Skip to main content

ഗംഗയും നാഗവല്ലിയും

മണിച്ചിത്രത്താഴ് എന്ന സിനിമ മലയാളികൾക്ക് പരിചയപ്പെടുത്തിയ കഥാപാത്രങ്ങളായിരുന്നു ഗംഗയും നാഗവല്ലിയും. ഒരു മികച്ച എന്റർടെയിനർ എന്ന നിലയിൽ വ്യത്യസ്ത അഭിരുചികളുള്ള പ്രേഷകരെ ഒരുപോലെ ആകർഷിയ്ക്കാൻ ആ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ ആ ഗുണനിലവാരം ഒരു കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ഒരു കാര്യം പറയുമ്പോൾ എന്ത് പറയുന്നു എന്നതുപോലെ തന്നെ പ്രധാനമാണ് അത് എങ്ങനെ പറയുന്നു എന്നതും. നല്ല രീതിയിൽ പറയുന്ന നുണയ്ക്ക്, മോശം രീതിയിൽ അവതരിപ്പിക്കുന്ന സത്യത്തെക്കാൾ വിശ്വാസ്യതയുണ്ടാകും എന്നതിന് എത്രയെങ്കിലും ഉദാഹരണങ്ങൾ നമുക്ക് കാണാനാകും.

മണിച്ചിത്രത്താഴ് വരുത്തിവെയ്ക്കുന്ന കുഴപ്പവും ആ രീതിയിലുള്ള ഒന്നാണ്. ബാധകൂടൽ എന്ന സ്ഥിരം മന്ത്രവാദ ഉരുപ്പടിയെ, ലോകപ്രശസ്ത പ്രബന്ധങ്ങൾ എഴുതിയ മനഃശാസ്ത്രജ്ഞനെക്കൊണ്ട് ഇംഗ്ലീഷിൽ വിശദീകരിപ്പിച്ച് മറ്റൊരു മോഡേൺ മുഖം നൽകാൻ ആ സിനിമ ശ്രമിയ്ക്കുന്നു. നിർമാണത്തിലേയും അഭിനേതാക്കളുടെ അവതരണത്തിലേയും മികവ് കൊണ്ട് ആ ശ്രമം ഒട്ടൊക്കെ വിജയിക്കുന്നും ഉണ്ട്. ഇന്നും ഒരുപാട് പേർ ആ സിനിമയിൽ കാണിയ്ക്കുന്നത് വെറും ഫാന്റസി അല്ലെന്നും, മറിച്ച് ശാസ്ത്രീയതയിൽ അടിസ്ഥാനപ്പെടുത്തിയ സയൻസ് ഫിക്ഷനാണെന്നും ഒക്കെ കരുതുന്നുണ്ട് എന്നതാണ് അതിന് തെളിവ്. ഗംഗ എന്ന കഥാപാത്രം നാഗവല്ലി എന്ന തമിഴ്നാട്ടുകാരിയായി മാറുന്നതും, തമിഴിൽ സംസാരിയ്ക്കുന്നതും, ഭർത്താവിന്റെ ഉറക്കത്തിന്റെ ആഴം അളക്കുന്നതും, കൂടെനടന്ന് ആരും കാണാതെ സാധനങ്ങൾ എറിഞ്ഞ് പൊട്ടിയ്ക്കുന്നതും ഒക്കെ തീർത്തും സംഭവ്യമായ കാര്യമാണെന്ന് അവർ വിശ്വസിയ്ക്കുന്നു.

ഡിസോസിയേറ്റിവ് ഐഡന്റിറ്റി ഡിസോഡർ (Dissociative identity disorder) എന്നത് ഒരേസമയം ഒന്നിലധികം വ്യക്തിത്വങ്ങൾ പ്രകടമാകുന്ന മാനസികാവസ്ഥയാണ്. മനശാസ്ത്രജ്ഞരുടെ ഇടയിൽ കൃത്യമായ അഭിപ്രായ സമന്വയം ഉണ്ടായിട്ടില്ലാത്ത ഒരു രോഗമാണിത്. മിക്കപ്പോഴും മറ്റ് മാനസികരോഗങ്ങളുമായി ചേർന്ന് കാണപ്പെടുന്നതും, പലരും ദുരുദ്ദേശ്യത്തോടെ ഈ രോഗലക്ഷണം അഭിനയിക്കുന്നതും ഒക്കെ സാധാരണമായതിനാൽ കൃത്യമായ ഒരു വിശകലനം ബുദ്ധിമുട്ടാകുന്നു എന്നാണ് അവർ പറയുന്നത്. അത് എന്തുതന്നെ ആയാലും, ഒരാൾ താൻ ഏതെങ്കിലും രീതിയിൽ പഠിച്ചിട്ടില്ലാത്ത ഒരു ഭാഷയിൽ സംസാരിയ്ക്കുന്നത് ആ മനോരോഗത്തിൽ പെടുന്ന കാര്യമല്ല. പാരാസൈക്കോളജിസ്റ്റുകൾ സീനോഗ്ലോസ്സി (Xenoglossy) എന്ന് വിളിയ്ക്കുന്ന ഒരു സാങ്കല്പിക പ്രതിഭാസമാണത്. അങ്ങനെ വിളിയ്ക്കുന്നവർ അതിനെ സാങ്കല്പികം എന്ന് കരുതുന്നില്ല എങ്കിലും, അങ്ങനെ ഒന്ന് സാധ്യമാണെന്ന് വിശ്വസിയ്ക്കാൻ പോകുന്ന തെളിവുകളൊന്നും തന്നെ ഇതുവരെ ലഭ്യമല്ല. പുനർജന്മത്തിലും പ്രേതാത്മക്കളിലുമൊക്കെ ഗവേഷണം നടത്തുന്നു എന്ന് പറയപ്പെടുന്നവരുടെ അവകാശവാദങ്ങളിൽ ഒതുങ്ങുകയാണ് അതിപ്പോഴും. എന്നും എവിടേയും ഇങ്ങനെയെന്തെങ്കിലും കേട്ടാൽ അതിനെ പൊലിപ്പിച്ച് എഴുതാൻ പത്രമാധ്യമങ്ങൾ താത്പര്യം കാട്ടാറുണ്ട് എന്നതുകൊണ്ട് തന്നെ ഇത്തരം സംഭവങ്ങൾ വാർത്തകളിൽ ഒരുപാട് വന്നിട്ടുണ്ട്. പക്ഷേ വിശദപരിശോധന നടത്തപ്പെട്ട കേസുകളിലെല്ലാം ഉള്ളി തൊലിച്ചുനോക്കുന്നതിന് സമാനമായ അനുഭവമാണ് ലഭ്യമായത്. 'വൃദ്ധൻ യുവതിയെപ്പോലെ സംസാരിയ്ക്കുന്നതായിട്ടൊക്കെ പത്രങ്ങളിൽ വായിക്കാറില്ലേ?' എന്നൊക്കെ മോഹൻലാലിന്റെ ഡോ. സണ്ണി ചോദിയ്ക്കുന്നതിന് അത്ര പ്രാധാന്യമേ കൊടുക്കേണ്ടതുള്ളൂ. ഇനി കൂടെ നടന്ന് ആരുമറിയാതെ ക്ലോക്കും പാത്രവുമൊക്കെ എറിഞ്ഞുടയ്ക്കുന്നത് ഒരുപക്ഷേ ഗോപിനാഥ് മുതുകാടിന്റെയോ മറ്റോ പരിശീലനത്തിലൂടെ സാധിച്ചേയ്ക്കും. പക്ഷേ, ഉറങ്ങിയെണീറ്റ ഉടനേ കെ. എസ്. ചിത്രയെപ്പോലെ പാടാനും ശോഭനയെപ്പോലെ ഡാൻസ് ചെയ്യാനുമൊക്കെ പറ്റുമെന്ന് വിചാരിച്ച് ആരും 'നാഗവല്ലി രോഗം' വരാൻ ആഗ്രഹിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്.

ചുരുക്കത്തിൽ, ബ്രാഡ്‍ലിയുടെ പത്ത് തലയുള്ള മനശാസ്ത്രജ്ഞശിഷ്യനേയും, വരേണ്യസ്ലാങ്ങിൽ സംസാരിയ്ക്കുന്ന മന്ത്രവാദിയേയും കൂട്ടിമുട്ടിച്ച് പരസ്പരം പുകഴ്ത്തിച്ച് ആകെ ജഗപൊക ആക്കുന്നൊക്കെയുണ്ട് എന്നേയുള്ളൂ. പറഞ്ഞുവരുമ്പോൾ കേട്ടുപഴകിയ പഴയ ബാധയൊഴിപ്പിക്കൽ പ്രേതകഥ മാത്രമാണ് മണിച്ചിത്രത്താഴ്. അതിനെ ആ രീതിയിൽ കണ്ട് ആസ്വദിയ്ക്കുക, ആ രീതിയിൽ മാത്രം.

Comments

  1. Many Lives, Many Masters വായിച്ചിരുന്നോ? ഒരു സുഹൃത്ത്‌ പറഞ്ഞിട്ടാണ് ഞാന്‍ വായിക്കുന്നത്. ഒരു മനോരോഗ വിദഗ്ദ്ധന്‍ (Prominent Psychiatrist) പുനര്‍ജന്മം ശരിയാണെന്ന് സ്ഥാപിക്കുന്ന ഒരു പുസ്തകമാണ്. ഒരു കഥപോലെ വായിച്ചു പോകാന്‍ കൊള്ളാം പക്ഷെ ലക്ഷക്കണക്കിന്‌ ആളുകള്‍ ഇത് വിശ്വസിക്കുന്നു. വിദഗ്ദ്ധന്‍ അല്ലെ പുനര്‍ജ്ജന്മം സാക്ഷ്യപ്പെടുത്തുന്നത്!!!!! ബെസ്റ്റ് സെല്ലര്‍ ആണ്!!!!

    ReplyDelete
  2. ഉം.പോസ്റ്റിനായൊരു പോസ്റ്റ്‌.

    ReplyDelete
  3. ഹാഹാഹാ, അല്ലാഹുവിനേയും യേശുവിനേയും കൃഷ്ണനെയും ദൈവമായി കാണാൻ കഴിയുന്നവർക്ക് നാഗവല്ലിയും സത്യമായി തോന്നിയാൽ അവരെ കുറ്റപ്പെടുത്താൻ പറ്റില്ല, താങ്കൾ മുൻപ് പറഞ്ഞപോലെ നമ്മുടെ ബ്രെയിൻ ഈസി ആയിട്ടുള്ളതല്ലേ എടുക്കാൻ തയ്യാറാകത്തുള്ളൂ..Gain without pain.

    ReplyDelete

Post a Comment

Popular posts from this blog

പ്രകൃതിയുടെ നടപ്പുരീതികളും മനുഷ്യന്റെ തലച്ചോറും

നമ്മുടെയീ പ്രകൃതിയിൽ ചില നടപ്പുരീതികൾ ഉണ്ട്. ഞെട്ടറ്റ പഴം താഴെയ്ക്ക് വീഴും, ചൂട് ചായ തുറന്നുവച്ചാൽ അത് തണുക്കും, ഐസുവെള്ളം തുറന്നുവെച്ചാൽ അത് ചൂടാകും, എന്നിങ്ങനെ പ്രകൃതിയിൽ സ്വാഭാവികമായി നടക്കുന്ന പ്രക്രിയകളെയാണ് നടപ്പുരീതികൾ എന്നുദ്ദേശിച്ചത്. അതിന്റെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്ന ചില പ്രകൃതിനിയമങ്ങൾ (Laws of nature) ഉണ്ട്. ഫിസിക്സ് ക്ലാസ്സിൽ അത്തരം നിയമങ്ങളെക്കുറിച്ച് നമുക്ക് പഠിയ്ക്കാൻ കഴിയും. പക്ഷേ ഇവിടുത്തെ വിഷയം ഈ നിയമങ്ങൾ മനസിലാക്കാൻ നമ്മൾ എത്രത്തോളം സജ്ജരാണ് എന്നതാണ്. ഈയുള്ളതൊക്കെ അനുസരിക്കുന്നത് ദൈവം എന്ന് വിളിക്കപ്പെടുന്നൊരു ആകാശമൂപ്പിലാൻ എഴുതിയുണ്ടാക്കിയ ഭരണഘടനാച്ചട്ടങ്ങളാണെന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ച് ഇപ്പറഞ്ഞതൊരു പ്രശ്നമേയല്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് "അത് അങ്ങനെയാ!" എന്നൊരു മറുപടിയിൽ കാര്യം കഴിയും. അവർ ഭാഗ്യമുള്ളവരാണ്. അവരുടെ ജീവിതവും ചിന്തകളും, പഞ്ചസാര കൂടുതലിട്ടാൽ കട്ടൻചായക്ക് മധുരം കൂടും എന്നതുപോലെയുള്ള ലളിതമായ യുക്തിയിൽ കടന്നുപോകും. മറിച്ച് പ്രകൃതിനിയമങ്ങളെ കൂടുതൽ വിശദമായി മനസിലാക്കിയെടുക്കാൻ ഒരു ശ്രമം നടത്തിയാൽ, അത്ര എളുപ്പമുള്ളതല്ല അത്. പ്ര...

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...