Skip to main content

ലോകഭൂപടത്തിൽ നാം കാണാതെപോകുന്നത്...


ലോക ഭൂപടം അഥവാ വേൾഡ് മാപ്പ് എല്ലാവർക്കും അറിയാം. ഈ ലോകത്തെ നാം അവയിലൂടെയാണ് മനസിലാക്കിയിരിക്കുന്നത്. ഗ്ലോബുകൾ മറ്റൊരു ദൃശ്യബോധം ഉണ്ടാക്കുന്നുണ്ട് എങ്കിലും, കൈകാര്യം ചെയ്യാനുള്ള എളുപ്പം കാരണം നമ്മുടെ ഭൂമിശാസ്ത്രബോധത്തെ കൂടുതൽ സ്വാധീനിക്കുന്നത് പരന്ന ലോകഭൂപടങ്ങൾ തന്നെയാണ്. എന്നാൽ ഭൂപടങ്ങൾക്ക് സഹജമായ ചില പരിമിതികളുണ്ട്. അത് മനസിലാക്കി അവയെ സമീപിച്ചിട്ടില്ലെങ്കിൽ തെറ്റായ ഒരു ലോകചിത്രമായിരിക്കും നമ്മൾ കൊണ്ടുനടക്കുന്നത്. പ്രധാനമായും രണ്ട് തെറ്റിദ്ധാരണകളാണ് ഭൂപടങ്ങൾ ഉണ്ടാക്കുന്നത്:

1. കുറേ രാജ്യങ്ങൾ 'മുകളിലും' മറ്റുള്ളവ 'താഴെയും' ആണ്

ഇത് ഭൂപടത്തിനും ഗ്ലോബിനും ബാധകമായ കാര്യമാണ്. അവിടെ ഇംഗ്ലണ്ടും ചൈനയും റഷ്യയും ഒക്കെ 'മുകളിലും', ഓസ്ട്രേലിയ, ബ്രസീൽ തുങ്ങിയവ 'താഴെ'യും ആണ്. ഇതിൽ ഒരു കുഴപ്പമുണ്ട്. താഴെ, മുകളിൽ എന്ന സങ്കല്പങ്ങൾ പ്രാദേശികമായി മാത്രം പ്രസക്തിയുള്ളവയാണ്. ഭൂമിയിൽ ഒരിടത്ത് ഗുരുത്വാകർഷണം അനുഭവപ്പെടുന്ന ദിശയാണ് അവിടത്തെ 'താഴേയ്ക്ക്' എന്ന ദിശ. ഗോളാകൃതിയുള്ള ഭൂമിയിൽ ഇൻഡ്യയും അമേരിക്കയും പോലെ എതിർവശങ്ങളിൽ സ്ഥിതി ചെയ്യുന്ന രാജ്യങ്ങളെ സംബന്ധിച്ച് ഈ ദിശകളും വിപരീതമാണ്. അതായത്, ഇൻഡ്യയിൽ നിന്ന് ആലോചിക്കുമ്പോൾ അമേരിക്കയിൽ മഴ പെയ്യുന്നത് താഴെ നിന്ന് മുകളിലേയ്ക്കാണ്. എന്നാൽ ഭൂമിയെ മൊത്തത്തിൽ പരിഗണിക്കുമ്പോൾ അവിടെ മേലും കീഴും എന്നൊരു സങ്കല്പത്തിനേ പ്രസക്തിയില്ല. നിങ്ങൾ ഭൂമധ്യരേഖയിൽ നിന്ന് ഇംഗ്ലണ്ടിന്റെ നേരേ പോയാലും ബ്രസീലിന്റെ നേരേ പോയാലും, 'മേലുകീഴുകൾ' നിർണയിക്കുന്നത് ഒരുപോലെയാണ്. ഭൂമിയിലെ ഒരു ഭൗതികനിയമവും അവിടെ മാറുന്നില്ല. അതുകൊണ്ട് തന്നെ ഇതോടൊപ്പമുള്ള ചിത്രത്തിൽ കാണുന്ന ലോകഭൂപടവും നമ്മൾ കണ്ടുപരിചയിച്ച ഭൂപടം പോലെ തന്നെ ശരിയാണ്. മേലുകീഴുകൾ മാറ്റി വരയ്ക്കുമ്പോൾ രാജ്യങ്ങളുടെ രൂപവും ആകെ മാറുന്നത് ശ്രദ്ധിച്ചുകാണുമല്ലോ. ഇൻഡ്യയ്ക്ക് നമ്മുടെ മനസിലുള്ള രൂപവും ഈ മാപ്പിലുള്ള രൂപവും തമ്മിലുള്ള അന്തരം നമ്മുടെ മനസ്സ് ഒരുപക്ഷേ അംഗീകരിക്കാൻ പോലും കൂട്ടാക്കില്ല. പക്ഷേ രണ്ട് രൂപങ്ങളും ഒരുപോലെ ശരിയാണ്. ലോകജനസംഖ്യയുടെ 88 ശതമാനവും വസിക്കുന്നതും, ലോകത്തെ നിയന്ത്രിക്കുന്ന വലിയ സാമ്പത്തികശക്തികളായ രാജ്യങ്ങളെ ഉൾക്കൊള്ളുന്നതുമായ ഭൂമിയുടെ പകുതി (നമ്മുടെ ഉത്തരാർദ്ധഗോളം) മുകളിലാക്കി വരയ്ക്കാനാകും കൂടുതൽ പേരും ഇഷ്ടപ്പെടുക എന്നതുകൊണ്ടാണ് നാം കാണുന്ന രാഷ്ട്രീയഭൂപടത്തിന് ഈ രൂപം കൈവന്നത്. ലോകത്തെക്കുറിച്ചുള്ള നമ്മുടെ വീക്ഷണകോൺ ഈ ഭൂരിപക്ഷ പക്ഷപാതത്താൽ ട്യൂൺ ചെയ്യപ്പെട്ടിരിക്കുന്നു.

2. വലിയ രാജ്യങ്ങളും ചെറിയ രാജ്യങ്ങളും

പല രാജ്യങ്ങൾക്കും പല വലിപ്പമാണെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ അത് മാപ്പിൽ കാണുന്ന അനുപാതത്തിൽ അല്ല. ഓരോ രാജ്യത്തിന്റേയും വിസ്തൃതിയുടെ കണക്ക് പരിശോധിച്ച് സംഖ്യകൾ താരതമ്യം ചെയ്താൽ അത് ബോധ്യപ്പെടും. ഒരുപാട് വലുതെന്ന് തോന്നുന്ന പല രാജ്യങ്ങളും അത്രയ്ക്ക് വലുതല്ല, ഒരുപാട് ചെറുതായി തോന്നുന്നവ അത്ര ചെറുതുമല്ല. എന്താണ് പ്രശ്നം? മാപ്പ് പരന്നതും, ഈ രാജ്യങ്ങളൊക്കെ കിടക്കുന്ന ഭൗമോപരിതലം ഉരുണ്ടതുമാണ് എന്നത് തന്നെ. ഉരുണ്ടതിനെ പരത്തി കാണിക്കുമ്പോൾ അവിടെയുള്ള രൂപങ്ങൾക്ക് സാരമായ രൂപവ്യത്യാസവും വലിപ്പവ്യത്യാസവും ഉണ്ടാകും. അത് തന്നെ രാജ്യങ്ങൾക്കും സംഭവിക്കും. ഉരുണ്ട ഗ്ലോബിലും പരന്ന ഭൂപടത്തിലും ഒരേ രാജ്യത്തിന് രണ്ട് രൂപവും രണ്ട് വലിപ്പവും ആയിരിക്കും. അത് ഭൂമധ്യരേഖയിൽ നിന്നും എത്രത്തോളം മാറിയാണോ അത്രത്തോളം വലുതായിരിക്കും വ്യത്യാസം. ഇത് പക്ഷേ ത്രിമാന-ദ്വിമാന രൂപങ്ങളെ താരതമ്യം ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം നമുക്ക് പെട്ടെന്ന് മനസിലാകില്ല. ദാ ഈ സൈറ്റിൽ പോയാൽ, രാജ്യങ്ങളെ വലിച്ച് ഭൂപടത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊണ്ടുവെച്ച് അവയുടെ രൂപവും വലിപ്പവും മാറുന്നത് കാണാം- https://goo.gl/ZJjyjX. ഇതിൽ റഷ്യയെ ഡ്രാഗ് ചെയ്ത് ഇൻഡ്യയുടെ സ്ഥാനത്ത് കൊണ്ടുവെച്ചാൽ അത് ചുരുങ്ങുന്നതായും തിരിച്ചായാൽ ഇൻഡ്യ വീർക്കുന്നതായും കാണാം. അതായത്, റഷ്യ ഇൻഡ്യയെ അപേക്ഷിച്ച് ഭൂപടത്തിൽ കാണുന്നത്ര വലുതല്ല എന്നർത്ഥം.

Comments

Popular posts from this blog

പ്രകൃതിയുടെ നടപ്പുരീതികളും മനുഷ്യന്റെ തലച്ചോറും

നമ്മുടെയീ പ്രകൃതിയിൽ ചില നടപ്പുരീതികൾ ഉണ്ട്. ഞെട്ടറ്റ പഴം താഴെയ്ക്ക് വീഴും, ചൂട് ചായ തുറന്നുവച്ചാൽ അത് തണുക്കും, ഐസുവെള്ളം തുറന്നുവെച്ചാൽ അത് ചൂടാകും, എന്നിങ്ങനെ പ്രകൃതിയിൽ സ്വാഭാവികമായി നടക്കുന്ന പ്രക്രിയകളെയാണ് നടപ്പുരീതികൾ എന്നുദ്ദേശിച്ചത്. അതിന്റെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്ന ചില പ്രകൃതിനിയമങ്ങൾ (Laws of nature) ഉണ്ട്. ഫിസിക്സ് ക്ലാസ്സിൽ അത്തരം നിയമങ്ങളെക്കുറിച്ച് നമുക്ക് പഠിയ്ക്കാൻ കഴിയും. പക്ഷേ ഇവിടുത്തെ വിഷയം ഈ നിയമങ്ങൾ മനസിലാക്കാൻ നമ്മൾ എത്രത്തോളം സജ്ജരാണ് എന്നതാണ്. ഈയുള്ളതൊക്കെ അനുസരിക്കുന്നത് ദൈവം എന്ന് വിളിക്കപ്പെടുന്നൊരു ആകാശമൂപ്പിലാൻ എഴുതിയുണ്ടാക്കിയ ഭരണഘടനാച്ചട്ടങ്ങളാണെന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ച് ഇപ്പറഞ്ഞതൊരു പ്രശ്നമേയല്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് "അത് അങ്ങനെയാ!" എന്നൊരു മറുപടിയിൽ കാര്യം കഴിയും. അവർ ഭാഗ്യമുള്ളവരാണ്. അവരുടെ ജീവിതവും ചിന്തകളും, പഞ്ചസാര കൂടുതലിട്ടാൽ കട്ടൻചായക്ക് മധുരം കൂടും എന്നതുപോലെയുള്ള ലളിതമായ യുക്തിയിൽ കടന്നുപോകും. മറിച്ച് പ്രകൃതിനിയമങ്ങളെ കൂടുതൽ വിശദമായി മനസിലാക്കിയെടുക്കാൻ ഒരു ശ്രമം നടത്തിയാൽ, അത്ര എളുപ്പമുള്ളതല്ല അത്. പ്ര...

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...