Skip to main content

അവരൊക്കെ മനുഷ്യരായിരുന്നു...

ശാസ്ത്രം, വിശേഷിച്ച് ഫിസിക്സ്, പഠിയ്ക്കുമ്പോൾ അതിലെ രസവും ആശയവും ഉൾക്കൊള്ളാൻ പലർക്കും കഴിയാറില്ല. പഠിയ്ക്കാത്തവർക്ക് ദുരൂഹതയും പഠിയ്ക്കുന്നവർക്ക് തലവേദനയുമാണ് പൊതുവേ ഫിസിക്സ്. സ്കൂൾ കോളേജ് തലത്തിലൊക്കെ പാതി തമാശയും പാതി ഗൗരവും ചേർത്ത് "ന്യൂട്ടനും ഐൻസ്റ്റൈനുമൊക്കെ ഇത് കണ്ടുപിടിച്ചതുകൊണ്ടാണ് ഞങ്ങൾക്കിതൊക്കെ പഠിയ്ക്കേണ്ടിവന്നത്" എന്നൊക്കെ കുട്ടികൾ പറയുന്നത് കേട്ടിട്ടുണ്ട്. നിങ്ങളോട് പ്ലസ് ടൂവിനോ ഡിഗ്രിയ്ക്കോ സയൻസെടുക്കാൻ ന്യൂട്ടനും ഐൻസ്റ്റൈനും വന്ന് നിർബന്ധിച്ചിരുന്നോ എന്നാണ് അധ്യാപകനെന്ന നിലയിൽ ഞാൻ ചോദിക്കാറ്.

ഇതിപ്പോൾ പറഞ്ഞത്, ഫിസിക്സിലെ രസം ഉൾക്കൊള്ളാൻ എന്നെ സഹായിച്ച ചില ഘടകങ്ങൾ സൂചിപ്പിക്കാനാണ്. ഭൗതികശാസ്ത്രത്തിലെ കണ്ടുപിടിത്തങ്ങൾ ഉണ്ടായിവന്ന ചരിത്രത്തിൽ, അതിനായി പ്രവർത്തിച്ച ശാസ്ത്രജ്ഞരുടെ ജീവിതങ്ങളാണ് അതിൽ ഏറ്റവും പ്രധാനം. ശാസ്ത്രജ്ഞരുടെ പേരുകൾ നമ്മുടെ ശാസ്ത്രവിദ്യാർത്ഥികൾ പരിചയപ്പെടുന്ന രീതി നോക്കിയാൽ അവരൊക്കെ മനുഷ്യരാണെന്ന ധാരണ പോലും അവർക്കുണ്ടാകാൻ വഴിയില്ല. പല പേരുകളും ചില അളവുകളുടെ യൂണിറ്റുകൾ മാത്രമാണ് അവർക്ക്. കെൽവിൻ, വോൾട്ട, ഓം, ജൂൾ, ന്യൂട്ടൻ ഇങ്ങനെയുള്ള വാക്കുകൾക്കപ്പുറം, ഈ പേരുകൾ വഹിച്ചിരുന്ന വ്യക്തിത്വങ്ങളെ നാം അറിയാൻ ശ്രമിക്കാറോ അറിയിക്കാറോ ഇല്ല. ഇവരെയൊക്കെ, നമ്മുടേത് പോലുള്ള വ്യക്തിജീവിതങ്ങൾ ഉള്ള പച്ച മനുഷ്യരായി അറിയാൻ ശ്രമിക്കവേ ശാസ്ത്രമെന്ന വാക്കിന് എന്റെ മനസ്സിലുള്ള ചിത്രം തന്നെ മാറിയിട്ടുണ്ട് എന്നാണ് അനുഭവം.

ഉദാഹരണത്തിന് ന്യൂട്ടനെ നോക്കുക. തലയിൽ ആപ്പിൾ വീണ ഒരു തമാശക്കഥാപാത്രത്തെയാണ് സ്കൂൾ വിദ്യാഭ്യാസം ആ പേരിൽ നമ്മുടെ മനസിലേയ്ക്ക് ചേർക്കുന്നത്. പക്ഷേ എന്റെ മനസ്സിലെ ന്യൂട്ടന് മറ്റൊരു മുഖമാണ്. ജനിയ്ക്കും മുൻപ് അച്ഛൻ മരണപ്പെട്ട, രണ്ടര വയസ്സിൽ അമ്മ മറ്റൊരു വിവാഹം കഴിച്ച് വീട് മാറിപ്പോയത് കണ്ട, അമ്മയേയും രണ്ടാനച്ഛനേയും ഒരു വീട്ടിലിട്ട് കത്തിച്ചുകളയും എന്ന് ഭീഷണിപ്പെടുത്തിയ ഒരു കുഞ്ഞുന്യൂട്ടൻ ഉണ്ട്. അമ്മൂമ്മയോടൊപ്പം ചെലവഴിച്ച ബാല്യം, ആരെയും വിശ്വസിക്കാത്ത, പറയത്തക്ക സൗഹൃദങ്ങൾ ഒന്നുമില്ലാത്ത, വഴക്കാളിയായ, അന്തർമുഖനും ദുരൂഹനുമായ ഒരു മനുഷ്യനെ രൂപപ്പെടുത്തിയതും, അയാൾ ഭൗതികശാസ്ത്രത്തിന് അടിത്തറ പാകി മനുഷ്യരാശിയുടെ ഗതി തന്നെ മാറ്റിയെഴുതാൻ കാരണക്കാരനായതും ആയ കഥ ഞാൻ മനസിൽ ചിത്രീകരിക്കാൻ ശ്രമിക്കാറുണ്ട്.

അതുപോലെ, ആറ്റം എന്നൊരു സങ്കല്പം ഭൗതികശാസ്ത്രത്തിൽ പരക്കെ അംഗീകരിക്കപ്പെടുന്നതിന് മുൻപ് അതിനെക്കുറിച്ചുള്ള തന്റെ സിദ്ധാന്തങ്ങൾ സമകാലീന ശാസ്ത്രജ്ഞരെ വിശ്വസിപ്പിക്കാൻ കിണഞ്ഞ് പരിശ്രമിച്ച ലഡ്വിഗ് ബോൾട്സ്മാൻ. ഭാര്യയോടും മകളോടും ഒപ്പം വെക്കേഷൻ ചെലവിടാൻ പോയിട്ട് ആ വീടിന്റെ മച്ചിൽ തൂങ്ങി മരിച്ച ബോൾട്സ്മാൻ ആ സമയം എന്തൊക്കെയാവും ചിന്തിച്ചിട്ടുണ്ടാവുക എന്ന് ഞാൻ വെറുതേ ആലോചിക്കാറുണ്ട്.

എം.എസ്.സിയ്ക്ക് എറൻഫെസ്റ്റ് തിയറം (Ehrenfest theorem) പഠിച്ചപ്പോൾ പോൾ എറൻഫെസ്റ്റിനെക്കുറിച്ച് എനിയ്ക്ക് ഒന്നും അറിയില്ലായിരുന്നു. പിന്നീടാണത് വായിച്ചറിഞ്ഞത്. ഗവേഷണത്തിനിടെ വിഷാദരോഗവുമായി അദ്ദേഹം മല്ലിട്ടതും, അതിൽ ആശങ്കാകുലനായി സുഹൃത്തായ ഐൻസ്റ്റൈൻ എറൻഫെസ്റ്റിന്റെ യൂണിവേഴ്സിറ്റിയിലെ മേലുദ്യോഗസ്ഥർക്ക് കത്തെഴുതിയതും ഒക്കെ... ഇന്ന് എറൻഫെസ്റ്റ് തിയറം എന്ന് കേൾക്കുമ്പോൾ, ഓട്ടിസം ബാധിച്ച തന്റെ ഇളയ മകനെ വെടിവെച്ചുകൊന്നിട്ട് ആത്മഹത്യ ചെയ്ത പോൾ എറൻഫെസ്റ്റ് എന്ന വ്യക്തിയെ ഓർക്കാതിരിക്കാൻ ആവില്ല. ഇന്ന് ഞാൻ ബുക്കിലെഴുതുന്ന ആ സിദ്ധാന്തം ഉരുത്തിരിയുമ്പോൾ എറൻഫെസ്റ്റിന്റെ മസ്തിഷ്കത്തിൽ എന്തൊക്കെ ചിന്തകളായിരിക്കും കടന്നുപൊയ്ക്കോണ്ടിരുന്നത് എന്നോർത്ത് അത്ഭുതപ്പെടാറുണ്ട്.

ഇന്ന് കാന്തികക്ഷേത്ര തീവ്രതയുടെ യൂണിറ്റായി 'Tesla' എന്ന വാക്ക് പരിചയപ്പെടുത്തുമ്പോൾ ഞാൻ കുട്ടികളോട് ചോദിക്കാറുണ്ട്, നിക്കോളാ ടെസ്ലയെക്കുറിച്ച് നിങ്ങൾക്ക് എന്തറിയാമെന്ന്. അവരാ പേര് പോലും കേട്ടിട്ടുണ്ടാകില്ല. റേഡിയോ കണ്ടുപിടിച്ച, ഇലക്ട്രിക്കൽ സയൻസിലെ ഏത് സിദ്ധാന്തം നോക്കിയാലും അതിന് പിന്നിൽ എന്തെങ്കിലും സംഭാവന നൽകിയിട്ടുള്ള ടെസ്ല. തോമസ് ആൽവാ എഡിസനുമായി ഉടക്കി പണി വാങ്ങിയിട്ടുള്ള ടെസ്ല... ഒടുവിൽ, മനോരോഗിയായി അന്യഗ്രഹജീവികൾ തന്നോട്ട് സംവദിക്കാൻ ശ്രമിക്കുന്നു എന്നൊക്കെ പറഞ്ഞ് അപഹാസ്യനായി, പരമദരിദ്രനായി തെരുവിൽ ഭിക്ഷയെടുത്ത് മരണമടഞ്ഞ ടെസ്ല. ആ മനുഷ്യനെ അറിയുമ്പോൾ മാഗ്നറ്റിക് ഫീൽഡ് തീവ്രതയുടെ യൂണിറ്റിന് മറ്റൊരു മാനം കൈവരുന്നു.

ഇതൊക്കെ പെട്ടെന്ന് ഓർമ്മവന്ന ഏതാനം ചില ഉദാഹരണങ്ങൾ മാത്രം. വ്യക്തിജീവിതവും അതിലെ വൈകാരികതകളും രാഷ്ട്രീയവും സംസ്കാരവും ഒക്കെ ഇടകലർന്ന് കിടക്കുന്നതാണ് ശാസ്ത്രവും അതിന്റെ കണ്ടെത്തലുകളും. അതിനെ ആ പരിപൂർണതയോടെ ഉൾക്കൊള്ളാൻ ശ്രമിക്കുമ്പോഴേ അതിന്റെ പ്രാധാന്യവും യഥാർത്ഥമൂല്യവും നമ്മുടെ കണ്ണിൽ പെടൂ എന്നാണ് എന്റെ അഭിപ്രായം. ശാസ്ത്രജ്ഞരുടെ വ്യക്തിജീവിതത്തിലെ ത്യാഗങ്ങളും കഷ്ടപ്പാടുകളും വായിച്ചറിഞ്ഞ കുട്ടികൾ മറ്റുള്ളവരെക്കാൾ കൂടുതൽ സയൻസിൽ ശോഭിയ്ക്കുന്നു എന്നൊരു പഠനം അടുത്തിടെ അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ പ്രസിദ്ധീകരിച്ചത് എന്റെയീ തോന്നലിനെ ശരിവെയ്ക്കുന്നുണ്ട്. സിദ്ധാന്തങ്ങൾക്കും സമവാക്യങ്ങൾക്കും അപ്പുറം അതാണ് ശാസ്ത്രത്തിലേയ്ക്ക് നമ്മളെ ആകർഷിക്കാൻ സാധ്യത.

Comments

  1. സയന്‍സിന്റെ മനുഷ്യ മുഖങ്ങള്‍ !! നന്ദി , വൈശാഖന്‍ !!

    ReplyDelete
  2. എന്‍റെ സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് ഇത്തരത്തില്‍ ഉള്ള കഥകള്‍ / ജീവിതങ്ങള്‍ ഒക്കെ പറഞ്ഞു തന്നിരുന്നത് വായനശാലകളിലും സ്കൂളിലും ഒക്കെ നടന്നിരുന്ന പഠന ക്ലാസുകളില്‍ കൂടെ ഒക്കെ ആയിരുന്നു. വലിയ വിദ്യാഭ്യാസ യോഗ്യതകള്‍ ഒന്നും ഇല്ലാത്ത എന്നാല്‍ ഉയര്‍ന്ന ശാസ്ത്ര ബോധം ഉള്ള ചേട്ടന്മാരും മാമന്മാരും ഒക്കെയാണ് ആ ക്ലാസുകള്‍ നടത്തിയിരുന്നതും. എന്നാല്‍ ഇന്ന് അങ്ങനെയുള്ള സംവിധാനങ്ങള്‍ കുറയുന്നുണ്ടോ എന്നു സംശയം ഉണ്ട്. ജനങ്ങളെ ശാസ്ത്രത്തോട്‌ അടുപ്പിക്കാന്‍ ഉള്ള ശ്രമങ്ങള്‍ കുറയുന്നില്ലേ നമ്മുടെ നാട്ടില്‍

    ReplyDelete
  3. നന്നായിട്ടുണ്ട്. ശാസ്ത്രത്തില്‍ മാത്രമല്ല , എല്ലാ മേഖലയിലും അറിയപ്പെടുന്നവര്‍ക്ക് ഇതുപോലെ പിന്നാമ്പുറങ്ങള്‍ കാണും. അല്ലെ ??

    ReplyDelete
  4. സ്കൂളിൽ സയൻസ് പഠിപ്പിക്കുമ്പോൾ പ്രേത്യകിച്ചും ഫിസിക്സും കെമിസ്ട്രിയും പഠിപ്പിക്കുമ്പോൾ എങ്ങനെയെങ്കിലും ബെൽ അടിച്ചാൽ മതിയെന്നായിരുന്നു എപ്പോളും മനസ്സിൽ, ക്‌ളാസ് കഴിഞ്ഞാൽ എന്തെന്നില്ലാത്ത ഒരു ആശ്വാസം തോന്നുമായിരുന്നു. ഇപ്പോൾ ഇതു വായിച്ചപ്പോൾ ആ ക്ലാസ്സൊക്കെ നഷ്ടപ്പെട്ടതിൽ (പെടുത്തിയതിൽ) കുറ്റബോധം തോന്നുന്നു. ശാസ്ത്രജ്ഞന്മാരുടെ വ്യക്തിജീവതം ഒരിക്കലും അറിഞ്ഞിരുന്നില്ല, വളെരെ നന്ദി വൈശാഖൻ.

    ReplyDelete

Post a Comment

Popular posts from this blog

പ്രകൃതിയുടെ നടപ്പുരീതികളും മനുഷ്യന്റെ തലച്ചോറും

നമ്മുടെയീ പ്രകൃതിയിൽ ചില നടപ്പുരീതികൾ ഉണ്ട്. ഞെട്ടറ്റ പഴം താഴെയ്ക്ക് വീഴും, ചൂട് ചായ തുറന്നുവച്ചാൽ അത് തണുക്കും, ഐസുവെള്ളം തുറന്നുവെച്ചാൽ അത് ചൂടാകും, എന്നിങ്ങനെ പ്രകൃതിയിൽ സ്വാഭാവികമായി നടക്കുന്ന പ്രക്രിയകളെയാണ് നടപ്പുരീതികൾ എന്നുദ്ദേശിച്ചത്. അതിന്റെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്ന ചില പ്രകൃതിനിയമങ്ങൾ (Laws of nature) ഉണ്ട്. ഫിസിക്സ് ക്ലാസ്സിൽ അത്തരം നിയമങ്ങളെക്കുറിച്ച് നമുക്ക് പഠിയ്ക്കാൻ കഴിയും. പക്ഷേ ഇവിടുത്തെ വിഷയം ഈ നിയമങ്ങൾ മനസിലാക്കാൻ നമ്മൾ എത്രത്തോളം സജ്ജരാണ് എന്നതാണ്. ഈയുള്ളതൊക്കെ അനുസരിക്കുന്നത് ദൈവം എന്ന് വിളിക്കപ്പെടുന്നൊരു ആകാശമൂപ്പിലാൻ എഴുതിയുണ്ടാക്കിയ ഭരണഘടനാച്ചട്ടങ്ങളാണെന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ച് ഇപ്പറഞ്ഞതൊരു പ്രശ്നമേയല്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് "അത് അങ്ങനെയാ!" എന്നൊരു മറുപടിയിൽ കാര്യം കഴിയും. അവർ ഭാഗ്യമുള്ളവരാണ്. അവരുടെ ജീവിതവും ചിന്തകളും, പഞ്ചസാര കൂടുതലിട്ടാൽ കട്ടൻചായക്ക് മധുരം കൂടും എന്നതുപോലെയുള്ള ലളിതമായ യുക്തിയിൽ കടന്നുപോകും. മറിച്ച് പ്രകൃതിനിയമങ്ങളെ കൂടുതൽ വിശദമായി മനസിലാക്കിയെടുക്കാൻ ഒരു ശ്രമം നടത്തിയാൽ, അത്ര എളുപ്പമുള്ളതല്ല അത്. പ്ര...

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞതും നാം കേട്ടതും...

കഴിഞ്ഞ ദിവസം വിഖ്യാത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ് നടത്തിയ ഒരു പ്രസ്താവന വലിയ വാര്‍ത്താ പ്രധാന്യം നേടിയിരിക്കുകയാണ്. ബ്ലാക് ഹോളുകള്‍ അല്ലെങ്കില്‍ തമോഗര്‍ത്തങ്ങള്‍ എന്നറിയപ്പെടുന്ന ബാഹ്യാകാശ വസ്തുക്കള്‍ സത്യത്തില്‍ നിലവിലില്ല എന്നദ്ദേഹം പറഞ്ഞതായാണ് വാര്‍ത്ത. പൊതുജനങ്ങള്‍ക്ക് ബ്ലാക് ഹോളുകളെ പരിചയപ്പെടുത്തിക്കൊടുക്കുന്നതി ല്‍ ഏറ്റവും കൂടുതല്‍ പങ്ക് വഹിച്ചത് ഹോക്കിങ്ങിന്റെ തന്നെ പോപ്പുലര്‍ സയന്‍സ് പുസ്തകങ്ങള്‍ ആയിരുന്നു എന്നതിനാല്‍ കൂടി, ഈ വാര്‍ത്ത വലിയൊരു ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന്‍ തോന്നുന്നു. ഹോക്കിങ്ങിന്റെ പുതിയ സിദ്ധാന്തവും പഴയ സിദ്ധാന്തവും താരതമ്യം ചെയ്ത് ആധികാരികമായി അഭിപ്രായം പറയാനുള്ള അറിവ് എനിക്കീ വിഷയത്തില്‍ ഇല്ല എന്നിരിക്കിലും, ഒരു സാധാരണക്കാരന്റെ കാഴ്ചപ്പാടില്‍ ഉണ്ടാകുന്ന ആശയക്കുഴപ്പത്തിന് ഒരല്‍പം പരിഹാരം ഉണ്ടാക്കാന്‍ കഴിയുമെന്ന് തോന്നുന്നു. എന്താണ് ബ്ലാക് ഹോളുകള്‍? നമ്മള്‍ നിത്യജീവിതത്തില്‍ കാണുന്ന വസ്തുക്കളെപ്പോലെ തന്നെയുള്ള വസ്തുക്കള്‍ തന്നെയാണ് ബ്ലാക് ഹോളുകള്‍. ഒറ്റ വ്യത്യാസമേ ഉള്ളൂ -ഒടുക്കത്തെ സാന്ദ്രത! എത്ര സാന്ദ്രത (density) വരും എന്ന്...