Skip to main content

റോഡിലിറങ്ങും മുൻപ്

കഴിഞ്ഞ ദിവസം വൈകിട്ട് ഒരു എട്ട് മണി സമയം. തിരുവനന്തപുരം തൈക്കാട് ആശുപത്രിയുടെ മുന്നിലൂടെയുള്ള റോഡിലൂടെ ഞാൻ ബൈക്കിൽ പോകുന്നു. ആശുപത്രിയ്ക്ക് എതിരേയുള്ള ക്ഷേത്രത്തിനടുത്ത് നിന്ന് ഒരു ചെറിയ പെൺകുട്ടി റോഡിലേയ്ക്ക് ചാടിയിറങ്ങാൻ തുടങ്ങുന്നത് കണ്ട്, ഞാൻ വേഗത കുറച്ചു. പെട്ടെന്നാണത് കണ്ണിൽ പെട്ടത്, റോഡിന്റെ നടുവിൽ എന്റെ തൊട്ടുമുന്നിൽ ഒരു സ്ത്രീ! കണ്ട നിമിഷം രണ്ട് ബ്രേക്കുകളും കൂടി ആഞ്ഞ് പിടിച്ചെങ്കിലും അവരുടെ ദേഹത്ത് മുട്ടി മുട്ടിയില്ല എന്ന മട്ടിലാണ് വണ്ടി നിന്നത്. നേരത്തെ വേഗത കുറച്ചിരുന്നതിനാൽ അപകടം ഒഴിവായി. അവർ കറുത്ത പർദയായിരുന്നു ധരിച്ചിരുന്നത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ എന്റെ നേരെ അവർ തിരിഞ്ഞുനോക്കിയതുകൊണ്ട് മാത്രമാണ് എനിക്കവരുടെ മുഖവും തുടർന്ന് അവരുടെ സാന്നിദ്ധ്യവും കാണാൻ സാധിച്ചത്. അല്ലാത്ത പക്ഷം ഉറപ്പായും ഞാൻ അതേ വേഗതയിൽ അവരെ ചെന്നിടിക്കുമായിരുന്നു.

റോഡിൽ ധരിയ്ക്കുന്ന വസ്ത്രത്തിന്റെ പ്രാധാന്യം പൊതുവേ പറഞ്ഞാൽ ആളുകൾക്ക് മനസിലാവാറില്ല. നമ്മൾ റോഡിൽ നടക്കുമ്പോഴോ മുറിച്ച് കടക്കുമ്പോഴോ അതുവഴി വരുന്ന വാഹനം ഓടിക്കുന്നവർക്ക് നമ്മളെ കാണാനാവുക എന്നത് സുരക്ഷയുടെ ആദ്യ നിബന്ധനയാണ്. അതിൽ നമ്മൾ ധരിയ്ക്കുന്ന വസ്ത്രത്തിന്റെ നിറത്തിന് വലിയ പ്രാധാന്യം ഉണ്ട്, പ്രത്യേകിച്ച് രാത്രിസമയത്ത്. "അവന്റെ വണ്ടിയുടെ മുന്നിൽ ലൈറ്റുണ്ടല്ലോ, പിന്നെന്താ അവനെന്നെ കാണാൻ ബുദ്ധിമുട്ട്!" എന്ന ചില ന്യായങ്ങൾ ഞാൻ നേരിട്ട് കേട്ടിട്ടുണ്ട്. തെറ്റിദ്ധാരണയാണത്. മുന്നിലുള്ള തടസ്സത്തെ കാണാൻ വണ്ടിയുടെ ഹെഡ് ലൈറ്റ് പലപ്പോഴും പോരാതെ വരും. കാരണം ലളിതമാണ്. നമുക്ക് ഒരു വസ്തുവിനെ കാണാനാവുന്നത്, അതിൽ നിന്ന് പുറപ്പെടുന്ന പ്രകാശമോ (ബൾബ്, തീയ് തുടങ്ങിയവയ്ക്ക് മാത്രമേ ഇത് ബാധകമാകൂ), അതിൽ തട്ടി പ്രതിഫലിയ്ക്കുന്ന പ്രകാശമോ നമ്മുടെ കണ്ണിൽ പതിക്കുമ്പോൾ മാത്രമാണ്. ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ മാത്രം ഒരു വസ്തുവിനെ കാണണമെങ്കിൽ, ഹെഡ് ലൈറ്റിൽ നിന്നുള്ള പ്രകാശം അതിൽ തട്ടി തിരിച്ച് നമ്മുടെ കണ്ണിൽ വീഴണം. ഇത് പക്ഷേ ആ വസ്തുവിന്റെ നിറം അനുസരിച്ചിരിക്കും. ഇരുണ്ട നിറമുള്ള വസ്തുക്കൾ വളരെ കുറച്ച് പ്രകാശം മാത്രമേ പ്രതിഫലിപ്പിക്കുന്നുള്ളു. അതുകൊണ്ട് തന്നെ പർദയിട്ട ആ സ്ത്രീയെ ഞാൻ കാണാത്തതുപോലെ, കറുത്ത നിറമുള്ള വസ്ത്രം ധരിച്ച ആളിനെ സ്വന്തം ഹെഡ് ലൈറ്റിന്റെ മാത്രം വെളിച്ചത്തിൽ ഡ്രൈവർക്ക് കാണാനാകില്ല. റോഡിന്റെ വശത്തായിരുന്നിട്ടും ആ ചെറിയ പെൺകുട്ടിയെ കാണാൻ കഴിഞ്ഞത്, അവൾ ഇട്ടിരുന്ന തിളക്കമുള്ള ഫ്രോക്ക് കാരണമാണ്.

റോഡിൽ സ്ട്രീറ്റ് ലൈറ്റ് പോലുള്ള മറ്റ് പ്രകാശ സ്രോതസ്സുകൾ ഉണ്ടെങ്കിൽ നിഴൽ ഉൾപ്പടെയുള്ള കാരണങ്ങൾ കൊണ്ട് കാഴ്ചയിൽ പെടാനുള്ള സാധ്യത കൂടും എങ്കിലും കഴിവതും ഇരുണ്ട നിറമുള്ള വസ്ത്രങ്ങൾ റോഡിൽ ഒഴിവാക്കുന്നതാണ് നല്ലത്. വെള്ളയോ അതുപോലുള്ള പ്രതിഫലനശേഷി കൂടിയ നിറങ്ങളോ വേണം തെരെഞ്ഞെടുക്കാൻ. അല്ലെങ്കിൽ തന്നെ, ആ വരുന്ന വണ്ടി ഓടിയ്ക്കുന്നയാളിന് ഡ്രൈവിങ് അറിയാം, അയാൾക്ക് നമ്മളെ കാണാൻ മാത്രമുള്ള കാഴ്ചശക്തിയുണ്ട്, അയാളുടെ ശ്രദ്ധ റോഡിൽ തന്നെയാണ്, അയാൾ ഓടിയ്ക്കുന്ന വണ്ടിയുടെ ബ്രേക്ക് വേണ്ടവിധം പ്രവർത്തിക്കുന്നുണ്ട്, തുടങ്ങിയ വെറും 'വിശ്വാസങ്ങളുടെ' ബലത്തിലാണ് നമ്മൾ റോഡിലൂടെ സഞ്ചരിക്കുന്നത്. അതിന്റെ കൂടെ സുരക്ഷ ഉറപ്പാക്കാൻ നമ്മളെക്കൊണ്ട് കഴിയുന്നതൊക്കെ നമ്മളും ചെയ്യണ്ടേ? ജീവനുണ്ടെങ്കിലല്ലേ ജീവിതമുള്ളു?

Comments

  1. പർദ്ദക്കെതിരായ സൈക്കളോടിക്കൽ മൂവിനെ ശക്തമായ ഭാഷയിൽ അപലപിക്കുന്നു

    ReplyDelete
  2. നടു റോഡിൽ മരിച്ചു വീഴുന്നവർ മുഴുവൻ പർദ്ധ ധരിച്ച പാവം സ്ത്രീകൾ ആണ്.....
    ഭയങ്കരം തന്നെ ....

    ReplyDelete
  3. നടു റോഡിൽ മരിച്ചു വീഴുന്നവർ മുഴുവൻ പർദ്ധ ധരിച്ച പാവം സ്ത്രീകൾ ആണ്.....
    ഭയങ്കരം തന്നെ ....

    ReplyDelete

Post a Comment

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

ലിഫ്റ്റ്

നടന്ന് തളരുന്നിടത്ത് ഒരു കാറിൽ ലിഫ്റ്റ് കിട്ടുന്നത് എത്ര ആശ്വാസകരമായിരിയ്ക്കും അല്ലേ? എന്റെയാ ധാരണ മാറിയത് ഞാൻ എമ്മസ്സി പഠിയ്ക്കുന്ന കാലത്താണ്. കഥ ഇങ്ങനെ... ഞാൻ ഒരു പ്രമുഖ ഗവേഷണസ്ഥാപനത്തിൽ എമ്മസ്സി പ്രോജക്റ്റ് ചെയ്യുന്ന സമയം. എന്നും രാവിലെ ബസിൽ നിന്നിറങ്ങി ഏതാണ്ട് ഒന്നര കിലോമീറ്റർ നടന്നാണ് സ്ഥാപനത്തിലേയ്ക്ക് പോകുന്നത്. അങ്ങോട്ട് ബസ് ഇല്ലാഞ്ഞിട്ടല്ല, മറിച്ച് അന്നും (അതെ, അന്നും) മൊടയ്ക്ക് കുറവില്ലാതിരുന്നതുകൊണ്ട് മാത്രമാണ് ബസിന് വേണ്ടി കാക്കാതെ വേനൽക്കാലത്തെ വെയിലും കൊണ്ട് രാവിലെ ഒമ്പതര മണിയ്ക്കുള്ള ഈ നടത്തം. സംഭവദിവസവും ഞാൻ ആവേശത്തിന് ലവലേശം ചോർച്ച സംഭവിക്കാതെ ആഞ്ഞ് നടക്കുകയാണ്. ഏതാണ്ട് പാതി ദൂരം ആയപ്പോഴേയ്ക്കും ഒരു മാരുതി-800 വന്ന് തൊട്ടടുത്ത് നിർത്തി. ഓടിച്ചിരുന്ന മദ്ധ്യവയസ്കൻ ഒരു ചോദ്യം, "ABCD- ലെ പയ്യനല്ലേ?" (ABCD = സ്ഥാപനത്തിന്റെ പേര്) സാങ്കേതികമായി ABCD-ലെ പയ്യനല്ല എന്നും രണ്ടുമാസത്തെ എമ്മസ്സി പ്രോജക്റ്റ് ചെയ്യാനായി വന്ന വരുത്തനാണെന്നും വിശദീകരിക്കാൻ നടുറോഡിലെ പൊരിവെയിൽ ഒരു നല്ല സാഹചര്യമല്ലായിരുന്നു. അത് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും, "കേറനിയാ... ഞാനും അവിടെയാ...

സയൻസും രാഷ്ട്രീയവും

അലുവയും മത്തിക്കറിയും പോലുള്ള വിഷയങ്ങളാണ്. ഒന്നിന് മറ്റേതിൽ പങ്കില്ല, പരസ്പരം കൂട്ടിക്കലർത്തരുത് എന്നൊക്കെയാണ് പൊതുവേ പറയാറ്. ശരിയാണ് താനും. പക്ഷേ ചില പ്രധാനകാര്യങ്ങൾ കൂടി അതിനോട് ചേർത്ത് പറയേണ്ടതുണ്ട് എന്ന് തോന്നി. ഗുണ്ടകളെ എങ്ങനെ നിരപ്പാക്കാം! ചതിക്കാത്ത ചന്തു എന്ന സിനിമയിലെ ഒരു രംഗമോർക്കുന്നുണ്ടോ? നായകന് തടങ്കലിൽ കഴിയുന്ന കാമുകിയെ ഇറക്കിക്കൊണ്ട് വരണം. എങ്ങനെ സാധിയ്ക്കുമെന്നറിയാതെ ദുഃഖിച്ച് നിൽക്കുന്ന നായകനോട് ലാലിന്റെ കഥാപാത്രം കോൺഫിഡൻസ് നൽകുന്നവിധം ഒരു മാർഗം പറഞ്ഞുകൊടുക്കുന്നു. ''നീ നേരെ തോട്ടക്കാട്ടുകര സ്റ്റോപ്പിൽ ബസ്സിറങ്ങുന്നു. കവലേലെ പരമുനായരുടെ കടയിൽ നിന്ന് ഒരു കവർ ദിനേശ് ബീഡി വാങ്ങി കത്തിച്ച് പൊകേം വിട്ട്, നെഞ്ചും വിരിച്ച് അവളുടെ വീട്ടിലേയ്ക്ക് കേറി ചെല്ലുന്നു. അപ്പോൾ കുറേ ഗുണ്ടകൾ നിനക്ക് ചുറ്റും വരുന്നു. നീ അവരെയൊക്കെ അടിച്ച് നിരപ്പാക്കിയിട്ട് അവളെ തൂക്കിയെടുത്ത് ഇങ്ങോട്ട് പോരുന്നു." ഇത് സിനിമയിൽ തമാശയായിട്ടാണ് കാണിക്കുന്നത്. പക്ഷേ ചിലയിടങ്ങളിൽ ഏതാണ്ട് ഇതേപോലുള്ള മാർഗങ്ങൾ വളരെ സീരിയസ്സായിട്ട് ആൾക്കാർ പറയുന്നത് കേട്ടിട്ടുണ്ട്. ഉദാഹരണത്തിന്, ചില യുക്തിവാദി ...