ ഏറ്റവും നല്ല അമ്മയാണ്"

 നാട്ടുകാര് ഈ നാട്ടുകാര് തന്നെയായിരുന്നു. അതുകൊണ്ട് അവര് കൂടുതലൊന്നും അന്വേഷിക്കാൻ മെനക്കെട്ടില്ല. "ഹും! രാമു എന്തൊരു മാതൃസ്നേഹിയാണ്! ആ ദാമുവാകട്ടെ സ്വന്തം അമ്മയുടെ കുറ്റം കണ്ടുപിടിക്കാൻ നടക്കുവാ. ഇവനൊക്കെ ഒരു മകനാണോ" എന്നവർ ആശ്ചര്യം കൊണ്ടു.

അടുത്ത ദിവസം കുഞ്ചുവമ്മയ്ക്ക് കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ കഴിയാതായി. ദാമു മുറിയിലേയ്ക്ക് ചെന്നപ്പോൾ, ആരതി ഉഴിഞ്ഞുകൊണ്ടിരുന്ന രാമു കൈയിലെ കുറുവടി എടുത്ത് കാട്ടി കണ്ണുരുട്ടി. എന്തെങ്കിലും പറഞ്ഞുപോയാൽ തടി കേടാവുമെന്ന് ദാമുവിന് മനസ്സിലായി. കാരണം രാമു അങ്ങനാണ്, അതാണ് രാമു.

 ദാമു സങ്കടത്തോടെ വാതിലിൽ നിന്ന് അമ്മയെ നോക്കി നിന്നു. കുഞ്ചുവമ്മ നെഞ്ചത്ത് കൈവച്ച് ആഞ്ഞാഞ്ഞ് ചുമച്ചുകൊണ്ട്, കിതച്ചുകൊണ്ട് അവിടെ കിടന്നു. രാമു പതിവ് പോലെ മുറ്റത്തിറങ്ങി വിളിച്ചുപറഞ്ഞു, "എന്റെ അമ്മ ലോകത്തിലെ ഏറ്റവും നല്ല അമ്മയാണ്"

അത് കേട്ട് നാട്ടുകാരും പറഞ്ഞു, "രാമു ഒരു മാതൃസ്നേഹി തന്നെ!"

Comments

  1. ദേശ വെറിയന്റെ കപട മാതൃ സ്നേഹം !

    ReplyDelete

Post a Comment

Popular posts from this blog

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...

ആനവണ്ടിയുടെ ആനച്ചതി!

സിൽവർ ലൈൻ ജെറ്റെന്നും പറഞ്ഞ് കെ.എസ്.ആർ.ടീ.സീ കൊട്ടിഘോഷിച്ച് നിരത്തിലിറക്കിയ ബസുകളിലൊന്നിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വന്നു. ഇന്നലെ രാത്രി 9:50-ന് ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയായിരുന്നു ബുക്കിങ്. ആലപ്പുഴ ഒരു പരിപാടി കഴിഞ്ഞ് അത്യാവശ്യമായി അന്ന് തന്നെ മടങ്ങേണ്ടിയിരുന്നതുകൊണ്ടാണ് ബുക്കിങ് പോലുള്ള ചടങ്ങിനൊക്കെ നിന്നത്. ഇല്ലെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ പൊതുവേ കേ.വി.ട്രാവൽസ് (കിട്ടണ വണ്ടി ട്രാവൽസ്) ആണ് പതിവ്. ആലപ്പുഴത്തെ പരിപാടി കഴിഞ്ഞപ്പോൾ വൈകിയതുകൊണ്ട് ഓടെടാ ഓട്ടമായിരുന്നു. ആഹാരം പോലും നേരെ കഴിക്കാതെ ഓടി ടിക്കറ്റിൽ പറഞ്ഞിരുന്ന മുനിസിപ്പൽ സ്റ്റാൻഡിൽ എത്തി. ബസ് പോയിട്ടില്ല എന്ന് അര മണിക്കൂറായി അവിടെ കാത്ത് നിൽക്കുന്ന ഒരാളിൽ നിന്ന് ഉറപ്പിച്ചു. പിന്നങ്ങോട്ട് സമയം കളയാതെ വെയ്റ്റ് ചെയ്യാൻ തുടങ്ങി. ഒപ്പം ആലപ്പുഴയിലെ പ്രഭാഷണ പരിപാടിയ്ക്ക് ക്ഷണിച്ച ശ്രീ. ജോയിയും ഉണ്ട്. ആത്മാർത്ഥതയുടെ അസുഖം ഉള്ളതുകൊണ്ടാണെന്ന് തോന്നുന്നു എന്നെ ബസ് കയറ്റിവിട്ടിട്ടേ പോകുന്നുള്ളു എന്ന് മൂപ്പർക്ക് വാശി!  പറഞ്ഞ സമയം കഴിഞ്ഞ് അര മണിക്കൂറായിട്ടും ബസിന്റെ പൊടി പോലും നഹി. നമ്മുടെ റോഡല്ലേ, അതിലൂടെ ഓടുന്ന ബസല്ലേ അല്പസ്...