Skip to main content

റോഡിലിറങ്ങും മുൻപ്

കഴിഞ്ഞ ദിവസം വൈകിട്ട് ഒരു എട്ട് മണി സമയം. തിരുവനന്തപുരം തൈക്കാട് ആശുപത്രിയുടെ മുന്നിലൂടെയുള്ള റോഡിലൂടെ ഞാൻ ബൈക്കിൽ പോകുന്നു. ആശുപത്രിയ്ക്ക് എതിരേയുള്ള ക്ഷേത്രത്തിനടുത്ത് നിന്ന് ഒരു ചെറിയ പെൺകുട്ടി റോഡിലേയ്ക്ക് ചാടിയിറങ്ങാൻ തുടങ്ങുന്നത് കണ്ട്, ഞാൻ വേഗത കുറച്ചു. പെട്ടെന്നാണത് കണ്ണിൽ പെട്ടത്, റോഡിന്റെ നടുവിൽ എന്റെ തൊട്ടുമുന്നിൽ ഒരു സ്ത്രീ! കണ്ട നിമിഷം രണ്ട് ബ്രേക്കുകളും കൂടി ആഞ്ഞ് പിടിച്ചെങ്കിലും അവരുടെ ദേഹത്ത് മുട്ടി മുട്ടിയില്ല എന്ന മട്ടിലാണ് വണ്ടി നിന്നത്. നേരത്തെ വേഗത കുറച്ചിരുന്നതിനാൽ അപകടം ഒഴിവായി. അവർ കറുത്ത പർദയായിരുന്നു ധരിച്ചിരുന്നത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ എന്റെ നേരെ അവർ തിരിഞ്ഞുനോക്കിയതുകൊണ്ട് മാത്രമാണ് എനിക്കവരുടെ മുഖവും തുടർന്ന് അവരുടെ സാന്നിദ്ധ്യവും കാണാൻ സാധിച്ചത്. അല്ലാത്ത പക്ഷം ഉറപ്പായും ഞാൻ അതേ വേഗതയിൽ അവരെ ചെന്നിടിക്കുമായിരുന്നു.

റോഡിൽ ധരിയ്ക്കുന്ന വസ്ത്രത്തിന്റെ പ്രാധാന്യം പൊതുവേ പറഞ്ഞാൽ ആളുകൾക്ക് മനസിലാവാറില്ല. നമ്മൾ റോഡിൽ നടക്കുമ്പോഴോ മുറിച്ച് കടക്കുമ്പോഴോ അതുവഴി വരുന്ന വാഹനം ഓടിക്കുന്നവർക്ക് നമ്മളെ കാണാനാവുക എന്നത് സുരക്ഷയുടെ ആദ്യ നിബന്ധനയാണ്. അതിൽ നമ്മൾ ധരിയ്ക്കുന്ന വസ്ത്രത്തിന്റെ നിറത്തിന് വലിയ പ്രാധാന്യം ഉണ്ട്, പ്രത്യേകിച്ച് രാത്രിസമയത്ത്. "അവന്റെ വണ്ടിയുടെ മുന്നിൽ ലൈറ്റുണ്ടല്ലോ, പിന്നെന്താ അവനെന്നെ കാണാൻ ബുദ്ധിമുട്ട്!" എന്ന ചില ന്യായങ്ങൾ ഞാൻ നേരിട്ട് കേട്ടിട്ടുണ്ട്. തെറ്റിദ്ധാരണയാണത്. മുന്നിലുള്ള തടസ്സത്തെ കാണാൻ വണ്ടിയുടെ ഹെഡ് ലൈറ്റ് പലപ്പോഴും പോരാതെ വരും. കാരണം ലളിതമാണ്. നമുക്ക് ഒരു വസ്തുവിനെ കാണാനാവുന്നത്, അതിൽ നിന്ന് പുറപ്പെടുന്ന പ്രകാശമോ (ബൾബ്, തീയ് തുടങ്ങിയവയ്ക്ക് മാത്രമേ ഇത് ബാധകമാകൂ), അതിൽ തട്ടി പ്രതിഫലിയ്ക്കുന്ന പ്രകാശമോ നമ്മുടെ കണ്ണിൽ പതിക്കുമ്പോൾ മാത്രമാണ്. ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ മാത്രം ഒരു വസ്തുവിനെ കാണണമെങ്കിൽ, ഹെഡ് ലൈറ്റിൽ നിന്നുള്ള പ്രകാശം അതിൽ തട്ടി തിരിച്ച് നമ്മുടെ കണ്ണിൽ വീഴണം. ഇത് പക്ഷേ ആ വസ്തുവിന്റെ നിറം അനുസരിച്ചിരിക്കും. ഇരുണ്ട നിറമുള്ള വസ്തുക്കൾ വളരെ കുറച്ച് പ്രകാശം മാത്രമേ പ്രതിഫലിപ്പിക്കുന്നുള്ളു. അതുകൊണ്ട് തന്നെ പർദയിട്ട ആ സ്ത്രീയെ ഞാൻ കാണാത്തതുപോലെ, കറുത്ത നിറമുള്ള വസ്ത്രം ധരിച്ച ആളിനെ സ്വന്തം ഹെഡ് ലൈറ്റിന്റെ മാത്രം വെളിച്ചത്തിൽ ഡ്രൈവർക്ക് കാണാനാകില്ല. റോഡിന്റെ വശത്തായിരുന്നിട്ടും ആ ചെറിയ പെൺകുട്ടിയെ കാണാൻ കഴിഞ്ഞത്, അവൾ ഇട്ടിരുന്ന തിളക്കമുള്ള ഫ്രോക്ക് കാരണമാണ്.

റോഡിൽ സ്ട്രീറ്റ് ലൈറ്റ് പോലുള്ള മറ്റ് പ്രകാശ സ്രോതസ്സുകൾ ഉണ്ടെങ്കിൽ നിഴൽ ഉൾപ്പടെയുള്ള കാരണങ്ങൾ കൊണ്ട് കാഴ്ചയിൽ പെടാനുള്ള സാധ്യത കൂടും എങ്കിലും കഴിവതും ഇരുണ്ട നിറമുള്ള വസ്ത്രങ്ങൾ റോഡിൽ ഒഴിവാക്കുന്നതാണ് നല്ലത്. വെള്ളയോ അതുപോലുള്ള പ്രതിഫലനശേഷി കൂടിയ നിറങ്ങളോ വേണം തെരെഞ്ഞെടുക്കാൻ. അല്ലെങ്കിൽ തന്നെ, ആ വരുന്ന വണ്ടി ഓടിയ്ക്കുന്നയാളിന് ഡ്രൈവിങ് അറിയാം, അയാൾക്ക് നമ്മളെ കാണാൻ മാത്രമുള്ള കാഴ്ചശക്തിയുണ്ട്, അയാളുടെ ശ്രദ്ധ റോഡിൽ തന്നെയാണ്, അയാൾ ഓടിയ്ക്കുന്ന വണ്ടിയുടെ ബ്രേക്ക് വേണ്ടവിധം പ്രവർത്തിക്കുന്നുണ്ട്, തുടങ്ങിയ വെറും 'വിശ്വാസങ്ങളുടെ' ബലത്തിലാണ് നമ്മൾ റോഡിലൂടെ സഞ്ചരിക്കുന്നത്. അതിന്റെ കൂടെ സുരക്ഷ ഉറപ്പാക്കാൻ നമ്മളെക്കൊണ്ട് കഴിയുന്നതൊക്കെ നമ്മളും ചെയ്യണ്ടേ? ജീവനുണ്ടെങ്കിലല്ലേ ജീവിതമുള്ളു?

Comments

  1. പർദ്ദക്കെതിരായ സൈക്കളോടിക്കൽ മൂവിനെ ശക്തമായ ഭാഷയിൽ അപലപിക്കുന്നു

    ReplyDelete
  2. നടു റോഡിൽ മരിച്ചു വീഴുന്നവർ മുഴുവൻ പർദ്ധ ധരിച്ച പാവം സ്ത്രീകൾ ആണ്.....
    ഭയങ്കരം തന്നെ ....

    ReplyDelete
  3. നടു റോഡിൽ മരിച്ചു വീഴുന്നവർ മുഴുവൻ പർദ്ധ ധരിച്ച പാവം സ്ത്രീകൾ ആണ്.....
    ഭയങ്കരം തന്നെ ....

    ReplyDelete

Post a Comment

Popular posts from this blog

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...

ആനവണ്ടിയുടെ ആനച്ചതി!

സിൽവർ ലൈൻ ജെറ്റെന്നും പറഞ്ഞ് കെ.എസ്.ആർ.ടീ.സീ കൊട്ടിഘോഷിച്ച് നിരത്തിലിറക്കിയ ബസുകളിലൊന്നിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വന്നു. ഇന്നലെ രാത്രി 9:50-ന് ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയായിരുന്നു ബുക്കിങ്. ആലപ്പുഴ ഒരു പരിപാടി കഴിഞ്ഞ് അത്യാവശ്യമായി അന്ന് തന്നെ മടങ്ങേണ്ടിയിരുന്നതുകൊണ്ടാണ് ബുക്കിങ് പോലുള്ള ചടങ്ങിനൊക്കെ നിന്നത്. ഇല്ലെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ പൊതുവേ കേ.വി.ട്രാവൽസ് (കിട്ടണ വണ്ടി ട്രാവൽസ്) ആണ് പതിവ്. ആലപ്പുഴത്തെ പരിപാടി കഴിഞ്ഞപ്പോൾ വൈകിയതുകൊണ്ട് ഓടെടാ ഓട്ടമായിരുന്നു. ആഹാരം പോലും നേരെ കഴിക്കാതെ ഓടി ടിക്കറ്റിൽ പറഞ്ഞിരുന്ന മുനിസിപ്പൽ സ്റ്റാൻഡിൽ എത്തി. ബസ് പോയിട്ടില്ല എന്ന് അര മണിക്കൂറായി അവിടെ കാത്ത് നിൽക്കുന്ന ഒരാളിൽ നിന്ന് ഉറപ്പിച്ചു. പിന്നങ്ങോട്ട് സമയം കളയാതെ വെയ്റ്റ് ചെയ്യാൻ തുടങ്ങി. ഒപ്പം ആലപ്പുഴയിലെ പ്രഭാഷണ പരിപാടിയ്ക്ക് ക്ഷണിച്ച ശ്രീ. ജോയിയും ഉണ്ട്. ആത്മാർത്ഥതയുടെ അസുഖം ഉള്ളതുകൊണ്ടാണെന്ന് തോന്നുന്നു എന്നെ ബസ് കയറ്റിവിട്ടിട്ടേ പോകുന്നുള്ളു എന്ന് മൂപ്പർക്ക് വാശി!  പറഞ്ഞ സമയം കഴിഞ്ഞ് അര മണിക്കൂറായിട്ടും ബസിന്റെ പൊടി പോലും നഹി. നമ്മുടെ റോഡല്ലേ, അതിലൂടെ ഓടുന്ന ബസല്ലേ അല്പസ്...