Skip to main content

ഒരു ശബ്ദം കൂടി അടിച്ചമർത്തപ്പെട്ടിരിക്കുന്നു…


തീവ്രവാദം, ഭീകരവാദം എന്നൊക്കെ കേൾക്കുമ്പോൾ സിനിമകൾ പഠിപ്പിച്ച താടിയും തൊപ്പിയും യൂണിഫോമാണ് നമ്മുടെ മനസിലേയ്ക്ക് വരുന്നത്. എന്നാൽ ആ ചിത്രമൊക്കെ പൊളിച്ചെഴുതേണ്ട കാലം പണ്ടേ അതിക്രമിച്ചിരിക്കുന്നു. പ്രശസ്ത കന്നഡപണ്ഡിതനും ഗവേഷകനും ഹംപി സർവകലാശാല മുൻ വൈസ് ചാൻസലറുമായ എം. എം. കാൽബർഗി ദാരുണമായി കൊല ചെയ്യപ്പെട്ടിരിക്കുന്നു. 78 വയസ്സുള്ള ആ വൃദ്ധൻ കൊല്ലപ്പെട്ടത് കവർച്ചാ ശ്രമത്തിനിടെയോ പൊതുസ്ഥലത്തെ ബോംബ് സ്ഫോടനത്തിലോ ഒന്നുമല്ല. രണ്ട് ചെറുപ്പക്കാർ വീട്ടിൽ ചെന്ന് കോളിംഗ് ബെൽ അമർത്തി പുറത്തുവരുത്തി നെറ്റിയിലും നെഞ്ചിലും വെടിവെച്ച് കൊന്നു! അദ്ദേഹം ചെയ്ത തെറ്റ് കന്നഡഭാഷയിൽ പാണ്ഡിത്യം ഉണ്ടാക്കി, അതുപയോഗിച്ച് ആനാചാരങ്ങൾക്കെതിരെ ശബ്ദമുയർത്തി എന്നതാണ്. നാളെയും ഷാർലി ഹെബ്ദോ കാർട്ടൂൺ ആക്രമണത്തെ അപലപിക്കുമ്പോൾ ഈ സംഭവം നമുക്ക് ഓർമ വരാൻ സാധ്യതയില്ല. കാരണം ഇതൊന്നും നമ്മുടെ കണ്ണിൽ ഭീകരവാദം ആയിട്ടില്ല. ഒരു വൃദ്ധന്റെ എഴുത്തുകളെ ഭയക്കുന്ന, തലയിൽ വെളിവില്ലാത്ത, എണ്ണത്തിൽ വളരുന്ന ഒരു ജനക്കൂട്ടം നമുക്ക് ‘അവര് കുറേപേർ’ മാത്രമാണ് ഇപ്പോഴും. വലതുപക്ഷ തീവ്രവാദം ഇൻഡ്യയുടെ മേൽ കരിനിഴൽ വീഴ്ത്തിയിട്ടും, ദേശദ്രോഹികൾ ദേശസ്നേഹത്തിന്റെ കൊടിയും പിടിച്ച് അഴിഞ്ഞാട്ടം തുടങ്ങിയിട്ടും നമ്മുടെ കണ്ണ് തുറന്നിട്ടില്ല. അവിടെ ആരോ, അവിടെ ആരുടേതോ ആയ പ്രശ്നങ്ങൾക്കായി, അവിടെ എന്തൊക്കെയോ ചെയ്യുന്നു… എന്ന ലാഘവബുദ്ധിയോടെ സ്വന്തം കാര്യം നോക്കി അങ്ങ് ജീവിയ്ക്കുന്നു. ഒരുപക്ഷേ സ്വന്തം കഴുത്തിൽ പിടി വീണാൽ പോലും നമുക്ക് മനസിലായെന്ന് വരില്ല, അത്രയ്ക്കുണ്ട് ബോധം. 

കാൽബർഗിയുടേത് ആദ്യത്തെ സംഭവമല്ല. 2013 ആഗസ്റ്റിലാണ് അന്ധവിശ്വാസങ്ങൾക്കെതിരേ പോരാടിയ നരേന്ദ്ര ധബോൽക്കർ വെടിയേറ്റ് മരിയ്ക്കുന്നത്. സമാനമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്ന കമ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പാൻസാരേ 2015  ഫെബ്രുവരിയിൽ സമാനമായ രീതിയിൽ കൊല്ലപ്പെട്ടു. ഈ രണ്ട് സംഭവങ്ങളിലും ഇന്നും പോലീസ് അന്വേഷണം എങ്ങും എത്തിയിട്ടില്ല. ആര് എന്തിന് ഈ വൃദ്ധരെ കൊന്നുകളഞ്ഞു എന്നത് ഇപ്പോഴും ദുരൂഹമത്രേ! ഇവരെല്ലാവരും യുക്തിവാദികളും ഒരേ കാക്കക്കൂട്ടിലേയ്ക്ക് വിമർശനമെയ്തവരാണെന്നും അറിഞ്ഞിട്ടും ഇപ്പോഴും എല്ലാം ദുരൂഹം! കാൽബർഗിയുടെ മരണം നടന്ന് അധികം കഴിയും മുന്നേ ബജ്രംഗ്ദൾ പ്രവർത്തകൻ ഭുവിത് ഷെട്ടി, ട്വിറ്ററിൽ എഴുതിയത് “അന്ന് യു. ആർ. അനന്തമൂർത്തി, ഇന്ന് കാൽബർഗി. ഹിന്ദുത്വത്തെ കളിയാക്കിയാൽ പട്ടികളെപ്പോലെ ചാവും. അടുത്തത് നിങ്ങളാണ് കെ. എസ്. ഭഗ്‌വാൻ” എന്നാണ്. (കന്നഡിക യുക്തിവാദിയായ കെ. എസ്. ഭഗ്‌വാനാണ് അടുത്ത ഭീഷണി) ട്വിറ്ററിൽ കടുത്ത പ്രതികരണങ്ങൾ വന്നപ്പോൾ അയാൾ ട്വീറ്റ് ഡിലീറ്റ് ചെയ്ത് സ്വന്തം ട്വിറ്റർ ഹാൻഡിലായ @GarudaPurana (വിക്രമിന്റെ ‘അന്യൻ’ സിനിമ കണ്ടവർക്ക് ഈ ഗരുഡപുരാണ എന്ന വാക്ക് കേൾക്കുമ്പോൾ എന്ത് തോന്നുന്നു?) ഡിസേബിൾ ചെയ്തുകളഞ്ഞു. മറ്റൊരിയ്ക്കൽ പശുക്കളെ കടത്തിയ ഒരു മുസ്ലീമിന്റെ കൈ താൻ സ്വയം അരിഞ്ഞിട്ടുണ്ട് എന്ന് അവകാശപ്പെട്ട ആളാണ് ഈ ഭുവിത് ഷെട്ടി. ഇയാൾക്കൊക്കെ ഇപ്പോഴും സ്വതന്ത്രമായി നടക്കാൻ കഴിയുന്നുണ്ടെങ്കിൽ അതിനർത്ഥം നമ്മളൊക്കെ നന്നായി പേടിയ്ക്കണം എന്നാണ്. 

ബംഗ്ലാദേശിൽ ബ്ലോഗർമാർ കൊല്ലപ്പെടുന്നതിനെ അപലപിയ്ക്കാം. ഐസിസിന്റെ ചെയ്തികളെ അപലപിയ്ക്കാം. പക്ഷേ തത്കാലം അവയെ നമുക്ക് ഭയക്കേണ്ട സാഹചര്യം ഇല്ല. ഭയക്കേണ്ട സംഭവങ്ങൾ ഇതൊക്കെയാണ്. ഇവിടെ നമ്മുടെ പടിവാതിൽക്കൽ കാണുന്ന ലക്ഷണങ്ങളാണ് ആദ്യം കാണേണ്ടതും തിരിച്ചറിയേണ്ടതും. ഉയരാൻ സാധ്യതയുള്ള ശബ്ദങ്ങളെ അവ ഉയരുന്നിടങ്ങളിൽ തന്നെ നിശ്ശബ്ദമാക്കിയാൽ പിന്നെ അവശേഷിയ്ക്കുന്നത് പ്രതികരണശേഷിയില്ലാത്ത ഒരു കഴുതക്കൂട്ടം ആയിരിക്കും എന്ന് അവർക്കറിയാം. നമ്മളത് അറിയാതിരിക്കുന്നിടത്ത് നമ്മുടെ പതനം ആരംഭിയ്ക്കുന്നു.

Comments

Post a Comment

Popular posts from this blog

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...

ആനവണ്ടിയുടെ ആനച്ചതി!

സിൽവർ ലൈൻ ജെറ്റെന്നും പറഞ്ഞ് കെ.എസ്.ആർ.ടീ.സീ കൊട്ടിഘോഷിച്ച് നിരത്തിലിറക്കിയ ബസുകളിലൊന്നിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വന്നു. ഇന്നലെ രാത്രി 9:50-ന് ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയായിരുന്നു ബുക്കിങ്. ആലപ്പുഴ ഒരു പരിപാടി കഴിഞ്ഞ് അത്യാവശ്യമായി അന്ന് തന്നെ മടങ്ങേണ്ടിയിരുന്നതുകൊണ്ടാണ് ബുക്കിങ് പോലുള്ള ചടങ്ങിനൊക്കെ നിന്നത്. ഇല്ലെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ പൊതുവേ കേ.വി.ട്രാവൽസ് (കിട്ടണ വണ്ടി ട്രാവൽസ്) ആണ് പതിവ്. ആലപ്പുഴത്തെ പരിപാടി കഴിഞ്ഞപ്പോൾ വൈകിയതുകൊണ്ട് ഓടെടാ ഓട്ടമായിരുന്നു. ആഹാരം പോലും നേരെ കഴിക്കാതെ ഓടി ടിക്കറ്റിൽ പറഞ്ഞിരുന്ന മുനിസിപ്പൽ സ്റ്റാൻഡിൽ എത്തി. ബസ് പോയിട്ടില്ല എന്ന് അര മണിക്കൂറായി അവിടെ കാത്ത് നിൽക്കുന്ന ഒരാളിൽ നിന്ന് ഉറപ്പിച്ചു. പിന്നങ്ങോട്ട് സമയം കളയാതെ വെയ്റ്റ് ചെയ്യാൻ തുടങ്ങി. ഒപ്പം ആലപ്പുഴയിലെ പ്രഭാഷണ പരിപാടിയ്ക്ക് ക്ഷണിച്ച ശ്രീ. ജോയിയും ഉണ്ട്. ആത്മാർത്ഥതയുടെ അസുഖം ഉള്ളതുകൊണ്ടാണെന്ന് തോന്നുന്നു എന്നെ ബസ് കയറ്റിവിട്ടിട്ടേ പോകുന്നുള്ളു എന്ന് മൂപ്പർക്ക് വാശി!  പറഞ്ഞ സമയം കഴിഞ്ഞ് അര മണിക്കൂറായിട്ടും ബസിന്റെ പൊടി പോലും നഹി. നമ്മുടെ റോഡല്ലേ, അതിലൂടെ ഓടുന്ന ബസല്ലേ അല്പസ്...