Skip to main content

ശരീരം എന്ന റൂം ഹീറ്റർ!

ഒരു 100 W ബൾബിന് എത്ര പ്രകാശമുണ്ടെന്ന് അറിയാമല്ലോ. എന്നാൽ നമ്മുടെയൊക്കെ ശരീരവും ഒരു നൂറുവാട്ട് ബൾബിന് തുല്യമായ ഊർജം റേഡിയേഷൻ രൂപത്തിൽ പുറത്തുവിടുന്നുണ്ട് എന്നറിയാമോ? സത്യമാണത്. ബൾബും ശരീരവും പുറത്തുവിടുന്ന റേഡിയേഷന്റെ തരംഗദൈർഘ്യത്തിലുള്ള വ്യത്യാസം കാരണമാണ് നമുക്കീ സാമ്യം തിരിച്ചറിയാൻ കഴിയാത്തത്.

വാസ്തവത്തിൽ, എല്ലാ വസ്തുക്കളും ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷൻ പുറത്തുവിടുന്നുണ്ട്. പുറത്തുവരുന്ന റേഡിയേഷന്റെ തരംഗദൈർഘ്യം (wavelength) അതിന്റെ താപനില അനുസരിച്ച് വ്യത്യാസപ്പെടും എന്നേയുള്ളു. ചൂട് കൂടുന്തോറും പുറത്തുവരുന്ന റേഡിയേഷന്റെ തരംഗദൈർഘ്യം കുറയും. ചുട്ടുപഴുത്തിരിക്കുന്ന ഒരു ഇരുമ്പ് കഷണത്തിൽ നിന്ന് വരുന്ന ഭൂരിഭാഗം റേഡിയേഷനും ഏതാണ്ട് 600-700 നാനോമീറ്റർ ആയിരിക്കും തരംഗദൈർഘ്യം. നമ്മുടെ കണ്ണുകൾക്ക് ചുവപ്പ് നിറത്തിൽ തിരിച്ചറിയാൻ കഴിയുന്ന റേഡിയേഷനാണത്. അതുകൊണ്ടാണ് ചൂടാക്കിയ ഇരുമ്പ് ചുവക്കുന്നത്. ബൾബിൽ നിന്ന് വരുന്ന മഞ്ഞിച്ച പ്രകാശം അതിന്റെ ഫിലമെന്റിന്റെ ചൂടനുസരിച്ചാണ് ഇരിയ്ക്കുന്നത്. വോൾട്ടേജ് കുറയുമ്പോഴോ ഓഫാക്കിയ ഉടനേയോ ഫിലമെന്റിന്റെ നിറം കൂടുതൽ ചുവന്നതാകുന്നത്, അതിന്റെ ചൂടുകുറവ് കാരണം പുറത്തുവരുന്ന പ്രകാശത്തിന്റെ തരംഗദൈർഘ്യം കൂടുന്നതാണ്. ഇനി നമ്മുടെ ശരീരത്തിന്റെ താപനില അനുസരിച്ചാണെങ്കിൽ പുറത്തുവരുന്ന റേഡിയേഷനിൽ ഭൂരിഭാഗവും പതിനായിരം നാനോമീറ്ററിലധികം തരംഗദൈർഘ്യമുള്ളതാണ്. നമ്മുടെ കണ്ണുകൾക്ക് കാണാനാവാത്ത ഇൻഫ്രാറെഡ് തരംഗങ്ങളാണ് അവ. (ശരീരത്തെ നമുക്ക് കാണാനാവുന്നത് അതിൽ തട്ടി പ്രതിഫലിയ്ക്കുന്ന ദൃശ്യപ്രകാശം കാരണമാണ്.) എന്നാൽ ഇൻഫ്രാറെഡിനെ അതിന്റെ ചൂടുപിടിപ്പിക്കൽ സ്വഭാവം കാരണം നമുക്ക് തിരിച്ചറിയാൻ സാധിയ്ക്കും. അതുകൊണ്ടാണ് തണുപ്പ് കാലത്ത് കിടക്കയിൽ ഒരാൾ കൂടി ഉണ്ടെങ്കിൽ ചെറിയൊരു റൂം ഹീറ്ററിന്റെ ഫലം കിട്ടുന്നത് ;)

Comments

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

ലിഫ്റ്റ്

നടന്ന് തളരുന്നിടത്ത് ഒരു കാറിൽ ലിഫ്റ്റ് കിട്ടുന്നത് എത്ര ആശ്വാസകരമായിരിയ്ക്കും അല്ലേ? എന്റെയാ ധാരണ മാറിയത് ഞാൻ എമ്മസ്സി പഠിയ്ക്കുന്ന കാലത്താണ്. കഥ ഇങ്ങനെ... ഞാൻ ഒരു പ്രമുഖ ഗവേഷണസ്ഥാപനത്തിൽ എമ്മസ്സി പ്രോജക്റ്റ് ചെയ്യുന്ന സമയം. എന്നും രാവിലെ ബസിൽ നിന്നിറങ്ങി ഏതാണ്ട് ഒന്നര കിലോമീറ്റർ നടന്നാണ് സ്ഥാപനത്തിലേയ്ക്ക് പോകുന്നത്. അങ്ങോട്ട് ബസ് ഇല്ലാഞ്ഞിട്ടല്ല, മറിച്ച് അന്നും (അതെ, അന്നും) മൊടയ്ക്ക് കുറവില്ലാതിരുന്നതുകൊണ്ട് മാത്രമാണ് ബസിന് വേണ്ടി കാക്കാതെ വേനൽക്കാലത്തെ വെയിലും കൊണ്ട് രാവിലെ ഒമ്പതര മണിയ്ക്കുള്ള ഈ നടത്തം. സംഭവദിവസവും ഞാൻ ആവേശത്തിന് ലവലേശം ചോർച്ച സംഭവിക്കാതെ ആഞ്ഞ് നടക്കുകയാണ്. ഏതാണ്ട് പാതി ദൂരം ആയപ്പോഴേയ്ക്കും ഒരു മാരുതി-800 വന്ന് തൊട്ടടുത്ത് നിർത്തി. ഓടിച്ചിരുന്ന മദ്ധ്യവയസ്കൻ ഒരു ചോദ്യം, "ABCD- ലെ പയ്യനല്ലേ?" (ABCD = സ്ഥാപനത്തിന്റെ പേര്) സാങ്കേതികമായി ABCD-ലെ പയ്യനല്ല എന്നും രണ്ടുമാസത്തെ എമ്മസ്സി പ്രോജക്റ്റ് ചെയ്യാനായി വന്ന വരുത്തനാണെന്നും വിശദീകരിക്കാൻ നടുറോഡിലെ പൊരിവെയിൽ ഒരു നല്ല സാഹചര്യമല്ലായിരുന്നു. അത് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും, "കേറനിയാ... ഞാനും അവിടെയാ...

സയൻസും രാഷ്ട്രീയവും

അലുവയും മത്തിക്കറിയും പോലുള്ള വിഷയങ്ങളാണ്. ഒന്നിന് മറ്റേതിൽ പങ്കില്ല, പരസ്പരം കൂട്ടിക്കലർത്തരുത് എന്നൊക്കെയാണ് പൊതുവേ പറയാറ്. ശരിയാണ് താനും. പക്ഷേ ചില പ്രധാനകാര്യങ്ങൾ കൂടി അതിനോട് ചേർത്ത് പറയേണ്ടതുണ്ട് എന്ന് തോന്നി. ഗുണ്ടകളെ എങ്ങനെ നിരപ്പാക്കാം! ചതിക്കാത്ത ചന്തു എന്ന സിനിമയിലെ ഒരു രംഗമോർക്കുന്നുണ്ടോ? നായകന് തടങ്കലിൽ കഴിയുന്ന കാമുകിയെ ഇറക്കിക്കൊണ്ട് വരണം. എങ്ങനെ സാധിയ്ക്കുമെന്നറിയാതെ ദുഃഖിച്ച് നിൽക്കുന്ന നായകനോട് ലാലിന്റെ കഥാപാത്രം കോൺഫിഡൻസ് നൽകുന്നവിധം ഒരു മാർഗം പറഞ്ഞുകൊടുക്കുന്നു. ''നീ നേരെ തോട്ടക്കാട്ടുകര സ്റ്റോപ്പിൽ ബസ്സിറങ്ങുന്നു. കവലേലെ പരമുനായരുടെ കടയിൽ നിന്ന് ഒരു കവർ ദിനേശ് ബീഡി വാങ്ങി കത്തിച്ച് പൊകേം വിട്ട്, നെഞ്ചും വിരിച്ച് അവളുടെ വീട്ടിലേയ്ക്ക് കേറി ചെല്ലുന്നു. അപ്പോൾ കുറേ ഗുണ്ടകൾ നിനക്ക് ചുറ്റും വരുന്നു. നീ അവരെയൊക്കെ അടിച്ച് നിരപ്പാക്കിയിട്ട് അവളെ തൂക്കിയെടുത്ത് ഇങ്ങോട്ട് പോരുന്നു." ഇത് സിനിമയിൽ തമാശയായിട്ടാണ് കാണിക്കുന്നത്. പക്ഷേ ചിലയിടങ്ങളിൽ ഏതാണ്ട് ഇതേപോലുള്ള മാർഗങ്ങൾ വളരെ സീരിയസ്സായിട്ട് ആൾക്കാർ പറയുന്നത് കേട്ടിട്ടുണ്ട്. ഉദാഹരണത്തിന്, ചില യുക്തിവാദി ...