Skip to main content

ശരീരം എന്ന റൂം ഹീറ്റർ!

ഒരു 100 W ബൾബിന് എത്ര പ്രകാശമുണ്ടെന്ന് അറിയാമല്ലോ. എന്നാൽ നമ്മുടെയൊക്കെ ശരീരവും ഒരു നൂറുവാട്ട് ബൾബിന് തുല്യമായ ഊർജം റേഡിയേഷൻ രൂപത്തിൽ പുറത്തുവിടുന്നുണ്ട് എന്നറിയാമോ? സത്യമാണത്. ബൾബും ശരീരവും പുറത്തുവിടുന്ന റേഡിയേഷന്റെ തരംഗദൈർഘ്യത്തിലുള്ള വ്യത്യാസം കാരണമാണ് നമുക്കീ സാമ്യം തിരിച്ചറിയാൻ കഴിയാത്തത്.

വാസ്തവത്തിൽ, എല്ലാ വസ്തുക്കളും ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷൻ പുറത്തുവിടുന്നുണ്ട്. പുറത്തുവരുന്ന റേഡിയേഷന്റെ തരംഗദൈർഘ്യം (wavelength) അതിന്റെ താപനില അനുസരിച്ച് വ്യത്യാസപ്പെടും എന്നേയുള്ളു. ചൂട് കൂടുന്തോറും പുറത്തുവരുന്ന റേഡിയേഷന്റെ തരംഗദൈർഘ്യം കുറയും. ചുട്ടുപഴുത്തിരിക്കുന്ന ഒരു ഇരുമ്പ് കഷണത്തിൽ നിന്ന് വരുന്ന ഭൂരിഭാഗം റേഡിയേഷനും ഏതാണ്ട് 600-700 നാനോമീറ്റർ ആയിരിക്കും തരംഗദൈർഘ്യം. നമ്മുടെ കണ്ണുകൾക്ക് ചുവപ്പ് നിറത്തിൽ തിരിച്ചറിയാൻ കഴിയുന്ന റേഡിയേഷനാണത്. അതുകൊണ്ടാണ് ചൂടാക്കിയ ഇരുമ്പ് ചുവക്കുന്നത്. ബൾബിൽ നിന്ന് വരുന്ന മഞ്ഞിച്ച പ്രകാശം അതിന്റെ ഫിലമെന്റിന്റെ ചൂടനുസരിച്ചാണ് ഇരിയ്ക്കുന്നത്. വോൾട്ടേജ് കുറയുമ്പോഴോ ഓഫാക്കിയ ഉടനേയോ ഫിലമെന്റിന്റെ നിറം കൂടുതൽ ചുവന്നതാകുന്നത്, അതിന്റെ ചൂടുകുറവ് കാരണം പുറത്തുവരുന്ന പ്രകാശത്തിന്റെ തരംഗദൈർഘ്യം കൂടുന്നതാണ്. ഇനി നമ്മുടെ ശരീരത്തിന്റെ താപനില അനുസരിച്ചാണെങ്കിൽ പുറത്തുവരുന്ന റേഡിയേഷനിൽ ഭൂരിഭാഗവും പതിനായിരം നാനോമീറ്ററിലധികം തരംഗദൈർഘ്യമുള്ളതാണ്. നമ്മുടെ കണ്ണുകൾക്ക് കാണാനാവാത്ത ഇൻഫ്രാറെഡ് തരംഗങ്ങളാണ് അവ. (ശരീരത്തെ നമുക്ക് കാണാനാവുന്നത് അതിൽ തട്ടി പ്രതിഫലിയ്ക്കുന്ന ദൃശ്യപ്രകാശം കാരണമാണ്.) എന്നാൽ ഇൻഫ്രാറെഡിനെ അതിന്റെ ചൂടുപിടിപ്പിക്കൽ സ്വഭാവം കാരണം നമുക്ക് തിരിച്ചറിയാൻ സാധിയ്ക്കും. അതുകൊണ്ടാണ് തണുപ്പ് കാലത്ത് കിടക്കയിൽ ഒരാൾ കൂടി ഉണ്ടെങ്കിൽ ചെറിയൊരു റൂം ഹീറ്ററിന്റെ ഫലം കിട്ടുന്നത് ;)

Comments

Popular posts from this blog

പ്രകൃതിയുടെ നടപ്പുരീതികളും മനുഷ്യന്റെ തലച്ചോറും

നമ്മുടെയീ പ്രകൃതിയിൽ ചില നടപ്പുരീതികൾ ഉണ്ട്. ഞെട്ടറ്റ പഴം താഴെയ്ക്ക് വീഴും, ചൂട് ചായ തുറന്നുവച്ചാൽ അത് തണുക്കും, ഐസുവെള്ളം തുറന്നുവെച്ചാൽ അത് ചൂടാകും, എന്നിങ്ങനെ പ്രകൃതിയിൽ സ്വാഭാവികമായി നടക്കുന്ന പ്രക്രിയകളെയാണ് നടപ്പുരീതികൾ എന്നുദ്ദേശിച്ചത്. അതിന്റെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്ന ചില പ്രകൃതിനിയമങ്ങൾ (Laws of nature) ഉണ്ട്. ഫിസിക്സ് ക്ലാസ്സിൽ അത്തരം നിയമങ്ങളെക്കുറിച്ച് നമുക്ക് പഠിയ്ക്കാൻ കഴിയും. പക്ഷേ ഇവിടുത്തെ വിഷയം ഈ നിയമങ്ങൾ മനസിലാക്കാൻ നമ്മൾ എത്രത്തോളം സജ്ജരാണ് എന്നതാണ്. ഈയുള്ളതൊക്കെ അനുസരിക്കുന്നത് ദൈവം എന്ന് വിളിക്കപ്പെടുന്നൊരു ആകാശമൂപ്പിലാൻ എഴുതിയുണ്ടാക്കിയ ഭരണഘടനാച്ചട്ടങ്ങളാണെന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ച് ഇപ്പറഞ്ഞതൊരു പ്രശ്നമേയല്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് "അത് അങ്ങനെയാ!" എന്നൊരു മറുപടിയിൽ കാര്യം കഴിയും. അവർ ഭാഗ്യമുള്ളവരാണ്. അവരുടെ ജീവിതവും ചിന്തകളും, പഞ്ചസാര കൂടുതലിട്ടാൽ കട്ടൻചായക്ക് മധുരം കൂടും എന്നതുപോലെയുള്ള ലളിതമായ യുക്തിയിൽ കടന്നുപോകും. മറിച്ച് പ്രകൃതിനിയമങ്ങളെ കൂടുതൽ വിശദമായി മനസിലാക്കിയെടുക്കാൻ ഒരു ശ്രമം നടത്തിയാൽ, അത്ര എളുപ്പമുള്ളതല്ല അത്. പ്ര...

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

"നിങ്ങൾ പഠിച്ചിട്ട് വിമർശിക്കൂ"

"ചേട്ടാ, ഇന്നാള് ഞാനൊരു പുസ്തകം വായിച്ചു. കഥയും നോവല്വോന്നുമല്ല. 1800 പേജുകളുള്ള, വളരെ വിജ്ഞാനപ്രദമായ ഒരു വലിയ പുസ്തകം. ഇന്‍ഡ്യയെക്കുറിച്ചാണ് അതില്‍ വിവരിക്കുന്നത്. ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്ത മാവോ സേ തൂങ്ങിന്റെ ജീവിതകഥയും തുടര്‍ന്ന് എബ്രഹാം ലിങ്കണ്‍ ചെങ്കോട്ടയില്‍ സത്യപ്രതിജ്ഞ ചെയ്ത് ഇന്‍ഡ്യയുടെ ആദ്യ പ്രധാനമന്ത്രി ആയതുവരെയുള്ള സംഭവങ്ങളുമാണ് അതിന്റെ ആമുഖം." "എന്ത്?! നീയെന്തോന്നെടാ ഈ പറയുന്നത്?" "ആ, അതേന്നേ! പിന്നെയുള്ള പന്ത്രണ്ട് അദ്ധ്യായങ്ങളില്‍ ഇന്‍ഡ്യയുടെ ചരിത്രം മൊത്തം വിശദമായി പ്രതിപാദിക്കുന്നുണ്ട്". "ശ്ശെന്റെ പൊന്നേ! നീയാ 1800 പേജും വായിച്ചാ?!" "വായിച്ചു. പിന്നില്ലാതെ?" "നിനക്ക് വേറെ പണിയൊന്നുമില്ലേ, ഇമ്മാതിരി ഐറ്റങ്ങളൊക്കെ വായിച്ച് സമയം കളയാന്‍?" "അതെങ്ങനാ ചേട്ടാ സമയം കളയലാവുന്നത്?" "എടാ, ഇതൊക്കെ വായിച്ച് തുടങ്ങുമ്പോള്‍ തന്നെ അറിഞ്ഞൂടെ സാധനം മൊത്തം പൊട്ടത്തെറ്റാണെന്ന്? പിന്നെ വായിച്ച് സമയം കളയണോ?" "എന്നാലും ചേട്ടാ ഇത്രയും വിശദമായി എഴുതിയേക്കുന്നതല്ല...