Skip to main content

ശരീരം എന്ന റൂം ഹീറ്റർ!

ഒരു 100 W ബൾബിന് എത്ര പ്രകാശമുണ്ടെന്ന് അറിയാമല്ലോ. എന്നാൽ നമ്മുടെയൊക്കെ ശരീരവും ഒരു നൂറുവാട്ട് ബൾബിന് തുല്യമായ ഊർജം റേഡിയേഷൻ രൂപത്തിൽ പുറത്തുവിടുന്നുണ്ട് എന്നറിയാമോ? സത്യമാണത്. ബൾബും ശരീരവും പുറത്തുവിടുന്ന റേഡിയേഷന്റെ തരംഗദൈർഘ്യത്തിലുള്ള വ്യത്യാസം കാരണമാണ് നമുക്കീ സാമ്യം തിരിച്ചറിയാൻ കഴിയാത്തത്.

വാസ്തവത്തിൽ, എല്ലാ വസ്തുക്കളും ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷൻ പുറത്തുവിടുന്നുണ്ട്. പുറത്തുവരുന്ന റേഡിയേഷന്റെ തരംഗദൈർഘ്യം (wavelength) അതിന്റെ താപനില അനുസരിച്ച് വ്യത്യാസപ്പെടും എന്നേയുള്ളു. ചൂട് കൂടുന്തോറും പുറത്തുവരുന്ന റേഡിയേഷന്റെ തരംഗദൈർഘ്യം കുറയും. ചുട്ടുപഴുത്തിരിക്കുന്ന ഒരു ഇരുമ്പ് കഷണത്തിൽ നിന്ന് വരുന്ന ഭൂരിഭാഗം റേഡിയേഷനും ഏതാണ്ട് 600-700 നാനോമീറ്റർ ആയിരിക്കും തരംഗദൈർഘ്യം. നമ്മുടെ കണ്ണുകൾക്ക് ചുവപ്പ് നിറത്തിൽ തിരിച്ചറിയാൻ കഴിയുന്ന റേഡിയേഷനാണത്. അതുകൊണ്ടാണ് ചൂടാക്കിയ ഇരുമ്പ് ചുവക്കുന്നത്. ബൾബിൽ നിന്ന് വരുന്ന മഞ്ഞിച്ച പ്രകാശം അതിന്റെ ഫിലമെന്റിന്റെ ചൂടനുസരിച്ചാണ് ഇരിയ്ക്കുന്നത്. വോൾട്ടേജ് കുറയുമ്പോഴോ ഓഫാക്കിയ ഉടനേയോ ഫിലമെന്റിന്റെ നിറം കൂടുതൽ ചുവന്നതാകുന്നത്, അതിന്റെ ചൂടുകുറവ് കാരണം പുറത്തുവരുന്ന പ്രകാശത്തിന്റെ തരംഗദൈർഘ്യം കൂടുന്നതാണ്. ഇനി നമ്മുടെ ശരീരത്തിന്റെ താപനില അനുസരിച്ചാണെങ്കിൽ പുറത്തുവരുന്ന റേഡിയേഷനിൽ ഭൂരിഭാഗവും പതിനായിരം നാനോമീറ്ററിലധികം തരംഗദൈർഘ്യമുള്ളതാണ്. നമ്മുടെ കണ്ണുകൾക്ക് കാണാനാവാത്ത ഇൻഫ്രാറെഡ് തരംഗങ്ങളാണ് അവ. (ശരീരത്തെ നമുക്ക് കാണാനാവുന്നത് അതിൽ തട്ടി പ്രതിഫലിയ്ക്കുന്ന ദൃശ്യപ്രകാശം കാരണമാണ്.) എന്നാൽ ഇൻഫ്രാറെഡിനെ അതിന്റെ ചൂടുപിടിപ്പിക്കൽ സ്വഭാവം കാരണം നമുക്ക് തിരിച്ചറിയാൻ സാധിയ്ക്കും. അതുകൊണ്ടാണ് തണുപ്പ് കാലത്ത് കിടക്കയിൽ ഒരാൾ കൂടി ഉണ്ടെങ്കിൽ ചെറിയൊരു റൂം ഹീറ്ററിന്റെ ഫലം കിട്ടുന്നത് ;)

Comments

Popular posts from this blog

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...

ആനവണ്ടിയുടെ ആനച്ചതി!

സിൽവർ ലൈൻ ജെറ്റെന്നും പറഞ്ഞ് കെ.എസ്.ആർ.ടീ.സീ കൊട്ടിഘോഷിച്ച് നിരത്തിലിറക്കിയ ബസുകളിലൊന്നിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വന്നു. ഇന്നലെ രാത്രി 9:50-ന് ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയായിരുന്നു ബുക്കിങ്. ആലപ്പുഴ ഒരു പരിപാടി കഴിഞ്ഞ് അത്യാവശ്യമായി അന്ന് തന്നെ മടങ്ങേണ്ടിയിരുന്നതുകൊണ്ടാണ് ബുക്കിങ് പോലുള്ള ചടങ്ങിനൊക്കെ നിന്നത്. ഇല്ലെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ പൊതുവേ കേ.വി.ട്രാവൽസ് (കിട്ടണ വണ്ടി ട്രാവൽസ്) ആണ് പതിവ്. ആലപ്പുഴത്തെ പരിപാടി കഴിഞ്ഞപ്പോൾ വൈകിയതുകൊണ്ട് ഓടെടാ ഓട്ടമായിരുന്നു. ആഹാരം പോലും നേരെ കഴിക്കാതെ ഓടി ടിക്കറ്റിൽ പറഞ്ഞിരുന്ന മുനിസിപ്പൽ സ്റ്റാൻഡിൽ എത്തി. ബസ് പോയിട്ടില്ല എന്ന് അര മണിക്കൂറായി അവിടെ കാത്ത് നിൽക്കുന്ന ഒരാളിൽ നിന്ന് ഉറപ്പിച്ചു. പിന്നങ്ങോട്ട് സമയം കളയാതെ വെയ്റ്റ് ചെയ്യാൻ തുടങ്ങി. ഒപ്പം ആലപ്പുഴയിലെ പ്രഭാഷണ പരിപാടിയ്ക്ക് ക്ഷണിച്ച ശ്രീ. ജോയിയും ഉണ്ട്. ആത്മാർത്ഥതയുടെ അസുഖം ഉള്ളതുകൊണ്ടാണെന്ന് തോന്നുന്നു എന്നെ ബസ് കയറ്റിവിട്ടിട്ടേ പോകുന്നുള്ളു എന്ന് മൂപ്പർക്ക് വാശി!  പറഞ്ഞ സമയം കഴിഞ്ഞ് അര മണിക്കൂറായിട്ടും ബസിന്റെ പൊടി പോലും നഹി. നമ്മുടെ റോഡല്ലേ, അതിലൂടെ ഓടുന്ന ബസല്ലേ അല്പസ്...