Skip to main content

നിങ്ങൾക്ക് സ്വന്തം ശബ്ദം ഇഷ്ടമാണോ?

റെക്കോഡ് ചെയ്യപ്പെട്ട സ്വന്തം ശബ്ദം കേൾക്കുന്നത് നിങ്ങൾക്കെങ്ങനെയാണ് അനുഭവപ്പെടാറ്? എന്റെ കാര്യം പറഞ്ഞാൽ, എനിയ്ക്കത് തീരെ ഇഷ്ടമില്ലാത്ത ഒരു കാര്യമാണ്. പാട്ടുപാടി റെക്കോഡ് ചെയ്തിട്ട് അത് ശരിയായോ എന്ന് കേട്ടുനോക്കാനുള്ള ശ്രമം ഒരുതരം ആത്മപീഡനമാണ് എന്നെ സംബന്ധിച്ച്. ഇക്കാര്യത്തിൽ ഞാനൊറ്റയ്ക്കല്ല. ഒരുപാട് പേർ സ്വന്തം ശബ്ദം തിരിച്ച് കേൾക്കുന്നത് ഇഷ്ടപ്പെടുന്നില്ല. അതിനൊരു കാരണവും ഉണ്ട്.

നാം സംസാരിയ്ക്കുമ്പോൾ നാം നമ്മുടെ തന്നെ ശബ്ദം കേൾക്കുന്നുണ്ട്. പക്ഷേ ഈ ലോകത്ത് നമ്മൾ മാത്രമേ അത് ആ രീതിയിൽ കേൾക്കുന്നുള്ളൂ എന്നതാണ് പ്രശ്നം. മറ്റൊരു രീതിയിൽ പറഞ്ഞാൽ നമ്മുടെ ശബ്ദം എങ്ങനെയാണെന്നാണോ നാം കരുതിയിരിക്കുന്നത്, അങ്ങനെയേ അല്ല മറ്റുള്ളവർ അത് കേൾക്കുന്നത്. നാം നമ്മുടെ സ്വനതന്തുക്കളെ (vocal chords) വിറപ്പിച്ചാണ് ശബ്ദം ഉണ്ടാക്കുന്നത്. ഈ വിറ വായുവിലുടെ ശബ്ദതരംഗങ്ങളായി സഞ്ചരിച്ച് ചുറ്റുമുള്ളവരുടെ ചെവിയിലെ കർണപുടത്തെ (ear drum) വിറപ്പിയ്ക്കുന്നു. അത് അതേപടി ഒരു വൈദ്യുതസിഗ്നലായി അവരുടെ മസ്തിഷ്കത്തിൽ എത്തുമ്പോൾ അവർ ആ ശബ്ദം കേൾക്കുന്നു. അതായത്, നമ്മുടെ സ്വനതന്തുക്കൾ പുറപ്പെടുവിയ്ക്കുന്ന വിറയാണ് അവർ മനസിലാക്കുന്ന ശബ്ദം. എന്നാൽ നമ്മുടെ ശബ്ദം നമ്മൾ തന്നെ കേൾക്കുമ്പോൾ ഒരു വ്യത്യാസം ഉണ്ട്. മറ്റുള്ളവർ കേൾക്കുന്ന വായുവിലെ ശബ്ദതരംഗങ്ങൾ നമ്മുടെ ചെവിയിലെ കർണപുടത്തേയും വിറപ്പിയ്ക്കുന്നുണ്ട്. പക്ഷേ ആ ശബ്ദതരംഗങ്ങളെ പുറപ്പെടുവിയ്ക്കുന്ന സ്വനതന്തുക്കൾ നമ്മുടെ തന്നെ തൊണ്ടയിൽ ഇരുന്നാണ് വിറയ്ക്കുന്നത് എന്നതുകൊണ്ട്, ഈ വിറ സമാന്തരമായി എല്ലുകളിലൂടെയും സഞ്ചരിച്ച് ചെവിയിലെത്തും. ഇത് ശബ്ദത്തിന്റെ ഉടമയ്ക്കൊഴികേ മറ്റാർക്കും ബാധകമായ ഒന്നല്ലല്ലോ. അതായത് നാം ശബ്ദമുണ്ടാക്കുമ്പോൾ നമ്മുടെ തലയോട്ടി പരോക്ഷമായി അതിനനുസരിച്ച് വിറയ്ക്കുന്നുണ്ട്. ഇതും കൂടി ചേർത്താണ് നമ്മളത് കേൾക്കുന്നത്. തലയോട്ടിയുടെ കുറഞ്ഞ ഫ്രീക്വൻസിയിൽ (ശ്രുതി-pitch) ഉള്ള വിറ ശബ്ദത്തിന് ബാസ്സ് (bass) കൂടുന്ന ഒരു പ്രഭാവമാണ് ഉണ്ടാക്കുക. ചുരുക്കത്തിൽ, മറ്റുള്ളവർ കേൾക്കുന്നതിനെക്കാൾ ബാസ് കൂട്ടിയാണ് നാം നമ്മുടെ ശബ്ദം കേൾക്കുന്നത്.

എന്നാൽ റെക്കോഡ് ചെയ്യപ്പെട്ട സ്വന്തം ശബ്ദം കേൾക്കുമ്പോഴോ? നിങ്ങളുടെ ശബ്ദം മറ്റുള്ളവർ എങ്ങനെ കേൾക്കുന്നുവോ, അങ്ങനെയാണ് ഒരു മൈക്രോഫോൺ അതിനെ പകർത്തിയെടുക്കുന്നത്. അതിനെയാണ് സ്പീക്കർ തിരിച്ച് കേൾപ്പിക്കുന്നത്. അത് നിങ്ങൾക്കത്ര പരിചയമുള്ള ഒരു ശബ്ദമല്ല. "അയ്യോ, എന്റെ ശബ്ദം ഇങ്ങനെയാണോ?" എന്ന് കൂട്ടുകാരോട് ചോദിച്ചാൽ, അവർ അതേന്ന് പറയാൻ സംശയിക്കില്ല. കാരണം അവർക്കാ ശബ്ദം പരിചിതമാണ്. അല്ലെങ്കിൽ, അതാണ് അവർക്ക് പരിചയമുള്ള നിങ്ങളുടെ ശബ്ദം. (NB: for an ideal microphone-speaker system) സ്വന്തം ശബ്ദത്തോടുള്ള ഈ അപരിചിതത്വം ആണ് സ്വന്തം ശബ്ദം ഇഷ്ടപ്പെടാതിരിയ്ക്കാനും പലപ്പോഴും കാരണമാകുന്നത്. (യേശുദാസിനെയോ ചിത്രയെയോ ഒക്കെപ്പോലെ സ്ഥിരം സ്വന്തം ശബ്ദം ചുറ്റുപാടും കേൾക്കേണ്ടി വരുന്നവർക്ക് ഈ പ്രശ്നം ഒരുപക്ഷേ കുറവായിരിക്കാം).

ഇതേ കാര്യം ചിലപ്പോഴൊക്കെ സ്വന്തം രൂപം കാണുന്നതിലും ഉണ്ടാകാം. കാരണം, കണ്ണാടിയിലെ സ്വന്തം രൂപം മാത്രമാണ് നാം കണ്ടുശീലിയ്ക്കുന്നത്. അത് ശരിയ്ക്കും മറ്റുള്ളവർ കാണുന്ന നമ്മുടെ രൂപത്തിന്റെ ഇടം-വലം തിരിഞ്ഞ ഒരു പ്രതിബിംബമാണ്. മുഖത്തിന് സമമിതി (symmetry) എത്രത്തോളം കുറവാണോ അത്രത്തോളം പരസ്പരം വ്യത്യസ്തമായിരിയ്ക്കും കണ്ണാടിയിലെ മുഖവും സ്വന്തം മുഖവും. മൂക്കിന്റെ പാലത്തിന്റെ വളവ്, ചുണ്ടുകളുടെ ചരിവ് തുടങ്ങി സർവസാധാരണമായ പല പ്രത്യേകതകളും സമമിതി ഇല്ലാതാക്കും. ഇതുകാരണം മറ്റുള്ളവർ നമ്മുടെ കഴുത്തിൽ കാണുന്നത് നമുക്ക് വലിയ പരിചയമില്ലാത്ത ഒരു മുഖമായിരിയ്ക്കും. ഇത് കാരണം നിങ്ങളും സുഹൃത്തുക്കളും ഉൾപ്പെട്ട ഒരു വീഡിയോ ദൃശ്യം നിങ്ങൾ കാണുമ്പോൾ, നിങ്ങളുടേത് ഒഴികേ മറ്റെല്ലാ മുഖങ്ങളും നിങ്ങൾക്ക് സുപരിചിതമായിരിക്കും. അപരിചിതമായ ആ മുഖത്തോട് നിങ്ങൾക്ക് ഇഷ്ടക്കുറവ് തോന്നിയാൽ അത് സ്വാഭാവികം മാത്രം.

Comments

  1. Recording ചെയ്യുന്ന സംവിധാനത്തിലും play back ചെയ്യുന്ന ഉപകരണത്തിലും ഉള്ള filter കളും ശബ്ദത്തിന്‍റെ സ്വാഭാവിക സ്വഭാവത്തിന് മാറ്റം വരുത്തുന്നുണ്ടല്ലോ. "അയ്യോ, എന്റെ ശബ്ദം ഇങ്ങനെയാണോ?" എന്ന് ചോദിക്കാന്‍ filterകളും ഒരു കാരണമല്ലേ?

    ReplyDelete
  2. This comment has been removed by the author.

    ReplyDelete

Post a Comment

Popular posts from this blog

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...

ആനവണ്ടിയുടെ ആനച്ചതി!

സിൽവർ ലൈൻ ജെറ്റെന്നും പറഞ്ഞ് കെ.എസ്.ആർ.ടീ.സീ കൊട്ടിഘോഷിച്ച് നിരത്തിലിറക്കിയ ബസുകളിലൊന്നിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വന്നു. ഇന്നലെ രാത്രി 9:50-ന് ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയായിരുന്നു ബുക്കിങ്. ആലപ്പുഴ ഒരു പരിപാടി കഴിഞ്ഞ് അത്യാവശ്യമായി അന്ന് തന്നെ മടങ്ങേണ്ടിയിരുന്നതുകൊണ്ടാണ് ബുക്കിങ് പോലുള്ള ചടങ്ങിനൊക്കെ നിന്നത്. ഇല്ലെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ പൊതുവേ കേ.വി.ട്രാവൽസ് (കിട്ടണ വണ്ടി ട്രാവൽസ്) ആണ് പതിവ്. ആലപ്പുഴത്തെ പരിപാടി കഴിഞ്ഞപ്പോൾ വൈകിയതുകൊണ്ട് ഓടെടാ ഓട്ടമായിരുന്നു. ആഹാരം പോലും നേരെ കഴിക്കാതെ ഓടി ടിക്കറ്റിൽ പറഞ്ഞിരുന്ന മുനിസിപ്പൽ സ്റ്റാൻഡിൽ എത്തി. ബസ് പോയിട്ടില്ല എന്ന് അര മണിക്കൂറായി അവിടെ കാത്ത് നിൽക്കുന്ന ഒരാളിൽ നിന്ന് ഉറപ്പിച്ചു. പിന്നങ്ങോട്ട് സമയം കളയാതെ വെയ്റ്റ് ചെയ്യാൻ തുടങ്ങി. ഒപ്പം ആലപ്പുഴയിലെ പ്രഭാഷണ പരിപാടിയ്ക്ക് ക്ഷണിച്ച ശ്രീ. ജോയിയും ഉണ്ട്. ആത്മാർത്ഥതയുടെ അസുഖം ഉള്ളതുകൊണ്ടാണെന്ന് തോന്നുന്നു എന്നെ ബസ് കയറ്റിവിട്ടിട്ടേ പോകുന്നുള്ളു എന്ന് മൂപ്പർക്ക് വാശി!  പറഞ്ഞ സമയം കഴിഞ്ഞ് അര മണിക്കൂറായിട്ടും ബസിന്റെ പൊടി പോലും നഹി. നമ്മുടെ റോഡല്ലേ, അതിലൂടെ ഓടുന്ന ബസല്ലേ അല്പസ്...