Skip to main content

റോഡിലിറങ്ങും മുൻപ്

കഴിഞ്ഞ ദിവസം വൈകിട്ട് ഒരു എട്ട് മണി സമയം. തിരുവനന്തപുരം തൈക്കാട് ആശുപത്രിയുടെ മുന്നിലൂടെയുള്ള റോഡിലൂടെ ഞാൻ ബൈക്കിൽ പോകുന്നു. ആശുപത്രിയ്ക്ക് എതിരേയുള്ള ക്ഷേത്രത്തിനടുത്ത് നിന്ന് ഒരു ചെറിയ പെൺകുട്ടി റോഡിലേയ്ക്ക് ചാടിയിറങ്ങാൻ തുടങ്ങുന്നത് കണ്ട്, ഞാൻ വേഗത കുറച്ചു. പെട്ടെന്നാണത് കണ്ണിൽ പെട്ടത്, റോഡിന്റെ നടുവിൽ എന്റെ തൊട്ടുമുന്നിൽ ഒരു സ്ത്രീ! കണ്ട നിമിഷം രണ്ട് ബ്രേക്കുകളും കൂടി ആഞ്ഞ് പിടിച്ചെങ്കിലും അവരുടെ ദേഹത്ത് മുട്ടി മുട്ടിയില്ല എന്ന മട്ടിലാണ് വണ്ടി നിന്നത്. നേരത്തെ വേഗത കുറച്ചിരുന്നതിനാൽ അപകടം ഒഴിവായി. അവർ കറുത്ത പർദയായിരുന്നു ധരിച്ചിരുന്നത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ എന്റെ നേരെ അവർ തിരിഞ്ഞുനോക്കിയതുകൊണ്ട് മാത്രമാണ് എനിക്കവരുടെ മുഖവും തുടർന്ന് അവരുടെ സാന്നിദ്ധ്യവും കാണാൻ സാധിച്ചത്. അല്ലാത്ത പക്ഷം ഉറപ്പായും ഞാൻ അതേ വേഗതയിൽ അവരെ ചെന്നിടിക്കുമായിരുന്നു.

റോഡിൽ ധരിയ്ക്കുന്ന വസ്ത്രത്തിന്റെ പ്രാധാന്യം പൊതുവേ പറഞ്ഞാൽ ആളുകൾക്ക് മനസിലാവാറില്ല. നമ്മൾ റോഡിൽ നടക്കുമ്പോഴോ മുറിച്ച് കടക്കുമ്പോഴോ അതുവഴി വരുന്ന വാഹനം ഓടിക്കുന്നവർക്ക് നമ്മളെ കാണാനാവുക എന്നത് സുരക്ഷയുടെ ആദ്യ നിബന്ധനയാണ്. അതിൽ നമ്മൾ ധരിയ്ക്കുന്ന വസ്ത്രത്തിന്റെ നിറത്തിന് വലിയ പ്രാധാന്യം ഉണ്ട്, പ്രത്യേകിച്ച് രാത്രിസമയത്ത്. "അവന്റെ വണ്ടിയുടെ മുന്നിൽ ലൈറ്റുണ്ടല്ലോ, പിന്നെന്താ അവനെന്നെ കാണാൻ ബുദ്ധിമുട്ട്!" എന്ന ചില ന്യായങ്ങൾ ഞാൻ നേരിട്ട് കേട്ടിട്ടുണ്ട്. തെറ്റിദ്ധാരണയാണത്. മുന്നിലുള്ള തടസ്സത്തെ കാണാൻ വണ്ടിയുടെ ഹെഡ് ലൈറ്റ് പലപ്പോഴും പോരാതെ വരും. കാരണം ലളിതമാണ്. നമുക്ക് ഒരു വസ്തുവിനെ കാണാനാവുന്നത്, അതിൽ നിന്ന് പുറപ്പെടുന്ന പ്രകാശമോ (ബൾബ്, തീയ് തുടങ്ങിയവയ്ക്ക് മാത്രമേ ഇത് ബാധകമാകൂ), അതിൽ തട്ടി പ്രതിഫലിയ്ക്കുന്ന പ്രകാശമോ നമ്മുടെ കണ്ണിൽ പതിക്കുമ്പോൾ മാത്രമാണ്. ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ മാത്രം ഒരു വസ്തുവിനെ കാണണമെങ്കിൽ, ഹെഡ് ലൈറ്റിൽ നിന്നുള്ള പ്രകാശം അതിൽ തട്ടി തിരിച്ച് നമ്മുടെ കണ്ണിൽ വീഴണം. ഇത് പക്ഷേ ആ വസ്തുവിന്റെ നിറം അനുസരിച്ചിരിക്കും. ഇരുണ്ട നിറമുള്ള വസ്തുക്കൾ വളരെ കുറച്ച് പ്രകാശം മാത്രമേ പ്രതിഫലിപ്പിക്കുന്നുള്ളു. അതുകൊണ്ട് തന്നെ പർദയിട്ട ആ സ്ത്രീയെ ഞാൻ കാണാത്തതുപോലെ, കറുത്ത നിറമുള്ള വസ്ത്രം ധരിച്ച ആളിനെ സ്വന്തം ഹെഡ് ലൈറ്റിന്റെ മാത്രം വെളിച്ചത്തിൽ ഡ്രൈവർക്ക് കാണാനാകില്ല. റോഡിന്റെ വശത്തായിരുന്നിട്ടും ആ ചെറിയ പെൺകുട്ടിയെ കാണാൻ കഴിഞ്ഞത്, അവൾ ഇട്ടിരുന്ന തിളക്കമുള്ള ഫ്രോക്ക് കാരണമാണ്.

റോഡിൽ സ്ട്രീറ്റ് ലൈറ്റ് പോലുള്ള മറ്റ് പ്രകാശ സ്രോതസ്സുകൾ ഉണ്ടെങ്കിൽ നിഴൽ ഉൾപ്പടെയുള്ള കാരണങ്ങൾ കൊണ്ട് കാഴ്ചയിൽ പെടാനുള്ള സാധ്യത കൂടും എങ്കിലും കഴിവതും ഇരുണ്ട നിറമുള്ള വസ്ത്രങ്ങൾ റോഡിൽ ഒഴിവാക്കുന്നതാണ് നല്ലത്. വെള്ളയോ അതുപോലുള്ള പ്രതിഫലനശേഷി കൂടിയ നിറങ്ങളോ വേണം തെരെഞ്ഞെടുക്കാൻ. അല്ലെങ്കിൽ തന്നെ, ആ വരുന്ന വണ്ടി ഓടിയ്ക്കുന്നയാളിന് ഡ്രൈവിങ് അറിയാം, അയാൾക്ക് നമ്മളെ കാണാൻ മാത്രമുള്ള കാഴ്ചശക്തിയുണ്ട്, അയാളുടെ ശ്രദ്ധ റോഡിൽ തന്നെയാണ്, അയാൾ ഓടിയ്ക്കുന്ന വണ്ടിയുടെ ബ്രേക്ക് വേണ്ടവിധം പ്രവർത്തിക്കുന്നുണ്ട്, തുടങ്ങിയ വെറും 'വിശ്വാസങ്ങളുടെ' ബലത്തിലാണ് നമ്മൾ റോഡിലൂടെ സഞ്ചരിക്കുന്നത്. അതിന്റെ കൂടെ സുരക്ഷ ഉറപ്പാക്കാൻ നമ്മളെക്കൊണ്ട് കഴിയുന്നതൊക്കെ നമ്മളും ചെയ്യണ്ടേ? ജീവനുണ്ടെങ്കിലല്ലേ ജീവിതമുള്ളു?

Comments

  1. പർദ്ദക്കെതിരായ സൈക്കളോടിക്കൽ മൂവിനെ ശക്തമായ ഭാഷയിൽ അപലപിക്കുന്നു

    ReplyDelete
  2. നടു റോഡിൽ മരിച്ചു വീഴുന്നവർ മുഴുവൻ പർദ്ധ ധരിച്ച പാവം സ്ത്രീകൾ ആണ്.....
    ഭയങ്കരം തന്നെ ....

    ReplyDelete
  3. നടു റോഡിൽ മരിച്ചു വീഴുന്നവർ മുഴുവൻ പർദ്ധ ധരിച്ച പാവം സ്ത്രീകൾ ആണ്.....
    ഭയങ്കരം തന്നെ ....

    ReplyDelete

Post a Comment

Popular posts from this blog

പ്രകൃതിയുടെ നടപ്പുരീതികളും മനുഷ്യന്റെ തലച്ചോറും

നമ്മുടെയീ പ്രകൃതിയിൽ ചില നടപ്പുരീതികൾ ഉണ്ട്. ഞെട്ടറ്റ പഴം താഴെയ്ക്ക് വീഴും, ചൂട് ചായ തുറന്നുവച്ചാൽ അത് തണുക്കും, ഐസുവെള്ളം തുറന്നുവെച്ചാൽ അത് ചൂടാകും, എന്നിങ്ങനെ പ്രകൃതിയിൽ സ്വാഭാവികമായി നടക്കുന്ന പ്രക്രിയകളെയാണ് നടപ്പുരീതികൾ എന്നുദ്ദേശിച്ചത്. അതിന്റെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്ന ചില പ്രകൃതിനിയമങ്ങൾ (Laws of nature) ഉണ്ട്. ഫിസിക്സ് ക്ലാസ്സിൽ അത്തരം നിയമങ്ങളെക്കുറിച്ച് നമുക്ക് പഠിയ്ക്കാൻ കഴിയും. പക്ഷേ ഇവിടുത്തെ വിഷയം ഈ നിയമങ്ങൾ മനസിലാക്കാൻ നമ്മൾ എത്രത്തോളം സജ്ജരാണ് എന്നതാണ്. ഈയുള്ളതൊക്കെ അനുസരിക്കുന്നത് ദൈവം എന്ന് വിളിക്കപ്പെടുന്നൊരു ആകാശമൂപ്പിലാൻ എഴുതിയുണ്ടാക്കിയ ഭരണഘടനാച്ചട്ടങ്ങളാണെന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ച് ഇപ്പറഞ്ഞതൊരു പ്രശ്നമേയല്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് "അത് അങ്ങനെയാ!" എന്നൊരു മറുപടിയിൽ കാര്യം കഴിയും. അവർ ഭാഗ്യമുള്ളവരാണ്. അവരുടെ ജീവിതവും ചിന്തകളും, പഞ്ചസാര കൂടുതലിട്ടാൽ കട്ടൻചായക്ക് മധുരം കൂടും എന്നതുപോലെയുള്ള ലളിതമായ യുക്തിയിൽ കടന്നുപോകും. മറിച്ച് പ്രകൃതിനിയമങ്ങളെ കൂടുതൽ വിശദമായി മനസിലാക്കിയെടുക്കാൻ ഒരു ശ്രമം നടത്തിയാൽ, അത്ര എളുപ്പമുള്ളതല്ല അത്. പ്ര...

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

"നിങ്ങൾ പഠിച്ചിട്ട് വിമർശിക്കൂ"

"ചേട്ടാ, ഇന്നാള് ഞാനൊരു പുസ്തകം വായിച്ചു. കഥയും നോവല്വോന്നുമല്ല. 1800 പേജുകളുള്ള, വളരെ വിജ്ഞാനപ്രദമായ ഒരു വലിയ പുസ്തകം. ഇന്‍ഡ്യയെക്കുറിച്ചാണ് അതില്‍ വിവരിക്കുന്നത്. ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്ത മാവോ സേ തൂങ്ങിന്റെ ജീവിതകഥയും തുടര്‍ന്ന് എബ്രഹാം ലിങ്കണ്‍ ചെങ്കോട്ടയില്‍ സത്യപ്രതിജ്ഞ ചെയ്ത് ഇന്‍ഡ്യയുടെ ആദ്യ പ്രധാനമന്ത്രി ആയതുവരെയുള്ള സംഭവങ്ങളുമാണ് അതിന്റെ ആമുഖം." "എന്ത്?! നീയെന്തോന്നെടാ ഈ പറയുന്നത്?" "ആ, അതേന്നേ! പിന്നെയുള്ള പന്ത്രണ്ട് അദ്ധ്യായങ്ങളില്‍ ഇന്‍ഡ്യയുടെ ചരിത്രം മൊത്തം വിശദമായി പ്രതിപാദിക്കുന്നുണ്ട്". "ശ്ശെന്റെ പൊന്നേ! നീയാ 1800 പേജും വായിച്ചാ?!" "വായിച്ചു. പിന്നില്ലാതെ?" "നിനക്ക് വേറെ പണിയൊന്നുമില്ലേ, ഇമ്മാതിരി ഐറ്റങ്ങളൊക്കെ വായിച്ച് സമയം കളയാന്‍?" "അതെങ്ങനാ ചേട്ടാ സമയം കളയലാവുന്നത്?" "എടാ, ഇതൊക്കെ വായിച്ച് തുടങ്ങുമ്പോള്‍ തന്നെ അറിഞ്ഞൂടെ സാധനം മൊത്തം പൊട്ടത്തെറ്റാണെന്ന്? പിന്നെ വായിച്ച് സമയം കളയണോ?" "എന്നാലും ചേട്ടാ ഇത്രയും വിശദമായി എഴുതിയേക്കുന്നതല്ല...