Skip to main content

ആറാം ഇന്ദ്രിയമോ? അയ്യേ!!

ആറാം ഇന്ദ്രിയം അല്ലെങ്കില്‍ സിക്സ്ത്ത് സെന്‍സ് എന്നൊരു പ്രയോഗം കേട്ടിട്ടില്ലേ? മലയാളിയായ മനോജ് നൈറ്റ് ശ്യാമളന്‍ ആ പേരില്‍ ഒരു സിനിമ എടുത്ത് ഓസ്കാര്‍ നോമിനേഷനൊക്കെ വാങ്ങിയിട്ടുണ്ട്. സാധാരണ പഞ്ചേന്ദ്രിയങ്ങള്‍ ഉപയോഗിച്ച് മനസിലാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ മനസിലാക്കാനുള്ള 'സൂപ്പര്‍ നാച്ചുറല്‍' കഴിവിനെയാണ് പൊതുവേ സിക്സ്ത്ത് സെന്‍സ് എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മരിച്ചവരെ കാണാനുള്ള കഴിവാണ് ശ്യാമളന്‍റെ നായകന്റെ സിക്സ്ത്ത് സെന്‍സ്. ഈ 'പഞ്ചേന്ദ്രിയങ്ങള്‍' എന്ന്‍ പറഞ്ഞു പറഞ്ഞു നമ്മള്‍ നമ്മളുടെ കഴിവിനെ കുറച്ചു കാണുകയാണ് ചെയ്യുന്നത് എന്നറിയുമോ?

സ്കൂള്‍ ക്ലാസുകള്‍ മുതല്‍ നമ്മള്‍ മിക്കവരും മനസിലാക്കി വെച്ചിരിക്കുന്നത് മനുഷ്യന്‍ കാഴ്ച, കേള്‍വി, ഗന്ധം, രുചി, സ്പര്‍ശം എന്നിങ്ങനെ തന്റെ അഞ്ച് ഇന്ദ്രിയങ്ങള്‍ ഉപയോഗിച്ചാണ് ശരീരത്തിന്റെ പുറത്ത് നിന്നുള്ള വിവരങ്ങൾ അല്ലെങ്കിൽ ചുറ്റുപാടിലുള്ള മാറ്റത്തെ തലച്ചോറിലേക്കെത്തിക്കുന്നത് എന്നാണ്. എന്നാല്‍ ഇത് തെറ്റാണ്. അങ്ങ് ക്രിസ്തുവിനും മുന്പ് ജീവിച്ചിരുന്ന അരിസ്റ്റോട്ടില്‍ ആണ് ഈ 'അഞ്ച് ഇന്ദ്രിയങ്ങള്‍' എന്ന ആശയം ഉണ്ടാക്കിയത്. ഇന്ന്‍ 'മനുഷ്യന് എത്ര ഇന്ദ്രിയങ്ങള്‍ (sense organs) ഉണ്ട്?' എന്ന ചോദ്യത്തിന് അഞ്ച് എന്ന ഉത്തരം വളരെ ചെറുതാണ്. ശാസ്ത്രം ഒരുപാട് പുതിയ സെന്‍സുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട് ഇന്ന്. നമ്മള്‍ ഏത് രീതിയില്‍ എണ്ണുന്നു എന്നതിനനുസരിച്ച്, ഇന്നത്തെ കണക്കില്‍ മനുഷ്യനുള്ള ഇന്ദ്രിയങ്ങളുടെ എണ്ണം 10 മുതല്‍ 20 വരെ ആണ്.  ഞാന്‍ പാരാ സൈക്കോളജി അല്ല കേട്ടോ പറയുന്നത്. പച്ചയായ ജീവശാസ്ത്രം തന്നെയാണ്.

ഒരു സെന്‍സ്/സംവേദനം നമുക്ക് സ്വീകരിക്കണം എങ്കില്‍ അതിന് ഒരു സെന്‍സര്‍/സംവേദിനി ആവശ്യമാണ്. ഒരു പ്രത്യേകതരം സെന്‍സ് സ്വീകരിക്കാന്‍ ഒരു പ്രത്യേക സെന്‍സര്‍ നമ്മുടെ ശരീരത്തില്‍ ഉണ്ടാവും. ഉദാഹരണത്തിന്, നമ്മുടെ കണ്ണില്‍ രണ്ടു തരം സെന്‍സര്‍ കോശങ്ങള്‍ ഉണ്ട്. കോണ്‍, റോഡ് എന്നിങ്ങനെയാണ് അവയ്ക്കു പേര്. കോണ്‍ കോശങ്ങള്‍ നല്ല പ്രകാശം ഉള്ള സമയത്ത് മാത്രമേ പ്രവര്‍ത്തിക്കൂ. നിറങ്ങള്‍ തിരിച്ചറിയുക എന്നതാണു അവയുടെ ജോലി. എന്നാല്‍ റോഡ് കോശങ്ങള്‍ വളരെ മങ്ങിയ പ്രകാശത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അവയ്ക്കു നിറങ്ങള്‍ തിരിച്ചറിയാനുള്ള കഴിവില്ല. ഈ രണ്ടു കോശങ്ങളും അടിസ്ഥാനപരമായി ഒരേ കാര്യം തന്നെയാണ് ചെയ്യുന്നത്. പ്രകാശം എന്ന സംവേദനം അവയില്‍ കിട്ടുന്ന സമയത്ത്, ഉദ്ദീപിപ്പിക്കപ്പെട്ട് ആ സന്ദേശം തലച്ചോറിനെ അറിയിക്കുക. അതായത് റോഡ്-കോണ്‍ കോശങ്ങള്‍ പ്രകാശസെന്‍സറുകള്‍ ആയി പ്രവര്‍ത്തിക്കുന്നു. ഇതുപോലെ ചെവികള്‍ക്കുള്ളില്‍ ശബ്ദസെന്‍സറുകളും, മൂക്കിനുള്ളില്‍ ഗന്ധസെന്‍സറുകളും ഉണ്ട്. സെന്‍സറുകള്‍ അവരവരുടെ ജോലി മാത്രം ചെയ്യുന്ന കണിശക്കാരായ സ്റ്റാഫ് ആണ്. മൂക്കിലെ സെന്‍സര്‍ പ്രകാശത്തിന്റെ കാര്യത്തിലോ ചെവിയിലെ സെന്‍സര്‍ ഗന്ധത്തിന്റെ കാര്യത്തിലോ ഇടപെടില്ല എന്ന്‍ സാരം. കൃത്യമായി പറഞ്ഞാല്‍, എത്ര തരം സെന്‍സറുകള്‍ ഉണ്ട് എന്നതാണ് യഥാര്‍ത്ഥത്തില്‍ സെന്‍സുകളുടെ എണ്ണം, അവയവങ്ങളുടെ എണ്ണമല്ല. നമ്മള്‍ ഒറ്റ സെന്‍സ് എന്ന്‍ കരുതിയിരുന്ന പലതും വ്യത്യസ്തങ്ങളായ പല സെന്‍സുകള്‍ ചേര്‍ന്നതാണ്.

ഇന്ന് Traditional Senses എന്ന്‍ വിളിക്കുന്ന കാഴ്ച, കേള്‍വി, ഗന്ധം, സ്പര്‍ശം, രുചി എന്നിവയ്ക്കു പുറമെ തിരിച്ചറിയപ്പെട്ടിട്ടുള്ള മറ്റ് ചില പ്രധാനപ്പെട്ട സെന്‍സുകള്‍ ഇവയാണ് (ഇവയ്ക്കൊന്നും മലയാളം പേരുകള്‍ ഉള്ളതായി എനിക്കറിയില്ല കേട്ടോ):

1. Equilibrioception
ഒരു ഒറ്റത്തടി പാലത്തിലൂടെ നടന്ന്‍ പോകുമ്പോ ശരീരം താഴെ വീഴാതെ നോക്കുന്ന ഒരു 'ബോധം' ഇല്ലേ? ഈ സെന്‍സ് ആണത്. ഇതിന് ആവശ്യമായ സെന്‍സറുകള്‍ നമ്മുടെ ചെവികള്‍ക്കുളിലാണ് ഉള്ളത്. ചെവിയുടെ ഉള്‍ഭാഗത്തെ പ്രത്യേക കനാലുകളില്‍ ഉള്ള ദ്രാവകത്തിന്റെ ചലനമാണ് ഈ സെന്‍സറുകള്‍ നിരീക്ഷിക്കുന്നത്. ഇത് പരിശോധിച്ചാണ് തലച്ചോറ് ശരീരത്തിന്റെ ചലനം, ദിശ, വേഗത ഇവയൊക്കെ മനസിലാക്കുന്നത്. [കൂടുതല്‍ ഇവിടെ]

2. Thermoception
ചൂടും തണുപ്പും തിരിച്ചറിയാനും നമ്മുടെ ശരീരത്തില്‍ സെന്‍സുകള്‍ ഉണ്ട്. സ്പര്‍ശം എന്നതുപോലെ തന്നെ ഇവയും തൊലിയിലാണ് സ്ഥിതി ചെയ്യുന്നത്. 'ഹോ! ഇന്ന്‍ ചൂട് ഭയങ്കര കൂടുതലാണല്ലോ!' എന്ന്‍ നമ്മള്‍ കാലാവസ്ഥയെ വിലയിരുത്തുമ്പോ ഈ സെന്‍സ് ആണ് ഉപയോഗിക്കുന്നത്.
[കൂടുതല്‍ ഇവിടെ]


3. Proprioception
സ്വന്തം ശരീരഭാഗങ്ങളുടെ ആപേക്ഷികസ്ഥാനം നമ്മള്‍ അറിയുന്നത് ഈ സെന്‍സ് വഴിയാണ്. ഇരുട്ടത്തിരുന്ന് ആഹാരം കഴിച്ചാലും കൃത്യമായി കൈ വായിലേക്ക് തന്നെ പോകില്ലേ? ഇതാണ് കാര്യം. നിങ്ങള്‍ക്ക് കണ്ണടച്ച് പിടിച്ചുകൊണ്ട് ഇടത്തെയും വലത്തെയും ചൂണ്ടുവിരല്‍ തുമ്പുകള്‍ പരസ്പരം മുട്ടിക്കാന്‍ കഴിയുന്നത് ഈ സെന്‍സ് പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ്. സ്പര്‍ശം അറിയുന്ന സെന്‍സുമായി ചില കാര്യങ്ങളില്‍ ഇതിന് ബന്ധമുണ്ട്. [കൂടുതല്‍ ഇവിടെ]

4. Nociception
നല്ലൊരു ഇടി കിട്ടുമ്പോ നമുക്ക് വേദന തോന്നും അല്ലേ? അവിടെ നമ്മള്‍ സ്പര്‍ശം എന്ന സെന്‍സ് അല്ല ഉപയോഗിക്കുന്നത്, നോസിസെപ്ഷന്‍ ആണ്. കോശങ്ങള്‍ക്കൊ ഞരമ്പുകള്‍ക്കൊ കേടുപാടുകള്‍ വരുത്താവുന്ന ഉദ്ദീപനങ്ങളെ തലച്ചോറിനെ അറിയിക്കുന്ന ജോലിയാണ് ഈ സെന്‍സിന്. അപകടങ്ങളിലേക്ക് നമ്മുടെ അടിയന്തിര ശ്രദ്ധ കൊണ്ട് വന്ന് അവ ഒഴിവാക്കാന്‍ ഈ സെന്‍സ് സഹായിക്കുന്നു. കൈ പൊള്ളും എന്ന സാധ്യത മുന്‍കൂട്ടി കണ്ടു തീയില്‍ നിന്നും കൈവലിക്കാന്‍ നമ്മുടെ ശരീരത്തിനു കഴിയുന്നത് ഇതുകൊണ്ടാണ്. തൊലി, അസ്ഥി-അസ്ഥി സന്ധികള്‍, മറ്റ് ശരീരാവയവങ്ങള്‍ എന്നിവിടങ്ങളിലായി പ്രധാനമായും മൂന്ന്‍ തരം വേദനാ സെന്‍സറുകള്‍ നമ്മുടെ ശരീരത്തില്‍ ഉണ്ട്. [കൂടുതല്‍ ഇവിടെ]

5. Chronoception
സമയം കടന്ന്‍ പോകുന്നത് മനസിലാക്കാന്‍ നമ്മുടെ തലച്ചോറിനെ സഹായിക്കുന്ന സെന്‍സ് ആണിത്. ഇത് മറ്റ് സെന്‍സുകളെ അപേക്ഷിച്ച് വളരെ സങ്കീര്‍ണമായ ഒന്നാണ്, കാരണം നേരിട്ടു സമയം അളക്കാന്‍ തലച്ചോറിന് കഴിയില്ല. മില്ലിസെക്കന്‍റുകളോളം ചെറിയ സമയം മുതല്‍ വര്‍ഷങ്ങളോളം നീളുന്നവ വരെ മനുഷ്യനു അനുഭവഗോചരമാണ് എന്നാണ് നിരീക്ഷണം. [കൂടുതല്‍ ഇവിടെ]

ഇനി ഇതുവരെയും വിളിക്കാന്‍ പറ്റിയ പേര് ഇടപ്പെട്ടിട്ടില്ലാത്ത ചില സെന്‍സുകള്‍ ഇവ ഉള്‍പ്പെട്ടതാണ്;
  • ശ്വാസകോശത്തിന്റെ വികാസം മനസിലാക്കി ശ്വസനനിരക്ക് നിര്‍ണയിക്കാന്‍ സഹായിക്കുന്ന സെന്‍സറുകള്‍
  • കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് മനസിലാക്കി ശ്വാസംമുട്ടല്‍ ഉണ്ടാക്കാന്‍ സഹായിക്കുന്ന സെന്‍സറുകള്‍
  • രക്തത്തിലെ ലവണങ്ങളുടെ നില (Salt level) മനസിലാക്കി അവ ഒരുപാട് കൂടിയാല്‍ ദാഹം ഉണ്ടാക്കാന്‍ സഹായിക്കുന്ന സെന്‍സറുകള്‍
  • ദേഷ്യമോ സങ്കടമോ വരുമ്പോഴോ പ്രണയപരവശരാവുമ്പോഴോ ഉണ്ടാവുന്ന കവിള്‍ തുടുക്കലിനെ നിയന്ത്രിക്കുന്ന സെന്‍സറുകള്‍
  • വിഴുങ്ങുമ്പോഴും ഛര്‍ദിക്കുമ്പോഴും ഉണ്ടാകുന്ന വിശേഷവികാരങ്ങള്‍ ഉണ്ടാക്കുന്ന, അന്നനാളത്തിലെ സെന്‍സറുകള്‍
  • മൂത്രാശയവും മലാശയവും നിറയുന്ന അവസ്ഥ മനസിലാക്കി 'ഒന്നിനോ രണ്ടിനോ പോകാനുള്ള' ആവശ്യം ഉണ്ടാക്കാന്‍ സഹായിക്കുന്ന സെന്‍സറുകള്‍
  • മര്‍ദ്ദവും (pressure) ചൊറിച്ചിലും (itching) തിരിച്ചറിയുന്ന സെന്‍സറുകള്‍
ഇപ്പോ മനസിലായില്ലേ? തനിക്ക് ആറാം ഇന്ദ്രിയം ഉണ്ട് എന്ന്‍ വീമ്പ് പറയുന്നവരെ ഇനി ധൈര്യമായി കളിയാക്കാം, "അയ്യേ!! ആറേ ഉള്ളോ?" എന്ന്‍.


അധികവായനയ്ക്ക്:
  1. Humans Have A Lot More Than Five Senses
  2. How many senses does a human being have?
  3. Sense

Comments

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

ചതിക്കുന്ന പെണ്ണുങ്ങള്‍

 "ഒരു പുരുഷന്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയേയാണ്. കാരണം ജീവിതത്തില്‍ അവനെ ചതിക്കാത്ത ഒരേയൊരു പെണ്ണ് അമ്മയാണ്"- ഈ വാചകം സോഷ്യല്‍ മീഡിയയില്‍ കുറേയേറെ പ്രചരിച്ച് കണ്ടിട്ടുണ്ട്. ഷെയര്‍ ചെയ്തവരില്‍ വിദ്യാസമ്പന്നരും ഉണ്ടെന്നത് തമാശ. കാരണം ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്ന കണ്ടെത്തലാണ് ഇത്. ഇത് എഴുതി ഉണ്ടാക്കിയവനും ഷെയര്‍ ചെയ്ത് ആണത്തം തെളിയിച്ചവന്‍മാര്‍ക്കും ഇതുപോലെ 'ഏറ്റവും സ്നേഹമുള്ള ഒരു അമ്മ' കാണുമല്ലോ. പക്ഷേ അവരുടെ അമ്മയായ ആ സ്ത്രീ അവര്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കും മാത്രമാണ് 'അമ്മ' എന്നതുകൊണ്ടും മറ്റുള്ളവര്‍ക്ക് അവര്‍ വെറുമൊരു സ്ത്രീ മാത്രം ആയതിനാലും, ഇപ്പറഞ്ഞ അണ്ണന്‍മാരുടെ ആണത്തമുള്ള അപ്പന്‍മാരെ ഉള്‍പ്പെടെ ഒരുപാട് ആണുങ്ങളെ ചതിച്ച സ്ത്രീയാണ് ആ അമ്മ എന്ന് വേണം മനസിലാക്കാന്‍. അതായത് സ്വയം തള്ളയ്ക്ക് വിളിക്കുന്ന ഏര്‍പ്പാട്! "പെണ്ണ് ചതിക്കും" എന്ന ആശയം ഒരു പ്രപഞ്ചസത്യമെന്നപോലെ പറയപ്പെടുന്ന നാടാണ് നമ്മുടേത്. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സംശയലേശമന്യേ ഇത് ശരിവെക്കുന്നതും കണ്ടിട്ടുണ്ട്. സൂപ്പര്‍ താരങ്ങളും താരക്കുഞ്ഞുങ്ങളുമൊക്കെ ഞെളിഞ്ഞ് നി...

സെക്കന്‍റ് ഷോ: രണ്ടു പാതിരാക്കഥകള്‍

സെക്കന്‍റ് ഷോ കഴിഞ്ഞ് ഒറ്റയ്ക്ക് തിരുവനന്തപുരം നഗരം മുതല്‍ 5 കിലോമീറ്റര്‍ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഹോസ്റ്റല്‍ വരെ നടക്കുന്ന ഒരു (ദു)ശീലം എനിക്കുണ്ട്. പലവിധ അനുഭവങ്ങളും കാഴ്ചകളും സമ്മാനിച്ചിട്ടുള്ള ആ യാത്രകളുടെ ഏടുകളില്‍ നിന്നും മാന്തിപ്പറിച്ചെടുത്ത രണ്ടു സംഭവങ്ങളാണ് ഇനി പറയുന്നത്. കുതിരപ്പോലീസും ഞാനും സംഭവം നടക്കുന്നത് ഇന്ന്‍ രാവിലെ 12.05 നു കിള്ളിപ്പാലത്തിനടുത്ത് 8.48 ഡിഗ്രി വടക്ക് 76.95 ഡിഗ്രി കിഴക്ക് കോര്‍ഡിനേറ്റുകളില്‍ ആണ്. ഞാന്‍ പതിവുപോലെ തനി ബൂര്‍ഷ്വാ സെറ്റപ്പില്‍ ചെവിയില്‍ ഇയര്‍ ഫോണും ബാക് പാക്കും ഒക്കെയായി നടന്ന്‍ വരുന്നു. കൊച്ചാര്‍ റോഡില്‍ നിന്നും നാഷണല്‍ ഹൈവേയിലേക്ക് വന്നുകൊണ്ടിരുന്ന രണ്ടു കുതിരപ്പോലീസുകാരില്‍ (ആശ്വാരൂഢസേന എന്ന്‍ വിവരമുള്ളവര്‍ പറയുന്ന ആ സാധനം) ഒരാള്‍ കൈകൊട്ടി വിളിക്കുന്നു. പണ്ട് ഇതേ ലൊക്കേഷനില്‍ വച്ച് വേഷം മാറി നിന്ന വിജയന്‍ IPS സര്‍ പൊക്കിയത് ഓര്‍ത്തുകൊണ്ട് ഞാന്‍ നിന്നു. "എങ്ങോട്ടെഡേയ്?" (ചോദ്യം) "സാറേ, പാപ്പനംകോട്" മറ്റേ പോലീസുകാരന്റെ മുഖത്തേക്ക് ഒന്ന്‍ നോക്കി, പിന്നെ വാച്ചിലും നോക്കിയിട്ട് വീണ്ടും ചോദ്യം ...