Skip to main content

മനുഷ്യപുരോഗതിയുടെ വിചിത്ര ചരിത്രം!

മനുഷ്യൻ ഈ ഭൂമിയിൽ ജീവിയ്ക്കാൻ തുടങ്ങിയിട്ട് എത്ര കാലമായി? ഹോമോ സാപിയൻസ് എന്ന് ജീവശാസ്ത്രപരമായി അടയാളപ്പെടുത്തുന്ന ജീവി ലക്ഷക്കണക്കിന് വർഷം മുന്നേ ഉരുത്തിരിഞ്ഞതാണ്. പക്ഷേ ആ ജീവിയെ, വേട്ടയാടിയും കായ്കനികൾ പെറുക്കിത്തിന്നും അലഞ്ഞ് ജീവിക്കുന്ന ഇന്നത്തെ അനേകം വന്യമൃഗങ്ങളിൽ ഒന്ന് മാത്രമായേ കണക്കാക്കാൻ നിർവാഹമുള്ളൂ. നാം മനുഷ്യൻ എന്ന വാക്കുകൊണ്ട് സാധാരണഗതിയിൽ അർത്ഥമാക്കുന്നത് സാമൂഹ്യജീവിയായ ഹോമോസാപിയൻസിനെയാണ്. അയാളുടെ പ്രായമാണ് ഇവിടത്തെ നമ്മുടെ ചോദ്യം.

കൃഷി ചെയ്യാൻ പഠിച്ചതാണ് മനുഷ്യന്റെ നാഗരികജീവിതത്തിന് വഴിത്തിരിവായത്. അലഞ്ഞുനടന്ന് ഭക്ഷിക്കുന്നതിന് പകരം അവരവർക്ക് ആവശ്യമായ ആഹാരം ആവശ്യമുള്ളിടത്ത് ഉണ്ടാക്കിയെടുക്കാനുള്ള വിദ്യയാണല്ലോ അത്. അറിയപ്പെടുന്ന പുരാതന സംസ്കാരങ്ങളെല്ലാം വലിയ നദികളുടെ തീരങ്ങളിൽ പുഷ്ടി പ്രാപിച്ചത് കൃഷിയുമായുള്ള നാഗരികതയുടെ ബന്ധമാണ് കാണിക്കുന്നത്. തെളിവുകൾ അനുസരിച്ച്, നാം കൃഷി സ്വായത്തമാക്കിയിട്ട് കുറഞ്ഞത് പതിനായിരം വർഷം ആയിട്ടുണ്ട് എന്നാണ് നിഗമനം. അങ്ങനെയെങ്കിൽ നാഗരികമനുഷ്യൻ ഭൂമിയിൽ ജീവിക്കാൻ തുടങ്ങിയിട്ട് പതിനായിരം വർഷമായി എന്ന് പറയാം. ഈ പതിനായിരം വർഷത്തെ ചരിത്രത്തിൽ, ഇന്നത്തെ നമ്മുടെ ജീവിതം അടിസ്ഥാനപ്പെടുത്തിയിരിക്കുന്ന കണ്ടുപിടിത്തങ്ങളും അറിവുകളും എപ്പോഴൊക്കെയാണ് ഉണ്ടായത് എന്ന് നിങ്ങൾ അന്വേഷിച്ചിട്ടുണ്ടോ? ഉദാഹരണത്തിന്, എന്നാണ് നാം വൈദ്യുതി കണ്ടുപിടിച്ചത്?

മുന്നോട്ട് പോകുന്നതിന് മുൻപ് ഒരു കാര്യം പറയേണ്ടതുണ്ട്. പതിനായിരം വർഷം എന്ന കണക്ക് പറയാൻ എളുപ്പമാണെങ്കിലും മനസിൽ ചിത്രീകരിക്കുക ബുദ്ധിമുട്ടാണ്. നമ്മുടെ തലച്ചോറ് ഒരുപാട് വലുതും തീരെ ചെറുതുമായ അളവുകൾ കൈകാര്യം ചെയ്യാൻ യോജിച്ചതല്ല എന്ന പരിമിതിയാണ് കുഴപ്പം. ഒരു തേങ്ങ, അഞ്ച് തേങ്ങ, പത്ത് തേങ്ങ എന്നൊക്കെ പറഞ്ഞാൽ നമുക്കത് മനസ്സിൽ സങ്കല്പിക്കാൻ കഴിഞ്ഞേക്കും. പക്ഷേ പതിനായിരം തേങ്ങ എന്നുപറഞ്ഞാൽ, മനസിൽ 'കുറേ തേങ്ങ' എന്നൊരു ചിത്രമേ വരാൻ സാധ്യതയുള്ളു. വലിപ്പം കൂടുന്തോറും കൃത്യമായ സംഖ്യകൾ അവ്യക്തമായ 'കുറേ' എന്നൊരു സങ്കല്പത്തിലേയ്ക്ക് പടർന്നുപോകുന്നതായി കാണാം.  ഈ പ്രശ്നം പരിഹരിക്കാൻ, മനുഷ്യന്റെ പതിനായിരം വർഷം നീണ്ട ചരിത്രത്തെ, ഒരു വർഷമായി ചുരുക്കാൻ പോകുകയാണ് നാം. അതായത്, കഴിഞ്ഞ ജനുവരി-1 നാണ് മനുഷ്യൻ കൃഷി ചെയ്യാൻ പഠിച്ചത്. ഇന്ന് ഡിസംബർ-31 ആണ്. ഓർക്കുക ഈ സാങ്കല്പിക വർഷത്തിലെ ഓരോ ദിവസത്തിനും, യഥാർത്ഥ ചരിത്രത്തിലെ 27.4 വർഷങ്ങളുടെ നീളമുണ്ടാകും. ഇനി മനുഷ്യചരിത്രത്തിലെ ചില നിർണായകമായ കണ്ടുപിടിത്തങ്ങളെ ഈ കലണ്ടറിലെ തീയതികളിൽ അടയാളപ്പെടുത്താനാണ് നാം ശ്രമിക്കുന്നത്. 

ആദ്യമൊന്ന് സ്വയം ഊഹിച്ചുനോക്കൂ. സൂര്യൻ ഭൂമിയെയല്ല, മറിച്ച് ഭൂമി സൂര്യനെയാണ് വലംവെക്കുന്നത് എന്ന കാര്യം നാം മനസിലാക്കിയത് ഈ കലണ്ടറിൽ ഏത് മാസത്തിലായിരിക്കും? മാർച്ച്? അതോ ജനുവരിയിൽ തന്നെയോ? സത്യത്തിൽ അത് നടന്നത് ഡിസംബർ മാസത്തിലാണ്. അതെ, ഈ വർഷത്തിലെ അവസാനമാസത്തിന്റെ ഏതാണ്ട് പകുതിയോടടുത്ത്, ഡിസംബർ-13-നാണ് അത്. അതിന് മുൻപ് നൂറ്റാണ്ടുകളോളം മനുഷ്യർ അംഗീകരിച്ച് വിശ്വസിച്ചിരുന്ന, ടോളമിയുടെ ഭൂകേന്ദ്രസിദ്ധാന്തം (ഭൂമിയെയാണ് സൂര്യനും മറ്റ് ഗ്രഹങ്ങളും ചുറ്റുന്നത് എന്ന സിദ്ധാന്തം) പോലും ഓക്ടോബർ 23-നാണ് ഉണ്ടായത്. വർഷത്തിലെ പത്താം മാസത്തിന്റെ അവസാനം! ജീവികളുടെ ശരീരം കോശങ്ങൾ എന്ന അടിസ്ഥാനഘടകങ്ങളാൽ നിർമിക്കപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തുന്നത് ഡിസംബർ 18-നാണ്. വെറും കണ്ണുകൾ കൊണ്ട് കാണാവുന്ന ശനി വരെയുള്ള ഗ്രഹങ്ങൾക്കപ്പുറം സൂര്യനെ ചുറ്റുന്ന വേറൊരു ഗ്രഹം (യുറാനസ്) ഉണ്ടെന്ന് കണ്ടുപിടിക്കുന്നത് ഡിസംബർ 22-നാണ്. വർഷം തീരാൻ ഇനി വെറും എട്ട് ദിവസങ്ങളേ ഉള്ളുവെന്ന് ഓർക്കണം. ദൈനംദിന ആവശ്യങ്ങൾക്ക് വൈദ്യുതി ഉപയോഗിക്കാൻ കഴിയുന്ന വിധം ഉദ്പാദനം സാധ്യമാക്കുന്ന മൈക്കൽ ഫാരഡേയുടെ ഡൈനാമോ കണ്ടുപിടിക്കപ്പെടുന്നത് ഡിസംബർ 24-നാണ്. വൈദ്യുതി എന്നാൽ ഇലക്ട്രോണുകളുടെ ഒഴുക്കാണ്. ഈ ഇലക്ട്രോണുകൾ എന്ന കണികകളെ കണ്ടെത്തുന്നത് ഡിസംബർ 26-നാണ്. സൂര്യൻ മിൽക്കീവേ എന്ന ഒരു നക്ഷത്രക്കൂട്ടത്തിലെ (ഗാലക്സി) അനേകായിരം നക്ഷത്രങ്ങളിൽ ഒന്ന് മാത്രമാണെന്നും അതിന് വെളിയിൽ വേറെ ഗാലക്സികൾ ഉണ്ടെന്നും മനസിലാക്കുന്നത് ഡിസംബർ 27-നാണ്.  ഇന്നത്തെയീ ഇലക്ട്രോണിക് വിപ്ലവങ്ങളെല്ലാം സാധ്യമാക്കുന്നതിന് തുടക്കം കുറിച്ച, ഇലക്ട്രോണിക്സിലെ അത്ഭുതശിശു എന്ന് വിളിക്കപ്പെടുന്ന ട്രാൻസിസ്റ്റർ  കണ്ടുപിടിക്കപ്പെടുന്നത് ഡിസംബർ 28-നാണ്. 

ഇങ്ങനെ ഇന്ന് നിങ്ങൾ ചുറ്റും കാണുന്ന ഏതൊരു കണ്ടുപിടിത്തവും എടുത്ത് അടയാളപ്പെടുത്തിക്കോളൂ, കലണ്ടറിൽ അവയൊക്കെ അവസാനമാസത്തിന്റെ അവസാനദിവസങ്ങളിൽ ഞെരുങ്ങിക്കിടക്കുന്നതായി കാണാം. അപ്പോ ചോദിച്ചോട്ടെ, ഇതിന് മുന്നേയുള്ള പത്തോ പതിനൊന്നോ മാസങ്ങളിൽ മനുഷ്യൻ എന്ത് ചെയ്യുകയായിരുന്നു? സാങ്കല്പിക കലണ്ടർ വിട്ട് യാഥാർത്ഥ്യത്തിലേയ്ക്ക് വന്നാൽ, പതിനായിരം വർഷങ്ങൾ ഈ ഭൂമിയിൽ ജീവിച്ചിട്ട് നാഗരിക മനുഷ്യൻ വൈദ്യുതഡൈനാമോ കണ്ടെത്താൻ AD 1831- വരെ (കഷ്ടിച്ച് 150 വർഷം മുൻപ്) കാത്തിരുന്നത് എന്തിനാണ്? പോട്ടെ, ഭൂമി സൂര്യനെയാണ് ചുറ്റുന്നത് എന്ന് അംഗീകരിക്കാൻ AD 1550-കൾ വരെ സമയമെടുത്തത് എന്തിനായിരിക്കും? എന്നാലും ഓന്നോർത്തുനോക്കൂ, പതിനായിരം വർഷത്തിലെ ആദ്യത്തെ 9500 വർഷങ്ങളും ഭൂമി സൂര്യനെയാണ് ചുറ്റുന്നത് എന്ന അടിസ്ഥാനവിവരം പോലും ഇല്ലാതെയാണ് മനുഷ്യൻ ചെലവഴിച്ചത് എന്ന കാര്യം ഓർക്കുമ്പോൾ തന്നെ ലജ്ജിക്കേണ്ടതല്ലേ? നൂറ് വയസ്സുള്ള ഒരു മനുഷ്യൻ തന്റെ 95-ാമത്തെ വയസ്സിൽ ഭൂമി സൂര്യനെയാണ് ചുറ്റുന്നത് എന്നറിയുന്നതിന് തുല്യമാണത്. എന്തൊരു ഗതികേടാണ്! നോക്കിയാൽ, നാം അഹങ്കരിക്കുന്ന നമ്മുടെ തിരിച്ചറിവുകൾക്കും കണ്ടെത്തലുകൾക്കും വളരെ കുറച്ചുകാലത്തെ ചരിത്രമേ പറയാനുള്ളൂ. മനുഷ്യന്റെ ബഹിരാകാശയാത്രയുടെ ചരിത്രത്തിന് പതിനായിരത്തിൽ വെറും എഴുപത് വർഷത്തിന്റെ പങ്കല്ലേ അവകാശപ്പെടാനുള്ളു? 

മനുഷ്യപുരോഗതിയുടെ ഈ വിചിത്രമായ ചരിത്രം ഒരു പ്രധാന കാര്യം സൂചിപ്പിക്കുന്നുണ്ട്- ഇക്കഴിഞ്ഞ അവസാന അഞ്ഞൂറ് വർഷങ്ങൾക്കിടയിൽ നമ്മളെന്തോ പുതുതായി പഠിച്ചെടുത്തിരിക്കുന്നു. വളരെ നിർണായകമായ ഒരു പാഠം. ഇന്ന് നാമതിനെ ശാസ്ത്രരീതി (scientific method) എന്നാണ് വിളിക്കുന്നത്. സത്യം കണ്ടെത്തുന്നതിനുള്ള ഏറ്റവും വിശ്വസനീയമായ രീതിയാണത്. ന്യൂട്ടൻ, കെപ്ലർ, ഗലീലിയോ ഇങ്ങനെ നിരവധി ആളുകളിലൂടെ പതിയെയാണ് ആ രീതി ഉരുത്തിരിഞ്ഞത്. അവരുടേതായ സത്യാന്വേഷണരീതികൾ ഉണ്ടാക്കിയ വിപ്ലവകരമായ പുരോഗതി അതിന് മുൻപുണ്ടായിരുന്ന രീതികളുടെ പോരായ്മ കൂടിയാണ് ചൂണ്ടിക്കാണിക്കുന്നത്. അന്ന് തുടങ്ങിയ പുരോഗതികളുടെ കുത്തൊഴുക്കിനെ ശാസ്ത്രീയവിപ്ലവം (scientific revolution) എന്നാണ് വിളിക്കുന്നത്. കോപ്പർനിക്കസിന്റെ സൗരകേന്ദ്രസിദ്ധാന്തത്തെയാണ് അതിന്റെ തുടക്കമായി ഇന്ന് അടയാളപ്പെടുത്തുന്നത്. ചില നിബന്ധനകൾ പാലിച്ചുകൊണ്ടുള്ള സത്യാന്വേഷണരീതിയാണ് ശാസ്ത്രരീതി. 
1. ആശയങ്ങളെ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും വഴി മാത്രം പരിശോധനയ്ക്ക് വിധേയമാക്കുക, 
2. പരിശോധന ജയിക്കുന്ന ആശയങ്ങളെ മുഖവിലയ്ക്കെടുത്ത് കൂടുതൽ പരീക്ഷിയ്ക്കുക, അല്ലാത്തവ ഉപേക്ഷിക്കുക, 
3. തെളിവ് എങ്ങോട്ട് നയിക്കുന്നോ അങ്ങോട്ട് നീങ്ങുക
4. എന്തിനേയും ചോദ്യം ചെയ്യുക
എന്നിവയാണ് ആ നിബന്ധനകൾ. പക്ഷേ കേൾക്കുമ്പോൾ ലളിതമായി തോന്നുമെങ്കിലും, ഇത് പ്രയോഗത്തിൽ അത്ര എളുപ്പമല്ല. മുൻവിധികളേയും വിശ്വാസങ്ങളേയും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളേയും മറികടന്ന് ശാസ്ത്രരീതി പിന്തുടരുക എന്നത് എളുപ്പമായിരുന്നെങ്കിൽ, ശാസ്ത്രവിപ്ലവത്തിന് ഇങ്ങനെ 9500 വർഷത്തെ താമസം ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ട് തന്നെ ശാസ്ത്രം പറയുന്നിടത്തെല്ലാം ആ ബോധ്യം കൂടി ഉണ്ടാകേണ്ടതുണ്ട്. 

Comments

Post a Comment

Popular posts from this blog

പ്രകൃതിയുടെ നടപ്പുരീതികളും മനുഷ്യന്റെ തലച്ചോറും

നമ്മുടെയീ പ്രകൃതിയിൽ ചില നടപ്പുരീതികൾ ഉണ്ട്. ഞെട്ടറ്റ പഴം താഴെയ്ക്ക് വീഴും, ചൂട് ചായ തുറന്നുവച്ചാൽ അത് തണുക്കും, ഐസുവെള്ളം തുറന്നുവെച്ചാൽ അത് ചൂടാകും, എന്നിങ്ങനെ പ്രകൃതിയിൽ സ്വാഭാവികമായി നടക്കുന്ന പ്രക്രിയകളെയാണ് നടപ്പുരീതികൾ എന്നുദ്ദേശിച്ചത്. അതിന്റെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്ന ചില പ്രകൃതിനിയമങ്ങൾ (Laws of nature) ഉണ്ട്. ഫിസിക്സ് ക്ലാസ്സിൽ അത്തരം നിയമങ്ങളെക്കുറിച്ച് നമുക്ക് പഠിയ്ക്കാൻ കഴിയും. പക്ഷേ ഇവിടുത്തെ വിഷയം ഈ നിയമങ്ങൾ മനസിലാക്കാൻ നമ്മൾ എത്രത്തോളം സജ്ജരാണ് എന്നതാണ്. ഈയുള്ളതൊക്കെ അനുസരിക്കുന്നത് ദൈവം എന്ന് വിളിക്കപ്പെടുന്നൊരു ആകാശമൂപ്പിലാൻ എഴുതിയുണ്ടാക്കിയ ഭരണഘടനാച്ചട്ടങ്ങളാണെന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ച് ഇപ്പറഞ്ഞതൊരു പ്രശ്നമേയല്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് "അത് അങ്ങനെയാ!" എന്നൊരു മറുപടിയിൽ കാര്യം കഴിയും. അവർ ഭാഗ്യമുള്ളവരാണ്. അവരുടെ ജീവിതവും ചിന്തകളും, പഞ്ചസാര കൂടുതലിട്ടാൽ കട്ടൻചായക്ക് മധുരം കൂടും എന്നതുപോലെയുള്ള ലളിതമായ യുക്തിയിൽ കടന്നുപോകും. മറിച്ച് പ്രകൃതിനിയമങ്ങളെ കൂടുതൽ വിശദമായി മനസിലാക്കിയെടുക്കാൻ ഒരു ശ്രമം നടത്തിയാൽ, അത്ര എളുപ്പമുള്ളതല്ല അത്. പ്ര...

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

"നിങ്ങൾ പഠിച്ചിട്ട് വിമർശിക്കൂ"

"ചേട്ടാ, ഇന്നാള് ഞാനൊരു പുസ്തകം വായിച്ചു. കഥയും നോവല്വോന്നുമല്ല. 1800 പേജുകളുള്ള, വളരെ വിജ്ഞാനപ്രദമായ ഒരു വലിയ പുസ്തകം. ഇന്‍ഡ്യയെക്കുറിച്ചാണ് അതില്‍ വിവരിക്കുന്നത്. ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്ത മാവോ സേ തൂങ്ങിന്റെ ജീവിതകഥയും തുടര്‍ന്ന് എബ്രഹാം ലിങ്കണ്‍ ചെങ്കോട്ടയില്‍ സത്യപ്രതിജ്ഞ ചെയ്ത് ഇന്‍ഡ്യയുടെ ആദ്യ പ്രധാനമന്ത്രി ആയതുവരെയുള്ള സംഭവങ്ങളുമാണ് അതിന്റെ ആമുഖം." "എന്ത്?! നീയെന്തോന്നെടാ ഈ പറയുന്നത്?" "ആ, അതേന്നേ! പിന്നെയുള്ള പന്ത്രണ്ട് അദ്ധ്യായങ്ങളില്‍ ഇന്‍ഡ്യയുടെ ചരിത്രം മൊത്തം വിശദമായി പ്രതിപാദിക്കുന്നുണ്ട്". "ശ്ശെന്റെ പൊന്നേ! നീയാ 1800 പേജും വായിച്ചാ?!" "വായിച്ചു. പിന്നില്ലാതെ?" "നിനക്ക് വേറെ പണിയൊന്നുമില്ലേ, ഇമ്മാതിരി ഐറ്റങ്ങളൊക്കെ വായിച്ച് സമയം കളയാന്‍?" "അതെങ്ങനാ ചേട്ടാ സമയം കളയലാവുന്നത്?" "എടാ, ഇതൊക്കെ വായിച്ച് തുടങ്ങുമ്പോള്‍ തന്നെ അറിഞ്ഞൂടെ സാധനം മൊത്തം പൊട്ടത്തെറ്റാണെന്ന്? പിന്നെ വായിച്ച് സമയം കളയണോ?" "എന്നാലും ചേട്ടാ ഇത്രയും വിശദമായി എഴുതിയേക്കുന്നതല്ല...