Skip to main content

മഴവില്ലിന് എത്ര നിറങ്ങളുണ്ട്?

ഈ ചോദ്യം നഴ്സറി സ്കൂൾ മുതൽ കേൾക്കുന്നതും കണ്ണടച്ച് ആളുകൾ ഉത്തരം പറയുന്നതുമായ ഒന്നാണ്. ഏഴ് എന്ന സംഖ്യയും, കൂടെ വയലറ്റ്-ഇൻഡിഗോ-ബ്ലൂ-ഗ്രീൻ-യെല്ലോ-ഓറഞ്ച്-റെഡ് (VIBGYOR) എന്ന ഏഴ് നിറങ്ങളുടെ ലിസ്റ്റും ഉടനടി ഉത്തരമായി പ്രതീക്ഷിക്കാം. ഇനി ചോദിച്ചോട്ടെ, നിങ്ങളിൽ എത്ര പേർ ഈ ഇൻഡിഗോ എന്ന നിറം തിരിച്ചറിഞ്ഞിട്ടുണ്ട്? ഇൻഡിഗോ നിറമുള്ള സാരി എന്ന് പറഞ്ഞാൽ, അത് എങ്ങനെ ഇരിക്കുമെന്ന് മനസ്സിൽ സങ്കല്പിക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ?

എന്നാൽ, മഴവില്ലിന് ഏഴ് നിറങ്ങളുണ്ട് എന്നത് കണിശമായ ഒരു ശാസ്ത്രസത്യമല്ല എന്നതാണ് വാസ്തവം. ആ സംഖ്യയ്ക്ക് ശാസ്ത്രത്തേക്കാൾ കൂടുതൽ ചരിത്രപരമായ ഉത്ഭവമാണ് ഉള്ളത്.

വെളുത്ത സൂര്യപ്രകാശത്തെ ഒരു പ്രിസത്തിലൂടെ കടത്തിവിട്ടാൽ അത് പല നിറങ്ങളായി വേർപിരിയും എന്നറിയാമല്ലോ. ഐസക് ന്യൂട്ടനാണ് ഇത് ആദ്യം കണ്ടെത്തുന്നത്. അങ്ങനെ നിരന്ന് കിടക്കുന്ന വർണരാജിയെ സ്പെക്ട്രം എന്ന് ആദ്യമായി വിളിച്ചതും അദ്ദേഹം തന്നെ.


നിങ്ങളിൽ സ്പെക്ട്രം നേരിട്ട് കണ്ടിട്ടുള്ളവർ ഓർത്തുനോക്കൂ, (ഇല്ലാത്തവർ തത്കാലം ചിത്രം നോക്കൂ) അവിടെ പല പല നിറങ്ങൾ തമ്മിൽ എങ്ങനെയാണ് വേർതിരിയുന്നത്? നിറങ്ങൾക്കിടയിൽ ഏതെങ്കിലും രീതിയിലുള്ള അതിർത്തികൾ തിരിച്ചറിയാൻ സാധിച്ചിട്ടുണ്ടോ? കഴിയില്ല. കാരണം വർണ സ്പെക്ട്രം അനുസ്യൂതമായ ഒന്നാണ്. ഒരു പ്രത്യേക നിറം എവിടെ തുടങ്ങി എവിടെ അവസാനിക്കുന്നു എന്ന് പറയാനാകില്ല. അപ്പോപ്പിന്നെ ഈ ഏഴ് നിറം എങ്ങനെ തീരുമാനിച്ചു? ഉത്തരം ലളിതമാണ്. ന്യൂട്ടൻ തനിയ്ക്ക് തോന്നിയതുപോലെ അങ്ങ് തീരുമാനിച്ചു! ഏഴ് എന്ന സംഖ്യ തെരെഞ്ഞെടുക്കാനും ന്യൂട്ടന് കാരണമുണ്ടായിരുന്നു. സംഗീതത്തിലെ സ്വരങ്ങളുടെ എണ്ണവും സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണവും ഒരു ആഴ്ചയിലെ ദിവസങ്ങളുടെ എണ്ണവും പ്രകാശത്തിലെ അടിസ്ഥാന നിറങ്ങളുടെ എണ്ണവും തമ്മിൽ എന്തോ ബന്ധമുണ്ട് എന്ന് ന്യൂട്ടൻ വിശ്വസിച്ചിരുന്നു (NB: ന്യൂട്ടന്റെ അറിവിൽ സൗരയൂഥത്തിൽ ഏഴ് ഗ്രഹങ്ങളേ ഉണ്ടായിരുന്നുള്ളൂ!). അതെ, ന്യൂട്ടന്റെ വെറും വിശ്വാസത്തിന്റെ പുറത്താണ് വർണരാജി ഏഴ് ഘടകവർണങ്ങളായി വേർപിരിയുന്നത്. ഏഴ് എന്ന സംഖ്യയ്ക്ക് അവിടെ മറ്റ് അടിസ്ഥാനമൊന്നും ഇല്ല. ഇനിയിപ്പോ ചുവപ്പിനും ഓറഞ്ചിനും ഇടയ്ക്ക് മറ്റൊരു നിറം കൂടി സങ്കല്പിച്ച് സ്പെക്ട്രത്തിൽ എട്ട് നിറങ്ങളുണ്ട് എന്ന് നിങ്ങൾ പറഞ്ഞാലും, അതിനെ ശാസ്ത്രീയമായി കൂടുതൽ ശരിയെന്നോ തെറ്റെന്നോ വിളിക്കാനാകില്ല. എന്തായാലും, തത്കാലം ഏഴ് എന്ന സംഖ്യയെ ഒരു convention എന്ന രീതിയിൽ ഇന്നും ശാസ്ത്രലോകം നിലനിർത്തുന്നുണ്ട്. പക്ഷേ, ആധുനിക പഠനങ്ങൾ കാണിക്കുന്നത് ന്യൂട്ടൻ 'ഇൻഡിഗോ' എന്ന് വിളിച്ചത്, ഇന്ന് നമ്മൾ നീല (blue) എന്ന് വിളിക്കുന്ന നിറത്തെയാണ് എന്നാണ്. അക്കാലത്തെ കടുത്ത നീലനിറമുള്ള ഒരു വർണവസ്തുവായിരുന്ന ഇൻഡിഗോ ഡൈയിൽ (indigo dye) നിന്നാകും ന്യൂട്ടൻ ആ പേര് കടമെടുത്തത് എന്ന് കരുതപ്പെടുന്നു. അതുപോലെ ന്യൂട്ടന്റെ 'നീല' ഇന്ന് നമ്മൾ സയൻ (cyan) എന്ന് വിളിക്കുന്ന നിറമാണ്. ഇന്ന് ഇൻഡിഗോയെ ശാസ്ത്രം ഒരു വർണരാജി നിറമായി കണക്കാക്കുന്നില്ല. കാരണം സാമാന്യം നല്ല കാഴ്ചശക്തിയുള്ളവരിൽ പോലും ഭൂരിഭാഗത്തിനും അതിനെ നീലയിൽ നിന്നോ വയലറ്റിൽ നിന്നോ വേർതിരിച്ചറിയാൻ കഴിയുന്നില്ല എന്നാണ് ശാസ്ത്രനിരീക്ഷണം. ചുരുക്കത്തിൽ, ഇന്ന് VIBGYOR ഇല്ല. violet-blue-cyan-green-yellow-orange-red ആണ് ഇന്നത്തെ ഏഴ് നിറങ്ങൾ. 

നിറം എന്നത് വളരെ സങ്കീർണമായ ഒരു ഭൗതികപ്രതിഭാസമാണ്. കാണുന്ന പദാർത്ഥങ്ങളിലെ ആറ്റങ്ങളുടെ സ്വഭാവം മുതൽ കണ്ണിലെ കോൺ കോശങ്ങളിലുള്ള പ്രകാശസംവേദന ശേഷിയുള്ള പ്രോട്ടീൻ തന്മാത്രകൾ വരെ നാം കാണുന്ന നിറങ്ങളെ സ്വാധീനിയ്ക്കുന്നു. എത്ര സങ്കീർണമായ നിറവിന്യാസമായാലും നമ്മുടെ കണ്ണുകൾ അവയെ വെറും മൂന്ന് നിറങ്ങളുടെ കോമ്പിനേഷനായിട്ടാണ് കാണുന്നത്. കണ്ണിലെ റെറ്റിനയിൽ ഉള്ള മൂന്ന് തരം പ്രോട്ടീനുകളാണ് ഇതിന് ഉത്തരവാദികൾ (ഈ പ്രോട്ടീനിന്റെ അടിസ്ഥാനത്തിലാണ് കോൺ കോശങ്ങളെ മൂന്നായി തിരിച്ചിരിക്കുന്നത്). ഒരു പ്രത്യേകതരം പ്രകാശം ഈ മൂന്ന് പ്രോട്ടീനുകളെ ഏതൊക്കെ രീതിയിൽ ഉദ്ദീപിക്കുന്നു എന്നതനുസരിച്ചാണ് ആ പ്രകാശത്തെ നാം ഏത് നിറത്തിൽ കാണുന്നു എന്ന് തീരുമാനിക്കപ്പെടുന്നത്. എല്ലാ മനുഷ്യരുടേയും ജനിതകഘടന ഏതാണ്ട് സമമായതുകൊണ്ട്, നമ്മുടെയൊക്കെ പ്രകാശസംവേദന പ്രോട്ടീനുകളും ഏതാണ്ട് സമമാണ്. അതുകൊണ്ടാണ് ഞാൻ നീല എന്ന് പറയുമ്പോൾ, നിങ്ങളുടെ മനസ്സിൽ ഞാനുദ്ദേശിക്കുന്ന നീലനിറം തന്നെ വരുന്നത്. പക്ഷേ ഇത് നൂറ് ശതമാനം കൃത്യമായ ഒന്നല്ല. ചില ആളുകൾക്ക് ഈ മൂന്ന് പ്രോട്ടീനുകളും ഒരുപോലെ പ്രവർത്തിച്ചില്ല എന്നുവരും. അവർക്ക് പല നിറങ്ങളും തിരിച്ചറിയാൻ കഴിയാത്ത വർണാന്ധത (color blindness) എന്ന അവസ്ഥയുണ്ടെന്ന് പറയും.

ഒരു നുറുങ്ങ് കൂടി പറഞ്ഞ് അവസാനിപ്പിക്കാം. കണ്ണിൽ മൂന്നിന് പകരം നാല് തരം പ്രകാശസംവേദന പ്രോട്ടീനുകൾ ഉള്ള ഒരു അവസ്ഥയുണ്ട്. ടെട്രാക്രോമാറ്റിക് വിഷൻ (tetrachromatic vision) എന്നാണ് അതിനെ പറയുക. ഇത് കാരണം മറ്റുള്ളവർക്ക് അദൃശ്യമായ പല നിറങ്ങളും ഇത്തരക്കാർക്ക് തിരിച്ചറിയാനാകും. പ്രകാശസംവേദന ശേഷിയുമായി x-ക്രോമസോമിന് ബന്ധമുള്ളതിനാൽ സ്ത്രീകളിൽ ഈ അവസ്ഥ പുരുഷൻമാരെക്കാൾ കൂടുതലായിരിക്കും. അവർക്ക് x-ക്രോമസോം രണ്ടെണ്ണമുണ്ടല്ലോ. അടുത്തിടെ ഒരു പഠനം പറയുന്നത് സ്ത്രീകളിൽ 50 ശതമാനം വരെ ആളുകൾക്ക് ടെട്രാക്രോമാറ്റിക് വിഷൻ ഉണ്ടാകാമെന്നാണ്. സ്ത്രീജനങ്ങളോടൊപ്പം തുണിക്കടകളിൽ പോയിട്ടുള്ള പുരുഷൻമാർക്ക് ഒരുപക്ഷേ ഇതത്ര അവിശ്വസനീയമായിരിക്കില്ല ;)

Comments

  1. പുതിയ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി.

    ReplyDelete
  2. പുതിയ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി.

    ReplyDelete

Post a Comment

Popular posts from this blog

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...

ആനവണ്ടിയുടെ ആനച്ചതി!

സിൽവർ ലൈൻ ജെറ്റെന്നും പറഞ്ഞ് കെ.എസ്.ആർ.ടീ.സീ കൊട്ടിഘോഷിച്ച് നിരത്തിലിറക്കിയ ബസുകളിലൊന്നിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വന്നു. ഇന്നലെ രാത്രി 9:50-ന് ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയായിരുന്നു ബുക്കിങ്. ആലപ്പുഴ ഒരു പരിപാടി കഴിഞ്ഞ് അത്യാവശ്യമായി അന്ന് തന്നെ മടങ്ങേണ്ടിയിരുന്നതുകൊണ്ടാണ് ബുക്കിങ് പോലുള്ള ചടങ്ങിനൊക്കെ നിന്നത്. ഇല്ലെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ പൊതുവേ കേ.വി.ട്രാവൽസ് (കിട്ടണ വണ്ടി ട്രാവൽസ്) ആണ് പതിവ്. ആലപ്പുഴത്തെ പരിപാടി കഴിഞ്ഞപ്പോൾ വൈകിയതുകൊണ്ട് ഓടെടാ ഓട്ടമായിരുന്നു. ആഹാരം പോലും നേരെ കഴിക്കാതെ ഓടി ടിക്കറ്റിൽ പറഞ്ഞിരുന്ന മുനിസിപ്പൽ സ്റ്റാൻഡിൽ എത്തി. ബസ് പോയിട്ടില്ല എന്ന് അര മണിക്കൂറായി അവിടെ കാത്ത് നിൽക്കുന്ന ഒരാളിൽ നിന്ന് ഉറപ്പിച്ചു. പിന്നങ്ങോട്ട് സമയം കളയാതെ വെയ്റ്റ് ചെയ്യാൻ തുടങ്ങി. ഒപ്പം ആലപ്പുഴയിലെ പ്രഭാഷണ പരിപാടിയ്ക്ക് ക്ഷണിച്ച ശ്രീ. ജോയിയും ഉണ്ട്. ആത്മാർത്ഥതയുടെ അസുഖം ഉള്ളതുകൊണ്ടാണെന്ന് തോന്നുന്നു എന്നെ ബസ് കയറ്റിവിട്ടിട്ടേ പോകുന്നുള്ളു എന്ന് മൂപ്പർക്ക് വാശി!  പറഞ്ഞ സമയം കഴിഞ്ഞ് അര മണിക്കൂറായിട്ടും ബസിന്റെ പൊടി പോലും നഹി. നമ്മുടെ റോഡല്ലേ, അതിലൂടെ ഓടുന്ന ബസല്ലേ അല്പസ്...